CRIME
സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ഏതൊക്കെ സാധന സമഗ്രികളാണ് സൗദിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി ഇല്ലാത്തത് എന്നതിനെ പറ്റി അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം കര്‍ശനമായ നിയമങ്ങള്‍ നില നില്‍ക്കുന്ന രാജ്യത്ത് നിങ്ങള്‍ക്ക് ഇതിനെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാതിരുന്നത് കൊണ്ടാണ് നിരോധിക്കപ്പെട്ട സാധനങ്ങള്‍ കൊണ്ട് വന്നത് എന്ന വാദം വിലപ്പോവില്ല. കാരണം പിടിക്കപ്പെടുന്ന എല്ലാവരും തന്നെ ആദ്യം ഉയര്‍ത്തുന്ന വാദമാണിത്.
നിയമം അറിയില്ല എന്നത് സൗദിയില്‍ എന്നല്ല ഒരു രാജ്യത്തും ഒരു കാരണമായി കണക്കാക്കില്ല. അതിനാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ നിങ്ങളുടെ ലഗേജില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും നിങ്ങള്‍ക്ക് തന്നെയാണ് പരിപൂര്‍ണ്ണ ഉത്തരവാദിത്വം.
സൗദി അറേബ്യയിലേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ലാത്ത സാധന സാമഗ്രികളുടെ പട്ടിക താഴെ പറയുന്നു:
- മദ്യം സൗദി അറേബ്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക രാജ്യമായ സൗദിയില്‍ മദ്യം വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണ്. ആല്‍കഹോള്‍ അടങ്ങിയ എല്ലാ തരത്തിലുമുള്ള പാനീയങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്നു. മദ്യം, ബിയര്‍, വൈന്‍ തുടങ്ങിയവ ഏതു രൂപത്തില്‍ ആയാലും.
- മയക്കു മരുന്നുകള്‍ രാജ്യത്തേക്ക് കടത്തുന്നവരെ കാത്തിരിക്കുന്നത് ഒരു പക്ഷെ വധശിക്ഷ ആയേക്കാം. നാട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളില്‍ ലഹരിയുണ്ടാക്കുന്ന അംശങ്ങള്‍ അടങ്ങിയ മരുന്നുകളും സൗദിയില്‍ നിരോധിക്കപ്പെട്ടതാണ്.
- സാധാരണ നാട്ടില്‍ കഴിക്കുന്ന മരുന്നുകള്‍ കൊണ്ട് വരുന്നവരും പ്രത്യേകം സൂക്ഷിക്കുക. വ്യക്തിപരമായ ആവശ്യത്തിനായാലും ആഭ്യന്തരമായും അന്താരാഷ്ട്രാ തലത്തിലും നിരോധിക്കപ്പെട്ടിട്ടുള്ളതോ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) ആയ മരുന്നുകള്‍ രാജ്യത്തേക്ക് കൊണ്ട് വരുന്നത് തടയപ്പെടും.
- ആവശ്യമായ രേഖകള്‍ ഇല്ലാതെ വളരെയധികം മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സൗദിയിലേക്ക് കൊണ്ട് വരുന്നത് അപകടകരമാണ്.
- മറ്റൊരാള്‍ക്ക് വേണ്ടി മരുന്നുകള്‍ കൂടിയ അളവില്‍ കൊണ്ട് വരുന്നതും അപകടം ക്ഷണിച്ചു വരുത്തും.
- മരുന്ന് കൊണ്ട് വരുന്നയാള്‍ രോഗിയുടെ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, ഭര്‍ത്താവോ തുടങ്ങിയ ബന്ധുക്കള്‍ ആണെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
- രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡ് കൈവശം കരുതണം.
- രോഗിക്ക് വേണ്ടി മരുന്നുകള്‍ കൊണ്ട് വരുന്നത് രോഗിയുടെ പ്രതിനിധി ആണെങ്കില്‍ പ്രസ്തുത മരുന്നുകള്‍ കൊണ്ട് വരുന്നതിന് സമ്മതം അറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ആവശ്യമാണ്.
- കൂടാതെ രോഗിയുടെ ഐഡെന്‍ന്റിറ്റി കാര്‍ഡും ഇയാള്‍ കൈവശം കരുതണം.
- ഇസ്ലാമിക രാജ്യമായ സൗദിയില്‍ എല്ലാ തരത്തിലുമുള്ള ചൂതാട്ടത്തിനും സമ്പൂര്‍ണ്ണ നിരോധനമുണ്ട്. ചൂതാട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള ഉപകരണങ്ങള്‍, മെഷീനുകള്‍ തുടങ്ങിയവ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
- കുരിശ്, ക്രിസ്മസ് ട്രീ തുടങ്ങിയ മതചിഹ്നങ്ങള്‍ തുടങ്ങി ഇസ്ലാം മത വിശ്വാസങ്ങളുമായി യോജിച്ചു പോകാത്ത യാതൊന്നും നിങ്ങളുടെ പക്കല്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- വിശുദ്ധ കഅബയുടെ രൂപങ്ങള്‍ കൈവശം ഉണ്ടായിരിക്കരുത്.
- സംസം എന്ന് പേരെഴുതിയിട്ടുള്ള വെള്ളത്തിന്‍റെ കുപ്പികള്‍, കാനുകള്‍.
- പന്നി മാംസം സൗദി അറേബ്യയില്‍ നിയമ വിരുദ്ധമാണ്. പന്നികളുടെ മാംസം, അതിന്റെ കൊഴുപ്പ്, ചോര, ആന്തരിക ഭാഗങ്ങള്‍ എന്നിവ യാതൊരു കാരണവശാലും സൗദിയിലേക്ക് കൊണ്ട് വരാതിരിക്കുക.
