BAHRAIN
രാജ്യത്ത് ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്നത് പ്രവാസികള്‍: പി സി ജോര്‍ജ്ജ്

പി സി ജോര്‍ജ്ജ്
ബഹറിന്‍/മനാമ: രാജ്യത്ത് ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്ന വിഭാഗം പ്രവാസികളാണെന്നു ചീഫ് വിപ്പും കേരള കോണ്ഗ്രസ് നേതാവുമായ പി സി ജോര്‍ജ്ജ്. കേരള കാത്തലിക് അസോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ബഹറിനില്‍ എത്തിയതായിരുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് സഹായം ലഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് മാറേണ്ടത്. കേരളത്തില്‍ നിന്ന് വയലാര്‍ രവി ഉള്‍പ്പെടെ ഉള്ളവര്‍ കേന്ദ്രത്തില്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടും പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരമായില്ല. ഇപ്പോഴും നിരവധി പ്രശ്നങ്ങള്‍ അവശേഷികുകയാണ്.
പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനു എയര്‍ കേരള പദ്ധതി സഹായകരമാകും. എയര്‍ കേരള പദ്ധതിക്ക് നിയമ തടസ്സം ഉണ്ടെങ്കില്‍ കേരള സര്‍ക്കാരിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വാടകക്കെടുത്തു അത് നടത്തിയാല്‍ പ്രവാസികള്‍ക്ക് സഹായകരമാകും. കൂടുതല്‍ ലാഭം എടുക്കാതെ തന്നെ ഈ സര്‍വീസ് നടത്തിക്കൊണ്ട് പോകാന്‍ സാധിക്കും.
ബാര്‍ വിഷയത്തിലും പ്ളസ് ടൂ വിസ്ധയത്തിലും അഴിമതി നടന്നിട്ടുണ്ട്. ബാറുകള്‍ക്കു നിലവാരം ഉണ്ടാക്കിയാല്‍ തുറന്നു കൊടുക്കാമെന്നു പറഞ്ഞു കോടികള്‍ കൈപറ്റിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്കൂളുകള്‍ക്കും എയിഡഡ് സ്കൂളുകള്‍ക്കും പ്ളസ് ടൂ ബാച്ചുകളും സീറ്റുകളും അനുവദിക്കാതെ വ്യക്തിഗത മാനേജ്മെന്റുകകള്‍ക്ക് നല്‍കിയതില്‍ നിന്ന് തന്നെ അഴിമതി നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്.
ഏതു കാര്യത്തിനും കോടതി ഇടപെട്ടു അഭിപ്രായം പറയുന്നത് ജനാധിപത്യത്തിനു അപകടകരമാണെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു. ഭരണഘടനാപരമായ സ്ഥാപനമാണ് കോടതി. മദ്യത്തിന്റെ അളവ് സംബന്ധിച്ച കാര്യങ്ങള്‍ നോക്കേണ്ടത് കോടതിയല്ല. മറിച്ചു എക്സിക്യൂട്ടീവാന്. പ്ളസ് ടൂ കാര്യത്തിലും കോടതി ഇടപെടലിനോട് യോജിക്കുന്നില്ല.
അഴിമതിക്കെതിരെ പോരുതുന്നതിനായി ‘ആന്റി കറപ്ഷന്‍ ഡമോക്രാറ്റിക് ഫ്രണ്ട്’ എന്ന പേരില്‍ ഒരു പ്രസ്ഥാനം താന്‍ തുടങ്ങി വെച്ചിട്ടുണ്ട്. അത് വിപുലീകരിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ജില്ലകളില്‍ കമ്മിറ്റികള്‍ ഉടനെ രൂപീകരിക്കും.
റിപ്പോര്‍ട്ട്: ജോണ്‍ മാത്യൂസ് (ബഹറിന്‍ ബ്യൂറോ)
BAHRAIN
ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

മനാമ: ഇന്ത്യയില്‍ നിന്നുള്ളവരുടെ ബഹറിന്‍ വഴിയുള്ള യാത്രക്കും വൈകാതെ തന്നെ വിലക്കുണ്ടാകാന്‍ സാധ്യത. ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കണമെന്ന് ബഹറിന്‍ പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയിലേക്കും തിരിച്ചു ബഹറിനിലേക്കുമുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് എം പി മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ യുഎഇ യെ സര്‍ക്കാര്‍ മാതൃകയാക്കണമെന്നും ബഹറിന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തണം. ബഹറിന്‍ സ്വദേശികളെ തിരിച്ചു കൊണ്ട് വരാന്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ് അനുവദിച്ചാല്‍ മതിയെന്നുമാണ് ആവശ്യം.
