LATEST
ഈ സാഹചര്യത്തിൽ സൗദിയിലെ ഓരോ പ്രവാസിയും നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്.

1. സൗദിയിലെ രോഗ കോവിഡ് ബാധിതരുടെ ഏറ്റവും പുതിയ വിവരങ്ങൾ എന്താണ് ?
സൗദി ആരോഗ്യ മന്ത്രാലയം ഇന്ന് (05.04.2020) പുറത്തു വിട്ട ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം രാജ്യത്ത് പുതിയ 191 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ട് പ്രഖ്യാപിച്ച 140ന് പുറമെയാണ് പുതിയ രോഗബാധിതരുടെ എണ്ണവും കൂടി പുറത്തു വിട്ടിട്ടുള്ളത്. മന്ത്രാലയ വെബ്‌സൈറ്റിലൂടെ അര്‍ധരാത്രിയാണ് പുതിയ വിവരം പ്രസിദ്ധീകരിച്ചത്. ഇതോടെ ശനിയാഴ്ച മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 331 ആയി. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2370 ആയി ഉയര്‍ന്നു.
മക്കയിൽ 72, റിയാദിൽ 44, ജിദ്ദയിൽ 32, ഖത്തീഫിൽ 8, ഖോബാറിൽ 6, ദഹ്റാനിൽ 5, ദമ്മാമിലും തായിഫിലും നാല് പേർ വീതം, മദീനയിലും ഖമീസ് മുശൈതിലും മൂന്ന് പേർ വീതം, ഹൊഫുഫിൽ രണ്ടു പേർക്കുമാണ് പുതിയ വിവര പ്രകാരം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
അർദ്ധരാത്രി പുറത്തു വിട്ട കണക്കുകൾക്ക് മുൻപായി ഇന്നലെ വൈകീട്ട് പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 140 പുതിയ രോഗ ബാധ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റിയാദിൽ 66, ജിദ്ദയിൽ 21, അൽ അഹ്സയിൽ 15, മക്കയിൽ 9, തബൂക്കിലും ഖതീഫിലും അഞ്ചു പേർ വീതം, തായിഫിൽ 4, മദീന, ദാമ്മമാ, ദഹ്റാൻ, ഖോബാർ എന്നിവിടങ്ങളിൽ രണ്ടു പേർ വീതം, അബഹ, ഖമീസ് മുശൈത്, ബുറൈദ, ജസാൻ, മജ്മഎ ദിരിയ എന്നിവിടങ്ങളിൽ ഒരുത്തരുമാണ് മുൻ കണക്കുകൾ പ്രകാരം രോഗബാധിതരായതായി സ്ഥിരീകരിച്ചത്.
2. സൗദിയിൽ ഫൈനൽ നേടിയ ശേഷം വിമാന യാത്ര വിലക്ക് മൂലം രാജ്യത്ത് തുടരുന്ന വിദേശികൾക്ക് ഫൈനൽ എക്സിറ്റ് 60 ദിവസം നീട്ടി നല്കുമെന്നുള്ള വാർത്ത ശരിയാണോ?
ശരിയല്ല. ഫൈനൽ എക്സിറ്റ് നേടിയ ശേഷം വിമാന യാത്ര വിലക്ക് മൂലം രാജ്യത്ത് തുടരുന്ന വിദേശികൾക്ക് ഫൈനൽ എക്സിറ്റ് നീട്ടി നൽകില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഫൈനൽ എക്സിറ്റ് കാലാവധി അവസാനിക്കാറായവർക്ക് അത് കാൻസൽ ചെയ്ത് ശേഷം പുതിയത് അടിക്കാൻ സാധിക്കും. കാലാവധി അവസാനിക്കുന്നതിന് മുൻപായി ഫൈനൽ എക്സിറ്റ് കാൻസൽ ചെയ്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും.
3. ഫൈനൽ എക്സിറ്റ് വിസ നേടിയതിന് ശേഷം എത്ര ദിവസം കൂടി സൗദിയിൽ തുടരാൻ സാധിക്കും ?
രണ്ടു മാസമാണ് ഫൈനൽ എക്സിറ്റിന്റെ കാലാവധി. ഫൈനൽ എക്സിറ്റിന് ശേഷം അറുപത് ദിവസത്തിനകം രാജ്യം വിട്ടു പോയില്ലെങ്കിൽ ആയിരം റിയാൽ പിഴ നൽകേണ്ടി വരും.
4. അബ്ഷീർ പോർട്ടലിൽ അപേക്ഷകളും മറ്റും അയക്കുന്നതിന് ഏർപ്പെടുത്തിയ ഏറ്റവും പുതിയ സേവന സൗകര്യം എന്താണ്?
അബ്ഷീറിലൂടെ അപേക്ഷകളും മറ്റും അയക്കുന്നതിനാണ് പുതിയ സേവന സൗകര്യം തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ പാസ്പോർട്ട് ഡയറക്റ്ററേറ്റിലെ ബന്ധപ്പെട്ട വകുപ്പുമായി വേഗത്തിൽ ആശയ വിനിമയം നടത്താൻ സാധിക്കും.
