KERALA
കേരളത്തെ നോക്കി നെടുവീർപ്പിട്ട് നാടണയാൻ കൊതിക്കുന്ന സൗദി പ്രവാസികൾ.

രോഗം ഭേദമായി ആശുപത്രി വിടുന്ന വൃദ്ധ ദമ്പതികളുടെ വാർത്തകളും ദൃശ്യങ്ങളും ആശ്ചര്യത്തോടെയും അതേ സമയം അഭിമാനത്തോടെയുമാണ് കുറച്ചൊക്കെ അസൂയയോടെയുമാണ് സൗദിയിലെ പ്രവാസി മലയാളികൾ ഉൾക്കൊണ്ടത്. ഈ സമയം നാട്ടിൽ ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകുകയാണ് സൗദിയിലെ ബഹുഭൂരിപക്ഷം പ്രവാസി മലയാളികളും.
ആശങ്കപ്പെടാനില്ലെന്ന് അധികൃതർ നൽകുന്ന ഉറപ്പിൽ കേരളത്തെ നോക്കി നെടുവീർപ്പിടുകയാണ് മലയാളികളായ പ്രവാസികൾ. എത്ര തന്നെയായാലും അന്നം തരുന്ന നാട് പെറ്റമ്മയെ പോലെ ചേർത്ത് പിടിക്കണം എന്ന് പറയാൻ അവകാശവുമില്ല.
കഴിഞ്ഞ ദിവസം മദീനയിൽ ഉണ്ടായ കണ്ണൂർ പാനൂർ സ്വദേശി ഷബ്നാസിന്റെ മരണം മലയാളികൾക്ക് ഒരു ആഘാതമായിരുന്നു. വൈകീട്ടോടെ കോവിഡ് പോസിറ്റിവായ റിയാദിൽ ടാക്സി ഡ്രൈവറായ ചെമ്മാട് സ്വദേശി സഫ്വാനും മരിച്ചത് ഉത്കണ്ഠയുടെ തോത് കൂട്ടി. ഹൃദയാഘാതം എന്നാണ് റിപ്പോർട്ടുകൾ എങ്കിലും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
ഷബ്നാസിന്റെ മരണത്തിന് കാരണമായത് രോഗലക്ഷണങ്ങളെ തുടക്കത്തിൽ തന്നെ വേണ്ടത്ര ഗൗരവത്തോടെ കാണാതിരുന്നതിനാലാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും സഫ്വാന്റെ മരണത്തിൽ ചിത്രം വ്യത്യസ്തമാണ്. മരണത്തിന് മുൻപ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ രണ്ടു ക്ലിനിക്കുകളിൽ ചികിത്സ തേടിയെങ്കിലും അസുഖത്തിന് കുറവുണ്ടായില്ല എന്നാണ് പറയുന്നത്.
രണ്ടാമത് ചികിത്സ തേടിയ ക്ലിനിക്കിൽ രക്തവും മൂത്രവും പരിശോധിക്കുകയും എക്സ്റേ എടുക്കുകയും ചെയ്തു. എന്നിട്ടും രോഗം കണ്ടു പിടിക്കാൻ സാധിച്ചില്ല. തികഞ്ഞ നിസ്സഹായാവസ്ഥയാണ് സഫ്വാന്റെ ശബ്ദ സന്ദേശത്തിൽ വ്യക്തമാവുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഒരു പിടുത്തവും കിട്ടുന്നില്ലെന്നും സഫ്വാൻ പറയുന്നു.
രോഗം മൂർച്ഛിച്ചപ്പോഴാണ് സൗദി ജർമ്മൻ ആശുപത്രിയിലേക്ക് മാറ്റുന്നതും പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആണെന്ന് വ്യക്തമാവുന്നതും. തുടർന്ന് അഞ്ചു ദിവസമായി അവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഹൃദയാഘാതമാണ് പെട്ടെന്നുള്ള മരണ കാരണമെന്നാണ് റിപ്പോർട്ട്. സഫ്വാന് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നുണ്ട്. സഫ്വാന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയും ഇപ്പോൾ നിരീക്ഷണത്തിലാണ്.
സൗജന്യ ചികിത്സയും മികച്ച പരിചരണവും സൗദിയിൽ ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഒരു അരക്ഷിതാവസ്ഥ പ്രവാസികളുടെ മനസ്സിൽ ഉണ്ട് എന്നത് കാണാതിരിക്കാൻ വയ്യ. ചികിത്സാ സംവിധാനങ്ങൾ ഇത്രയേറെ ആധുനികമാണെങ്കിലും ഏറ്റവും മികച്ചത് തങ്ങളുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെയാണെന്ന് വിശ്വസിക്കാനാണ് മലയാളികൾക്കിഷ്ടം.
ഇതേ മാനസികാവസ്ഥ തന്നെയാണ് ഇപ്പോൾ ഓരോ മലയാളിയുടെയും. കൊറോണ ചികിത്സ സൗജന്യമാണെങ്കിലും നാട് പിടിക്കാൻ തന്നെയാണ് ഓരോ മലയാളിയും വെമ്പുന്നത്. തങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സയും സൗകര്യങ്ങളും ശ്രദ്ധയും കേരളത്തിൽ ലഭിക്കും എന്ന് ഓരോ മലയാളി പ്രവാസിയും വിശ്വസിക്കുന്നു.
നാട്ടിലെ ഓരോ ജില്ലകളിലെയും സിവിൽ അഡ്മിനിസ്ട്രേഷനും ആരോഗ്യ പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതും രോഗികൾക്ക് ലഭിക്കുന്ന മികച്ച പരിചരണവും സാന്ത്വനവും നാടണയാൻ കൊതിക്കുന്ന പ്രവാസികളുടെ എണ്ണം കൂട്ടുന്നു.
മാത്രമല്ല, അരക്ഷിതാവസ്ഥയാണ് പ്രവാസികൾക്ക്. അത്യാവശ്യ സേവന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഒഴികെ മറ്റാർക്കും ജോലിയില്ല. പുറത്തിറങ്ങാനാകുന്നില്ല. ഒരു മാസത്തെ ശമ്പളം വാങ്ങി ആ മാസത്തെ ചിലവ് നടത്തുന്നവരല്ല ഗൾഫ് രാജ്യങ്ങളിലെ ബ്ലൂകോളർ പ്രവാസികൾ. ഈ മാസത്തെ ശമ്പളം വാങ്ങി കഴിഞ്ഞ മാസത്തെ കടം വീട്ടുകയും ഈ മാസത്തെ ചെലവുകൾക്കായി വീണ്ടും കടം വാങ്ങുകയും ചെയ്യുന്നവരാനാണിവർ.
കൈവശമുള്ളതും കടം വാങ്ങിയതുമെല്ലാം തീർന്നു കൊണ്ടിരിക്കുന്നു. ഇനിയും ചോദിച്ചാൽ തരാനും ആളുകളില്ല. കാരണം അവരും സമാന അവസ്ഥയിലാണ്. നാട്ടിലെ ചെലവുകൾക്കായി പണമയച്ചു കൊടുക്കണം. ഈ ഒരു മഹാമാരിയിൽ കുടുങ്ങി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുന്ന ഒരു പ്രവാസിയുടെ ചിത്രമാണ് ഇപ്പോൾ എവിടെയും കാണുന്നത്. ഈ സാഹചര്യത്തിൽ ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും അടുത്തെത്തിയാൽ അത്രമേൽ സമാധാനമായിരിക്കാം എന്നാഗ്രഹിക്കുന്നു അവർ.
എന്നാൽ എത്ര തന്നെ ആഗ്രഹിച്ചാലും ഈ സാഹചര്യത്തിൽ അത് സംഭവിക്കാൻ പോകുന്നില്ലെന്ന് പ്രവാസികൾക്കും അറിയാം. കർഫ്യൂ, ലോക്ക് ഡൗൺ, സെൽഫ് ഐസൊലേഷൻ. ഈ സാഹചര്യത്തിൽ നാട്ടിലെ ചികിത്സയും സൗകര്യങ്ങളും പ്രിയപ്പെട്ടവരുടെ ഓർമ്മകളും മനസ്സിലിട്ട് അയവിറക്കി ദിവസങ്ങൾ കഴിക്കുകയല്ലാതെ മറ്റു വഴിയില്ല.
KERALA
കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. 5 പേർ ചികിത്സയിൽ

കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. നിലവിൽ 5 പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സംശയാസ്പദമായ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് സ്ഥിരീകരിച്ചത്.
ഷിഗല്ല എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് ഷിഗല്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
വയറിളക്കം, പനി, വയറുവേദന, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എന്നാൽ എല്ലാ ഷിഗല്ല രോഗികൾക്കും ഈ രോഗലക്ഷങ്ങൾ കാണണമെന്നില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.