ഇന്ത്യയുമായി നൂറു കണക്കിന് വര്‍ഷത്തെ തങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമാണുള്ളത്. പക്ഷെ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ശരിയായ നടപടികളും മുന്‍കരുതലും ആവശ്യമാണെന്ന് കൗണ്‍സില്‍ ഫസ്റ്റ് ഡെപ്യൂട്ടി ഹെഡ് അബ്ദുല്‍നബി സല്‍മാന്‍ പറഞ്ഞു. ബഹറിനിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സല്‍മാന്‍ വ്യക്തമാക്കി.
എം പി മാരുടെ ആവശ്യം സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. എം പി മാരുടെ ആവശ്യം നിരാകരിച്ചു കൊണ്ട് മുന്നോട്ടു പോയാല്‍ രാജ്യത്ത് ഉണ്ടാകുന്ന കോവിഡ് സംബന്ധമായ ഏത് രൂക്ഷ സാഹചര്യത്തിനും സര്‍ക്കാര്‍ ഉത്തരവാദികളാകുമെന്നാണ് സര്‍ക്കാരിന്റെ ഭീതി.
ഇന്ത്യയിലെ അതിരൂക്ഷ സാഹചര്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ബഹറിന്‍ നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു. ഇത് പ്രകാരം കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. എന്നാല്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഗള്‍ഫ് എയര്‍ എന്നീ വിമാനങ്ങളില്‍ ബഹറിനിലേക്ക് വരുന്ന ആറു കുട്ടികള്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന് 48മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ നെഗറ്റീവ് റിസല്‍ട്ടാണ് ഹാജരാക്കേണ്ടത്. ഇ സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡും ഉണ്ടായിരിക്കണം എന്നതും നിര്‍ബന്ധമാക്കി.
നേപ്പാളും മാലിദ്വീപും ഇന്ത്യയില്‍ നിന്നുള്ളവരുടെ ട്രാന്‍സിറ്റ് യാത്ര വിലക്കിയിരിക്കുന്ന സാഹചര്യത്തില്‍ ബഹറിന്‍ മുഖേനയാണ് ഇപ്പോള്‍ ഇന്ത്യക്കാരില്‍ കൂടുതലും സൗദിയിലേക്ക് പ്രവേശിക്കുന്നത്. മൂന്ന് ദിവസത്തിനകം വിസ ലഭിക്കും എന്നുള്ളത് കൊണ്ടും റോഡ് മാര്‍ഗ്ഗം സൗദിയില്‍ എത്താന്‍ സാധിക്കും എന്നുള്ളത് കൊണ്ടും അടിയന്തിരമായി സൗദിയിലേക്ക് തിരിച്ചെത്തേണ്ട ആവശ്യമുള്ളവര്‍ക്ക് അനുഗ്രഹമാണ് ബഹറിന്‍ വഴിയുള്ള യാത്ര.
മൂന്ന് മാസം കാലാവധിയുള്ള വിസയാണ് ബഹറിന്‍ അനുവദിക്കുന്നത്. യാത്ര പെട്ടെന്ന് മുടങ്ങിയാല്‍ തന്നെ മൂന്ന് മാസത്തിനകം ഈ വിസ തന്നെ ഉപയോഗിക്കാം എന്നതും യാത്രക്കാര്‍ക്ക് സൗകര്യ പ്രദമാണ്.
BAHRAIN
ഗള്‍ഫ് യാത്രാ പ്രതിസന്ധി – 4൦ ചോദ്യങ്ങളും ഉത്തരങ്ങളും, രണ്ടാം ഭാഗം.

(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏപ്രില്‍ 25 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)
20. ഖത്തറിലേക്ക് വരുന്നവര്‍ക്ക് പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമാണോ?
പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ക്വാറന്റൈന്‍, പേര്‍സണല്‍ ടെസ്റ്റിംഗ് പ്രോട്ടോക്കോളനുസരിച്ച് പി.സി.ആര്‍. ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇന്ന് മുതല്‍ (25 മുതല്‍) ഇത് പ്രാബല്യത്തില്‍ വരും. യാത്ര പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത ലബോറട്ടറിയില്‍ നിന്നും യാത്രയുടെ പരമാവധി 72 മണിക്കൂര്‍ മുമ്പാണ് ടെസ്റ്റ് നടത്തേണ്ടത്. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ മാത്രമേ ഇന്ന് മുതല്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.
21. ഖത്തറിലേക്ക് പ്രവേശിച്ച ശേഷം ക്വാറന്റൈന്‍ ഇളവു ലഭിക്കുന്ന സാഹചര്യം എന്താണ്?
ഖത്തര്‍ അംഗീകാരം നല്‍കിയിട്ടുള്ള വാക്സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ ആണെങ്കില്‍ ഖത്തറില്‍ എത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കാന്‍ വാക്സിന്‍ സ്വീകരിച്ചതിന്റെ ഒറിജിനല്‍ രേഖ ഹാജരാക്കണം.
22. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏതെങ്കിലും വാക്സിന്‍ സ്വീകരിച്ചാല്‍ ഈ ആനുകൂല്യം ലഭ്യമാകുമോ?
ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവി ഷീല്‍ഡ് വാക്സിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. ഖത്തറിന് പുറത്തു നിന്ന് സ്വീകരിക്കാവുന്ന അംഗീകൃത വാക്സിന്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍ കോവി ഷീല്‍ഡ് ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഈ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ശേഷം 14 ദിവസം കഴിഞ്ഞു ഖത്തറില്‍ എത്തിയാല്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ ഇളവു ലഭിക്കും.
23. ഖത്തര്‍ അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍ ഏതൊക്കെയാണ്?
ഫൈസര്‍, മൊഡേണ, അസ്ട്രസെനക്ക, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നിവയാണ് ഖത്തര്‍ അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍.
24. ഖത്തറില്‍ ആനുകൂല്യം ലഭിക്കാന്‍ ഈ വാക്സിനുകള്‍ രണ്ടു ഡോസും സ്വീകരിക്കേണ്ടതുണ്ടോ?
ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വാക്സിനാണ് സ്വീകരിക്കുന്നതെങ്കില്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചാല്‍ മതിയാകും. മറ്റുള്ള വാക്സിനുകള്‍ രണ്ടു ഡോസുകളും സ്വീകരിക്കേണ്ടി വരും.
25. ഏതൊക്കെ രാജ്യങ്ങളാണ് ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്?
ദുബായ്, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഹോങ്കോംഗ്, യു.കെ, കാനഡ, പാക്കിസ്ഥാന്‍, ന്യൂസിലാന്‍റ്, ഇറാന്‍, സിംഗപ്പൂര്‍, ഇറ്റലി, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് നിലവില്‍ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
26. കാനഡ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എത്ര ദിവസത്തേക്കാണ്?
പത്തു ലക്ഷത്തോളം ഇന്ത്യന്‍ വംശജരുള്ള കാനഡ മുപ്പത് ദിവസത്തെ വിലക്കാണ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് മാത്രമാണ് വിലക്ക്. കാര്‍ഗോ വിമാന്നഗള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്.
27. സിംഗപ്പൂര്‍ എത്ര ദിവസത്തേക്കാണ് ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്? എത്ര നാളത്തേക്കാണ് വിലക്ക് പ്രാബല്യത്തില്‍ ഉണ്ടാകുക?
ഈ മാസം 22 മുതലാണ് ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് സിംഗപ്പൂർ വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീക്കുന്നതിനുള്ള തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദീർഘകാല വിസയുള്ളവർക്കും വിലക്ക് ബാധകമാണ്.
28. ഇറ്റലിയുടെ ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്?
മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇറ്റലി ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പതിനാല് ദിവസമായി ഇന്ത്യയില്‍ കഴിയുന്നവര്‍ക്കാണ് വിലക്ക് ബാധകമാവുന്നത്. ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇറ്റലിയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്.
29. ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിന്റെ വിശദാംശങ്ങള്‍ എന്തൊക്കെയാണ്?