5. എല്ലാവർക്കും ഈ സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുമോ? എങ്ങിനെയാണ് ഈ സേവനം ഉപയോഗപ്പെടുത്തുക?
അബ്ഷീർ പോർട്ടലിൽ പ്രവേശിക്കുന്നവർക്കെല്ലാം ആശയ വിനിമയത്തിനായി പുതിയ സേവനം ഉപയോഗിക്കാൻ സാധിക്കും. പോർട്ടലിൽ ലോഗിൻ ചെയ്തതിന് ശേഷം പബ്ലിക് സർവീസസ് എന്ന വിഭാഗത്തിലെ ‘ഖിദ്മാത്തി’ എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത ശേഷം പാസ്പോർട്ട് ഡയറക്റ്ററേറ്റ് സെക്ഷനിൽ പ്രവേശിക്കാം. അവിടെയുള്ള മെനുവിൽ നിന്നും ഗുണഭോക്താവിന് ആവശ്യമായ സേവനം തിരഞ്ഞെടുക്കാം. അതിന് ശേഷം ഗുണഭോക്താവിന്റെ ആവശ്യം അല്ലെങ്കിൽ സന്ദേശം എഴുതിയ ശേഷം ‘ഇർസൽ’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആശയ വിനിമയം എളുപ്പമാക്കാം.
6. ദമ്മാം, തായിഫ്, ഖതീഫ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂവിന്റെ ഏറ്റവും പുതിയ വിവരങ്ങൾ എന്താണ്?
ദമ്മാം സിറ്റി, തായിഫ്, ഖത്തീഫ് എന്നീ ഗവർണറേറ്റുകളിൽ കർഫ്യൂ സമയം 03.04.2020 മുതൽ നീട്ടിയാതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വൈകിട്ട് മൂന്നു മുതൽ രാവിലെ ആറുവരെയാണ് പുതിയ കർഫ്യൂ സമയം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ചിരുന്ന സമയ ക്രമം വൈകിട്ട് ഏഴു മുതൽ രാവിലെ ആറു വരെയായിരുന്നു. ഒഴിവാക്കപ്പെട്ട അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഈ സമയം മുതൽ പുറത്തിറങ്ങുന്നത് വിലക്കിയിട്ടുണ്ട്.
7. ജിദ്ദയിൽ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂവിന്റെ ഏറ്റവും പുതിയ വിവരങ്ങൾ എന്താണ്?
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജിദ്ദ ഗവർണറേറ്റിലെ പലയിടങ്ങളിലും 24 മണിക്കൂർ കർഫ്യൂവും പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തി. 04.04.2020 മൂന്ന് മണി മുതൽ ഉത്തരവ് നിലവിൽ വന്നു. ജിദ്ദ ഗവർണറേറ്റിലെ ഉലൈൽ, കിലോ 13, കിലോ 14 ശിമാൽ, കിലോ 14 ജുനൂബ്, അൽ ഖുർയാത്, അൽ മഹ്ജർ, പെട്രോമിൻ എന്നീ മേഖലകളിലാണ് കർഫ്യൂവും പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയത്.
ഈ മേഖലകൾ സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്. ഈ മേഖലകളിൽ ഉള്ളവർ പുറത്തേക്ക് പോകാനോ പുറത്ത് നിന്നുള്ളവർക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കാനോ പാടില്ല. നിയമം ലംഘിച്ചാണ് കർശന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ അത്യാവശ്യമായ ഭക്ഷണവും മരുന്നുകളും വാങ്ങുന്നതിന് രാവിലെ ആറു മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ പുറത്തിറങ്ങാൻ അനുവാദമുണ്ട്.
8. കർഫ്യൂവിനിടയിൽ രാജ്യത്തെ പ്രവിശ്യകൾക്കിടയിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതി പത്രം എങ്ങിനെ ലഭിക്കും ?
കർഫ്യൂവിന്റെയും കടുത്ത യാത്രാ നിയന്ത്രണങ്ങളുടെയും സാഹചര്യത്തിൽ രാജ്യത്തെ രാജ്യത്തെ പതിമൂന്ന് പ്രവിശ്യകൾക്കിടയിൽ യാത്ര ചെയ്യുന്നതിനുള്ള അനുമതി പത്രം നൽകുന്ന സംവിധാനം കഴിഞ്ഞ ദിവസം നിലവിൽ വന്നു.
