Connect with us

LATEST

‘സ്പിരിറ്റ്‌ ഇന്‍ ജീസസ്’ പ്രസ്ഥാനത്തെ കത്തോലിക്കാ സഭയില്‍ നിരോധിച്ചു.

Published

on

 sp

 

കൊച്ചി: കത്തോലിക്കാ സഭയോടും സഭയുടെ പ്രവര്‍ത്തനങ്ങളോടും അനുയോജ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയ ‘സ്പിരിറ്റ്‌ ഇന്‍ ജീസസ്’ പ്രസ്ഥാനത്തിന്റെ കത്തോലിക്കാ സഭയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചതായി അറിയിച്ചു കൊണ്ട് കെ സി ബി സി (കേരള കത്തോലിക്കാ മെത്രാന്‍ സമിതി) സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
 മരണാനന്തരജീവിതം, ഇതര മതങ്ങളോടും സാംസ്‌കാരികാനുരൂപണങ്ങളോടുമുള്ള സമീപനം, വേദപുസ്തക വ്യാഖ്യാനം എന്നിവ സംബന്ധിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് പ്രസ്ഥാനം നല്കുന്ന അബദ്ധോപദേശങ്ങളെ കുറിച്ച് സഭയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും വെസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ്കരിയിലും ഒപ്പുവച്ച പ്രസ്താവന പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി കത്തോലിക്കാ സഭയുമായി യോജിച്ചു പ്രവര്‍ത്തിച്ചു പോരുന്ന പ്രസ്ഥാനമാണ്  ‘സ്പിരിറ്റ്‌ ഇന്‍ ജീസസ്’. ടോം സഖറിയായുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ആരംഭിച്ച് ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ആദ്യ ഘട്ടട്ങ്ങളില്‍ കത്തോലിക്കാ സഭയോടും സഭാ പ്രവര്തനങ്ങലോടും ആശയങ്ങളോടും യോജിച്ചു പ്രവര്‍ത്തിച്ചു എങ്കിലും പിന്നീട് ഇതില്‍ സാരമായ വ്യതിയാനങ്ങള്‍ ഉണ്ടായി. ഇതിനെ തുടര്‍ന്ന് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം ആവശ്യപ്പെട്ടു അനുനയ ചര്‍ച്ചകളും ശ്രമങ്ങളും ഉണ്ടായി.നിരീക്ഷകനെ നിയമിച്ചു. മാറ്റാം ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചതായുള്ള തീരുമാനം എടുക്കുകയായിരുന്നുവെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ രൂപതാ കോടതികള്‍ക്ക് സഭാ പരമായ ശിക്ഷാ നടപടികള്‍ എടുക്കുന്നതിനു അധികാരം നല്‍കുന്നു.
പ്രസംഗങ്ങളിലൂടെയും പ്രസ്ഥാനത്തിന്റെ പ്രസിദ്ധീകണമായ ‘ഇതാ നിന്റെ അമ്മ’ എന്ന മാസികയിലൂടെയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ്. സ്വകാര്യവെളിപാടുകൾക്കാണ് സഭയുടെ ഔദ്യോഗികപ്രബോധനങ്ങളെക്കാൾ കൂടുതൽ പ്രധാന്യം നല്കുന്നത് എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇത് സഭാ വിശ്വാസികളെ വഴി തെറ്റിക്കാന്‍ കാരണമാകുന്നു. അതിനാലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശവും മുന്നറിയിപ്പുമെന്ന നിലയില്‍ സര്‍ക്കുലര്‍ പുറത്തിറക്കുന്നതെന്ന് കെ സി ബി സി വ്യക്തമാക്കുന്നു.
കെ സി ബി സി പുറത്തിറക്കിയ സർക്കുലറിന്റെ പൂർണ്ണരൂപം ചുവടെ.
Ref: 2960/K 35/OL/KCBC/DS  
3.6.2016
കേരള കത്തോലിക്കാസഭയിൽ ആത്മീയ നവീകരണരംഗത്ത് കഴിഞ്ഞ 25 വർഷമായി പ്രവർത്തിച്ചു പോരുന്ന ഒരു പ്രസ്ഥാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. ഈ പ്രസ്ഥാനം ശ്രീ ടോം സഖറിയായുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ആരംഭിച്ച് ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കത്തോലിക്കർക്കു പുറമേ ഇതരസഭാംഗങ്ങളും ഈ പ്രസ്ഥാനത്തിൽ ചേർന്നിട്ടുണ്ട്. ഇപ്പോൾ ഒരു സഭയുടെയും പ്രത്യേക നിയന്ത്രണത്തിന് വിധേയമാകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അല്മായർ നേതൃത്വം കൊടുക്കുന്നതുമാണ് ഈ പ്രസ്ഥാനം. ഇവർ പരിശുദ്ധ കുർബാനയോടും ദൈവമാതാവിനോടുമുള്ള ഭക്തി പരിപോഷിപ്പിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയുടെ അടിസ്ഥാനപരമായ വിശ്വാസവിഷയങ്ങളിൽ വി. ഗ്രന്ഥത്തിനും, സഭാപ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും നിരക്കാത്ത ചില പ്രബോധനങ്ങൾ വച്ചുപുലർത്തുന്നുണ്ട്. പ്രസംഗങ്ങളിലൂടെയും പ്രസ്ഥാനത്തിന്റെ ജിഹ്വയായ ഇതാ നിന്റെ അമ്മ എന്ന മാസികയിലൂടെയും അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണ്. സ്വകാര്യവെളിപാടുകൾക്കാണ് സഭയുടെ ഔദ്യോഗികപ്രബോധനങ്ങളെക്കാൾ കൂടുതൽ പ്രധാന്യം നല്കുന്നത്.
സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനക്കാർ അബദ്ധജടിലമായ ചില ഉപദേശങ്ങൾവഴി വിശ്വാസികളെ വഴിതെറ്റിക്കുന്നത് കേരളമെത്രാൻ സമിതി അതീവഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പലരും വിശ്വാസവൈപരീത്യങ്ങളിൽ ചെന്നു പതിക്കാനിടയുള്ളതുകൊണ്ട് വിശ്വാസികൾക്ക് മുന്നറിയിപ്പു നല്‌കേണ്ടത് ഇടയന്മാർ എന്ന നിലയിൽ ഞങ്ങളുടെ കടമയാണ്. മരണാനന്തരജീവിതം, ഇതര മതങ്ങളോടും സാംസ്‌കാരികാനുരൂപണങ്ങളോടുമുള്ള സമീപനം, വേദപുസ്തക വ്യാഖ്യാനം എന്നിവ സംബന്ധിച്ചാണ് കൂടുതൽ അബദ്ധോപദേശങ്ങളും. അതിനാൽ ഇത്തരം വിഷയങ്ങളിൽ സഭയുടെ നിലപാടു വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
1. തനതുവിധി
തനതുവിധിയില്ല, പൊതുവിധി മാത്രമേയുള്ളൂവെന്നാണ് സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നത്. അതിനാൽ നരകത്തിൽ പോയവർക്കും നിത്യവിധിയുടെ സന്ദർഭം വരെ മാനസാന്തരത്തിന് സമയമുണ്ടെന്ന് അവർ പ്രബോധിപ്പിക്കുന്നു. എന്നാൽ കത്തോലിക്കാസഭയുടെ പ്രബോധനം ഇതാണ്: ക്രിസ്തുവിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്‌കരിക്കുന്നതിനോ സാദ്ധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു (CCC 1021).
