INDIA
ഖത്തറിലെ സ്കൂൾ അഡ്മിഷൻ: പ്രതിസന്ധിക്ക് പരിഹാരമായില്ല. കുട്ടികൾ പെരുവഴിയിൽ

ഖത്തറിലെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങുന്നു. മാതാപിതാക്കളുടെ നെഞ്ചിൽ കനൽ കോരിയിട്ടു ഈ സമയത്തും പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കുന്നത് ആയിരത്തിനടുത്ത് വിദ്യാർത്ഥികൾ. ഇതിൽ നാട്ടിൽ നിന്നും ടി.സി വാങ്ങി ഇവിടേക്ക് വന്നവരുണ്ട്. ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് കാത്ത് നിൽക്കുന്നവരുണ്ട്. ആറാം ക്ലാസ്സിലേക്ക് പ്രവേശനം ആഗ്രഹിച്ചു നിൽക്കുന്നവരുണ്ട്. ഉയർന്ന ഫീസ് മൂലം ഇപ്പോൾ പഠിക്കുന്ന സ്കൂളുകളിൽ നിന്ന് മറ്റ് സ്കൂളുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരുണ്ട്.
എല്ലാവരുടേയും പ്രതീക്ഷകൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തിയത് മന്ത്രാലയത്തിന്റെ സെക്കൻഡ് ഷിഫ്റ്റ് ഈ വർഷം ഇല്ല എന്ന ഒരൊറ്റ തീരുമാനം മാത്രം. നാല് ഇന്ത്യൻ സ്കൂളുകളിലേക്ക് സെക്കൻഡ് ഷിഫ്റ്റിന് ലഭിച്ച പ്രവേശനാനുമതി റദ്ദാക്കപ്പെട്ടതോടെയാണ് ഈ വർഷവും സ്കൂൾ പ്രവേശനം ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലായത്.
ദിവസങ്ങൾക്കു മുൻപ് നടന്ന ഓപ്പൺ ഹൗസിൽ രക്ഷിതാക്കൾ എംബസ്സി അധികൃതരുടെയും കമ്മ്യൂണിറ്റി നേതാക്കളുടെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയിരുന്നു. അംബാസഡറുടെ അസാന്നിധ്യത്തിൽ കമ്മ്യൂണിറ്റി കാര്യങ്ങളുടെ ചുമതലയുള്ള കോൺസൽ രാജേഷ് കാംബ്ലെയുടെ നേതൃത്വത്തിലായിരുന്നു ഓപ്പൺ ഹൗസ്. രക്ഷിതാക്കളുടെ ആശങ്കകൾ മനസ്സിലാക്കിയതായും മൂന്നു സ്കൂളുകളിലും പത്തു മുതൽ ഇരുപത് ശതമാനം വരെ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് എംബസ്സി ഉടനെ കത്ത് നൽകാമെന്ന് കോൺസൽ ഉറപ്പ് നൽകിയിരുന്നു.
ഖത്തറിലെ ആദ്യകാല സ്കൂളുകളായ എം.ഇ.എസിലും ഐഡിയലിലും ശാന്തി നികേതനിലും സീറ്റുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് സ്കൂൾ പ്രവേശനത്തിന് കടുത്ത ബുദ്ധിമുട്ട് നേരിട്ട് തുടങ്ങിയത്. അത്യാഹിത സാഹചര്യങ്ങൾ ഉണ്ടായാൽ കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിക്കാനായി സിവിൽ ഡിഫെൻസ് നിർബന്ധപ്രകാരമാണ് ഈ മൂന്നു സ്കൂളുകളിലും മൂന്നു വർഷം മുൻപ് പ്രവേശനം നിയന്ത്രിച്ചു തുടങ്ങിയത്. ഇതോടെ സ്കൂൾ അധികൃതർ ഓരോ വർഷവും സീറ്റുകൾ വെട്ടിക്കുറച്ചു തുടങ്ങി. പതിനാറായിരത്തോളം കുട്ടികൾക്ക് പ്രവേശനം ലഭിച്ചിരുന്ന എം.ഇ.എസിൽ ഇപ്പോൾ പകുതിയോളം കുട്ടികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇത് തന്നെയാണ് ഖത്തർ പ്രവാസികൾ ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധിയുടെ പ്രധാന കാരണം.
മൂന്ന് വർഷം മുൻപ് വരെ കിന്റർഗാർട്ടൻ പ്രവേശനത്തിനായിരുന്നു ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത്. കിന്റർഗാർട്ടണുകളുട എണ്ണം വർദ്ധിച്ചതോടെ കെ.ജി പ്രവേശനത്തിലെ ബുദ്ധിമുട്ട് അവസാനിച്ചു. എന്നാൽ ഈ കിന്റർഗാർട്ടണുകളിൽ ഒന്നും പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നില്ല. അതിനാൽ ഇപ്പോൾ ഒന്നാം ക്ളാസ്സിലേക്കുള്ള പ്രവേശനത്തിന് കുട്ടികൾ മറ്റു സ്കൂളുകളിൽ പ്രവേശനം തേടണം.
അതിന് പ്രധാന കാരണം നിലവിൽ പ്രൈമറി വിഭാഗം ഉള്ള സ്കൂളുകൾക്ക് സ്വന്തമായി കിന്റർഗാർട്ടൻ ഉള്ളതിനാൽ പുറത്തു നിന്നുള്ള പുതിയ കുട്ടികൾക്ക് പ്രവേശനം നൽകാൻ സാധിക്കുന്നില്ല എന്നതാണ്. അത് പോലെ പ്രൈമറി വിഭാഗം മാത്രമുള്ള സ്കൂളികളിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്കും മുതിർന്ന ക്ലാസുകളിലേക്ക് മറ്റു സ്കൂളുകളിൽ പ്രവേശനം തേടണം. ഇതാണ് ഒന്ന്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം ദുഷ്കരമാക്കുന്നത്.