കടുത്ത യാത്ര നിയന്ത്രണങ്ങൾക്കിടയിലും വളരെ അടിയന്തിരമായ ആവശ്യങ്ങൾക്ക് മാനുഷിക പരിഗണന നൽകി അനുവാദം നൽകുകയാണ് യാത്ര അനുമതി പത്രം നൽകുന്നതിന്റെ ഉദ്ദേശം. അത്തരം അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ അനുമതി പത്രത്തിനായി അപേക്ഷിക്കാവൂ. അനുമതി പത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാവും. ആവശ്യം അടിയന്തിരമാണെങ്കിൽ സാഹചര്യങ്ങൾ വിലയിരുത്തി അനുവാദം നൽകും. പൊതു സുരക്ഷാ വകുപ്പാണ് അനുവാദം നൽകുക. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകന്റെ ഇഖാമ നമ്പറും മൊബൈൽ ഫോൺ നമ്പറും രേഖപ്പെടുത്തിയാൽ മൊബൈൽ ഫോണിലേക്ക് ഒരു വെരിഫിക്കേഷൻ കോഡ് നമ്പർ ലഭിക്കും. അത് എന്റർ ചെയ്തതിന് ശേഷം അപേക്ഷകന്റെ യാത്രയുടെ ഉദ്ദേശവും ചെറു വിവരണവും നൽകുക. അതിന് ശേഷം അപേക്ഷ സബ്മിറ്റ് ചെയ്‌താൽ ബന്ധപ്പെട്ട വകുപ്പുകൾ അപേക്ഷ പരിശോധിച്ച് മറുപടി നൽകും. യാത്രയുടെ ഉദ്ദേശം വിലയിരുത്തി അപേക്ഷ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. അപേക്ഷ പരിശോധിച്ചതിന് ശേഷം മറുപടി മൊബൈൽ നമ്പറിലേക്ക് സന്ദേശമായി ലഭിക്കും.
9. വിദേശ തൊഴിലാളികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ലെവി ഒഴിവാക്കിയുള്ള ഇഖാമ പുതുക്കൽ ഇളവ് ആശ്രിതർക്ക് ലഭ്യമാണോ?
രാജ്യത്ത് ഇപ്പോഴുണ്ടായ പ്രതിസന്ധിയെ തുടർന്ന് വിദേശികൾക്ക് അനുവദിച്ച ലെവി ഇളവ് ആനുകൂല്യം തൊഴിലാളിക്ക് മാത്രമേ ലഭ്യമാവൂ എന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളിക്ക് മാത്രമേ ലെവിയില്ലാതെ ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കി നൽകൂ. സ്വകാര്യ മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ സ്പോണ്സർഷിപ്പിലുള്ള ആശ്രിത വിസയിലുള്ളവർക്ക് തൊഴിലാളിക്ക് നൽകിയിട്ടുള്ള ലെവി ആനുകൂല്യം ലഭിക്കില്ല.
ഇപ്പോൾ ആശ്രിത വിസക്കാരുടെയും ഇഖാമകൾ ലെവിയില്ലാതെ പുതുക്കി നൽകുമെങ്കിലും ഈ തുക പിന്നീട് ഈടാക്കും. മൂന്നു മാസ കാലാവധി കഴിഞ്ഞതിന് ശേഷം ആശ്രിത വിസക്കാരുടെ ഇഖാമകൾ ഒരു വർഷത്തേക്ക് പുതുക്കുമ്പോഴാണ് 15 മാസത്തെ ലെവി അടക്കേണ്ടി വരിക.
10. റീ എൻട്രി വിസയിൽ നാട്ടിൽ അവധിക്ക് പോയി സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാന വിലക്കും പ്രവേശന വിലക്കും മൂലം സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത വിദേശികളുടെ ഇഖാമ പുതുക്കി നൽകുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ എന്താണ്?
ട്രേഡ് പ്രൊഫഷനുകളിൽ ഉള്ള രാജ്യത്ത് അകത്തും പുറത്തുമുള്ള വിദേശികളുടെ ഇഖാമകൾ ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നാണ് ജവാസാത് വ്യക്തമാക്കിയത്. 2020 മാർച്ച് 18 മുതൽ 2020 ജൂൺ 30 വരെയുള്ള കാലയളവിൽ കാലാവധി കഴിയുന്ന ഇഖാമകൾ ആയിരിക്കും ഇത്തരത്തിൽ പുതുക്കി നൽകുക.ഇതിനായി ജവാസാതുമായി ബന്ധപ്പെടേണ്ടതില്ല. ഘട്ടം ഘട്ടമായി ഓട്ടോമാറ്റിക് ആയി പുതുക്കി നൽകും.
11. വിദേശ തൊഴിലാളികൾക്ക് ഗവർമെന്റ് പ്രഖ്യാപിച്ച സൗജന്യ ഇഖാമ പുതുക്കലും ലെവി ഇളവുകളും ഹൗസ് ഡ്രൈവർമാർക്ക് ലഭിക്കുമോ?
ഏറ്റവും പുതിയ വിവരം അനുസരിച്ച് സാമ്പത്തിക സൗജന്യവും ഇഖാമ ഇളവും ഹൗസ് ഡ്രൈവർമാർക്ക് ബാധകമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കമേഴ്‌സ്യൽ അല്ലെങ്കിൽ ട്രേഡ് പ്രൊഫഷനിൽ ഉള്ള വിദേശികൾക്ക് മാത്രമാണ് ഈ ഇളവുകൾ ലഭ്യമാകുക. ഇക്കാര്യത്തിൽ മറിച്ചെന്തെങ്കിലും തീരുമാനം ഉണ്ടാവുകയാണെങ്കിൽ ഔദ്യോഗിക വൃത്തങ്ങളിലൂടെ ബന്ധപ്പെട്ടവർ അക്കാര്യം വ്യക്തമാക്കുമെന്ന് ജവാസാത്ത് പറഞ്ഞു.
