Connect with us

MIDDLE EAST

ബഹ്‌റൈനില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത നിലയില്‍

Published

on

ബഹ്റൈനിലെ പ്രമുഖ ആശുപത്രിയില്‍ നഴ്സായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെയാണ് ചെങ്ങന്നൂര്‍ സ്വദേശിയുടെ ഭാര്യ പ്രിയങ്ക പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടത്.

അല്‍ ഹദാദ് മോട്ടോഴ്സില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി പ്രിന്‍സ് എബ്രഹാം വര്‍ഗീസിന്റെ ഭാര്യ പ്രിയങ്ക പ്രിന്‍സാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോണ്‍ പ്രിന്‍സ് ആണ് ഈ ദമ്പതികളുടെ ഏക മകന്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

LATEST

അബുദാബിയുടെ മാറിയ സൈബര്‍ ചിത്രത്തിന് പിന്നിലെ നിശബ്ദ കരങ്ങള്‍ ഈ വിദേശിയുടേത്

Published

on

സൈബര്‍ ഫോറന്‍സിക് സാങ്കേതിക ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന ഒരു നാമമാണ് അബുദാബിയുടേത് എന്നറിയുമ്പോള്‍ അവിടെ താമസിക്കുന്ന പല പ്രവാസികളും അത്ഭുതം കൊള്ളും. ലോകത്തെ മികച്ച സൈബര്‍ ഫോറന്‍സിക് സംവിധാനങ്ങളും വിദഗ്ദരും കേരളത്തിന്റെ പത്തിലൊന്ന് പോലും ജനസംഖ്യയില്ലാത്ത, കേരളത്തിലെ ഒരു ജില്ലയുടെ പോലും വലിപ്പമില്ലാത്ത അബുദാബിയില്‍ ഉണ്ട് എന്നറിഞ്ഞാല്‍ സൈബര്‍ ലോകത്തുള്ളവര്‍ക്ക് ഒട്ടും അത്ഭുതമാവില്ല.

അബുദാബിയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സൈബര്‍ സാങ്കേതിക രംഗത്ത് നടന്ന് വന്ന ഒരു നിശബ്ദ വിപ്ലവം അവിടെയുള്ള പ്രവാസികള്‍ പോലും അറിഞ്ഞിരിക്കില്ല. ആ സാങ്കേതിക വിപ്ലവത്തിന്റെ ഗുണഫലമാണ് ഇന്ന് യു.എ.ഇ യും മറ്റു ഗള്‍ഫ് രാജ്യങ്ങളും അനുഭവിക്കുന്നത്.

സൈബര്‍ സാങ്കേതിക രംഗത്ത് മുന്‍പന്തിയിലുള്ള അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പല സൈബര്‍ ക്രൈം കോണ്‍ഫറന്‍സുകളിലും ഇന്ന് ആധികാരികതയോടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന യു.എ.ഇ യുവതികള്‍, അതിസൂക്ഷ്മമായ അന്വേഷണത്വരയും അവലോകന ശേഷിയും കൈമുതലാക്കി മികച്ച അന്വേഷണ സംവിധാനങ്ങളുടെ പിന്‍ബലത്തോടെ കുറ്റവാളികളെ പിടികൂടുകയും കുറ്റകൃത്യങ്ങള്‍ തെളിയിക്കുകായും ചെയ്യുന്ന സൈബര്‍ വിദഗ്ദര്‍. അബുദാബിയുടെയും യു.എ.ഏ യുടെയും സൈബര്‍ ചിത്രം ഇന്ന് ഇങ്ങിനെയാണ്‌.

ഇതിനെല്ലാം പിന്നില്‍ നിശ്ചയദാര്‍ഢ്യമുള്ള ഭരണാധികാരികളും ആത്മാര്‍ത്ഥതയും സമര്‍പ്പണ മനോഭാവവുമുള്ള ഒരു കൂട്ടം യുവാക്കളുമായിരുന്നു. വിദേശ ശാസ്ത്ര സാങ്കേതിക സമൂഹത്തിന്റെ പിന്തുണയോടെ അബുദാബിയിലെ സയ്യിദ് സര്‍വകലാശാലയില്‍ നിന്നും മികച്ച സൈബര്‍ വിദഗ്ദരാണ് ഇപ്പോഴും പുറത്തിറങ്ങി കൊണ്ടിരിക്കുന്നത്.

എന്നാല്‍ ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബിയുടെയും യു.എ.ഇ യുടെയും അവസ്ഥ ഇതായിരുന്നില്ല. പിടികൂടുന്ന സൈബര്‍ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയാതെ നിസ്സഹായരാവുന്ന ഒരു അവസ്ഥാ വിശേഷം അന്നുണ്ടായിരുന്നു.

2007 ല്‍ സൈബര്‍ നിയമവുമായി ബന്ധപ്പെട്ട വെറും മൂന്ന് സൈബര്‍ കേസുകളും അടുത്ത വര്‍ഷം അഞ്ചു കേസുകളും മാത്രമാണ് അബുദാബി കോടതികളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 2009 ല്‍ ഇത് 33 കേസുകളും 2010 ല്‍ 235 കേസുകളുമായി ഉയര്‍ന്നതോടെ സൈബര്‍ നിയമത്തിന്റെയും സൈബര്‍ സുരക്ഷയുടെയും സാങ്കേതിക മികവിന്റെയും പ്രാധാന്യം ഭരണാധികാരികള്‍ മനസ്സിലാക്കി.

സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവണത കാര്യമായി വര്‍ദ്ധിച്ചപ്പോഴും അധികൃതര്‍ നിസ്സഹായരായിരുന്നു. 2006 ല്‍ ഒരുപാട് പഴുതുകളുള്ള ദുര്‍ബലമായ സൈബര്‍ നിയമമായിരുന്നു ഉണ്ടായിരുന്നത്. സൈബര്‍ ക്രിമിനലുകളെ പോലീസ് പിടികൂടിയിരുന്നെങ്കിലും പലപ്പോഴും അവരെ ശിക്ഷിക്കാനുള്ള വകുപ്പുകള്‍ സൈബര്‍ നിയമത്തില്‍ ഉണ്ടായിരുന്നില്ല. പരാതികള്‍ ലഭിക്കുന്ന മുറക്ക് പിടികൂടുന്ന സൈബര്‍ ക്രിമിനലുകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയാതെ നിയമപാലകര്‍ നിസ്സഹായരായിരുന്നു.

ഉദാഹരണമായി പാസ് വേര്‍ഡുകള്‍ മോഷ്ടിക്കുന്നവരെ ശിക്ഷിക്കാന്‍ അന്നത്തെ നിയമത്തിനു സാധിച്ചിരുന്നില്ല. മോഷ്ടിച്ച പാസ് വേര്‍ഡുകള്‍ ഉപയോഗിച്ചാല്‍ മാത്രമാണ് വിചാരണ നടത്തി ശിക്ഷിക്കാനുള്ള വകുപ്പുകള്‍ നിയമത്തില്‍ ഉണ്ടായിരുന്നത്. ആഭിചാര കര്‍മ്മങ്ങള്‍ക്കായുള്ള വെബ്‌ സൈറ്റുകളും ബോബുകളും മറ്റും ഉണ്ടാക്കുന്ന വെബ്‌ സൈറ്റുകളും സൈബര്‍ നിയമത്തിന്റെ പരിധിക്ക് പുറത്തായിരുന്നു. അത് പോലെ തന്നെ ഫേസ് ബുക്ക് വഴി അപമാനിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുന്നവരെയും ബ്ലാക്ക് മെയില്‍ ചെയ്യുന്നവരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള വകുപ്പുകളും നിയമത്തില്‍ ഉണ്ടായിരുന്നില്ല.

സൈബര്‍ സുരക്ഷയും സൈബര്‍ ഫോറന്‍സിക് നിലവാരവും പരിതാപകരമായിരുന്നു. ഇസ്രെയലി ഹാക്കര്‍മാര്‍ക്ക് ഏതു സമയത്തും അബുദാബിയിലെയും യു.എ.ഇ യിലെ മറ്റു പൊതു സ്ഥാപനങ്ങളുടെയും വെബ്‌ സൈറ്റുകള്‍ ഹാക്ക് ചെയ്യാമെന്ന അവസ്ഥ ഉണ്ടായിരുന്നു. കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഹാക്കര്‍മാരും സര്‍ക്കാര്‍ വെബ്‌ സൈറ്റുകളിലും പൊതു സ്ഥാപനങ്ങളുടെ വെബ്‌ സൈറ്റുകളിലും യഥേഷ്ടം കയറിയിറങ്ങി. ഔദ്യോഗിക വിവരങ്ങളും ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്ത് പരസ്യമാക്കുകയും ഡാര്‍ക്ക് വെബ്ബില്‍ കൊടുക്കുകയും ചെയ്തിരുന്നു.

ഇത് തടയാന്‍ കഴിയാതെ സൈബര്‍ സുരക്ഷാ വിദഗ്ദരും കാരണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ സൈബര്‍ ഫോറന്‍സിക് വിദഗ്ദരും മിഴിച്ചു നിന്നതോടെ സൈബര്‍ നിയമവും സുരക്ഷയും ഫോറന്‍സിക് സംവിധാനങ്ങളും മികവുറ്റതാക്കിയാല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ തങ്ങളുടെ മുന്നോട്ടുള്ള കുതിപ്പിന് പിന്തുണ ലഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ മനസ്സിലാക്കി. അതില്‍ നിന്നാണ് ലോകത്തെ ഏറ്റവും മികവുറ്റവരെ രാജ്യത്തേക്ക് കൊണ്ട് വന്നു സൈബര്‍ മേഖല ശക്തിമത്താക്കുന്ന നടപടികള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചത്. വിദഗ്ദരെ കൊണ്ട് വന്നു അവരുടെ വൈദഗ്ദ്യത്തെ ആശ്രയിച്ച് മുന്നോട്ടു പോകാതെ ആ വ്യക്തികളുടെ വൈദഗ്ദ്യം ഉപയോഗിച്ച് തങ്ങളുടെ പൗരന്‍ന്മാരില്‍ നിന്നും മികച്ച സൈബര്‍ വിദഗ്ദരെ വാര്‍ത്തെടുക്കാനുള്ള ആ ദീര്‍ഘ ദൃഷ്ടിയില്‍ നിന്നാണ് അബുദാബിയുടെ ഇന്നത്തെ സൈബര്‍ കുതിപ്പിലേക്കുള്ള തുടക്കം ഉണ്ടാകുന്നത്.

ഡോ.ഇബ്രാഹിം ബാഗീലി എന്ന ജോര്‍ദ്ദാന്‍ സ്വദേശിയാണ് അബുദാബിയുടെ ഈ കുതിപ്പിന്റെ തുടക്കക്കാരനും ആസൂത്രകനും എന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല. എന്നാല്‍ ഇദ്ദേഹത്തിന്റെ നാമധേയം ഔദ്യോഗികമായി എവിടെയും കാണാനും ഉണ്ടാവില്ല. അമേരിക്കയില്‍ നിന്നും സൈബര്‍ ഫോറന്‍സിക്കില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.ബാഗീലിയെ സായിദ് യൂണിവേഴ്സിറ്റിയുടെ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി ഡയരക്ടറായി നിയമിച്ചതോടെ അബുദാബിയുടെയും ഒപ്പം യു.എ.ഇ യുടെയും സൈബര്‍ സാങ്കേതിക കുതിപ്പിന് തുടക്കമാവുകയായിരുന്നു.

