KERALA
ഇത് പോലൊരാൾ അപൂർവ്വമെന്ന് പോലീസ്.

കഴിഞ്ഞ ദിവസമാണ് തൃശൂരിലെ ചാലക്കുടിയിൽ ശ്രീകുമാർ എന്ന മുൻ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീകുമാറിനെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ പോലീസ് ഞെട്ടി. ദൈവത്തെ പങ്കു കച്ചവടക്കാരനായി കരുതി ശ്രീകുമാർ ചെയ്ത കാര്യങ്ങൾ അറിഞ്ഞപ്പോൾ പോലീസിനും ആശ്ചര്യം.
കുവൈറ്റിൽ പ്രവാസിയായിരുന്ന കോടാലി വെട്ടിയടാന്‍ചിറ സ്വദേശി ശ്രീകുമാർ നാട്ടിലെത്തിയത് എന്തെങ്കിലും തൊഴിൽ ചെയ്തു ജീവിക്കാം എന്ന് കരുതിയാണ്. പല സാധ്യതകളും അന്വേഷിച്ചു. കുവൈറ്റിലേക്ക് പോകാൻ വരുത്തി വെച്ച കടം വീട്ടണം, നാട്ടിലുള്ള കടം വീട്ടണം, ആർഭാടമായി ജീവിക്കാനുള്ള പണം കണ്ടെത്തണം. ഉയർന്ന സാമ്പത്തികമുള്ള വീട്ടിൽ നിന്നും വിവാഹം കഴിക്കണം ഇതായിരുന്നു നാട്ടിലെത്തി തൊഴിൽ അന്വേഷിച്ചു നടക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്ന ലക്ഷ്യങ്ങൾ.
പലയിടത്തും അന്വേഷിച്ചു. ആഗ്രഹിച്ച തരത്തിലുള്ള വരുമാനം ലഭിക്കുന്ന ജോലിയൊന്നും കണ്ടെത്താൻ ശ്രീകുമാറിന് കഴിഞ്ഞില്ല. ചിലർ ചെറിയ ജോലിയൊക്കെ കൊടുക്കാൻ തയ്യാറായി. പക്ഷെ ലക്ഷ്യങ്ങൾ നിറവേറ്റാൻ ആ ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം പോരായിരുന്നു. മറ്റൊരാളുടെ കീഴിൽ ജോലി ചെയ്‌താൽ വർഷങ്ങൾ കഴിഞ്ഞാലും തന്റെ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല എന്ന് മനസ്സിലായതോടെ സ്വയം തൊഴിലോ ബിസിനസ്സോ ചെയ്യാമെന്നുള്ള വഴികൾ അന്വേഷിക്കാൻ തുടങ്ങി.
ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന സ്വയം തൊഴിലോ ബിസിനസ്സോ ചെയ്യണമെങ്കിൽ കോടികൾ മുതൽമുടക്കണം. അതിനുള്ള മുടക്കുമുതൽ ശ്രീകുമാറിന്റെ കൈവശം ഇല്ലായിരുന്നു. അതോടെ ആ വഴിയും മുടങ്ങി.
അതിന് ശേഷമാണ് വളഞ്ഞ വഴിയിലൂടെ പണം ഉണ്ടാക്കാനുള്ള സാധ്യതകളെ പറ്റി ശ്രീകുമാർ ചിന്തിച്ചു തുടങ്ങിയത്. അതിനിടയിൽ ഒരു പഴയകാല സുഹൃത്തിനെയും കണ്ടു മുട്ടി. അയാളാണ് അധികം മുതൽമുടക്ക് ഇല്ലാതെ ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന ചാരായ നിർമ്മാണം ശ്രീകുമാറിന് ഉപദേശിച്ചു കൊടുത്തത്. ഒടുവിൽ ആ വഴിക്ക് തന്നെ നീങ്ങാനും ശ്രീകുമാർ തീരുമാനമെടുത്തു.
പിടികൂടിയാൽ ജാമ്യം പോലും ലഭിക്കാത്ത കുറ്റമായതിനാൽ ശ്രീകുമാറിന് അതിയായ ഭയവും ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരിൽ സ്വാധീനമോ, പോലീസിൽ ഇഷ്ടക്കാരോ ഇല്ലാത്തതിനാൽ അതിനൊരു വഴി തേടി ശ്രീകുമാർ ചെന്നെത്തിയത് തൃശൂരിലെ പെരിങ്ങോട്ടുകരയിലുള്ള സ്വാമിയുടെ അടുത്തായിരുന്നു.