12. കർഫ്യൂ സമയത്ത് അടിയന്തിരമായി ആശുപത്രിയിൽ പോകാൻ എന്താണ് ചെയ്യേണ്ടത് ?
കൂടുതൽ സുരക്ഷിതമാകുന്നതിനായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ASAFNY എന്ന മൊബൈൽ ആപ്‌ളിക്കേഷനിലൂടെ ഈ പെർമിഷൻ എടുക്കാം. ഈ ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഓപ്പൺ ചെയ്യുക. അതിൽ മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക. പിന്നീട് അതിൽ ‘Report Incident’ എന്ന ഓപ്‌ഷൻ സെലക്റ്റ് ചെയ്യുക. അതിനു ശേഷം ‘Transfering a patient during a curfew’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.അതിൽ രോഗിയുടെ വിവരങ്ങളും,രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വ്യക്തിയുടെ വിവരങ്ങളും, കൊണ്ട് പോകുന്ന വാഹനം, പോകേണ്ട ആശുപത്രി, ആശുപത്രിയുടെ ലൊക്കേഷൻ എന്നിവ നൽകണം. ഇത്രയും നൽകിയ ശേഷം ‘Send’എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. താമസിയാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു കൊണ്ടുള്ള ഒരു സന്ദേശം എസ്എം എസ് ആയി ലഭിക്കും.
13. മക്കയിലും മദീനയിലും ഏർപ്പെടുത്തിയിട്ടുള്ള അനിശ്ചിതകാല കർഫ്യൂവിന്റെ ഏറ്റവും പുതിയ വിവരങ്ങൾ എന്തൊക്കെയാണ്?
ഏപ്രിൽ രണ്ടാം തിയ്യതി മുതൽ മക്കയിലും മദീനയിലും കർഫ്യൂ 24 മണിക്കൂറായി ദീർഘിപ്പിച്ചു. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അനിശ്ചിത കാലത്തേക്കാണ് മുഴുവൻ സമയ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർ ഒഴികെ മറ്റുള്ളവർക്ക് മക്കയിലേക്കോ മദീനയിലേക്കോ പ്രവേശിക്കാനോ തിരിച്ചു വരാനോ സാധിക്കില്ല. മക്കയിലേയും മദീനയിലേയും എല്ലാ മേഖലകൾക്കും കർഫ്യൂ ബാധമകമാണ്. ഫാർമസി, പെട്രോൾ പമ്പുകൾ, ബാങ്ക് സർവീസുകൾ, ഭക്ഷണ വസ്തുക്കളുടെ വിൽപ്പന കേന്ദ്രങ്ങൾ എന്നിവക്ക് മാത്രമാണ് പ്രവർത്തിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.
രാവിലെ 6 മുതൽ ഉച്ചക്ക് മുന്ന് മണിവരെ അവശ്യ വസ്തുക്കൾ വാങ്ങുന്നതിനും ബാങ്ക് ഇടപാടുകൾക്കും പുറത്തിറങ്ങാം. ഈ സമയങ്ങളിൽ ആശുപത്രികളിലേക്ക് പോകുന്നതിനും ഇളവുണ്ട്. എന്നാൽ വാഹനത്തിൽ രോഗിക്കും ഡ്രൈവർക്കും പുറമെ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ല.
14. വിദേശികൾക്ക് നാട്ടിലേക്ക് മടങ്ങാൻ മാനവ ശേഷി സാമൂഹിക മന്ത്രാലയം തയ്യാറാക്കിയ പദ്ധതിയുടെ വിവരങ്ങൾ എന്തൊക്കെയാണ്?
ജോലിയെടുക്കുന്ന സ്ഥാപനങ്ങളുമായുള്ള തൊഴിൽ കരാർ കാലാവധി പൂർത്തിയായി തൊഴിലാളി തൊഴിലുടമ ബന്ധം അവസാനിച്ച വിദേശികള്‍ക്ക് മാനുഷിക പരിഗണന നൽകി അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്നാണ് മാനവ ശേഷി സാമൂഹിക മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും സൗദിയില്‍ നിന്ന് അവരുടെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുക.
15. ഈ പദ്ധതി പ്രകാരമുള്ള നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?
