LATEST
സൗദി സമ്പൂർണ്ണ ഗതാഗത നിയമ ഗൈഡ്.

സൗദിയില്‍ ട്രാഫിക്ക് നിയമ ലംഘനത്തിന് പിഴ ഈടാക്കുന്നത് ചെയ്ത ലംഘനത്തിന്റെ ഗൗരവ സ്വഭാവം അനുസരിച്ചാണ്. ഏറ്റവും ചെറിയ കുറ്റത്തിന് നൂറു റിയാല്‍ മുതല്‍ വളരെ ഗൗരവമേറിയ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ വരെ ഈടാക്കും. കൂടാതെ മറ്റുള്ളവരുടെ ജീവനും വാഹനത്തിനും അപായം സംഭവിക്കുന്ന തരത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കും തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നവര്‍ക്കും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വന്നേക്കാം.
ഈയടുത്ത് സൗദിയിലെ ട്രാഫിക് നിയമത്തില്‍ കാതലായ പരിഷ്കാരങ്ങള്‍ വരുത്തുകയുണ്ടായി. പല ലംഘനങ്ങള്‍ക്കും പിഴ ശിക്ഷ വളരെയധികം ഉയര്‍ത്തിയിട്ടുണ്ട്. നമ്മള് തെറ്റല്ലെന്ന് കരുതാത്തതും ചിലപ്പോള്‍ അറിയാതെ ചെയ്തു പോകുന്നതുമായ പല കാര്യങ്ങളും പിഴ ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് എന്നറിയുക.
വിവിധ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ലഭിക്കുന്ന പിഴ ശിക്ഷ താഴെ കൊടുത്തിരിക്കുന്നു. ഒരു ഡ്രൈവര്‍ അല്ലെങ്കില്‍ കാല്‍നട യാത്രക്കാരന് ലംഘിക്കുന്ന നിയമങ്ങളുടെ ഗൌരവം അനുസരിച്ചാണ് അയാള്‍ക്ക് പിഴ ശിക്ഷ ലഭിക്കുക. അതിനായി നിയമ ലംഘനങ്ങളെ അടക്കേണ്ട തുകയുടെ അടിസ്ഥാനത്തില്‍ പല വിഭാഗങ്ങള്‍ ആക്കി തരം തിരിച്ചിട്ടുണ്ട്.
- 100 മുതല്‍ 150 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
- 150 മുതല്‍ 300 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
- 300 മുതല്‍ 500 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
- 500 മുതല്‍ 900 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
- 1000 മുതല്‍ 2000 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
- 3000 മുതല്‍ 6000 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
- 5000 മുതല്‍ 10,000 റിയാല്‍ വരെയുള്ള നിയമ ലംഘനങ്ങള്‍
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 100 മുതല്‍ 150 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
- വാഹനത്തിന്റെ ഡ്രൈവര്‍ എല്ലായ്പ്പോഴും ന്യായമായ വിവേകം പ്രകടിപ്പിക്കേണ്ടതുണ്ട്. അത് അയാളുടെ സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും അത്യന്താപേക്ഷിതമാണ്. വാഹനത്തിന്റെ എഞ്ചിന് ഓഫാക്കാതെയും ഡോറുകള്‍ അടക്കാതെയും വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങി പോകുന്നത് കുറ്റമാണ്.
- വാഹനാപകടങ്ങള്‍ സൗദി അറേബ്യയില്‍ എല്ലായിപ്പോഴും വളരെ അപകടകരമാണ്. വാഹനാപകടത്തില്‍ പെരിക്ക് സംഭവിച്ചാലും വാഹനങ്ങള്‍ക്ക് കേടു സംഭവിച്ചാലും ജീവഹാനി ഉണ്ടായാലും വളരെ വലിയ തുകയാണ് നല്‍കേണ്ടി വരിക. അത് കൊണ്ട് ഇന്‍ഷുറന്‍സ് എടുക്കുക എന്നത് ഒരാളെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായും വളരെ അത്യാവശ്യവുമാണ്. നിയമപരമായി വാഹങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. കാലാവധിയുള്ള ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ കുറ്റകരമാണ്.
- കാല്‍നടയാത്രക്കാര്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്. പലപ്പോഴും വാഹനങ്ങള്‍ റോഡിലൂടെ സഞ്ചരിക്കുന്നത് കൂടിയ വേഗതയില്‍ ആയിരിക്കും. പെട്ടെന്ന് റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാരനെ പെട്ടെന്ന് കണ്ടാല്‍ പോലും ആ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വാഹനം പെട്ടെന്ന് നിര്‍ത്തുക പ്രയാസകരവും അപകടകരവുമാണ്. അതിനാല്‍ റോഡ് മുറിച്ചു കടക്കാന്‍ പ്രത്യേകം നിശ്ചയിച്ച സ്ഥലങ്ങളിലൂടെ മാത്രം കടക്കുക. അല്ലാത്ത പക്ഷം നിയമ ലംഘനമാണ്.