ഒരാൾ മരിച്ചാൽ ഉടൻതന്നെ സ്വർഗ്ഗത്തിനോ, നരകത്തിനോ, ശുദ്ധീകരണ സ്ഥലത്തിനോ അർഹനായിത്തീരുമെന്നാണ് കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ‘ഓരോ മനുഷ്യനും തന്റെ മരണത്തിന്റെ നിമിഷത്തിൽതന്നെ സ്വജീവിതത്തെ ക്രിസ്തുവിനോടു ബന്ധപ്പെടുത്തി തന്റെ അമർത്യമായ ആത്മാവിൽ ശാശ്വത പ്രതിഫലം സ്വീകരിക്കുന്നു: ഒരു ശുദ്ധീകരണപ്രക്രിയയിലൂടെയോ നേരിട്ടോ സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം, അല്ലെങ്കിൽ നേരിട്ടുള്ളതും ശാശ്വതവുമായ ശിക്ഷയിലേക്കുള്ള പ്രവേശനം (CCC 1022).
2. നരകം നിത്യമല്ല?
പൊതുവിധിവരെ നരകം നിത്യമല്ല; മാനസാന്തരത്തിനും ദൈവകൃപയിലേക്ക് തിരികെ വരുന്നതിനും അവസരമുണ്ട് എന്നിങ്ങനെ സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നുണ്ട്.
കത്തോലിക്കാസഭയുടെ പ്രബോധനം വളരെ വ്യക്തമാണ്: മനസ്തപിച്ച് ദൈവത്തിന്റെ കരുണാർദ്രമായ സ്‌നേഹം സ്വീകരിക്കാതെ മാരകപാപത്തിൽ മരിക്കുക എന്നതിന്റെ അർത്ഥം, നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തിൽനിന്ന് വേർപെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസർഗത്തിൽ നിന്ന് സുനിശ്ചിതമായി നമ്മെ വേർപെടുത്തി നിറുത്തുന്ന അവസ്ഥയെ നരകം എന്നു വിളിക്കുന്നു (CCC 1033).
നരകത്തെ പല സംജ്ഞകൾകൊണ്ടാണ് വി. ഗ്രന്ഥം വിവക്ഷിക്കുക. നിത്യാഗ്‌നി (മത്താ 25:41), നിത്യശിക്ഷ (മത്താ 25:46), ലജ്ജയും നിത്യനിന്ദയും (ദാനി 12:2), അഗ്നിജ്ജ്വാലയും യാതനയും(ലൂക്കാ 16:23-24), നിത്യനാശം (2 തെസ്സ 1:9), ഒരിക്കലും അവസാനിക്കാത്ത പീഡനം(വെളി 14:11), എരിഞ്ഞുകൊണ്ടിരിക്കുന്ന ഗന്ധകത്തടാകം(വെളി 20:10) എന്നിവയെല്ലാം നിത്യനരകത്തിന്റെ പ്രതീകങ്ങളാണ്. ബുദ്ധിഹീനകളായ കന്യകകൾക്കും (മത്താ 25:11-13) നിരുത്തരവാദിത്വപരമായി പെരുമാറിയ ഭൃത്യനും (മത്താ 24:51) വിവാഹവസ്ത്രം ധരിക്കാതെ വിരുന്നുശാലയിൽ പ്രവേശിച്ചവനും (മത്താ 22:13) വേറൊരവസരം കിട്ടിയില്ല എന്നോർക്കേണ്ടതുണ്ട്.
ലാസറിന്റെയും ധനവാന്റെയും ഉപമയിൽ, ധനവാന്റെ യാചനയ്ക്ക് അബ്രഹാം നല്കുന്ന ഉത്തരവും പ്രസക്തമാണ്: ‘ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ഒരഗാധമായ ഗർത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കുകയില്ല.’ (ലൂക്ക 16:26)
3. നരകവും പാതാളവും തമ്മിലുള്ള അന്തരം
സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനക്കാർ നരകത്തെയും പാതാളത്തെയും സമമായി കാണുന്നതുകൊണ്ടാണ് ‘യേശു മരിച്ച് പാതാളത്തിലിറങ്ങി’ എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി യേശു നരകം സന്ദർശിച്ചു എന്നു വാദിക്കുന്നത്. ആദ്യ നൂറ്റാണ്ടുകളിൽ ചെറുതും വലുതുമായ പല വിശ്വാസപ്രമാണങ്ങളും രൂപപ്പെട്ടു. ‘അപ്പസ്‌തോലന്മാരുടെ വിശ്വാസപ്രമാണം,’ അല്ലെങ്കിൽ ‘ജ്ഞാനസ്‌നാന വിശ്വാസ പ്രമാണം’ (Baptismal Creed) എന്നറിയപ്പെടുന്ന വിശ്വാസപ്രമാണത്തിലാണ് ഈ പ്രയോഗം കാണുന്നത്. എന്നാൽ, നിഖ്യാവിശ്വാസപ്രമാണത്തിൽ ഈ പ്രയോഗം കാണുന്നില്ലായെന്നുള്ളതും സ്മർത്തവ്യമാണ്.
