CRIME
ബിനാമി ബിസിനസ്: വിദേശിക്ക് ശിക്ഷ. സൗദി പൗരന് പാരിതോഷികം.

സൗദി അറേബ്യ: മദീനയിൽ സൗദി പൗരനെ ബിനാമിയാക്കി നിർത്തി കച്ചവടം നടത്തിയിരുന്ന വിദേശിക്ക് കോടതി ശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം ഇയാളെ നാട് കടത്താനും കോടതി ഉത്തരവായിട്ടുണ്ട്.
ബിനാമി ഇടപാടുകൾ നടത്തിയിരുന്ന സ്വദേശിക്കും വിദേശിക്കുമായി 130,000 റിയാൽ പിഴ ചുമത്തി. ബിനാമി ഇടപാടിനെ കുറിച്ച് വിവരം നൽകിയ മറ്റൊരു സൗദി പൗരന് വാണിജ്യ നിക്ഷേപ മന്ത്രാലയം 15000 റിയാൽ പാരിതോഷികമായി നൽകും.
സ്ഥാപനത്തിന്റെ കൊമേഴ്‌സ്യൽ ലൈസൻസ് റദ്ദാക്കി. ബിനാമിയായി നിന്ന സൗദി പൗരന് ഇതേ മേഖലയിൽ കച്ചവട പ്രവർത്തനങ്ങൾ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി. വിദേശിക്ക് ഭാവിയിൽ സൗദിയിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മദീനായി അഫ്‌ഗാൻ പൗരൻ നടത്തിയിരുന്ന ഹോട്ടലാണ് ബിനാമി ബിസിനസ് എന്ന പരാതിയെ തുടർന്ന് അടച്ചു പൂട്ടിയതും വിദേശിയേയും സ്വദേശിയേയും പ്രതികളാക്കി കേസെടുത്തതും. ഒരു സൗദി പൗരനനാണ് ഈ ബിനാമി ഇടപാടിനെ കുറിച്ച് അധികാരികൾക്ക് വിവരം നൽകിയത്.
ഹോട്ടലിൽ ജോലിക്കാരൻ എന്ന നിലയിലാണ് അഫ്ഗാൻ സ്വദേശി പെരുമാറിയിരുന്നതെങ്കിലും യഥാർത്ഥത്തിൽ ഹോട്ടൽ നടത്തിയിരുന്നത് അയാൾ തന്നെയായിരുന്നു. ഉടമയായി രേഖകളിൽ കാണിച്ച സൗദി പൗരന് പ്രതിമാസം നിശ്ചിത തുക നൽകി കൊണ്ടായിരുന്നു ബിസിനസ് നടത്തിയിരുന്നത്.
ജോലിക്കാരനായി നടിച്ച അഫ്ഗാൻ പൗരൻ സ്വന്തം നിലയിലാണ് ഹോട്ടൽ നടത്തുന്നതെന്ന് സംശയം തോന്നിയ സൗദി പൗരൻ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലിൽ പരിശോധന നടത്തിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇതിന് അനുകൂലമായ തെളിവുകൾ കണ്ടെത്തുകയും ചെയ്തു. ഉടമയായ സൗദി പൗരന് പണം നൽകിയതും അഫ്ഗാൻ പൗരന്റെ പേരിൽ ഹോട്ടലിലേക്ക് നിക്ഷേപം നടത്തിയതും കണക്കിൽ കൂടിയ പണം നാട്ടിലേക്ക് അയച്ചതുൾപ്പെടെയുള്ള രേഖകൾ അധികൃതർ കണ്ടെടുത്തു.
തുടർനന്നായിരുന്നു മന്ത്രാലയം ഇവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തത്. കേസ് വിചാരണ പൂർത്തിയാക്കിയ മദീന ക്രിമിനൽ കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഇവർക്ക് 130,000 റിയാൽ പിഴ ചുമത്തുകയായിരുന്നു. ഈടാക്കിയ പിഴയുടെ നിശ്ചിത ശതമാനമാണ് വിവരം നൽകിയ സൗദി പൗരന് പാരിദോഷികമായി നൽകിയത്.
