CRIME
പിതാവിന്റെ ക്രൂരത; മൂന്ന് വയസുകാരന് ദാഹിക്കുമ്പോള്‍ പാല്ക്കുപ്പിയില് നല്‍കുന്നത് മദ്യം

മൂന്ന് വയസായ കുഞ്ഞിന് പാല്‍കുപ്പിയില്‍ അഛ്ചന്‍ നല്‍കിയത് മദ്യം ! ഡല്‍ഹിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒരു വര്‍ഷം മുമ്പ് ഭാര്യ മരിച്ച ഒട്ടോ ഡ്രൈവറായ പിതാവാണ് കുഞ്ഞിന് മദ്യം നല്‍കിയത്. സംഭവത്തെ കുറിച്ച് പോലീസില്‍ അറിയിച്ച് അയല്‍ക്കാര്‍ പറയുന്നത് ഇങ്ങനെയാണ്.
‘കുഞ്ഞ് മണിക്കൂറുകളോളം വിശന്നു കരഞ്ഞിട്ടും റിക്ഷാ ഡ്രൈവറായ അയാള്‍ ഉണരാനോ കുഞ്ഞിന് ആഹാരം നല്‍കാനോ തയാറായില്ല. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ക്കിടയില്‍ അപ്പോഴും സുഖനിദ്രയിലായിരുന്നു അയാള്‍. ഒരു വര്‍ഷം മുന്‍പാണ് അയാളുടെ ഭാര്യ മരിച്ചത്. അതില്‍ പിന്നെ മുഴുവന്‍ സമയവും കുടിച്ച് ബോധം മറഞ്ഞാണ് അയാളുടെ നടപ്പ്. ജോലിക്കു പോകുമ്പോഴും മറ്റ് ആവശ്യങ്ങള്‍ക്കു വേണ്ടി പുറത്തു പോകേണ്ടി വരുമ്പോഴുമെല്ലാം മകളെ വീട്ടില്‍ തനിച്ചാക്കുന്നത് അയാളുടെ ശീലമായിരുന്നു.’
അയല്‍ക്കാര്‍ സഹായിക്കാന്‍ തയാറായിരുന്നെങ്കിലും അയാള്‍ അതെല്ലാം നിഷേധിക്കുകയും അവരില്‍ നിന്നെല്ലാം അകലം പാലിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ പാല്ക്കുപ്പിയില് അയാള്‍ പലപ്പോഴും മദ്യം നിറച്ചു നല്‍കുകയും അതു കുടിക്കാന്‍ അവളെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു.
ഡിസിഡബ്ല്യൂ ടീം കുഞ്ഞിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങളോളം മാലിന്യത്തില്‍ കിടന്നതുകൊണ്ട് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇന്ഫെക്ഷന് ബാധിച്ചിട്ടുണ്ടെന്നാണ് കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.അസുഖം ഭേദമായി ആശുപത്രിയില്‍ നിന്നിറങ്ങുന്ന കുഞ്ഞിനെ സുരക്ഷാകേന്ദ്രത്തുലേക്കു മാറ്റാനാണ് അധികൃതരുടെ തീരുമാനം.
ഈ സംഭവം ഡിസിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നും കുഞ്ഞിന്റെ അച്ഛനെ അറസ്റ്റ് ചെയ്യാന്‍ തയാറാവാത്തതെന്നും ഡിസിഡബ്ലുയിലെ കിരന്‍ നേഗിയും വന്ദന സിങ്ങും ചോദിക്കുന്നു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഡിസിഡബ്ല്യു ചെയര്‍ പേഴ്സണ്‍ സ്വാതി മലിവാള്‍ കുട്ടിയുടെ അച്ഛനെതിരെ എത്രയും വേഗംതന്നെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കുഞ്ഞിനെക്കുറിച്ചുള്ള വിവരം ഡിസിഡബ്ല്യൂവിനെ അറിയിക്കാന്‍ മനസ്സുകാട്ടിയ വ്യക്തിയെ അഭിനന്ദിക്കുന്നുവെന്നും അമ്മയുടെ മരണവും അച്ഛന്റെ കരുതലില്ലായ്മയും മൂലം ഏറെ ദുരിതമനുഭവിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ചികില്‍സ നല്കാന് കഴിഞ്ഞത് വിമന്‍ ഹെല്‍പ്പ് ലൈനിലേയ്ക്കു വന്ന ആ ഫോണ്‍കോള്‍ മൂലമാണെന്നും സ്വാതി മലിവാള്‍ പറയുന്നു.
കുഞ്ഞിന് സ്വന്തം അച്ഛന് തന്നെ മദ്യം നല്‍കിയെന്ന വാര്‍ത്തയും അവളുടെ ശരീരത്തു കണ്ട് പാടുകളും തന്നെ അസ്വസ്ഥയാക്കിയെന്നും അവര്‍ പറയുന്നു. മദ്യപാനശീലം വളരെ വലിയൊരു വിപത്താണെന്നും കുഞ്ഞിന്റെ അച്ഛനെതിരെ പൊലീസ് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പറയുന്നു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.