CRIME
സൗദിയിൽ മൊബൈലും ഇന്റർനെറ്റുമുള്ള പ്രവാസിയാണെങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

സൗദി അറേബ്യ: നിങ്ങൾക്ക് വളരെ നിസ്സാരമെന്നു തോന്നാവുന്ന ചില പ്രവൃത്തികള്‍ സൗദി അറേബ്യയിൽ ചിലപ്പോള്‍ കനത്ത ശിക്ഷയിലേക്ക് നിങ്ങളെ നയിച്ചേക്കാം. പലപ്പോഴും ചെയ്യുന്ന വ്യക്തി അതൊരു കടുത്ത കുറ്റമാണെന്ന് പോലും തിരിച്ചറിയാതെ ആയിരിക്കും ചതിക്കുഴിയിൽ വീണു പോകുക. മറ്റു ചിലപ്പോൾ ചെയ്യുന്നവർക്ക് അത് കുറ്റമാണെന്ന് മനസ്സിലാക്കിയാണ് ചെയ്യുന്നതെങ്കിലും തന്നെ ആരും തിരിച്ചറിയില്ല എന്നുള്ള മിഥ്യാ ധാരണയുടെ പേരിലായിരിക്കും ചെയ്യുക.
അറിവില്ലാതെയോ, അറിഞ്ഞോ, പെട്ടെന്നുള്ള പ്രകോപനത്തിന് വശംവദനായോ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മൂലമോ, വ്യക്തി വൈരാഗ്യം മൂലമോ സോഷ്യല്‍ മീഡിയകളിലൂടെയും ഇന്റെര്‍നെറ്റിലൂടെയും മറ്റൊരാള്‍ക്ക് അപമാനകരമാകുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്ക് ഒക്കെ കഠിന ശിക്ഷയാണ് സൗദി നിയമം നല്‍കുക.
അപമാനത്തിനിരയായ വ്യക്തി വിവര സാംസ്കാരിക മന്ത്രാലയത്തില്‍ ഒരു പരാതി സമര്‍പ്പിച്ചാല്‍ കടുത്ത നിയമ നടപടികളും ശിക്ഷകളും നേരിടേണ്ടി വരും. സൗദിയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയുള്ള നിയമമനുസരിച്ച് (Saudi Anti Cyber Crime Law) ആരെങ്കിലും ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചു മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തിയതായി തെളിയിക്കപ്പെട്ടാല്‍ ശിക്ഷയായി ലഭിക്കുക ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയുമാണ്.
ആധുനിക സങ്കേതങ്ങള്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ മൊബൈല്‍ ക്യാമറകള്‍ അടക്കമുള്ള ക്യാമറകളും ഇന്റര്‍നെറ്റും വരുന്നതാണ്. അതായത് ആരെങ്കിലും മറ്റൊരാളുടെ ഫോട്ടോ അനുവാദമില്ലാതെ പ്രസിദ്ധപ്പെടുത്തിയാല്‍, പ്രസ്തുത ഫോട്ടോ ആ വ്യക്തിക്ക് അപമാനകരമാണ് എന്നയാള്‍ പരാതിപ്പെട്ടാല്‍ ഫോട്ടോ പ്രസിദ്ധപ്പെടുത്തിയ ആള്‍ കുറ്റം ചെയ്തതായി കണക്കാക്കപ്പെടും.
അത് പോലെ തന്നെ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്‍റുകള്‍ എഴുതുക, അപഹസിക്കുക, അഭിമാന ഭംഗം വരുത്തുക എന്നിവയും ഈ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരും.