ഓസ്‌ട്രേലിയ ഇന്ത്യക്ക് പ്രത്യക്ഷത്തില്‍ ഇതുവരെ പൂര്‍ണ്ണമായ സര്‍വീസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍നിന്ന് വരുന്ന വിമാനങ്ങളുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പൗരന്മാരേയും സ്ഥിരതാമസ അനുമതിയുള്ളവരേയും കൊണ്ടുവരുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ 30 ശതമാനമായി കുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യക്കെതിരെ കോവിഡ് അപകടം കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ പെടുത്തി മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഓസ്‌ട്രേലിയയും പിന്തുടരും.
30. ഏതൊക്കെ ജി.സി.സി രാജ്യങ്ങളാണ് ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്?
യു.എ.ഇ, കുവൈറ്റ്. ഒമാന്‍, സൗദി അറേബ്യ എന്നെ രാജ്യങ്ങളാണ് ഇതുവരെ ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബഹറിന്‍, ഖത്തര്‍ എന്നീ ജി.സി.സി രാജ്യങ്ങള്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
31. ഇറാന്‍ ഏര്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് വിലക്ക് എന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്?
ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ (25.4.2൦21) ഇറാന്റെ വിമാന വിലക്ക് നിലവില്‍ വരും. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് നിര്‍ത്തി വെക്കുന്നതെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
32. യു.എ.ഇ എത്ര ദിവസത്തേക്കാണ് ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്?
ഈ മാസം 24 മുതല്‍ നിലവില്‍ പത്തു ദിവസത്തെ താല്‍ക്കാലിക വിലക്കാണ് യു എ ഇ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷമാണ് പുതിയ തീരുമാനം കൈക്കൊള്ളുകയുള്ളൂ. സാഹചര്യങ്ങള്‍ മോശമാവുകയാണെങ്കില്‍ വിലക്ക് വീണ്ടും നീട്ടും.
33. യു എ ഇ പ്രഖ്യാപിച്ച വിലക്കില്‍ നിന്നും ആര്‍ക്കെങ്കിലും ഇളവ് നല്‍കിയിട്ടുണ്ടോ?
യു എ ഇ യില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്ക് ബാധകമാകുന്നില്ല. കാർഗോ ഫ്‌ളൈറ്റുകൾക്ക് സർവീസ് നടത്താമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു എ ഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒരുദ്യോഗിക പ്രതിനിധികള്‍, ഗോള്‍ഡന്‍ റസിഡന്‍സി വിസ ഉടമകള്‍, ബിസിനസുകാരുടെ വിമാനങ്ങള്‍ എന്നിവര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.
34. വിലക്ക് നിലവില്‍ ഉള്ളപ്പോഴും ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് യു എ ഇ യില്‍ മറ്റേതെങ്കിലും വഴിയിലൂടെ പ്രവേശിക്കാന്‍ സാധിക്കുമോ?
ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള പ്രവേശനത്തിനാണ് വിലക്ക്. യു.എ.ഇ വിലക്ക് കല്‍പ്പിക്കാത്ത നേപ്പാള്‍, മാലിദ്വീപ്, ബഹറിന്‍, ശ്രീലങ്ക തുടങ്ങിയ മറ്റേതെങ്കിലും രാജ്യത്ത് പതിനാല് ദിവസം താമസിച്ച ശേഷം ഇന്ത്യക്കാര്‍ക്ക് യു.എ.ഇ യിലേക്ക് പ്രവേശിക്കാന്‍ ഇപ്പോഴും അനുവാദമുണ്ട്.
35. പെട്ടെന്നുണ്ടായ വിലക്ക് മൂലം യാത്ര മുടങ്ങിയവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റിന്റെ തുക തിരികെ ലഭിക്കുമോ?
ഇത്തിഹാദ് എയര്‍വേയ്സ്, എമിറെറ്റ്സ്, ബജറ്റ് കാരിയര്‍, ഫ്ലൈ ദുബായ് തുടങ്ങിയ പ്രമുഖ വിമാന കമ്പനികള്‍ യാത്രക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ റീ ബുക്കിംഗ് അവസരങ്ങള്‍ നല്‍കുന്നുണ്ട്. അതാത് വിമാന കമ്പനികളുടെ വെബ്സൈറ്റുകളില്‍ പ്രവേശിച്ചാല്‍ അതിന്റെ മാനദണ്ഡങ്ങള്‍ കൂരുതലായി അറിയാന്‍ സാധിക്കും.
36. ഒമാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
ഈ മാസം 23 മുതലാണ് ഒമാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കുണ്ട്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ വിലക്ക് തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
37. ഒമാന്‍ വിലക്കില്‍ ആര്‍ക്കെങ്കിലും ഇളവു നല്‍കുന്നുണ്ടോ?
ഉണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇളവുണ്ട്. കൂടാതെ ഒമാന്‍, പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കും ഇളവു നല്‍കും.
38. കുവൈറ്റിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ ഇപ്പോള്‍ അനുമതിയുണ്ടോ?
ഇല്ല. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ യാത്രാ വിമാനങ്ങള്‍ക്കും കുവൈറ്റ് വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നേരത്തെ അതന്നെ അനുവദിച്ചിരുന്നില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകരെയും, ഗാര്‍ഹിക തൊഴിലാളികളെയും വഹിച്ചു വരുന്ന വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് കുവൈറ്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
39. കുവൈറ്റിലേക്ക് മറ്റു രാജ്യങ്ങളിലൂടെ പ്രവേശനം അനുവദിക്കുന്നുണ്ടോ?
വിലക്കില്ലാത്ത രാജ്യങ്ങളില്‍ പതിനാല് ദിവസം തങ്ങിയ ശേഷം കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമില്ല.
40. ബഹറിനിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന എന്തൊക്കെയാണ്?
ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ബഹറിനിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ യാത്രക്കാര്‍ ബഹറിനിലേക്ക് പുറപ്പെടുന്നതിനു 48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയിരിക്കണം. ഹാജരാക്കുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂ.ആര്‍ കോഡ് ഉണ്ടായിരിക്കണം. ഈ മാസം 27 ന് ഈ നിബന്ധന പ്രാബല്യത്തില്‍ വരും. ഇന്ത്യയില്‍ നിന്ന് വരുന്ന ആറു വയസ്സിന് കൂടുതല്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ നിബന്ധന ബാധകമാണ്.
(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏപ്രില്‍ 25 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)
ഒന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വിവരങ്ങള്‍ നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി.
BAHRAIN
ഗള്‍ഫ് യാത്രാ പ്രതിസന്ധി – 4൦ ചോദ്യങ്ങളും ഉത്തരങ്ങളും, ഒന്നാം ഭാഗം.

(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏപ്രില്‍ 25 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)
1. കേരളത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നുള്ള അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിര്‍ത്തി വെച്ചിട്ടുണ്ടോ?
ഇല്ല. സര്‍വീസ് വിലക്കിയിട്ടുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാത്രമാണ് നിര്‍ത്തി വെച്ചിട്ടുള്ളത്. മറ്റുള്ള സര്‍വീസുകള്‍ മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ തന്നെ നടക്കുന്നുണ്ട്. മേയ് ഒന്ന് വരെയാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം ഇന്ത്യയിലുള്ള എല്ലാ വിമാന താവളങ്ങള്‍ക്കും ബാധകമാണ്. വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചുവെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് സിയാല്‍ മാനെജ്മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
2. വിദേശത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?
രാജ്യാന്തര യാത്രക്കാർ കേരളത്തിൽ എത്തുമ്പോൾ കേന്ദ്രസർക്കാർ മാർഗനിർദേശ പ്രകാരം ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. അതിന് ശേഷം വീട്ടിൽ ഐസൊലേഷനിൽ ഇരിക്കുകയും വേണം. പരിശോധനാഫലം അനുസരിച്ചാണ് ചികിത്സ തേടേണ്ടത്. പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടാലും ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോയെന്ന് വ്യക്തമാകുന്നതിനായി ഏഴു ദിവസം നിരീക്ഷണം ആവശ്യമാണ്.
3. നേപ്പാളില്‍ നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെയാണ്?
നേപ്പാൾ വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്നവർ അംഗീകൃത ലാബുകളില്‍ നിന്ന് മാത്രം ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്താന്‍ ശ്രദ്ധിക്കുക. അംഗീകാരമില്ലാത്ത ലാബുകളില്‍ നിന്നുള്ള റിസള്‍ട്ടുമായി എത്തിയാല്‍ യാത്ര ചെയ്യാന്‍ വിമാന കമ്പനികള്‍ അനുവാദം നല്‍കില്ല.
4. നേപ്പാള്‍ വഴി സൗദിയിലേക്ക് വരുന്നവര്‍ക്ക് ആര്‍-ടി – പി സി ആര്‍ ടെസ്റ്റ് സൗകര്യം നിര്‍ത്തിവെച്ചു എന്നാ വാര്‍ത്ത ശരിയാണോ?
