CRIME
സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

പ്രസവാവധി നിഷേധിച്ചത് മൂലം സൗദിയിൽ നരകയാതന അനുഭവിക്കേണ്ടി വന്ന് ഒടുവിൽ സൗദിയിൽ തന്നെ പ്രസവിക്കേണ്ടി വന്ന ടിന്റുവിന് രണ്ടുസാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം സൗദിയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പിന്തുണയോടെയാണ് നാട്ടിലെത്തിയത്.
ടിന്റു നാട്ടിലെത്തിയതോടെ എല്ലാം മംഗളമായി കലാശിച്ചെങ്കിലും ടിന്റുവിന്റെ സൗദിയിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഉള്ളറകളിലേക്ക് ഇറങ്ങുമ്പോൾ അതിന് പിന്നിൽ സൗദിയിലെ സ്പോൺസറായ ഖാലിദ് അൽ സഹ്റാനിയുടെ കീഴിലുള്ള ആശുപത്രികളുടെ നിയമ പരമല്ലാത്ത ചില നീക്കങ്ങൾ ഉയർന്നു വരുന്നുണ്ട്.
ടിന്റുവിനെ സൗദിയിലേക്ക് നഴ്സായി റിക്രൂട്ട് ചെയ്തു കൊണ്ട് പോകുന്നത് രണ്ടായിരത്തി പതിനേഴിലാണ്. കൊച്ചിയിൽ നിന്നും ഖത്തറിലേക്കും അവിടെ നിന്ന് അബഹയിലേക്കുമാണ് ടിന്റുവിനെ എത്തിച്ചത്.
ടിന്റു എങ്ങിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും നഴ്സ് വിസയിൽ സൗദിയിലേക്ക് കയറിപ്പോയി എന്നത് അന്വേഷിക്കേണ്ട വിഷയമാണ്. എമിഗ്രെഷൻ ക്ലിയറൻസ് ആവശ്യമുള്ള സൗദി അടക്കമുള്ള പതിനെട്ട് രാജ്യങ്ങളിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് രണ്ടായിരത്തി പതിനഞ്ചിൽ തന്നെ കേന്ദ്ര സർക്കാർ നിരോധിച്ചതാണ്. ഇവിടങ്ങളിലേക്ക് നോർക്ക, ഒഡേപെക്, തമിഴ്നാട് ഓവർസീസ് മാൻപവർ കോർപറേഷൻ എന്നീ ഏജൻസികൾ മുഖേന മാത്രമേ റിക്രൂട്ട്മെന്റ് നടത്താവൂ. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്റ്റർ ഓഫ് എമിഗ്രന്റ്സിന്റെ ക്ലിയറൻസ് ഇല്ലാതെ കൊച്ചിൻ എയർപോർട്ട് വഴി ടിന്റുവിനെ കൊണ്ട് പോകാൻ സാധ്യമല്ല.
മറ്റു ജോലികൾക്കാണ് എന്ന് കാണിച്ചിട്ടല്ല ടിന്റുവിനെ കൊണ്ട് പോയത്. ടിന്റുവിന്റെ വിസയിലെ പ്രൊഫഷൻ ജനറൽ നഴ്സ് ആണ്. സൗദിയിലെത്തിയതിന് ശേഷം എടുത്ത ഇഖാമയും അതെ പ്രൊഫഷനിൽ തന്നെ. അപ്പോൾ നഴ്സായി തന്നെ ടിന്റുവിനെ നെടുമ്പാശ്ശേരി എയർപോർട്ട് വഴി കൊണ്ട് പോകണമെങ്കിൽ രേഖകളിൽ കൃത്രിമം കാണിച്ചു കൊണ്ട് തന്നെയായിരിക്കണം എന്ന സ്വാഭാവിക സംശയം ഉയരുന്നു. എമിഗ്രെഷൻ സമയത്ത് ചില പ്രശ്നങ്ങൾ ഉണ്ടായതായി ടിന്റുവും സാക്ഷ്യപ്പെടുത്തുന്നു. ഒടുവിൽ ഏജൻസി തന്നെ പ്രശനം പരിഹരിക്കുകയായിരുന്നുവെത്രെ. ഏത് വിധേനയാണ് പരിഹരിച്ചത് എന്ന് ടിന്റുവിന് അറിയില്ല.