- തവള ഇറച്ചി കൊണ്ട് വരുന്നത് അപകടം ക്ഷണിച്ചു വരുത്തും.
- മൃഗങ്ങളുടെ ചോര കൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഏതൊരു ഭക്ഷണ പദാര്‍ഥങ്ങളും അന്യ രാജ്യത്ത് നിന്നും കൊണ്ട് വരുന്നതിന് അനുമതിയില്ല.
- അശ്ലീല ചിത്രങ്ങള്‍, അശ്ലീല വിഡിയോ, പുസ്തകങ്ങള്‍ എന്നിവ. നിങ്ങളുടെ കൈവശമുള്ള മൊബൈലില്‍ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലായേക്കും. (സാധാരണ ഗതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി പരിശോധിക്കാറില്ല. ഒരു പക്ഷെ മറ്റേതെങ്കിലും കാരണത്താല്‍ പരിശോധിക്കേണ്ടി വന്നാല്‍ അശ്ലീലത ഉണ്ടെങ്കില്‍ നിങ്ങള്‍ തടഞ്ഞു വെക്കപ്പെടും.
- ജാതിക്ക, അതിന്‍റെ പൊടി, വിത്ത് എന്നിവ കൊണ്ട് വരുന്നത് ഒഴിവാക്കണം.
- ആസ്ബെസ്റ്റോസ് പാറകളും അതിന്റെ ഉല്‍പ്പന്നങ്ങളും രാജ്യത്തേക്ക് കൊണ്ട് വരുന്നത് അപകടകരമാണ്.
- വ്യാവസായിക ആവശ്യങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന വേസ്റ്റുകള്‍, ആരോഗ്യത്തിനു ഹനീകരവും അപകടകരവുമായ വേസ്റ്റുകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
- പടക്കങ്ങള്‍ കൊണ്ട് വരുന്നത് നിങ്ങളെ അപകടത്തിലാക്കും.
- പുകയും അഗ്നിയും ഉണ്ടാക്കുന്ന ഏതൊരു വസ്തുക്കളും നിങ്ങളുടെ ലഗേജില്‍ ഉണ്ടാവരുത്.
- ഇസ്രായേലിന്‍റെ പതാകയുള്ളതോ ഇസ്രായേല്‍ നിര്‍മ്മിതമായതോ ആയ വസ്തുക്കള്‍ സൗദിയിലേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
- മായം കലര്‍ന്ന പദാര്‍ഥങ്ങള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്.
- സൌദിയുടെ പോസ്റ്റല്‍ സ്റ്റാമ്പുകള്‍.
- ഇലക്ട്രിക് സര്‍ക്യൂട്ട് ഉള്ള ഗ്രീറ്റിംഗ് കാര്‍ഡുകള്‍.
- വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സൗദിയില്‍ പ്രവര്തിക്കാതതുമായ കമ്പനികളുടെ പേര് സഹിതമുള്ള വെള്ള നിറത്തിലുള്ള ഇന്‍വോയിസുകള്‍.
- തോക്കുകള്‍, സ്ഫോടന വസ്തുക്കള്‍, ബുള്ളറ്റുകള്‍ എന്നിവ രാജ്യത്തേക്ക് കടത്തുന്നത് നിയമ വിരുദ്ധമാണ്.
- ഒറിജിനല്‍ തോക്കുകളുടെ രൂപത്തിലുള്ള കളിതോക്കുകളും നിങ്ങളുടെ ലഗേജില്‍ ഉണ്ടായിരുന്നാല്‍ നിങ്ങള്‍ അപകടത്തിലാകും.
- ലക്ഷ്യത്തിലേക്ക് കൃത്യമായി ഉന്നം വെക്കാന്‍ സാധിക്കുന്ന ചുവന്ന ലൈറ്റ് ഉള്ളതും ഇലക്ട്രിക് സര്‍ക്യൂട്ട് മുഖേന പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമായ ബൈനോക്കുലറുകള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ല.
- ഇസ്ലാമിക മത പ്രമാണങ്ങള്‍ക്ക് എതിരായിട്ടുള്ള പുസ്തകങ്ങള്‍.
- പട്ടാളക്കാരുടെ യൂണിഫോമുകള്‍, മിലിട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍.
- ആശയ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന റേഡിയോ ട്രാന്‍സ്മിറ്റര്‍ പോലുള്ള ഉപകരണങ്ങള്‍.
- റഡാറുകള്‍ കണ്ടു തിരിച്ചറിയുന്നതിനും പിടിക്കുന്നതിനുമായുള്ള ഉപകരണങ്ങള്‍.
- സുരക്ഷാ വാഹനങ്ങളുടെ സെക്യൂരിറ്റി സൈറന്‍ പോലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന യാതൊന്നും ഉണ്ടാകരുത്.
- റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന തരം വിമാനങ്ങള്‍, അവയുടെ ഭാഗങ്ങള്‍, സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവ രാജ്യത്തേക്ക് കടത്തുന്നത് നിയമ വിരുദ്ധമാണ്.
- കുട്ടികള്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതായാലും പുക വമിക്കുന്നതോ ബുള്ളറ്റുകള്‍ പുറത്തേക്ക് പ്രവഹിക്കാന്‍ സാധിക്കുന്നതോ ആയ തോക്കുകള്‍, റോക്കറ്റുകള്‍. പടക്കങ്ങള്‍ തുടങ്ങിയ സൗദിയിലേക്ക് വരുമ്പോള്‍ കൊണ്ട് വരുന്നത് ഒഴിവാക്കുക.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.