ഹീബ്രുഭാഷയിൽ ‘ഷെയോൾ’ എന്നും ഗ്രീക്ക് ഭാഷയിൽ ‘ഹാദെസ്’ എന്നുമുള്ള സംജ്ഞകളാണ് പാതാളത്തെ വിവക്ഷിക്കുവാൻ ഉപയോഗിക്കുന്നത്. ഭൂമിക്കടിയിലുള്ള അന്ധകാരാവൃതവും ശൂന്യവുമായ ഒരു സ്ഥലമായി പാതാളത്തെ ഇസ്രായേൽ ചരിത്രത്തിന്റെ പ്രാരംഭദശയിൽ കരുതിയിരുന്നു (ജോബ് 10:21-22). എന്നാൽ, പില്ക്കാലത്ത് ഗ്രീക്കുചിന്താധാരകളുമായുള്ള പാരസ്പര്യം വഴി, നന്മചെയ്തവർക്കും തിന്മ പ്രവർത്തിച്ചവർക്കും ഒരേ ഫലമാണ് ലഭിക്കുന്നതെങ്കിൽ, അതു ദൈവനീതിക്ക് നിരക്കാത്തതാണെന്ന നവീനചിന്ത ഉദ്ഭവിച്ചു. ബി.സി രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ദാനിയേലിന്റെ പുസ്തകത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ‘ഭൂമിയിലെ പൊടിയിൽ ഉറങ്ങുന്ന അനേകർ ഉണരും; ചിലർ നിത്യജീവനായും; ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും. ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭ പോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും’ (ദാനി 12:2-3). മരിച്ച നീതിമാന്മാരുടെ സ്ഥിതി ജീവനോ സന്തോഷമോ ദൈവസ്തുതിപ്പോ ഇല്ലാത്ത ഇരുട്ടറയിൽ (സങ്കീ 88:5-12) അല്ല, പ്രത്യുത ഭൂമിയിൽ നന്മ പ്രവർത്തിച്ചവർ ‘അബ്രഹാമിന്റെ മടിത്തട്ടിൽ വിശ്രമിക്കുന്നു’ എന്ന ആശയത്തിലേക്ക് പുതിയനിയമകാലത്ത് വളർച്ച ഉണ്ടായി (ലൂക്കാ 16:22-23). നിത്യനരകത്തെ സൂചിപ്പിക്കുവാൻ ‘ഗേഹന്നാ’ എന്ന പദമാണ് ഉപയോഗിച്ചിരുന്നത് (സീയോന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള അഗാധമായ ഒരു താഴ്‌വരയാണ് ‘ഗഹിന്നോം’). യേശു പാതാളത്തിൽ ഇറങ്ങി എന്ന പ്രയോഗം കൊണ്ട് നാം അർത്ഥമാക്കേണ്ടത് യേശു യഥാർത്ഥത്തിൽ മരിച്ചുവെന്നാണ്, അല്ലാതെ യേശു നരകം സന്ദർശിച്ചുവെന്നല്ല.
4. നരകത്തി സുവിശേഷഘോഷണമോ?
1 പത്രോ 3:18-20-നെ അധികരിച്ചാണ് യേശുമരണശേഷം ആത്മാവിൽ പാതാളത്തിലേക്കിറങ്ങിയെന്നും മരിച്ചവരോട് സുവിശേഷം അറിയിച്ച് ബന്ധിതരായിരുന്ന ആത്മാക്കളെ മോചിപ്പിച്ചെന്നും അതിനാൽ മരണശേഷവും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും സ്പിരിറ്റ് ഇൻ ജീസസ് വാദിക്കുന്നത്. ‘ആത്മാവോടുകൂടെ ചെന്ന് അവൻ ബന്ധനസ്ഥരായ ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്റെ കാലത്ത് പെട്ടകം പണിയപ്പെട്ടപ്പോൾ ക്ഷമാപൂർവ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു.’ വീണ്ടും 1 പത്രോ 4:6 -ൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ‘എന്തെന്നാൽ, ശരീരത്തിൽ മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നതിനുവേണ്ടിയാണ് മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടത്.’ ഈ വാക്യങ്ങൾ വേദവ്യാഖ്യാതാക്കൾക്കിടയിൽ വലിയ സംവാദങ്ങൾക്കു വഴിതെളിച്ചിട്ടുണ്ട്. സമീപകാലത്ത് വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഈ വാക്യങ്ങൾ സംബന്ധിച്ചു നല്കിയ വിശദീകരണം താഴെ കൊടുക്കുന്നു:
(i) ‘യേശു പാതാളത്തിലിറങ്ങി എന്ന പ്രഖ്യാപനത്തിൽ അവൻ യഥാർത്ഥത്തിൽ മരിച്ചു എന്ന വിശ്വാസസത്യമാണ് പ്രഖ്യാപനം ചെയ്യുന്നത്. യേശു മരിച്ച് അടക്കപ്പെട്ടു എന്നത് യേശുവിന്റെ പൂർണ്ണ മനുഷ്യസ്വഭാവത്തെ വിശദമാക്കുന്നു; (ii) യേശുവിന്റെ കുരിശിലെ ബലിയിലൂടെ ലഭിച്ച വരപ്രസാദം യേശുവിന്റെ മരണത്തിനു മുമ്പ് മരണമടഞ്ഞ സകല നീതിമാന്മാർക്കും നീതിമതികൾക്കും ലഭിച്ചുവെന്നതിന്റെ പ്രതീകാത്മകമായ ആഖ്യാനമാണ് ഈ പ്രഖ്യാപനം; (iii) യേശു മരണശേഷം നിത്യശിക്ഷയുടെ സ്ഥലമായ നരകം സന്ദർശിക്കുകയോ, അവിടെ അകപ്പെട്ടുപോയ ആത്മാക്കളെ രക്ഷിക്കുകയോ ചെയ്തിട്ടില്ല (General Audience, 1989 Jan 11).
യേശു നരകം സന്ദർശിച്ചെന്നും നരകവാസികളെ രക്ഷിച്ചുവെന്നുമുള്ളത് കത്തോലിക്കാവിശ്വാസികൾക്ക് സ്വീകാര്യമല്ല. സഭാപാരമ്പര്യത്തിൽ യേശുവിന്റെ പാതാളത്തിലെ സുവിശേഷപ്രഘോഷണം ഉയർപ്പിന്റെ പ്രഖ്യാപനമായിട്ടാണ് മനസ്സിലാക്കിയിട്ടുള്ളത്. ആ പ്രഖ്യാപനം ആദാമും ഹവ്വായും മുതൽ നിദ്രയടഞ്ഞിട്ടുള്ള എല്ലാ നീതിമാന്മാരെയും അവരുടെ നിദ്രയിൽ നിന്നുണർത്തി, യേശുവിന്റെ മരണത്തിന്റെയും ഉയിർപ്പിന്റെയും യോഗ്യതകളിൽ അവരെ പങ്കുകാരാക്കി. ഫിലി 2:9-11-ൽ നാം വായിക്കുന്നു: ‘ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി. എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു. അത് യേശുവിന്റെ നാമത്തിനു മുമ്പിൽ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുമടക്കുന്നതിനും യേശുക്രിസ്തു കർത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ.്
പൗരസ്ത്യ സഭകളിൽ പ്രചാരത്തിലുള്ള യേശുവിന്റെ പാതാളസന്ദർശനം ചിത്രീകരിച്ചിരിക്കുന്ന ഐക്കണിന്റെ പേര് “Harrowing of Hades”  (പാതാളത്തിന്റെ ഉഴുതുമറിക്കൽ) എന്നാണ്. ഇങ്ങനെ വി. ഗ്രന്ഥവും പാരമ്പര്യവും തറപ്പിച്ചു പറയുന്നുണ്ട്, യേശുവിന്റെ പാതാളസന്ദർശനം പാപത്തിന്റെയും മരണത്തിന്റെയും മേലുള്ള ദൈവികനീതിയുടെ ആത്യന്തിക വിജയവും നീതിമാൻമാർക്ക് ഉയിർപ്പും നിത്യജീവനും ഉറപ്പാക്കിയ സംഭവവുമാണെന്ന്. ഇതാണ് പാതാളത്തിലെ സുവിശേഷഘോഷണം എന്ന പ്രയോഗത്തിന്റെ പൊരുൾ.