സാധാരണക്കാരായ പ്രവാസികളെ മാനസികമായി ബുദ്ധിമുട്ടിലാക്കുകയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന കാര്യം പല സ്കൂളുകളുടെയും ഫീസ് സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാൻ സാധിക്കുന്നില്ല എന്നതാണ്. പല സ്കൂളുകളും ഫീസ് ഉയർത്തിക്കൊണ്ട് പോകന്നതിനായി ശ്രദ്ധിക്കുന്നു എന്നതല്ലാതെ വിദ്യാഭ്യാസ നിലവാരമോ അടിസ്ഥാന സൗകര്യങ്ങളോ മെച്ചപ്പെടുത്താൻ ശ്രദ്ധിക്കുന്നില്ല എന്ന പരാതിയും രക്ഷിതാക്കൾ പങ്കു വെക്കുന്നുണ്ട്.
ഫീസ് വളരെ കൂട്ടി പിന്നീട് കൂട്ടാൻ പറ്റാത്ത സാഹചര്യം വരുമ്പോൾ സാമ്പത്തിക ലാഭത്തിനായി മറ്റു വഴികളാണ് ചില സ്കൂളുകൾ കൈക്കൊള്ളുന്നത്. ഇത്തരം അവസരങ്ങളിൽ അധ്യാപകരുടെ എണ്ണം കുറക്കുക, ഒരധ്യാപകന് തന്നെ നിരവധി വിഷയങ്ങൾക്ക് ക്ളാസെടുക്കാനുള്ള ചുമതല നൽകുക എന്നത് സാധാരണമായിരിക്കുന്നു.
ഉദാഹരണമായി ക്രിസ്ത്യൻ മാനേജ്മെന്റിലുള്ള ഒരു സ്കൂളിൽ പല ചെറിയ ക്ലാസ്സുകളിലും എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിന് ഒരു ടീച്ചർ മാത്രമാണുള്ളത്. രണ്ടാം സ്റ്റാൻഡേർഡിൽ മലയാളം പഠിപ്പിക്കുന്നതിന് മാത്രം മറ്റൊരു ടീച്ചർ വരും. മറ്റെല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത് ഈ ടീച്ചർ മാത്രമാണ്.
ഉയർന്ന ഫീസ് കൂടാതെ ഒട്ടനവധി പിരിവുകളും സ്കൂളുകളിൽ നടക്കുന്നുണ്ട്. ഫീസിനും, യൂണിഫോമിനും പുസ്തകങ്ങൾക്കും വാഹന സൗകര്യത്തിനും പുറമെ സ്കൂളിൽ സംഘടിപ്പിക്കുന്ന ഏതൊരു പരിപാടിക്കും നൂറും ഇരുന്നൂറും റിയാൽ വീതം രക്ഷിതാക്കളിൽ നിന്നും ഈടാക്കും.
ഉയർന്ന ഫീസും ചിലവുകളും സാധാരണക്കാരനായ പ്രവാസിയുടെ നട്ടെല്ല് ഒടിക്കുകയാണ് ചെയ്യുന്നത്. ഉദീഹരണത്തിന് മേൽപറഞ്ഞ സ്കൂളിൽ പഠനത്തിന് ഒരു കുട്ടിക്ക് ഒരു ടേമിൽ മുവ്വായിരത്തി അറുനൂറു റിയാലാണ് ഫീസായി ഈടാക്കുന്നത്. കൂടാതെ വാഹന വാടകയായി ആയിരത്തി ഒരുനൂറ് റിയാലും. ഒരു സാധാരണ പ്രവാസിക്ക് ഖത്തറിൽ ലഭിക്കുന്ന മാസ ശമ്പളം എണ്ണായിരം റിയാൽ മുതൽ പന്ത്രണ്ടായിരം റിയാൽ വരെയാണ്. ഒന്നിലധികം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ പ്രതിമാസ ശമ്പളത്തിന്റെ നല്ലൊരു ഭാഗം കുട്ടികളുടെ വിദ്യഭ്യാസ ചെലവിനായി മാറ്റി വെക്കേണ്ടി വരുന്നു. അതിന് ശേഷം വാടക, ഭക്ഷണം, മാറ്റ് ആവശ്യങ്ങൾ എന്നിവക്ക് പണം മാറ്റിയാൽ കരുതി വെക്കാൻ ഒന്നും ഉണ്ടാവില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളുടെ കുട്ടികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾക്ക് ഇന്ത്യൻ അധികൃതർ മതിയായ പരിഗണന നൽകുന്നില്ല എന്ന പരാതി രക്ഷിതാക്കൾക്കുണ്ട്. എം.ഇ.എസ്, ശാന്തിനികേതൻ പോലുള്ള സ്കൂളുകളിൽ ഫീസ് കുറവായതിനാൽ അവക്ക് പ്രഥമ പരിഗണന നൽകുന്ന രക്ഷിതാക്കൾ ഈ സ്കൂളുകളിൽ സീറ്റുകൾ ലഭ്യമല്ല എന്ന പരാതി പറയുമ്പോൾ അധികൃതർ പറയുന്നത് മറ്റു സ്കൂളുകളിൽ സീറ്റുകൾ ഒഴിവുണ്ട് എന്നും അവിടങ്ങളിൽ അഡ്മിഷൻ തേടണമെന്നുമാണ്. പക്ഷെ ആ സ്കൂളുകളിലെ ഫീസ് ഘടന ഒരു ശരാശരി പ്രവാസിക്ക് ഒരിക്കലും താങ്ങാൻ പറ്റാത്തതാണ്.