ബാഗീലിയുടെ മികവ് ഭാവിയില്‍ തങ്ങളുടെ കുതിപ്പിന് കാരണമാവുമെന്ന് മനസ്സിലാക്കിയ അബുദാബിയിലെ ഭരണകൂടവും, വിദ്യഭ്യാസ, പോലീസ്, മിലിട്ടറി സംവിധാനങ്ങളും ബാഗീലിക്ക് മികച്ച പിന്തുണ നല്‍കി.

ഈ പിന്തുണയോടു കൂടി തന്നെ ബാഗീലി സായിദ് സര്‍വകലാശാലയില്‍ മികച്ച സൈബര്‍ സാങ്കേതിക കോഴ്സുകള്‍ക്ക് രൂപം നല്‍കി. അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഫോറന്‍സിക് ലബോറട്ടറി ഒരുക്കി ഈ കോഴ്സുകള്‍ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുന്നവരെ ലോകത്തിലെ മറ്റേത് സര്‍വ്വകലാശാലയിലെ ഉല്‍പ്പന്നങ്ങളോടും കിടപിടിക്കുന്ന നിലവാരത്തിലാക്കി.

സൈബര്‍ സാങ്കേതികതയിലും സൈബര്‍ കുറ്റാന്വേഷണങ്ങളിലും മികച്ചതാകുന്നതിന് മറ്റു രാജ്യങ്ങള്‍ അധികം പരീക്ഷിക്കാത്ത വഴിയാണ് അബുദാബി പരീക്ഷിച്ചത്. യുവാക്കളായ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരില്‍ നിന്നും കുറ്റാന്വേഷണത്തില്‍ പ്രത്യേക താല്‍പ്പര്യവും ഉള്ളവരെ തിരഞ്ഞെടുത്ത് പോലീസില്‍ ജോലി നല്‍കി. പിന്നീട് അവരെ സയ്യിദ് സര്‍വകലാശാലയില്‍ രണ്ടു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് അയച്ചു.

2008 ല്‍ തുടങ്ങിയ സായിദ് സര്‍വകലാശാലയുടെ ആദ്യ സൈബര്‍ സെക്യൂരിറ്റി ബിരുദാനന്തര ബിരുദ കോഴ്സ് 2010 ല്‍ അവസാനിക്കുമ്പോള്‍ അബ്ദുദാബി പോലീസില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികളാണ് കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഈ വിദ്യാര്‍ഥികളില്‍ അബുദാബി പോലീസിലെ ചീഫ് ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്ന മേജര്‍ ഫൈസല്‍ അല്‍ ശമാരിയും ഉള്‍പ്പെട്ടിരുന്നു. അടുത്ത ബാച്ചില്‍ ഈ സംഖ്യ അബുദാബി പോലീസിലും ദുബായ് പോലീസിലും മറ്റും ജോലി ചെയ്തിരുന്ന 27 പേരായി ഉയര്‍ന്നു.

ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച സൈബര്‍ വിദഗ്ദരെ അബുദാബി സര്‍ക്കാര്‍ കൊണ്ട് വന്നു. ഡോ.ബാഗീലിയുടെ മികച്ച കോഴ്സുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വെച്ച് പുറത്തിറങ്ങുന്നവരെ കുറ്റാന്വേഷണ രംഗത്തേക്കിറക്കി. 2014 ല്‍ ഡോ.ബാഗീലി അമേരിക്കയിലേക്ക് തിരികെ പോകുമ്പോഴേക്കും യു.എ.ഇ യില്‍ ആകമാനം സൈബര്‍ സാങ്കേതിക രംഗത്തും കുറ്റാന്വേഷണ രംഗത്തും മികച്ച ഫലം ലഭിക്കുന്ന തരത്തില്‍ അനേകം പേര്‍ പുറത്തിറങ്ങി കഴിഞ്ഞിരുന്നു.

അക്കാദമിക് തലത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവരെ സര്‍വ്വകലാശാലയില്‍ അക്കാദമിക് രംഗത്തും കുറ്റാന്വേഷണ മികവ് പ്രകടിപ്പിച്ചവരെ പോലീസ്, മിലിട്ടറി സെനകളിലും അധികൃതര്‍ നിയമിച്ചു. മികച്ച പരിശീലനം ലഭിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചവരുടെ കീഴില്‍ പരിശീലനം ലഭിക്കുന്ന യുവ സമൂഹം അതിലും മികച്ചവരായാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇവരില്‍ അധികവും അറബി പെണ്‍കുട്ടികള്‍ ആണ് എന്നതാണ് പ്രത്യേകത.

ഒന്നുമില്ലായ്മയില്‍ തുടങ്ങി ഇന്ന് ഏറ്റവും മികച്ചതായി മാറിയ അബുദാബിയിലെ ഉന്നത സൈബര്‍ സാങ്കേതിക അന്വേഷണം സംവിധാനം ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവനും പ്രധാനമായ വിഷയങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. കുറ്റവാളികള്‍ ആസൂത്രണം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ നടപ്പിലാവുന്നതിനു മുന്‍പ് തന്നെ അബുദാബിയില്‍ പിടിയിലാവുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പോലീസും ഇന്റലിജന്‍സും മിലിട്ടറിയുമൊക്കെ കുറ്റാന്വേഷണ സംവിധാനങ്ങള്‍ക്ക് അബുദാബിയെ ആശ്രയിക്കുന്നു.

