LATEST
സൗദിയിൽ ഇത് പോലെ സംഭവിക്കുന്ന ഹതഭാഗ്യരായ മലയാളികളും

ഏറെ പ്രതീക്ഷയോടെയാണ് പത്ത് വർഷം മുൻപ് മലപ്പുറം സ്വദേശി ഹമീദ് സൗദിയിലേക്ക് വരുന്നത്. ജിദ്ദയിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ഹൗസ് ഡ്രൈവർ വിസയിൽ ആയിരുന്നു എത്തിയത്. അധികം സമ്പന്നനല്ലാത്ത സർക്കാർ ഉദ്യോഗസ്ഥനായിരുന്നു സ്പോൺസർ.
സ്‌പോൺസറുടെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ട് പോകുക, തിരിച്ചു കൊണ്ട് വരിക, കുടുംബനാഥയെ ഷോപ്പിങ്ങിനോ ബന്ധു വീടുകളിലേക്കോ കൊണ്ട് പോകുക, ഇതായിരുന്നു ഹമീദിന്റെ ജോലി. വീട്ടിൽ നിന്നും കുറച്ചു മാത്രം അകലെ ഹമീദിന് താമസിക്കാൻ ഒരു ഒറ്റമുറി ശരിയാക്കി കൊടുത്തു.
കുട്ടികളെ സ്‌കൂളിൽ കൊണ്ട് പോയി വിട്ടാൽ ഹമീദിന് റൂമിലേക്ക് പോകാം. പിന്നെ കുട്ടികളെ വിളിക്കാൻ സമയത്ത് പോയാൽ മതി. അതിനിടയിൽ വിശ്രമിക്കാം എങ്കിലും എപ്പോൾ വിളിച്ചാലും ഉടൻ വീട്ടിലെത്തണം. അതായിരുന്നു സ്‌പോൺസറുടെ നിബന്ധന. ഒരു വില കുറഞ്ഞ ഫോണും സിമ്മും സ്പോൺസർ വാങ്ങി കൊടുത്തു.
സ്പോണ്സർക്ക് സ്വന്തമായി വാഹനം ഉള്ളതിനാൽ ഹമീദിന്റെ ആവശ്യമില്ല. മൂന്ന് മണിയോടെ ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന സ്പോൺസർ മഗ്‌രിബ് നമസ്കാരം കഴിഞ്ഞാൽ പുറത്തേക്ക് പോകും. പിന്നീട് പാതിരാത്രിയാവും തിരിച്ചെത്താൻ.
കുട്ടികളെ സ്‌കൂളിൽ കൊണ്ട് പോയി വിട്ടു കഴിഞ്ഞാൽ ഹമീദ് സമയം കളയാനായി തന്റെ റൂമിനടുത്തുള്ള നാട്ടുകാരന്റെ ബക്കാലയിൽ പോയിരിക്കും. അവിടെ അയാളെ സഹായിക്കും. സാധനങ്ങൾ എടുത്തു കൊണ്ട് വരാനും ഇറക്കി വെക്കാനും അടുക്കി വെക്കാനും സഹായിക്കും. ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഹമീദ് ഭാഷ പഠിച്ചെടുത്തു. കടയിലേക്ക് സാധനങ്ങൾ കൊണ്ട് വരുന്ന വിതരണക്കാരുമായും സാധനങ്ങൾ വാങ്ങാൻ വരുന്നവരുമായും നല്ല പരിചയത്തിലുമായി.
ഇടക്ക് കടക്കാരന് ഒരു വിശ്രമത്തിനായി അടുത്തുള്ള റൂമിലേക്ക് പോകുമ്പോൾ ഹമീദിനെ കാഷ്യർ സീറ്റിൽ ഇരുത്തും. അങ്ങിനെ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് ഒരു ബക്കാല നടത്തി കൊണ്ട് പോകാനുള്ള എല്ലാ കാര്യങ്ങളും ഹമീദ് പഠിച്ചെടുത്തു.
സ്പോൺസർ കൃത്യമായി ശമ്പളം നൽകിയിരുന്നു എങ്കിലും സൗദിയിലേക്ക് പോരുന്നതിന് പണയം വെച്ച വസ്തുവും പെങ്ങളുടെ സ്വർണ്ണാഭരണങ്ങളും എടുത്തു കൊടുക്കാൻ ഹമീദിന് സാധിച്ചില്ല. കിട്ടുന്ന ശമ്പളം ഭക്ഷണം കഴിക്കാനുള്ള തുക മാത്രം കൈ വശം വെച്ച് ബാക്കിയുള്ളത് മുഴുവൻ നാട്ടിലേക്ക് അയച്ചു കൊടുത്തിട്ടും രണ്ടറ്റവും കൂട്ടിമുട്ടിച്ചു കൊണ്ട് പോകാമെന്നല്ലാതെ ഒന്നും നീക്കി വെക്കാൻ ഹമീദിന് സാധിച്ചില്ല.
