KERALA
പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

ഫേസ്ബുക്കിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഇറങ്ങുന്നവരെ കരുതിയിരിക്കണമെന്ന് അഭിഭാഷകന്റെ ഫേസ്‌ബുക്ക് കുറിപ്പ്. ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാണെന്നാണ് ഹൈക്കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറയുന്നത്.
ഒരുപക്ഷേ നിങ്ങളുടെ പണം ഉപയോഗിക്കപ്പെട്ടത് ഒരു തലമുറയെ തന്നെ സാമൂഹ്യ വിരുദ്ധരാക്കാൻ വേണ്ടിയായിരിക്കാമെന്ന് ശ്രീജിത്ത് പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. വഞ്ചിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നും അതിനാൽ പണം നൽകുന്നതിന് മുൻപ് ആവശ്യമായ കരുതലുകൾ എടുക്കണമെന്നും അഭിഭാഷകൻ പറയുന്നു.
ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണ്ണരൂപം:
നാട്ടുകാരുടെ കയ്യിലെ കാശ് കണ്ട് ഫെയിസ്ബുക്ക് ചാരിറ്റിക്കിറങ്ങുന്നവർക്ക് നാട്ടിലെ നിയമങ്ങൾ ബാധകമല്ല എന്നുണ്ടോ ?
ജനങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തി ആൾക്കൂട്ട അജണ്ടണ്ടകൾ നടപ്പിലാക്കുന്നത് ആരാണെങ്കിലും അത് അപകടകരമാണെന്ന് പറയാതെ വയ്യ !
തണൽ, നിഴൽ, സ്നേഹം, കരുണ, ദയ, വിഷമം, സങ്കടം, കൈത്താങ്ങ്, കൂട്, സ്വപ്നം, സൂര്യന്റെയും ചന്ദ്രന്റെയും പര്യായങ്ങൾ അങ്ങനെ തുടങ്ങി വിവിധ പേരുകളിൽ രൂപങ്ങളിൽ സോഷ്യൽ മീഡിയ വഴി ചാരിറ്റിയുടെ ഹോൾസെയിൽ കച്ചവടം നടത്തുന്ന ചാരിറ്റി കമ്പനികളിലേക്കും അവരുടെ അക്കൗണ്ടുകളിലേക്കും പണം അടച്ച് ആമസോൺ വഴി #പുണ്യം ലഭിക്കുമെന്ന് കരുതി കാത്തിരിക്കുന്നവർക്ക് പ്രത്യേകിച്ചു പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത…
ഒരുപക്ഷേ നിങ്ങളുടെ പണം ഉപയോഗിക്കപ്പെട്ടത് ഒരു തലമുറയെ തന്നെ സാമൂഹ്യ വിരുദ്ധരാക്കാൻ വേണ്ടിയായിരിക്കാം .
ഇനിയും പുണ്യം ലഭിക്കാൻ ബാക്കിയുള്ളവർ എത്രയും പെട്ടന്ന് ഫെയിസ്ബുക്ക് തുറന്നു ഏതെങ്കിലും ചാരിറ്റി കമ്പനി അധികൃതരുമായ് ബന്ധപ്പെട്ട് ഇന്ന് തന്നെ പണം അയച്ചു കൊടുക്കേണ്ടതാണ്. കാരണം ഇവിടെ കള്ളിനും കഞ്ചാവിനും, ആഡംബര സാധനങ്ങൾക്കും അനുദിനം വില കൂടിവരികയാണ്.. യുവാക്കൾക്കും യുവതിൾക്കുമാണെങ്കിൽ തൊഴിലില്ലായ്മയും കൂടി വരുന്നു.
ആഘോഷങ്ങളില്ലാതെ സത്യസന്ധമായി മറ്റുള്ളവർക്ക് വേണ്ടി നന്മ ചെയ്യുന്നവർ സദയം ക്ഷമിക്കുമല്ലോ ….
പ്രവാസികളുടെ ചോര നീരാക്കിയ പണംകൊണ്ടുള്ള ചാരിറ്റികച്ചവടം പൊടിപൊടിക്കുന്നു എന്നത് ഒരു അപ്രിയ യാഥാർഥ്യമാണ്;
പ്രിയ പ്രവാസികളേ, വഞ്ചിക്കപ്പെടാനുള്ള ബാല്യം ഇനിയും നിങ്ങളിലുണ്ട് … കരുതിയിരിക്കുക….