ഇപ്പോഴത്തെ ഏറ്റവും പുതിയ വിവരം അനുസരിച്ചു നേപ്പാള്‍ വഴി പോകുന്ന വര്‍ക്ക് ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് സൗകര്യം നിര്‍ത്തി വെച്ചതായി നേപ്പാള്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് മുതലാണ് (25.4.2021) ഈ സൗകര്യം നിര്‍ത്തി വെച്ചിട്ടുള്ളത്. രാജ്യത്ത് കോവിഡ് കേസുകള്‍ രൂക്ഷാമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. നയതന്ത്ര ഉദ്യോഗസ്ഥര്‍, നേപ്പാള്‍ പൗരന്‍മാര്‍, നേപ്പാളില്‍ ദീര്‍ഘകാലമായി താമസിക്കുന്ന വിദേശികള്‍ എന്നിവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് സൗകര്യം ലഭ്യമാകുക.
5. നേപ്പാള്‍ വഴി വരുന്നവര്‍ക്ക് എന്‍.ഒ.സി നിര്‍ബന്ധമെന്ന വ്യവസ്ഥ ഇപ്പോഴും നിലവിലുണ്ടോ?
ഇല്ല. ആ വ്യവസ്ഥ ഇപ്പോള്‍ നിലവിലില്ല. ഇപ്പോള്‍ വിമാന മാര്‍ഗ്ഗം നേപ്പാളില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് എന്‍ ഒ.സി ഇല്ലാതെ തന്നെ മൂന്നാമതൊരു രാജ്യത്തേക്ക് പോകാന്‍ സാധിക്കും. എന്നാല്‍ പാസ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനത്താവളത്തിന്റെ എമിഗ്രേഷന്‍ സീല്‍ ആവശ്യമാണ്. കരമാര്‍ഗ്ഗം നേപ്പാളിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.
6. മാലിദ്വീപ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ?
മാലിദ്വീപ് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യക്ഷത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴും പതിനായിരക്കണക്കിന് പ്രവാസികള്‍ മാലിദ്വീപില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രവേഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം 27 മുതല്‍ ഹോട്ടലുകളിലും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളിലും മുറികള്‍ അനുവദിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് മാലിദ്വീപിലെക്ക് ഓണ്‍ അറൈവല്‍ വിസയില്‍ പ്രവേശിക്കുന്നതിന് ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. ഹോട്ടല്‍ ബുക്കിംഗ് ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മാലിയിലേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ദൂരെയുള്ള റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ത്യക്കാര്‍ക്ക് താമസത്തിനായി മുറികള്‍ അനുവദിക്കുന്നതിന് വിലക്കില്ല. അത് കൊണ്ട് തന്നെ പൂര്‍ണ്ണമായ വിലക്ക് ഏര്‍പ്പെടുത്തി എന്ന് പറയാനാവില്ല.
7. മാലിദ്വീപില്‍ നിലവില്‍ പ്രവേശിച്ചു കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് 27 മുതല്‍ ഈ നിബന്ധന ബാധകമാകുമോ?
ഇല്ല. നിലവില്‍ രാജ്യത്തേക്ക് പ്രവേശിച്ച് ക്വാറന്റൈനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഈ പുതിയ നിബന്ധന ബാധകമാകില്ല. പുതിയ ബുക്കിങ്ങുകളാണ് വിലക്കിയിട്ടുള്ളത്.
8. മാലിയില്‍ പ്രവേശിക്കുന്ന ഇന്ത്യക്കാര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണോ?
നിര്‍ബന്ധമാണ്. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ നിബന്ധനയില്‍ നിന്നുല്‍ ഇളവുള്ളൂ. മറ്റുള്ളവര്‍ പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണം. പി സി ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ആണെങ്കില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകില്ല.
9. മാലിദ്വീപിലെ മറ്റു നിബന്ധനകള്‍ എന്തൊക്കെയാണ്?
ഇന്ത്യയില്‍ നിന്നും മാലിദ്വീപിലേക്ക് വരുന്നവര്‍ പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇത് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം. മാലിദ്വീപില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ വീണ്ടും പി സി ആര്‍ ടെസ്റ്റ് നടത്തണം. അതിന് ശേഷം പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണം. ടെസ്റ്റില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ക്വാറന്റൈന്‍ ഒഴിവാക്കാം.