രണ്ടു വർഷം കഴിഞ്ഞപ്പോൾ കുട്ടികളുടെ സ്‌കൂൾ അടച്ചപ്പോൾ ഹമീദിന് നാട്ടിലേക്ക് രണ്ടു മാസം അവധിക്ക് പോകാൻ സ്പോൺസർ അനുവാദം നൽകി. അനുവാദം മാത്രമേ നൽകിയുള്ളൂ, ടിക്കറ്റിനുള്ള പണം പോലും ഹമീദിന് സ്വന്തം കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു.
കുട്ടികൾക്കും പ്രായമായ വാപ്പാക്കും ഉമ്മക്കും പെങ്ങൾക്കും കുട്ടികൾക്കും സാധനങ്ങൾ വാങ്ങിയത് ബക്കാലക്കാരനായ നാട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങിയാണ്. നാട്ടിലെത്തിയിട്ട് ഇടാനായി നാല് പുതിയ ഡ്രസ്സുകളും വാങ്ങി. രണ്ടു മാസം നാട്ടിൽ നിൽക്കുമ്പോഴുള്ള ചിലവിന്റെ കാര്യങ്ങൾക്കായി ബക്കാലക്കാരന്റെ കയ്യിൽ നിന്നും പിന്നെയും കടം വാങ്ങി. നാട്ടിൽ പോകുന്ന സമയത്ത് സ്പോൺസർ ഒരു റിയാൽ പോലും നൽകിയില്ല. എയർപോർട്ടിലേക്ക് കയ്യിൽ നിന്നും കാശ് മുടക്കി പോകേണ്ടി വന്നു.
നാട്ടിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെ കയ്യിലുള്ള പണമൊക്കെ തീർന്നു. ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും പിരിവുകാരുമായി ആളുകൾ പിന്നെയും ഹമീദിനെ കാണാൻ വന്നു കൊണ്ടിരുന്നു. നാട്ടിലെ ചിലവുകൾക്ക് വഴി കാണാൻ ഹമീദിന് പിന്നെയും കടം വാങ്ങേണ്ടി വന്നു.
തിരിച്ചു പോരുമ്പോൾ ഹമീദ് ഭാവിയെ പറ്റി വിമാനത്തിലിരുന്ന് നന്നായി തന്നെ ആലോചിച്ചു. ഇങ്ങ്നെ പോയാൽ എവിടെയും എത്തില്ല. ബക്കാലക്കാരന്റെ കടവും നാട്ടിൽ നിന്ന് കടം വാങ്ങിയ തുകയും തിരിച്ചു കൊടുക്കാനും പണയം വെച്ച വസ്തുവും ആഭരണങ്ങളും എടുക്കാനും ശമ്പളം മാത്രം പോരാ എന്ന് ഹമീദ് തിരിച്ചറിഞ്ഞു. മറ്റെന്തെങ്കിലും വരുമാന മാർഗ്ഗം കൂടി കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഹമീദിന് മനസ്സിലായി.
തിരിച്ചെത്തിയ ഹമീദ് ശമ്പളം കൂട്ടി കിട്ടുന്നതിനെ കുറിച്ച് സ്പോൺസറോട് സംസാരിച്ചു. 100 റിയാൽ മാത്രമാണ് ശമ്പളം കൂട്ടിത്തരാൻ അയാൾ സമ്മതിച്ചത്. ഈ വരുമാനം കൊണ്ട് തനിക്ക് മുന്നോട്ട് പോകാൻ സാധിക്കുന്നില്ല എന്ന് സ്‌പോൺസറെ ബോധ്യപ്പെടുത്തിയപ്പോൾ തന്റെ ആവശ്യങ്ങൾക്ക് തടസ്സം വരാത്ത തരത്തിൽ മറ്റെന്തെങ്കിലും വരുമാന മാർഗത്തെ കുറിച്ച് ആലോചിക്കാൻ അയാൾ അനുവാദം നൽകി.