ആദ്യകാല സ്കൂൾ എന്നതിന് പുറമെ കുറഞ്ഞ ഫീസും കൂടുതൽ സൗകര്യങ്ങളും ഉള്ളത് കൊണ്ട് രക്ഷിതാക്കളുടെ ആദ്യ പരിഗണന എം.ഇ.എസ് സ്കൂളിനാണ്. എം.ഇ.എസിലും ഐഡിയലിലും ശാന്തി നികേതനിലും ഇരുപത് ശതമാനം സീറ്റുകൾ കൂടുതൽ ആണ് അനുവദിച്ചാൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാം എന്നാണ് രക്ഷിതാക്കളുടെ പക്ഷം. ഇക്കാര്യം മന്ത്രാലയത്തിന് മുന്നിൽ അവതരിപ്പിക്കാമെന്ന് ഓപ്പൺ ഹൗസിൽ രക്ഷിതാക്കൾക്ക് വാക്ക് കൊടുത്ത എംബസ്സി അധികൃതരിൽ നിന്നും കമ്മ്യൂണിറ്റി നേതാക്കളിൽ നിന്നും സ്കൂളുകൾ തുറന്ന ഈ വേളയിലും ആശാവഹമായ പ്രതികരണം ഉണ്ടാവാത്തത് പ്രവാസി രക്ഷിതാക്കളെ വല്ലാത്ത നിരാശയിലാഴ്ത്തുന്നു.
ഒരു പുതിയ കമ്മ്യൂണിറ്റി സ്കൂൾ എന്നതാണ് എല്ലാറ്റിനും ശ്വാശ്വത പരിഹാരം എന്നാണ് ഒരു ശരാശരി പ്രവാസിയുടെ പ്രതികരണമായി വരിക. പക്ഷെ അത് ഇന്നും ഒരു സ്വപ്നമായി ഖത്തർ പ്രവാസികൾക്ക് അവശേഷിക്കുകയാണ്. അത്തരമൊരു സ്കൂളിന് എല്ലാ പ്രതിസന്ധികളും തീർക്കാൻ സാധിക്കും എന്നാണ് പ്രവാസികൾ പ്രതീക്ഷിക്കുന്നത്. രണ്ടായിരത്തി പതിനാലിൽ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യൻ എംബസിക്ക് കമ്മ്യൂണിറ്റി സ്കൂളിനായി ഭൂമിയും കെട്ടിടവും വാഗ്ദാനം ചെയ്തിരുന്നതായി പ്രവാസി രക്ഷിതാക്കൾ പറയുന്നു. പക്ഷെ അഞ്ചു വർഷം കഴിഞ്ഞിട്ടും ആ വാഗ്ദാനത്തെ കുറിച്ച് എംബസ്സിയുടെ ഭാഗത്ത് നിന്ന് ആരും പരാമർശിക്കുക പോലും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഈ വിവരങ്ങളെല്ലാം കാണിച്ചു കൊണ്ട് വിദേശകാര്യ മന്ത്രിയുമായും മന്ത്രാലയ ഉദ്യോഗസ്ഥരുമായും നിരവധി തവണ രക്ഷിതാക്കൾ ബന്ധപ്പെട്ടുവെങ്കിലും ഇലക്ഷൻ പ്രചാരണം നടക്കുന്നതിനാൽ ഇപ്പോൾ വിഷയത്തിൽ ഇടപെടാൻ സാധിക്കില്ല എന്ന മറുപടി ആണെത്രേ ലഭിക്കുന്നത്. അതായത് ഈ കുട്ടികൾ ഇലക്ഷൻ കഴിയുന്നത് വരെ വെയിലത്ത് തന്നെ നിൽക്കണം.
ഇനിയും എന്തിനാണ് ഞങ്ങളുടെ കുട്ടികളെ ഇങ്ങിനെ വെയിലത്ത് നിർത്തിയിരിക്കുന്നത് എന്ന് ആരോടാണ് ഈ പ്രവാസി രക്ഷിതാക്കൾ ചോദിക്കുക?
INDIA
പ്രവാസികളെ മാലിയില്‍ ദുരിതത്തിലാക്കിയ സംഭവത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ കുടുങ്ങുന്നു

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങി പ്രവാസികളെ മാലിദ്വീപില്‍ എത്തിച്ച് ദുരിതത്തിലാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കുന്നു. പ്രവാസികളെ ഇരയാക്കി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇക്കഴിഞ്ഞ ഏഴാം തിയ്യതി നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് എത്തിയ മലയാളികളുടെ സംഘത്തെ താമസ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തദ്ദേശീയരായ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു തിരിച്ചയച്ച സംഭവത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ടു ദ്വീപുകളിലെ താമസ കേന്ദ്രങ്ങളില്‍ നിന്നും തിരിച്ചയക്കപ്പെട്ട ഇവര്‍ക്ക് പിന്നീട് നീണ്ട പത്തു മണിക്കൂര്‍ നേരത്തെ ഇടവിട്ട യാത്രക്ക് ശേഷമാണ് മൂന്നാമതൊരു ദ്വീപില്‍ താമസ സൗകര്യം ലഭിച്ചത്. മൂന്നാമത്തെ താമസ സൗകര്യം ലഭിക്കുന്നത വരെ അക്ഷരാര്‍ത്ഥത്തില്‍ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദുരിതത്തിലായിരുന്നു ഈ പ്രവാസികള്‍.
ഇവരെ നെടുമ്പാശേരിയില്‍ നിന്ന് ചാര്‍ട്ടെഡ് വിമാനത്തില്‍ മാലിയില്‍ എത്തിച്ചത് അല്‍ഹിന്ദ് ട്രാവല്‍ ഏജന്‍സിയാണ് എന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മാലിദ്വീപ് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിച്ച് നിയമപരമായ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിച്ച മലയാളി പ്രവാസികള്‍ക്ക് എതിരെ തദ്ദേശീയരുടെ സംഘടിത പ്രതിഷേധവും തടഞ്ഞു വെക്കലും ഉണ്ടായിട്ടും പോലീസിലോ മറ്റു അധികാര കേന്ദ്രങ്ങളിലോ പരാതി നല്‍കാതെ പ്രവാസികളെ മണിക്കൂറുകളോളം വീണ്ടും യാത്ര ചെയ്യിച്ചു വിദൂരമായ ദ്വീപില്‍ എത്തിച്ച് താമസ സൗകര്യം നല്‍കുകയാണ് മാലിയിലെ ഏജന്റുമാര്‍ ചെയ്തത്.
