CRIME
നെടുമ്പാശ്ശേരി വഴി സ്വർണ്ണക്കടത്ത് ഊർജ്ജിതം. പിന്നിൽ മൂവാറ്റുപുഴ സംഘങ്ങൾ.

സ്വർണ്ണം കടത്തുന്നതിന് നൂതന ഉപാധികളുമായി കള്ളക്കടത്ത് സംഘം. ഇതിനായി കാരിയർമാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണ്ണം ശരീരത്തിൽ ഒളിപ്പിക്കാൻ ദുബൈയിൽ ഹോട്ടൽ മുറിയിൽ പ്രത്യേക പരിശീലനം നൽകിയാണ് കേരളത്തിലേക്ക് പറഞ്ഞു പറഞ്ഞു വിടുന്നത്.
ശരീരത്തിന്റെ പല ഭാഗങ്ങളിലും സ്വർണ്ണം വിദഗ്ദമായി ഒളിപ്പിക്കാനും എമിഗ്രെഷനിൽ പരിഭ്രമം കൂടാതെ സംസാരിക്കാനും പരിശീലനം നൽകും. ഇതിനായി ഇവരെ ദുബൈയിലെ ഹോട്ടൽ മുറിയിൽ താമസിപ്പിക്കും.
സ്വർണക്കടത്തിന് തയ്യാറാകുന്ന നിരവധി പേരെ ഒരേ ഹോട്ടലിൽ തന്നെയാണ് താമസിപ്പിക്കുന്നതെങ്കിലും ഇവർ തമ്മിൽ പരസ്പരം ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കില്ല. എല്ലാവര്ക്കും പ്രത്യേകമായാണ് പരിശീലനം നൽകുക.
പിടിക്കപ്പെട്ടാൽ യാതൊരു വിവരവും പുറത്ത് വരാതിരിക്കാൻ അതീവ ജാഗ്രതയിലാണ് കള്ളക്കടത്ത് സംഘം തയ്യാറെടുപ്പുകൾ നടത്തുന്നത്. സ്വർണ്ണം കൊണ്ട് വരുന്നവർക്ക് നാട്ടിലെ വിമാന താവളത്തിൽ സ്വർണ്ണം ശേഖരിക്കാൻ വരുന്നവരെ പറ്റി പേരോ മൊബൈൽ നമ്പറോ ഉൾപ്പെടെയുള്ള യാതൊരു വിവരവും നൽകില്ല.
സ്വർണ്ണം കൊണ്ട് വരുന്നവരുടെ ഫോട്ടോ വാട്ട്സാപ്പിലൂടെ നാട്ടിലുള്ള സ്വർണ്ണം സ്വീകരിക്കേണ്ട വ്യക്തിക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. എല്ലാ പരിശോധനകളും കഴിഞ്ഞു കാരിയർ സുരക്ഷിതമായി ടെർമിനലിന് പുറത്തെത്തിയാൽ മാത്രമേ സ്വീകരിക്കാൻ വരുന്നയാൾ അവരെ സമീപിക്കൂ. ദുബൈയിൽ നിന്നും നൽകിയിട്ടുള്ള കോഡ് സ്വീകരിക്കാൻ വരുന്നയാൾ പറഞ്ഞാൽ സ്വർണ്ണം കൈമാറും. ഏതെങ്കിലും കാരണവശാൽ കാരിയർ പിടിക്കപ്പെടുകയാണെങ്കിൽ പുറത്ത് കാത്തു നിൽക്കുന്ന സംഘാംഗം ഉടനെ രക്ഷപ്പെടും.
നാട്ടിലേക്ക് സൗജന്യ ടിക്കറ്റിനു പുറമെ ആകർഷകമായ തികയും നല്കിയാണ് കള്ളക്കടത്ത് സംഘം കാരിയർമാരെ തിരഞ്ഞെടുക്കുന്നത്. കാരിയർമാരാവാൻ സമ്മതിക്കുന്നവർക്ക് അഡ്വാൻസ് എന്ന നിലയിൽ ഒരു തുക നാട്ടിലുള്ള ബാങ്ക് അക്കൗണ്ടിലൂടെ നൽകും. സ്വർണ്ണം സുരക്ഷിതമായി പുറത്തെത്തിച്ചാൽ ബാക്കിയുള്ള തുക പണമായി തന്നെ നൽകും.
മൂവാറ്റുപുഴയിൽ നിന്നുള്ള കള്ളക്കടത്ത് സംഘങ്ങളാണ് നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് വ്യാപകമായി കള്ളക്കടത്ത് നടത്തുന്നത്. എയർപോർട്ടിൽ ഡ്യൂട്ടിക്കുള്ള പോലീസുകാരെയും ജീവനക്കാരെയും വശത്താക്കിയാണ് സ്വർണ്ണം എയർപോർട്ടിൽ നിന്നും പുറത്തെത്തിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് വ്യാപകമായി നടന്നിരുന്ന സ്വർണ്ണക്കടത്ത് ഡോ. കെ എൻ രാഘവൻ കസ്റ്റംസ് മേധാവിയായിരിക്കുമ്പോൾ അടിച്ചമർത്തിയിരുന്നു. സംഘത്തിലെ പ്രധാനികളെയെല്ലാം കോഫോപോസ ചുമത്തി കരുതൽ തടങ്കലിലാക്കി ജയിലിലടച്ചതോടെ താൽക്കാലികമായി ശമിച്ചിരുന്ന സ്വർണ്ണ കടത്ത് രാഘവൻ റബ്ബർ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടറായി സ്ഥലം മാറിപ്പോയതോടെ വീണ്ടും ഊര്ജിതമായിരിക്കുകയാണ്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.