എന്ത് ബിസിനസാണ് ചെയ്യാൻ പോകുന്നത് എന്ന് സ്വാമിയോട് പറഞ്ഞില്ല. എങ്കിലും അദ്ദേഹം വഴിയും ശ്രീകുമാറിന് പറഞ്ഞു കൊടുത്തു. എന്തു ബിസിനസ് ചെയ്താലും ലാഭം കിട്ടുമ്പോൾ അതിൽ ഒരു വിഹിതം ദൈവത്തിനു നൽകുക. എങ്കിൽ പിന്നെ ആരു വിചാരിച്ചാലും ആ കച്ചവടം പൊളിക്കാന്‍ സാധിക്കില്ല. ഇതായിരുന്നു സ്വാമിയുടെ ഉപദേശം.
പെരിങ്ങോട്ടുകരയിലെ സ്വാമിയെ അധ്യാത്മിക ഗുരുവായി സ്വീകരിച്ച് ബിസിനസ് തുടങ്ങാൻ തീരുമാനം എടുത്തു. ചാലക്കുടി നഗരത്തില്‍ നിന്ന് മാറി ഒഴിഞ്ഞ ഇടത്തുള്ള വീട് വാടകക്കെടുത്തു. വീടിന്റെ ഉടമയും പ്രവാസിയാണ്. വീട് നോക്കാനായി ഉടമ ഏൽപ്പിച്ച ആളാണ് ആ വീട് 12000 രൂപക്ക് വാടകക്ക് നൽകിയത്. ക്ളീനിങ് ലോഷൻ ഉണ്ടാക്കി കുപ്പിയിലാക്കി വിൽക്കുന്ന ബിസിനസ് ആണെന്നാണ് അയാളോട് പറഞ്ഞത്.
വാടക വീട്ടിൽ ഐശ്വര്യമായി തന്നെ ചാരായം വാറ്റാൻ ആരംഭിച്ചു. സ്വാമിയുടെ ഉപദേശ പ്രകാരം ഒരു മുറി മാത്രം പൂജകള്‍ക്കു മാറ്റിവച്ചു. ഇവിടെ എന്നും രാവിലെ കൃത്യമായി വിളക്കുവയ്ക്കും, പ്രാര്‍ഥിക്കും. എല്ലാ ദിവസവും 200 രൂപ ചുരുട്ടി കാണിക്കയായി ദൈവത്തിന്റെ ഫൊട്ടോയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചതിന് ശേഷമാണ് ജോലി ആരംഭിക്കുക.
എല്ലാ ദിവസവും ജോലി തുടങ്ങും മുമ്പ് 200 രൂപ ചുരുട്ടി കാണിക്കയായി ദൈവത്തിന്റെ ഫോട്ടോക്ക് മുമ്പില്‍ സമര്‍പ്പിക്കും. പിന്നെ ലാഭത്തിന്‍റെ വിഹിതം റൊക്കം സമര്‍പ്പിക്കും. സ്വാമിയുടെ ഉപദേശ പ്രകാരം ലാഭത്തിന്റെ വിഹിതം ദൈവത്തിന് നൽകാൻ ഫോട്ടോക്ക് മുന്നിൽ കാണിക്കപ്പെട്ടിയും വെച്ചു.
ഒരു തരത്തിലും പിടികൂടാൻ സാധിക്കാത്ത തരത്തിലുള്ള മുൻകരുതലുകൾ എടുത്തു കൊണ്ടാണ് ശ്രീകുമാർ നിർമ്മാണം നടത്തിയിരുന്നത്. ഇടപാടുകൾ സ്ഥിരം ഇടനിലക്കാരുമായി മാത്രം. സാധാരണക്കാരുമായി ഒരു നിലക്കും ഇടപാടുകളില്ല. മൊത്ത വില്‍പനക്കാര്‍ക്കു മൊത്തമായി മാത്രം സാധനം കൈമാറും. ഒരു വർഷം കൊണ്ട് ശ്രീകുമാറിന്റെ ബിസിനസ് അഭിവൃദ്ധിയിലായി.
വീടിന്റെ കെയർടേക്കർ എല്ലാ മാസവും വാടക വാങ്ങാന്‍ വരും. ശ്രീകുമാർ വീടിന് പുറത്ത് നിർത്തി വാടക കൊടുക്കും. എല്ലാ മാസവും കൃത്യ ദിവസം തന്നെ വാടക ലഭിക്കുന്നതിനാൽ കൂടുതൽ ചോദ്യങ്ങൾക്ക് അയാളും മുതിർന്നില്ല. വീടിനകത്തേക്ക് കടക്കാത്തതിനാൽ വീടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് അയാൾക്കും അറിയുമായിരുന്നില്ല.