ടിന്റുവിനെ സൗദിയിലേക്ക് കൊണ്ട് പോയത് കൊച്ചിയിലെ സൺ നെറ്റ് വർക്ക് എന്ന റിക്രൂട്ട്മെന്റ് ഏജൻസി – ട്രാവൽ ഏജൻസി വഴിയാണ്. ഇവരുടെ ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തേണ്ടിയിരിക്കുന്നു. ഇവരെ ബ്ളാക്ക് ലിസ്റ്റ് ചെയ്യാനും എമിഗ്രെഷൻ നിയമം ലംഘിച്ചതിനും വ്യാജരേഖ ചമച്ചതിനും ക്രിമിനൽ കേസെടുക്കാനുള്ള നടപടികൾ ചെയ്യേണ്ടിയിരിക്കുന്നു.
ഇവിടെ സൺ നെറ്റ് വർക്ക് ഒരു ഏജൻസി മാത്രമാണ് എങ്കിൽ പ്രധാന പ്രതിസ്ഥാനത്ത് വരുന്നത് സൗദിയിലെ ആശുപത്രിയാണ്. സൗദി പൗരനായ ഖാലിദ് സഹാറാണിയുടെ കീഴിലുള്ള അഞ്ച് ക്ലിനിക്കുകളിലേക്കാണ് നഴ്സുമാരെ കൊണ്ട് പോകുന്നത്. ടിന്റുവിനെ സൗദിയിൽ എത്തിച്ചതിന് ശേഷം ആദ്യമായി ജോലി ചെയ്തത് ഈ സ്പോൺസറുടെ കീഴിലുള്ള കമ്മീസ് മുഷൈത്തിലെ അൽ ജുനൂബ് പോളിക്ലിനിക്കിൽ ആണ്. ഒരു മാസത്തിനു ശേഷം അവരുടെ തന്നെ അബഹയിലെ ക്ലിനിക്കിലേക്ക് മാറ്റി. അതിനു ശേഷമാണ് ഈ വിഷയത്തിലൂടെ കുപ്രസിദ്ധിയാർജ്ജിച്ച ഹബിൽ അൽ ഷിഫാ ക്ലിനിക്കിലേക്ക് മാറ്റുന്നത്.
മനുഷ്യക്കടത്തിലൂടെ നിയമ വിരുദ്ധമായി കടത്തി കൊണ്ട് വന്ന നഴ്സിനെ ജോലിയെടുപ്പിച്ചത് ഈ ക്ലിനിക്കുകളിൽ ആണെന്നത് വസ്തുതയാണ് എന്നിരിക്കെ ഈ ക്ലിനിക്കുകൾക്ക് എതിരെ നടപടിയെടുക്കണം. ഇവരുടെ അൽ ജുനൂബും അൽ ഷിഫായും അടക്കമുള്ള ക്ലിനിക്കുകളിലേക്ക് റിക്രൂട്ട്മെന്റിനുള്ള അനുമതി നിഷേധിക്കണം. ബ്ലാക്ക്ലിസ്റ്റ് ചെയ്യണം.
അതിനിടയിൽ കാര്യങ്ങൾ തുറന്ന് പറയുന്നതിൽ നിന്ന് ടിന്റുവിനെ നിശ്ശബ്ദയാക്കാനും ശ്രമം നടന്നു. ഫൈനൽ എക്സിറ്റിൽ വരുന്നതിനു മുൻപായി മലയാളത്തിൽ എഴുതിയ ഒരു പേപ്പറുമായി മലപ്പുറം തിരൂർ സ്വദേശിയും ഈ സ്പോൺസറുടെ കമ്മീസ് മുഷൈത്തിലുള്ള അൽ ജുനൂബ് പോളിക്ലിനിക്കിലെ നടത്തിപ്പുകാരനുമായ അൻവർ എന്നയാൾ സമീപിച്ചിരുന്നു. അൻവറിനും മറ്റുള്ളവർക്കും ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നും ഇനി യാതൊരു പരാതിയും ഇല്ല എന്നും നാട്ടിലെത്തിയാൽ ന്യൂസ് കൊടുക്കുകയോ ഫേസ്ബുക്കിലൂടെ യാതൊന്നും പുറത്തു വിടില്ല എന്നും മലയാളത്തിൽ എഴുതിയ കടലാസിൽ ഒപ്പിട്ടു കൊടുക്കാനായിയുന്നു ആവശ്യപ്പെട്ടത്. അതിന് വിസമ്മതിച്ച ടിന്റു ഒടുവിൽ സ്പോൺസറുമായി യാതൊരു പ്രശ്നങ്ങളുമില്ല എന്ന് ഇംഗ്ളീഷിൽ എഴുതി കൊടുക്കുകയായിരുന്നു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.