അങ്ങിനെ വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെയുള്ള സമയത്ത് നാട്ടുകാരന്റെ ബക്കാലയിൽ തന്നെ ഹമീദ് ജോലിക്ക് നിന്ന് തുടങ്ങി. പാതിരാത്രി കഴിയുമ്പോൾ തിരക്ക് ഇല്ലാതെയാവും ആ സമയങ്ങളിൽ മേശയിൽ തല വെച്ച് മയങ്ങും. രാവിലെ ഏഴു മണിക്ക് കുട്ടികളെ സ്‌കൂളിൽ എത്തിക്കാൻ പോകും. ഹമീദിന്റെ ജീവിതം വിശ്രമം ഇല്ലാത്തതായി മാറി. എങ്കിലും സ്പോൺസർ തരുന്നതിനേക്കാൾ കൂടുതൽ പണം ബക്കാലയിൽ നിന്നും കിട്ടിയിരുന്നു.
നാലഞ്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ഹമീദിന് സ്‌പോൺസറുടെ ജോലിയെക്കാൾ നല്ലത് ബക്കാല ജോലിയായി തോന്നിത്തുടങ്ങി. സ്വന്തമായി ഒരു ബക്കാല തുടങ്ങിയാൽ നല്ല വരുമാനം ഉണ്ടാക്കാമെന്നും ഹമീദിന് മനസ്സിലായി. അന്ന് മുതൽ സ്വന്തമായി ഒരു ബക്കാലയായി ഹമീദിന്റെ സ്വപ്നം. ബക്കാലയിലേക്ക് സ്ഥിരമായി വരുന്ന ഒരു മലയാളി ഹമീദിനെ സാമ്പത്തികമായി സഹായിക്കാമെന്ന് ഉറപ്പ് കൊടുത്തതോടെ പാർട്ണർഷിപ്പ് വ്യവസ്ഥയിൽ ഒരു ബക്കാല ആരംഭിക്കുന്നതിന് കുറിച്ച് ഹമീദ് കാര്യമായി തന്നെ ആലോചിച്ചു തുടങ്ങി.
സ്‌പോൺസറുടെ മുന്നിൽ കാര്യം അവതരിപ്പിച്ചു. പ്രതിമാസം കഫാലയായി 1000 റിയാൽ നൽകിയാൽ അയാൾ സഹകരിക്കാമെന്ന് സമ്മതിച്ചു. പക്ഷെ പകരം ഒരു ഡ്രൈവറെ ഹമീദ് ഏർപ്പാടാക്കി കൊടുക്കണം. ബലദിയ്യ ലൈസൻസും ചേംബർ ഓഫ് കൊമേഴ്‌സ് രജിസ്‌ട്രേഷൻ നടപടി ക്രമങ്ങളും എല്ലാം അയാൾ ചെയ്തു തരും. അതിന് ഓരോ തവണയും ഫീസ് കൊടുക്കണം. ഹമീദ് ഹൗസ് ഡ്രൈവർ ആയതിനാൽ ചെക്കിങ്ങോ നിയമ നടപടികളോ ഉണ്ടായാൽ ആ ഉത്തരവാദിത്വങ്ങളൊന്നും അയാൾ ഏറ്റെടുക്കില്ല. അതെല്ലാം ഹമീദ് ഏറ്റെടുക്കണം. പക്ഷെ ഇതൊക്കെയാണെങ്കിലും ഹമീദിന്റെ സ്‌പോൺസർഷിപ്പ് തന്റെ പേരിൽ നിന്നും മാറ്റാൻ അയാൾ തയ്യാറായില്ല.
പണത്തിന് അത്യാവശ്യക്കാരൻ ഹമീദായത് കൊണ്ട് സ്പോൺസർ പറഞ്ഞ എല്ലാ ആവശ്യങ്ങളും ഹമീദ് അംഗീകരിച്ചു. ജോലിയില്ലാതെ റൂമിൽ ഇരിക്കുകയായിരുന്ന സുഹൃത്തായ ഹൗസ് ഡ്രൈവറെ സ്‌പോൺസറുടെ ജോലിക്ക് ഏർപ്പാടാക്കി കൊടുത്തു. സ്‌പോൺസറുടെ ജോലിയിൽ നിന്നും ഒഴുഞ്ഞ ഹമീദ് ബക്കാലയുടെ കാര്യങ്ങൾക്കായി മുഴുവൻ സമയവും ഓടി നടന്നു.