അതിനു ശേഷവും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ള താമസ കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുകയുടെ പാക്കേജില്‍ എത്തിയ പല പ്രവാസികള്‍ക്കും ശരാശരിയില്‍ താഴ്ന്ന സൗകര്യങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സൌകര്യങ്ങള്‍ ലഭിച്ചിട്ടില്ല.
സുപ്രീം കോടതി അഭിഭാഷകനും ഗള്‍ഫ് രാജ്യങ്ങളില്‍ കോര്‍പറേറ്റ് കണ്സല്ട്ടന്റുമായ അഡ്വ.ഷിയാസ് കുഞ്ഞിബാവയുടെ നേതൃത്വത്തില്‍ അഭിഭാഷ സംഘമാണ് നിയമ നടപടികള്‍ ആരംഭിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നിര്‍ദാക്ഷിണ്യം വഞ്ചിക്കുന്നത് തുടര്‍ കഥയായതോടെയാണ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി.
ട്രാവല്‍ ഏജന്‍സികളുടെ ചതിയും വഞ്ചനയും സംബന്ധിച്ച് നിരവധി പേര് തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കേരളത്തിലും മാലിയിലും ആവശ്യമായ അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പു വരുത്തി ട്രാവല്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയമ ലംഘകര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ സ്വീകരിക്കും.
മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം മാലിദ്വീപിലേക്ക് പ്രവേശിക്കുന്ന മാലിദ്വീപ് സ്വദേശിയല്ലാത്തവരോ റസിഡന്റ് പെര്‍മിമിറ്റ് ഇല്ലാത്തവരുമായ ആയ ഏതൊരു വ്യക്തിയും ടൂറിസ്റ്റ് എന്ന നിര്‍വചനത്തില്‍ പെടുന്നു. അത് പ്രകാരം കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള ഓരോ വ്യക്തിയും ടൂറിസ്റ്റുകളാണ്. അതിനാല്‍ മാലിദ്വീപ് ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിക്കുന്ന പരിഗണന ഏതൊരു മലയാളിക്കും ലഭിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം അത് നിയമ ലംഘനമാണ്. ട്രാവല്‍ ഏജന്‍സികള്‍ നിശ്ചയിക്കുന്ന പാക്കേജുകള്‍ക്ക് വിലപേശാതെ അവര്‍ പറയുന്ന നിരക്ക് കൊടുത്ത് യാത്ര ചെയ്യുന്ന ഓരോ പ്രവാസിക്കും ഇന്ത്യയിലെയും മാലിദ്വീപിലെയും നിയമം നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലുള്ള സേവനം നല്കാന് ഓരോ ട്രാവല്‍ ഏജന്‍സിയും ടൂര്‍ ഓപറേറ്റര്‍മാരും ബാധ്യസ്ഥരാണ്. പ്രതികരിക്കാന്‍ ശേഷി ഇല്ലെന്ന് കരുതി അവരെ മാടുകളെ പോലെ പരിഗണിക്കുന്നതും ചൂഷണം ചെയ്യുന്നത് നിയമ പരമായും ധാര്‍മ്മികമായും തെറ്റാണെന്ന് അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കുന്നു.
കേരളത്തില്‍ നിന്നും പ്രവാസികളുടെ ബുക്കിങ്ങുകള്‍ സ്വീകരിച്ച ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും സബ് എജന്റുമാര്‍ക്കെതിരെയും നാട്ടില്‍ നിയമ നടപടികള്‍ സ്വീകരിക്കും. പ്രധാന ഏജന്റുമാര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കും. ഇതിനായി സുപ്രീം കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. മാലിദ്വീപിലും നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള അവിടുത്തെ സ്വദേശികളായ നിയമ വിദഗ്ദരും സഹകരിക്കും.
ആദ്യ ഘട്ടത്തില്‍ വീഴ്ച വരുത്തിയ ഏജന്റുമാര്‍ക്ക് എതിരെ മാലിദ്വീപിലെ ടൂറിസം വകുപ്പിലും മന്ത്രാലയത്തിലും മറ്റു ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലും പരാതികള്‍ നല്‍കും. മാലിദ്വീപിലെ ടൂറിസത്തിന്റെ മറവില്‍ ആളുകളെ ആകര്‍ഷിച്ച് വന്‍തുക വാങ്ങി വിദൂരമായ ദ്വീപുകളില്‍ നരക സമാനമായ അനുഭവങ്ങള്‍ സമ്മാനിച്ച ഏജന്‍സികളുടെ വീഴ്ചകള്‍ അധികൃതരുടെ മുന്പില് സമര്‍പ്പിച്ച് വീഴ്ചകള്‍ വരുത്തിയവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആവശ്യപ്പെടും. ഇന്ത്യയിലും സമാനമായ നിയമ നടപടികള്‍ ആരംഭിക്കും.
മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തിനു ഏറെ താഴെയുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും കൊണ്ട് വന്നവര്‍ക്ക് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയവര്‍ക്ക് ഇവര്‍ നല്കുന്ന സൗകര്യങ്ങളുടെ നിലവാരം പരിശോധിക്കണമെന്നും ആവശ്യപ്പെടും.
നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയോ നിലവാരമോ ഇല്ലാത്ത താമസ കേന്ദ്രങ്ങളും അംഗീകാരം ഇല്ലാത്ത തദ്ദേശീയരായ എജന്റുമാരും ഗൈഡുകളും ടൂര്‍ ഓപറേറ്റര്‍മാരുമാണ് കേരളത്തില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് വേണ്ടി മാലിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആളുകളെ സംഘടിപ്പിക്കുന്ന പല ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും നിയമപരമായ അനുമതി ഇല്ല. മാലിദീപില്‍ തൊഴില്‍ വിസയില്‍ എത്തിയ വിദേശികള്‍ പോലും ഇപ്പോള്‍ ടൂറിസ്റ്റ് എജന്റുകളായി പ്രവര്‍ത്തിക്കുകയാണ്. മാലിദ്വീപിലെ ടൂറിസം നിയമത്തിലെ വകുപ്പ് 39 അനുസരിച്ച് മാലിദ്വീപ് ഫോറിന് ഇന്‍വെസ്റ്റ്മെന്റ് നിയമ പ്രകാരം കരാര്‍ ഇല്ലാതെ വിദേശത്ത് നിന്നും ഉള്ളവര്‍ രാജ്യത്തെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണ്.
കേരളത്തില്‍ താമസ സൗകര്യം ഒരുക്കാന്‍ എന്ന പേരില്‍ വന്‍തുക വാങ്ങി മാലിയില്‍ താമസ കേന്ദ്രങ്ങള്‍ ഒരുക്കാതെ വഞ്ചിച്ച കേരളത്തിലെ എജന്‍സിക്കെതിരെയും ഇവരുടെ ഏജന്റുമാരായി മാലിദ്വീപില്‍ പ്രവര്‍ത്തിച്ച സ്വദേശികളും വിദേശികളുമായ ഏജന്റുമാരുടെയും അനുമതിയും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കണം. ഇവര്‍ക്ക് മാലിദ്വീപ് ടൂറിസം നിയമത്തിന്റെ വകുപ്പ് 32 പ്രകാരമുള്ള ലൈസന്‍സോ അനുമതിയോ ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കാനും ടൂറിസം മന്ത്രാലയത്തിനോട് ആവശ്യപ്പെടും.
നിയമ ലംഘകരില്‍ നിന്നും ടൂറിസം നിയമത്തിലെ വകുപ്പ് 47 പ്രകാരമുള്ള ശിക്ഷയായ 100,000 റുഫിയ (അഞ്ചു ലക്ഷത്തോളം രൂപ) ഈടാക്കണമെന്നും ആവശ്യപ്പെടും.
മലയാളികളെ നാട്ടില്‍ നിന്നും കൊണ്ട് പോയ ദിവസങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സി ഇവര്‍ക്കായി മാലിദ്വീപില്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിട്ടില്ല എന്ന കാര്യവും വ്യാജ ഹോട്ടല്‍ ബുക്കിംഗ് നടത്തി കേരളത്തില്‍ നിന്നും ആളുകളെ വഞ്ചിച്ച് മാലിദ്വീപില്‍ എത്തിച്ച ശേഷം വഴിയാധാരമാക്കിയ സംഭവവും മന്ത്രാലയത്തെ തെളിവ് സഹിതം ബോധ്യപ്പെടുത്തും. നിയമപരമായി മന്ത്രാലയം നിഷ്കര്‍ഷിച്ച രേഖകളുമായി നിബന്ധനകള്‍ പാലിച്ച് മാലിദ്വീപില്‍ പ്രവേശിച്ച ടൂറിസ്റ്റുകളെ തടഞ്ഞു നിര്‍ത്തി ബോട്ടുകളില്‍ ബന്ദിയാക്കി തിരിച്ചയച്ച നാട്ടുകാരുടെ പേരില്‍ മാലിയില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെടും.
ഇവരുടെ പ്രവൃത്തികള്‍ മൂലം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ വിവരിച്ച് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് മൂലവും അടുത്ത വര്‍ഷം ടൂറിസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന മാലിദ്വീപിന്റെ പ്രതിച്ഛായക്ക് ആഗോള വ്യാപകമായി ഏറ്റ കളങ്കവും ബോധ്യപ്പെടുത്തും.
ഓഗസ്റ്റ് മാസത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് സര്‍വീസ് നടത്തിയ ചാര്‍ട്ടെഡ് വിമാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇന്ത്യയില്‍ നിന്നും മാലിദ്വീപില്‍ നിന്നും അടുത്ത ദിവസങ്ങളിലായി ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി. ഈ രേഖകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. നിലവില്‍ യാതനകള്‍ അറിയിച്ച പ്രവാസികള്‍ കൂടാതെ ട്രാവല്‍ ഏജന്‍സികളുടെയും സബ് ഏജന്റുമാരുടെയും ഭാഗത്ത് നിന്നും മോശമായ സേവനവും പ്രതികരണങ്ങളും ലഭിച്ച കൂടുതല്‍ യാത്രക്കാര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ ആളുകളില്‍ നിന്നും രേഖകളും പ്രതികരണങ്ങളും പരാതികളും വീഡിയോകളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പേരുകള്‍ പുറത്ത് പറയാന്‍ താല്‍പ്പര്യമില്ലത്തവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.
പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ നിയമ വിഭാഗം കണ്‍സല്‍ട്ടന്റ് കൂടിയാണ് അഡ്വ.ഷിയാസ് കുഞ്ഞിബാവ. കൂടുതല്‍ വിവരങ്ങള്‍ നല്കാനുള്ളവര്ക്ക് പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചര്‍ വഴി നല്കിയാല് തനിക്ക് എത്തിച്ചു നല്‍കുമെന്നും സമയ പരിമിതി മൂലം നേരിട്ടുള്ള വിളികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
പ്രവാസി കോർണർ അപ്ഡേറ്റുകള് ഉടനെ ലഭിക്കുന്നതിനായി വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg
INDIA
ഉദാരപൂര്‍ണ്ണമായ തീരുമാനം പ്രതീക്ഷിച്ച സൗദി പ്രവാസികളെ നിരാശരാക്കുന്ന നീക്കങ്ങള്‍

റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിനും വലിയ പെരുന്നാളിന് ശേഷം സൗദിയിലെക്കുള്ള വിമാന സര്‍വീസിന്റെ കാര്യത്തിലോ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്ന കാര്യത്തിലോ സൗദി അധികൃതരുടെ ഭാഗത്ത് നിന്നും ഉദാരപൂര്‍ണ്ണമായ സമീപനം പ്രതീക്ഷിച്ചു കാത്തിരുന്ന പ്രവാസികളെ നിരാശരാക്കുന്ന നീക്കങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ചില രാജ്യങ്ങൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാർക്ക് വീണ്ടും പ്രവേശന അനുമതി നൽകുകയും ചെയ്ത സാഹചര്യത്തില്‍ നാട്ടിലേക്ക് അവധിയില്‍ പോയി തിരിച്ചു വരാന്‍ കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവ് ഉണ്ടാകും എന്ന് തന്നെയായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അധികൃതര്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറഞ്ഞു വരുന്നു എന്നതിനേക്കാള്‍ ഉപരി മാരകമായ ഡെൽറ്റ വേരിയൻറ് കാരണമുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനത്തെ സൗദി അധികൃതര്‍ അത്യന്തം ആശങ്കയോടെ വീക്ഷിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച ഈ വകഭേദം ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കും എന്നുള്ളതാണ് സൗദി അധികൃതരെ ഏറെ ആശങ്കാകുലരാക്കുന്നത്.
ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാണ് എന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ വകഭേദത്തിനു ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കും എന്നതാണ് ഏറെ ആശങ്കാ ജനകം. ഇന്ത്യയില്‍ നിന്നും ഉണ്ടായ ഡെല്‍റ്റ വകഭേദം രാജ്യത്തിന്റെ കണക്കൂട്ടലുകളില്‍ വ്യത്യാസം വരുത്തിയെന്ന സൗദി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുള്ള അല്‍ അസീരിയുടെ വെളിപ്പെടുത്തല്‍ ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.
രാജ്യത്ത് ഭൂരിഭാഗം പേര്‍ക്കും വാക്സിന് നല്കിയതിനാല് സ്വാഭാവിക പ്രതിരോധം എന്ന കണക്കുകൂട്ടലില്‍ നിന്നും ഒരു ഡോസ് വാക്സിന് സ്വീകരിച്ചവരും അടുത്ത ഡോസ് കൂടി ഉടനെ സ്വീകരിക്കണമെന്ന അവസ്ഥയിലേക്കാണ് പുതിയ വകഭേദം രാജ്യത്തെ ആരോഗ്യ നിലവാരത്തെ കൊണ്ട് പോകുന്നത്. വ്യാപന ശേഷി വളരെ കൂടുതലുള്ള ഡെല്‍റ്റ വകഭേദം വ്യാപനം തുടങ്ങിയാല്‍ ഇതുവരെ സ്വീകരിച്ചിരുന്ന മുന്‍കരുതലുകളും അദ്ധ്വാനവും പാഴായി പോകുമെന്ന വിലയിരുത്തലില്‍ ഇത്തരം വകഭേദങ്ങള്‍ വ്യാപകമാകുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ നേരിട്ടുള്ള പ്രവേശനം പൂര്‍ണ്ണമായും വിലക്കുക എന്ന സൗദി അധികൃതരുടെ സമീപനമാണ് ഇന്ത്യക്കാര്‍ക്ക് കുരുക്കാകുന്നത്.
ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സൗദി പൗരന്മാർ നേരിട്ടും അല്ലാതെയും ഇന്തോനേഷ്യയിലേക്ക് യാത്ര പോകുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കിയ തീരുമാനം. ഇന്ത്യയുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയത് വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ്. ഡെൽറ്റ വേരിയൻറ് വ്യാപനം സംഭവിക്കുന്ന രാജ്യങ്ങള്‍ക്ക് എല്ലാം തന്നെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന ആഭ്യന്തര മന്ത്രാലയ നീക്കം ഇന്ത്യയില്‍ നിന്നുള്ളവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.
രാജ്യത്ത് നടപ്പിലാക്കുന്ന മറ്റുള്ള നിയന്ത്രണങ്ങളും ഈ വിലയിരുത്തലിനു ശക്തി പകരുകയാണ് ചെയ്യുന്നത്. ഡെൽറ്റ വേരിയൻറ് ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്സിനെടുത്താൽ മാത്രമേ ഓഗസ്റ്റ് 9 മുതൽ വിദേശ രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്ന് സ്വദേശികള്‍ക്ക് യാത്ര അനുവദിക്കൂവെന്നുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനം യാതൊരു കാരണവശാലും പുതിയ വകഭേദവുമായി ആരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ളമുന്‍കരുതലിന്റെ ഭാഗമാണ്.
കൂടാതെ ഓഗസ്റ്റ് ഒന്ന് മുതല്‍ വാക്സിന് എടുത്തവര്‍ക്ക് മാത്രമേ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്ന നിയന്ത്രണവും രാജ്യത്ത് രോഗവ്യാപനം തടയാനുള്ള ശക്തമായ തീരുമാനത്തിന്റെ ഭാഗമാണ്. റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, റീട്ടെയിൽ ഹോൾസെയിൽ കടകൾ തുടങ്ങിയവയിൽ പ്രവേശിക്കാനും പൂർണമായി വാക്സിൻ എടുക്കൽ നിര്‍ബന്ധമാണ്. ഈ തീരുമാനം മൂലം ഇന്ത്യയില്‍ നിന്നും രണ്ടു വാക്സിന് എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തത് മൂലം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന് എടുത്ത് രാജ്യത്തേക്ക് പ്രവേശിച്ച ഇന്ത്യക്കാര്‍ക്ക് പോലും ഇനിയും രണ്ടു ഡോസ് വാക്സിന് പുതിയതായി എടുക്കേണ്ടി വരും.
