TECHNOLOGY
വാട്‌സാപ്പ് ഇന്ത്യയില്‍ നിന്ന് ഗുഡ് ബൈ പറയുന്നു; കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപിച്ചു

സോഷ്യല്‍മീഡിയകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന വാട്സാപ്പ് ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടുമോ? വാട്സാപ്പ് ആരാധകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വാട്സാപ്പ് അധികൃതര്‍. നടപ്പാക്കിയില്ലെങ്കില്‍ ഇന്ത്യവിടണമെന്ന് കേന്ദ്രസര്‍ക്കാരും തിരുമാനിച്ചാല്‍ വാട്സാപ്പിന് ഇന്ത്യയില്‍ മരണമണി മുഴങ്ങും.
സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്ന ചില നിബന്ധനകള്‍ വാട്‌സാപ്പിന്റെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കാനിടയുള്ളതിനാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനുള്ള ആലോചന കമ്പനിക്കുള്ളില്‍ ആരംഭിച്ചുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
വാട്‌സാപ്പിന് ഏറ്റവുമധികം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ്. ആഗോള തലത്തില്‍ തന്നെ 150 കോടി ഉപയോക്താക്കളുള്ള വാട്‌സാപ്പിന് ഇന്ത്യയില്‍ 20 കോടി വരിക്കാരാരാണുള്ളത്. ന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന നിയന്ത്രണങ്ങളില്‍ പലതും വാട്സാപ്പിന് സ്വീകര്യമല്ല. പ്രധാനമായും ഒരു നിബന്ധനയാണ് അവര്‍ക്ക് പാടെ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചത്. ഒരു മെസേജ് ആരാണ് ആദ്യം അയച്ചതെന്ന് അറിയണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് തങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല എന്നാണ് കമ്പനിയുടെ കമ്യൂണിക്കേഷന്‍സ് മേധാവി കാള്‍ വൂഗ് പറയുന്നത്.
വാട്സാപ്പിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഇപ്പോഴുള്ളത്. അതായത് മെസേജ് അയയ്ക്കുന്നയാളിനും സ്വീകരിക്കുന്നയാളിനും മാത്രമാണ് അത് കാണാനാകുക. ഈ ഒരു ഫീച്ചര്‍ ഇല്ലെങ്കില്‍ വാട്സാപ് പൂര്‍ണ്ണമായും മറ്റൊരു ആപ് ആയി തീരുമെന്ന് വൂഗ് പറഞ്ഞു. ലോക വ്യാപകമായി ഉപയോക്താക്കള്‍ ആഗ്രഹിക്കുന്ന സ്വകാര്യതയുടെ ലംഘനമാണ് പുതിയ നിയമമെന്നും വൂഗ് പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് വൂഗ്. പുതിയ നിബന്ധനകള്‍ വന്നാല്‍ ഞങ്ങള്‍ക്ക് വാട്സാപ് പുതിയതായി രൂപകല്‍പ്പന ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നു പറഞ്ഞാല്‍ ഇന്നത്തെ വാട്സാപ് ആയിരിക്കില്ല പിന്നെ നിലവില്‍ വരിക. ഇത്തരം നിബന്ധനകള്‍ നിലവില്‍ വന്നാല്‍ ഇന്ത്യ വിടില്ലെന്നു പറയാന്‍ അദ്ദേഹം തയാറായില്ല. പക്ഷേ, എന്താണു സംഭവിക്കുക എന്നു പറയാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വ്യാജവാര്‍ത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സര്‍ക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി വാട്സാപ് പോലെയുള്ള ഓരോ സര്‍വീസ് പ്രൊവൈഡറും വാര്‍ത്ത ആദ്യം നല്‍കിയ ആളെ ചൂണ്ടിക്കാണിക്കേണ്ടിവരും. ഇന്ത്യയില്‍ നടന്ന പല ജനക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്സാപ് ആണെന്നു സര്‍ക്കാരും ഇത്തരം ആക്രമണങ്ങള്‍ തങ്ങളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നതെന്തിനെന്ന് കമ്പനിയും പ്രതികരിച്ചിട്ടുമുണ്ട്.
എന്നാല്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്സാപ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ ഒരു മേധാവിയെയും വച്ചിരുന്നു. തങ്ങള്‍ മാസാസമാസം ഏകദേശം 20 ലക്ഷം സംശയാസ്പദമായ അക്കൗണ്ടുകള്‍ ബാന്‍ ചെയ്യുന്നു. അവയില്‍ 20 ശതമാനം, അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തന്നെ ബാന്‍ ചെയ്യുന്നു. ആളുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെ തന്നെ 70 ശതമാനത്തോളം സ്പാം അക്കൗണ്ടുകളും തങ്ങള്‍ നേരിട്ടു പൂട്ടിക്കുന്നുവെന്നാണ് വാട്സാപ് അധികാരികള്‍ പറയുന്നത്.
ഇലക്ഷന്‍ സമയത്ത് ഇത് പരമപ്രധാനമാണെന്നും വൂഗ് പറഞ്ഞു. ചില ഗ്രൂപ്പുകള്‍ അത്രയധികം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്ത പരത്തുന്നുണ്ടോ എന്ന് അറിയാനായി ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍ വിദഗ്ധരെ ജോലിക്കെടുക്കാന്‍ തങ്ങള്‍ തയാറാണെന്നും കമ്പനി പറയുന്നു. ഇന്ത്യക്കായി എന്‍ക്രിപ്ഷന്‍ ഇല്ലാത്ത ഒരു വാട്സാപ് തുടങ്ങുക എന്നതായിരിക്കും വാട്സാപിന്റെ സാധ്യതകളിലൊന്ന്. അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. ചൈനാ സര്‍ക്കാര്‍ പറയുന്ന രീതിയിലുള്ള സേര്‍ച് എന്‍ജിന്‍ തയാറാക്കുന്ന ഗൂഗിളിന്റെ രീതി പിന്‍തുടരാന്‍ വാട്സാപ് തീരുമാനിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വാട്സാപ് തുടരും.
INDIA
ടിക് ടോക് ആപ്പ് ഇന്ത്യയിൽ പിൻവലിച്ചു.

ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിക്ക് ശേഷം ടിക് ടോക് ആപ്പ് പ്ളേസ്റ്റോറിൽ നിന്നും ഗൂഗിൾ പൂര്‍ണ്ണമായും പിൻവലിച്ചു.
ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ആപ്പിളും ടിക് ടോക് പിൻവലിച്ചതിനായി ഔദോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇന്ന് മുതൽ ആപ്പ് സ്റ്റോറിൽ ലഭിക്കുന്നില്ല.
കോടതി വിധിയെ തുടർന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.
ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ് ടെക്‌നോളജി ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.
സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിഷയം അടിയന്തിരമായി മെൻഷൻ ചെയ്തത്. അഭിപ്രായ സ്വാതന്ത്യത്തിന്റെ ലംഘനമാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയെന്ന് സിംഗ്‌വി ബോധിപ്പിച്ചു.
എന്നാൽ അടിയന്തിരമായി കേസ് ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നുമുള്ള സിങ്‌വിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. മറ്റു കേസുകളെ പോലെ തന്നെ സമയ ക്രമം അനുസരിച്ചു മാത്രമേ ഈ കേസും പരിഗണിക്കാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. തുടർന്നാണ് 24ന് വാദം കേൾക്കുന്നതിനായി മാറ്റി വെച്ചത്.
കുട്ടികളിൽ അശ്ളീല വാസന വളർത്തുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചായിരുന്നു ഉത്തരവിട്ടത്.
ഈ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാറിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുള്‍ അന്‍സാരി എം.എല്‍.എയായിരുന്നു സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
CINEMA
മധുരരാജ തിയ്യറ്ററിൽ നിന്നും മൊബൈലിൽ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയിലായി.
ചിത്രം തുടർച്ചയായി മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അടുത്തിരിക്കുന്നവർ ഇയാളെ പിടികൂടിയത്.
പാട്ടുകൾ മാത്രമാണ് പകർത്തുന്നത് എന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയതിനാൽ മൊബൈൽ വാങ്ങി പരിശോധിക്കുകയായിരുന്നു.
തിയ്യറ്ററിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ ഏകദേശം ഒരു മണിക്കൂറോളം ചിത്രത്തിന്റെ ഭാഗങ്ങൾ പകർത്തിയതാണ് കണ്ടെത്തി.
പിടിക്കപ്പെടുമെന്നായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
LATEST
5ജി നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യ രാഷ്ട്രം ഖത്തർ.

5G നെറ്റ്വർക്കിലൂടെ ഫോൺ ചെയ്ത ലോകത്തെ ആദ്യരാഷ്ട്രമെന്ന ഖ്യാതി ഖത്തറിന്.
ഖത്തർ ഗതാഗത, വാർത്താവിനിമയമന്ത്രി ജാസിം സെയ്ഫ് അൽ സുലൈതിയാണ് ആദ്യമായി 5G നെറ്റ്വർക്കിലൂടെ ഫോൺ ചെയ്തത്. ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐ ടി യു) സെക്രട്ടറി ജനറൽ ഹുലിൻ ഴാവോയാടാണ് സുലൈതി 5G കോളിലൂടെ സംസാരിച്ചത്.
വോഡഫോൺ 5G നെറ്റ്വർക്കിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അൽ മന്നായിയുടെയും ഖത്തറിലെ വൊഡാഫോൺ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സംഭാഷണം.
ഖത്തർ ദേശായ് ദിനത്തിൽ മന്ത്രി അൽ സുലൈതി 5G ഉപയോഗിച്ച് ഖത്തറിൽ ആദ്യ ആഭ്യന്തര കോൾ വിളിച്ചിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഓഫീസിലേക്കായിരുന്നു വിളിച്ചത്.
ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമാണ് 5G യിലൂടെ ഖത്തർ നടപ്പിലാക്കിയിക്കുന്നത്.
വൊഡാഫോണിനും ഖത്തറിനും ഇത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സാങ്കേതിക വിദ്യയുടെ പുതു ചരിത്രം ഖത്തറിൽ തങ്ങളിലൂടെ രചിക്കാനായതിൽ സന്തോഷവും അഭിമാനവുമെണ്ടെന്നും ഖത്തർ വൊഡാഫോൺ സി.ഇ.ഓ ഷെയ്ക്ക് ഹമദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.
അബു ഹമൂർ, അൽ വാബ്, അൽ അസീസിയ, മാമൂറ, റയ്യാൻ, ഉം സലാൽ മുഹമ്മദ് സൂഖ് വാഫിഖ് എന്നിവിടങ്ങളിൽ താമസിയാതെ തന്നെ 5G സേവനം ആരംഭിക്കും.
വോഡഫോണിന് പുറമേ, ഉരീദുവും നേരത്തെ 5G നെറ്റ്വർക്ക് ലോഞ്ച് ചെയ്തിരുന്നു. നിമിഷ വേഗത്തിനുള്ളിൽ ദൈർഘ്യമുള്ള മൂവീ ഫയലുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധ്യമാകും. ബിസിനസ് രംഗത്തും വൻ മാറ്റങ്ങൾക്ക് 5G നെറ്റ് വർക്ക് കാരണമാകും.