ഈ പദ്ധതി പ്രകാരം തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികളെ നാട്ടിലേക്കയക്കാൻ രാജ്യത്തെ സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് അപേക്ഷ നല്‍കാം. അടിയന്തിര സാഹചര്യങ്ങളില്‍ ഫൈനല്‍ എക്സിറ്റ് നേടിയ തൊഴിലാളികള്‍ക്ക് ഈ അവസരം ഉപയോഗിക്കാം. അത് പോലെ തന്നെ തൊഴിലാളികളുമായുള്ള തൊഴിൽ കരാർ അവസാനിച്ച കമ്പനികള്‍ക്കും നിലവില്‍ പ്രയാസം അനുഭവിക്കുന്ന കമ്പനികള്‍ക്കും തൊഴിലാളികളെ തിരിച്ചയക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ഇത്തരത്തിൽ പോകാനാഗ്രഹിക്കുന്ന എല്ലാ രാജ്യത്ത് നിന്നുമുള്ള വിദേശികൾക്കും യാത്രാ സൗകര്യം ഒരുക്കും. മാനുഷിക പരിഗണനയും അതോടൊപ്പം കമ്പനികളുടെ താല്‍പര്യവുമാണ് മന്ത്രാലയം പരിഗണിക്കുക.
16. മന്ത്രാലയത്തിൽ അപേക്ഷ നൽകേണ്ട നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?
തൊഴിലാളികളെ നാട്ടിലേക്കയക്കാനായി കമ്പനികളാണ് മന്ത്രാലയത്തിൽ അപേക്ഷ നൽകേണ്ടത്. 14 ദിവസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. ആദ്യത്തെ അപേക്ഷ നൽകിയതിന് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ രണ്ടാമത്തെ അപേക്ഷ നൽകാൻ അനുവാദമുള്ളൂ. ഒരു അപേക്ഷയില്‍ തന്നെ മുഴുവൻ ജീവനക്കാരുടെയും ഫൈനല്‍ എക്സിറ്റ് യാത്രാ അപേക്ഷ നല്‍കാൻ സാധിക്കും. അപേക്ഷക്കൊപ്പം തൊഴിലാളി ഫൈനല്‍ എക്സിറ്റ് നേടിയതിന്റെ രേഖ, തൊഴിൽ നിയമ പ്രകാരം തൊഴിലാളിക്ക് എല്ലാ വിധ സേവനനന്തര ആനുകൂല്യങ്ങളും നല്‍കിയതിന്റെ രേഖ, മാതൃ രാജ്യത്തേക്ക് തൊഴിലാളിയെ പറഞ്ഞയക്കാനായി നിശ്ചയിച്ച തിയതിയിൽ തൊഴിലാളിയുടെ പേരിൽ കമ്പനി എടുത്ത യാത്ര ടിക്കറ്റ് എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.
പാസ്പോര്‍ട്ടിലുള്ള വിവരങ്ങൾ പ്രകാരം ഇതിനായുള്ള തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ അപേക്ഷ പൂരിപ്പിച്ചു നൽകണം. ഇങ്ങിനെ നൽകുന്ന അപേക്ഷ രേഖകൾ പരിശോധിച്ച ശേഷം മന്ത്രാലയത്തിന് സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. എന്തായാലും അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ മന്ത്രാലയം ഉചിതമായ തീരുമാനമെടുക്കും.
17. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഏതെങ്കിലും രേഖകൾ കൂടുതലായി ആവശ്യമുണ്ടോ?
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ആരോഗ്യമന്ത്രാലയത്തിൽ നിന്നും നേടിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം. മന്ത്രാലയം അപേക്ഷ സ്വീകരിച്ചു അനുകൂലമായ തീരുമാനം എടുത്ത ശേഷം പ്രസ്തുത തൊഴിലാളിക്ക് രോഗലക്ഷണങ്ങളാല്‍ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കൃത്യമായി അനുസരിക്കണം. ഇത്തരം സാഹചര്യത്തിൽ വിമാനത്താവളത്തിൽ നിന്നും തിരിച്ചുള്ള യാത്രാ സംവിധാനം കമ്പനി സജ്ജമാക്കണം.
18. വിദേശ തൊഴിലാളികളുടെ സൗജന്യ ഇഖാമ പുതുക്കലിന്റെ പുതിയ വിവരങ്ങൾ എന്തൊക്കെയാണ്?
രാജ്യത്ത് ഇപ്പോഴുള്ള പ്രതിസന്ധിയെ തുടര്‍ന്ന് ജോലിയും വരുമാനവും നിലച്ച് ബുദ്ധിമുട്ടുന്ന വിദേശ തൊഴിലാളികൾക്ക് സമാശ്വാസമായി ഗവർമെന്റ് പ്രഖ്യാപിച്ച മൂന്നു മാസം സൗജന്യ ഇഖാമ ഏപ്രിൽ ഒന്നാം തിയ്യതി മുതൽ പുതുക്കി നൽകി തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്ന ഇഖാമകളാണ് ഇപ്പോള്‍ ഓട്ടോമാറ്റിക് ആയി പുതുക്കുന്നത്.