- സിഗ്നലുകള്‍ വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, കാല്‍നട യാത്രക്കാര്‍ക്കും ബാധകമാണ്. അത് കൃത്യമായി പാലിക്കുന്നത് സ്വയം അപകടം വരുത്തി വക്കാതെയും മറ്റുളവര്‍ക്ക് അപകടം ഉണ്ടാക്കാതെയും ഉള്ള അവസ്ഥ ഉണ്ടാക്കും. ഉദാഹരണമായി സിഗ്നലുകളില്‍ മഞ്ഞ നിറത്തിലുള്ളതോ പച്ച നിറത്തില്‍ ഉള്ളതോ ആയ ലൈറ്റുകള്‍ പ്രകാശിക്കുന്ന സമയത്ത് റോഡ് മുറിച്ചു കടക്കരുത്.
- ഒരു വാഹനത്തിന്റെ ഡ്രൈവര്‍ തന്റെ വാഹനം അപകടത്തില്‍ പെടാതെ സൂക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവരുടെ ജീവനും വില കല്പ്പിക്കണം. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ മുന്‍ഗണന നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുക തന്നെ വേണം. അല്ലാത്ത പക്ഷം അത് നിയമ ലംഘനമാകും.
- വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനായി നിശ്ചിത സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ടാകും അല്ലെങ്കില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ടാകും.
പാര്‍ക്കിങ്ങിനായി അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവൂ. - വാണിജ്യ കേന്ദ്രങ്ങള്‍ക്ക് സാധാരണയായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തുക. അനുവാദമില്ലാതെ അവിടെക്കുള്ള പ്രവേശനം നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത്തരം സ്ഥലങ്ങളിലേക്ക് അനുമതിയില്ലാത്ത വാഹനം ഓടിക്കുന്നത് മേല്‍ പറഞ്ഞ പ്രകാരമുള്ള പിഴ ശിക്ഷ ലഭിക്കാന്‍ അര്‍ഹതയുള്ള ലംഘനമാണ്.
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 150 മുതല്‍ 300 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
- വാഹന അപകടം ഉണ്ടായാല്‍ അതിന് ചുറ്റും കൂട്ടമായി നില്ക്കാന് പാടുള്ളതല്ല. അപകട സ്ഥലത്ത് കൂട്ടംകൂടി നില്‍ക്കുന്നത് നിയമ ലംഘനമാണ്.
- വാഹനത്തിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം എന്നുള്ളത് ഏറ്റവും നിര്‍ബന്ധമായി നടപിലാക്കുന്ന ഒരു നിയമമാണ്. യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ് ഈ നിയമം കര്‍ശനമായി നടപ്പിലാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുന്നത് മേല്‍ പറഞ്ഞ തുക പിഴ ശിക്ഷയായി ലഭിക്കാം ഗൗരവമുള്ള നിയമ ലംഘനമാണ്.
- ഡ്രൈവറുടെ കാഴ്ചക്ക് തടസ്സം വരുത്തുന്ന രീതിയില്‍ വാഹനത്തിനകത്തോ പുറത്തോ തടസ്സങ്ങളോ അലങ്കാരങ്ങളോ വെക്കുന്നത് നിയമ ലംഘനമാണ്.
- മുന്‍പിലുള്ള വാഹനം ഏതെങ്കിലും കാരണവശാല്‍ അപ്രതീക്ഷിതമായി നിര്‍ത്തുകയാണെങ്കില്‍ പെട്ടെന്നുള്ള അപകടം ഒഴിവാക്കാന്‍ പിറകിലുള്ള വാഹനം നിശ്ചിത അകലം പാലിച്ചായിരിക്കണം വാഹനം ഓടിക്കേണ്ടത്.
- നേര് വഴിയിലൂടെ പോകുന്ന വാഹനം വലത്തോട്ടോ ഇടത്തോട്ടോ തിരിക്കണമെങ്കില്‍ പിറകെ വരുന്ന ഡ്രൈവര്‍ക്ക് അത് സംബന്ധമായ മുന്നറിയിപ്പ് നല്‍കേണ്ടതുണ്ട്. അപകടം ഒഴിവാക്കാന്‍ ഇത് അത്യന്താപേക്ഷിതമാണ്. അതിനാല്‍ വശങ്ങളിലേക്ക് തിരിയുന്നതിന് മുന്‍പായി വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത് കുറ്റകരമാണ്. അല്ലാത്ത പക്ഷം മേല്‍ പറഞ്ഞ സംഖ്യ പിഴയായി നല്‍കേണ്ടി വരും.
- വാഹനങ്ങള്‍ പിറകോട്ട് എടുക്കുന്നത് അത്യന്തം അപകടകരമാണ്. തീരെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ മാത്രമേ പ്രധാനപ്പെട്ട നിരത്തുകളില്‍ വാഹനം പിറകോട്ട് എടുക്കാന്‍ പാടുള്ളൂ. അതും ഇരുപത് മീറ്റര്‍ ദൂരം മാത്രം. അതില്‍ കൂടുതല്‍ വാഹനം പിറകോട്ട് എടുക്കുന്നത് ശിക്ഷാര്‍ഹാമാണ്.