അപമാനത്തിന് ഇരയായ വ്യക്തിക്ക് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാം. പോലീസ് അധികൃതർ അന്വേഷണത്തിനായി ആ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്രൈം റിപ്പോർട്ട് സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷന് അയച്ചു കൊടുക്കും. അപമാനത്തിന് ഹേതുവായ സംഭവം തെളിയിക്കുന്ന തെളിവുകള്‍, അതായത് ഫോട്ടോ, പ്രസിദ്ധീകരണത്തിന്റെ കോപ്പി തുടങ്ങിയവ പരാതിയോടൊപ്പം സമര്‍പ്പിക്കണം.ഈ കമ്മിറ്റി പ്രസ്തുത പരാതി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി ഇന്‍വെസ്റ്റിഗേഷന്‍ & പ്രോസിക്യൂഷന്‍ ബ്യൂറോയിലേക്ക് (ബി.ഐ.പി.പി) അയച്ചു കൊടുക്കും.
ബി.ഐ.പി.പി മറ്റു വകുപ്പുകളുടെ സഹായത്തോടെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയെ തിരിച്ചറിയാനുള്ള അന്വേഷണം നടത്തും. പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അയാളോട് ചോദ്യം ചെയ്യലിനായി തങ്ങളുടെ മുന്നിൽ ഹാജരാകാൻ ബി.ഐ.പി.പി ആവശ്യപ്പെടും.
കുറ്റം ചെയ്ത ആള്‍ കുറ്റം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രസ്തുത സംഭവം പ്രസിദ്ധപ്പെടുത്തിയ വെബ്സൈറ്റ് കണ്ടു പിടിക്കാന്‍ സാധിക്കാതെ വരികയും ചെയ്‌താല്‍ കൂടുതല്‍ സഹായത്തിനു വേണ്ടി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും.
അന്വേഷണ ശേഷം ബി.ഐ.പി.പി പ്രതിക്കെതിരെ ചാർജ്ജ് ഷീറ്റ് തയ്യാറാക്കി കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്ക് വിചാരണക്ക് വേണ്ടി സമർപ്പിക്കും.
ഇത്തരം അവസരങ്ങളിൽ കൃത്യത്തിന് ഇരയായ വ്യക്തിക്കും നഷ്ടപരിഹാരത്തിനും മറ്റുമായി പ്രോസിക്യൂഷൻ കേസിനോടൊപ്പം ചേരാൻ സാധിക്കും.
കുറ്റം ചെയ്തതായി തെളിഞ്ഞാല്‍ തടവ് ശിക്ഷയും പിഴ ശിക്ഷയും ലഭിക്കുന്നതോടൊപ്പം തന്നെ കുറ്റം ചെയ്ത ആളോട് ഓണ്‍ലൈനിലൂടെ തന്നെ മറുകക്ഷിയോടു ക്ഷമാപണം നടത്താനും കൂടി കമ്മിറ്റിക്കോ കോടതിക്കോ ആവശ്യപ്പെടാം.
കുറച്ചു കാലം മുൻപ് വരെ ഇത്തരം കേസുകളിൽ ഒരു അവ്യക്തത നില നിന്നിരുന്നു. ക്രിമിനൽ കോടതിക്കാണോ അതോ ഇലക്ട്രോണിക് ആൻഡ് ഓഡിയോ വിഷ്വൽ പബ്ലിഷിങ് ഡിസ്പ്യൂട്ട്സ് കമ്മിറ്റിക്കണോ അധികാരം എന്നതായിരുന്നു തർക്ക വിഷയം. അത് കൊണ്ട് തന്നെ ക്രിമിനൽ കോടതി നിരവധി കേസുകൾ വിചാരണ നടത്താതെ ഒഴിവാക്കുകയുണ്ടായി. ഒടുവിൽ സൗദി സുപ്രീം കൗൺസിലിന്റെ ഉത്തരവ് പ്രകാരം ക്രിമിനൽ കോടതിക്കാണ് കേസുകൾ വിചാരണ ചെയ്യാനുള്ള അധികാരം എന്ന് സ്ഥിരീകരിക്കുകയാണുണ്ടായത്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്‍കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്‍കിയാല്‍ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്‍റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
CRIME
അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.
അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.
ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
CRIME
പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.
ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.
വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.
വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.
പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.
ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.