ലെവി ഉള്‍പ്പെടെയുളള ഫീസുകള്‍ ഈടാക്കാതെയാണ് വിദേശ തൊഴിലാളികളുടെ ഇഖാമകൾ മൂന്നു മാസം പുതുക്കി നൽകുന്നത്. ഇഖാമകൾ ഒട്ടോമാറ്റിക്കായി പുതുക്കി നൽകുന്ന നടപടി ക്രമമായതിനാൽ ഇതിന് വേണ്ടി സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ പോകേണ്ടതില്ല. അത് പോലെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം, അബ്ശര്‍ പോര്‍ട്ടലുകള്‍ സന്ദര്‍ശിച്ച് നടപടിക്രമങ്ങൾ പാലിക്കേണ്ടതുമില്ല.
പലര്‍ക്കും അവരുടെ ഇഖാമ ഇതിനകം ഓണ്‍ലൈനില്‍ പുതുക്കി ലഭിച്ചിട്ടുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് യാതൊന്നും ചെയ്യാതെ തന്നെ മൂന്നു മാസത്തേക്ക് പുതുക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ശിര്‍ പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്താൻ സാധിക്കും.
19. സൗദിയിലേക്ക് ഒരു വർഷത്തെ മൾട്ടിപ്പിൾ വിസിറ്റ് വിസയിൽ എത്തിയവർക്ക് സൗദിയിൽ നിന്നും പുറത്തേക്ക് പോകാതെ തന്നെ വിസ പുതുക്കാൻ സാധിക്കുമോ?
സാധിക്കും. രാജ്യത്ത് നിന്നുള്ള അന്തരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ച സാഹചര്യത്തിലാണ് ഈ നടപടി. നിലവിലുള്ള നിയമ പ്രകാരം ആറു മാസം മുതൽ ഒൻപത് മാസം വരെ വിസ പുതുക്കുന്നതിന് വിസ ഹോൾഡർ രാജ്യത്തിന് പുറത്തു പോയി തിരിച്ചെത്തണം. എന്നാൽ പുതിയ സാഹചര്യത്തിൽ ഓൺലൈനായി അബ്ഷീർ സംവിധാനം വഴി മൾട്ടിപ്പിൾ വിസിറ്റ് വിസ പുതുക്കാനാണ് ജവാസാത് അനുമതി നൽകിയിരിക്കുന്നത്.
ഇതിനായി മൂന്ന് മാസത്തെ വിസ ഫീസായി 100 സൗദി റിയാൽ ബാങ്ക് വഴി അടച്ച് ആരോഗ്യ ഇൻഷുറൻസ് ഓൺലൈനായി പുതുക്കണം. അതിന് ശേഷം അബ്ഷീർ സംവിധാനം വഴി വിസ പുതുക്കാൻ സാധിക്കും. മുൻപ് പലരും വിസ പുതുക്കുന്നതിനായി റോഡ് മാർഗ്ഗം ബഹ്റിനിലേക്ക് പോയി വന്നിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ കര അതിർത്തികൾ കൂടി അടച്ചിട്ടതിനാൽ ഇതും സാധ്യമാകുന്നില്ല.
20. രാജ്യത്തെ അനധികൃത താമസക്കാർ സൗജന്യ ചികിത്സക്കായി ആശുപത്രികളിൽ എത്തിയാൽ എന്തെങ്കിലും നിയമ നടപടികൾ ഉണ്ടാകുമോ?
ഇല്ല. ആശുപത്രിയില്‍ ഇഖാമ കാണിക്കേണ്ടതില്ല. നിയമലംഘകര്‍ക്ക് ശിക്ഷയുമുണ്ടാകില്ല. ചികിത്സ പൂര്‍ണമായും സൗജന്യമാണ്. കടുത്ത പനി, ചുമ, ശ്വാസം മുട്ടല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെത്തണമെന്ന് ആഭ്യന്തര മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
21. ഇപ്പോഴത്തെ പ്രതിസന്ധി കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പക്ഷം സൗദിയിലെ വിദേശികളെ സര്‍ക്കാര്‍ ചെലവില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് ജവാസാത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം ശരിയാണോ?
അല്ല. ഇപ്പോഴത്തെ പ്രതിസന്ധി കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന പക്ഷം സമ്മര്‍ദം ലഘൂകരിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ വിദേശികളെയും സര്‍ക്കാര്‍ ചെലവില്‍ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇതുമായി ബന്ധപ്പെട്ട രാജകല്‍പന വൈകാതെ പ്രഖ്യാപിക്കുമെന്നും വിദേശ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നാടുകടത്തലില്‍ നിന്ന് ഒഴിവാക്കുമെന്ന് ജവാസാത്ത് ഡയയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്.
അത്തരമൊരു തീരുമാനം മന്ത്രിസഭ എടുത്തിട്ടില്ല. ജവാസാത്ത് അത്തരമൊരു സന്ദേശം പുറത്തു വിട്ടിട്ടുമില്ല. കമ്പനികളിൽ നിന്നും തൊഴിൽ കരാർ പൂർത്തിയാക്കിയ വിദേശികൾക്ക് നാട്ടിലെത്തുന്നതിനായ പദ്ധതി മാനവ വിഭവ ശേഷി മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കമ്പനികൾക്കാണ്. മറിച്ചൊരു തീരുമാനവും ഇത് വരെ എടുത്തിട്ടില്ല.
22. സൗദിയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ യുടെ ബാക്കി പരീക്ഷകൾ സംബന്ധിച്ച പുതിയ വിവരങ്ങൾ എന്താണ്?
ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നിലവിലെ സാഹചര്യങ്ങളിൽ വിദേശരാജ്യങ്ങളിൽ പരീക്ഷയും മൂല്യനിർണയവും പ്രയാസകരമായതിനാൽ സൗദി അറേബ്യയടക്കമുള്ള 25 ലധികം വിദേശരാജ്യങ്ങളിലെ സ്‌കൂളുകളിൽ നടത്തേണ്ടതില്ലെന്ന് സിബിഎസ്ഇ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
23. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള സേവനങ്ങൾ ഇപ്പോൾ ലഭ്യമാണോ?
ലഭ്യമല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള വിസ, പാസ്‌പോർട്ട് സേവനങ്ങൾ ഏപ്രിൽ 15 വരെ നിർത്തിവെച്ചു. എന്നാൽ അടിയന്തിര സേവനങ്ങൾക്ക് ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാം.
24. രാജ്യത്ത് കോവിഡ് വ്യാപന ഭീഷണി തുടരുന്നതിനാൽ ഭക്ഷ്യ ക്ഷാമത്തിന് സാധ്യതയുണ്ടോ?
ഇല്ല. നിത്യോപയോഗസാധനങ്ങൾ യഥേഷ്ടം ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യവിഭവങ്ങളുടെ ആവശ്യത്തിലേറെ ശേഖരം ഇപ്പോൾ രാജ്യത്തുണ്ട്.വിപണിയിലെ ആവശ്യത്തിനനുസരിച്ച് അടിസ്ഥാന വസ്തുക്കളുടെ ആവശ്യമായത്ര സംഭരണം ഉണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമാണം സുഗമമായി രാജ്യത്ത് നടക്കുന്നു.
25. ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച സർക്കാർ നിലപാട് എന്താണ്?
ഈ വർഷത്തെ ഹജ്ജ് മാറ്റി വെച്ചു എന്ന പ്രചാരണം വ്യാജമാണ്. ജൂലൈ അവസാന ആഴ്ചയിലാണ് ഹജ്ജ്. ഈ വർഷത്തെ ഹജ്ജിൻറ കാര്യത്തിൽ പുതുതായി ഒരു തീരുമാനവും എടുത്തിട്ടില്ല. ഹജ്ജ് സാധാരണ പോലെ നടക്കും എന്ന നിലവിലെ സ്ഥിതി തുടരുകയാണ്. എന്നാല്‍ കോവിഡ് സാഹചര്യം നീങ്ങുന്നതിനനുസരിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഹജ്ജിനുള്ള മുന്നൊരുക്കങ്ങൾ ധിറുതിപിടിച്ച് നടത്തേണ്ടതില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരു വ്യക്തത വരുന്നതുവരെ ഹജ്ജ് കരാറുകള്‍ ഒപ്പുവെക്കുന്നതും ഒരുക്കങ്ങൾ നടത്തുന്നതും നീട്ടിവെക്കാനുമാണ് സർക്കാരിന്റെ തീരുമാനം. അൽപം ക്ഷമയോടെ കാത്തിരിക്കാനാണ് രാജ്യം ലോകത്തെ വിശ്വാസി സമൂഹത്തോടും രാജ്യങ്ങളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെടുന്നത്.
26. നിലവിൽ അന്തരാഷ്ട്ര വിമാന സർവീസുകൾ നിർത്തി വെച്ച സാഹചര്യത്തിൽ സൗദി യിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ?
ഇപ്പോഴത്തെ സാഹചര്യത്തിൽ പാസഞ്ചർ വിമാന സർവീസുകളാണ് നിർത്തിയിരിക്കുന്നത്. ചരക്ക് വിമാന സർവീസുകൾ തുടരുന്നു. എമിറേറ്റ്‌സ് വിമാനത്തിന്റെ ആസ്ഥാനമായ ദുബായ് വഴി ദമാം എയർപോർട്ടിലേക്ക് കാർഗോ സർവീസിനു അനുമതി ലഭിച്ചിട്ടുണ്ട്. ദമാം എയർപോർട്ടിൽ നിന്നും കാർഗോ സർവീസ് നടത്തുന്നതിന് എമിറേറ്റ്സ് വിമാനം തയ്യാറായിട്ടുണ്ട്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ എത്തിച്ചതിനു ശേഷം വിമാനം മടങ്ങവേ മൃതദേഹങ്ങൾ തിരിച്ചു അതാതു രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതിനു വഴിയൊരുങ്ങും.അത് പോലെ തന്നെ ലുലു ഗ്രൂപ്പിന്റർ ചരക്കുകളുടെ വരുന്ന വിമാനങ്ങൾ തിരിച്ചു പോകുമ്പോൾ മൃതദേഹങ്ങൾ കൊണ്ട് പോകാനുള്ള ചർച്ചകളും നടക്കുന്നു.
27. സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ധനസഹായ പദ്ധതിയുടെ വിവരങ്ങൾ എന്തൊക്കെയാണ്?
രാജ്യത്തെ സ്വകാര്യമേഖലയില്‍ സ്ഥാപനങ്ങൾക്ക് നഷ്ട ഭാരം കുറക്കാനും സാമ്പത്തിക പ്രതിസന്ധി ഉണ്ടായെന്ന കാരണത്താൽ ജീവനക്കാരെ പിരിച്ചു വിടാതിരിക്കാനും വേതനം പിടിച്ചു വെക്കാതിരിക്കാനും വേണ്ടിയാണ് ഒൻപത് ബില്യൺ റിയാലിന്റെ ധനസഹായ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. സൗദികളായ ജീവനക്കാരെ പിരിച്ചു വിടാതെ നില നിറുത്തുന്നതിന്റെ ഭാഗമായി അവരുടെ ശമ്പളത്തിന്റെ 60 ശതമാനം സർക്കാർ നൽകും. ഇത് സംബന്ധിച്ച സൽമാൻ രാജാവിന്റെ ഉത്തരവ് 03.04.2020 ന് പുറത്തിറങ്ങി.
28. സൗദി സർക്കാരിന്റെ സാമ്പത്തിക സഹായം സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ലഭ്യമാകുമോ ?
ഇല്ല. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊണ്ട് സാമ്പത്തിക നഷ്ടമുണ്ടാകാൻ സാധ്യതയുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഉദാഹരണമായി സ്വകാര്യമേഖലയിലെ സൂപര്‍മാര്‍ക്കറ്റുകള്‍, ബഖാലകള്‍, സാമയുടെ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഇന്‍ഷുറന്‍സ് ഏജന്‍സി, കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി ലൈസന്‍സുള്ള കമ്പനികള്‍, ടെലികോം കമ്പനികള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധിക്കാത്തത് മൂലം ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല.
29. എന്ന് മുതലാണ് ഈ സഹായം ലഭിച്ചു തുടങ്ങുക? എത്ര മാസം സഹായം ലഭിക്കും?
അടുത്ത മൂന്ന് മാസം വരെ ഇത്തരത്തിൽ സ്വദേശി ജീവനക്കാരുടെ ശമ്പളം സർക്കാർ വഹിക്കും. സാമൂഹിക സുരക്ഷാ പദ്ധതിയായ ഗോസിയിൽ ഉൾപ്പെടുത്തിയാണ് സഹായം അനുവദിക്കുക. നിബന്ധകൾ പാലിച്ച എല്ലാ സ്ഥാപനങ്ങൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 03.04.2020 മുതൽ തന്നെ ഇതിനായുള്ള അപേക്ഷകൾ കമ്പനികൾക്ക് നൽകാം. അടുത്ത മാസം ശമ്പളത്തിൽ ഈ സഹായം ലഭ്യമാകും.
30. സ്ഥാപനത്തിലെ എല്ലാ സൗദി ജീവനക്കാർക്കും വേതനം നൽകുന്നതിന് സഹായം ലഭ്യമാക്കുമോ? മറ്റ് വ്യവസ്ഥകൾ എന്തെല്ലാമാണ്?
സ്ഥാപനത്തില്‍ അഞ്ചോ അതില്‍ കുറവോ സൗദികളുണ്ടെങ്കില്‍ എല്ലാവർക്കും, അഞ്ചില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം പേര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഈ ആനുകൂല്യം നൽകുന്നതിന്റെ പേരിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അവരെ ഇക്കാലയളവില്‍ ജോലി ചെയ്യിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കരുത്. ഈ സാഹചര്യം കാണിച്ച് അവരുടെ ശമ്പളം പിടിച്ചു വെക്കാനോ പിരിച്ചുവിടാനോ പാടില്ല. പിരിച്ചുവിടുന്നതിന് പകരമാണ് സാമ്പത്തിക സഹായം അനുവദിക്കുന്നത്.
31. ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ച കമ്പനി വ്യവസ്ഥകൾക്ക് എതിരായി പെരുമാറിയാൽ കമ്പനിക്കെതിരായി എവിടെയാണ് പരാതിപ്പെടുക?
തൊഴിലുടമയും തൊഴിലാളിയും പരസ്പരധാരണയില്ലാതെ ഏകപക്ഷീയമായി തൊഴിലാളിയെ പിരിച്ചുവിടാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. അവരുടെ ശമ്പളവും പിടിച്ചുവെക്കാനുമാവില്ല. മേൽപറഞ്ഞ ഏതെങ്കിലും വ്യവസ്ഥകൾക്ക് എതിരായി കമ്പനികള്‍ പ്രവർത്തിക്കുന്നെങ്കിൽ 19911 നമ്പറിലോ മഅന്‍ ലിറസ്ദ് പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടാവുന്നതാണ്.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.