- വാഹനത്തിന്റെ ഹെഡ് ലൈറ്റ് മറ്റു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ശല്യമുണ്ടാക്കാത്ത രീതിയില്‍ പ്രവര്‍ത്തിപ്പിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്. അല്ലാത്ത പക്ഷം പിഴ ശിക്ഷ നല്‍കേണ്ടി വന്നേക്കാം.
- വാഹനം ഓടിക്കുന്നവര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായും കൈവശം സൂക്ഷിക്കേണ്ടതാണ്. പോലീസുകാരുടെയും പട്രോള്‍ സംഘങ്ങളുടെയും പരിശോധനയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണ്. അല്ലാത്ത പക്ഷം നിയമ ലംഘനമാണ്.
- വളരെ ശബ്ദം കൂടുതലുള്ള തരത്തിലുള്ള ഹോണുകള്‍ ഉപയോഗിക്കല്‍, മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകുന്ന തരത്തില്‍ ഹോണുകള്‍ പ്രവര്‍ത്തിപ്പിക്കല്‍, ഹോണ്‍ മുഴക്കല്‍ നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ഹോണ്‍ ഉപയോഗിക്കല്‍ എന്നിവയൊക്കെ കുറ്റകരമാണ്. ഹോണിന്റെ ദുരുപയോഗം മേല്‍ പറഞ്ഞ പിഴ ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ കുറ്റമാണ്.
- വാഹനം നിശ്ചിത സമയ പരിധികളില്‍ ഗതാഗത നിയമ പ്രകാരം ആവശ്യമായ് പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതാണ്. അല്ലാത്ത പക്ഷം പിഴയൊടുക്കേണ്ടി വന്നേക്കാം.
- അപകടങ്ങളും അസൗകര്യങ്ങളും ഒഴിവാക്കാനായി റോഡുകളില്‍ പല തരത്തിലുള്ള ഗതാഗത നിയന്ത്രണ വ്യവസ്ഥകള്‍ നടപ്പിലാക്കിയിട്ടുണ്ടാകും. ഇവ പാലിക്കാതിരിക്കുന്നത് കുറ്റകരമാണ്.
- നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം അതിന്റെ ടയറുകളില്‍ നിന്ന് ശബ്ദം പുറത്തുവരുന്ന നിലയില്‍ അതിവേഗത്തില്‍ മുന്നോട്ടെടുക്കുന്നത് പിഴ ശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.
- ട്രാഫിക്ക് സിഗ്നലുകളിലും സെക്യൂരിറ്റി ചെക്ക് പോയിന്റുകളിലും മറ്റുള്ള വാഹനങ്ങളെ ഓവര്‍ടെക്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണ്. അങ്ങിനെ ചെയ്യുന്നവര്‍ പിഴ ഒടുക്കേണ്ടി വരും.
- ബൈക്കുകള്‍, സൈക്കിള്‍ യാത്രക്കാര്‍ എന്നിവര്‍ മറ്റു വാഹനങ്ങളില്‍ തൂങ്ങി യാത്ര ചെയ്യുന്നത് കുറ്റകരമാണ്. ഇത് സൗദി നിരത്തുകളില്‍ അധികം സാധാരണമല്ലാത്ത ഒരു നിയമ ലംഘനമാണ്. പക്ഷെ ഉള്‍പ്രദേശങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ കണ്ടു വന്നേക്കാം. ഈ പ്രവൃത്തി മേല്‍ പറഞ്ഞ തരത്തിലുള്ള പിഴ ശിക്ഷ ലഭിക്കാന്‍ പര്യാപ്തമായ കുറ്റമാണ്.
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
- വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പുറത്തു പോകുന്നത് പല വിധത്തിലുള്ള അപകടങ്ങള്‍ക്ക് അത്യാഹിതങ്ങള്‍ക്കും വഴിയൊരുക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ ഒപ്പമില്ലാതെ പത്തു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്ത് പോകരുത്.
- ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും മാലിന്യങ്ങള്‍ അടക്കമുള്ള യാതൊന്നും പുറത്തേക്കു എറിയാന്‍ പാടുള്ളതല്ല. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ പിഴ ശിക്ഷക്ക് അര്‍ഹരാണ്.
- പ്രധാന റോഡുകളില്‍ വാഹനം നിര്‍ത്തിയിടുന്നത് കുറ്റകരമാണ്. എന്നാല്‍ അപകടം, യന്ത്ര തകരാറുകള്‍ തുടങ്ങിയ ചില അടിയന്തിര സന്ദര്‍ഭങ്ങളില്‍ അങ്ങിനെ ചെയ്യേണ്ടി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷാ ത്രികോണം (സേഫ്റ്റി ട്രയാങ്കിള്‍) പോലുള്ള മുന്നറിയിപ്പുകള്‍ വാഹനത്തിനു പിറകില്‍ മറ്റുള്ള ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം പിഴ ശിക്ഷ ലഭിക്കാം.
- ബ്രേക്കിന്റെ ഉപയോഗം വളരെ ശ്രദ്ധാപൂര്‍വമായിരിക്കണം. ചില അടിയന്തിര സാഹചര്യങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഡ്രൈവര്‍ക്ക് പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടി വന്നേക്കാം. എന്നാല്‍ അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് നിയമ ലംഘനമായി കണക്കാക്കും.