ഇപ്പോഴും സൈബര്‍ വിഷയത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏറെ മുന്നിലാണ് അബുദാബി. ലോകത്തെ ആദ്യ നിര്‍മിത ബുദ്ധി സര്‍വകലാശാല തുറന്നത് അബുദാബിയിലാണ്. മുഹമ്മദ് ബിന്‍ സായിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (എംബിസെഡ്‌യുഎഐ) ബിരുദ, ഗവേഷണ പോഗ്രാമുകള്‍ നിര്‍മിത ബുദ്ധിയില്‍ വൈദഗ്ധ്യമുള്ള തൊഴില്‍ശക്തിയെ വികസിപ്പിക്കാനും സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനും യുഎഇയുടെ സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങളെ പരിപോഷിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/H8E7DkwUxmhJJ9RZWiLMLG

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected] / 8921190515 (WatsApp) 

Continue Reading

LATEST

എല്ലാ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു വേലക്കാരികള്‍ തുടങ്ങിയവര്‍ പിരിയുമ്പോള്‍ സ്പോണ്‍സറില്‍ നിന്നും ലഭിക്കേണ്ട ലഭിക്കേണ്ട തുക

Published

on

ഗാര്‍ഹിക തൊഴിലാളികള്‍ ജി.സി.സി രാജ്യങ്ങളിളെ അവിഭാജ്യ ഘടകമാണ്.  ഈ രാജ്യങ്ങളിലെ ഭൂരിഭാഗം വീടുകളിലെങ്കിലും ഹൗസ് ഡ്രൈവര്‍, വീട്ടു വേലക്കാരികള്‍ തുടങ്ങി വിദേശങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന ഗാര്‍ഹിക വിഭാഗത്തിലെ ഒരാളെങ്കിലും ജോലി ചെയ്യുന്നുണ്ടാകും. എങ്കിലും സ്വകാര്യ മേഖലയിലെ തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിക്കുന്ന നിയമങ്ങള്‍ താരതമ്യേന ദുര്‍ബലമായിട്ടാണ്‌ കണ്ടു വരുന്നത്.

ഉദാഹരണത്തിന് സൗദി അറേബ്യയില്‍ തൊഴില്‍ നിയമത്തിനു കീഴില്‍ വരുന്ന ഒരു തൊഴിലാളിക്ക് ആദ്യത്തെ അഞ്ചു വര്‍ഷം പ്രതിമാസ ശമ്പളത്തിന്റെ പകുതിയും അത് കഴിഞ്ഞുള്ള വര്‍ഷങ്ങളില്‍ ഓരോ മാസത്തെ ശമ്പളവും സേവനാനന്തര ആനുകൂല്യമായി ലഭിക്കുമ്പോള്‍ ഹൗസ് ഡ്രൈവര്‍ അടങ്ങുന്ന ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളമാണ് ആനുകൂല്യമായി ലഭിക്കുന്നത്. അതേ സമയം ഒമാന്‍ ഗാര്‍ഹിക വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യമായി ഒന്നും തന്നെ നല്‍കുന്നില്ല. അവിടെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം പോലും നിലവിലില്ല.

സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്‌, ഖത്തര്‍, ഒമാന്‍, ബഹറിന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങളെ സംബന്ധിച്ചും അവകാശങ്ങളെ സംബന്ധിച്ചും യാതൊരു അറിവും ഇല്ല എന്നാണു ഈ വിഭാഗത്തില്‍ പെട്ട തൊഴിലാളികളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് സമഗ്രമായ ലേഖനം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചപ്പോള്‍ ഗാര്‍ഹിക വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് ഇത് പോലുള്ള എന്തെങ്കിലും ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭ്യമാണോ എന്ന് ആരാഞ്ഞു കൊണ്ട് എണ്ണൂറിലധികം സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത് (ആ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

ഇതില്‍ തന്നെ തൊണ്ണൂറു ശതമാനവും ഹൗസ് ഡ്രൈവര്‍മാരുടെ ചോദ്യങ്ങളായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ഞങ്ങള്‍ സൗദി അറേബ്യയിലെ ഹൗസ് ഡ്രൈവര്‍മാര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കടമകളും സംബന്ധിച്ച വിശദമായ ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. (ആ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം നിലവില്‍ വന്നിട്ട് ആറു വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും 72 ശതമാനത്തോളം തൊഴിലാളികള്‍ക്കും അത്തരത്തിലൊരു നിയമം രാജ്യത്തുള്ളതായി പോലും അറിയില്ലെന്ന് മാധ്യമ സര്‍വേകള്‍ വെളിപ്പെടുത്തുന്നു. തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ തൊഴിലുടമകള്‍/സ്പോണ്‍സര്‍മാരായ 62 ശതമാനം പേര്‍ക്കും ഇത് പോലുള്ള ഒരു നിയമം നിലവിലുള്ളതായോ തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കേണ്ടതെന്നോ അറിയില്ല എന്ന് വ്യക്തമാക്കിയത് കുവൈറ്റിലെ ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റിയാണ് (Kuwait Society for Human Rights (KSHR).

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഷയം അവര്‍ക്ക് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങള്‍ തന്നെയാണ്. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ ജി.സി.സി രാജ്യങ്ങള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്ന് വേണം കരുതാന്‍.

ഉദാഹരണമായി ജി.സി.സി രാജ്യങ്ങളില്‍ ഉള്‍പ്പെട്ട ഒമാനില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രത്യേകമായൊരു തൊഴില്‍ നിയമമോ ഇല്ല എന്ന് മാത്രമല്ല നിലവിലെ തൊഴില്‍ നിയമത്തില്‍ അവരെ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.

ബഹറിനില്‍ മാത്രമാണ് തൊഴില്‍ നിയമം ചില ഭാഗങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തുകയും മറ്റു തൊഴിലാളികള്‍ക്ക് ലഭ്യമാവുന്ന അതേ അളവില്‍ സേവനാനന്തര ആനുകൂല്യം ഗാര്‍ഹിക തൊഴിലാളികള്‍ക്കും നല്‍കുകയും ചെയ്തിട്ടുള്ളത്. എങ്കിലും ഇവിടെയും ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സമയം, സിക്ക് ലീവ്, മിനിമം വേതനം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യധാര തൊഴിലാളികളുമായി അസമത്വം നില നില്‍ക്കുന്നുണ്ട്.