10. സൗദിയുടെ പുതിയ നിബന്ധന പ്രകാരം വാക്സിന്‍ എടുക്കത്തവര്‍ക്ക് സൗദിയില്‍ വിമാന യാത്ര വിലക്കിയിട്ടുണ്ടോ?
ഇല്ല. കോവിഡ് രോഗ ബാധയുള്ളവര്‍ക്കാണ് വിമാന യാത്ര വിലക്കിയിട്ടുള്ളത്. വിമാന യാത്രയെ തവക്കല്‍ന ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് പ്രകാരം തവക്കല്‍ന ആപ്പിലെ സ്റ്റാറ്റസ് പ്രകാരമാണ് ബോര്‍ഡിംഗ് പാസ് അനുവദിക്കുക. വാക്സിന്‍ എടുത്തവര്‍, രോഗ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചവര്‍ എന്നീ രണ്ടു സ്റ്റാറ്റസില്‍ ഉള്ളവര്‍ക്ക് മാത്രമേ ബോര്‍ഡിംഗ് പാസ് അനുവദിക്കുകയുള്ളൂ. തവക്കല്‍നയില്‍ കോവിഡ് രോഗം ഉള്ളതായി കാണുകയാണെങ്കില്‍ യാത്ര അനുവദിക്കില്ല.
11. സൗദിയില്‍ വിമാന യാത്രക്കാര്‍ക്ക് തവക്കല്‍ന ആപ്ലിക്കേഷന്‍ ഇല്ലെങ്കില്‍ വിമാന താവളത്തിലേക്ക് പ്രവേശനം അനുവദിക്കില്ല എന്നുള്ളത് ശരിയാണോ?
ശരിയാണ്. വിമാന താവളങ്ങളില്‍ മൂന്ന് ഇടങ്ങളിലായി തവക്കല്‍ന ആപ്പ് പരിശോധനകള്‍ നടത്തുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹിം അല്‍ റസാഅ വ്യക്തമാക്കിയിട്ടുണ്ട്. വിമാന താവളത്തിലേക്ക് കയറുന്നതിന് മുന്‍പായി പ്രവേശന കവാടത്തില്‍ വെച്ചു ആദ്യ പരിശോധന ഉണ്ടാകും. അതിന് ശേഷം ബോര്‍ഡിംഗ് പാസിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ രണ്ടാമത്തെ പരിശോധന ഉണ്ടാകും. വിമാനത്തിനകത്തേക്ക് കയറുന്നതിനു മുന്‍പായി മൂന്നാമത്തെ പരിശോധനയും യാത്രക്കാരില്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
12. കോവിഡ് ബാധിതനാണ് എന്ന് എങ്ങിനെയാണ് വിമാന താവളത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുക?
ഒരാള്‍ കോവിഡ് ബാധിതനാണെങ്കില്‍ ഒരുദ്യൊഗിക പരിശോധന കഴിഞ്ഞിട്ടുണ്ടെങ്കില്‍ അക്കാര്യം അത് ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. കോവിഡ് ബാധിതനാണെങ്കില്‍ ആപ്പിലെ സ്റ്റാറ്റസ് ചുവന്ന നിറത്തില്‍ ആയിരിക്കും. രോഗ വിമുക്തി കൈവന്നിട്ടുണ്ടെങ്കില്‍ പച്ച നിറമായിരിക്കും കാണിക്കുക. പച്ച നിറം ഉള്ളവര്‍ക്ക് മാത്രമേ യാത്രക്ക് അനുമതി നല്‍കൂ.
13. സൗദിയില്‍ വിമാന യാത്രക്ക് മുന്‍പായി കോവിഡ് ടെസ്റ്റ് നടത്തണം എന്ന് നിര്‍ബന്ധമുണ്ടോ?
ഇല്ല. വിമാന യാത്രക്ക് മുന്‍പായി നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍ തവക്കല്‍നയില്‍ പച്ച നിറം കാണിക്കണം എന്ന് നിര്‍ബന്ധമാണ്.
14. കോവിഡ് വാക്സിന്‍ എടുത്തത് എങ്ങിനെയാണ് ആപ്പില്‍ വ്യക്തമാവുന്നത്?