- ഡ്രൈവിംഗ് ലൈസന്‍സിലെ എക്സ്പയറി തിയതി എപ്പോഴും ശ്രദ്ധിക്കുക. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നത് ഗൗരവമേറിയ നിയമ ലംഘനമാണ്.
- റോഡുകളിലെ ഇന്റര്‍സെക്ഷനുകള്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സ്ഥലങ്ങളാണ്. വളരെ ശ്രദ്ധാപൂര്‍വ്വം ആയിരിക്കണം ഇത്തരം സ്ഥലങ്ങളില്‍ വാഹനം ഓടിക്കേണ്ടത്. ഇന്റര്‍സെക്ഷനുകളില്‍ ഗതാഗത നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതുണ്ട്.
- ഒരു ഡ്രൈവര്‍ പ്രധാന നിരത്തുകളിലെ ഓരോ ട്രാക്കിന്റെയും വേഗത നിയമങ്ങള്‍ അറിഞ്ഞിരിക്കണം. കൂടിയ വേഗതയില്‍ വാഹനം ഓടിക്കുന്നത് പോലെ തന്നെ മറ്റുള്ള വാഹനങ്ങളുടെ വേഗതയോ ഗതാഗതമോ തടസ്സപ്പെടുത്തുന്ന തരത്തില്‍ വളരെ സാവധാനത്തില്‍ വാഹനം ഓടിക്കുന്നതും നിയമ ലംഘനമാണ്.
- മേല്‍ പറഞ്ഞ പോലെ തന്നെ റോഡിലെ ട്രാക്കുകളുടെ പ്രത്യേകതകള്‍ അറിയാതെ വാഹനം ഓടിക്കുന്നത് കുറ്റകരമാണ്. വേഗതയുടെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ പ്രത്യേക ട്രാക്ക് തിരഞ്ഞെടുക്കേണ്ടതുണ്ട്.
- വാഹനം ഓടിക്കുന്ന വ്യക്തിയുടെ പരിപൂര്‍ണ്ണ ശ്രദ്ധ ഡ്രൈവിങ്ങില്‍ മാത്രമായിരിക്കണം. വാഹനം ഓടിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുള്ള കാര്യങ്ങള്‍ കൂടി ചെയ്യുന്നത് കുറ്റകരമാണ്.
- വാഹനത്തിലെ മ്യൂസിക് സിസ്റ്റം പോലുള്ള ഉപകരണങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകുന്ന വിധത്തിലോ മറ്റോ ശബ്ദമുണ്ടാക്കുക, രാജ്യത്തെ പൊതുവായുള്ള സംസ്കാരത്തിന് എതിരായ പ്രവൃത്തികള്‍ ചെയ്യുക എന്നിവ ശിക്ഷാര്‍ഹമാണ്.
- കുട്ടികളുടെ സുരക്ഷിതത്വത്തിനായി ബേബി സീറ്റുകള്‍ ഉപയോഗിക്കാന്‍ ഗതാഗത നിയമം വ്യവസ്ഥ ചെയ്യുന്നു. അല്ലാത്ത പക്ഷം മേല്‍ പറഞ്ഞ പിഴ ശിക്ഷ ലഭിച്ചേക്കാം.
- റോഡിലെ ഇറക്കത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ആവശ്യമായ് സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിയമ ലംഘനത്തിനുള്ള പിഴ ശിക്ഷ ലഭിച്ചേക്കാം.
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 500 മുതല്‍ 900 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
- വാഹനം നിര്‍ത്താനുള്ള റെഡ് സിഗ്നല്‍ മറികടക്കുന്നത് അത്യന്തം ഗൗരവമേറിയ നിയമ ലംഘനമാണ്. അത് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നു.
- ചില വാഹനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. പ്രത്യേക സിഗ്നലുള്ള സ്ഥലങ്ങളില്‍ അത്തരത്തില്‍ മുന്‍ഗണനയുള്ള വാഹനങ്ങള്‍ കടന്നു പോകാന്‍ തക്ക വണ്ണം മറ്റു വാഹനങ്ങള്‍ നിര്‍ത്തി കൊടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം മേല്‍ പറഞ്ഞ പിഴ ശിക്ഷ ലഭിക്കാം.
- വാഹനങ്ങളില്‍ എഴുതല്‍, ചിത്രങ്ങളും പോസ്റ്ററുകളും പതിക്കല്‍ തുടങ്ങിയവ നിയമ വിരുദ്ധമാണ്. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ആവശ്യമായ അനുമതി നേടിയെടുത്ത ശേഷമേ ഇത്തരം പ്രവൃത്തികള്‍ ചെയ്യാവൂ. അല്ലാത്ത പക്ഷം മേല്‍ പറഞ്ഞ തുക പിഴയൊടുക്കേണ്ടി വന്നേക്കാം.