സാമ്പത്തിക സഹായം ചെയ്ത മലയാളിയുടെ സഹായത്തോടെ ആരോഗ്യ പരമായ കാരണങ്ങൾ മൂലം നാട്ടിലേക്ക് പോകാൻ തയ്യാറായിരുന്നു മറ്റൊരു മലയാളിയുടെ ബക്കാല ഹമീദ് ഏറ്റെടുത്തു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ലൈസൻസും സി ആറുമെല്ലാം തന്റെ സ്‌പോൺസറുടെ പേരിലേക്ക് മാറ്റി. കൂടുതൽ സാധനങ്ങൾ കടയിലേക്ക് ഇറക്കി. പണം നൽകിയതിന് നാട്ടിലെ ബാങ്കിലെ ഡേറ്റ് ഇടാത്ത രണ്ടു ചെക്കും ഹമീദ് മലയാളിക്ക് ഉറപ്പിനായി നൽകി.
ആ വർഷം ഹമീദ് അവധിക്ക് നാട്ടിലേക്ക് പോയില്ല. മുഴുവൻ സമയവും ബക്കാലക്ക് വേണ്ടി ചിലവഴിച്ചു. കടയിൽ വരുന്നവരോട് ഏറ്റവും നന്നായി പെരുമാറി. ഏറ്റവും നല്ല സാധനങ്ങൾ നൽകി. ഒരു വർഷം കൊണ്ട് ബക്കാലയിലെ കച്ചവടം മൂന്നിരട്ടിയായി വർദ്ധിച്ചു. ഇതോട് അടുത്തുള്ള മറ്റൊരു ബക്കാല കൂടി ഹമീദ് ഏറ്റെടുത്തു. ആ വർഷവും നാട്ടിലേക്ക് പോകാതെ മുഴുവൻ സമയവും കച്ചവടത്തിൽ ശ്രദ്ധിച്ചു.
മൂന്ന് വർഷം കൊണ്ട് ഹമീദിന്റെ കീഴിൽ മൂന്ന് ബക്കാല ഉണ്ടായി. സഹായത്തിനായി നാട്ടിൽ നിന്നും വിശ്വസ്തരായ ആളുകളെ കൊണ്ട് വന്നു. കച്ചവടം കൂടിയതോടെ അടുത്ത നഗരത്തിലും ബക്കാലകൾ തുറന്നു. ചുരുങ്ങിയ കാലം കൊണ്ട് ആറു ബക്കാലകൾ ഹമീദിനുണ്ടായി. എല്ലാ ലൈസന്സുകളും സി ആറുമെല്ലാം സ്‌പോൺസറുടെ പേരിൽ തന്നെയാണ് എടുത്തത്. കച്ചവടം കൂടിയതോടെ ഇടനിലക്കാരെ ഒഴിവാക്കി സ്വന്തം കടകളിലേക്ക് സാധനങ്ങൾ നേരിട്ട് എടുത്ത് വില്പന തുടങ്ങി. തുടർന്ന് മറ്റു കടകളിലേക്കും സാധനങ്ങൾ വിതരണം ചെയ്തു തുടങ്ങി.
പണം വന്നു തുടങ്ങിയതോടെ ഹമീദ് ആറു മാസം കൂടുമ്പോൾ നാട്ടിലേക്ക് പോയിത്തുടങ്ങി. ബാധ്യതകൾ എല്ലാം തീർത്ത് നാട്ടിൽ വലിയ വീട് പണി തുടങ്ങി. നാട്ടിൽ എന്ത് സംരംഭത്തിനും കൈയയച്ച് സഹായിച്ചു തുടങ്ങി. രാഷ്ട്രീയക്കാരുടെയും സംഘടനകളുടെയും പ്രിയങ്കരനായി മാറി. ചുരുങ്ങിയ കാലത്തിനുള്ളിൽ ഹമീദ് നാട്ടിലെ പ്രമാണിയായ മാറി.
ഇതിനിടയിൽ സ്പോൺസർ ഗവർമെന്റ് ജോലിയിൽ നിന്നും റിട്ടയർ ചെയ്തു. ഇതോടെ മുഴുവൻ സമയവും വീട്ടിൽ സമയം വീട്ടിൽ ചിലവഴിച്ചു തുടങ്ങി. എല്ലാ മാസവും ഹമീദ് കഫാല തുകയും ആറു ബക്കാലകളുടെ പ്രത്യേക തുകയും സ്പോണ്സറുടെ വീട്ടിലെത്തി നൽകി തിരിച്ചു പോരും. സ്‌പോൺസറുടെ വീട്ടിലുള്ളവർക്കും ഹമീദിനെ വലിയ കാര്യമായിരുന്നു. ഏറെ നേരം സംസാരിച്ചിരുന്നതിന് ശേഷമാണ് സ്‌പോൺസറുടെ വീട്ടിൽ നിന്ന് തിരിച്ചു പോരുക.
