LATEST
ഒരാൾക്കും ഇത് പോലൊരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ.

ഇതാണോ ഒരു മനുഷ്യ ജീവിതം എന്ന് എല്ലാവരും ചോദിക്കും. അവരോട് പറയാനുള്ളത്, “അതെ, ഇത് പ്രവാസി ജീവിതം മാത്രമാണ്”. ചോരയും നീരും വറ്റിയ ഒരു പ്രവാസിയുടെ ജീവിതം.
20 വർഷത്തെ പ്രവാസ ജീവിതം. 800 റിയാൽ വേതനത്തിൽ തുടങ്ങിയ ആ ജീവിതത്തിൽ പിന്നീട് 12000 റിയാൽ വരെ എന്റെ സ്വന്തം ജോലിക്കാരനായ ഇലക്ട്രിക്കൽ എഞ്ചിനീയർക്ക് എന്റെ കൈകൊണ്ട് കൊടുത്തിട്ടുണ്ട്.
എന്റെ പ്രവാസ ജീവിതം തകർത്തതിന് ആരെയും കുറ്റം പറയാൻ എനിക്ക് സാധിക്കില്ല. കാരണം ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു. ബിസിനസിൽ നിന്നും ശ്രദ്ധ മാറിപ്പോയതിനും ഉപദേശികളുടെ ഉപദേശങ്ങൾ കേട്ട് അറിയാത്ത ബിസിനസിൽ ലക്ഷക്കണക്കിന് റിയാൽ ഇൻവെസ്റ്റ് ചെയ്തപ്പോഴും ഞാൻ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു.
1995 ലാണ് സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിൽ എത്തുന്നത്. ഫ്രീ വിസയിലായിരുന്നു വന്നത്. വീടിനടുത്തുള്ള ഒരാൾ വിസ തന്നു. അതിൽ കയറി പോന്നു. അത്രമാത്രം. ശമ്പളം എത്ര, എന്ത് ജോലിയാണ് ലഭിക്കുക എന്നൊന്നും ചോദിച്ചില്ല. വിസ തന്ന ആൾ പറഞ്ഞുമില്ല. അവന് മിടുക്കുണ്ടെങ്കിൽ രക്ഷപ്പെടണമെന്ന് മാത്രം മൂത്ത സഹോദരനോട് പറഞ്ഞു.
വാപ്പ മരിച്ച കുടുംബത്തിലെ പത്തു മക്കളിൽ ഏഴാമനായ ജോലിയില്ലാതെ വെറുതെ തിന്നു നടക്കുന്ന എനിക്ക് അതൊക്കെ ചോദിക്കാൻ എന്താണ് അവകാശം? ജ്യേഷ്ഠൻ വിസക്ക് പണം കൊടുത്തു. രണ്ടു മാസത്തിനുള്ളിൽ സൗദിയിലേക്ക് കയറി പോരുകയും ചെയ്തു.
സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ യാമ്പുവിലാണ് എത്തിയത്. തൽക്കാലം രണ്ടു മാസം വിസ തന്ന അയൽക്കാരന്റെ മുറിയിൽ താമസിക്കാനുള്ള സൗകര്യമുണ്ട്. അവിടെ മൂന്നാളുകൾ കൂടി അയാൾക്കൊപ്പം താമസിക്കുന്നുണ്ട്. മുറിക്ക് വാടകയുണ്ട്. രാത്രി അവരുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം. ആദ്യത്തെ ശമ്പളം കിട്ടിയാൽ വാടകയും ഭക്ഷണ ചിലവിന്റെ പങ്കും കൊടുക്കണം എന്നാണ് വ്യവസ്ഥ. ആദ്യത്തെ ഒരു മാസം ജോലിയില്ലാതെ അയൽക്കാരന്റെ മുറിയിൽ കഴിഞ്ഞു. ഇഖാമ കിട്ടിയതോടെ അയാൾ ജോലി കിട്ടാനുള്ള എളുപ്പ വഴിയും പറഞ്ഞു തന്നു.
രാവിലെ മുറിയിൽ നിന്ന് ഇറങ്ങിക്കൊള്ളണം. സിറ്റി മുഴുവൻ നടക്കുക. പലയിടത്തും ജോലിക്ക് ആളുകളെ ആവശ്യം ഉണ്ടെന്ന നോട്ടീസ് ചുവരുകളിൽ പതിച്ചിട്ടുണ്ടാകും. അവിടുത്തെ ഫോൺ നമ്പറിൽ വിളിക്കുക. സ്ഥലം മനസ്സിലാക്കി ആ ഓഫീസുകളിൽ പോവുക. ജോലി അന്വേഷിക്കുക.
ഒരാഴ്ച രാവിലെ മുറിയിൽ നിന്നിറങ്ങി ഉച്ചയോടെ മുറിയിൽ വന്നു കിടന്നുറങ്ങി വൈകീട്ട് പിന്നെയും ഇറങ്ങും ജോലി അന്വേഷിക്കാൻ. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയൽക്കാരൻ അന്ത്യശാസനം തന്നു. രണ്ടാഴ്ച കൂടി ഇവിടെ താമസിക്കാം. അത് കഴിയുന്നതിന് മുൻപായി ജോലിയും താമസിക്കാനുള്ള സ്ഥലവും കണ്ടു പിടിക്കണം.
അതോടെ ഉച്ചക്ക് റൂമിലേക്കുള്ള വരവ് നിർത്തി. മുഴുവൻ സമയവും ജോലി അന്വേഷണമായി. റൂമിലുള്ളവർ രാവിലെ ഭക്ഷണം ഉണ്ടാക്കാറില്ല. അവർ ആറു മണിയോടെ ഏതോ കമ്പനിയുടെ വാനിൽ കയറി പോകും. പോകുന്ന വഴിക്ക് ബൂഫിയയിൽ നിർത്തി സാൻഡ്‌വിച്ച് വാങ്ങി വണ്ടിയിൽ ഇരുന്നു തന്നെ കഴിക്കുകയാണ് പതിവ്. വന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന നൂറ് റിയാൽ കഴിഞ്ഞതിനാൽ രാവിലെയും ഉച്ചക്കും ഭക്ഷണമില്ല. പൈസ കടം ചോദിക്കാൻ അഭിമാനം അനുവദിച്ചുമില്ല. അതിനാൽ രാത്രി അവർ ഭക്ഷണം ഉണ്ടാക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കുക. അത് വരെ വെള്ളം കുടിച്ചും വിശപ്പ് സഹിച്ചും ജോലി അന്വേഷിച്ച് നടക്കും.
പലയിടത്തും ജോലി ഒഴിവുണ്ട്. ലേബർ മുതൽ എൻജിനീയർമാർ വരെയുള്ളവരെ വേണം. പക്ഷെ എനിക്കുള്ളത് പ്രീ ഡിഗ്രി വിദ്യാഭ്യാസമാണ്. ടെക്നിക്കൽ ജോലി ഒന്നും അറിയില്ല. അങ്ങിനെ അടുത്ത മാസവും തീരാറായി. ജോലിയും ഇല്ല, താമസ സ്ഥലവും ഇല്ലാതാവാൻ രണ്ടു ദിവസം മാത്രം ബാക്കി.
അന്ന് രാത്രി അയൽക്കാരൻ ജോലി കഴിഞ്ഞു വന്നപ്പോൾ റൂമിൽ നിന്നും മാറുന്നതിനെ കുറിച്ച് സംസാരിച്ചു. അഞ്ചു പേർക്ക് കഴിയാൻ സൗകര്യം അവിടെ ഇല്ല. നാട്ടുകാരൻ ആയത് കൊണ്ടാണ് രണ്ടു മാസം താമസിപ്പിച്ചത്. കൂടെയുള്ളവർ മുഖം കറുപ്പിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞാൽ മാറണമെന്നും പറഞ്ഞു. പിറ്റേന്ന് ജോലി കഴിഞ്ഞു അവർ വരുമ്പോൾ അന്തിമ തീരുമാനം അറിയിക്കണം എന്നും പറഞ്ഞു.
എന്ത് തീരുമാനം അറിയിക്കാൻ? അന്നും ഉച്ച വരെ തെണ്ടിയിട്ടും ഒരു ചാൻസും കിട്ടിയില്ല. നാളെ റൂമിൽ നിന്നും ഇറങ്ങി കൊടുക്കണം. നാട്ടിലെ പോലെ വഴിയിലോ കടത്തിണ്ണയിലോ കിടക്കാൻ ഇവിടെ പറ്റില്ല.
പോലീസ് പിടിച്ച് നാട്ടിലേക്ക് കയറ്റി വിടും. മഗ്‌രിബ് സമയമായിട്ടും ഒരു വഴിയും കാണാതായപ്പോൾ രണ്ടും കൽപ്പിച്ച് കോതമംഗലത്ത് കാരൻ അച്ചായൻ നടത്തുന്ന മാൻപവർ ഓഫീസിലേക്ക് കയറി ചെന്നു. മുൻപ് രണ്ടു തവണ അവിടെ പോയതാണ്. പ്ലാന്റിലേക്ക് ലേബർ വേക്കൻസി മാത്രമേ ഒഴിവുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് ഇറങ്ങി പോന്നതുമാണ്.
നേരെ ചെന്ന് അവിടുത്തെ കോർഡിനേറ്ററോട് ലേബർ ജോലി ഇപ്പോഴും ഒഴിവുണ്ടോയെന്ന് ചോദിച്ചു. ഒഴിവുണ്ടെന്ന് പറഞ്ഞപ്പോൾ ഇഖാമ കോപ്പിയും പാസ്പോർട്ട് കോപ്പിയും തന്നു. എഗ്രിമെന്റിൽ ഒപ്പിടീച്ചു. നാളെ എട്ടു മണിക്ക് സേഫ്റ്റി ട്രൈനിങ്ങിന് തയ്യാറായി വരാനും പറഞ്ഞു. താമസിക്കാൻ സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ നാളെ ആലോചിക്കാം എന്നായിരുന്നു മറുപടി.
പിറ്റേന്ന് എട്ടു മണിക്ക് മുൻപായി തന്നെ ഓഫീസിൽ എത്തി. അവിടെ നിന്നും പ്ലാന്റിലേക്ക് കൊണ്ട് പോയി. ലേബർ ജോലിയായതിനാൽ സേഫ്റ്റി ട്രെയ്നിങ് ഒന്നും ഉണ്ടായില്ല. അന്ന് തന്നെ ജോലി തുടങ്ങി. പ്ലാറ്റിലെ അവശിഷ്ടങ്ങൾ മാറ്റുക, വൃത്തിയാക്കുക, പൈപ്പുകൾ കൊണ്ട് പോകാൻ സഹായിക്കുക തുടങ്ങിയവയായിരുന്നു ജോലി. താരതമ്യേന എളുപ്പമുള്ള ജോലി ആയിരുന്നെങ്കിലും ആദ്യമായി ചെയ്യുന്നത് കൊണ്ടാവാം എനിക്ക് കുറച്ച് കടുപ്പമായി തോന്നി. അന്ന് രാത്രി തന്നെ കമ്പനിയുടെ അക്കോമഡേഷനിലേക്ക് താമസം മാറ്റി.
ജോലിയിൽ മിടുക്കനായിരുന്നില്ലെങ്കിലും ആരെയും മുഷിപ്പിച്ചില്ല. ഫോർമാനും സൂപ്പർവൈസർക്കും മേനേജർക്കുമെല്ലാം ഇടക്ക് വെള്ളം, ചായ എടുത്തു കൊടുക്കുന്നത് കൊണ്ടും അവരുടെ മുറികൾ വൃത്തിയാക്കി കൊടുക്കാത്ത കൊണ്ടും അവർക്കും താല്പര്യമായി. എനിക്ക് കഠിനമായ ജോലിയൊന്നും തരാതെ അവർ ശ്രദ്ധിച്ചിരുന്നു.
ഫോർമാന്മാരുമായും സൂപ്പർവൈസർമാരുമായും മാനേജർമാരുമായും തരക്കേടില്ലാത്ത ബന്ധങ്ങൾ ഉണ്ടായി തുടങ്ങിയപ്പോൾ ഒരു വർഷത്തിന് ശേഷം കോൺട്രാക്റ്റിംഗ് കമ്പനി അച്ചായൻ എനിക്ക് കൂടുതൽ നല്ല ജോലി നൽകി. പ്ലാന്റുകളിലേക്ക് വേണ്ട ആളുകളെ കണ്ടെത്തുകയും അവരെ പ്ലാന്റുകളിൽ എത്തിക്കുകയും ജോലിക്ക് കയറ്റുകയും ചെയ്യുന്ന കോർഡിനേറ്റർ എന്നതായിരുന്നു പുതിയ ജോലി.
ഫ്രീ വിസയിൽ സൗദിയിൽ ആളുകൾ വന്നു നിറയുന്ന കാലമായിരുന്നു അന്ന്. രാവിലെ ഫ്രീ വിസക്കാർ വന്ന് റോഡുകളിൽ നിൽക്കും. അതിൽ നിന്നും ആവശ്യമുള്ളവരെ തിരഞ്ഞെടുത്ത് സ്‌പോൺസറുടെ ഓഫീസിൽ എത്തിക്കും. അവരുടെ ഇഖാമ, പാസ്പോർട്ട് കോപ്പികൾ വാങ്ങി വെക്കുക, എഗ്രിമെന്റിൽ ഒപ്പിടീക്കുക. മിനി ബസിൽ അവരെയും കൊണ്ട് ഇൻഡസ്ട്രിയൽ സിറ്റിയിലെ പ്ലാന്റുകളിൽ പോകുക. ഐ ഡി കാർഡ് എടുത്തു കൊടുക്കുക, പ്ലാന്റിലെ ഡിവിഷനുകളിൽ കൊണ്ട് പോയി സൂപ്പർവൈസർമാർ ഏൽപ്പിക്കുക. മാസാവസാനം അവരുടെ ടൈം ഷീറ്റുകൾ പ്ലാന്റുകളിൽ നിന്നും വാങ്ങി ഓഫീസിൽ എത്തിക്കുക. ഇതാണ് ജോലി.
രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാൽ രാത്രി എട്ടു മണി വരെ ജോലി ഉണ്ടാവും. മൂന്ന് മണിക്ക് പ്ലാന്റുകളിലെ ജോലി തീരുമെങ്കിലും ചിലർക്കെങ്കിലും ഓവർടൈം ഉണ്ടാവും. അവരെ തിരിച്ചെത്തിക്കണം. എത്ര തൊഴിലാളികളെ കൊടുത്താലും തികയില്ല. അത്രമാത്രം പ്രോജക്റ്റുകൾ ഉണ്ടായിരുന്നു അന്ന്.
സാധാരണ ജോലി കൂടാതെ മറ്റുള്ള കോർഡിനേറ്റർമാർ ചെയ്യാത്ത പലതും ഞാൻ എന്റെ സ്ഥാപനത്തിന് വേണ്ടി ചെയ്തിരുന്നു. കോർഡിനേറ്റർ എന്ന ഐ ഡിയിൽ പ്ലാന്റുകളിൽ അഡ്മിനിസ്ട്രേറ്റിവ് ഏരിയകളിൽ കറങ്ങി നടക്കും. പ്ലാന്റുകളിൽ ഒഴിവ് വരുന്നത് മാനേജർമാരിൽ നിന്നും സൂപ്പർവൈസർമാരിൽ നിന്നും ഞാൻ മുൻകൂട്ടി തന്നെ അറിയും. മറ്റുള്ളവർ ക്വട്ടേഷൻ നൽകുന്ന തുക മുൻകൂട്ടി അറിഞ്ഞു അതിനേക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് കരാർ എന്റെ സ്ഥാപനത്തിന് തന്നെ കിട്ടാവുന്ന രീതിയിലാകും. അതിന് ശമ്പളം കൂടാതെ കമ്മീഷൻ അച്ചായൻ വേറെ തരും. അങ്ങിനെ തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങി.
അതിനിടയിൽ മാൻപവർ കമ്പനിയിലെ അക്കൗണ്ടന്റിന് വെക്കേഷൻ പോകണം. പകരം ആളെ ഏർപ്പാടാക്കിയാൽ പോകാൻ സമ്മതിക്കാം എന്ന് മുദീറും പറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾക്ക് പകരക്കാരനെ കിട്ടിയില്ല. ഞാനുമായി അയാൾ നല്ല ബന്ധത്തിലാണ്. എന്നെ വിശ്വാസവുമാണ്.
അന്ന് ശമ്പളം വാങ്ങാൻ പോയപ്പോൾ അയാളെന്നെ കാര്യമായി മാറ്റി നിർത്തി ചോദിച്ചു. നീ പ്രീ ഡിഗ്രി ഫോർത്ത് ഗ്രൂപ്പുകാരനല്ലേ. അത്യാവശ്യം കാര്യങ്ങളൊക്കെ അറിയില്ലേ. ഇവിടെ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ പഠിപ്പിച്ചു തരാം. ഞാൻ വരുന്നത് വരെ ഒരു മാസം എന്റെ പകരമായി എന്റെ ജോലി ചെയ്യാമോ? പ്ലാന്റിൽ നിന്നും വന്നതിന് ശേഷം വൈകീട്ട് ഇരുന്ന് ജോലി ചെയ്തു പൂർത്തിയയാക്കിയാൽ മതി. സന്തോഷത്തോടെ ഞാനത് സമ്മതിച്ചു. അന്ന് മുതൽ രണ്ടാഴ്ചയോളം ജോലി കഴിഞ്ഞു ക്യാമ്പിലെത്തി കുളിച്ച ശേഷം ഓഫീസിലെത്തും. ആ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങളും കമ്പ്യൂട്ടറും സോഫ്റ്റ്‌വെയറും അയാൾ എന്നെ പഠിപ്പിച്ചു.
അക്കൗണ്ടന്റ് തിരിച്ചെത്തുന്നത് വരെ രണ്ടു മാസം ഞാൻ ആ ജോലി കൂടുതലായി ചെയ്തു. ഒരു മാസത്തിനുള്ളിൽ ആ ബിസിനസിലെ ലാഭ നഷ്ട കണക്കുകൾ എനിക്ക് വ്യക്തമായി. ഓരോ തൊഴിലാളിക്കും പ്ലാന്റിൽ നിന്നും കിട്ടുന്ന ശമ്പളവും അതിൽ നിന്ന് മാൻപവർ കമ്പനി എടുക്കുന്ന ലാഭവും തൊഴിലാളിക്ക് കൊടുക്കുന്ന വേതനവും മനസ്സിലാക്കി. ഒരു മാസം കിട്ടുന്ന ലാഭവും അവിടുത്തെ ചിലവുകളും മനസ്സിലാക്കി.
എന്നെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു ആ കണക്കുകൾ. സ്ഥാപനത്തിന് തൊഴിലാളികളുടെ പേരിൽ ഒരു ചിലവുമില്ല. ഫ്രീ വിസയിൽ വരുന്ന തൊഴിലാളികളെ കൊണ്ട് പോയി തങ്ങളുടെ തൊഴിലാളികൾ എന്ന പേരിൽ താൽക്കാലിക എഗ്രിമെന്റിൽ ഒപ്പു വെപ്പിച്ച് പ്ലാന്റുകളിൽ ജോലിക്കായി കൊടുക്കുന്നു. അവർ മണിക്കൂർ കണക്കിൽ തൊഴിലാളിക്ക് വേണ്ടി കൊടുക്കുന്ന തുകയിൽ നിന്നും ഓരോ മണിക്കൂറിനും ഒരു റിയാൽ മുതൽ അഞ്ചു റിയാൽ വരെ കമ്മീഷൻ എടുത്ത് ബാക്കി തുക ശമ്പളമായി തൊഴിലാളികൾക്ക് കൊടുക്കുന്നു
തൊഴിലാളികളെ സ്വന്തം വിസയിൽ കൊണ്ട് വരേണ്ട, ഇഖാമ എടുത്തു കൊടുക്കേണ്ട, സ്വന്തം കയ്യിൽ നിന്നും ശമ്പളം കൊടുക്കേണ്ട, പിരിഞ്ഞു പോകുമ്പോൾ ഇ എസ് ബിയോ ടിക്കറ്റോ കൊടുക്കേണ്ട. സ്ഥാപനത്തിന് ആകെ ചിലവ് തൊഴിലാളികളെ രാവിലെ വാഹനത്തിൽ കൊണ്ട് പോയി പ്ലാന്റുകളിൽ വിടുന്നതും തിരിച്ചു കൊണ്ട് വരുന്നതും മാത്രം. അതിനായി ട്രാൻസ്‌പോർട്ടേഷൻ എന്ന പേരിൽ ശമ്പളത്തിൽ നിന്നും പിടിക്കും. താമസ സൗകര്യം നൽകുന്നവർക്ക് അക്കോമഡേഷൻ ചാർജ്ജ് എന്ന പേരിലും റിയാൽ പിടിക്കും. ഏറ്റവും ലാഭകരമായ ബിസിനസ്.
മാസം തോറും കോതമംഗത്തുകാരൻ അച്ചായന് ലഭിക്കുന്ന ലാഭം കണ്ട് എന്റെ കണ്ണ് തള്ളി. അതിൽ നിന്നും കഫീലിന് കൊടുക്കേണ്ടി വരുന്നത് വളരെ കുറച്ച് തുക മാത്രം. അധികം ഇൻവെസ്റ്റ്‌മെന്റ് ഇല്ലാതെ ആ സമയത്തെ ഏറ്റവും ലാഭകരമായ ബിസിനസ് ഒരുപക്ഷെ ഇതായിരിക്കാം. ആകെ വേണ്ടത് പ്ലാന്റുകളിൽ നിന്നും ഇൻവോയ്‌സ് വരുന്നത് വരെ തൊഴിലാളികൾക്ക് കൊടുക്കാൻ എന്തെങ്കിലും കുറച്ച് അഡ്വാൻസ് തുക മാത്രം.
കൂടാതെ ആ ബിസിനസിന്റെ സാങ്കേതിക വശങ്ങളും ഞാൻ പഠിച്ചു. ആർ എഫ് ക്യു വരുമ്പോൾ ക്വട്ടേഷൻ അയക്കാനും, പർച്ചേസ് ഓർഡർ തയ്യാറാക്കാനും, എഗ്രിമെന്റ് തയ്യറാക്കാനും, ഇൻവോയ്‌സ് തയ്യറാക്കാനും. ടൈംഷീറ്റ് തയ്യാറാക്കാനും, പേറോൾ തയ്യാറാക്കാനും തുടങ്ങി സർവ്വതും ഈ സമയം കൊണ്ട് ഞാൻ പഠിച്ചെടുത്തു.
അതിനിടയിൽ ആരാംകോ കമ്പനിയുടെ പ്രോജക്റ്റ് ചെയ്യുന്ന യൂറോപ്യൻ കമ്പനിയുടെ യാമ്പു ശാഖയിൽ ഓഫീസ് അസിസ്റ്റന്റിന്റെ ഒഴിവ് വന്നപ്പോൾ പ്ലാന്റ് മാനേജർ ആ ജോലിയിലേക്ക് എന്നെ ശുപാർശ ചെയ്തു. എന്റെ ബയോഡാറ്റയിൽ അധികം തൃപ്തരല്ലാതിരുന്നിട്ടും മാനേജരെ പിണക്കാതിരിക്കാൻ അവർ ആ ജോലിയിൽ എന്നെ നിയമിച്ചു. കോൺട്രാക്റ്റിങ് കമ്പനിയിൽ നിന്ന് ലഭിച്ചിരുന്ന കമ്മീഷനേക്കാൾ അധികം ശമ്പളം കൂടുതൽ അല്ലാതിരുന്നിട്ടും ഞാൻ ആ ജോലിയിൽ ജോയിൻ ചെയ്തു. ഇംഗ്ലീഷ് ഭാഷ വശമാക്കുകയായിരുന്നു എന്റെ ഉദ്ദേശം. ഒന്നര വർഷത്തോളം അവിടെ ജോലി ചെയ്തപ്പോഴേക്കും ഇംഗ്ലീഷ് ഭാഷ ഒഴുക്കോടെ സംസാരിക്കാൻ എനിക്ക് സാധിച്ചു തുടങ്ങി.
അപ്പോഴേക്കും യാമ്പു സൗദിയുടെ രണ്ടാമത്തെ ഇൻഡസ്ട്രിയൽ സിറ്റിയായി കൂടുതൽ വികസിച്ചു വരുന്ന സമയം. വികസനത്തിന്റെ ഭാഗമായി പല പുതിയ പ്രൊജക്റ്ററുകളും തുടങ്ങി കൊണ്ടിരുന്നു. ധാരാളം പ്രൊജക്റ്റുകളും തൊഴിലവസരങ്ങളും അതിലേക്ക് സുലഭമായി ഫ്രീ വിസക്കാരായ തൊഴിലാളികളും നഗരത്തിൽ ലഭ്യമായിരുന്നു. ഈ അവസരം മുതലെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
പ്ലാന്റിലെ മാനേജരുടെ സുഹൃത്തായ സ്വദേശിയുടെ പേരിൽ ഞാൻ അരാംകോയിലേക്കും സാബിക്കിലേക്കും ഉള്ള പ്രൊജക്റ്റുകളിലെ കമ്പനികൾക്ക് തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന മാൻ പവർ കോൺട്രാക്റ്റിങ് സ്ഥാപനം തുടങ്ങി. എങ്കിലും സ്ഥാപനം പച്ച പിടിക്കുന്നത് വരെ നിലവിലെ ജോലി ഉപേക്ഷിക്കാൻ ഞാൻ തയ്യാറായില്ല. നാട്ടിൽ നിന്നും അടുത്ത ബന്ധുവിനെ കൊണ്ട് വന്ന് ഓഫീസ് മേൽനോട്ടത്തിനായി നിയമിച്ചു. യാമ്പുവിൽ നിന്ന് തന്നെ ഒരു ഫ്രീവിസക്കാരൻ മലയാളിയെയും കോർഡിനേറ്ററായി നിയമിച്ചു. നിലവിലെ ജോലിയിൽ തുടർന്ന് കൊണ്ട് തന്നെ മാൻപവർ കമ്പനി ഞാൻ നിയന്ത്രിച്ചു.
പ്ലാന്റുകളിലെ ഒഴിവുകളും ഷട്ട് ഡൗണും മെയിന്റനൻസ് ഒഴിവുകളും മാനേജർമാരിൽ നിന്നും എഞ്ചിനീയർമാരിൽ നിന്നും ഞാൻ മുൻകൂട്ടി അറിയും. സ്ഥാപനത്തിന്റെ പേരിലും സൗദിയുടെ പേരിലും ക്വട്ടേഷനുകൾ അയക്കും. അത് അപ്പ്രൂവ് ചെയ്‌താൽ കോർഡിനേറ്റര്മാരെ കൊണ്ട് തൊഴിലാളികളെ തിരഞ്ഞെടുത്ത് പ്ലാന്റുകളിൽ എത്തിക്കും.
നിലവിലെ ജോലിയിൽ തുടർന്ന് കൊണ്ട് തന്നെ രണ്ടു വർഷത്തോളം സ്ഥാപനം ഞാൻ നടത്തി. ഈ സമയമത്രയും ഒഫീഷ്യലും ടെക്നിക്കലായ മുഴുവൻ കമ്മ്യൂണിക്കേഷനുകളും മുഴുവൻ സ്വദേശിയുടെ പേരിൽ തന്നെ ഞാൻ നടത്തി. സാമ്പത്തികമായ കാര്യങ്ങളുടെ നിയന്ത്രണവും ആർക്കും ഏൽപ്പിച്ചു കൊടുത്തില്ല. എല്ലാ ഫോർമാലിറ്റീസും പൂർത്തിയാക്കി ശമ്പളം നൽകാൻ ബന്ധുവിനെ ഏൽപ്പിക്കും.
എന്റെ സ്ഥാപനത്തിൽ അൻപതോളം തൊഴിലാളികൾ ആയിക്കഴിഞ്ഞപ്പോൾ, നിലവിലെ ജോലിയിൽ തുടർന്ന് കൊണ്ട് സ്ഥാപനം നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയെത്തിയപ്പോൾ ഞാൻ ജോലി രാജി വെച്ചു മുഴുവൻ സമയ കോൺട്രാക്ടിങ് ബിസിനസ്സിലേക്കിറങ്ങി. പിന്നീട് വർഷങ്ങളോളം എനിക്ക് സാമ്പത്തികമായ ഉയർച്ച തന്നെയായിരുന്നു. സാബിക്കിന്റെയും ആരാംകോയുടെയും എല്ലാ പ്രൊജക്റ്റുകളിലും എന്റെ ജോലിക്കാർ ജോലി ചെയ്തു വന്നിരുന്നു.
പിന്നീട് ബിസിനസ് വ്യാപിപ്പിക്കാനും പണം ഉണ്ടാക്കാനുമുള്ള എന്റെ ആഗ്രഹം വർദ്ധിക്കുകയായിരുന്നു. യാമ്പുവിലെ ബിസിനസ് കൈപ്പിടിയിലായപ്പോൾ ഞാൻ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. യാമ്പുവിലെ ബിസിനസ് മേൽനോട്ടം ബന്ധുവിനെ ഏൽപ്പിച്ചു. ജുബൈലിൽ വലിയ ഓഫീസ് തുടങ്ങി. ജുബൈലിൽ ഹെഡ് ഓഫീസും യാമ്പുവിൽ ബ്രാഞ്ചും ആയി ബിസിനസ് തുടർന്നു. യാമ്പുവിലെ മാനേജർമാരുടെ ശുപാർശയിൽ എനിക്ക് ജുബൈലിലും നല്ല ബിസിനസ് അവസരങ്ങൾ ലഭിച്ചു. അവിടെയും നൂറു കണക്കിന് തൊഴിലാളികളും വാഹനങ്ങളും രണ്ടു വലിയ ലേബർ ക്യാംപുകളും ഉണ്ടായി.
പണം കയ്യിൽ കുന്നു കൂടിയപ്പോൾ നാട്ടിൽ വലിയ വീട് വെച്ചു. വിലയുള്ള വാഹനങ്ങൾ വാങ്ങി. സഹോദരങ്ങളെ നല്ല നിലയിലാക്കി. വിഹാഹം ചെയ്തയക്കാൻ ബാക്കിയുണ്ടായിരുന്ന സഹോദരിമാരുടെ വിവാഹം ഏറ്റവും നല്ല രീതിയിൽ തന്നെ നടത്തി.
പണവും പദവിയും വർദ്ധിച്ചപ്പോൾ എനിക്ക് ഉപദേശകരും അഭ്യുദയകാംക്ഷികളും കൂടി തുടങ്ങിയിരുന്നു. മാൻപവർ സ്ഥാപന ഉടമ എന്ന പദവിക്ക് സ്റ്റാറ്റസ് പോരാ എന്ന് അവർ പറഞ്ഞു തുടങ്ങി. രണ്ടു വണ്ടിയും പതിനായിരം റിയാലും കയ്യിലുള്ള ആർക്കും മാൻപവർ കമ്പനി തുടങ്ങാം. കൂടുതൽ ബഹുമാനം ലഭിക്കാൻ ഞാൻ കൂടുതൽ കഴമ്പുള്ള കാര്യങ്ങൾ ചെയ്യണം എന്നായിരുന്നു അവരുടെ ഉപദേശം. തുടരെ ഇതൊക്കെ കേട്ടുകൊണ്ടിരുന്നപ്പോൾ അവർ പറയുന്നത് ശരിയാണെന്ന് എനിക്കും തോന്നിത്തുടങ്ങി.