ആറു ജി.സി.സി രാജ്യങ്ങളിലും ഹൗസ് ഡ്രൈവര്‍മാര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലില്‍ നിന്നും പിരിയുന്ന അവസരത്തില്‍ നിയമ പ്രകാരം ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം എത്രയാണ് എന്ന് നോക്കാം.

സൗദി അറേബ്യ

സൗദി അറേബ്യയില്‍ 25 ലക്ഷത്തില്‍ അധികം ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്നാണു ഏകദേശ കണക്ക്. ഇതില്‍ 70 ശതമാനത്തോളം പേര്‍ പുരുഷന്മാരാണ്. അതില്‍ തന്നെ പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2013 ലാണ് ഹൗസ് ഡ്രൈവര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം (Resolution No. 310, 07/09/1434 AH) മന്ത്രിസഭ അംഗീകരിക്കുന്നത്. ഈ നിയമത്തില്‍ സ്ത്രീകളും പുരുഷന്മാരുമായ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുന്നു. ഹൗസ് ഡ്രൈവര്‍മാര്‍ കൂടാതെ , വീട്ടു ജോലിക്കാര്‍, പൂന്തോട്ട പരിപാലകര്‍, ഗാര്‍ഹിക ഇടങ്ങളിലെ സുരക്ഷാ ജോലിക്കാര്‍, ഹോം ടൈലര്‍ തുടങ്ങി വീടുകളുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന വിദേശികളെ ബാധിക്കുന്ന ഈ നിയമം ഗാര്‍ഹിക തൊഴിലാളിയുടെ കടമകളും അവകാശങ്ങളും ആനുകൂല്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമ (Resolution No. 310, 07/09/1434 AH) പ്രകാരം ഹൗസ് ഡ്രൈവര്‍മാര്‍ക്കും സേവനാനന്തര ആനുകൂല്യം ലഭിക്കും. ഒരേ തൊഴിലുടമയുടെ കീഴില്‍ നാല് വര്‍ഷം തുടര്‍ച്ചയായ സര്‍വീസ് ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആ തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണ് സേവനാനന്തര ആനുകൂല്യമായി തൊഴിലുടമ നല്‍കേണ്ടതാണ്. ഓരോ നാല് വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സേവനാനന്തര ആനുകൂല്യമായി ലഭിക്കണം.

ഹൗസ് ഡ്രൈവര്‍മാരുടെ വിശ്രമം സംബന്ധിച്ചും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ എത്ര മണിക്കൂര്‍ ഒരു ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യണം എന്ന് വ്യക്തമാക്കുന്നതിന് പകരമായി ഒരു തൊഴിലാളിക്ക് ദിവസവും ഏറ്റവും ചുരുങ്ങിയത് ഒന്‍പത് മണിക്കൂര്‍ വിശ്രമം ലഭിക്കുന്ന തരത്തില്‍ വിശ്രമിക്കാന്‍ അനുവദിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

അത് പോലെ തന്നെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ആഴ്ചയില്‍ ഒരു ദിവസം വിശ്രമം ലഭിക്കുന്നതിനു തൊഴിലാളിക്ക്  അര്‍ഹതയുണ്ട്.

കൂടാതെ വാര്‍ഷിക അവധി സംബന്ധിച്ചും നിയമം വ്യക്തമായി പറയുന്നുണ്ട്. തൊഴിലാളിയുടെ തൊഴില്‍ കരാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയും അതിനു ശേഷവും അയാള്‍ അതെ കാലാവധിക്ക് തന്നെ തൊഴില്‍ കരാര്‍ തുടരാന്‍ ആഗ്രഹിക്കുകയുമാണെങ്കില്‍ അയാള്‍ക്ക്‌ ഒരു മാസത്തെ ശമ്പളത്തോട് കൂടിയ അവധി തൊഴിലുടമ നല്‍കേണ്ടതാണ് എന്ന് നിയമം വ്യക്തമാക്കുന്നു.

വാര്‍ഷിക അവധിക്ക് പുറമേ തൊഴിലാളിക്ക് ആരോഗ്യ പരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക്‌ വര്‍ഷത്തില്‍ മുപ്പത് ദിവസം വരെ ശമ്പളത്തോട് കൂടിയ സിക്ക് ലീവ് തൊഴിലുടമ അനുവദിച്ചു നല്‍കേണ്ടതാണ്. കൂടാതെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ തൊഴിലുടമ ഉറപ്പു വരുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. (സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം എങ്ങിനെ എളുപ്പത്തില്‍ കണക്ക് കൂട്ടണമെന്ന് അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).

ബഹറിന്‍

ബഹറിനില്‍ ഗാര്‍ഹിക തൊഴിലാളിക്ക് മികച്ച സേവനാനന്തര ആനുകൂല്യമാണ് തൊഴില്‍ നിയമ പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ളത്. തൊഴില്‍ നിയമത്തിന്റെ വകുപ്പ് 116 പ്രകാരം തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് പിരിയുന്ന അവസരത്തില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് ഓരോ മാസത്തെ ശമ്പളത്തിന്റെ പകുതി വീതവും അതിനു ശേഷമുള്ള ഓരോ വര്‍ഷത്തേക്കും ഓരോ മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കണം.

കൂടാതെ തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന വര്‍ഷത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ക്കും തൊഴിലാളിക്ക് ആനുകൂല്യം ലഭിക്കേണ്ടതുണ്ട്. അതായത് ഒരു തൊഴിലാളി അഞ്ചു വര്‍ഷവും രണ്ടു മാസവും ജോലിയെടുത്തു എങ്കില്‍ അഞ്ചു വര്‍ഷത്തെ ആനുകൂല്യത്തോടൊപ്പം അതിന് ആനുപാതികമായി ആ രണ്ടു മാസത്തെ ആനുകൂല്യം കൂടി അയാള്‍ക്ക് ലഭിക്കേണ്ടതായിട്ടുണ്ട്.