കോവിഡ് വാക്സിന്‍ എടുത്ത ആളുകളുടെ വിവരങ്ങള്‍ സിഹത്തി ആപ്പില്‍ ഉണ്ടായിരിക്കും. ഇതേ വിവരങ്ങള്‍ തന്നെ തവക്കല്‍നാ ആപ്പിലും ഉണ്ടായിരിക്കും.
15. യാത്ര മുടങ്ങിയാല്‍ ടിക്കറ്റിന്റെ പണം നഷ്ടമാകുമോ?
ഇല്ല. യാത്രക്ക് അര്‍ഹത ഇല്ലെങ്കില്‍ അക്കാര്യം എസ്.എം.എസ് വഴി യാത്രക്കാരനെ അറിയിക്കും. ടിക്കറ്റിന്റെ പണം തിരികെ ലഭിക്കും. യാത്രക്കാരന് യാത്ര തിയ്യതി മാറ്റാനോ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റി വെക്കാനോ സാധിക്കും.
16. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഇന്ത്യയിലെ വിമാനതാവളത്തിലും തവക്കല്‍ന ആപ്പ് സ്റ്റാറ്റസ് കാണിച്ചാല്‍ മതിയോ?
ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ് ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. കടലാസ് രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അത് വിമാന കമ്പനികളുടെ കൗണ്ടറുകളില്‍ കാണിച്ചാല്‍ മാത്രമേ ബോര്‍ഡിംഗ് പാസ് ലഭിക്കൂ. തവക്കല്‍ന ആപ്പ് സ്റ്റാറ്റസ് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ അംഗീകൃതമല്ല. അത് കൊണ്ട് തന്നെ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ തവക്കല്‍ന ആപ്പ് കൂടാതെ പേപ്പര്‍ രൂപത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കൂടെ കയ്യില്‍ കരുതണം.
17. സൗദിയില്‍ കോവിഡ് പരിശോധന ഫലം വൈകുന്ന സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത്?
സാധാരണ ഗതിയില്‍ 12 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സിഹത്തി, തതമന്‍, തവക്കല്‍ന ആപ്പുകള്‍ വഴി പരിശോധന ഫലം ലഭിക്കേണ്ടതാണ്. എന്നാല്‍ മൂന്ന് ദിവസത്തില്‍ അധികം വൈകുകയാണെങ്കില്‍ 937 എന്ന നമ്പരില്‍ വിളിച്ചു പരാതിപ്പെടണമെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
18. സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച വിശദാംശങ്ങള്‍ എന്തൊക്കെയാണ്?
സൗദി എയര്‍ലൈന്‍സ് നിര്‍ത്തി വെച്ച വിമാന സര്‍വീസുകള്‍ മേയ് 17 ന് തന്നെ പുനരാരംഭിക്കും എന്ന് തീര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വിലക്ക് കല്‍പ്പിച്ചിട്ടുള്ള 2൦ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് തല്ക്കാലം പുനരാരംഭിക്കില്ല. അന്തരാഷ്ട്ര യാത്രക്കുള്ള സര്‍വീസ് വിവരങ്ങളും നിബന്ധനകളും മറ്റും സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
19. നിലവില്‍ ഏതെല്ലാം രാജ്യങ്ങളിലൂടെയാണ് പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ കഴിയുക?
ഫെബ്രുവരി മൂന്നിന് സൗദി ആഭ്യന്തര മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലാത്ത ഏതു രാജ്യങ്ങള്‍ വഴിയും പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. നിലവില്‍ നേപ്പാള്‍, ബഹറിന്‍, മാലിദ്വീപ് എന്നെ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ മാലിദ്വീപില്‍ അടുത്ത 27 മുതല്‍ ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ടിക്കറ്റ് ബുക്കിംഗ് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിലക്കിയിരിക്കുന്നതിനാല്‍ പുതിയ യാത്രക്കാര്‍ക്കുള്ള പ്രവേശനം ദുഷകരമാകും. ശ്രീലങ്ക വഴി ഇന്ത്യക്ക് എയര്‍ ബബിള്‍ കരാര്‍ ഉള്ളതിനാല്‍ അതു വഴിയും സൗദിയിലേക്ക് പ്രവേശിക്കാം. ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളിലൂടെയും സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.
(ശ്രദ്ധിക്കുക: ഇവിടെ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഏപ്രില്‍ 25 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)
രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയുക.
വിവരങ്ങള്‍ നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി.