CRIME
കൊലച്ചോറാണ്…. എന്നാലും കറുത്ത കണ്ണട വേണം – അഡ്വ. ഷിയാസ് കുഞ്ഞിബാവ എഴുതുന്നു.

എന്തിനാണ് ഈ എസ്.പി.ജി ക്കാർ എപ്പോഴും കറുത്ത കണ്ണട വെക്കുന്നത്? എന്തിനാണ് എപ്പോഴും ഒരു ബ്രീഫ്കെയ്സ് കയ്യിൽ കൊണ്ട് നടക്കുന്നത് ? പലപ്പോഴും പലർക്കും സംശയം ഉണ്ടായിട്ടുണ്ടാവാം.
ആകെക്കൂടി കറുത്ത ഒരു പുകമറ എന്ന് നമുക്ക് തോന്നാം. മറ്റൊരു വ്യക്തിയുടെ ജീവന് സ്വന്തം ജീവനേക്കാളേറെ വില കൽപ്പിക്കേണ്ടി വരുന്ന ഈ ജോലിയിൽ ഈ പുകമറയും അവർക്കൊരു ടൂളാണ്.
പ്രധാന മന്ത്രിയുടെയൊക്കെ കൂടെയുള്ള എസ്.പി.ജിക്കാർ ഒരു ബ്രീഫ് കേസ് കൊണ്ട് നടക്കുന്നത് കാണാം. ചിലപ്പോൾ ഒന്നിലധികം പേരുടെ കയ്യിൽ കാണാം. പലരും കരുതുന്നത് അതിൽ ചിലപ്പോൾ പ്രധാനപ്പെട്ട എന്തെങ്കിലും രേഖകളോ, എമർജൻസി മരുന്നുകളോ മറ്റോ ആണെന്നാണ്.
യഥാർത്ഥത്തിൽ അതൊരു ബാലിസ്റ്റിക് ബ്രീഫ്കെയ്സാണ്. അതായത് ഒരു പോർട്ടബിൾ ബുള്ളറ്റ് പ്രൂഫ് ഷീൽഡ്. അത്യാവശ്യ സാഹചര്യങ്ങളിൽ വി.വി.ഐ.പി ക്ക് വെടി കൊള്ളാതിരിക്കാൻ ഉപയോഗിക്കും. വളരെ ഭാരക്കുറവാണെങ്കിലും ശക്തമായ വെടിയുണ്ടകളെ തടുക്കാനുള്ള പവർ ഉണ്ടാകും അതിന്. പെട്ടെന്ന് ഒരു അറ്റാക്ക് ഉണ്ടായാൽ ഒരു ബട്ടൺ അമര്‍ത്തിയാല്‍ ഇത് പല മടക്കുകളിൽ നിന്നും നിവർന്ന് വന്ന് ഒരു ഷീൽഡായി മാറും. അതിനൊപ്പം തന്നെ ഈ ബ്രീഫ്കെയ്സുകളിൽ അത്യാവശ്യം ആയുധങ്ങൾ ഒളിപ്പിക്കാനും സാധിക്കും.
ഇനി ഒരു കാര്യം കൂടി പലർക്കും സംശയം ഉണ്ടാവാം. കറുത്ത കണ്ണട. ഭംഗിക്കും പത്രാസിനും അല്ല ഇവരിത് വെച്ച് നടക്കുന്നത്. പല ഉദ്ദേശവുമുണ്ട് അതിന് പിന്നിൽ. ഒഫീഷ്യൽ എറ്റയറിന്റെ ഭാഗവും കൂടിയാണിത്.
തങ്ങൾക്ക് സംരക്ഷിക്കേണ്ട വി.വി.ഐ.പിയുടെ ചുറ്റും തന്നെയായിരിക്കും ഇവരുടെ മുഴുവൻ ശ്രദ്ധയും. ആ ജീവൻ രക്ഷിക്കാൻ അവരെന്തും ചെയ്യും. അറ്റാക്ക് ഉണ്ടായി അത് തടയുന്നതിനേക്കാൾ അറ്റാക്കർ അത് ചെയ്യുന്നതിന് മുൻപായി അത് തടയുക എന്നതിനാണ് ഇവർ മുൻഗണന കൊടുക്കുന്നത്.
പോസിബിൾ ആയി അക്രമം വരാൻ സാധ്യതയുള്ള എല്ലാ ഏരിയകളും ഇവരുടെ നിരീക്ഷണത്തിലായിരിക്കും. സംശയം തോന്നുന്ന ഓരോ വ്യക്തിയേയും നിരീക്ഷിക്കും. അറ്റാക്കർമാരുടെ ബോഡി ലാംഗ്വേജിൽ നിന്നും അവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ഇവർ.