യു.എ.ഇ

യു.എ.ഏ യിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമത്തിലെ (Federal Law no. 10 of 2017) വകുപ്പ് 26 പ്രകാരം ഒരു വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി തൊഴില്‍ പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യത്തിനു അര്‍ഹതയുണ്ട്. തൊഴില്‍ കരാര്‍ അവസാനിക്കുന്ന സമയത്ത് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 14 ദിവസത്തിന്റെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷത്തേയും ആനുകൂല്യം കണക്കാക്കുക.

വര്‍ഷങ്ങള്‍ക്ക് പുറമേ സര്‍വീസില്‍ നിന്നും പിരിയുന്ന അവസാന വര്‍ഷത്തിലെ മാസങ്ങള്‍ കൂടി ആനുകൂല്യം കണക്കാക്കുന്ന സമയത്ത് കണക്കിലെടുക്കണം. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയായാല്‍ മാത്രമേ ഈ നിബന്ധന ബാധകമാവുകയുള്ളൂ.

ഖത്തര്‍

ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമ പ്രകാരം (No. 15 of 2017) ഒരു വര്‍ഷം സര്‍വീസില്‍ പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. നിയമത്തിലെ വകുപ്പ് 15 പ്രകാരം നിയമം നിലവില്‍ വന്നത് മുതല്‍ മറ്റു ആനുകൂല്യങ്ങള്‍ കൂടാതെ തൊഴിലില്‍ നിന്നും പിരിഞ്ഞു പോകുന്ന അവസരത്തില്‍ തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ പ്രകാരം ഇത് നിര്‍ണ്ണയിക്കാം. എന്നാല്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ഓരോ വര്‍ഷത്തേക്കും ഏറ്റവും ചുരുങ്ങിയത് മൂന്നാഴ്ചത്തെ വേതനമാണ് നല്‍കേണ്ടത്.

വര്‍ഷങ്ങള്‍ക്ക് പുറമേ വര്‍ഷത്തിലെ മാസങ്ങള്‍ കൂടി കണക്കിലെടുത്ത് ആനുകൂല്യം ലഭിക്കാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. തൊഴിലാളിക്ക് ഏതെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ തോഴിലുടമയുമായി ഉണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്നും കുറവ് ചെയ്യാന്‍ തൊഴിലുടമക്ക് അധികാരമുണ്ട്.

കുവൈറ്റ്‌

ജൂണ്‍ 24, 2015 ലാണ് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം കുവൈറ്റില്‍ പ്രാബല്യത്തില്‍ വന്നത്. ഈ ഗാര്‍ഹിക തൊഴിലാളി നിയമ പ്രകാരം കുവൈറ്റില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് പിരിയുന്ന അവസരത്തില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക്  ഓരോ വര്‍ഷത്തേക്കും ഓരോ മാസത്തെ വേതനം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്.

എന്നാല്‍ പകുതിയില്‍ അധികം വരുന്ന തൊഴിലുടമകളും ഈ ആനുകൂല്യം തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായാണ് കുവൈറ്റ്‌ സൊസൈറ്റി ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കുന്നത്.

ഒമാന്‍

ഒമാന്‍ ആണ് ജി.സി.സി രാജ്യങ്ങളില്‍ വെച്ച് ഒരു ആനുകൂല്യവും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നല്‍ക്കാത്ത ഒരേ ഒരു രാജ്യം. ഗാര്‍ഹിക തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം നിര്‍ണ്ണയിക്കുന്ന ഒരു നിയമവും ഒമാനില്‍ നിലവില്‍ ഇല്ല.

(യു.എ.ഇ, ഖത്തര്‍, കുവൈറ്റ്‌, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമങ്ങളെ കുറിച്ചുള്ള വിശദമായ പ്രത്യേക ലേഖനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്)

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/H8E7DkwUxmhJJ9RZWiLMLG

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial 

 

Continue Reading

INDIA

പ്രവാസികളെ മാലിയില്‍ ദുരിതത്തിലാക്കിയ സംഭവത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ കുടുങ്ങുന്നു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങി പ്രവാസികളെ മാലിദ്വീപില്‍ എത്തിച്ച് ദുരിതത്തിലാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കുന്നു. പ്രവാസികളെ ഇരയാക്കി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇക്കഴിഞ്ഞ ഏഴാം തിയ്യതി നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് എത്തിയ മലയാളികളുടെ സംഘത്തെ താമസ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തദ്ദേശീയരായ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു തിരിച്ചയച്ച സംഭവത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ടു ദ്വീപുകളിലെ താമസ കേന്ദ്രങ്ങളില്‍ നിന്നും തിരിച്ചയക്കപ്പെട്ട ഇവര്‍ക്ക് പിന്നീട് നീണ്ട പത്തു മണിക്കൂര്‍ നേരത്തെ ഇടവിട്ട യാത്രക്ക് ശേഷമാണ് മൂന്നാമതൊരു ദ്വീപില്‍ താമസ സൗകര്യം ലഭിച്ചത്. മൂന്നാമത്തെ താമസ സൗകര്യം ലഭിക്കുന്നത വരെ അക്ഷരാര്‍ത്ഥത്തില്‍ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദുരിതത്തിലായിരുന്നു ഈ പ്രവാസികള്‍.

