CRIME
കൊട്ടിക്കലാശത്തിൽ ഒരു പ്രവർത്തകൻ പോലീസ് ഓഫീസറോട് ചെയ്തത് !

കൊട്ടിക്കലാശത്തിനിടയിൽ ഒരു പോലീസ് ഓഫീസറുടെ യൂണിഫോമിലേക്ക് ചുവന്ന കുങ്കുമം വാരി എറിഞ്ഞ സംഭവത്തെ കുറിച്ച് കൊച്ചി ടൂറിസം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രഘുവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.
മാളയിലെ പൊയ്യ ജംക്ഷനിൽ കൊട്ടിക്കലാശം നടക്കുന്നതിന് ഇടയിലായിരുന്നു സംഭവം. മാള പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ എം.കെ പ്രദീപനാണ് അസുഖകരമായൊരു അനുഭവം ഉണ്ടായത്. ആ സംഭവത്തെ കുറിച്ചുള്ള രഘുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:
ഇത് മാള പോലീസ് സ്റ്റേഷനിലെ ASI MK പ്രദീപൻ സർ,
എനിക്കും ഇദ്ദേഹത്തിനും കൊട്ടിക്കലാശ ഡ്യൂട്ടി മാളയിലെ പൊയ്യ ‘ജംഗ്ഷനിലായിരുന്നു. വൈകീട്ട് 3 മണിക്ക് തന്നെ ഞങ്ങൾ അവിടെയെത്തി, വിവിധ രാഷ്ട്രിയ പാർട്ടികൾ അവസാന ഘട്ട പ്രചരണത്തിന്റെ രാഷ്ട്രീയലഹരിയിലായിരുന്നു.
വീതി കുറഞ്ഞ ഒരു ജംഗ്ഷനായതിനാൽ ഈ തിരക്കിനിടക്ക് ബുദ്ധിമുട്ടിയാണ് വാഹനങ്ങളെ ഞങ്ങൾ കടത്തിവിട്ടു കൊണ്ടിരുന്നത്. ഇതൊന്നുമറിയാതെ രാഷ്ട്രിയ പാർട്ടികളുടെ പ്രവർത്തകരായ കുറച്ച് ചെറുപ്പക്കാർ തമിഴ് പാട്ടീന്റെ ഈണത്തിൽ തുള്ളുന്നുണ്ടായിരുന്നു.
ഈ സമയം റോഡിന്റെ മധ്യഭാഗത്ത് നിന്ന് ഗതാഗതം നിയന്തിച്ചിരുന്ന പ്രദീപൻ സാറിന്റെ യൂണിഫോമിലേക്ക് പുറകിൽ നിന്ന ഒരു ചെറുപ്പക്കാരൻ “ചുവന്ന കുങ്കുമം” വാരി വിതറി. ഇതു കണ്ട ഞാൻ ഓടിച്ചെന്ന് അയാളുടെ കയ്യിലിരുന്ന കുങ്കുമ പാക്കറ്റ് പിടിച്ച് വാങ്ങി തറയിലെറിഞ്ഞു.
എന്റെ യൂണിഫോമിലും നിറയെ കുങ്കുമമായ. ഞാനുൾപ്പെടെ പലരും അന്യജില്ലയിൽ നിന്നും മൂന്ന് ദിവസത്തെ ഡ്യൂട്ടിക്ക് ഇവിടെ എത്തിയവരാണ്. കയ്യിൽ ഒരു ജോഡി യൂണിഫോം മാത്രം.
ഒരു പോലീസ് ഓഫീസറെ ഇത്തരത്തിൽ കാണിക്കുന്നത് കണ്ടിട്ട് ഒരു മുതിർന്ന രാഷ്ട്രിയകാരനും ചെറുവിരൽ പോലുമനക്കിയില്ല,, തങ്ങളുടെ പ്രവർത്തകരെ നിയന്ത്രിക്കുകയോ കാര്യം പറഞ്ഞ് മനസ്സിലാക്കാനോ തയ്യാറായില്ല.