- റോഡില്‍ മുന്‍ഗണന നല്‍കേണ്ട വാഹനങ്ങളിലാണ് പ്രത്യേക സൈറനുകളും ലൈറ്റുകളും ഘടിപ്പിക്കുക. മറ്റു വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്ക് വഴിയൊരുക്കി തരാനാണ് സൈറനുകള്‍ മുഴക്കുന്നത്. പലപ്പോഴും ഈ വാഹനങ്ങള്‍ സാധാരണയില്‍ കവിഞ്ഞ വേഗതയില്‍ ആയിരിക്കും റോഡിലൂടെ പോകുക. ഈ വാഹനങ്ങളെ ഒരിക്കലും പിതുടരരുത്. അത് നിയമ ലംഘനമാണ്.
- എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് എപ്പോഴും സൈറന്‍ മുഴക്കി പോകുന്നതിനുള്ള അനുവാദമില്ല. ആവശ്യമില്ലാത്ത സമയങ്ങളില്‍ ഇത്തരം വാഹനങ്ങളില്‍ സൈറന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
- റോഡില്‍ ഇറക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ റോഡുകളില്‍ ഇറക്കാവൂ. കൗതുകത്തിന് വേണ്ടി സൂക്ഷിക്കുന്ന വാഹനങ്ങള്‍ റോഡില്‍ ഓടിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.
- ഇന്റര്‍സെക്ഷനുകളില്‍ വലതു വശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്. അത്തരത്തില്‍ മുന്‍ഗണന നല്‍കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്.
- അപ്രധാന റോഡുകളില്‍ നിന്നും പ്രധാന നിരത്തുകളിലേക്ക് കടക്കുന്നവര്‍ മെയിന്‍ റോഡുകളിലെ വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.
- റോഡുകളിലും സിഗ്നലുകളിലും ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.
- റൌണ്ട് എബൌട്ടുകളില്‍ ആദ്യം കടന്ന വാഹനങ്ങള്ക്കാന് മുന്‍ഗണന നല്‍കേണ്ടത്. സിഗ്നലും ട്രാഫിക് പോലീസുകാരനും ഇല്ലാത്ത റൗണ്ട് എബൗട്ടുകളില്‍ അത്തരം വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുന്നത് നിയമ ലംഘനമാണ്.
- റൌണ്ട് എബൌട്ടുകളെ പോലെ തന്നെ ഇന്റര്‍ സെക്ഷനുകളിലും ആദ്യം എത്തുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ഗതാഗത നിയമ ലംഘനമാണ്.
- റൌണ്ട് എബൌട്ടുകളില്‍ വാഹനം പിറകോട്ട് എടുക്കാന്‍ പാടുള്ളതല്ല. ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ അങ്ങിനെ ചെയ്യേണ്ടി വന്നാല്‍ വാഹനം പിന്നോട്ടെടുക്കുന്ന ഡ്രൈവര്‍ മറ്റു ദിശകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. അല്ലാത്ത പക്ഷം അത് നിയമ വിരുദ്ധമാണ്.
- മറ്റൊരു ട്രാക്കിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവര്‍ നേരായ ദിശയില്‍ പോകുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുന്നത് കുറ്റകരമാണ്.
- ബസുകളും ട്രെയിനുകളും അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് എപ്പോഴും മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മുഗണന നല്‍കേണ്ടതുണ്ട്.
- വാഹനങ്ങളില്‍ ആളുകളെ കയറ്റുന്നതിനു അനുമതി നിഷേധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആളുകളെ കയറ്റാന്‍ പാടില്ല.
- സൗദിയില്‍ നിരവധി പേരാണ് ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം അപകടം ക്ഷഷണിച്ചു വരുത്തുന്നത്. ഡ്രൈവിംഗിനിടെ കൈകൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്.
- ഭിന്ന ശേഷിയുള്ളവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
- വാഹനങ്ങളില്‍ നിന്നും പുറത്തേക്കു വമിക്കുന്ന പുക നിശ്ചിത അളവില്‍ കൂടുതലാകാന്‍ പാടില്ല. പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ ഓടിക്കുന്നത് നിയമ വിരുദ്ധമാണ്.
- വാഹനങ്ങളില്‍ കൂളിംഗ് ഫിലിം പതിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. അത്തരം വ്യവസ്ഥകള്‍ പാലിക്കാതെ കൂളിംഗ് ഫിലിം ഒട്ടിച്ച് കാഴ്ചകള്‍ മറക്കുന്നത് കുറ്റകരമാണ്.
- വാഹനത്തിനു അനുമതി നല്കപ്പെട്ടിരിക്കുന്ന ആവശ്യത്തിനല്ലാതെ മറ്റു ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കല്‍ നിയമ വിരുദ്ധമാണ്.
- ലോഡുകള്‍ കയറ്റുന്ന വാഹനങ്ങളില്‍ അത്തരം ലോഡുകള്‍ മറ്റുള്ള വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കും അപകടവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാത്ത തരത്തില്‍ സുരക്ഷിതമായി ബന്ധിക്കുകയും മറക്കുകയും ചെയ്തിരിക്കണം.
- ടണലുകകളിലേക്ക് പ്രവേശിക്കുമ്പോള്‍ വാഹനത്തിന്റെ ലൈറ്റ് ഓണ്‍ ആക്കേണ്ടതാണ്. അല്ലാത്ത പക്ഷം മേല്‍ പറഞ്ഞ പിഴ ശിക്ഷ ലഭിച്ചക്കാം.