5. പൂവ്വപിതാക്കളുടെ പാപഫലം പിതലമുറയിലേക്ക്
നിത്യരക്ഷ കിട്ടാതെ യാതനയനുഭവിക്കുന്ന പൂർവ്വപിതാക്കളുടെ പാപഫലം അനന്തരതലമുറകളിലേക്ക് ശാപമായി ഒഴുകിയെത്തുന്നെന്നും അതിനാൽ അവർക്ക് ശാപമോക്ഷം ലഭിക്കാതെ ചില കുടുംബങ്ങളിലെ കഷ്ടനഷ്ടങ്ങളും മാറാരോഗങ്ങളും വിട്ടുമാറുകയില്ലെന്നും സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നു. പഴയനിയമത്തിലെ ചില മര്യാദകൾ തെറ്റായി വ്യഖ്യാനിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഈ കാഴ്ചപ്പാട് എസക്കിയേൽ ദീർഘദർശിതന്നെ തിരുത്തിയിട്ടുണ്ട്: പിതാക്കന്മാർ പുളിക്കുന്ന മുന്തിരിങ്ങ തിന്നു; മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേൽ ജനത്തെക്കുറിച്ചുള്ള പഴമൊഴി നിങ്ങൾ ഇപ്പോഴും ആവർത്തിക്കുന്നതെന്തിന്?’ (എസെ 18:1-2). ദൈവത്തിന്റെ തിരുത്തൽ ഇപ്രകാരമായിരുന്നു: പുത്രൻ പിതാവിന്റെ തിന്മകൾക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകൾക്കു വേണ്ടിയോ ശിക്ഷിക്കപ്പടുകയില്ല. നീതിമാൻ നീതിമാന്റെ പ്രതിഫലവും ദുഷ്ടൻ തന്റെ ദുഷ്ടതയുടെ ഫലവും അനുഭവിക്കും (എസെ 1:20). വീണ്ടും, ‘ഇസ്രായേൽ ഭവനമേ, ഓരോരുത്തരെയും താന്താങ്ങളുടെ പ്രവൃത്തിക്കുനുസൃതമായി ഞാൻ വിധിക്കും (എെസ 1:30) എന്നും പറഞ്ഞിരിക്കുന്നു.
പുതിയനിയമത്തിലും ഇതേ സത്യമാണ് യേശു പ്രഖ്യാപിച്ചത്: മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരോടൊത്ത് വരാനിരിക്കുന്നു. അപ്പോൾ അവൻ ഒരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം നൽകും'(മത്താ 16:27; റോമാ 2:6). വെളിപാടുപുസ്തകം ഒരു വാഗ്ദാനത്തിലാണ് സമാപിക്കുന്നത്: ‘ഇതാ ഞാൻ വേഗം വരുന്നു. എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തർക്കും സ്വന്തപ്രവൃത്തികൾക്കനുസൃതം പ്രതിഫലം നല്കാനാണ് ഞാൻ വരുന്നത്'(വെളി 22:12).
യേശുക്രിസ്തു പാപത്തിൽ നിന്നും (2 കോറി 5:21) ശാപത്തിൽ നിന്നും (ഗലാ 3,13) നമ്മെ മോചിപ്പിച്ചിരിക്കുന്നതിനാൽ പൂർവികരുടെ പാപവും ശാപവും നമുക്കു പ്രസക്തമല്ല. പൂർവപിതാക്കളുടെ പാപം പിൻതലമുറകളിലേക്കു പടരുന്നെന്നും ശാപമായി തുടരുന്നെന്നും പഠിപ്പിക്കുന്നത് ക്രിസ്തുവിന്റെ രക്ഷാകരകർമത്തെ തള്ളിപ്പറയുന്നതിനു തുല്യമാണ്. അതിനാൽ, യേശുവിന്റെ രക്തത്താൽ കഴുകി വെടിപ്പാക്കപ്പെട്ടവരെ പൂർവ്വപിതാക്കന്മാരുടെ ചെയ്തികൾ ബാധിക്കില്ല.
6. സാംസ്‌കാരികാനുരൂപണവും ഇതര മത ദൈവശാസ്ത്രവും
സാംസ്‌കാരികാനുരൂപണം വഴി ദൈവരാജ്യം തകർക്കപ്പെടുമെന്നും അതിലൂടെ പൈശാചിക സ്വാധീനം വിശ്വാസികളിലേക്ക് കടന്നുവരുമെന്നുമാണ് സ്പിരിറ്റ് ഇൻ ജീസസ് പഠിപ്പിക്കുന്നത്.
ദൈവത്തിന്റെ നിത്യമായ വചനം മാംസം ധരിച്ച് മനുഷ്യനായി പിറന്നു എന്നതും പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകളേററു മരിച്ചു എന്നതും മഹത്ത്വത്തോടെ ഉയിർത്തെഴുന്നേറ്റ് സ്വർഗത്തിലേക്കു കരേറി പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നതുമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. വീണ്ടെടുക്കപ്പെട്ട സകല ജനപദങ്ങളെയും (ലൂക്കാ 1:68) തന്റെ മഹത്ത്വത്തിലേക്ക് ചേർക്കുന്നതിന് അവിടന്ന് വീണ്ടും വരും (യോഹ 14:3). എല്ലാ ജനപദങ്ങളും യേശുക്രിസ്തുവിലൂടെയുള്ള ദൈവികരക്ഷ പ്രാപിക്കണമെന്നതാണ് ദൈവേഷ്ടം (1 തിമോ 2:3-4). ഏതെങ്കിലും ഭാഷയോ സംസ്‌കാരമോ വംശമോ രക്ഷയിലേക്കുള്ള ഈ വിളിയിൽ നിന്ന് വിദൂരത്തല്ല. രക്ഷയുടെ സുവിശേഷം സ്വീകരിക്കുന്നതിന് ഏതെങ്കിലും പ്രത്യേകമായ ഒരു ദേശത്തിന്റെയോ ജനതയുടെയോ സംസ്‌കാരം സ്വീകരിക്കേണ്ടതുമില്ല. അതിനാൽ, സംസ്‌കാരികാനുരൂപണം വിശ്വാസപ്രഘോഷണത്തിന്റെ അവിഭാജ്യഘടകമാണ്.