ചില്ലറ കാശുകളുടെ ബക്കറ്റു പിരിവു ചാരിറ്റികളെല്ലാം പഴങ്കഥകളായി ഇപ്പോൾ ലക്ഷത്തിൽ കുറഞ സംഭാവന സ്വീകരിച്ച് ഒരു ചാരിറ്റി മുതലാളിയും കുഴലൂതില്ല, ഒരു രോഗത്തിനും 50 ലക്ഷത്തിൽ കുറഞ്ഞൊരു ചികിത്സയും ഇല്ല എന്നതാണ് അവസ്ഥ.. മൊബൈൽ ഫോണും ഫെയിസ്ബുക്ക് ലൈവുമായി രോഗികളുടെ അടുത്തേക്കും ആശുപത്രികളിലേക്കും ചാരിറ്റിക്കായി പോകുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിവെച്ച നിലമ്പൂരിലെ ഡോക്ടർ ഷാനവാസിന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും, തുടർ പരാതികളും അന്വേഷണങ്ങളുമെല്ലാം എന്നോട് പറഞ്ഞുവെക്കുന്നതു കടിഞ്ഞാണില്ലാത്ത സാമൂഹ്യമാധ്യമങ്ങളുടെ കപട ചാരിറ്റിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രസ്‌തുത വിഷയത്തിലെ ഏക പരാതിക്കാരനാണ് ഞാൻ. മരണം സംബന്ധിച്ച കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റർ നിർദേശപ്രകാരം പോലീസും, ചാരിറ്റി തട്ടിപ്പുകൾ, ചാരിറ്റിയുടെ പേരിൽ അനധികൃത രക്തം കടത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗവും, ഇന്റലിജൻസും ഇപ്പോഴും അന്വേഷണം നടത്തുന്നുണ്ട്.
ചികിത്സയ്ക്കായി എന്ന പേരിലുള്ള വ്യാപകമായ സോഷ്യൽ മീഡിയ ചാരിറ്റികളുടെ പിന്നിൽ ഹോസ്പിറ്റൽ കോർപ്പറേറ്റ് മാഫിയകളാണ് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു. സേവനസന്നദ്ധരെ വച്ച് അവർ മുതലെടുക്കാനുള്ള സാധ്യതയും തള്ളികളളയാനാവില്ല. ലൈവ് വീഡിയോചാരിറ്റികളിലെ എല്ലാ അസുഖങ്ങൾക്കും അര കോടിയിലധികമാണ് ആവശ്യമായിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കി ചികിത്സിച്ചവരുടെ പിന്നീടുളള ജീവിതം ആരെങ്കിലും വാർത്തയാക്കുകയോ, തത്സമയ സംപ്രേക്ഷണമോ നടത്താറില്ല.? സത്യസന്ധയ്ക്ക് വിലകുറഞ്ഞുവരുന്ന സാമൂഹിക ചുറ്റുപാടിൽ ചാരിറ്റിയാണ് ഏറ്റവും വിശ്വാസനീയമായൊരു തട്ടിപ്പ് മാർഗ്ഗം. പാവങ്ങളുടെ പടത്തലവനൊക്കെ ഈ മാലയിലെ ഓരോ മുത്തുകൾ മാത്രം. പണത്തിന് മേലെ പരുന്തും പറക്കില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കണം..
സഹജീവികളുടെ വേദനയിലമനസ്സലിഞ് ഒരുകൈ സഹായം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട അടിസ്ഥാന വസ്തുതകൾ ഇങ്ങനെ ..
നൽകാനുദ്ദേശിക്കുന്ന പണവും, സാധന സാമഗ്രികളും നേരിട്ടറിയാവുന്ന പൊതുപ്രവർത്തകർക്കോ, ജനപ്രധിനിതികൾ/സർക്കാർ ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടു മാത്രം കൈമാറുക.
ഫെയിസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വരുന്ന അഭ്യർത്ഥനകൾ ക്രോസ്സ് ചെക്ക് ചെയ്യുക.
സർക്കാർ ദുരിദാശ്വാസ സംവിധാനങ്ങൾക്കോ, നേരിട്ടറിയാവുന്ന ആളുകൾക്കോ ഒഴികെ ആരുടേയും അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.
ആസാമിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനത്തിലെ പ്രളയത്തിന്റെ ചിത്രങ്ങലും, ചികിത്സിച്ച് ഭേദമാക്കിയ രോഗികളുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടു നടത്തുന്ന ചാരിറ്റി /ഫണ്ട് ശേഖരണ പരിപാടികളിൽ വീഴാതിരിക്കുക. സഹായിക്കാൻ സൗമനസ്യമുള്ളവർ സർക്കാർ സംവിധാനങ്ങളെ സമീപിക്കുക/ ല്ലെങ്കിൽ വ്യക്തിപരമായി അറിയുന്ന സുഹൃത്തുക്കളിലൂടെ സഹായം കൈമാറുക.
പ്രളയത്തിന്റെയും, സോഷ്യൽ മീഡിയ ആക്റ്റിവിസത്തിന്റെയും സാഹചര്യത്തിൽ നിരവധി ആളുകൾ സാമൂഹ്യപ്രവർത്തകരും, ചാരിറ്റി പ്രവർത്തകരും ചമഞ് രംഗത്തെത്തിയിട്ടുണ്ട് ഇവരെ തിരിച്ചറിയുക.
സഹായങ്ങൾ അർഹിക്കുന്ന കയ്യിലെത്തിയില്ലെങ്കിൽ ചെയ്യുന്നത് നിരർത്ഥകവും, മാഫിയകളെ പ്രോത്സാഹിപ്പിക്കലുമാകും എന്നത് തിരിച്ചറിയുക.
ലൈവ് വീഡിയോയിലൂടെ മാത്രം വിവരിക്കപ്പെടുന്ന കഥകളും, ഡോക്ടറുടെ കുറിപ്പുകളും, ഫയലുകളും കണ്ടുകൊണ്ട് മാത്രം പണം അയക്കാതിരിക്കുക. പണം വയ്ക്കുന്നതിന് മുൻപ് പ്രദേശത്തെ ജനപ്രതിനിധികളോ, മറ്റ് പൊതു പ്രവർത്തകരോ ആയി സംഭവത്തെക്കുറിച്ച് അറിയുക. ഒപ്പം അവരുടെ ചികിത്സയ്ക്കവശ്യമായ തുക നിലവിൽ ലഭിച്ചിട്ടുണ്ടോ എന്നും, ചികിത്സ തുടരുന്നുണ്ടോ എന്നും അന്വേഷിക്കുക.
ഫെയ്സ്ബുക്കിലെ ദയനീയ ചിത്രങ്ങളടക്കമുള്ള, മനസ്സലിയിക്കുന്ന വ്യാജ പോസ്റ്റുകളിൽ വശംവദരായി പണം അയക്കാതിരിക്കുക.
വ്യാജ കച്ചവട ചാരിറ്റി സംഘനങ്ങളെ നിയമസംവിധാനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുക.
ഫോർവേർഡ് ചെയ്തുവരുന്ന വാട്സാപ്പ് നമ്പറുകളിലെ അകൗണ്ടുകളിലേക്ക് പണം അയക്കാതിരിക്കുക.
വാട്സാപ്പ് ചാരിറ്റിയുടെ ഗ്രൂപ്പ് അഡ്മിന്മാരുടെ സഹായ അഭ്യർത്ഥനകൾ കൃത്യമായി പരിശോധിക്കുക.
മലരാരണ്യങ്ങളിലും, ഏഴാംകടലുകൾക്കപ്പുറത്തും പ്രവാസികളായി ജീവിച്ചു മരിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ ചോര നീരാക്കിയ പണം നിരര്ഥകമാക്കി കളയാതിരിക്കുവാനും, അർഹിക്കുന്ന കൈകളിലെത്തിക്കുവാനും, ആ പുണ്യത്തെ അറിയുവാനും സാധിക്കണം. നിരുത്തരവാദിത്തപരമായി നിങ്ങളയക്കുന്ന ഓരോ തുട്ടും നാട്ടിൽ ചാരിറ്റി ബിസിനസ്സുകാരെയും, ധൂർത്തന്മാരായ ഉഡായിപ്പ് സാമൂഹ്യപ്രവർത്തകരെയും സൃഷ്ട്ടിക്കും.