പലരുമായും ആലോചനക്ക് ശേഷം പ്രൊജക്റ്റുകളിൽ ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ ജോലികൾ പൂർണ്ണമായും ചെയ്തു കൊടുക്കുന്ന കമ്പനിയാക്കി എന്റെ സ്ഥാപനത്തെ മാറ്റാനാണ് ഞാൻ തീരുമാനിച്ചത്. അപ്പോൾ ആ പ്രോജക്ടുകളിൽ എന്റെ സ്വന്തം തൊഴിലാളികൾക്കും ജോലി കൊടുക്കാനും സാധിക്കും. ഒരു പ്രോജക്റ്റ് വിജയകരമായി പൂർത്തിയാക്കിയാൽ പിന്നെ കൂടുതൽ പ്രോജക്റ്റുകൾ ചെയ്യാമെന്നും എനിക്ക് തോന്നി തുടങ്ങി. വിദേശ നിക്ഷേപക നിയമ പ്രകാരം ലൈസൻസെടുത്താൽ സ്വദേശിയുടെ കീഴിലുള്ള സ്‌പോൺസർഷിപ്പ് ഒഴിവാക്കി സ്വന്തമായി ബിസിനസ് ചെയ്യാമെന്നും മറ്റാർക്കും പങ്കു വെക്കാതെ മുഴുവൻ പണവും എനിക്ക് തന്നെ സ്വന്തമായി എടുക്കുകയും ചെയ്യാമെന്നും ഞാൻ കണക്കുകൂട്ടി.
അങ്ങിനെ നിരവധി മാസങ്ങളിലെ ആലോചനകൾക്ക് ശേഷം നിലവിലെ സ്വദേശിയെ ഒഴിവാക്കി ഞാൻ ഭീമമായ സംഖ്യ മുടക്കി ഇൻവെസ്റ്റർ ലൈസൻസെടുത്തു. സ്ഥാപനം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമെല്ലാം ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർമാരെയും ടെക്‌നീഷ്യന്മാരെയും കൊണ്ട് വന്നു. പല പ്രൊജക്റ്റുകൾക്കും ബിഡ് ചെയ്തു.
പല ശ്രമങ്ങൾക്കും ശേഷം അരാംകോയുടെ ഒരു ചെറിയ പ്രോജക്റ്റ് ലഭിച്ചു. ആ പ്രോജക്റ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു പ്രോജക്റ്റ് കൂടി ലഭിച്ചു. രണ്ടു പ്രൊജക്റ്റിലും ഇൻവെസ്റ്റ് ചെയ്‌താൽ പിന്നെ മറ്റു കാര്യങ്ങൾക്ക് പണം ഉണ്ടാവില്ല എന്ന ചിന്ത ഉണ്ടായിട്ടും പ്രോജക്റ്റ് പൂർത്തിയാക്കിയാൽ ലഭിക്കുന്ന ലാഭവും പ്രശസ്തിയും ആഗ്രഹിച്ച് ആ പ്രൊജക്റ്റ് കരാറിലും ഞാൻ ഒപ്പു വെച്ചു.
പ്രോജക്റ്റുകൾ തുടങ്ങി കഴിഞ്ഞതിന് ശേഷമാണ് നിതാഖാത്തും അതിനെ തുടർന്നുള്ള മറ്റു പ്രശ്നങ്ങളും തുടങ്ങുന്നത്. പ്രൊജക്റ്റിലേക്ക് തൊഴിലാളികളെ കിട്ടാതായി. ഫ്രീ വിസ തൊഴിലാളികൾക്ക് കൊടുക്കേണ്ട വേതനവും ഗണ്യമായി കൂടി. തൊഴിലാളികളെ വർക്ക് സൈറ്റുകളിലും മറ്റും കൊണ്ട് പോകുമ്പോഴും വരുമ്പോഴും റോഡിൽ പരിശോധനകൾ തുടങ്ങി. ഓഫീസുകളിൽ ഇടക്കിടെ പരിശോധനകൾ ഉണ്ടായി. നേരത്തെ കരാർ ഒപ്പിട്ട തുകയേക്കാൻ പ്രോജക്റ്റ് ചിലവ് ഗണ്യമായി കൂടി.
കൂനിന്മേൽ കുരുവെന്ന പോലെ മറ്റു ചില ടെക്നിക്കൽ പ്രശ്നങ്ങളും ആദ്യത്തെ പ്രൊജക്റ്റിൽ ഉണ്ടായി. പ്രൊജക്റ്റിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കുന്ന മുറക്കാണ് എന്റെ കമ്പനിക്ക് പേയ്മെന്റ് ലഭിക്കുക. എന്റെ കമ്പനി പൂർത്തിയാക്കിയ ജോലികൾക്ക് പ്രോജക്റ്റ് നൽകിയ കമ്പനികളുടെ എൻജിനീയർമാരുടെ അംഗീകാരം ലഭിക്കാത്തതിനാൽ എന്റെ പേയ്മെന്റ് ആ കമ്പനികൾ തടഞ്ഞു വെച്ചു. ഓരോ ഘട്ടത്തിലെയും പേയ്‌മെന്റ് പ്രതീക്ഷിച്ചു അടുത്ത ഘട്ടം പ്ലാൻ ചെയ്തിരുന്ന എന്റെ കമ്പനി ശരിക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നീങ്ങിത്തുടങ്ങി.
കയ്യിൽ ഉണ്ടായിരുന്നതെല്ലാം രണ്ടു പ്രൊജക്റ്റുകളിലും ഇൻവെസ്റ്റ് ചെയ്തിരുന്നതിനാൽ ശമ്പളം നൽകാൻ പണമില്ലാത്ത അവസ്ഥയുണ്ടായി. കൃത്യ സമയത്ത് ശമ്പളം നൽകുന്നതിൽ സൽപ്പേര് ഉണ്ടായിരുന്ന എന്റെ കമ്പനിയിൽ ആദ്യമായി ശമ്പളം മുടങ്ങി. എങ്കിലും എന്റെ നാട്ടിലെ ഒരു വസ്തു കിട്ടിയ വിലക്ക് വിറ്റ് ആ മാസത്തെ ശമ്പളം കൊടുത്തു തീർത്തെങ്കിലും പിന്നീടുള്ള മാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി കൊണ്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി ആരെയും അറിയിക്കാതിരിക്കാനായി ശമ്പളം കൊടുക്കാനായി നാട്ടിലെ വസ്തുക്കൾ പണം സൗദിയിലേക്ക് കൊണ്ട് വന്നു കൊണ്ടിരുന്നെങ്കിലും പിന്നീടുള്ള മാസങ്ങളിൽ അതിന് സാധിക്കാതെ വന്നു.