മലിന ജലത്തിന്റെ ഉപയോഗമാണ് ഈ രോഗം മൂലമുള്ള വയറിളക്കത്തിന് കാരണം. ശുചിത്വം പാലിച്ചാൽ രോഗബാധ ഒരു പരിധി വരെ തടയാൻ സാധിക്കും.
രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമാണ് രോഗം പ്രകടമാകുന്നത്. വയറിളക്കത്തോടൊപ്പം ഉണ്ടാകുന്ന നിർജലീകരണമാണ് രോഗം ഗുരുതരമാക്കുന്നത്. അതിനാൽ അപകടാവസ്ഥ ഒഴിവാക്കാനായി ശരീരത്തിൽ ജലാംശം നിലനിർത്തുക അത്യാവശ്യമാണ്.
ചെറിയ തോതിൽ ഷിഗല്ല രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടണം.
KERALA
കിഴക്കമ്പലത്ത് വോട്ടിനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം.

കൊച്ചി : എറണാകുളം കിഴക്കമ്പലത്ത് വോട്ട് ചെയ്യാനെത്തിയപ്പോൾ ആക്രമിക്കപ്പെട്ട ദമ്പദികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം. കിഴക്കമ്പലത്തെ സംഘടനയായ ട്വന്റി 20 യാണ് പാരിതോഷികം നൽകിയത്. പൊതുചടങ്ങിൽ വെച്ച് ട്വന്റി 20 ചീഫ് കോർഡിനേറ്ററും അന്നാ കിറ്റെക്സ് എംഡിയുമായ സാബുജേക്കബ് ദമ്പതികൾക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു.
വയനാട് സ്വദേശികളായ പ്രിന്റുവിനും ഭാര്യ ബ്രീജിത്തയ്ക്കുമാണ് ട്വന്റി 20 യുടെ സഹായം ലഭിച്ചത്.
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ പ്രിന്റുവിനെ ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചിരുന്നു. ഭാര്യയുടെ മുന്നിൽ വെച്ച് പ്രിന്റുവിനെ മർദ്ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പോലീസ് അക്രമികളെ അറസ്റ്റ് ചെയ്തു.
പ്രിന്റുവും ഭാര്യയും 14 വർഷമായി കിഴക്കമ്പലത്ത് വാടകക്ക് താമസിച്ചു വരികയാണ്. വാടകക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു അക്രമിച്ചവരുടെ നിലപാട്. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നൽകിയ കാർഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. പോലീസിന്റെ മുൻപിൽ വെച്ചാണ് പ്രിന്റുവിനും ഭാര്യക്കും നേരെ ആക്രമണം ഉണ്ടായത്.
മർദ്ദനമേറ്റിട്ടും പ്രിന്റു പിന്നീട് അതെ ബൂത്തിൽ തന്നെ വന്ന് പോലീസിന്റെ സഹായത്തോടെ വോട്ട് ചെയ്തു മടങ്ങിയിരുന്നു. ട്വന്റി 20 ക്ക് എതിരായി എൽ ഡി എഫും യു ഡി എഫും ഒന്നിച്ച് മത്സരിക്കുന്ന വാർഡാണിത്.
ഡൽഹിയിൽ നിന്നും ഒരാൾക്ക് വയനാട്ടിൽ വന്ന് മത്സരിക്കാമെന്നും വയനാട്ടിൽ നിന്നും കിഴക്കമ്പലത്ത് എത്തി പതിനാല് വർഷം താമസിച്ച ഒരാൾക്ക് വോട്ട് ചെയ്യാൻ അവസരം നിഷേധിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിനെ സബ് ജേക്കബ് പ്രസംഗത്തിൽ അപലപിച്ചു.
KERALA
ഈ ചർച്ച നൽകുന്നത് കുളിര്, പെണ്‍കുട്ടികളുടെ വിവാഹപ്രായം 28 ആക്കണമെന്ന് ജസ്ല മാടശ്ശേരി.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് ജസ്ല മാടശ്ശേരി. തന്റെ ഫേസ്ബുക്കിലൂടെയാണ് ജസ്ല നിയമത്തിന് അനുകൂലമായ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നിയമം കുറെ മുൻപ് വന്നിരുന്നെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ വിവാഹ മോചനം നേടാതിരുന്നേനേ എന്നും ജസ്ല പറയുന്നു. വിവാഹ പ്രായം 28 വയസ്സെങ്കിലും ആക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജസ്ല അഭിപ്രായപ്പെട്ടു.
ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ…
ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ…
അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു..
കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ നിക്കാഹ് നടത്തി..18 കഴിഞ്ഞിട്ട് കല്ല്യാണമൊള്ളു എന്ന് പറയുന്ന ശിക്ഷകരായ രക്ഷിതാക്കളെ നമ്മളെത്ര കാണുന്നു..നിക്കാഹ് തന്നെ ലൈസന്‍സാണത്രേ..18 ന് മുന്‍പേ നിക്കാഹ് കഴിഞ്ഞ് പരസ്പര ബന്ധങ്ങളിലേര്‍പ്പെട്ട് ഗര്‍ഭമുണ്ടായി അലസിപ്പിക്കുന്നതും..പലതും ആഘോഷമല്ലാതെ കൂട്ടിക്കൊണ്ട് പോകുന്നതുമൊക്കെ ഒത്തിരി കണ്ടിട്ടുണ്ട്…
പറയുന്നതാണ് പ്രശ്നം..പറയുന്നത് മാത്രം..
ഇരുപത്തിയഞ്ഞ് വയസ്സായിട്ടും കല്ല്യാണം കഴിച്ചില്ലെന്ന പേരില്‍ ഞാന്‍ കേട്ട വര്‍ത്തമാനങ്ങള്‍ ഏറെയാണ്..
പ്രേമമുണ്ടാവും..ഫെമിനിസ്റ്റല്ലെ..പുരുഷവിരോധമായിരിക്കും..തേപ്പ് കിട്ടീട്ടുണ്ടാവും..അല്ലെങ്കില്‍ ഗര്‍ഭശേഷിയുണ്ടാവില്ല.. താന്തോന്നിയല്ലെ ആലോചനകള്‍ വന്നുണ്ടാവില്ല…
ചിലര്‍ പറയും..കാണാനൊക്കെ മെനയുള്ള കുട്ടിയല്ലെ..വേഗം കെട്ടിയില്ലേള്‍ ശരീരം ചുളിഞ്ഞാല്‍ ആര്‍ക്കും വേണ്ടിവരില്ല എന്ന്…
ആദ്യമൊക്കെ വീട്ടുകാരും ഇതെ അഭിപ്രായമായിരുന്നു..18 കഴിഞ്ഞാല്‍ കല്ല്യാണം കഴിക്കണം..ഓരോ കൂ്ടുകാരികളുടെ കല്ല്യാണവാര്‍ത്ത കേള്‍ക്കുമ്പോഴും ഉമ്മ പറയും..നീയിങ്ങനെ ഒന്നിനും സമ്മദിക്കാതെ നടന്നോ..അവസാനം ഞങ്ങടെ കാലം കഴിഞ്ഞാ ന്താക്കുമെന്ന്…
ഓരോ കൂട്ടുകാരികളുടെ കല്ല്യാണവാര്‍ത്തയും സന്തോഷത്തോടൊപ്പം നോവും തരുമായിരുന്നു എനിക്ക്.. കുട്ടിക്കാലത്ത്..പത്താം ക്ലാസില്‍ പഠിക്കുമ്പോ മുതല്‍ പലരും അറ്റുപോവാന്‍ തുടങ്ങി..ചിലര്‍ നിശ്ചയം ..ചിലര്‍ നിക്കാഹ്… ഡിഗ്രിയെത്തിയപ്പോഴേക്കും വിരലിലെണ്ണാവുന്നവര്‍ മാത്രമുണ്ടായിരുന്നൊള്ളു തുടര്‍പഠനത്തിന്..പഠിക്കാന്‍ മിടുക്കികളായ കുട്ടികള്‍…
നിങ്ങള്‍ക്ക് സംശയമുണ്ടാവും ഇവളെന്തിനാ ഇതൊക്കെ ആലോചിക്കുന്നേന്ന്..കല്ല്യാണം കഴിഞ്ഞും പഠിക്കാലോ..അങ്ങനെ നല്ലരീതിയില്‍ അവസരം കിട്ടീട്ടുള്ളവര്‍ ചുരുക്കമാണ്…
പലരും കല്ല്യാണശേഷം ഒതുങ്ങി പോവും ഒതുക്കിക്കളയും…
ഇത് പൂര്‍ണമായും കെട്ടുന്ന ചെക്കന്റെ പ്രശ്നമാണെന്ന് പറയാനാവില്ല…