എന്താ രാഷ്ട്രിയക്കാരെ ഞങ്ങൾ പോലീസ് നിങ്ങൾക്ക് എന്തും ചെയ്യാനുള്ളവരാണോ? നിങ്ങൾ നടത്തുന്ന പ്രകടനങ്ങൾക്കിടയിൽ കല്ലേറു കൊള്ളുന്നതും, അസഭ്യം കേൾക്കുന്നതും “സംയമനം” എന്ന വികാരം ഞങ്ങൾക്ക് പലപ്പോഴും ആവോളമുള്ളതുകൊണ്ടു മാത്രമാണ്.
സൊടക്കു മേലെ സൊടക്കു പോടത്” എന്ന തമിഴ് പാട്ടിന്റെ താളത്തിൽ ചെറുപ്പക്കാർ ആ കൊടിയും പിടിച്ച് ലഹരിയിലെന്ന പോലെ തുള്ളുന്നത് കണ്ട് ആസ്വദിച്ച് നിന്ന ആ പാർട്ടിയുടെ തന്നെ അവിടത്തെ മുതിർന്ന നേതാക്കന്മാർ എന്ന് തോന്നിയ രണ്ട് മൂന്ന് പ്രായമായ ചേട്ടന്മാരെ ഞാൻ സമീപിച്ചു.
“ചേട്ടാ ലോകം അംഗീകരിച്ച ഈ ”കൊടി ” ഇങ്ങനെ തമിഴ് പാട്ടിന് താളം പിടിച്ച് തുള്ളാനുള്ളതല്ല. പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നിങ്ങൾ മുതിർന്നവരാണ്”.
ഞങ്ങളുടെ ഓഫീസറെ കുങ്കുമത്തിൽ കുളിപ്പിച്ചു നിർത്തിയതിലെ അമർഷവും ഞാൻ അവരോട് തുറന്നടിച്ചു.. ക്ഷമിക്കണം എന്ന് പറയാനെ അവർക്കായുള്ളു.
യാതൊരു അച്ചടക്കവുമില്ലാതെ അപ്പോഴും കുങ്കുമം വിതറിയ ചെറുപ്പാക്കാരൻ (ഗൗതം ,പൊയ്യ സ്വദേശി, തൃശ്ശൂർ MTI പോളിടെക്കിനിക്കിലെ വിദ്യാർത്ഥി ) മാറി മാറി വരുന്ന തമിഴ് പാട്ടിന്റെ ഈണത്തിൽ തുള്ളുന്നുണ്ടായിരുന്നു.
പ്രചരണം തീരാറായ സമയത്ത് അയാളെ ഞാൻ സൈസിലേക്ക് വിളിച്ച് മാറ്റി നിറുത്തി. അയാൾ ചെയ്ത മര്യാദകേടിനെക്കുറിച്ച് പറഞ്ഞു. ഏകദേശം 21 വയസ്സ് മാത്രം പ്രായമുള്ള എന്റെ മകന്റെ പ്രായം മാത്രമുള്ള ആ ചെറുപ്പക്കാരന് ഒരു രാഷ്ട്രീയ മര്യാദയും ഉള്ളതായി എനിക്ക് ഫീൽ ചെയ്തില്ല.
ഇവരാണോ നാളെ നാട് ഭരിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന യുവരക്തങ്ങൾ. ഇവർ രാഷ്ട്രിയത്തിന്റെ പേരിൽ കാണിച്ചുകൂട്ടുന്ന ആഭാസത്തരങ്ങൾക്ക്. പ്രിയപ്പെട്ട നേതാക്കന്മാരെ നിങ്ങൾ കടിഞ്ഞാണിടണം.
കാരണം ഞങ്ങൾ പോലീസുകാർക്ക് ” സംയമനം” എന്നത് ഒരു വികാരം മാത്രമാണ് എന്ന് ഓർമ്മയുണ്ടായിരിക്കും എന്ന വിശ്വാസത്തോടെ……
രഘു പി എസ്
ഫോർട്ട് കൊച്ചി ടൂറിസം
പോലീസ് സ്റ്റേഷൻ
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.