CRIME
കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ തീവ്രവാദ കേസ് അവസാനം ഇങ്ങിനെയാണ്.

എൻ.ഐ.എ പ്രവർത്തനമാരംഭിച്ചതിന് ശേഷം കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസ് വേണ്ടത്ര തെളിവുകളില്ല എന്ന് കണ്ട് ഹൈക്കോടതി വിധി വരുമ്പോൾ അവസാന വിധി ഇങ്ങിനെയൊക്കെ തന്നെ ആവുമെന്ന് വിശ്വസിച്ചിരുന്ന നിരവധി പേർ കേരളത്തിൽ ഉണ്ടായിരുന്നു.
മുൻകൂട്ടി ഓഡിറ്റോറിയം ബുക്ക് ചെയ്തും നോട്ടീസ് അടിച്ചും പോസ്റ്ററുകൾ ഒട്ടിച്ചും ആളുകളെ ക്ഷണിച്ചും നടത്തിയ സെമിനാർ എങ്ങിനെയാണ് രഹസ്യ യോഗമാവുന്നത് എന്ന് ഉറക്കെ വിളിച്ചു ചോദിച്ചവർക്ക് കിട്ടിയ പട്ടം ‘രാജ്യദ്രോഹികളെ പിന്തുണക്കുന്നവർ’ എന്നതായിരുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം എൻ.ഐ.എ ദുരിതമയമാക്കിയപ്പോൾ പ്രതികരിക്കാനാവാതെ നിന്നവർ മേല്പറഞ്ഞ ബഹുമതി ഒട്ടും ആഗ്രഹിക്കാത്തവരും ആയിരുന്നു.
2006 ആഗസ്റ്റ് 15-ന് ആലുവയ്ക്ക് സമീപം പാനയിക്കുളത്തെ ഹാപ്പി ഓഡിറ്റോറിയത്തിലാണ് കുറച്ചു ചെറുപ്പക്കാർ കൂടി ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മുസ്ലീങ്ങളുടെ പങ്ക്’ എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാർ വിവരങ്ങൾ പ്രത്യക്ഷമായി തന്നെ പരസ്യമാക്കിയാണ് യോഗം ചേരുന്നത്. എന്നാൽ ദേശദ്രോഹപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയും അനധികൃതമായി സംഘടിക്കുന്നതിനും വേണ്ടിയുള്ള വേദിയാണ് ഈ സെമിനാർ എന്നാണ് പോലീസിൽ ആരോ നൽകിയ വിവരം. സെമിനാർ തുടങ്ങിയതോടെ അതിൽ പങ്കെടുക്കാനെത്തിയ പതിനെട്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംശയം തോന്നിയാൽ കസ്റ്റഡിയിൽ എടുക്കുക സ്വാഭാവികം. സംശയ നിവൃത്തി വരുത്തണമെങ്കിൽ ചോദ്യം ചെയ്യുകയും വേണം. അത്രയും മാത്രമേ കസ്റ്റഡിയിൽ എടുത്ത പോലീസും ആ അവസരത്തിൽ ചിന്തിച്ചിരുന്നുള്ളൂ. അതിൽ സംഘാടകരെന്ന് കരുതിയവരെ ഒഴിച്ച് മറ്റുള്ള പതിനൊന്ന് പേരെ വിട്ടയക്കുകയും ചെയ്തു. അവരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.സാധാരണ ഗതിയിൽ ചോദ്യം ചെയ്ത് സംശയ നിവൃത്തി വരുത്തി വിട്ടയക്കുകയും ചെയ്യുന്ന ഒരു അറസ്റ്റ്.
ഈ അവസരത്തിലാണ് ബി.ജെ.പി, സംഘ പരിവാർ പ്രവർത്തകർ ഒത്തുകൂടുന്നത്. ദേശദ്രോഹപരമായ കാര്യങ്ങൾക്കായി യോഗം കൂടിയ സംഭവത്തിനെതിരെ ഇവർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അതോടെ കാര്യങ്ങൾക്കെല്ലാം സംഭവിച്ചത് വലിയ വ്യതിയാനമായിരുന്നു. യോഗം കൂടിയവർ തീവ്ര വാദികളും നിരോധിക്കപ്പെട്ട ‘സിമി‘ എന്ന സംഘടനയുടെ പ്രവർത്തകരും യോഗം സിമിയുടെ രഹസ്യ യോഗവും ആയി മാറി.