സ്വാമിയുടെ ഉപദേശ പ്രകാരം ബിസിനസ് അഭിവൃദ്ധിപ്പെടുന്നതിന് അനുസരിച്ച് ദൈവത്തിന്റെ പങ്കും മുടങ്ങാതെ ശ്രീകുമാർ കാണിക്കപ്പെട്ടിയിൽ നിക്ഷേപിച്ചു കൊണ്ടിരുന്നു. പതിനയ്യായിരം രൂപ ലഭിച്ചാൽ അയ്യായിരം രൂപ എന്ന കണക്കിൽ പണം കാണിക്ക പെട്ടിയിൽ നിക്ഷേപിക്കുമായിരുന്നു. മാസാവസാനം എല്ലാ തുകയും ഒരുമിച്ച് ഇഷ്ട ദൈവത്തിന്റെ പേരിലുള്ള തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. ഒരു വര്‍ഷമായി ശ്രീകുമാർ മുടങ്ങാതെ ഇത് തുടർന്ന് പോന്നു.
പക്ഷേ തൃശൂര്‍ റൂറല്‍ എസ്.പി വിശ്വനാഥന് കിട്ടിയ രഹസ്യസന്ദേശം ശ്രീകുമാറിന്റെ എല്ലാ സ്വപ്നങ്ങളും തകർത്തു. ഇടപാടുകാരിൽ ഒരാൾ തന്നെ ഒറ്റിയതാണെന്ന് കരുതുന്നു. ദുരൂഹത നിറഞ്ഞ ഇടപാടുകൾ നടക്കുന്നു എന്നായിരുന്നു സന്ദേശത്തിലെ സാരം. തുടർന്ന് പോലീസ് രഹസ്യ നിരീക്ഷണം ആരംഭിച്ചു. അവിടെ നടക്കുന്നത് സംബന്ധിച്ച കൃത്യമായ വിവരം അറിഞ്ഞ ശേഷം വീട് റൈഡ് ചെയ്ത് ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പരിശോധനക്കിടെ പൂജാമുറിയിലെ കാണിക്കപ്പെട്ടിയിൽ നിന്നും പോലീസ് 90,000 രൂപയോളം കണ്ടെടുത്തു. ഈ മാസം തൃശൂരിലെ ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ളതായിരുന്നു ആ തുക. കൂടുതൽ ചോദ്യം ചെയ്യലിൽ ശ്രീകുമാർ എല്ലാ കാര്യങ്ങളും പോലീസിനോട് തുറന്നു പറഞ്ഞു കുറ്റസമ്മതം നടത്തി. ശ്രീകുമാറിനെ കോടതിയിൽ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
INDIA
നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.
റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ് പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.
മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ് കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.
ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
INDIA
ശ്രീലങ്ക വഴി സൗദിയിലേക്ക് പുതിയതായി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

കൊളംബോ: നേപ്പാളും മാലിദ്വീപും വഴിയുള്ള പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നതിനായി എത്തിയവര്‍ക്ക് മുന്നില്‍ പുതിയ അനിശ്ചിതത്വം. നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലും ഔദ്യോഗികമായ ഉറപ്പ് നല്‍കാന്‍ ശ്രീലങ്കന്‍ എയര്‍വേയ്സ് അധികൃതര്‍ തയ്യാറാവാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.
മൂന്നാമതൊരു രാജ്യത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് വിമാന കമ്പനികള്‍. എന്നാല്‍ ഇതുവരെ വ്യക്തമായൊരു സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം യാത്രക്കാരെ അറിയിക്കാനും വിമാന കമ്പനിക്കാര്‍ തയ്യാറാവുന്നില്ല.
ഏപ്രില്‍ 27 നുള്ളില്‍ ശ്രീലങ്കയില്‍ പ്രവേശിച്ച് നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികളായ യാത്രക്കാരോട് ശ്രീലങ്കന്‍ എയര്‍വേയ്സ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത് നിങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ പരമാവധി ശ്രമിക്കാം എന്ന് മാത്രമാണ്. യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ അവര്‍ തയാറാവുന്നില്ല. എമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരും എന്നും അവര്‍ ക്വാറന്റൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവാതിരിക്കണമെങ്കില്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇത് വരെ നല്‍കിയിട്ടില്ലെന്നും വിമാന കമ്പനിക്കാര്‍ പറയുന്നു.