സൗദിയിലെ ആരോഗ്യ രംഗത്തെ ചലനങ്ങളോടൊപ്പം ഇന്ത്യക്കകത്ത് നിന്നുള്ള വാര്‍ത്തകളും കൂടി കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യക്കാരുടെ സൗദി പ്രവേശനം നീളാന്‍ തന്നെയാണ് സാധ്യത. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട് എങ്കിലും രാജ്യത്ത് ഇപ്പോഴും 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നില നില്ക്കുന്നു എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്.) വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല എന്നതാണ് ഇതിന് കാരണം. അത് കൊണ്ട് ഇന്ത്യയില്‍ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഐ.സി.എം.ആര് നിഗമനം. ഇതെല്ലാം വിദേശ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണ്ടാകുന്ന വാര്‍ത്തകളാണ്.
ഈ നിഗമനങ്ങളോടൊപ്പം സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ പുതിയ ഉത്തരവും കൂട്ടി വായിക്കാന്‍ സാധിക്കും. മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ മൂലം സൗദിയില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കിയത് ഇവയുടെ കാലാവധി തീരാറായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരും. എങ്കിലും വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത് വരെ രാജ്യത്തേക്ക് അവര്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്നും അതുവരെ അവരവരുടെ രാജ്യത്ത് തന്നെ തുടരുക, രോഗവ്യാപനം നിയന്ത്രണാധീനമായതിന് ശേഷം വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ മാത്രം നേരിട്ടുള്ള പ്രവേശനം അനുവദിക്കും എന്നുമുള്ള പരോക്ഷമായ മുന്നറിയിപ്പും ഇതിലൂടെ വ്യക്തമാവുന്നുണ്ട്.
പുതിയ വകഭേദ വ്യാപനം ഇനിയും രൂക്ഷമായാല്‍ ഇളവുകള്‍ ഇനിയും തുടരുകയും അതോടൊപ്പം നിയന്ത്രണങ്ങള്‍ നീളുകയും ചെയ്യും. പുതിയ വകഭേദത്തിനു നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസിന്റെയും ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനത്തിന്റെയും കാര്യത്തില്‍ തീരുമാനം അനന്തമായി നീളാന്‍ തന്നെയാണ് സാധ്യത.
പ്രവാസി കോർണർ അപ്ഡേറ്റുകള് ഉടനെ ലഭിക്കുന്നതിനായി വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KuwvFcgILVQ05OICLoEBpy
INDIA
ഇപ്പോഴും കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് സൗദി പ്രവാസികള്‍

കോവിഡിന്റെ മറവില്‍ നാട്ടിലെത്തിയ വിദേശികളായ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സൗദിയിലെ കമ്പനികള്‍ നിഷേധിക്കുന്ന സംഭവങ്ങള്‍ വ്യാപകമാവുന്നു. ആയിരക്കണക്കിന് പ്രവാസികളാണ് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴും നിരവധി പേര് ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
കോവിഡ് 19രൂക്ഷമായതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് പ്രവാസികള്‍ക്കാണ് സൗദിയില്‍ നിന്നും അടിയന്തിരമായി ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. കോവിഡ് പ്രതിസന്ധി മൂലം ഇവരില്‍ ബഹുഭൂരിപക്ഷത്തിനും മാസങ്ങളായി ശമ്പളമോ, പിരിഞ്ഞു പോരുമ്പോള്‍ ലഭിക്കേണ്ട ഏന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റോ തൊഴില്‍ ദാതാക്കള്‍ നല്‍കിയിട്ടില്ല.
രണ്ടു വിധത്തിലാണ് കമ്പനികള്‍ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്. ഒന്നാമതായി സൗദിയില്‍ കോവിഡ് ബാധ രൂക്ഷമായ കഴിഞ്ഞ വര്‍ഷം കോവിഡിന്റെ മറവില്‍ തൊഴിലാളികളെ ശമ്പള ബാക്കിയോ സേവനാനന്തര ആനുകൂല്യമോ നല്‍കാതെ അടിയന്തിരമായി നാട്ടിലേക്ക് അയക്കുകയാണ് ചെയ്തത്. സൗദിയില്‍ നിന്നും നാട്ടിലേക്ക് തിരിക്കുന്ന അവസരത്തില്‍ ഇവരുടെ സേവനാനന്തര ആനുകൂല്യങ്ങളും ശമ്പള ബാക്കിയും നല്‍കാതെയാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. പലരെയും തിരിച്ചു വരുന്ന അവസരത്തില്‍ കുടിശ്ശിക തീര്‍ക്കാമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ഇങ്ങിനെ നാട്ടിലെത്തിയ പലര്‍ക്കും പിന്നീടൊരു തിരിച്ചു വരവ് ഉണ്ടായില്ല.
രണ്ടാമതായി സൗദിയില്‍ കോവിഡ് വ്യാപകമായ സമയത്ത് വന്ദേ ഭാരത് വിമാനങ്ങളിലും മറ്റും നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികളുടെ വിസയും റീ എന്‍ട്രിയും പുതുക്കാതെ അവരുടെ സൗദിലേക്കുള്ള തിരിച്ചു വരവ് ഇല്ലാതാക്കി കബളിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇത് മൂലം ഇവര്‍ക്ക് ഇനി സൗദിയിലേക്ക് തിരിച്ചു പോകാനാവില്ല. റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തി തിരിച്ചു പോകാത്തത് മൂലം പുതിയ തൊഴില്‍ നിയമ പ്രകാരം ഇവര്‍ക്ക് ഭാവിയില്‍ തിരിച്ചു പോകുന്നതിന് വിലക്ക് ബാധകമാകും. ദിവസങ്ങള്‍ കഴിയും തോറും ഇപ്പോള്‍ നാട്ടിലുള്ള കൂടുതല്‍ പേരുടെ വിസ കാലാവധി അവസാനിച്ചു കൊണ്ടിരിക്കുകയാണ്.