കേരളത്തിൽ എൻ.ഐ.എ പ്രവർത്തനം തുടങ്ങിയ ശേഷം അവർ എടുത്ത ആദ്യ കേസായിരുന്നു പാനായികുളത്തെ തീവ്രവാദികളുടെ രഹസ്യ യോഗം. രണ്ടു വർഷത്തോളം എടുത്താണ് ഈ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്. വിചാരണ തുടങ്ങാൻ വീണ്ടും മൂന്ന് വർഷങ്ങൾ. വിചാരണ നീണ്ടു പോയത് ഒന്നര വർഷത്തോളം. ഒടുവിൽ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തൽ.
രണ്ട് പേർക്ക് പതിനാല് വർഷം കഠിനതടവും മറ്റ് മൂന്ന് പേർക്ക് പന്ത്രണ്ട് വർഷം കഠിന തടവും ശിക്ഷ. സോഫ്റ്റ്‌വെയർ എൻജിനീയർ ആയ ഷാദുലിക്കും അധ്യാപകനും മാധ്യമ പ്രവർത്തകനുമായ റാസിഖിനുമാണ് 14 വർഷത്തെ കഠിന തടവും 60,000 രൂപ പിഴയും കോടതി വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ഷമ്മാസ്, നിസാമുദ്ദീൻ, അൻസാർ നദ്‌വി എന്നിവർക്ക് 12 വർഷത്തെ തടവും 55,000 രൂപ പിഴയും വിചാരണ കോടതി വിധിച്ചു. എൻഐഎ കോടതി ജഡ്ജി ആയിരുന്ന കെ. എം. ബാലചന്ദ്രൻ ആയിരുന്നു ശിക്ഷ വിധിച്ചത്.
കീഴ്കോടതി വിധി ചോദ്യം ചെയ്ത് ശിക്ഷിക്കപ്പെട്ടവർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുന്നു. എൻ.ഐ.എ കോടതി എട്ട് പേരെ വെറുതെ വിട്ടതിനെതിരായി എൻ.ഐ.എ യും അപ്പീൽ സമർപ്പിക്കുന്നു. കഴിഞ്ഞ മാർച്ച് രണ്ടാം വാരത്തിൽ കേസ് എം.എം ഷെഫീഖും അശോക് മേനോനും അടങ്ങിയ ബെഞ്ചിൽ ഹിയറിങ്ങിനായി വരികയും ചെയ്തു. അതിന്റെ അവസാന ഫലമാണ് ഇന്ന് കോടതി വിധിയായി വന്നത്.
ഇതിൽ രണ്ടു പേരുടെ പേരിൽ യു.എ.പി.എ യും മൂന്നു പേരുടെ പേരിൽ രാജ്യദ്രോഹവും ചുമത്തിയിരുന്നു. കേസിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നില്ല. ആയുധങ്ങളോ, സ്‌ഫോടക വസ്തുക്കളോ, രാജ്യദ്രോഹം തെളിയിക്കുന്ന എന്തെങ്കിലും രഹസ്യ രേഖകളോ കണ്ടെടുത്തിട്ടില്ല. വെറും ആരോപണങ്ങൾ മാത്രം ആയുധമാക്കി പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ നിറഞ്ഞാടിയെങ്കിലും വിചാരണ കോടതിയുടെ വിധി ഇഴകീറി പരിശോധിച്ച ഹൈക്കോടതിയുടെ പല ചോദ്യങ്ങൾക്കും പ്രോസിക്യൂഷന് ഉത്തരമില്ലായിരുന്നു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിൽ ഈ ചെറുപ്പക്കാർക്ക് നഷ്ടമായത് വിലപ്പെട്ട പതിമൂന്ന് വർഷങ്ങളാണ്. ഒടുവിൽ വെറുതെ വിട്ടെന്ന് ആശ്വസിക്കാമെങ്കിലും ഈ ചെറുപ്പക്കാർക്ക് നഷ്ടമായത് തിരിച്ചു നൽകാൻ നീതിന്യായ വ്യവസ്ഥക്ക് കഴിയുമോ എന്ന ചോദ്യം അസ്ഥാനത്താണ്. കാരണം അത് സാധിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. എന്നാലും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ വർഷങ്ങളോളം അന്യായമായി ജയിലിൽ കഴിയേണ്ടി വന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹത തെല്ലും സംശയമില്ലാതെയുണ്ട്.
പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ ഊന്നി ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുന്നത് കൊണ്ട് വ്യക്തിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പ്രതിവിധി ഈ നിയമ വ്യവസ്ഥയിൽ തന്നെയുണ്ട്. അത് ഫലപ്രദമായി വിനിയോഗിച്ചാൽ ഭാവിയിൽ പാനായികുളങ്ങൾ ആവർത്തിക്കാതിരിക്കാൻ അത് സഹായിച്ചേക്കും.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.