- ഓരോ തരം വാഹനങ്ങളിലും കയറ്റാവുന്ന ഭാരത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. മിനി ലോറികളില്‍ നിശ്ചയിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതല്‍ ഭാരം കയറ്റുന്നത് മേല്‍ പറഞ്ഞ പിഴക്ക് ശിക്ഷാര്‍ഹമാണ്.
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1000 മുതല്‍ 2000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
- സാധുവായ ലൈസന് ഇല്ലാതെ വാഹനം ഓടിക്കുന്നത് അതീവ കുറ്റകരമാണ്. ലൈസന്‍സ് ലഭിക്കുന്നതിനു മുന്‍പായും ലൈസന്‍സ് സാധുവല്ലാതായി തീര്‍ന്ന ശേഷവും വാഹനം ഓടിക്കാന്‍ പാടുള്ളതല്ല.
- ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡും വാഹനത്തിന്റെ രേഖകളും കാണിച്ച് കൊടുക്കേണ്ടതുണ്ട്. അവര്‍ ആവശ്യപ്പെടുമ്പോള്‍ രേഖകള്‍ കാണിക്കാന്‍ വിസമ്മതിക്കുന്നത് നിയമ ലംഘനമാണ്.
- ഒരു വാഹനത്തെ മറ്റു വാഹനങ്ങളില്‍ നിന്നും തിരിച്ചറിയുന്നതിന് വേണ്ടിയാണ് വാഹനത്തിനു രജിസ്ട്രേഷന് നമ്പര്‍ അനുവദിച്ചു നല്‍കിയിട്ടുള്ളത്. ആ രജിസ്ട്രേഷന് നമ്പര്‍ പ്രസ്തുത വാഹനത്തില്‍ വ്യക്തമായും കൃത്യമായും പ്രദര്‍ശിപ്പിക്കണം.
- വാഹനത്തിന്റെ മുന്‍വശത്ത് രജിസ്റ്റര്‍ നമ്പര്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെ വാഹനം ഓടിക്കുന്നത് കുറ്റകരമാണ്.
- വാഹനത്തില്‍ യഥാ സ്ഥാനങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് നിയമ വിരുദ്ധമാണ്.
- വാഹനം ഉപയോഗിക്കുന്ന മേഖലയില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വാഹനം ആ മേഖലയില്‍ ഉപയോഗിക്കാവൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പായി വാഹനം ഉപയോഗിക്കുന്നത് കുറ്റകരമാണ്.
- വാഹനത്തിന്റെ ബോഡിയിലും മറ്റും വ്യത്യാസം വരുത്തുന്നതിന് അനുമതി ആവശ്യമാണ്. അനുമതി ലഭിക്കാതെ മാറ്റങ്ങള്‍ വരുത്തുന്നത് മേല്‍ പറഞ്ഞ സംഖ്യ പിഴ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.
- കയറ്റുമതിക്കായുള്ള അനുമതി നല്‍കിയിരിക്കുന്ന വാഹനങ്ങള്‍ അനുമതി പത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ രാജ്യത്ത് നിന്നും പുറത്തേക്ക് കടന്നിരിക്കണം. അല്ലാത്ത പക്ഷം നിയമ ലംഘനമായി കണക്കാക്കും.
- ഗതാഗത തിരക്കുകള്‍ ഒഴിവാക്കുന്നതിനും മറ്റുമായി ലോറികള്‍ക്കും ട്രക്കുകള്‍ക്കും നഗരത്തില്‍ പ്രവേശിക്കാനും പുറത്തേക്ക് പോകുന്നതിനും നിശ്ചിത സമയങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ആ നിശ്ചിത സമയങ്ങളിലല്ലാതെ ഇത്തരം വാഹനങ്ങളുടെ യാത്ര നിയമ വിരുദ്ധമാണ്.
- ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൗദി അറേബ്യയില്‍ താരതമ്യേന കുറവാണ്. ബൈക്കുകള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്നത് നിയമത്തിന്റെ കര്‍ശന നിര്‍ദ്ദേശമാണ്.
- പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും അപകടകരമാകുന്ന വസ്തുക്കള്‍ പ്രധാന നിരത്തുകളില്‍ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്.
- എക്സ്പ്രസ് ഹൈവേകളില്‍ കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കാന്‍ പാടുള്ളതല്ല. അത്തരം ക്രോസിംഗ് അത്യന്തം അപകടകരമായതിനാല്‍ പിടിക്കപ്പെട്ടാല്‍ മേല്‍ പറഞ്ഞ തരത്തില്‍ വന്‍തുക പിഴയായി ഈടാക്കും.
- ഇടുങ്ങിയ റോഡുകള്‍, ടണലുകള്‍, കയറ്റങ്ങള്‍, ഇറക്കങ്ങള്‍, അത് പോലെ ഓവര്‍ടെക്കിംഗ് നിരോധിച്ച മറ്റു സ്ഥലങ്ങള്‍ എന്നിവകളില്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ പാടുള്ളതല്ല.
