CRIME
വിദ്യാര്‍ത്ഥി ബൈക്കപടത്തില്‍ മരിച്ചു; സംഭവമറിഞ്ഞെത്തിയ സഹപാഠികള്‍ പോലീസിനെയും നാട്ടുകാരേയും ആക്രമിച്ചു
സഹപാഠി വാഹനാപകടത്തില്‍ മരിച്ചതറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ ആക്രമണമം അഴിച്ചുവിട്ടു. അപകടത്തിന് കാരണമായ ലോറി തല്ലിതകര്‍ത്തു. നാട്ടുകാര്‍ക്കും ഏതാനും പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഫീസടച്ച ശേഷം ബൈക്കില്‍ മടങ്ങിയ ബിരുദ വിദ്യാര്‍ത്ഥിക്ക് കണ്ടെയ്നര്‍ ലോറിയിടിച്ച് മരണം സഭവിച്ചത്. സംഭവത്തിന് പിന്നാലെ കൊച്ചിയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിയുടെ സുഹൃദ് സംഘവും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. സര്‍വകലാശാലയിലെത്തിയ ശേഷം ബൈക്കില്‍ മടങ്ങിയ കോട്ടയം എറണാകുളം റോഡില്‍ കുറുപ്പന്തറ പുളിന്തറ വളവിലുണ്ടായ അപകടത്തില്‍ കൊച്ചി ചുള്ളിക്കല്‍ തുണ്ടിക്കല്‍ പി.എം.ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഇന്‍സാഫ് (21) ആണു അപകടത്തില്‍ മരിച്ചത്.
മട്ടാഞ്ചേരി കൊച്ചിന്‍ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിയാണ്. ഇന്‍സാഫ് മരിച്ചതറിഞ്ഞു കോളജിലെ സഹപാഠികള്‍ കടുത്തുരുത്തിയില്‍ എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. സംഘം അപകടമുണ്ടാക്കിയ ലോറി അടിച്ചുതകര്‍ത്തതിനു ശേഷം നാട്ടുകാരെയും പൊലീസിനെയും ആക്രമിക്കുകയായിരുന്നു. 3 പൊലീസുകാര്‍ക്ക് അടക്കം 7 പേര്‍ക്കു പരുക്കേറ്റു. 20 പേര്‍ അറസ്റ്റിലായി. 4 കാറുകളും 6 ബൈക്കുകളും പിടികൂടി. കാറിലും ബൈക്കിലുമായെത്തിയ 75 പേരടങ്ങുന്ന സംഘം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അടിച്ചുതകര്‍ത്തത്. തടയാനെത്തിയ പൊലീസ് 4 പേരെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
അതിനിടെ ചിലര്‍ ആക്രമണം മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ശ്രമിച്ചു. ഇവരേയും സംഘം ആക്രമിച്ചതായാണ് സൂചന. സമീപവാസികളായ പ്രവീണ്‍കുമാര്‍, ആദര്‍ശ്, ഉണ്ണി, അനി എന്നിവര്‍ക്കു മര്‍ദനമേറ്റു. സംഘം ചേര്‍ന്നെത്തിയ വിദ്യാര്‍ത്ഥികള്‍ പൊലീസ് പിടികൂടിയവരെ ബലമായി ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെയാണ് എസ്എച്ച്ഒ പി.കെ.ശിവന്‍കുട്ടിക്കും 2 പൊലീസുകാര്‍ക്കും പരുക്കേറ്റത്. ശിവന്‍കുട്ടിയുടെ മുഖത്തു മുറിവേറ്റു.
വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ലാത്തി വീശിയാണു റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ തുരത്തിയത്. അപകടത്തില്‍ മരിച്ച മുഹമ്മദ് ഇന്‍സാഫിന്റെ പിതാവ് ഇക്ബാല്‍, പൊലീസ് പിടികൂടിയവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു സ്റ്റേഷനില്‍ ബഹളം വച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ തലയോലപ്പറമ്പ്, വെള്ളൂര്‍ സ്റ്റേഷനുകളിലേക്കു മാറ്റി. വെള്ളൂര്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം സ്റ്റേഷനുകളില്‍ നിന്നു വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ക്യാംപ് ചെയ്യുകയാണ്.
അപകടത്തെത്തുടര്‍ന്നു ബൈക്കില്‍ നിന്നു തെറിച്ചു റോഡില്‍ വീണ മുഹമ്മദ് ഇന്‍സാഫ് തല്‍ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍സാഫിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ തുരത്തിയതു പൊലീസും നാട്ടുകാരും ചേര്‍ന്ന്. പെണ്‍കുട്ടികള്‍ അടങ്ങുന്ന കോളജ് വിദ്യാര്‍ത്ഥികളാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്. സഹപാഠി മുഹമ്മദ് ഇന്‍സാഫ് മരിക്കാനിടയാക്കിയ സംഭവത്തിലെ ലോറിയുടെ ചില്ലുകള്‍ തകര്‍ത്തതോടെ പൊലീസ് 4 പേരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥി സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
എസ്എച്ച്ഒ പി.കെ.ശിവന്‍കുട്ടിയും വിരലില്‍ എണ്ണാവുന്ന പൊലീസുകാരുമാണ് ഈ സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. വിദ്യാര്‍ത്ഥിസംഘം സ്റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെ ഇവരെ പുറത്തിറക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കാണു പരുക്കേറ്റത്. പിന്നീടു കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്നു പൊലീസ് ലാത്തി വീശിയതോടെ വിദ്യാര്‍ത്ഥികള്‍ ചിതറി ഓടുകയും വാഹനങ്ങള്‍ എടുത്തുപോകാന്‍ ശ്രമിക്കുകയും ചെയ്തു. ഇവരെ നാട്ടുകാര്‍ തടഞ്ഞു പൊലീസിനു കൈമാറി. ഒരു മണിക്കൂറോളം പൊലീസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാവസ്ഥയായിരുന്നു
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.