LATEST
നഷ്ടമായ ബിസിനസ് പാർട്ണറിൽ നിന്ന് ബുദ്ധി കൊണ്ട് മാത്രം തിരിച്ചു പിടിച്ച മലയാളി

സ്നേഹിച്ചാൽ ചങ്കു പറിച്ചു കൊടുക്കുന്നവരാണ് പ്രവാസികൾ. എന്നാൽ ബിസിനസിൽ ഏത് ചങ്കിനേയും ഒരു കൈ അകലത്തിൽ നിർത്തണമെന്നത് അവർ സ്വന്തം പ്രവാസ ജീവിതത്തിൽ നിന്നും പഠിച്ച പാഠമാണ്. പലപ്പോഴും സൗഹൃദം ചൂഷണം ചെയ്തു ബിസിനസുകൾ തട്ടിയെടുക്കുന്നതും കഫീലിനെ സ്വാധീനിച്ച് പരദൂഷണം പറഞ്ഞു വെറുപ്പുണ്ടാക്കി ആ സ്ഥാനം കയ്യടക്കുന്നതും പലപ്പോഴും ചങ്കുകളാണ് എന്ന സ്വജീവിതാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പ്രായോഗികമായി ആ പാഠം പ്രവാസികൾ പഠിച്ചത്.
അത്തരം ഒരു അനുഭവം തന്നെയാണ് കോഴിക്കോട് സ്വദേശി അജ്മൽ മുബാറക്കിനും ഉണ്ടായത്. അജ്മലിനെ ചതിച്ച വ്യക്തി ചങ്ക് മാത്രമായിരുന്നില്ല, ബന്ധു കൂടിയായിരുന്നു. പണത്തിന് മുന്നിൽ വിശ്വസത്തിനും ബന്ധങ്ങൾക്കും സൗഹൃദത്തിനും വിലയില്ലെന്ന് അയാൾ അമലിനെ പഠിപ്പിച്ചു.
അജ്മലിന്റെ ഭൂതകാലം ദാരിദ്ര്യം നിറഞ്ഞതൊന്നുമായിരുന്നില്ല. ബാപ്പയും ഉമ്മയും മൂന്ന് സഹോദരിമാരും അടങ്ങുന്ന സന്തുഷ്ട കുടുംബം. ബാപ്പ കഴിഞ്ഞ മുപ്പത് വർഷമായി സൗദിയിൽ പ്രവാസി. അധികം സമ്പാദിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും സ്വന്തമായി ഒരു വീട് വാങ്ങാനും മൂത്ത മകളെ നല്ല നിലയിൽ വിവാഹം കഴിപ്പിച്ചയക്കാനും ബാപ്പക്ക് സാധിച്ചിരുന്നു.
ഓയിൽ റിഫൈനറിയിൽ പർച്ചേസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന അമലിന്റെ ബാപ്പക്ക് ഒന്ന് വിട്ടുവീഴ്ച ചെയ്താൽ കോടികൾ ഉണ്ടാക്കാമായിരുന്നു. പക്ഷെ ബാപ്പ ഒരിക്കലും അത് ചെയ്തിരുന്നില്ല. ഹഖല്ലാത്ത മുതലൊന്നും എന്റെ മക്കൾ കഴിക്കേണ്ട എന്ന ചിന്തഗതിക്കാരനായിരുന്നു അദ്ദേഹം. ധാരാളം പണമൊന്നും ഉണ്ടായില്ലെങ്കിലും സ്വദേശത്തും വിദേശത്തും ആളുകൾ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അമലിന്റെ ബാപ്പ.
താൻ ഇനി സമ്പാദിക്കുന്നത് കൊണ്ട് കുടുംബത്തിന് സന്തുഷ്ടമായി ജീവിച്ചു പോകാമെന്ന് അല്ലാതെ രണ്ടു പെണ്മക്കളെ കൂടി വിവാഹം ചെയ്തയക്കാൻ തന്റെ മാത്രം വരുമാനം മതിയാവില്ലെന്ന് ബാപ്പക്ക് തോന്നിയ സാഹചര്യത്തിലാണ് അമലിനെ കൂടി സൗദിയിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചത്. ബിരുദത്തിന് പഠിക്കുന്ന അമലിന് തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കുടുംബത്തെ കരുതി ബാപ്പയോട് എതിർപ്പ് പറയാതെ പ്രവാസ ഭൂമിയിലേക്ക് വരികയായിരുന്നു.
ബാപ്പയുടെ സ്വാധീനം ഉപയോഗിച്ച് ബാപ്പ ജോലി ചെയുന്ന ഓയിൽ റിഫൈനറിയിൽ അമലിന് നല്ലൊരു ജോലി വാങ്ങി കൊടുക്കാൻ സാധിച്ചു. തുടക്കത്തിൽ ശമ്പളം ഏറെ ഉണ്ടായിരുന്നില്ലെങ്കിലും ഭാഷ പരിചയവും പരിചയ സമ്പത്തും കൂടി വരുന്ന മുറക്ക് മികച്ച ഭാവി ഉണ്ടാക്കാവുന്ന കോൺട്രാക്റ്റ് ഡിപ്പാർട്ട്മെന്റിൽ തന്നെയാണ് അമലിന് ജോലി ലഭിച്ചത്.