- ഒരുദ്യോഗിക വാഹനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും എപ്പോഴും മറ്റു വാഹനങ്ങള്‍ മുന്തിയ പരിഗണന തന്നെ നല്‍കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിയമ ലംഘനമായി കണക്കാക്കും.
- വാഹനത്തിന്റെ വലിപ്പത്തിനും ഉപയോഗത്തിനും അനുസൃതമായി ഓരോ തരം വാഹനങ്ങള്‍ ഓടിക്കുന്നതിനും പ്രത്യേക ലൈസന്‍സുകളാണ് അനുവദിച്ചു നല്‍കുക. ആ ലൈസന്‍സുകള്‍ ഉപയോഗിച്ച് ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന തരം വാഹനങ്ങള്‍ മാത്രമേ ഓടിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം അത് ഗുരുതരമായ നിയമ ലംഘനമാണ്.
- റെയില്‍വേ ട്രാക്കുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഗുരുതരമായ ഗതാഗത നിയമ ലംഘനമാണ്.
- ഓരോ വാഹനത്തിലും കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് കുറ്റകരമാണ്.
- വാഹനം ഓടിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രാക്കുകളിലൂടെയും കാല്‍നടക്കാര്‍ സഞ്ചരിക്കുന്ന ഫുട്പാത്തുകളിലും വാഹനങ്ങള്‍ ഓടിക്കുന്നത് കുറ്റകരമാണ്.
- വാഹനത്തില്‍ ആളുകളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തി വേണം ചെയ്യാന്‍. ഓടുന്ന വാഹനങ്ങളില്‍ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കുറ്റകരമാണ്.
- വാഹനങ്ങളില്‍ ബ്രേക്ക് ലൈറ്റ്, റിഫ്ളക്റ്ററുകള്‍, സൈഡ് ലൈറ്റുകള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അത് പോലെ തന്നെ ലോറികളില്‍ സുരക്ഷാ ബാരിയറുകള്‍ ഉണ്ടായിരിക്കണം.
- വാഹനത്തിന്റെ ഹെഡ് ലൈറ്റിന് ആവശ്യമായ പ്രകാശം ഉണ്ടായിരിക്കണം. രാത്രിയിലും മഞ്ഞു പോലുള്ള സമയങ്ങളിലും ആവശ്യമായ തീവ്രത ഉള്ള ലൈറ്റുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.
- ആളുകളുടെ ജീവന് അപകടകരമായതിനാല്‍ വാഹനഭ്യാസ പ്രകടനം നടത്തുന്ന സ്ഥലങ്ങളില്‍ കൂട്ടമായി നില്‍ക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.
- ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭിക്കുന്ന നമ്പര്‍ പ്ലേറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
- ഹെവി ലോറികളിലും നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റത്തുന്നത് ശിക്ഷാര്‍ഹാമാണ്.
- വാഹനത്തിന്റെ ബ്രേക്ക്, ലൈറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇലാതെ വാഹനങ്ങള്‍ ഓടിക്കല്‍ വാഹനം ഓടിക്കുന്ന വ്യക്തിയെ പോലെ തന്നെ മറ്റുള്ളവര്‍ക്ക് കൂടി അപകടം വരുത്തുമെന്നതിനാല്‍ നിയമ വിരുദ്ധമാണ്.
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 3000 മുതല്‍ 6000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
- സ്കൂള്‍ ബസ്സുകള്‍ക്ക് എപ്പോഴും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂള്‍ ബസ്സുകളെ മറികടക്കാന്‍ പാടില്ല.
- വാഹനം നിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെടുന്ന സമയത്ത് വാഹനം നിര്‍ത്താതിരിക്കുക, ചെക്ക് പോയിന്റുകളില്‍ പരിശോധനക്ക് വാഹനം നിര്ത്താതിക്കുക എന്നിവ വന്‍തുക പിഴശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.
- വാഹനങ്ങളുടെ പിന് വശത്തും നിര്‍ബന്ധമായും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം ഗുരുതരമായ ഗതാഗത നിയമ ലംഘനമായി കണക്കാക്കപ്പെടും.
- നമ്പര്‍ പ്ലേറ്റിലെ അക്ഷരങ്ങളോ അക്കങ്ങളോ മായ്ക്കുകയോ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തില്‍ മറക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
- സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് പ്രകാശിച്ചു കൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും വാഹനം മുന്പോട്ട് എടുക്കാന്‍ പാടില്ല. ചുവന്ന ലൈറ്റിനെ മറി കടക്കുന്നത് അതീവ കുറ്റകരമാണ്.
- റോഡുകളിലെ സിഗ്നലുകളും റിഫ്ളക്റ്ററുകളും കാമറകളും കേട് വരുത്തുന്നത് അതീവ കുറ്റകരമാണ്.
- രാജ്യത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത ചിത്രങ്ങളും സ്റ്റിക്കരുകളും മുദ്രാവാക്യങ്ങളും വാഹനങ്ങളില്‍ പതിക്കുന്നത് കുറ്റകരമാണ്.
- പൊതു നിരത്തുകളിലെ മത്സര പാച്ചില്‍ കുറ്റകരമാക്കപ്പെട്ടിരിക്കുന്നു.
