CINEMA
ഞാന്‍ വിശുദ്ധനല്ല, എല്ലവെയും പോലെ മനുഷ്യന്‍; പീഡന വിവാദത്തില്‍ പരസ്യമായി മാപ്പുപറഞ്ഞ് അലന്‍സിയര്‍

മീടു വെളിപ്പെടുത്തല്‍ നടത്തിയ ദിവ്യാ ഗോപിനാഥിനോട് പരസ്യമായി മാപ്പുപറഞ്ഞ് നടന്‍ അലന്‍സിയര്‍. പരസ്യമായി മാപ്പുപറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന ദിവ്യയുടെ നിലപാടിനെ തുടര്‍ന്നാണ് മാപ്പുമായി അലന്‍സിയര്‍ രംഗത്തെത്തിയത്.
താന്‍ വിശുദ്ധനല്ല, എല്ലാവരെയും പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. തെറ്റുകള്‍ ചെയ്തിട്ടുണ്ട്. വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകള്‍ സമ്മതിക്കുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രമാണെന്നും അലന്‍സിയര്‍ പറഞ്ഞു.
അതിനിടെ അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ ദിവ്യ സന്തോഷം പ്രകടിപ്പിച്ചു. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹം തന്നോട് ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച് മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടത്. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റപാട് അവിടെയുണ്ടാകണം.
അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസിലാക്കുകയും കൃത്രിമമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യുസിസി അംഗങ്ങള്‍ക്കും കുടുംബത്തിനും ജസ്റ്റിസ് ഹേമ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു.
ആഭാസം സിനിമയിലെ സെറ്റിനിടെയുള്ള പ്രശ്നങ്ങളാണ് ദിവ്യ വെളിപ്പെടുത്തിയത്. ഇത് അലന്‍സിയറെ വെട്ടിലാക്കി. ഈ വിഷയത്തിലാണ് ഇപ്പോള്‍ പരസ്യ മാപ്പു പറച്ചില്‍. ദിവ്യയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദിവ്യയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പരസ്യമായി മാപ്പു പറയുന്നതിലൂടെ മാത്രമേ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ദിവ്യ വ്യക്തമാക്കി. തനിക്കും ഇത് ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നുവെന്നും അതിനാലാണ് മാപ്പു പറയുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ തന്നെ ഞാന്‍ ആത്മാര്‍ഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോള്‍ പരസ്യമായി തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാന്‍ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു-അലന്‍സിയര്‍ വിശദീകരിക്കുന്നു.
CINEMA
സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.
രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്‌ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.
കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.
CINEMA
പൗരത്വ നിയമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്.

സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്ന് ബോളിവുഡ് നടി പൂജ ഭട്ട്. മുംബൈയിലെ കൊളാബയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ.
‘നമ്മുടെ മൗനം നമ്മെ രക്ഷിക്കില്ല. സര്‍ക്കാറിനെയും രക്ഷിക്കില്ല. ഷാഹീന്‍ബാഗിലും ലഖ്‌നൗവിലുമുള്ള സ്ത്രീകള്‍ ഉൾപ്പെടെ രാജ്യത്ത് ഉയരുന്ന ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ നേതാക്കളോട് ആവശ്യപ്പെടുകയാണ്. അവർ നമ്മളെ കേള്‍ക്കുന്നതു വരെ നമ്മൾ നിർത്തരുത്. നാം കൂടുതൽ സംസാരിക്കണമെന്നും’ ഭട്ട് പറഞ്ഞു.
ഒരർത്ഥത്തിൽ ഇവിടെ ഭരിക്കുന്നവർ നമ്മെ ഒന്നിപ്പിച്ചിരിക്കുകയാണ്. ഇതാണ് ശബ്ദമുയര്‍ത്തേണ്ട സമയം എന്ന് പൗരത്വ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ നമുക്ക് സന്ദേശം നൽകുകയാണ്.
സ്വന്തം വീട്ടില്‍ തന്നെ വിഭജനം ഉണ്ടാക്കുന്നതു കൊണ്ട് ഞാന്‍ സി.എ.എയെയും എന്‍.ആര്‍.സിയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് അവർ തമാശ രൂപേണ കൂട്ടിച്ചേര്‍ത്തു. പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് സംവിധായിക കൂടിയായ പൂജ ഭട്ട്. നടി ആലിയ ഭട്ട് പൂജ ഭട്ടിന്റെ അർദ്ധ സഹോദരിയാണ്.
CINEMA
കൊച്ചിയില്‍ പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത നടിമാർക്ക് സന്ദീപ് വാര്യരുടെ ഭീഷണി.

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ ജാഥ നടത്തുകയും പ്രസംഗിക്കുകയും ചെയ്ത സിനിമക്കാരെ പരോക്ഷമായി ഭീഷണിപ്പെടുത്തി യുവമോര്‍ച്ച് സെക്രട്ടറി സന്ദീപ് ജി.വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
സിനിമക്കാരെയും, പ്രത്യേകിച്ച് നടിമാരെ ഉന്നം വെച്ചാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന നടിമാരുടെ ശ്രദ്ധക്കണമെന്നും ഇന്‍കംടാക്‌സ് ഒക്കെ അടയ്ക്കുന്നെന്ന് ഉറപ്പാക്കണമെന്നും പോസ്റ്റിൽ പറയുന്നു.
നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ നിങ്ങൾക്ക് വേണ്ടി ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ലെന്നും സന്ദീപ് കുറിക്കുന്നു. ആ സമയത്ത് രാഷ്ട്രീയ പ്രതികാരം എന്ന് പറഞ്ഞു കണ്ണീരൊഴുക്കരുതെന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകുന്നു.
ഇന്നലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ മാർച്ചിൽ നടിമാരായ നിമിഷ സജയന്‍, റിമ കല്ലിങ്കല്‍ അടക്കമുള്ള നടിമാരും ഷൈൻ നിഗം, കമൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഇതിൽ നിമിഷ സജ്ജയന്റെ “തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയല്ലേ ഇന്ത്യ” എന്ന പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല .