LAW
ഇന്ത്യയുടെ ധീരപുത്രന് അഭിനന്ദന് വര്ത്തമന് ഇന്ത്യയിലെത്തി

വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്താന് ഇന്ത്യയ്ക്ക് കൈമാറി. വാഗ അതിര്‍ത്തി വഴിയാണ് അഭിനന്ദനെ കൈമാറിയത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെടി കുര്യനാണ് സ്വീകരിച്ചത്.
ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ വിംങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്. റെഡ് ക്രോസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഗ അതിര്‍ത്തിയിൽ വിംങ് കമാന്ററെ കാത്ത് നിന്നത്.ഇന്ത്യന്‍ വ്യോമസേനാ എയര്‍ വൈസ് മാര്‍ഷല്‍മാരായ രവി കപൂറും ആര്‍ജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്.
ലഹോറിൽ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ടാണ് പാക് സൈന്യം അഭിനന്ദനെ കൈമാറിയത്. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിംങ് കമാന്ററെ സ്വീകരിക്കാൻ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വൻ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.
ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് നടത്തിയ ശേഷം കൈമാറാമെന്നായിരുന്നു ആദ്യം പാകിസ്ഥാൻ നിലപാട്. സമാധാന സന്ദേശത്തിന്റെ ഭാഗമായി കൂടിയാണ് അഭിനന്ദനെ കൈമാറുന്നതെന്ന സന്ദേശം ലോക രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിച്ചത്. വാഗാ അതിര്‍ത്തിയിൽ എല്ലാ ദിവസവും ഇന്ത്യയും പാകിസ്ഥാനും സംയുക്തമായാണ് സാധാരണ പതാക താഴ്ത്തൽ ചടങ്ങ് നടത്താറുള്ളത്.
എന്നാൽ ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാടെടുത്ത ഇന്ത്യ ഇന്നത്തെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. പതാക താഴ്ത്തൽ ചടങ്ങ് തന്നെ ഇന്ത്യ ഉപേക്ഷിച്ചു. അഭിനന്ദിനെ വിട്ട് നൽകുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ച ശേഷവും പ്രകോപനമുണ്ടായാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിംങ് കമാന്റര്‍ അഭിനന്ദിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോക രാജ്യങ്ങൾ എടുത്ത നിലപാടും ഇന്ത്യക്ക് സഹായകമായി.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വാഗാ അതിര്‍ത്തിയിലേക്ക് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിര്‍മ്മലാ സീതാരാമൻ കശ്മീരിലായത് കൊണ്ട് വാഗയിലെത്താനായില്ല. ഇത്തരമൊരു കൈമാറ്റ ചടങ്ങിൽ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ട് നിൽക്കുന്നതാണ് നല്ലതെന്ന ധാരണയെ തുടര്‍ന്നാണ് പഞ്ചാബ് മുഖ്യമന്ത്രി സ്വീകരണ ചടങ്ങിൽ നിന്ന് വിട്ടു നിന്നത്.
ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന് പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. ‘സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന് വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പ്രഖ്യാപിക്കുകയായിരുന്നു.
വാഗയില്‍ എത്തിച്ച അഭിനന്ദന് വര്‍ത്തമനെ അമൃതസറിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും കൊണ്ടു പോകും.
KUWAIT
കൊറോണ പ്രശ്നം മൂലം ഷോപ്പുകൾ അടച്ചിട്ടാലും തൊഴിലാളികൾക്ക് ശമ്പളം നൽകണം.

കുവൈറ്റ് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളെ എതിരായി ബാധിക്കുന്നു. പല ഷോപ്പുടമകളും അടഞ്ഞു കിടക്കുന്ന ദിവസങ്ങളിലെ വേതനം നൽകില്ല എന്ന നിലപാടിലാണ്. പലരും ഇക്കാര്യം തൊഴിലാളികളെയും അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇക്കാര്യം നിയമ വിദ്ധമാണെന്ന് നിയമ വിദഗ്ദർ പറയുന്നു. ഷോപ്പുകൾ അടച്ചിടുന്നത് തൊഴിലാളികളുടെ വീഴ്ച കൊണ്ടല്ല. തൊഴിലാളികൾ ജോലി ചെയ്യാൻ തയ്യാറാണ്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ വേതനം നൽകാതിരിക്കുന്നത് നിയമ പരമായും ധാർമികമായും ശരിയല്ല എന്നാണ് തൊഴിലാളികളുടെ നിലപാട്.
