HEALTH
ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു. നിയമ കുരുക്കില്‍പ്പെട്ടതിനാല്‍ നാട്ടില്‍ പോകാനോ മികച്ച ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത അവസ്ഥയിലാണ് കൊല്ലം പള്ളിക്കൽ സ്വദേശിയായ ഷാനവാസ്.
രണ്ടുവര്‍ഷം മുന്‍പ് ഹൗസ് ഡ്രൈവര്‍ വിസയിലാണ് ഷാനവാസ് ദമാമില്‍ എത്തിയത്. ഹൗസ് ഡ്രൈവർ വിസയിലായിരുന്നു എത്തിയത്. അവിടെ ഉദ്ദേശിച്ച ജോലി തരപ്പെടാഞ്ഞതിനാലും മാനസിക പീഡനങ്ങൾ കൊണ്ടും നാല് മാസത്തിന് ശേഷം മറ്റൊരു ജോലി തേടി ആയിരത്തി നാന്നൂറ് കിലോമീറ്റർ അകലെയുള്ള അബഹയിലേക്ക് പോയി.
അവിടെ സ്വദേശി പൗരന്റെ വീട്ടില്‍ ഡ്രൈവറായി രണ്ടു വർഷം ജോലി ചെയ്തു. അബഹയിലെ ജോലി ചെയ്തുവരുന്നതിനിടെയാണ് തന്റെ ഇരുവൃക്കകളും തകരാറിലായതായി അറിയുന്നത്. രണ്ടു വൃക്കകളും ഏകദേശം പ്രവർത്തന രഹിതമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 15 ദിവസത്തെ ഡയാലിസിസിന് വിധേയനായി. അതിന് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു.
സഹായത്തിനായി അഭ്യർത്ഥിച്ച പലരും കയ്യൊഴിഞ്ഞതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ അഷറഫ് കുറ്റിച്ചൽ ഷാനവാസിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഷാനവാസിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഷാനവാസിന്റെ പേരിൽ രണ്ട് കേസുകൾ ഉണ്ടെന്ന കാര്യം വെളിവാകുന്നത്.
ദമ്മാമിലെ സ്പോൺസർ നൽകിയതായിരുന്നു ഈ കേസുകൾ. ഷാനവാസ് ഒളിച്ചോടിയതിനെ സംബന്ധിച്ചായിരുന്നു ഒരു കേസ്. സ്‌പോൺസറുടെ നശിപ്പിച്ചതിനാൽ നഷ്ടം സംഭവിച്ചെന്ന പേരില്‍ മറ്റൊരു കേസും. ഈ രണ്ടു കേസുകളും നില നിൽക്കുന്നതിനാൽ ബ്ളാക്ക് ലിസ്റ്റിൽ പെട്ട ഷാനവാസിന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞില്ല.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് തളര്‍ന്ന് വീണ ഷാനവാസിനെ വീണ്ടും അസ്സീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോൾ ഒരു മാസത്തോളമായി അബഹയിലെ അസീർ ആശിപത്രിയിൽ ചികിത്സയിലാണ്.
നിർധന കുടുംബത്തിലെ അംഗമായ ഷാനവാസിന് സ്വന്തമായി വീടില്ല. വളരെ ചെറുപ്പത്തിൽ തന്നെ ഉമ്മയും ബാപ്പയും മരണപ്പെട്ടു. നാട്ടിലെത്തിയാലും ചികിത്സക്കുള്ള പണം കണ്ടെത്തേണ്ടി വരും. നാട്ടിൽ ഏക ആശ്രയമായി ഹൃദ്രോഗിയായ സഹോദരനും വിധവയായ സഹോദരിയും മാത്രമാണ് ഉള്ളത്. നാട്ടിൽ എത്തിയാലും രണ്ട് ദിവസത്തിൽ ഒരിക്കൽ ഡയാലിസിസ് നടത്തേണ്ടി വരും. അവർക്കു ഷാനവാസിനെ ചികില്സിക്കാനുള്ള സാമ്പത്തിക ശേഷിയില്ല.
ഷാനവാസിനെ നാട്ടിലെത്തിക്കാനുള്ള പണം ഓ ഐ സി സി വഹിക്കാൻ തയ്യാറായിട്ടുണ്ട്. തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കാനും സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടക്കുകയാണ്. സാമൂഹിക പ്രവർത്തകരായ ബഷീര്‍ മൂനിയൂര്‍, അഷ്‌റഫ് കുറ്റിച്ചല്‍, ബിജു നായര്‍ തുടങ്ങിവരാണ് ഷാനവാസിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്.
ഷാനവാസിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
SHAJI M. , ACCOUNT No. 57055116678, STATE BANK OF TRAVANCORE. PALLIKKAL BRANCH. CODE: 70503. IFSC: SBIN0070503. CIF No: 78755116676.
HEALTH
കേരളത്തെ വാനോളം പുകഴ്ത്തി ഗള്‍ഫ് രാജ്യത്തെ ദേശീയ പത്രം

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനവും മരണവും അതിരൂക്ഷമായി തുടരുമ്പോഴും ഓക്സിജന്‍ ഉല്‍പ്പാദനത്തിന്‍റെ കാര്യത്തിലും ആസൂത്രണത്തിന്റെ കാര്യത്തിലും കേരളത്തെ വാനോളം പുകഴ്ത്തി അറബ് ലോകത്തെ ദിനപത്രം. യു.എ.ഇ യില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്ത ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസാണ് കോവിഡ് കാലത്തെ കേരള പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ആരോഗ്യ രംഗം തകരുകയും അടിയന്തിര മെഡിക്കല്‍ സഹായം ലഭിക്കാതെയും ഉത്തരേന്ത്യയില്‍ ഓക്സിജന്‍ പോലും ലഭിക്കാതെയും മരിച്ചു വീഴുന്നവരുടെ മൃതദേഹങ്ങള്‍ എങ്ങിനെ സംസ്കരിക്കണം എന്ന് പോലുമറിയാതെ അധികൃതര്‍ നിസ്സഹായരായി നില്‍ക്കുന്ന വേളയില്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും നിയന്ത്രനാധീനമാണ് എന്നാണ് ഖലീജ് ടൈംസ് വിലയിരുത്തുന്നത്.
ഇന്ത്യയില്‍ ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ നിലവില്‍ സ്വയം പര്യാപ്തത കൈവരിച്ച ഒരേ ഒരു സംസ്ഥാനമാണ് കേരളം. വരും ദിവസങ്ങളില്‍ രോഗികള്‍ വര്‍ദ്ധിച്ചാലും ഉപയോഗത്തിന് ആവശ്യമായ് ഓക്സിജന്‍ കരുതല്‍ സംസ്ഥാനത്തുണ്ട്.
രാജ്യം മുഴുവന്‍ ഓക്സിജന്‍ ദൌര്‍ലഭ്യം മൂലം ഉഴലുമ്പോഴും കേരളമെന്ന കൊച്ചു സംസ്ഥാനം ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ സ്വയം പര്യാപ്തത കൈവരിക്കുകയും സ്വന്തം ഉപയോഗത്തിന് ശേഷം അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ഗോവ, കര്‍ണ്ണാടക എന്നിവക്ക് സഹായമായി എത്തിക്കുകയും ചെയ്യുന്നത് ആസൂത്രണത്തിന്റെയും ക്രൈസിസ് മാനേജ്മെന്റിന്റെയും മികച്ച ഉദാഹരണമാണെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.
കേരളത്തെ അഭിനന്ദിക്കുന്നതോടൊപ്പം ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നു ഖലീജ് ടൈംസ്. ദേശീയ തലത്തിലെ ഉല്‍പ്പാദനം സംസ്ഥാനങ്ങളുടെ അടിയന്തിരാവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. ഉല്‍പ്പാദനവും വിതരണവും തമ്മില്‍ സാരമായ അന്തരം നിലനില്‍ക്കുന്നു. പല ആശുഅപത്രികളിലും ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. ഓക്സിജന്‍ ലഭിക്കാതെ ആളുകള്‍ മരിച്ചു വീണു കൊണ്ടിരിക്കുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം തന്നെ രൂക്ഷമായ ഓക്സിജന്‍ ക്ഷാമത്തിന്റെ പിടിയിലാണ്. ആയിരങ്ങളാണ് ശ്വസമെടുക്കനാവാതെ വിഷമിക്കുന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള രോഗ ബാധിതരുടെ കുടുംബാംഗങ്ങളുടെ ജീവന്‍ രക്ഷാ അടിയന്തിര സന്ദേശങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്നും ഖലീജ് ടൈംസ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി എന്നതിന്‍റെ തെളിവാണ് പരമോന്നത നീതിപീഠം പ്രശ്നത്തില്‍ ഇടപെടുകയും അടിയന്തിര നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം കൊടുത്തതെന്നും പത്രം അഭിപ്രായപ്പെടുന്നു.