- ഹെവി വാഹനങ്ങളും ട്രാക്കുകളും ലോറികളും വലതു വശത്തെ ട്രാക്കിലൂടെ അല്ലാതെ പോകുന്നത് നിയമ ലംഘനമാണ്.
- ഒട്ടകങ്ങളെയും മറ്റു കാലികളെയും അവയുടെ ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്. അവ റോഡുകളില്‍ ഇറങ്ങി നിന്ന് അപകടം ഉണ്ടാക്കാത്ത വിധത്തില്‍ അവയെ റോഡുകളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണ്.
- ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പോലെയുള്ള സ്റ്റിക്കറുകള്‍, ലൈറ്റുകള്‍, സൈറനുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാടില്ല.
- പൊതു മരാമത്ത് വാഹനങ്ങള്‍ എപ്പോഴും വളരെ പതുക്കെയായിരിക്കും സഞ്ചരിക്കുക. ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ ഇവ റോഡിലൂടെ സഞ്ചരിക്കാന്‍ പാടുള്ളതല്ല.
- രാജ്യ സംസ്കാരത്തിന് നിരക്കാത്ത മുദ്രാവാക്യങ്ങള്‍ വാഹനങ്ങളില്‍ പതിക്കുന്നത് കുറ്റകരമാണ്.
- റോഡിന്റെ എതിര് ദിശയിലേക്കു വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ ഗതാഗത നിയമ ലംഘനമാണ്.
- മറ്റു വാഹനനങ്ങള്‍ക്കും ജീവനും അപകടകരമാം വിധം സാഹസികമായി വാഹനങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോകുന്നത് പിഴ ശിക്ഷക്ക് അര്‍ഹമായ കുറ്റമാണ്.
താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 5000 മുതല്‍ 10,000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.
1. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്.
2.വാഹനത്തിന്റെ ഷാസി നമ്പര്‍ മായ്ച്ചു കളയുന്നതും പുതിയ നമ്പര്‍ പതിക്കുന്നതും വന്‍തുക പിഴശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.
3. വാഹനം ഓടിക്കുന്ന വ്യക്തി മദ്യം, മയക്കു മരുന്ന്, മറ്റു ലഹരി ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുനത് ഗൗരവമേറിയ കുറ്റമാണ്.
4. ഒട്ടകങ്ങളും കാലികള്‍ക്കും റോഡുകള്‍ മുറിച്ചു കടക്കുന്നതിന് പ്രത്യേകം സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ടാകും. അതിലൂടെയല്ലാതെ റോഡ് മുറിച്ചു കടക്കുന്നതിന് കാലികളെ അനുവദിക്കുന്നത് മേല്‍ പറഞ്ഞ തരത്തിലുള്ള വന്‍തുക പിഴയായി ലഭിക്കാന്‍ തക്ക നിയമ ലംഘനമാണ്.
അമിത വേഗത്തിനുള്ള പിഴകൾ
കൂടിയ വേഗമായി 120 കിലോമീറ്റർ നിശ്ചയിച്ച റോഡുകൾ
1. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 10 മുതൽ 20 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 150 റിയാൽ, കൂടിയ പിഴ 300 റിയാൽ
2. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 20 മുതൽ 30 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 300 റിയാൽ, കൂടിയ പിഴ 500 റിയാൽ
3. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 30 മുതൽ 40 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 800 റിയാൽ, കൂടിയ പിഴ 1000 റിയാൽ
4. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 40 മുതൽ 50 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1200 റിയാൽ, കൂടിയ പിഴ 1500 റിയാൽ
5. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ 50 കിലോമീറ്ററും അതിൽ കൂടുതലും വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1500 റിയാൽ, കൂടിയ പിഴ 2000 റിയാൽ
കൂടിയ വേഗമായി 140 കിലോമീറ്റർ നിശ്ചയിച്ച റോഡുകൾ
1. നിശ്ചിത വേഗ പരിധിയേക്കാൾ മണിക്കൂറിൽ അഞ്ചു മുതൽ പത്തു വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 300 റിയാൽ, കൂടിയ പിഴ 500 റിയാൽ
2. മണിക്കൂറിൽ 10 മുതൽ 20 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 800 റിയാൽ, കൂടിയ പിഴ 1000 റിയാൽ
3. മണിക്കൂറിൽ 20 മുതൽ 30 വരെ കി.മീ കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1200 റിയാൽ, കൂടിയ പിഴ 1500 റിയാൽ
4. മണിക്കൂറിൽ 30 കിലോമീറ്ററും അതിൽ കൂടുതലും കൂടിയ വേഗത്തിൽ വാഹനമോടിക്കുന്നതിന് കുറഞ്ഞ പിഴ 1500 റിയാൽ, കൂടിയ 2000 റിയാൽ.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്സര് ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്സര് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കിയാല് പഴയ സ്പോണ്സര്ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്സര് ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്സര്ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള് ഉടനെ ലഭിക്കുന്നതിനായി വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള് ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തങ്ങളുടെ പൗരന്മാര്ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില് ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്ഷ്യം

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.