ഈ രണ്ടു മാര്‍ഗ്ഗങ്ങളിലൂടെയും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട പതിനായിരക്കണക്കിനു റിയാലാണ് തൊഴിലാളികള്‍ക്ക് കമ്പനികള്‍ നല്‍കാതെ തട്ടിയെടുക്കുന്നത്. ഇവരില്‍ പലരും അഞ്ചു വര്‍ഷം മുതല്‍ പത്തു വര്‍ഷവും അതില്‍ അധികവും ഈ കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ്. ഇവരുടെ ഏന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റ് മാത്രം പതിനായിരക്കണക്കിന് റിയാല്‍ വരും.
ഈ തൊഴിലാളികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ആണെന്നത് കൊണ്ട് അവര്‍ക്ക് ഇനി സൗദിയിലേക്ക് തിരിച്ചു പോക്ക് സാധ്യമല്ലെന്നും മനസ്സിലാക്കിയാണ് കമ്പനികള്‍ ഇത്തരത്തില്‍ കള്ളക്കളികള്‍ നടത്തുന്നത്. മാത്രമല്ല വന്ദേ ഭാരത് വിമാനങ്ങളില്‍ നാട്ടിലേക്ക് പുറപ്പെട്ടവരില്‍ പലരുടെയും കയ്യില്‍ നിന്നും പല പേപ്പറുകളിലും ഈ കമ്പനികള്‍ ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യങ്ങളില്‍ പരാതി ഉണ്ടാവുകയാണെങ്കില്‍ ഈ പേപ്പറുകള്‍ പലപ്പോഴും തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്കി നാട്ടിലേക്കയച്ചതായി രൂപാന്തരപ്പെടുത്തി അധികൃതര്‍ക്ക് സമര്‍പ്പിക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാതെ മടക്കി അയച്ച 286 ഇന്ത്യന്‍ തൊഴിലാളികള്‍ സൗദിയിലെ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. 188 മലയാളികളും ബീഹാര്‍(39) തമിഴ്നാട്(38),യുപി(17),ഒഡീഷ(4) എന്നിവിടങ്ങളില്‍നിന്നുള്ള പ്രവാസി തൊഴിലാളികളുമാണ് വഞ്ചിക്കപ്പെട്ടത്. റിക്രൂട്ട്മെന്റ് ഏജന്റുമാര്‍വഴി വിസയ്ക്കു പണം നല്കി നേടിയ ജോലി നഷ്ടപ്പെട്ടവരില്‍ 27 വര്‍ഷം വരെ സൗദിയില്‍ ജോലി ചെയ്തവരുമുണ്ടായിരുന്നു. ഇവരില്‍ അധികവും 50 വയസോ അതിലധികമോ പ്രായമുള്ളവരുമായിരുന്നു.
ഇവര്‍ നിയമ നടപടികളുടെ ആദ്യ ഘട്ടം എന്ന നിലയില്‍ ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു നിവേദനം നല്കി. പിന്നീട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് നിവേദനം നല്‍കുകയും അതില്‍ നടപടികള്‍ ഇല്ലാതെ വന്നപ്പോള്‍ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗൗരവമായി പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്നും, ഭരണഘടനയ്ക്കും അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും അനുസൃതമായി സാധ്യമായ പദ്ധതികള്‍ തയ്യാറാക്കേണ്ടത് പ്രവാസി, കുടിയേറ്റ തൊഴിലാളികളുടെ സംരക്ഷണത്തിന് അവശ്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് ഈ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേരള ഹൈക്കോടതി നോട്ടീസ് അയക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും പിന്നീട് അധികൃതരുടെ ഭാഗത്ത് നിന്നും മേല്‍ നടപടികളൊന്നും ഉണ്ടായില്ല.
ഇത്തരത്തില്‍ മടങ്ങുന്ന തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ശമ്പള കുടിശ്ശികകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും സംബന്ധിച്ച വിവര ശേഖരണം നടത്താനോ തുടര്‍ നിയമ സഹായങ്ങള്‍ക്കോ യാതൊരു പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടില്ല.
ഇന്ത്യയിലേക്കു മടങ്ങിയെത്തിയ പ്രവാസികളില്‍ ഒരു വലിയ വിഭാഗം തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഇനി ഇവര്‍ക്ക് സൗദിയിലേക്ക് തിരിച്ചു പോകാനാവില്ല. അത് കൊണ്ട് തന്നെ തൊഴിലുടമക്ക് എതിരായി സൗദിയില്‍ നിയമ നടപടികള്‍ പോലും സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇവര്‍ക്ക് നാട്ടില്‍ നിന്നും തൊഴിലുടമക്ക് എതിരായി സൗദിയിലെ ലേബര്‍ ഓഫീസുകളില്‍ പരാതി സമര്പ്പിക്കാണോ ലേബര്‍ കോടതിയില്‍ കേസ് നല്‍കാനോ സാധിക്കില്ല. തൊഴിലാളികളുടെ ഈ നിസ്സഹായാവസ്ഥയാണ് തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത്.
തൊഴിലാളികള്‍ മടങ്ങിയാലും നഷ്പരിഹാരമുള്‍പ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് കേസുകള്‍ ഇന്ത്യന്‍ എംബസികള്‍ മുഖാന്തിരം നടത്താവുന്നതാണ്. കേസ് നടത്താന്‍ എംബസികള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി നല്കാന് ഭൂരിപക്ഷം രാജ്യങ്ങളിലേയും നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഈ വഴിക്കും യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. സൗദിയിലെ അഭിഭാഷകര്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണി കേസ് നടത്താന്‍ ഭീമമായ അഭിഭാഷക ഫീസ് മൂലം ഈ തൊഴിലാളികള്‍ക്ക് സാധിക്കുന്നില്ല.