CRIME
പെരുന്നാള്‍ നമസ്ക്കാരം നടത്തിയവരെ ആദിവാസികള്‍ ആക്രമിച്ചു എന്നത് വ്യാജവാർത്ത.

സോഷ്യൽ മീഡിയകളിലും ഓൺലൈൻ മാധ്യമങ്ങളിലും ഇന്ന് രാവിലെ മുതല്‍ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. ആദിവാസികളുടെ പ്രദേശത്ത് അതിക്രമിച്ച് കടന്ന് പെരുന്നാള്‍ നമസ്ക്കാരം നടത്തിയ മുസ്ലിം മതവിശ്വാസികളെ ആദിവാസികള്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആ പ്രചരണം.
സംഭവത്തിൽ മുസ്ലിം മതവിശ്വാസികൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും പ്രചരിപ്പിക്കപ്പെട്ടു. അമ്പേറ്റ് പരിക്കേറ്റ ഒരു യുവാവിനെ മറ്റുള്ളവർ എടുത്തു കൊണ്ട് പോകുന്ന ചിത്രം സഹിതം ആയിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.
വാർത്ത പിന്നീട് ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. മതവിദ്വേഷം ഉണ്ടാക്കുകയായിരുന്നു ഈ വാർത്ത ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചവരുടെ യഥാർത്ഥ ലക്ഷ്യം.
എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വാർത്ത വ്യാജമാണെന്ന് തെളിയുകയും യഥാർത്ഥ സംഭവത്തിന്റെ വിശദശാംശങ്ങൾ പുറത്തു വരികയും ചെയ്തു. കിഷന്ഗഞ്ജിലെ ദാലുബാരി ഗ്രാമത്തിലെ ആദിവാസികള്‍ താമസിക്കുന്ന പ്രദേശത്ത് ഗ്രാമത്തിലെ തേയില തോട്ടത്തില്‍ കടന്ന് ആദിവാസികള്‍ നടത്തിയ ആചാരപൂജകള്‍ തടയാനെത്തിയ തോട്ടം ഉടമകൾക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് ആദിവാസികള്‍ ആക്രമണം നടത്തിയത്. മുസ്ലിം മതവിശ്വാസികളുടെ പെരുന്നാൾ നമസ്കാരവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.
ഇന്നലെ കാലത്താണ് വ്യാജ വാർത്തക്ക് ആസ്പദമായ സംഭവം നടന്നത്. രാവിലെ ആദിവാസികള്‍ തേയില തോട്ടത്തില്‍ പൂജകള്‍ ആരംഭിക്കുകയും വിവരം അറിഞ്ഞ ഉടമകളും തൊഴിലാളികളും ഉദ്യോഗസ്ഥരും തടയാനെത്തുകയുമായിരുന്നു.
തടയാൻ എത്തിയവരെ കണ്ടപ്പോൾ ആദിവാസികള്‍ അമ്പും വില്ലും കല്ലും ഉപയോഗിച്ച് അമ്പെയ്തതും കല്ലെറിഞ്ഞതും. ആദിവാസികള്‍ അവരെ നേരിടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മൊത്തത്തിൽ ആറോളം പേര്‍ക്കാണ് പരിക്കേറ്റത്.
നെഞ്ചിൽ അമ്പേറ്റ ഒരാളെ മറ്റുള്ളവർ ആശുപത്രിയിലേക്ക് എടുത്തു കൊണ്ട് പോകുന്ന ചിത്രമാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. പരിക്കേറ്റയാളെ എടുത്തു കൊണ്ട് പോകുന്നവർ തല മറച്ചവരും ചിത്രത്തിൻറെ പശ്ചാത്തലത്തിൽ തൊപ്പിയിട്ടവരും ഉണ്ടായിരുന്നു. ഈ ചിത്രം ഉപയോഗിച്ചാണ് മുസ്ലിം മത വിശ്വാസികൾ ആദിവാസി വിഭാഗങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കടന്ന് പെരുന്നാൾ നമസ്കാരം നടത്താൻ ശ്രമിച്ചു എന്ന വാർത്ത സൃഷ്ടിച്ചത്.
സംഭവം അറിഞ്ഞ് ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷും ശര്‍മ്മയും എസ്പി ആശിഷും സ്ഥലത്തെത്തിയിരുന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്തു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.