HEALTH
ഇവരെ ഇപ്പോൾ ശ്രദ്ധിച്ചാൽ രക്ഷപ്പെടുത്താനാവും.

ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറയും.എന്നാൽ അങ്ങിനെ ചെയ്യുന്നവന് അതൊരു നിത്യ പരിഹാരമാണ്. അവന്റെ എല്ലാ പ്രശ്നങ്ങളുടെയും നിത്യ പരിഹാരം. രോഗം, പ്രേമ നൈരാശ്യം, കുടുംബ ബന്ധങ്ങളില്‍ ഉണ്ടാകുന്ന തകർച്ച, പലയിടത്തും ഉണ്ടാകുന്ന തോൽവികൾ. എല്ലാവരുടെയും ധാരണ ഇതൊക്കെയാണ് സ്വയം ജീവനൊടുക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ എന്നാണ്.
പക്ഷെ ഇതൊന്നും അല്ല യഥാർത്ഥ കാരണം. ഇതൊക്കെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളി വിടുന്ന ചില ഘടകങ്ങള്‍ മാത്രമാണ്. പ്രധാന വില്ലന്‍ ഇതാണ് ‘മെന്റല്‍ ഡിപ്രഷന്‍ അഥവാ വിഷാദ രോഗം’. ഇതാണ് അടിസ്ഥാന കാരണം. ഇതില്ലാതെ ലോകത്ത് ഒരു സ്വയം ജീവനൊടുക്കലും നടക്കുന്നില്ല. സഡന്‍ പ്രോവോക്കേഷന്‍ ഒഴികെ.
ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത കാലത്ത് ഡിപ്രഷന്റെ പരിസരങ്ങളിലൂടെ നീങ്ങിയ വ്യക്തിയെന്ന നിലയിൽ വ്യക്തിപരമായ പരിചയവും എനിക്ക് ഇക്കാര്യത്തിലുണ്ട്. അതിന്റെ പരിണിതഫലം എന്തായിരുന്നുവെന്ന് എന്റെ കുടുംബത്തിലെ ഏറ്റവും അടുത്തവർക്കും അറിയാം.
ഡിപ്രഷന്‍ എന്നത് വൈകാരികമായ തകർച്ചയോ അവസ്ഥയോ അല്ല. അതൊരു രോഗമാണ്. തലച്ചോറിലെ ചില രാസ വസ്തുക്കളുടെ കൂടുതലോ കുറവോ മാറ്റങ്ങളോ കൊണ്ട് ഉണ്ടാകുന്ന രോഗം. എന്ത് കൊണ്ട് ഇത്തരം രാസ പരിണാമങ്ങള്‍ ഉണ്ടാകുന്നു അഥവാ അതിന്റെ ശരിയായ ഏക കാരണം എന്താണ് എന്ന് ഒരു മെഡിക്കല്‍ സയൻസും വിശദീകരിച്ചിട്ടില്ല. മൾട്ടിപ്പിൾ ഫാക്റ്റോറിയല്‍ എന്ന് പറഞ്ഞു ഒഴിവാകും.
ഉറക്കമില്ലായ്മ, വിശപ്പ് ഇല്ലായ്മ, നിരാശാ ബോധം, തളര്ച്ച, ക്ഷീണം, ജോലിയില്‍ ശ്രദ്ധക്കുറവ്, അസ്വസ്ഥത, വിനോദങ്ങളോട് ഉള്ള താല്പര്യം ഇല്ലായ്മ ഇതൊക്കെ വിഷാദത്തിന്റെ ലക്ഷണങ്ങള്‍ ആണ്. അത് കൊണ്ട് തന്നെ ഈ ഘട്ടത്തില്‍ ഒരു സാധാരണ ഡോക്ടറെ കാണിച്ചാല്‍ രോഗമോ, തകരാറോ ശരീരത്തില്‍ ഉള്ളതായി കണ്ടെത്താന്‍ സാധിക്കില്ല.