അനധികൃതമായി ചാരിറ്റി സ്വീകരിക്കുന്നതും, അക്കൗണ്ട് നമ്പറുകൾ പ്രസിദ്ധപ്പെടുത്തി പണപ്പിരിവ് നടത്തുന്നതും ശിക്ഷാർഹമാണ്
സത്യസന്ധായ് മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവർ സദയം ക്ഷമിക്കുമല്ലോ ; നിങ്ങളുടെ പ്രവൃത്തികൾക്ക് അഭിവാദ്യങ്ങൾ.
കൂടുതലൊന്നും പറയുന്നില്ല, വർത്തമാനകാല വാർത്തകളുടെ അടിസ്ഥാനത്തിൽ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്രയും പറഞ്ഞത്.
നമ്മുടെ നാട്ടിൽ ഇപ്പോൾ നിലനിൽക്കുന്ന സോഷ്യൽമീഡിയ വഴിയുള്ള വികട ചാരിറ്റി കമ്പനികളുടെ സെൽഫി ചാരിറ്റി പ്രോജക്ടുകൾക്ക് നിയന്ത്രണം വന്നേ മതിയാകൂ. ഒരു പ്രവാസിയും ഒരു ഫോട്ടോ കണ്ടത് കൊണ്ടോ, വീഡിയോ കണ്ടതുകൊണ്ടോ ഒരു നാണയം പോലും ഇത്തരം കമ്പനികൾക്ക് അയച്ചു കൊടുക്കരുത്. നിങ്ങളുടെ അയൽ വീട്ടിലെ അല്ലെങ്കിൽ ലേബർ ക്യാമ്പുകളിലെ അർഹരായവരെ കണ്ടെത്തി അതവർക്ക് കൈമാറാൻ കഴിയണം അപ്പോഴേ അതിന്റെ മഹത്വം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
തലതിരിഞ്ഞ വികട ചാരിറ്റി കമ്പനികളുടെ കൊള്ളരുതായ്മയുടെ #അവസാനത്തെ #ഇരയാകട്ടെ നമ്മുടെ ഷാനവാസ് #ഡോക്ടർ എന്ന് പ്രത്യാശിക്കുന്നു. ആഗ്രഹിക്കുന്നു. ആ നിലയിലും ആ മരണം മഹത്വപൂർണ്ണമാകട്ടെ.
Nb: ചാരിറ്റി ഫാൻസുകരുടെ പൊങ്കാല പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്.
പ്രതിഫലേച്ഛയില്ലാതെ നന്മ ചെയ്യുന്നവരോട് സ്നേഹം, ചാരിറ്റി കച്ചവടക്കാരോട് പുച്ഛം !
അഡ്വ ശ്രീജിത്ത് പെരുമന.
INDIA
നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.
റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ് കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.
ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
INDIA
ശ്രീലങ്ക വഴി സൗദിയിലേക്ക് പുതിയതായി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

കൊളംബോ: നേപ്പാളും മാലിദ്വീപും വഴിയുള്ള പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നതിനായി എത്തിയവര്‍ക്ക് മുന്നില്‍ പുതിയ അനിശ്ചിതത്വം. നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലും ഔദ്യോഗികമായ ഉറപ്പ് നല്‍കാന്‍ ശ്രീലങ്കന്‍ എയര്‍വേയ്സ് അധികൃതര്‍ തയ്യാറാവാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
മൂന്നാമതൊരു രാജ്യത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് വിമാന കമ്പനികള്‍. എന്നാല്‍ ഇതുവരെ വ്യക്തമായൊരു സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം യാത്രക്കാരെ അറിയിക്കാനും വിമാന കമ്പനിക്കാര്‍ തയ്യാറാവുന്നില്ല.
ഏപ്രില്‍ 27 നുള്ളില്‍ ശ്രീലങ്കയില്‍ പ്രവേശിച്ച് നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികളായ യാത്രക്കാരോട് ശ്രീലങ്കന്‍ എയര്‍വേയ്സ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത് നിങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ പരമാവധി ശ്രമിക്കാം എന്ന് മാത്രമാണ്. യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ അവര്‍ തയാറാവുന്നില്ല. എമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരും എന്നും അവര്‍ ക്വാറന്റൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവാതിരിക്കണമെങ്കില്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇത് വരെ നല്‍കിയിട്ടില്ലെന്നും വിമാന കമ്പനിക്കാര്‍ പറയുന്നു.