സംശയാസ്പദമായി എന്തെങ്കിലും ചലനങ്ങളോ പ്രവൃത്തികളോ ഒരാളുടെ ഭാഗത്ത് നിന്നുണ്ടായാൽ പിന്നെ അയാളുടെ മുഴുവൻ ചലനങ്ങളും നിരീക്ഷണത്തിലായിരിക്കും. കണ്ണിന്റെ ചലനത്തിൽ നിന്നാണല്ലോ അറ്റാക്കർക്കും അയാളെ നിരീക്ഷിക്കുന്നുണ്ടോ എന്നറിയാൻ സാധിക്കുക. എന്നാൽ അയാൾ നിരീക്ഷണത്തിലാണ് എന്നയാൾ അറിയാനും പാടില്ല. എസ്.പി.ജിക്കാരന്റെ ഭാവ മാറ്റങ്ങളും കണ്ണിന്റെ ചലനങ്ങളും അയാളും അറിയാൻ പാടില്ല. എന്തെല്ലാം ഇമോഷൻസ് ഉണ്ടായാലും അതെല്ലാം ഹൈഡ് ചെയ്ത് വെക്കാനും ഇരയെ അപ്രതീക്ഷിത നീക്കത്തിലൂടെ കീഴടക്കാനും സാധിക്കും. അപ്രതീക്ഷിതമായി അപ്രതീക്ഷിത നീക്കം നടത്തണം. അതിനാണ് ഈ കറുത്ത കണ്ണട. ഇത് ഒരു കാരണം.
രാഹുൽ ഗാന്ധിയെ പോലുള്ള വി.വി.ഐ.പി കൾ പലപ്പോഴും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലും, റോഡ് ഷോകൾ നടത്തും. ഇതെല്ലാം എല്ലായ്പ്പോഴും വൃത്തിയുള്ള ഹൈവേകളിലോ സ്റ്റേഡിയങ്ങളിലോ ആവണമെന്നില്ല. ചിലപ്പോൾ പൊടിമണ്ണ് പറക്കുന്ന മൈതാനങ്ങളിലാവാം, അത്തരത്തിലുള്ള റോഡുകളിലാവാം.
എങ്ങിനെയുള്ള സ്ഥലമായാലും ഇവരുടെ പ്രഥമ പരിഗണന തങ്ങളുടെ ടാർഗറ്റിന് ഒരാപത്തും വരാതെ സംരക്ഷിക്കുക എന്നതാണ്. കണ്ണടച്ച് തുറക്കുന്ന സമയം പോലും ഇവർക്ക് വിലമതിക്കാനാവാത്തതാണ്. പിന്നെയല്ലേ കണ്ണിൽ പൊടി പോയത് തിരുമ്മാനുള്ള സമയം. അത്തരം സാഹചര്യങ്ങളിൽ കണ്ണിന് സംരക്ഷണം, അതിലൂടെ ഒരു സെക്കൻഡ് പോലും കളയാതെ ടാർഗെറ്റിന് സംരക്ഷണം. ഇത് മറ്റൊരു കാരണം. അത് പോലെത്തന്നെ സൂര്യപ്രകാശം നേരിട്ട് കണ്ണുകളിലേക്ക് അടിക്കുന്ന സാഹചര്യം, ശക്തിയായ കാറ്റ്, ഇതൊക്കെ ഉണ്ടായാൽ കണ്ണ് ചിമ്മാതെ ശ്രദ്ധിക്കാനും സാധിക്കും.
സാധാരണ കണ്ണട കടകളിൽ നിന്നും വാങ്ങുന്ന തരത്തിലുള്ള മിഡിയോക്കർ സൺ ഗ്ളാസ്സുകളല്ല ഇവർ വെക്കുന്നത്. മിലിട്ടറി പേഴ്സണൽ ഒക്കെ ധരിക്കുന്നത് പോലുള്ള ഹൈഎൻഡ് ഗ്ളാസ്സുകളാണ്. പെട്ടെന്നൊരു എക്സ്പ്ലോഷൻ സംഭവിച്ചാലോ അതുപോലുള്ള മറ്റെന്തിലും ഉണ്ടായാലോ ഇവരുടെ സൺ ഗ്ളാസിന് ഒന്നും സംഭവിക്കില്ല. കണ്ണിനും സംരക്ഷണം കിട്ടും. സാധാരണയായി ഏതൊരു മനുഷ്യനും ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത് കണ്ണൊന്നടക്കും. മേലെ പറഞ്ഞത് പോലെ കണ്ണടച്ച് തുറക്കുന്ന സമയം പോലും ഇത്തരം സാഹചര്യങ്ങളിൽ ടാർഗറ്റിനെ രക്ഷിക്കാൻ വിലമതിക്കാനാവാത്തതാണ്. ഇത്തരം ഗ്ളാസ്സുകൾ ഇത്തരം സന്ദർഭങ്ങളിൽ അവരുടെ കണ്ണുകൾക്ക് ഒരു അധിക സംരക്ഷണം ആണ്.
ചുരുക്കി പറഞ്ഞാൽ തങ്ങൾ എങ്ങോട്ടാണ് നോക്കുന്നത്, ആരെയാണ് ശ്രദ്ധിക്കുന്നത് എന്നൊന്നും മറ്റുള്ളവർ അറിയാൻ പാടില്ല എന്നത് ബേസിക് ആയ കാര്യം. കൂടാതെ മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി സ്വന്തം കണ്ണുകളെ സംരക്ഷിക്കണം. അതിനാണ് ഈ കറുത്ത കണ്ണട.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.