CRIME
ഓൺലൈൻ ഫുഡ് വിതരണം ചെയ്യുന്നവർക്ക് എക്സൈസ് രജിസ്ട്രേഷൻ നിർബന്ധം.

ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്നവർക്ക് എക്സൈസ് വകുപ്പിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. ഭക്ഷണ വിതരണത്തിന്റെ മറവിൽ മയക്കു മരുന്ന് കച്ചവടം വ്യാപകമാകുന്ന സാഹചര്യത്തിലാണ് എക്സൈസ് വകുപ്പിന്റെ പുതിയ തീരുമാനം.
പുതിയ തീരുമാന പ്രകാരം എല്ലാ കമ്പനികളും തങ്ങളുടെ ഫുഡ് ഡെലിവറി ബോയ്സിന്റെ പേര് വിവരങ്ങൾ എക്സൈസ് വകുപ്പിന് പത്തു ദിവസത്തിനകം കൈമാറണം. ലിസ്റ്റ് പരിശോധിച്ച് ക്രിമിനൽ പശ്ചാത്തലമുള്ളവരെ മാറ്റി നിർത്തി മറ്റുള്ളവർക്ക് വകുപ്പ് തിരിച്ചറിയൽ കാർഡ് നൽകും. ഭക്ഷണ വിതരണം നടത്തുമ്പോഴെല്ലാം ഈ കാർഡ് കഴുത്തിൽ അണിഞ്ഞിരിക്കണം. വാഹന പരിശോധന തുടങ്ങി നിയമപരമായ എല്ലാ പരിശോധനകൾക്കും ഈ കാർഡ് കാണിക്കണം.
ഇക്കാര്യം സംബന്ധിച്ച് എക്സൈസ്സ് കമ്മീഷണർ ഋഷിരാജ് സിങ് പ്രധാനപ്പെട്ട എല്ലാ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായിൻചർച്ച നടത്തി. സംസ്ഥാന പോലീസ് മേധാവിയുമായും ഇക്കാര്യം കമ്മീഷണർ ചേർച്ച ചെയ്തിട്ടുണ്ട്.
ഭക്ഷണ വിതരണത്തിന്റെ മറവിൽ വ്യാപകമായ മയക്ക് മരുന്ന് വിതരണവും കച്ചവടവുമാണ് നടക്കുന്നതെന്ന് ഋഷിരാജ് സിംഗ് അഭിപ്രായപ്പെട്ടു. ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്സിന് ലഭിക്കുന്ന അനിയന്ത്രിത സ്വാതന്ത്ര്യമാണ് ഇതിന് കാരണം. ഓഫീസുകളും അപ്പാർട്മെന്റുകളും അടക്കമുള്ള സ്ഥലങ്ങളിൽ യാതൊരു പരിശോധനയും കൂടാതെ കടന്നു ചെല്ലാം. കാത്തിരിക്കുന്നവർക്ക് ഭക്ഷണം ലഭിക്കുന്നത് വൈകുന്ന അവസ്ഥ ഉണ്ടാവാതിരിക്കാൻ പോലീസ്, വാഹന വകുപ്പ് തുടങ്ങിയവർ നടത്തുന്ന പരിശോധനകളിൽ ഇവരെ ഒഴിവാക്കുന്നു. ചിലർ ഇത് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് യൂബര്‍ ഈറ്റ്സ് ഓൺലൈൻ ഭക്ഷണ വിതരണ സർവീസിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി നികേഷ് ഫോർട്ട് കൊച്ചി കാല്‍വത്തിയിലെ ബോട്ട്ജെട്ടിക്ക് സമീപത്ത് വെച്ച് കൊച്ചി എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. അരകിലോ ഹാഷിഷ് സഹിതമാണ് നികേഷ് പിടിയിലായത്.
ഓൺലൈന്‍ മാർക്കറ്റിങ്ങിനെന്ന പേരില്‍ കലൂരില്‍ ഹോസ്റ്റല്‍മുറി വാടകയ്ക്കെടുത്ത് താമസിച്ചാണ് പ്രതി മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്. സുഹൃത്തിന്റെ യൂബര്‍ രജിസ്ട്രേഷന് ഉപയോഗിച്ചായിരുന്നു മയക്കുമരുന്ന് വിൽപ്പന.
ഹാഷിഷ് കൂടാതെ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ ന്യൂജെന്‍ മയക്കുമരുന്നുകളും ഇയാള്‍ വില്പന നടത്തിയിരുന്നു. ഗോവയിൽ നിന്നാണ് നികേഷ് മയക്കു മരുന്നുകൾ കൊണ്ട് വരുന്നത്.
രണ്ടുമാസം മുന്‍പാണ് കൊച്ചിയിൽ പോലീസ് സംഘം വാഹനം പരിശോധിക്കുമ്പോൾ ഒരു യൂബർ ഓൺലൈൻ സർവീസുകാരൻ തന്റെ കഞ്ചാവ് അടങ്ങിയ ബാഗ് വലിച്ചെറിഞ്ഞു രക്ഷെപ്പെട്ടിരുന്നു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.