ഇവരെ നെടുമ്പാശേരിയില്‍ നിന്ന് ചാര്‍ട്ടെഡ്‌ വിമാനത്തില്‍ മാലിയില്‍ എത്തിച്ചത് അല്‍ഹിന്ദ് ട്രാവല്‍ ഏജന്‍സിയാണ് എന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മാലിദ്വീപ് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിച്ച് നിയമപരമായ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിച്ച മലയാളി പ്രവാസികള്‍ക്ക് എതിരെ തദ്ദേശീയരുടെ സംഘടിത പ്രതിഷേധവും തടഞ്ഞു വെക്കലും ഉണ്ടായിട്ടും പോലീസിലോ മറ്റു അധികാര കേന്ദ്രങ്ങളിലോ പരാതി നല്‍കാതെ പ്രവാസികളെ മണിക്കൂറുകളോളം വീണ്ടും യാത്ര ചെയ്യിച്ചു വിദൂരമായ ദ്വീപില്‍ എത്തിച്ച് താമസ സൗകര്യം നല്‍കുകയാണ് മാലിയിലെ ഏജന്റുമാര്‍ ചെയ്തത്.

അതിനു ശേഷവും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ള താമസ കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുകയുടെ പാക്കേജില്‍ എത്തിയ പല പ്രവാസികള്‍ക്കും ശരാശരിയില്‍ താഴ്ന്ന സൗകര്യങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സൌകര്യങ്ങള്‍ ലഭിച്ചിട്ടില്ല.

സുപ്രീം കോടതി അഭിഭാഷകനും ഗള്‍ഫ് രാജ്യങ്ങളില്‍ കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റുമായ അഡ്വ.ഷിയാസ് കുഞ്ഞിബാവയുടെ നേതൃത്വത്തില്‍ അഭിഭാഷ സംഘമാണ് നിയമ നടപടികള്‍ ആരംഭിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നിര്‍ദാക്ഷിണ്യം വഞ്ചിക്കുന്നത് തുടര്‍ കഥയായതോടെയാണ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി.

ട്രാവല്‍ ഏജന്‍സികളുടെ ചതിയും വഞ്ചനയും സംബന്ധിച്ച് നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കേരളത്തിലും മാലിയിലും ആവശ്യമായ അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പു വരുത്തി ട്രാവല്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയമ ലംഘകര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ സ്വീകരിക്കും.

മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം മാലിദ്വീപിലേക്ക് പ്രവേശിക്കുന്ന മാലിദ്വീപ് സ്വദേശിയല്ലാത്തവരോ റസിഡന്റ് പെര്‍മിമിറ്റ് ഇല്ലാത്തവരുമായ ആയ ഏതൊരു വ്യക്തിയും ടൂറിസ്റ്റ് എന്ന നിര്‍വചനത്തില്‍ പെടുന്നു. അത് പ്രകാരം കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള ഓരോ വ്യക്തിയും ടൂറിസ്റ്റുകളാണ്. അതിനാല്‍ മാലിദ്വീപ് ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിക്കുന്ന പരിഗണന ഏതൊരു മലയാളിക്കും ലഭിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം അത് നിയമ ലംഘനമാണ്. ട്രാവല്‍ ഏജന്‍സികള്‍ നിശ്ചയിക്കുന്ന പാക്കേജുകള്‍ക്ക് വിലപേശാതെ അവര്‍ പറയുന്ന നിരക്ക് കൊടുത്ത് യാത്ര ചെയ്യുന്ന ഓരോ പ്രവാസിക്കും ഇന്ത്യയിലെയും മാലിദ്വീപിലെയും നിയമം നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലുള്ള സേവനം നല്‍കാന്‍ ഓരോ ട്രാവല്‍ ഏജന്‍സിയും ടൂര്‍ ഓപറേറ്റര്‍മാരും ബാധ്യസ്ഥരാണ്. പ്രതികരിക്കാന്‍ ശേഷി ഇല്ലെന്ന് കരുതി അവരെ മാടുകളെ പോലെ പരിഗണിക്കുന്നതും ചൂഷണം ചെയ്യുന്നത് നിയമ പരമായും ധാര്‍മ്മികമായും തെറ്റാണെന്ന് അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്നും പ്രവാസികളുടെ ബുക്കിങ്ങുകള്‍ സ്വീകരിച്ച ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും സബ് എജന്റുമാര്‍ക്കെതിരെയും നാട്ടില്‍ നിയമ നടപടികള്‍ സ്വീകരിക്കും. പ്രധാന ഏജന്റുമാര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കും. ഇതിനായി സുപ്രീം കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. മാലിദ്വീപിലും നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള അവിടുത്തെ സ്വദേശികളായ നിയമ വിദഗ്ദരും സഹകരിക്കും.

ആദ്യ ഘട്ടത്തില്‍ വീഴ്ച വരുത്തിയ ഏജന്റുമാര്‍ക്ക് എതിരെ മാലിദ്വീപിലെ ടൂറിസം വകുപ്പിലും മന്ത്രാലയത്തിലും മറ്റു ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലും പരാതികള്‍ നല്‍കും. മാലിദ്വീപിലെ ടൂറിസത്തിന്റെ മറവില്‍ ആളുകളെ ആകര്‍ഷിച്ച് വന്‍തുക വാങ്ങി വിദൂരമായ ദ്വീപുകളില്‍ നരക സമാനമായ അനുഭവങ്ങള്‍ സമ്മാനിച്ച ഏജന്‍സികളുടെ വീഴ്ചകള്‍ അധികൃതരുടെ മുന്‍പില്‍ സമര്‍പ്പിച്ച് വീഴ്ചകള്‍ വരുത്തിയവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആവശ്യപ്പെടും. ഇന്ത്യയിലും സമാനമായ നിയമ നടപടികള്‍ ആരംഭിക്കും.

മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തിനു ഏറെ താഴെയുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും കൊണ്ട് വന്നവര്‍ക്ക് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയവര്‍ക്ക് ഇവര്‍ നല്‍കുന്ന സൗകര്യങ്ങളുടെ നിലവാരം പരിശോധിക്കണമെന്നും ആവശ്യപ്പെടും.

നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയോ നിലവാരമോ ഇല്ലാത്ത താമസ കേന്ദ്രങ്ങളും അംഗീകാരം ഇല്ലാത്ത തദ്ദേശീയരായ എജന്റുമാരും ഗൈഡുകളും ടൂര്‍ ഓപറേറ്റര്‍മാരുമാണ് കേരളത്തില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് വേണ്ടി മാലിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആളുകളെ സംഘടിപ്പിക്കുന്ന പല ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും നിയമപരമായ അനുമതി ഇല്ല. മാലിദീപില്‍ തൊഴില്‍ വിസയില്‍ എത്തിയ വിദേശികള്‍ പോലും ഇപ്പോള്‍ ടൂറിസ്റ്റ് എജന്റുകളായി പ്രവര്‍ത്തിക്കുകയാണ്. മാലിദ്വീപിലെ ടൂറിസം നിയമത്തിലെ വകുപ്പ് 39 അനുസരിച്ച് മാലിദ്വീപ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് നിയമ പ്രകാരം കരാര്‍ ഇല്ലാതെ വിദേശത്ത് നിന്നും ഉള്ളവര്‍ രാജ്യത്തെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണ്.

കേരളത്തില്‍ താമസ സൗകര്യം ഒരുക്കാന്‍ എന്ന പേരില്‍ വന്‍തുക വാങ്ങി മാലിയില്‍ താമസ കേന്ദ്രങ്ങള്‍ ഒരുക്കാതെ വഞ്ചിച്ച കേരളത്തിലെ എജന്‍സിക്കെതിരെയും ഇവരുടെ ഏജന്റുമാരായി മാലിദ്വീപില്‍ പ്രവര്‍ത്തിച്ച സ്വദേശികളും വിദേശികളുമായ ഏജന്റുമാരുടെയും അനുമതിയും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കണം. ഇവര്‍ക്ക് മാലിദ്വീപ് ടൂറിസം നിയമത്തിന്റെ വകുപ്പ് 32 പ്രകാരമുള്ള ലൈസന്‍സോ അനുമതിയോ ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കാനും ടൂറിസം മന്ത്രാലയത്തിനോട് ആവശ്യപ്പെടും.

നിയമ ലംഘകരില്‍ നിന്നും ടൂറിസം നിയമത്തിലെ വകുപ്പ് 47 പ്രകാരമുള്ള ശിക്ഷയായ 100,000 റുഫിയ (അഞ്ചു ലക്ഷത്തോളം രൂപ) ഈടാക്കണമെന്നും ആവശ്യപ്പെടും.

മലയാളികളെ നാട്ടില്‍ നിന്നും കൊണ്ട് പോയ ദിവസങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സി ഇവര്‍ക്കായി മാലിദ്വീപില്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിട്ടില്ല എന്ന കാര്യവും വ്യാജ ഹോട്ടല്‍ ബുക്കിംഗ് നടത്തി കേരളത്തില്‍ നിന്നും ആളുകളെ വഞ്ചിച്ച് മാലിദ്വീപില്‍ എത്തിച്ച ശേഷം വഴിയാധാരമാക്കിയ സംഭവവും മന്ത്രാലയത്തെ തെളിവ് സഹിതം ബോധ്യപ്പെടുത്തും. നിയമപരമായി മന്ത്രാലയം നിഷ്കര്‍ഷിച്ച രേഖകളുമായി നിബന്ധനകള്‍ പാലിച്ച് മാലിദ്വീപില്‍ പ്രവേശിച്ച ടൂറിസ്റ്റുകളെ തടഞ്ഞു നിര്‍ത്തി ബോട്ടുകളില്‍ ബന്ദിയാക്കി തിരിച്ചയച്ച നാട്ടുകാരുടെ പേരില്‍ മാലിയില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെടും.

ഇവരുടെ പ്രവൃത്തികള്‍ മൂലം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ വിവരിച്ച് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് മൂലവും അടുത്ത വര്‍ഷം ടൂറിസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന മാലിദ്വീപിന്റെ പ്രതിച്ഛായക്ക് ആഗോള വ്യാപകമായി ഏറ്റ കളങ്കവും ബോധ്യപ്പെടുത്തും.

ഓഗസ്റ്റ് മാസത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് സര്‍വീസ് നടത്തിയ ചാര്‍ട്ടെഡ്‌ വിമാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇന്ത്യയില്‍ നിന്നും മാലിദ്വീപില്‍ നിന്നും അടുത്ത ദിവസങ്ങളിലായി ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി. ഈ രേഖകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. നിലവില്‍ യാതനകള്‍ അറിയിച്ച പ്രവാസികള്‍ കൂടാതെ ട്രാവല്‍ ഏജന്‍സികളുടെയും സബ് ഏജന്റുമാരുടെയും ഭാഗത്ത് നിന്നും മോശമായ സേവനവും പ്രതികരണങ്ങളും ലഭിച്ച കൂടുതല്‍ യാത്രക്കാര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ ആളുകളില്‍ നിന്നും രേഖകളും പ്രതികരണങ്ങളും പരാതികളും വീഡിയോകളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പേരുകള്‍ പുറത്ത് പറയാന്‍ താല്‍പ്പര്യമില്ലത്തവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.

പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ നിയമ വിഭാഗം കണ്‍സല്‍ട്ടന്റ് കൂടിയാണ് അഡ്വ.ഷിയാസ് കുഞ്ഞിബാവ.  കൂടുതല്‍ വിവരങ്ങള്‍ നല്കാനുള്ളവര്‍ക്ക് പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചര്‍ വഴി നല്‍കിയാല്‍ തനിക്ക് എത്തിച്ചു നല്‍കുമെന്നും സമയ പരിമിതി മൂലം നേരിട്ടുള്ള വിളികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  https://www.facebook.com/PravasiCornerOfficial

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

 

Continue Reading
INDIA3 months ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!