യേശുവിലൂടെയും യേശു സ്ഥാപിച്ച സഭയിലൂടെയും കൈവരുന്ന രക്ഷയെക്കുറിച്ച് സഭ പഠിപ്പിക്കുമ്പോൾ തന്നെ ഇതര മതവിശ്വാസങ്ങളെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും ആദരപൂർവമാണ് സഭ വീക്ഷിക്കുന്നത്. അക്രൈസ്തവ മതങ്ങളോടുള്ള കത്തോലിക്കാസഭയുടെ സമീപനത്തെ സംബന്ധിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച പ്രമാണരേഖയിൽ ഇത് വ്യക്തമാക്കുന്നു: ”ഒരൊറ്റ സമൂഹത്തിൽപ്പെട്ടവരാണ് എല്ലാ ജനങ്ങളും. അവരുടെ ഉദ്ഭവസ്ഥാനവും ഒന്നുതന്നെ. കാരണം, മനുഷ്യവംശത്തെ ഭൂമുഖം പരക്കെ നിവസിപ്പിച്ചത് ദൈവമാണ്. എല്ലാ മനുഷ്യരുടെയും ആത്യന്തികലക്ഷ്യവും ഒന്നു തന്നെ, ദൈവം. അവിടത്തെ പരിപാലനയും നന്മയുടെ ആവിഷ്‌കാരങ്ങളും രക്ഷാകരപദ്ധതികളും എല്ലാവരെയും സമാശ്ലേഷിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം ദൈവമഹിമയാൽ പ്രദീപ്തമായ പരിശുദ്ധനഗരത്തിൽ സമ്മേളിക്കുന്നതുവരെ ഇതു തുടർന്നുകൊണ്ടേയിരിക്കും. അവിടെ സമസ്തജനതകളും ദൈവികപ്രകാശത്തിലായിരിക്കും സഞ്ചരിക്കുന്നത്” (NA 1). തിരുസഭയെന്ന രേഖയിൽ ഇത് കുറച്ചുകൂടി വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്: ”സുവിശേഷം സ്വീകരിക്കാത്തവരും ദൈവജനത്തോട് വിവിധ രീതികളിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. … സ്രഷ്ടാവായ ദൈവത്തെ ഏറ്റുപറയുന്നവരും അവിടത്തെ പരിത്രാണ പദ്ധതിയിലുൾപ്പെടുന്നു… ഛായകളിലും പ്രതിരൂപങ്ങളിലും കൂടി അജ്ഞാതനായ ദൈവത്തെ അന്വേഷിക്കുന്നവരിൽ നിന്ന് അവിടുന്ന് വിദൂരത്തല്ല. കാരണം, എല്ലാവർക്കും ജീവനും പ്രചോദനവും എന്നു വേണ്ട സകലതും പ്രദാനം ചെയ്തിരിക്കുന്നത് അവിടുന്നാണ് (അപ്പ: 17/25-28). സകല മനുഷ്യരും രക്ഷ പ്രാപിക്കണമെന്നാണ് രക്ഷകനായ ദൈവത്തിന്റെ അഭിലാഷം (1 തിമോ 2:4). സ്വന്തം കുറ്റം കൂടാതെ ക്രിസ്തുവിന്റെ സുവിശേഷത്തെയും അവിടത്തെ സഭയെയും അറിയാതിരിക്കുകയും, അതേസമയം ആത്മാർത്ഥഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുകയും മന:സാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്റെ പ്രചോദനങ്ങൾക്കനുസൃതമായി നിറവേറ്റാൻ പരിശ്രമിക്കുകയും ചെയ്യുന്നവർക്ക് നിത്യരക്ഷ പ്രാപിക്കാം’ (LG 16). ”ക്രിസ്തു മരിച്ചത് എല്ലാവർക്കും വേണ്ടിയാണ്… തന്മൂലം എല്ലാ മനുഷ്യർക്കും പെസഹാരഹസ്യവുമായി സംയോജിക്കാനുള്ള സാദ്ധ്യത ദൈവത്തിനുമാത്രം ഗ്രാഹ്യമായ രീതിയിൽ പവിത്രാത്മാവു നല്കുന്നുണ്ടെന്ന് നാം വിശ്വസിക്കേണ്ടിയിരിക്കുന്നു (GS 22).
ഇതരമത ദൈവശാസ്ത്രചിന്തകളുടെ നല്ലവശങ്ങളെ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സഭ വച്ചുപുലർത്തുന്നത്. ”ഇതര മതങ്ങളിൽ കാണുന്ന സത്യവും വിശുദ്ധവുമായ ഒന്നും കത്തോലിക്കാ തിരുസ്സഭ തിരസ്‌കരിക്കുന്നില്ല. മറ്റ് മതങ്ങളിലെ പ്രവർത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും തിരുസ്സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയിൽ നിന്ന് പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസ്സഭ അവയെയെല്ലാം ആത്മാർത്ഥമായ ബഹുമാനത്തോടുകൂടിയാണ് നിരീക്ഷിക്കുന്നത്. കാരണം, സർവ്വമനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട് (NA.2). ”വചനമാകുന്ന ബീജത്തിലൂടെയും സുവിശേഷഘോഷണത്തിലൂടെയും എല്ലാ മനുഷ്യരെയും ക്രിസ്തുവിലേക്ക് വിളിക്കുകയും വിധേയത്വപൂർണ്ണമായ വിശ്വാസം അവരുടെ ഹൃദയങ്ങളിൽ ഉണർത്തുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നാം മറക്കരുത്’ (AG.15). ”മനുഷ്യരുടെ ഹൃദയത്തിലും മനസ്സിലും എന്തെല്ലാം നന്മയുണ്ടോ, വിവിധ റീത്തുകളിലും ജനങ്ങളുടെ സംസ്‌കാരങ്ങളിലും എന്തെല്ലാം അഭിലഷണീയമായിട്ടുണ്ടോ, അതെല്ലാം അഭംഗുരം കാത്തുസൂക്ഷിക്കാൻ മാത്രമല്ല, അവ വളർത്തിയെടുക്കാനും അവയെ ന്യൂനതയറ്റതും ഉന്നതവും പരിപൂർണ്ണവുമാക്കാനുമാണ് സഭ പരിശ്രമിക്കുന്നത്” (LG.17).
ദൈവത്തെ അംഗീകരിക്കുകയും മതത്തിന്റെയും മനുഷ്യവർഗ്ഗത്തിന്റെയും അമൂല്യങ്ങളായ ഘടകങ്ങളെ തങ്ങളുടെ പാരമ്പര്യങ്ങളിൽ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവരുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടാനും സഭ നമ്മെ ആഹ്വാനം ചെയ്യുന്നു (GS.92).