ശാരീരികമായി പുറത്തു കാണാത്ത അസുഖമായതിനാല്‍ ഇവിടെ ആരും അതിന് ചികിത്സ തേടുന്നില്ല. അനുഭവിക്കുന്നവന്‍ അറിയുന്നില്ല ഇത് രോഗമാണെന്ന്. കുറ്റപ്പെടുത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നില്ല ഇത് രോഗമാണെന്ന്. അത് കൊണ്ട് തന്നെ അവനു ചികിത്സയും ലഭിക്കില്ല. ഇനി അസുഖമാണെന്ന് മനസ്സിലാക്കിയാല്‍ തന്നെ രോഗിയോ കുടുംബക്കാരോ അതിന് തുനിയില്ല. കാരണം സമൂഹം പിന്നീടവനെ മാനസിക രോഗി എന്ന് വിളിക്കും.
രോഗിയുടെ ഈ കാലഘട്ടത്തിന് ‘ബ്ലൂ പിരീഡ് എന്നാണ് വൈദ്യ ശാസ്ത്രത്തില്‍ വിളിപ്പേര്.
ഈ ചികിത്സ ലഭിക്കാതെ ഈ കാലഘട്ടം പിന്നിട്ടാല്‍ പിന്നീട് ഇയാള്‍ കടക്കുന്നത് കടുത്ത വിഷാദ രോഗമെന്ന് അറിയപ്പെടുന്ന ‘അക്യൂട്ട് ഡിപ്രഷന്‍’’ എന്ന ഘട്ടത്തിലേക്കാണ്.
ഈ ഘട്ടത്തില്‍ ചികിത്സ അത്യാവശ്യമാണ്. അതായത് അയാള്‍ ഒരു സൈക്യാട്രിക് എമർജൻസി സിറ്റുവേഷനില്‍ ആണ്. എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങണം. ഷോക്ക് വരെ ചിലപ്പോള്‍ നല്കേണ്ടി വരും. എങ്കിലും അവരെ രക്ഷിച്ചെടുക്കാം. അല്ലാത്ത പക്ഷം സുശാന്ത് സിങ്ങുമാർ ആവർത്തിക്കും.
ഇത് പോലുള്ള ആരെങ്കിലും നിങ്ങളുടെ കുടുംബത്തിൽ അല്ലെങ്കിൽ സുഹൃദ് വലയത്തിൽ ഉണ്ടെങ്കിൽ അയാൾക്കോ കുടുംബക്കാർക്കോ സുഹൃത്തുക്കൾക്കോ മനസ്സിലാക്കി കൊടുക്കൂ. അല്ലെങ്കിൽ അവർ ആ പാവത്തിനെ കുറ്റപ്പെടുത്തിയും ഒറ്റപ്പെടുത്തിയും മരണത്തിലേക്ക് നയിക്കും. നിശബ്ദമായി.
അഡ്വ.ഷിയാസ് കുഞ്ഞിബാവ.
HEALTH
കൊറോണ വ്യാപനം തടയാൻ എളുപ്പത്തിൽ ഹാൻഡ് സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കൂ.

കൊറോണ വ്യാപനം തടയാനായി ഏറ്റവും മികച്ച മാർഗ്ഗം കൈകൾ ഇടക്കിടെ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക എന്നതാണ്. ഇതിന് സർക്കാരും ആരോഗ്യ പ്രവർത്തകരും മറ്റും പ്രചാരം നൽകിയതോടെ ഇതിന്റെ ലഭ്യത കുറഞ്ഞു കിട്ടാനില്ലാതെയായി.
ഈ അവസരത്തിൽ പലരും ഹാൻഡ് സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുവാൻ തുടങ്ങിയിട്ടുണ്ട്. അനായാസം ഉണ്ടാക്കാൻ സാധിക്കും എന്നതിനാൽ ഇന്റർനെറ്റിലും യൂട്യുബിലും നോക്കി പലരും ഹാൻഡ് സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്.
ഇവിടെ പലർക്കും അബദ്ധങ്ങൾ സംഭവിക്കുന്നു. ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുമ്പോൾ ചേർക്കുന്ന ഐസോപ്രൊപിൽ ആൽക്കഹോളിന്റെ കാര്യത്തിലാണ് ഈ അബദ്ധം സംഭവിക്കുന്നത്. അതിനാൽ ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുകയും ചെയ്യുന്നു. അതിനാൽ അതിൽ ചേർക്കുന്ന ആൽക്കഹോളിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുന്നതിനായി മൂന്ന് ഘടകങ്ങൾ മാത്രമാണ് ആവശ്യമുള്ളത്. ഐസോപ്രൊപിൽ ആൽക്കഹോൾ (Isopropyl അല്ലെങ്കിൽ Isopropanol Alcohol) ആണ് പ്രധാന ഘടകമായി വേണ്ടത്.