നിലവില്‍ യാത്ര തടസ്സപ്പെടുമെന്നോ ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നോ ഉള്ള സര്‍ക്കുലര്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇതുവരെ ഇറക്കിയിട്ടില്ല. അത് കൊണ്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍. എന്നാല്‍ പുതിയതായി വരുന്നവരുടെ കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് വിമാന കമ്പനിക്കാര്‍ അറിയച്ചതെന്നു അവര്‍ വെളിപ്പെടുത്തുന്നു.
വ്യക്തമായ ഒരു നിലപാട് എടുക്കാനോ പറയാനോ വിമാന കമ്പനിക്കാര്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ കമ്പനി അയച്ച ഇമെയില്‍ പ്രകാരം എയര്‍ ബബിള്‍ കരാറില്‍ ട്രാന്‍സിറ്റ് യാത്രക്കാരെ കൊണ്ട് പോകുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും അത് കൊണ്ട് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും നേപ്പാള്‍ എത്തിയ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ തടസ്സം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരണം ഉണ്ടായിട്ടില്ല.
നേപ്പാളിന്റെ വഴി തന്നെ ശ്രീലങ്ക പിന്തുടരുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇന്ത്യയിലെ അതിരൂക്ഷമായ അവസ്ഥയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിനെ ശ്രീലങ്കന്‍ അധികൃതര്‍ അനുകൂലിക്കുന്നില്ല. നേപ്പാളും മാലിദ്വീപും വഴിയുള്ള സൗദി പ്രവേശനം തടസ്സപ്പെട്ടതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തുമെന്ന് അധികൃതര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കുന്നതിനെ കുറിച്ച് അവര്‍ നിലപാട് എടുത്തിട്ടുമില്ല. പക്ഷെ വരും ദിവസങ്ങളില്‍ അത്തരമൊരു സര്‍ക്കുലറിന് സാധ്യത ഉണ്ടെന്ന് തന്നെയാണ് ട്രാവല്‍ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.
നേപ്പാള്‍ വഴിയുള്ള യാത്ര തടസ്സപ്പെട്ടതോടെ കേരളത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ മേയ് ഒന്നാം തിയ്യതി മുതല്‍ ട്രാന്‍സിറ്റ് യാത്രക്കാരായി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ശ്രീലങ്കയിലേക്ക് വരുന്നതിന് തയ്യാറായി നില്‍ക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉറപ്പുമില്ലാതെ ശ്രീലങ്കയിലേക്ക് വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
അതേ സമയം ഇത് വരെ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടോ ട്രാന്‍സിറ്റ് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്ന് വ്യക്തമാക്കി കൊണ്ടോ ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമായ ഒരു സര്‍ക്കുലര്‍ പുറത്തു വിടാത്തതിനാല്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും നേപ്പാളില്‍ ഉണ്ടായത് പോലെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത് വരെയുള്ള യാത്രക്കാര്‍ക്ക് അനുവാദം നല്‍കുമെന്നുമാണ് ട്രാവല്‍ എജന്‍സിക്കാര്‍ യാത്രക്കാരോട് പറയുന്നത്.
ട്രാവല്‍ എജന്‍സിക്കാരുടെ ഈ വാദം ശരി വെക്കുകയാണെങ്കില്‍ തന്നെയും സ്വന്തം റിസ്ക്കില്‍ ആയിരിക്കണം യാത്രക്കാര്‍ പോകേണ്ടത് എന്ന് ട്രാവല്‍ എജന്‍സിക്കാര്‍ പറയുന്നുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ യാത്രക്ക് തടസം വരികയാണെങ്കില്‍ മുടക്കിയ തുക തിരികെ നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാവില്ല. അവര്‍ എമിഗ്രേഷന്‍ അധികൃതരെയും ഇന്ത്യന്‍ എംബസ്സിയേയും പഴി ചാരി രക്ഷപ്പെടുമെന്നും സാമ്പത്തിക നഷ്ടം മുഴുവന്‍ യാത്രക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
INDIA
ശ്രീലങ്ക വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി എണ്‍പതോളം മലയാളികള്‍ ശ്രീലങ്കയില്‍

കൊളംബോ: നേപ്പാള്‍ വഴിയും മാലിദ്വീപ് വഴിയും സൗദി പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കാനായി തിരഞ്ഞെടുക്കുന്നു. ഏറ്റവും അവസാനമാണ് ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടുന്നത്. അതോടെ തുറന്നു കിട്ടിയ അവസരം ഉപയോഗിച്ചു സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എണ്‍പതോളം സൗദി പ്രവാസികള്‍ ഇപ്പോള്‍.
എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നില നില്‍ക്കുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ള പ്രവാസികള്‍ വ്യക്തമാക്കുന്നു.
വളരെ കുറച്ചു ട്രാവല്‍ ഏജന്‍സികള്‍ മാത്രമാണ് ശ്രീലങ്ക വഴി ഇപ്പോള്‍ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ റൂട്ട് ആയതിനാലും തുടക്കമായതിനാലും ഈ റൂട്ടില്‍ അധികം തിരക്കില്ല.
കേരളത്തില്‍ നിന്നും നിലവില്‍ ശ്രീലങ്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ വഴിയാണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് ഇവിടങ്ങളിലെക്ക് ഡൊമസ്റ്റിക് ഫ്ലൈറ്റ് പിടിച്ചാല്‍ അവിടെ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നത് പോലെ ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ എടുത്തു യാത്ര ചെയ്യാന്‍ സാധിക്കും. അതിനായി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്. കൂടാതെ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള പണവും മുന്‍കൂര്‍ ആയി അടക്കണം. ഇന്‍ഷുറന്‍സും വേണ്ടി വരും.
ഈ രേഖകളെല്ലാം തയ്യാറാക്കിയാള്‍ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നടത്താന്‍ സാധിക്കും. ഈ രേഖകളെല്ലാം എമിഗ്രേഷന്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അവയുടെ കൃത്യത പരിശോധിച്ച് ഇ-വിസ നല്‍കും. ഇതിനായി കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും.
വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഉടനെ ആര്‍ ടി – പി സി ആര്‍ ടെസ്റ്റിന് വിധേയനാവേണ്ടി വരും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഇടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. വാക്സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ ആണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പരിശോധന ഉണ്ടായാല്‍ വാക്സിന്‍ എടുത്തതിന്റെ ഒറിജിനല്‍ രേഖ കാണിക്കേണ്ടി വരും. പതിനാല് ദിവസത്തിന് ശേഷമേ സൗദിയിലേക്ക് യാത്ര സാധിക്കുകയുള്ളൂ.
നിലവില്‍ എണ്‍പതോളം പേരാണ് സൗദിയിലേക്ക് പോകുന്നതിനായി ശ്രീലങ്കയില്‍ ഉള്ളത്. ഇവര്രില്‍ ചിലരുടെ വിമാന ടിക്കറ്റ് മേയ് ആറിനാണ് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയില്‍ വന്നിറങ്ങുന്ന സമയത്ത് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.
ഇതുവരെ വന്നിറങ്ങിയവര്‍ക്ക് പോകാന്‍ സാധിക്കും എന്ന മറുപടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയത് എങ്കിലും അത് ഔദ്യോഗികമായി അവര്‍ നല്‍കിയിട്ടില്ലെന്ന് ഇപ്പൊള്‍ സൗദി യിലേക്ക് പോകാനായി എത്തി ശ്രീലങ്കയില്‍ കാന്‍ഡിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാഴക്കാട് സ്വദേശി മുബഷിര്‍ പറഞ്ഞു.
ട്രാവല്‍ രംഗത്ത് ജോലി ചെയ്ത പരിചയം നല്‍കിയ ധൈര്യം മൂലമാണ് ശ്രീലങ്ക തിരഞ്ഞെടുത്തതെന്ന് മുബഷിര്‍ പറയുന്നു. ആദ്യം എത്തുമ്പോള്‍ തങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മൂന്ന് ഫ്ലൈറ്റുകളിലായി എണ്‍പതോളം പേര്‍ എത്തിയത്.
ഇപ്പോഴും ശ്രീലങ്ക വഴി സൗദിയിലേക്ക് പോകാനായി ചില ട്രാവല്‍ ഏജന്‍സികള്‍ പാക്കേജുകള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇനി പുതുതായി വന്നിറങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാരെ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമോ അതോ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് പോകാനുള്ള അനുവാദം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഔദ്യോഗിക ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. യാത്ര ചെയ്യുന്നതിന് മുന്‍പായി അംഗീകൃത ട്രാവല്‍ ഏജന്‍സികളെ മാത്രം സമീപിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.