സ്വന്തമായി തീരുമാനമെടുക്കാന്‍ ധൈര്യമില്ലാതാക്കി അവളിലെ ഭയത്തിന്റെ പ്രശ്നം കൂടിയാണ്…
പലരും നിസ്സഹായരാണ്…
പത്താം ക്ളാസ് കഴിഞ്ഞിട്ട് +1 ലേക്കും ബസ്റ്റാന്റ് വരെ സൈക്കിളില്‍ പോകുന്ന എന്നോട് ഇങ്ങനെ സൈക്കിളോട്ടി നടന്നാ നല്ല ചെക്കനെ കിട്ടൂലട്ടോ എന്ന് പറഞ്ഞ അതേ തലയില്‍ കെട്ട് കെട്ടിയ കാക്ക ഡിഗ്രിക് ബൈക്കില്‍ പോയപ്പോ നിന്നെയിനിയാരും കെട്ടില്ലെന്ന് കണ്ണ് പൊക്കി പറഞ്ഞത് എനിക്കോര്‍മ്മണ്ട്..ഓക്കെ കാക്ക ഞാന്‍ ഹാപ്പിയാണെന്ന മറുപടി അയാളെ രോഷംകൊണ്ട് മൂടിയതും…
പെണ്‍കുട്ടികളെ വളര്‍ത്തുന്നത് കല്ല്യാണം കഴിപ്പിക്കാന്‍ മാത്രമാണെന്ന് ചിന്തിച്ചിരുന്ന ഒരു സമൂഹത്തില്‍ നിന്നും..അവളുടെ അവകാശങ്ങളിലേക്കും സ്വാതന്ത്രങ്ങളിലേക്കുമൊക്കെയുള്ള ഒരു വഴി കൂടിയാണ് തുറക്കപ്പെടുന്നത്…
അന്ന് 18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന്..
പറന്ന് നടക്കുന്ന ഞാനുണ്ടാവുമായിരുന്നില്ല..പഠിച്ച് നല്ല ജോലി സമ്പാദിച്ച് വീട് സുന്ദരമാക്കി കുടുംബം നോക്കി പലരേയും നോക്കി…ഇനിയും മുന്നോട്ടുണ്ടെന്ന് പറയാന്‍ ഞാനുണ്ടാവുമായിരുന്നില്ല..
ഇഷ്ടമുള്ളിടത്തേക്കെല്ലാം ഒറ്റക്ക് യാത്ര ചെയ്ത്..പലതും അറിയാനും ആവശ്യത്തില്‍ കൂടുതല്‍ ധൈര്യവും ഉണ്ടാവുമായിരുന്നില്ല…
നോ പറയാനറിയുന്നൊരു ഞാന്‍ ഉണ്ടാവുമായിരുന്നില്ല…
പെണ്‍കുട്ടികള്‍ പഠിക്കട്ടെ…അവര്‍ക്ക് വേണമെന്ന് തോന്നുമ്പോള്‍ മത്രം വിവാഹമെന്ന തീരുമാനത്തിലെത്തട്ടെ…സ്വയം പര്യാപ്തമാണെങ്കില്‍ അവര്‍ക്കൊന്നിനേം ഭയക്കേണ്ടതില്ല..
വിവാഹം ഒരിക്കലും ഒരു നിര്‍ബന്ധിക്കേണ്ട കാര്യമല്ല.
എന്റെ കാഴ്ചപ്പാടില്‍ വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമേയല്ല…
ഒരിണവേണമെന്ന് തോന്നുന്നെങ്കില്‍ ഒന്നിച്ച് ജീവിക്കാം..വേണ്ടെങ്കില്‍ വേണ്ടെന്ന് വെക്കാം…
വിവാഹമെന്നാല്‍ ശാരിരിക സുഖം മാത്രമാണെന്ന പഴഞ്ഞൊല്ലാണ് തിരുത്തേണ്ടത്…
പരസ്പരം തണലാവുക..എന്നതാണ്..
നീ നീയായിരിക്കുക…
വിവാഹപ്രായം മിനിമം ഒരു 28 എങ്കിലുമാകണമെന്നാണെന്റെ അഭിപ്രായം..
താന്തോന്നിയെന്ന പേര് നല്കിയ ധൈര്യമാണ്…സ്വയം പര്യാപ്തതക്ക് ഉറപ്പ് നല്‍കിയത്… നിങ്ങള്ക് നന്ദി
എന്റെ ശരികള്‍..ശരികേടായ് കണ്ടവര്‍ക്ക് നന്ദി