ഒരു ദിവസം ആ മാസത്തെ പണം കൊടുക്കാനായി സ്‌പോൺസറുടെ വീട്ടിൽ എത്തിയപ്പോൾ താൻ മുഴുവൻ സമയവും വീട്ടിലാണെന്നും ഏകാന്തത അനുഭവപ്പെടുന്നുവെന്നും എല്ലാ ബക്കാലകളിലേക്കും കൊണ്ട് പോകണമെന്നും സ്പോൺസർ ഹമീദിനോട് പറഞ്ഞു. സന്തോഷത്തോടെ ഹമീദ് ജിദ്ദയിലും അടുത്ത നഗരങ്ങളിലുമുള്ള ബക്കാലകളിൽ സ്‌പോൺസറെ ഇടക്ക് കൊണ്ട് പോയിത്തുടങ്ങി. യാത്രക്കിടയിൽ കച്ചവട കാര്യങ്ങളും കിട്ടുന്ന ലാഭവും ഭാവി പരിപാടികളുമെല്ലാം ഹമീദ് വിശദമായി തന്നെ സ്പോൺസറോട് പറയുമായിരുന്നു. അതിന് ശേഷം പല ദിവസങ്ങളിലും സ്പോൺസർ ഒറ്റക്കും ബക്കാലകൾ സന്ദർശിച്ചു തുടങ്ങി.
ഒരു ദിവസം സ്പോൺസർ ഹമീദിനെ വീട്ടിലേക്ക് വിളിപ്പിച്ചു. കഫാല തുകക്ക് പുറമെ സ്‌പോൺസറുടെ വീടിനടുത്ത് ആദ്യമായി തുടങ്ങിയ ബക്കാലയുടെ മുഴുവൻ ലാഭവും തനിക്ക് കൈമാറണമെന്ന് ഹമീദിനോട് ആവശ്യപ്പെട്ടു. വലിയൊരു തുകയാണ് സ്പോൺസർ ആവശ്യപ്പെട്ടത്. അത്രയുംവലിയ തുക തനിക്ക് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞ ഹമീദിനോട് അത്രയും തുക അടുത്ത മാസം എത്തിച്ചില്ലെങ്കിൽ തന്റെ ഭാഗത്ത് നിന്നും സൗഹാർദ്ദ പരമായ പെരുമാറ്റം പ്രതീക്ഷിക്കേണ്ടെന്നും സ്പോൺസർ ഹമീദിനോട് പറഞ്ഞു. സ്‌പോൺസറുടെ മുഖത്തെയും സംസാരത്തിലേയും മാറ്റം ഹമീദിന് ഭയമുണ്ടാക്കിയതിനാൽ നിവൃത്തിയില്ലാതെ ഹമീദ് അത് സമ്മതിച്ചു.
പിന്നീട് ഓരോ മാസവും തനിക്ക് ലഭിക്കേണ്ട തുകയുടെ വലിപ്പം സ്പോൺസർ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു. മറ്റൊരു വഴിയും ഇല്ലാതിരുന്നതിനാൽ അതെല്ലാം ഹമീദിന് സമതിക്കേണ്ടി വന്നു. ഒരോ ദിവസവും സ്പോൺസർ കടകളിൽ സന്ദർശനം നടത്തും. മാസം കൊടുക്കുന്ന തുകക്ക് പുറമെ പല പേരും പറഞ്ഞു പണം വാങ്ങും.
ഒരു ദിവസം കടയിൽ വന്നു വലിയ തുക ചോദിച്ചപ്പോൾ സ്പോൺസറോട് ഹമീദിന് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. ഇത് പോലെ പണം ചോദിച്ചാൽ തരാൻ തനിക്ക് സാധിക്കില്ലെന്നും ഇങ്ങിനെ ബുദ്ധിമുട്ടിക്കരുതെന്നും പറയേണ്ടി വന്നു. ആദ്യമായാണ് ഹമീദ് സ്പോൺസറോട് മുഷിഞ്ഞു സംസാരിക്കുന്നത്. വിവർണ്ണമായ മുഖത്തോടു കൂടി അയാൾ അവിടെ നിന്നും പോയി.
കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് മനസ്സിലായതോടെ തന്റെ സ്പോണ്സർഷിപ്പും കടകളുടെ ഉടമസ്ഥാവകാശവും മറ്റൊരു സൗദിയുടെ പേരിലേക്ക് മാറ്റാൻ ഹമീദ് ശ്രമിച്ചു. ഇക്കാര്യം സ്പോൺസർ അറിഞ്ഞതോടെ അയാൾ പ്രതികാര ബുദ്ധിയിൽ പെരുമാറാൻ തുടങ്ങി. ബക്കാലകളുടെ മേൽനോട്ടത്തിനായി ഒരു യെമനിയെ സ്പോൺസർ നിയമിച്ചു. അയാൾ എല്ലാ കാര്യങ്ങളിലും ഹമീദിന്റെ സമ്മതമില്ലാതെ ഇടപെടാൻ തുടങ്ങി. ഒരു ദിവസം കടകളിൽ വന്ന് അന്നത്തെ കളക്ഷനും എടുത്തു കൊണ്ട് പോയി.
അടുത്ത തവണ കളക്ഷന് എടുക്കാനായി യെമനി വന്നപ്പോൾ ഹമീദ് അനുവദിച്ചില്ല. തുടർന്ന് അയാളുമായി വഴക്കായി കയ്യേറ്റത്തിൽ അവസാനിച്ചു. കടയിലെ മറ്റാളുകൾ വന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. അന്ന് വൈകീട്ട് ഹമീദിന്റെ താമസ സ്ഥലത്ത് പോലീസെത്തി ഹമീദിനെ പിടിച്ചു കൊണ്ട് പോയി. യെമനി നൽകിയ പരാതിയിലാണ് ഹമീദിനെ പോലീസ് പിടിച്ചു കൊണ്ട് പോയത്.
വിവരം സ്‌പോൺസറെ അറിയിച്ചെങ്കിലും ഹമീദിനു വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വരാൻ അയാൾ വിസമ്മതിച്ചു. ഒടുവിൽ സ്ഥലത്തെ സാമൂഹിക പ്രവർത്തകർ മറ്റൊരു സൗദി പൗരനെ ഇടപെടുത്തി കൊണ്ട് വിളിച്ചു പറഞ്ഞതിന് ശേഷമാണ് ഹമീദിനെ പോലീസ് മോചിപ്പിച്ചത്.
പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി വീട്ടിലെത്തിയ ഹമീദിനെ സ്പോൺസർ വീട്ടിലേക്ക് വിളിപ്പിച്ചു. സ്‌പോൺസറെ പോയി കണ്ട ഹമീദിനോട് ഇനി മുതൽ ബക്കാലകളിലേക്ക് പ്രവേശിക്കരുതെന്നും അവയെല്ലാം നടത്തിപ്പിനായി യെമനിയെ ഏൽപ്പിച്ചുവെന്നും രണ്ടു ദിവസം കഴിഞ്ഞു തന്നെ വന്നു കാണാനും ആവശ്യപ്പെട്ടു.
രണ്ടു ദിവസം കഴിഞ്ഞു സ്‌പോൺസറെ കാണാൻ പോയ ഹമീദിന്റെ കയ്യിലേക്ക് അയാൾ പാസ്‌പോർട്ടും ടിക്കറ്റും നീട്ടി. ഫൈനൽ എക്സിറ്റ് വിസ അടിച്ചു കഴിഞ്ഞെന്നും ഉടൻ പുറപ്പെടാൻ ഒരുങ്ങണമെന്നും ആയിരുന്നു സ്‌പോൺസറുടെ കൽപ്പന. മറ്റൊരു കാര്യത്തിനും സ്പോൺസർ സമ്മതിച്ചില്ല. ആരെയും വിളിക്കാനോ സംസാരിക്കാനോ പോലും സമ്മതിക്കാതെ യെമനിയും സ്പോൺസറും കൂടി ഹമീദിനെ അപ്പോൾ തന്നെ കാറിൽ കയറ്റി എയർപോർട്ടിൽ കൊണ്ട് വിട്ടു.
താൻ കഴിഞ്ഞ പത്തു വർഷമായി അദ്ധ്വാനിച്ചതും സമ്പാദിച്ചതുമെല്ലാം തൊടാൻ പോലും ആകാതെ ഹമീദിന് നാട്ടിലേക്ക് പോരേണ്ടി വന്നു. പത്തു വർഷം മുൻപ് എങ്ങിനെ പ്രവാസ ലോകത്ത് എത്തിയോ അത് പോലെ.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.