എന്നാൽ തൊഴിലുടമകളും കാര്യങ്ങൾ അവരുടെ ഭാഗത്ത് നിന്ന് മാത്രമാണ് നോക്കിക്കാണുന്നത്. തങ്ങൾ ഷോപ്പുകൾ തുറക്കാൻ തയ്യാറാണെന്നും എന്നാൽ രോഗ വ്യാപനം തടയുന്നതിനായി ഷോപ്പുകൾ അടച്ചിടണമെന്ന അധികൃതരുടെ തീരുമാനം അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ഷോപ്പുടമകളും പറയുന്നു.
എന്നാൽ വിഷയത്തിൽ നിയമം തൊഴിലാളികളുടെ കൂടെയാണ്. തൊഴിലാളികൾക്ക് ഈ ദിവസങ്ങളിലെ വേതനം ലഭിക്കാൻ നിയമപരമായി തന്നെ അർഹതയുണ്ടെന്ന് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
നിയമത്തിലെ ആർട്ടിക്കിൾ 61 പ്രകാരം ഈ സമയങ്ങളിൽ തൊഴിലാളികൾക്ക് വേതനം നൽകണം. കാരണം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്നത് തൊഴിലാളികൾ തൊഴിലുടമയുടെ കിഴിൽ ഷോപ്പിൽ ജോലി ചെയ്യാൻ വിസമ്മതിച്ചത് പ്രകാരമല്ല. അവർ ജോലി ചെയ്യാൻ തയ്യാറാണ്.
തൊഴിലാളികളുടേതല്ലാത്ത കാരണം മൂലം ഷോപ്പുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യത്തിൽ തൊഴിലുടമ തൊഴിലാളിക്ക് നിർബന്ധമായും വേതനം നൽകണമെന്ന് വകുപ്പ് 61 നെ ഉദ്ധരിച്ചു കൊണ്ട് നിയമ വിദഗ്ദർ വ്യക്തമാക്കുന്നു.
CINEMA
സൗദിയിൽ ഈ വർഷം 140 സിനിമ തിയറ്ററുകൾ തുറക്കും. 5300 തൊഴിലവസരങ്ങൾ

രാജ്യത്ത് സിനിമ മേഖലയിൽ വൻതോതിൽ നിക്ഷേപത്തിന് പദ്ധതിയിടുന്നു. ഈ വർഷം പുതിയ സിനിമ തിയറ്ററുകളുടെ കെട്ടിടങ്ങൾക്കായി അഞ്ചു ബില്യൺ സൗദി റിയാൽ നിക്ഷേപം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റിയാദിലെ ഫെയർമൗണ്ട് ഹോട്ടലിൽ അടുത്ത മാസം 19, 20 തിയ്യതികളിൽ നടക്കുന്ന ‘സിനിമ ബിൽഡ് കെ എസ് എ 2020’ കോൺഫറൻസിന് മുന്നോടിയായി പുറത്തു വിട്ട വിവരങ്ങൾ പ്രകാരം രാജ്യത്തെ മുപ്പത് മാളുകളിലായി 140 പുതിയ സിനിമ തിയ്യറ്ററുകളാണ് തുടങ്ങാൻ പദ്ധതിയിടുന്നത്. ഇതിലൂടെ 5300 തൊഴിലവസരങ്ങളും പുതുതായി സൃഷ്ടിക്കാനാവും.
രാജ്യത്തെ സിനിമാ വ്യവസായ മേഖലയുടെ ത്വരിത ഗതിയിലുള്ള വളർച്ചയുടെ ഫലമായി കൂടുതൽ നിക്ഷേപങ്ങൾ ഈ രംഗത്തുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ രാജ്യത്ത് പുതുതായി പദ്ധതിയിട്ട 1323 സ്ക്രീനുകൾ നിർമ്മിക്കുന്നതിനായി വൻതോതിൽ നിർമ്മാണ സാമഗ്രികൾ ആവശ്യമായി വന്നതും നിർമ്മാണ മേഖലയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്.
കിരീടാവകാശി സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതിയായ വിഷൻ 2030 പ്രകാരം ആഭ്യന്തര വിനോദങ്ങൾക്കായി ചിലവിടുന്ന തുക 2.9 ശതമാനത്തിൽ നിന്നും 6 ശതമാനമായി വർദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. സൗദി പൗരന്മാർ വർഷത്തിൽ മുപ്പത് ബില്യൺ ഡോളറാണ് രാജ്യത്തിന് പുറത്ത് വിനോദങ്ങൾക്കായി വർഷം തോറും ചെലവിടുന്നത്. ഇതിൽ നിന്നും ചെറിയൊരു വിഹിതം ആഭ്യന്തര വിനോദ മേഖലയിലേക്ക് തിരിച്ചു വിടാനാണ് പദ്ധതിയിടുന്നത്.
KERALA
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കാൻ….