”ജനപദങ്ങളുടെ ഇടയിൽ കാണപ്പെടുന്ന സത്യത്തിന്റെയും കൃപയുടെയും അംശങ്ങളെ ദൈവത്തിന്റെ രഹസ്യ സാന്നിദ്ധ്യമായി സഭ കാണുന്നു’ (AG.9). അതോടൊപ്പം തങ്ങളുടെ ദേശീയവും മതപരവുമായ പാരമ്പര്യങ്ങളെ അടുത്തറിയാനും അവയിൽ മറഞ്ഞുകിടക്കുന്ന ദൈവവചനത്തിന്റെ വിത്തുകൾ സന്തോഷത്തോടും ആദരവോടും കൂടി ആരായാനും (AG.11) സഭ ആവശ്യപ്പെടുന്നുണ്ട്.
ഇതര മത ദൈവശാസ്ത്രങ്ങളോട് തുറന്ന സമീപനം സ്വീകരിച്ച സഭ ഇതിനെ പ്രോത്സാഹിപ്പിക്കുവാൻ സഹായകമായ രീതിയിൽ 1964-ൽ അക്രൈസ്തവ മതങ്ങൾക്കായി ഒരു കാര്യാലയം തന്നെ സ്ഥാപിച്ചുവെന്നതും നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. ലോകമതങ്ങളുടെ പ്രഭവസ്ഥാനമായ ഏഷ്യയുടെ പ്രത്യേക പശ്ചാത്തലത്തിൽ ഇതരമതങ്ങളുമായുള്ള ഭാവാത്മാകബന്ധത്തെ സഭ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് (Ecclesia in Asia – 13). ഇതരമതങ്ങളോട് തുറവു പുലർത്തുകയും അവയുമായി സംവാദത്തിലേർപ്പെടുകയും ചെയ്യുന്നതുവഴി, ലോകരക്ഷകനായ ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ മനുഷ്യവർഗത്തിനു നല്കപ്പെട്ടിരിക്കുന്ന രക്ഷയുടെ മാർഗത്തെയും പ്രഘോഷിക്കുന്നതിനു കടപ്പെട്ടവരാണ് നമ്മൾ.
7. വേദപുസ്തക വ്യാഖ്യാനങ്ങ
വേദപുസ്തകത്തെ അതിന്റെ സമഗ്രതയിൽ കാണാതെ വാച്യാർത്ഥത്തിൽ വ്യാഖ്യാനിക്കുന്ന രീതി (പെന്തക്കോസ്ത് ശൈലി) സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രത്യേകതയാണ്.
സഭ വിശ്വാസത്തിന്റെ സ്രോതസ്സായി വേദപുസ്തകത്തെയും പാരമ്പര്യത്തെയും കാണുന്നു. പരിശുദ്ധാത്മ നിവേശനത്താൽ ദൈവവചനത്തെ ലിഖിതരൂപത്തിലാക്കിയതുപോലെ സത്യാത്മാവിന്റെ പ്രകാശത്താൽ ദൈവവചനം പ്രസംഗിച്ചുകൊണ്ട് അതിനെ വിശ്വസ്തതയോടെ പാലിക്കാനും വിശദീകരിക്കാനും, പ്രചരിപ്പിക്കാനും പിതാക്കന്മാർ നടത്തിയിട്ടുള്ള ശ്രമങ്ങളെ സഭ ആദരവോടെയാണ് കാണുന്നത് (DV 9). വേദപുസ്തകത്തെയും പാരമ്പര്യത്തെയും ആധികാരികമായി വ്യാഖ്യാനിക്കാനുള്ള ചുമതല സഭയുടെ പ്രബോധനാധികാരത്തിന് നൽകപ്പെട്ടിരിക്കുന്നു. അതിനാൽ വി. പാരമ്പര്യവും, വി. ലിഖിതങ്ങളും, സഭയുടെ പ്രബോധനാധികാരവും ദൈവത്തിന്റെ അതിവിശിഷ്ടമായ സംവിധാനത്തിൽ അപരിത്യാജ്യമായ വിധത്തിൽ പരസ്പരം ബന്ധിതങ്ങളാണ്. തന്മൂലം ഒന്ന് മറ്റൊന്നിൽ നിന്ന് വേർപ്പെട്ട് നിൽക്കുക സാദ്ധ്യമല്ല. പ്രത്യുത എല്ലാം ഒരുമിച്ച് എന്നാൽ ഓരോന്നും സ്വന്തം രീതിയിൽ ഒരേ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ ആത്മരക്ഷ കൈവരുത്താൻ ഫലപ്രദമായി സഹായിക്കുന്നു (DV10). ദൈവം മനുഷ്യർ വഴിയും മാനുഷികമായ രീതിയിലുമാണ് സംസാരിച്ചിരിക്കുന്നത്. ഇത് വ്യത്യസ്തങ്ങളായ ചരിത്ര രചനകളിലൂടെയോ പ്രവചനരൂപത്തിലോ, കാവ്യരൂപത്തിലോ, മറ്റേതെങ്കിലും സാഹിത്യരൂപത്തിലോ ഉള്ള രചനകളിലൂടെയോ ആകാം (DV 12). അതിനാൽ വി. ഗ്രന്ഥകാരന്മാർ എഴുതിയ വചനങ്ങളിലൂടെ ദൈവം നമുക്ക് നൽകുന്ന സന്ദേശത്തെ തിരിച്ചറിയാൻ വേദപുസ്തകവ്യാഖ്യാതാക്കൾ ശ്രമിക്കണം. അതിന് സഹായകമായ വിധത്തിൽ വി. ഗ്രന്ഥകാരന്മാർ ”ജീവിച്ച കാലഘട്ടത്തിന്റെയും സംസ്‌കാരത്തിന്റെയും അവരുടെ കാലത്തെ സാഹിത്യരൂപത്തിന്റെയും പ്രത്യേകതകളും അക്കാലത്തെ ചിന്തയുടെയും ഭാഷണത്തിന്റെയും ആഖ്യാനത്തിന്റെയും രീതികളും നാം ശ്രദ്ധിക്കണം’ (CCC 110).
