CRIME
സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

വിദേശത്തിരുന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരുടെ എണ്ണം കൂടുകയാണെന്നും കേസില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണെന്നും കേരള പോലീസിന്റെ സൈബർ സെൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള കേസുകള്‍ വിദേശത്ത് ജോലി ചെയ്യുന്നവരുടെ ജോലിയും പ്രവാസ ജീവിതത്തെയു ഗുരുതരമായി ബാധിക്കുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുക, മതസ്പർദ്ധ വളർത്തുക തുടങ്ങിയവയാണ് പ്രധാന പരാതികൾ.
ഇതില്‍ തന്നെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റുകൾ, മത സ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ, കമന്റുകൾ, ഷെയര്‍ ചെയ്തുവെന്നോ പരാതിപ്പെടുന്നവരാണ് ഭൂരിഭാഗവും.
സാധാരണ പ്രവാസികള്‍ക്ക് ഇടയില്‍ പ്രിയങ്കരവും ഉപയോഗിക്കാന്‍ ഏറ്റവും എളുപ്പവുമായതിനലുമാണ് ഫേസ് ബുക്ക് മുഖേന അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതികള്‍ വര്‍ദ്ധിക്കുന്നത്.
ഇത്തരത്തിലുള്ള കേസുകളില്‍ നിയമ നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാറില്ലെങ്കിലും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പരാതികളിൽ പോലീസ് ഉടനെ നടപടികള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം ഗുരുതരമായ കേസുകളില്‍ വിദേശത്ത് നിന്നും സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ കുറ്റവാളികളെ നാട്ടിലെത്തിക്കുകയോ അതിനു കഴിയാത്ത സാഹചര്യങ്ങളില്‍ വിദേശ ഏജന്‍സികളുമായി സഹകരിച്ചു നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളോ സ്വീകരിച്ചു വരുന്നുണ്ട്.
സാധാരണ കേസുകളില്‍ കുറ്റം ചെയ്തവര്‍ക്കെതിരെ പോലീസ് ഉടനെ കര്‍ശന നടപടികള്‍ എടുക്കാത്തതിനാല്‍ ആരെങ്കിലും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടോ എന്ന് പോലും ചിലപ്പോള്‍ കുറ്റം ചെയ്ത ആള് അറിഞ്ഞെന്നു വരില്ല. എന്നാല്‍ അവധിയില്‍ വരുമ്പോള്‍ അറസ്റ്റും മറ്റു നിയമ നടപടികളും നടന്നേക്കാം. വരുമ്പോഴോ പോകുമ്പോഴോ എയര്‍പോര്‍ട്ടുകളില്‍ വച്ച് അറസ്റ്റ് നടന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
നിരവധി കേസുകളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി ഇതുവരെ ആര്‍ക്കും ഗുരുതരന്മായ ശിക്ഷകള്‍ ലഭിച്ചിട്ടില്ലെന് നിയമ വിദഗ്ദര്‍ പറയുന്നു. സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ വിരലില്‍ എണ്ണാവുന്ന കേസുകളില്‍ മാത്രമാണ് അന്വേഷണം മുന്നോട്ടു കൊണ്ട് പോകാന്‍ പോലീസിനു സാധിച്ചിട്ടുള്ളത്.
ഇത്തരം കേസുകളില്‍ പ്രതികളെ എല്ലാ പഴുതുകളും അടച്ചു ശിക്ഷ വാങ്ങി കൊടുക്കാനായി ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളോ നിയമ വിദഗ്ദരോ പോലീസില്‍ നിലവില്‍ ഇല്ല. കൂടാതെ ഭൂരിഭാഗം കേസുകളിലും ഒത്തുതീര്‍പ്പിലെത്തുന്നതിനെ തുടര്‍ന്ന് പരാതിക്കാര്‍ പരാതികള്‍ പിന്‍വലിക്കുന്ന പ്രവണതയും മറ്റൊരു കാരണമാണ്.
എന്നിരുന്നാലും കേസില്‍ ഉള്‍പ്പെടുന്ന പ്രവാസിയുടെ പ്രവാസ ജീവിതത്തെയും ജോലിയേയും ഇത് ദോഷകരമായി ബാധിക്കുമെന്ന് നിയമ വിദഗ്ദര്‍ വിലയിരുത്തുന്നു. കുറ്റം ചെയ്തവരെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യം ലഭിക്കുമെങ്കില്‍ തന്നെയും കോടതി പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടി വെക്കാന്‍ ആവശ്യപ്പെട്ടാല്‍ പിന്നീട് കേസ് തീരുന്നത് വരെയോ ഒത്തു തീര്‍പ്പിലെത്തി കേസ് പിന്‍വലിക്കുന്നത് വരെയോ പ്രവാസിക്ക് തിരിച്ചു പോകാന്‍ സാധിക്കില്ല.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.