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ആലുവയിലെ മുസ്ലിം യുവാവിന് ജോലി ലഭിക്കുന്നതിന് ആവശ്യമായ ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി സി സി) വീണ്ടും ചർച്ചയാവുന്നത്.
സ്വന്തം രാജ്യത്ത് യാതൊരു ക്രിമിനൽ കേസിലും വിശ്വാസ വഞ്ചന പോലുള്ള കേസുകളിലും ഉൾപ്പെട്ടിട്ടില്ല എന്ന സർട്ടിഫിക്കറ്റ് പോലീസിൽ നിന്നും ലഭിക്കേണ്ടതുണ്ട്. അപേക്ഷിക്കുന്ന വ്യക്തിക്ക് മുൻ കാല ക്രിമിനൽ റെക്കോർഡ് ഇല്ല എന്നതിന്റെ തെളിവായുള്ള പ്രധാനപ്പെട്ട രേഖയാണ് പി സി സി.
രാജ്യത്ത് സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് പി സി സി പലയിടത്തും നിർബദ്ധമാക്കിയിട്ടുണ്ട്. കൂടാതെ വിദേശങ്ങളിൽ ബിസിനസുകൾ ആരംഭിക്കാൻ, വിദേശ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിന്, മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്, വിദേശ യൂണിവേഴ്സിറ്റികളിൽ പഠനത്തിന്, ടൂറിസ്റ്റ് ഗൈഡുകൾ ആയി ജോലി ചെയ്യുന്നതിന്, അങ്ങിനെ പല ആവശ്യങ്ങൾക്കും പി സി സി ആവശ്യമായി വരും.
പി സി സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പല സംസ്ഥാനങ്ങളിലും വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ ഈ നടപടി ക്രമങ്ങൾ താരതമ്യേന എളുപ്പമാണ്.
കേരളത്തിലെ പോലീസ് ഡിപ്പാർട്ട്മെന്റ് കേരളത്തിൽ നിന്നും നേരിട്ട് അപേക്ഷിക്കുന്നവർക്കും, കേരളത്തിന് പുറത്തുള്ള ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർക്കും വിദേശ രാജ്യങ്ങളിൽ നിന്നും അപേക്ഷിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും പി സി സി നൽകാറുണ്ട്. മൂന്നിന്റേയും നടപടി ക്രമങ്ങളിൽ ചെറിയ വ്യത്യാസങ്ങളുണ്ട്.
നേരിട്ട് നൽകുന്ന അപേക്ഷക്കൊപ്പം അപേക്ഷകന്റെ മേൽവിലാസം തെളിയിക്കുന്നതിനാവശ്യമായ രേഖ കൂടെ നൽകേണ്ടതുണ്ട്. റേഷൻ കാർഡ്, വോട്ടർ ഐ ഡി, എസ് എസ് എൽ സി ബുക്ക്, പാസ്പോർട്ട്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം.
കൂടാതെ തിരിച്ചറിയൽ രേഖയും നൽകണം. അതിനായി സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാലങ്ങൾ ഇഷ്യൂ ചെയ്ത തിരിച്ചറിയൽ കാർഡുകൾ, വോട്ടർ ഐ ഡി, പാസ്പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഒന്നിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി നൽകണം.
ഇതിന്റെ കൂടെ മൂന്ന് സമീപകാല പാസ്പോർട്ട് സൈസിലുള്ള കളർ ഫോട്ടോകളും അപേക്ഷ ഫീസും നൽകണം. അപേക്ഷകന് നേരിട്ടോ, അധികാരപ്പെടുത്തിയ ആൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാം.അപേക്ഷാ ഫീസ് പോലീസ് സ്റ്റേഷനിൽ നേരിട്ടോ പോലീസ് വകുപ്പിലോ അടക്കാം. അല്ലെങ്കിൽ ട്രഷറിയിൽ നേരിട്ടോ ഓൺലൈനായോ അടക്കം.
അപേക്ഷയിന്മേൽ പോലീസ് ആവശ്യമായ അന്വേഷണം നടത്തും. അപേക്ഷകൻ ട്രാഫിക് നിയമ ലംഘനം പോലുള്ള കേസുകൾ അല്ലാത്ത ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ പി സി സി അനുവദിച്ചു നൽകുകയും ചെയ്യും. അപേക്ഷകന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ പി സി സി നൽകില്ല. അത്തരം സാഹചര്യങ്ങളിൽ ക്രൈം നമ്പർ, കുറ്റം ചെയ്ത വകുപ്പുകൾ, കുറ്റകൃത്യം നടന്ന തിയ്യതി, കേസിൽ ശിക്ഷിക്കപ്പെട്ടോ അതോ വെറുതെ വിട്ടോ വിചാരണ നടക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷകന് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ മറുപടി നൽകണം.