വേദപുസ്തകവാക്യങ്ങളുടെ ശരിയായ അർത്ഥം ഗ്രഹിക്കാൻ വി. ഗ്രന്ഥത്തിന്റെ ആകെയുള്ള ഉള്ളടക്കവും പൊരുത്തവും കണക്കിലെടുക്കേണ്ടതുണ്ട്. ഇത് ചെയ്യുന്നത് സഭ മുഴുവനിലും ജീവിക്കുന്ന പാരമ്പര്യവും വിശ്വാസസത്യങ്ങൾ തമ്മിലുള്ള പൊരുത്തവും പരിഗണിച്ചുകൊണ്ടാണ്. വി. ഗ്രന്ഥവ്യാഖ്യാതാക്കൾ ഈ തത്വങ്ങൾ പാലിച്ച് വി. ലിഖിതങ്ങളുടെ കൂടുതൽ അഗാധമായ അറിവിനും പ്രകാശനത്തിനും വേണ്ടി പരിശ്രമിക്കണം ((DV 12, CCC 115119).
8. വിശ്വാസവൈപരീത്യങ്ങളും സഭയും
വ്യക്തികൾക്ക് ലഭിക്കുന്ന ദർശനങ്ങളിലെ ദൈവാത്മാവിന്റെ പ്രചോദനം പഠിക്കുകയും ഉചിതമെങ്കിൽ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സഭ എക്കാലവും അവലംബിച്ചിട്ടുള്ളത്. വ്യക്തികൾക്ക് ലഭിക്കുന്ന സ്വകാര്യ വെളിപാടുകളുടെ ലക്ഷ്യം ‘ക്രിസ്തുവിലൂടെ അന്തിമമായി നല്കപ്പെട്ട വെളിപാടിനെ മെച്ചപ്പെടുത്തുകയോ, പൂർത്തീകരിക്കുകയോ അല്ല, പ്രത്യുത ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ ക്രിസ്തുവിന്റെ വെളിപാടിനനുസൃതമായി കൂടുതൽ പൂർണ്ണമായി ചെയ്യാൻ സഹായിക്കുക എന്നതാണ്. അത്തരം സ്വകാര്യ വെളിപാടുകളിൽ ഏതെല്ലാമാണ് ക്രിസ്തുവിന്റെയോ, അവിടുത്തെ വിശുദ്ധന്മാരുടെയോ, സഭയിലേക്കുള്ള യഥാർത്ഥ ആഹ്വാനം ഉൾക്കൊള്ളുന്നതെന്ന് വിവേചിച്ചറിഞ്ഞ്, അതിനെ സ്വീകരിക്കാൻ സഭയുടെ പ്രബോധനാധികാരത്താൽ നയിക്കപ്പെടുന്ന വിശ്വാസികളുടെ അവബോധത്തിന് (Sensus fidelium)  കഴിയും’ (CCC 67).
സഭയിൽ കടന്നുകൂടാവുന്ന വിശ്വാസവൈപരീത്യങ്ങളെ മുന്നിൽ കണ്ടുകൊണ്ടു വി. പൗലോസ് എഴുതി: ‘ഞങ്ങൾ നിങ്ങളോട് പ്രസംഗിച്ചതിൽ നിന്ന് വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങൾ തന്നെയോ, സ്വർഗ്ഗത്തിൽ നിന്ന് ഒരു ദൂതൻ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാൽ അവൻ ശപിക്കപ്പെട്ടവനാകട്ടെ’ (ഗാലാ 1: 8). വി. പത്രോസും ശക്തമായ ഭാഷയിലാണ് ആദിമസഭയെ പഠിപ്പിച്ചത്: ‘വിശുദ്ധ ലിഖിതങ്ങളിലെ പ്രവചനങ്ങൾ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടന്നാൽ, പ്രവചനങ്ങൾ ഒരിക്കലും മാനുഷികചോദനയാൽ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാൽ പ്രേരിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചതാണ്’ (2 പത്രോ: 1:20-21). സഭയുടെ വിശ്വാസനിക്ഷേപം(Deposit of Faith)  അഭംഗുരം കാത്തുസൂക്ഷിക്കുക പ്രത്യേകിച്ചും പ്രാദേശികസഭയിലെ മെത്രാൻ സമിതിയുടെ ഗൗരവമേറിയ ചുമതലയാകുന്നു.
9. കേരള കത്തോലിക്കാസഭയും സ്പിരിറ്റ് ഇ ജീസസ് പ്രസ്ഥാനവും
ആദ്യകാലങ്ങളിൽ സഭയോടൊത്തുപ്രവർത്തിച്ചെങ്കിലും വി. ഗ്രന്ഥത്തോടും സഭാപാരമ്പര്യങ്ങളോടും ഇണങ്ങാത്ത പ്രബോധനങ്ങൾ സ്പിരിറ്റ് ഇൻ ജീസസിൽ നിന്നുണ്ടായപ്പോൾ സഭ ജാഗ്രതയോടെ അവരെ നിരീക്ഷിക്കാൻ തുടങ്ങി. സഭാഗാത്രത്തിലെ ഒരംഗംപോലും നഷ്ടമാകാതിരിക്കാൻ സഭാമാതാവ് എന്നും ആഗ്രഹിക്കുന്നുണ്ട്. സത്യവിശ്വാസത്തിൽനിന്നും വ്യതിചലിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി സഭ പല തലങ്ങളിൽ പ്രാർത്ഥനയും ഉപവാസവും പരിത്യാഗപ്രവർത്തനങ്ങളും നടത്തിയിരുന്നു. സഭാഗാത്രത്തിലെ ഒരംഗം നഷ്ടമാകുമ്പോൾ സഭ മുഴുവനും വേദനിക്കുന്നു എന്ന അപ്പസ്‌തോലദർശനമാണ് സഭയുടെ നിത്യമായ പ്രേരണയും പ്രചോദനവും.