മറ്റുള്ള ഘടകങ്ങൾ ഗ്ലിസറിൻ, അലോവേര (കറ്റാർ വാഴ) ജെൽ എന്നിവയാണ്. ഇവയെല്ലാം വാങ്ങാൻ കിട്ടുന്നതാണ്. അലോവേര ജെൽ വേണ്ടെന്ന് തോന്നുന്നവർക്ക് ഒറിജിനൽ അലോവേര തൊലി നീക്കി അതിനുള്ളിലുള്ള ജെൽ ഉപയോഗിക്കാം.
ഇവ ഉപയോഗിച്ച് ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ആദ്യം ഒരു ഗ്ലാസ്സിൽ ഐസോപ്രൊപിൽ ആൽക്കഹോൾ പത്ത് ടീസ്പൂൺ എടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഗ്ലിസറിൻ ഒഴിക്കുക. അത് നന്നായി മിക്സ് ചെയ്യുക. ആ മിശ്രിതത്തിലേക്ക് അലോവേര ജെൽ ഒഴിക്കുക. അതും അഞ്ചു മിനിറ്റോളം നന്നായി മിക്സ് ചെയ്യണം. ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ. ഹാൻഡ് സാനിറ്റൈസർ തയ്യാറായി കഴിഞ്ഞു.
നിങ്ങൾക്ക് ഉപയോഗിക്കേണ്ട അളവിന് അനുസരിച്ച് ഉപയോഗിക്കേണ്ട മിശ്രിതങ്ങൾ കൂടുതൽ ഉപയോഗിച്ച് കൂടുതൽ അളവിൽ ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാവുന്നതാണ്. അലോവേര ജെല്ലിന് പകരം ഒറിജിനൽ അലോവേര (കറ്റാർ വാഴ) ആണ് ഉപയോഗിക്കുന്നതെങ്കിൽ ചേരുവകളിലേക്ക് മിക്സ് ചെയ്യുന്നതിന് മുൻപ് സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കണം. ഒറിജിനൽ അലോവേരയുടെ മനം ഇഷ്ടപ്പെടാത്തവർക്ക് എസൻഷ്യൽ ഓയിൽ ചേർക്കാവുന്നതാണ്.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അതിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവാണ്. ഷോപ്പുകളിൽ നിന്നും വാങ്ങുന്ന 70 ശതമാനം ആൽക്കഹോൾ അടങ്ങിയ ഐസോപ്രൊപിൽ ആൽക്കഹോൾ ആണ് പലരും ഉപയോഗിക്കുന്നത്. ഇത് മറ്റു ഘടകങ്ങളുടെ കൂടി ചേർന്ന് കഴിയുമ്പോൾ 50 ശതമാനം വരെ താഴെയാകുന്നു. അത് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ഇന്റർനെറ്റിലും യുട്യൂബിലും നോക്കി ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് ഈ അബദ്ധം സംഭവിക്കാറുണ്ട്. അത് പോലെ ഡ്രിങ്കിങ് ആൽക്കഹോൾ പോലെയുള്ളതും ചേർക്കരുത്.
ഹാൻഡ് സാനിറ്റൈസർ ഉണ്ടാക്കുമ്പോൾ ചേർക്കേണ്ടത് 99.9 ശതമാനം ആൽക്കഹോൾ അടങ്ങിയ ഐസോപ്രൊപിൽ ആൽക്കഹോൾ ആണ് ഉപയോഗിക്കേണ്ടത്. എങ്കിൽ മാത്രമേ മറ്റു ഘടകങ്ങളുടെ കൂടി ചേർന്ന് കഴിയുമ്പോൾ 60 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ ഹാൻഡ് സാനിറ്റൈസറിൽ ഉണ്ടാകൂ. എങ്കിലേ കൈകൾ കഴിയുമ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കൂ. അത് കൊണ്ട് ആൽക്കഹോൾ വാങ്ങുമ്പോൾ ഈ അളവിൽ അടങ്ങിയ ആൽക്കഹോൾ തന്നെ ചോദിച്ചു വാങ്ങുക.