അതിനിടയിൽ സാമ്പത്തിക പ്രതിസന്ധി മൂലം ജോലിക്കാരുടെ ഓവർടൈം ഗണ്യമായി കുറച്ചു. ഓവർടൈം കിട്ടാതായപ്പോൾ ടെക്നിക്കൽ തൊഴിലാളികൾ അവരുടെ ജോലിയുടെ വേഗത കുറച്ച് മെല്ലെപ്പോക്ക് ആരംഭിച്ചു. ജോലിക്കാർക്ക് ശമ്പളം ലേറ്റായപ്പോൾ അവർ വർക്‌സൈറ്റിൽ പ്രതിഷേധം കാണിച്ചു തുടങ്ങി. രണ്ടു മൂന്ന് മാസം കൂടി കഴിഞ്ഞപ്പോഴേക്കും ശമ്പളം നൽകാൻ തീരെ വഴിയില്ലാതായി.
ശമ്പളം ലഭിക്കാതായപ്പോൾ തൊഴിലാളികൾ ബഹളം തുടങ്ങി. ദിവസവും ഓഫീസുകളിൽ തൊഴിലാളികൾ കൂട്ടമായെത്തി ബഹളം ഉണ്ടാക്കി തുടങ്ങി. അതോടെ നാട്ടിലുള്ള മുഴുവൻ സ്വത്തുക്കളും വിറ്റ് തൊഴിലാളികളുടെ ബാക്കിയുള്ള ശമ്പളത്തിന്റെ ഒരു ഭാഗം കൊടുത്തു തീർത്തു. എന്നിട്ടും മുഴുവൻ ശമ്പളവും ലഭിക്കാത്തതിനാൽ ഫ്രീ വിസ തൊഴിലാളികൾ ജോലിക്ക് വരാതെയായി. സ്വന്തം വിസയിലുള്ള ജോലിക്കാരെ വെച്ച് പ്രോജക്റ്റ് പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ നിർത്തി വെക്കേണ്ടി വന്നു. കമ്പനിക്ക് ഭീമമായ പിഴ നൽകേണ്ടി വന്നു. അതിനായി സൗദിയിലുള്ള സർവ്വവും വിറ്റാണ് വഴി കണ്ടത്.
സ്വന്തം തൊഴിലാളികൾക്ക് ബാക്കിയുള്ള ശമ്പളം നൽകാതെയായപ്പോൾ അവർ ലേബർ ഓഫീസുകളിൽ പരാതി നൽകി. ഓഫീസർമാരുടെ ശകാരം ഏറെയായപ്പോൾ ബാക്കിയുള്ള ശമ്പളം വെച്ച് വിലപേശി സ്വന്തം തൊഴിലാളികൾക്ക് അവർക്കിഷ്ടമുള്ള കമ്പനികളിലേക്ക് മാറാൻ താനാസിൽ നൽകി. ഇനി വിൽക്കാൻ ഒന്നും ബാക്കി ഇല്ലാത്തതിനാൽ കൊടുക്കാനുള്ളവർക്ക് ഇനി ഒന്നും നൽകാൻ ശേഷിയില്ലെന്ന് തുറന്ന് പറയേണ്ടി വന്നു. പലരും ചീത്ത വിളിച്ചു. ചിലർ കയ്യേറ്റം ചെയ്തു.
ആ സമയത്ത് വീണ്ടും മാൻപവർ ബിസിനസ് വീണ്ടും തുടങ്ങി രക്ഷപ്പെടാൻ പലരും ഉപദേശിച്ചു. പക്ഷെ ഉണ്ടായ അഭിമാന ക്ഷതം സൗദിയിൽ തുടരുന്നതിന് അനുവദിച്ചില്ല. പ്രൊജക്റ്റിനായി പർച്ചേസ് ചെയ്തിരുന്ന മെറ്റിരിയലുകൾ മുഴുവൻ എതിരാളി കമ്പനിക്ക് വിറ്റ് കിട്ടിയ പണവുമായി നാട്ടിലേക്ക് വിമാനം കയറി.
ഇപ്പോൾ കുറെ വർഷങ്ങളായി ബാക്കിയുള്ള പണം കൊണ്ട് അരിഷ്ടിച്ച് നാട്ടിൽ വാടകക്ക് താമസിക്കുകയാണ്. ഭാര്യക്ക് ജോലിയുണ്ട്. മാനസികമായും ശാരീരികമായും തകർന്ന എനിക്ക് ഇനി ഒരു പുനർജ്ജന്മം സാധ്യമാകുമോ എന്നറിയില്ല. എല്ലാം തകർന്ന് ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിനുണ്ടാകും. മക്കളിലാണ് പ്രതീക്ഷ. ആ പ്രതീക്ഷ സഫലമാകാൻ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങളും പ്രാർത്ഥിക്കണം. നിങ്ങൾക്കും ദൈവം നല്ലത് വരുത്തട്ടെ.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.