സീറോ മലബാർ സഭയുടെ മെത്രാൻ സമിതി ആദ്യമായി സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനവുമായി ഒരു അനുനയ ചർച്ചയിൽ ഏർപ്പെടാൻ ശ്രമിച്ചു. പക്ഷേ വേണ്ട ഫലം കണ്ടില്ല. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിലെ പല രൂപതകളിലേക്കും അവരുടെ പ്രവർത്തനം വ്യാപിച്ചപ്പോൾ കെസിബിസി അതിന്റെ ദൈവശാസ്ത്ര കമ്മീഷനെ സ്പിരിറ്റ് ഇൻ ജീസസ് നേതാക്കളുമായി സംഭാഷണത്തിൽ ഏർപ്പെടാൻ നിയോഗിച്ചു. ദൈവശാസ്ത്ര കമ്മീഷനും സ്പിരിറ്റ് ഇൻ ജീസസ് നേതൃത്വവും തമ്മിൽ നടത്തിയ ഡയലോഗുകളിൽ ഉണ്ടായ ധാരണയനുസരിച്ച് സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രസംഗങ്ങളും പ്രസിദ്ധീകരണങ്ങളും പരിശോധിക്കാനും പ്രവർത്തനങ്ങളെ നിരീക്ഷിക്കാനും ഒരു വൈദികനെ നിരീക്ഷകനായി നിയമിച്ചു. കൂടാതെ ഈ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നവർക്കു വേണ്ടി തിയോളജി കമ്മീഷനംഗങ്ങൾ സെമിനാർ നടത്തിയെങ്കിലും അവർക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കുകയോ അതിനനുസരിച്ച് സ്പിരിറ്റ് ഇൻ ജീസസിന്റെ അദ്ധ്യയനങ്ങളിൽ മാറ്റം വരുത്തുകയോ ചെയ്തില്ല. ഇതിന്റെയടിസ്ഥാനത്തിൽ സ്പിരിറ്റ് ഇൻ ജീസസിനോട് നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കാത്തതിനെക്കുറിച്ചും അവരുടെ പ്രബോധനങ്ങളിലെ ദൈവശാസ്ത്രപ്രശ്‌നങ്ങളെ സംബന്ധിച്ചും വിശദീകരണം ആവശ്യപ്പെട്ട് 2015 ഏപ്രിൽ 23-ന് കെ.സി.ബി.സി ദൈവശാസ്ത്ര കമ്മീഷൻ നൽകിയ കത്തിന് മറുപടി നൽകുകയോ, ക്രിയാത്മകമായി കമ്മീഷനോട് സഹകരിക്കുകയോ ചെയ്തില്ല. മാത്രവുമല്ല, പ്രസ്തുത ചർച്ചകളുടെ മറവിൽ തെറ്റിദ്ധാരണ വളർത്താനാണ് ഇതിന്റെ നേതാക്കൾ താത്പര്യപ്പെട്ടത്. ‘സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനം തിരുസഭയുമായി അനുരഞ്ജനപ്പെട്ടു; എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അവസാനിപ്പിച്ച് തിരുസ്സഭ സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനത്തെ അംഗീകരിച്ചു’; തുടങ്ങിയ പ്രസ്താവനകളിലൂടെ സാധാരണ വിശ്വാസികളുടെയിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബോധ പൂർവ്വമായ ശ്രമം നടക്കുന്നതായി മനസ്സിലാക്കുന്നു. ഇതെല്ലാം സഭാനേതൃത്വത്തോടും പ്രബോധനങ്ങളോടും ചേർന്ന് പോകാനുള്ള അവരുടെ വിമുഖത വ്യക്തമാക്കുന്നുണ്ട്.
10. വിശ്വാസികക്ക് കെ.സി.ബി.സി യുടെ മുന്നറിയിപ്പ്
മേൽപറഞ്ഞ കാരണങ്ങളാൽ സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനത്തെക്കുറിച്ച് വ്യക്തമായൊരു നിലപാട് സ്വീകരിക്കാൻ തിരുസ്സഭ നിർബന്ധിതമായിരിക്കുകയാണ്. സ്പിരിറ്റ് ഇൻ ജീസസ് പ്രസ്ഥാനം അതിന്റെ നിലവിലുളള രൂപത്തിൽ കത്തോലിക്കാവിശ്വാസവുമായി ഒത്തുപോകുന്നതല്ല. അതിനാൽ ഈ പ്രസ്ഥാനത്തിന്റെ കത്തോലിക്കാസഭയിലെ എല്ലാ പ്രവർത്തനങ്ങളും ഇതിനാൽ നിരോധിക്കുന്നു. ഈ പ്രസ്ഥാനവുമായി ഏതെങ്കിലും വിധത്തിൽ സഹകരിക്കുന്നത് സത്യവിശ്വാസത്തിന് വിരുദ്ധ മാണെന്ന് എല്ലാ വിശ്വാസികളെയും സ്‌നേഹപൂർവ്വം ഓർമിപ്പിക്കുന്നു. ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു തുടർന്നു പ്രവർത്തിക്കുന്നവരുണ്ടെങ്കിൽ അവർക്കെതിരേ സഭാപരമായ ശിക്ഷണ നടപടികൾ ബന്ധപ്പെട്ട രൂപതാ കോടതികൾ സ്വീകരിക്കുന്നതാണ്. സത്യവിശ്വാസം സംരക്ഷിക്കാൻ സഭയൊന്നാകെ സംഘാതമായി പ്രതിജ്ഞാബദ്ധമാണെന്നകാര്യം ആരും വിസ്മരിക്കരുത്.
ഉപസംഹാരം
വഴിതെറ്റിപോകുന്നവരോട് കരുണ കാണിക്കാൻ സഭയ്ക്ക് കടമയുണ്ട്. സഭാഗാത്രത്തിൽ നിന്ന് ഒരു വ്യക്തിയെങ്കിലും നഷ്ടപ്പെടുന്നത് വേദനാജനകമാണ്. എങ്കിലും സത്യവിശ്വാസം (ഛൃവേീറീഃ്യ) കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ നിത്യരക്ഷയ്ക്ക് ആവശ്യമാണെന്ന കാര്യവും ഓർമ്മിപ്പിക്കുന്നു. ‘വിശ്വാസമില്ലാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല’ (ഹെബ്രാ 13:6). സഭാംഗങ്ങളിൽ ആരെങ്കിലും മേല്പറഞ്ഞ വിശ്വാസ വ്യതിചലനത്തിന് വിധേയരായിട്ടുണ്ടെങ്കിൽ തെറ്റുതിരുത്തി സത്യവിശ്വാസത്തിലേക്കു തിരികെ വരണമെന്നും സഭാമക്കളെ വഴിതെറ്റിക്കുന്ന അബദ്ധപ്രബോധനങ്ങളിൽ വീണുപോകാതിരിക്കാൻ വിശ്വാസികളേവരും ആത്മീയമായ ജാഗ്രത പുലർത്തണമെന്നും അഭ്യർത്ഥിക്കുന്നതോടൊപ്പം സഭയുടെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനും സഭാഗാത്രത്തിലെ കൂട്ടായ്മ വർദ്ധമാനമാക്കുന്നതിനുമായി നൽകിയിരിക്കുന്ന ഈ പ്രബോധനങ്ങൾ സഭയിലെ മുഴുവൻ വിശ്വാസികളുടെയും വിശ്വാസപരിപോഷണത്തിനു കാരണമാകട്ടെ എന്ന് പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
എല്ലാവരെയും ദൈവികകാരുണ്യത്തിന് സമർപ്പിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ! കേരള കത്തോലിക്കാമെത്രാൻ സമിതിക്കുവേണ്ടി,
ദിനാ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ
പ്രസിഡന്റ്, കെസിബിസി
ച്ച്ബിഷപ്പ് മാ ജോസഫ് പെരുന്തോട്ടം 
വൈസ് പ്രസിഡന്റ്, കെസിബിസി
ബിഷപ്പ് ജോസഫ് കരിയി 
സെക്രട്ടറി ജനറ, കെസിബിസി
പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
കൊച്ചി – 682 025

 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!