CRIME
മാരക മയക്കു മരുന്നായ എംഡിഎംഎയുടെ കടത്ത് കൂടുന്നു. രണ്ടു പേർ പിടിയിൽ.

വീര്യം കൂടിയ മയക്കു മരുന്നായ എംഡിഎംഎ യുടെ ഉപയോഗം യുവാക്കളുടെ ഇടയിൽ കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. കൊണ്ടുനടക്കുന്നതിനും ഒളിച്ചുകടത്തുന്നതിനും സൗകര്യമായതിനാല്‍ ഇവയുടെ ഉപയോഗം ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായാണ് കാണപ്പെടുന്നത്.
രാജ്യത്തുതന്നെ ലഭ്യമായതില്‍ ഏറ്റവും മാരകമായ ലഹരി വസ്തുക്കളിൽ ഒന്നാണ് എംഡിഎംഎ (Methylenedioxymethamphetamine) നേരിട്ട് നാഡീ വ്യൂഹത്തെയാണ് ഇവ ബാധിക്കുക. അളവു കൂടിയാല്‍ മരണ കാരണമാവാൻ തക്ക മാരകമാണീ മയക്കു മരുന്ന്.
ഉന്മാദം എന്നർത്ഥം വരുന്ന എക്സ്റ്റസി, മോളി തുടങ്ങി ഇരുപതിലധികം ഓമനപ്പേരുകള്‍ എംഡിഎംഎക്കുണ്ട്. പല രൂപത്തിലും ഇത് കണ്ടുവരാറുണ്ടെങ്കിലും കര്പ്പൂരത്തോടു സാമ്യമുള്ള പരലുകളായും പൊടി രൂപത്തിലുമാണ് കൂടുതലും പിടികൂടുന്നത്.
എംഡിഎംഎ ചൂടാക്കിയാല്‍ ദ്രാവകരൂപത്തിലേക്കു മാറും. ചൂടാക്കുമ്പോഴുള്ള പുക ശ്വസിക്കുന്നതും ദ്രാവകം പുരട്ടിയ സിഗരറ്റ് വലിക്കുന്നതുമാണ് സാധാരണ ഉപയോഗരീതികള്‍. ലഹരി ഉപയോഗിക്കുന്ന ആഘോഷപരിപാടികളിലെ താരമാണ് അതീവ മാരകമായ ഈ പാര്‍ടി ഡ്രഗ് .
നിയമപ്രകാരം 10 ഗ്രാമോ അതിനു മുകളിലോ കൈവശംവച്ചാല്‍ സ്വത്തുകണ്ടുകെട്ടുന്നതിനു വരെ നടപടിയെടുക്കാം. എംഡിഎംഎ കൈവശം വയ്ക്കുന്നത് 10 വര്‍ഷം മുതല്‍ പരമാവധി 20 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അരഗ്രാമില്‍ കൂടുതല്‍ കൈവശംവച്ചാല്‍ ജാമ്യം ലഭിക്കാത്തയിനം മയക്കുമരുന്നാണിത്. ഗ്രാമിന് 5000 രൂപ മുതല്‍ മുകളിലേക്കാണ് വില.
ഈ മയക്കു മരുന്നുമായാണ് രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ബിബിന്‍ മാത്യൂ (27), കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഹാദില്‍ (24) എന്നിവരെയാണ് സിഐ വി റോബര്‍ട്ടും സംഘവും അറസ്റ്റ് ചെയ്തത്. ബിബിന്‍ മാത്യുവിന്റെ പക്കല്‍ നിന്ന് അരഗ്രാമിനടുത്തും മുഹമ്മദ് ഹാദിലിന്റെ പക്കല്‍ നിന്ന് ഏഴു ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു.
കഴിഞ്ഞദിവസം കെഎസ് ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ബിബി എന്നു വിളിക്കുന്ന ബിബിന്‍ മാത്യുവിനെയാണ് ആദ്യം പിടികൂടിയത്. ഇയാളുടെ കയ്യില്‍ നിന്നും അര ഗ്രാമോളം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ലഹരി ഗുളികകളും പിടികൂടി. ഇയാള്‍ നാല് വര്‍ഷത്തോളമായി എംഡിഎംഎ ഉപയോഗിക്കുന്നതായി മൊഴി നല്കി. സ്വന്തം ഉപയോഗത്തിനായി കൈവശം സൂക്ഷിച്ചതാണ് പിടികൂടിയ ലഹരിവസ്തുക്കള്‍. മയക്കുമരുന്ന് ‘പുക’ വലിക്കുന്നതിനുള്ള 10 രൂപ, 20 രുപ എന്നിവ കൊണ്ടുണ്ടാക്കിയ ‘കറന്‍സി റോളുകളും’ പിടികൂടി.
ഹാദില്‍ ആലപ്പുഴയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണ് പിടികൂടിയ എംഡിഎംഎ. ട്രെയിനിലും ബസ്സിലുമായി മാറിക്കേറി സഞ്ചരിച്ച് അര്‍ധരാത്രിക്ക് ശേഷം വില്‍പ്പന സ്ഥലത്ത് എത്തിക്കുന്ന രീതി. മംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് പിടികൂടിയ എംഡിഎംഎ എന്ന് ചോദ്യം ചെയ്തതില്‍ ഹാദില്‍ സമ്മതിച്ചിട്ടുണ്ട്.
മുഹമ്മദ് ഹാദിലിനെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.