നിലവില്‍ യാത്ര തടസ്സപ്പെടുമെന്നോ ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നോ ഉള്ള സര്‍ക്കുലര്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇതുവരെ ഇറക്കിയിട്ടില്ല. അത് കൊണ്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍. എന്നാല്‍ പുതിയതായി വരുന്നവരുടെ കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് വിമാന കമ്പനിക്കാര്‍ അറിയച്ചതെന്നു അവര്‍ വെളിപ്പെടുത്തുന്നു.
വ്യക്തമായ ഒരു നിലപാട് എടുക്കാനോ പറയാനോ വിമാന കമ്പനിക്കാര്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ കമ്പനി അയച്ച ഇമെയില്‍ പ്രകാരം എയര്‍ ബബിള്‍ കരാറില്‍ ട്രാന്‍സിറ്റ് യാത്രക്കാരെ കൊണ്ട് പോകുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും അത് കൊണ്ട് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും നേപ്പാള്‍ എത്തിയ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ തടസ്സം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരണം ഉണ്ടായിട്ടില്ല.
നേപ്പാളിന്റെ വഴി തന്നെ ശ്രീലങ്ക പിന്തുടരുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇന്ത്യയിലെ അതിരൂക്ഷമായ അവസ്ഥയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിനെ ശ്രീലങ്കന്‍ അധികൃതര്‍ അനുകൂലിക്കുന്നില്ല. നേപ്പാളും മാലിദ്വീപും വഴിയുള്ള സൗദി പ്രവേശനം തടസ്സപ്പെട്ടതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തുമെന്ന് അധികൃതര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കുന്നതിനെ കുറിച്ച് അവര്‍ നിലപാട് എടുത്തിട്ടുമില്ല. പക്ഷെ വരും ദിവസങ്ങളില്‍ അത്തരമൊരു സര്‍ക്കുലറിന് സാധ്യത ഉണ്ടെന്ന് തന്നെയാണ് ട്രാവല്‍ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.
നേപ്പാള്‍ വഴിയുള്ള യാത്ര തടസ്സപ്പെട്ടതോടെ കേരളത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ മേയ് ഒന്നാം തിയ്യതി മുതല്‍ ട്രാന്‍സിറ്റ് യാത്രക്കാരായി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ശ്രീലങ്കയിലേക്ക് വരുന്നതിന് തയ്യാറായി നില്‍ക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉറപ്പുമില്ലാതെ ശ്രീലങ്കയിലേക്ക് വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
അതേ സമയം ഇത് വരെ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടോ ട്രാന്‍സിറ്റ് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്ന് വ്യക്തമാക്കി കൊണ്ടോ ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമായ ഒരു സര്‍ക്കുലര്‍ പുറത്തു വിടാത്തതിനാല്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും നേപ്പാളില്‍ ഉണ്ടായത് പോലെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത് വരെയുള്ള യാത്രക്കാര്‍ക്ക് അനുവാദം നല്‍കുമെന്നുമാണ് ട്രാവല്‍ എജന്‍സിക്കാര്‍ യാത്രക്കാരോട് പറയുന്നത്.
ട്രാവല്‍ എജന്‍സിക്കാരുടെ ഈ വാദം ശരി വെക്കുകയാണെങ്കില്‍ തന്നെയും സ്വന്തം റിസ്ക്കില്‍ ആയിരിക്കണം യാത്രക്കാര്‍ പോകേണ്ടത് എന്ന് ട്രാവല്‍ എജന്‍സിക്കാര്‍ പറയുന്നുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ യാത്രക്ക് തടസം വരികയാണെങ്കില്‍ മുടക്കിയ തുക തിരികെ നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാവില്ല. അവര്‍ എമിഗ്രേഷന്‍ അധികൃതരെയും ഇന്ത്യന്‍ എംബസ്സിയേയും പഴി ചാരി രക്ഷപ്പെടുമെന്നും സാമ്പത്തിക നഷ്ടം മുഴുവന്‍ യാത്രക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
INDIA
ശ്രീലങ്ക വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി എണ്‍പതോളം മലയാളികള്‍ ശ്രീലങ്കയില്‍

കൊളംബോ: നേപ്പാള്‍ വഴിയും മാലിദ്വീപ് വഴിയും സൗദി പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കാനായി തിരഞ്ഞെടുക്കുന്നു. ഏറ്റവും അവസാനമാണ് ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടുന്നത്. അതോടെ തുറന്നു കിട്ടിയ അവസരം ഉപയോഗിച്ചു സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എണ്‍പതോളം സൗദി പ്രവാസികള്‍ ഇപ്പോള്‍.
എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നില നില്‍ക്കുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ള പ്രവാസികള്‍ വ്യക്തമാക്കുന്നു.
വളരെ കുറച്ചു ട്രാവല്‍ ഏജന്‍സികള്‍ മാത്രമാണ് ശ്രീലങ്ക വഴി ഇപ്പോള്‍ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ റൂട്ട് ആയതിനാലും തുടക്കമായതിനാലും ഈ റൂട്ടില്‍ അധികം തിരക്കില്ല.
കേരളത്തില്‍ നിന്നും നിലവില്‍ ശ്രീലങ്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ വഴിയാണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് ഇവിടങ്ങളിലെക്ക് ഡൊമസ്റ്റിക് ഫ്ലൈറ്റ് പിടിച്ചാല്‍ അവിടെ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നത് പോലെ ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ എടുത്തു യാത്ര ചെയ്യാന്‍ സാധിക്കും. അതിനായി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. കൂടാതെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള പണവും മുന്‍കൂര്‍ ആയി അടക്കണം. ഇന്‍ഷുറന്‍സും വേണ്ടി വരും.
ഈ രേഖകളെല്ലാം തയ്യാറാക്കിയാള്‍ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നടത്താന്‍ സാധിക്കും. ഈ രേഖകളെല്ലാം എമിഗ്രേഷന്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അവയുടെ കൃത്യത പരിശോധിച്ച് ഇ-വിസ നല്‍കും. ഇതിനായി കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും.
വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഉടനെ ആര്‍ ടി – പി സി ആര്‍ ടെസ്റ്റിന് വിധേയനാവേണ്ടി വരും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഇടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. വാക്സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ ആണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പരിശോധന ഉണ്ടായാല്‍ വാക്സിന്‍ എടുത്തതിന്റെ ഒറിജിനല്‍ രേഖ കാണിക്കേണ്ടി വരും. പതിനാല് ദിവസത്തിന് ശേഷമേ സൗദിയിലേക്ക് യാത്ര സാധിക്കുകയുള്ളൂ.
നിലവില്‍ എണ്‍പതോളം പേരാണ് സൗദിയിലേക്ക് പോകുന്നതിനായി ശ്രീലങ്കയില്‍ ഉള്ളത്. ഇവര്രില്‍ ചിലരുടെ വിമാന ടിക്കറ്റ് മേയ് ആറിനാണ് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയില്‍ വന്നിറങ്ങുന്ന സമയത്ത് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.
ഇതുവരെ വന്നിറങ്ങിയവര്‍ക്ക് പോകാന്‍ സാധിക്കും എന്ന മറുപടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയത് എങ്കിലും അത് ഔദ്യോഗികമായി അവര്‍ നല്‍കിയിട്ടില്ലെന്ന് ഇപ്പൊള്‍ സൗദി യിലേക്ക് പോകാനായി എത്തി ശ്രീലങ്കയില്‍ കാന്‍ഡിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാഴക്കാട് സ്വദേശി മുബഷിര്‍ പറഞ്ഞു.
ട്രാവല്‍ രംഗത്ത് ജോലി ചെയ്ത പരിചയം നല്‍കിയ ധൈര്യം മൂലമാണ് ശ്രീലങ്ക തിരഞ്ഞെടുത്തതെന്ന് മുബഷിര്‍ പറയുന്നു. ആദ്യം എത്തുമ്പോള്‍ തങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മൂന്ന് ഫ്ലൈറ്റുകളിലായി എണ്‍പതോളം പേര്‍ എത്തിയത്.
ഇപ്പോഴും ശ്രീലങ്ക വഴി സൗദിയിലേക്ക് പോകാനായി ചില ട്രാവല്‍ ഏജന്‍സികള്‍ പാക്കേജുകള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇനി പുതുതായി വന്നിറങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാരെ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമോ അതോ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് പോകാനുള്ള അനുവാദം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഔദ്യോഗിക ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. യാത്ര ചെയ്യുന്നതിന് മുന്‍പായി അംഗീകൃത ട്രാവല്‍ ഏജന്‍സികളെ മാത്രം സമീപിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.