ബിനാമി ബിസിനസ്സിനെതിരെ മന്ത്രാലയം കർശന നടപടികളാണ് സ്വീകരിക്കുന്നത്. തൊഴിൽ മേഖലയുടെ ഒരു വശത്ത് സ്വദേശിവൽക്കരണം നടത്തി സൗദി പൗരന്മാർക്ക് തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും മറു വശത്ത് ബിനാമി ബിസിനസ്സുകൾ തടയാവുന്നതിലേറെയാണെന്നാണ് കണ്ടെത്തൽ. ഇത്തരം ബിസിനസ്സുകൾക്ക് തടയിടുന്നതിന് വേണ്ടിയാണ് ബിനാമി ബിസിനസ്സുകളെ കുറിച്ച് വിവരം നൽകുന്നവർ മന്ത്രാലയം പാരിതോഷികം പ്രഖ്യാപിച്ചത്.
സമാനമായ കേസിൽ ഇതിനു മുൻപും മലയാളികളടക്കം നിരവധി വിദേശികൾ പിടിക്കപ്പെട്ടിട്ടുണ്ട്. ബിനാമി ബിസിനസ് പിടിക്കപ്പെട്ടാൽ കുറ്റത്തിന്റെ ഗൗരവമനുസരിച്ച് പത്ത് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വർഷം വരെ തടവും ലഭിക്കാം. ഇതിനു പുറമെ സൗദിയിൽ പ്രവേശിക്കുന്നതിന് വിദേശികൾക്ക് ആജീവനാന്ത വിലക്കുമേർപ്പെടുത്തും. ഇതിന് പുറമെ വിദേശികൾക്ക് ബിനാമി ബിസിനസിനായുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകുകയും പ്രതിഫലം പറ്റുകയും ചെയ്യുന്ന സൗദി പൗരന്മാർക്ക് പിന്നീട് ഇതേ മേഖലയിൽ ബിസിനസ്സ് നടത്താനും വിലക്കേർപ്പെടുത്തും.
കഴിഞ്ഞ വർഷം സകാക്കയി ബിനാമി ബിസിനസ്സ് നടത്തിയിരുന്ന കുഞ്ഞിപ്പാറമ്മാട്ട് നസീർ, യൂനുസ് കാരാടൻ ഇബ്രാഹിം, അസീസ് പാവേരി എന്നീ മൂന്ന് മലയാളികൾക്ക് സകാക്ക ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരുന്നു . സകാക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ മേഖലയിലായിരുന്നു സഗീർ ബിൻ ദഹ്‌ലാൻ ബിൻ നസീർ അൽ ഷരാരി എന്ന സൗദി പൗരനെ ബിനാമിയാക്കി ഇവർ സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തിയിരുന്നത്.
നസീറിന് ആറുമാസവും, യൂനസിനും അസീസിനും നാല് മാസം വീതം തടവുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ മൂന്നു ലക്ഷം റിയാൽ പിഴ ഈടാക്കാനും, സ്ഥാപനം അടപ്പിക്കുന്നതിനും, ലൈസൻസും കൊമേർഷ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം മൂന്ന് മലയാളികളെയും സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കുമേർപ്പെടുത്തിയിരുന്നു.
ബിനാമി ബിസിനസ് ചെയ്തിരുന്ന മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരനും വിലക്കേർപ്പെടുത്തിയിരുന്നു. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുകയും ചെയ്തു.
ആ സംഭവത്തിലും ഒരു സൗദി പൗരനാണ് ഇവരുടെ ബിനാമി മന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് മന്ത്രാലയം നടത്തിയ പരിശോധനയിൽ സ്ഥാപനം മലയാളികൾ നടത്തുന്നതാണ് എന്നതിന് തെളിവകൾ കണ്ടെടുത്തു. വലിയ തുക ഇവർ സ്വദേശത്തേക്ക് അയച്ചതിന്റെ രേഖകളും പണമായി ഇവരുടെ പക്കൽ നിന്ന് അഞ്ച് ലക്ഷത്തിലേറെ റിയാലും കണ്ടെടുത്തിരുന്നു.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.