ബാപ്പയും മകനും ഒരുമിച്ചു തന്നെയാണ് താമസിച്ചിരുന്നത്. യാതൊരു ദുശ്ശീലവും ഇല്ലാതിരുന്ന അമലിന്റെ ഏറ്റവും പ്രധാന ആഗ്രഹങ്ങൾ രണ്ടു സഹോദരിമാരെ ഏറ്റവും മികച്ച രീതിയിൽ വിവാഹം ചെയ്തയക്കുക എന്നതായിരുന്നു. അതിനായി തന്റെ ശമ്പളം പോലും ചെലവാക്കാതെ ബാപ്പയുടെ കയ്യിൽ ഏൽപ്പിക്കും. രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു സഹോദരിയുടെ വിവാഹം നടത്തി. എന്നാൽ ആ വിവാഹം താൻ സങ്കൽപ്പിച്ചത് പോലെ നടത്താൻ അമലിന് സാധിച്ചില്ല. ചെറിയ രീതിയിൽ നടത്താൻ തന്നെ അമലിന് രണ്ടു പേരുടെ പക്കൽ നിന്നും പണം കടം വാങ്ങേണ്ടി വന്നു.
അടുത്ത സഹോദരിയുടെ വിവാഹമെങ്കിലും താൻ മനസ്സിൽ സങ്കൽപ്പിച്ച പോലെ നടത്തണമെന്ന് അമലിന് വാശിയായി. സഹോദരിയുടെ വിവാഹം കഴിഞ്ഞാൽ പ്രായമേറി വരുന്ന ബാപ്പയെ വിശ്രമത്തിനായി നാട്ടിലേക്കയക്കണം. തനിക്കും ഒരു വിവാഹവും വീടും ഉണ്ടാവണം. അതിനായി ബാപ്പയും താനും ഇപ്പോഴുള്ള നിശ്ചിത മാസശമ്പളത്തിൽ ജോലി ചെയ്താലും താൻ ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കില്ലെന്ന് അമലിന് മനസ്സിലായി.
ബാപ്പയുമായി ആലോചിച്ച ശേഷം ജോലി അവസാനിപ്പിച്ച് ബിസിനസ് തുടങ്ങാൻ അമൽ തീരുമാനിച്ചു. ബാപ്പയുടെ സുഹൃത്തിന്റെ മകനുമായി ചേർന്ന് ബ്രോസ്റ്റഡ് ചിക്കൻ ഷോപ്പ് തുടങ്ങാനായിരുന്നു തീരുമാനം. അതിനായി ഒരു വിശ്വസ്തനായ സൗദിയേയും ബാപ്പ കണ്ടെത്തി കൊടുത്തു. മൂന്ന് മാസത്തെ നോട്ടീസ് നൽകി ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലെത്തി പുതിയ വിസയിൽ അമൽ വീണ്ടും സൗദിയിലെത്തി.
അമൽ ആസൂത്രണം ചെയ്ത പോലെത്തന്നെ കാര്യങ്ങൾ നടന്നു. ആറു മാസത്തിനുള്ളിൽ തന്നെ ഷോപ്പ് നഷ്ടമില്ലാത്ത അവസ്ഥയിലെത്തി. ഒരു വർഷത്തിനുള്ളിൽ ഷോപ്പ് ലാഭത്തിലുമായപ്പോൾ ഇരുവരും പുതിയ രണ്ടു ഷോപ്പുകൾ കൂടി തുടങ്ങി. വിചാരിച്ച പോലെ തന്നെ പണം വന്നു തുടങ്ങിയപ്പോൾ ഒരു വർഷത്തിന് ശേഷം സഹോദരിയുടെ വിവാഹത്തിനൊപ്പം തന്നെ തന്റെയും വിവാഹം കേമമായി തന്നെ നടത്തി. ബാപ്പയെ ജോലി രാജി വെപ്പിച്ച് വിശ്രമത്തിനായി നാട്ടിലേക്കയച്ചു.
ബിസിനസ് പാർട്ണറായ സുഹൃത്തിന്റെ അനുവാദത്തോടു കൂടി മറ്റൊരു സുഹൃത്തിന്റെ സ്കഫോൾഡിങ് കമ്പനിയിലും അമൽ പാർട്ണറായി. പല റിഫൈനറികളിലും ചെറിയ പ്രോജക്റ്റുകൾ ചെയ്തു കൂടുതൽ പണമുണ്ടാക്കി. വർഷങ്ങൾ കഴിഞ്ഞതോടെ അജ്മൽ മിഡിൽക്ലാസ് പ്രവാസികളിലെ സമ്പന്നനായ പ്രവാസിയായി. നാട്ടിൽ വീടുകളും സ്ഥലങ്ങളും വാങ്ങി. നാട്ടിലെ പല ബിസിനസുകളിലും പണം നിക്ഷേപിച്ചു.
നാട്ടിലെത്തുമ്പോൾ പലരും പല നിക്ഷേപ അവസരങ്ങളുടെ സമീപിക്കാറുണ്ടായിരുന്നെങ്കിലും പലതിലും അമൽ തലവെച്ചു കൊടുത്തില്ല. നന്നായി പഠിച്ച ശേഷം മാത്രമേ അമൽ നിക്ഷേപം നടത്തിയിരുന്നുള്ളൂ. നിക്ഷേപിക്കുന്ന പദ്ധതിയിൽ നിന്നും ലാഭം ലഭിക്കണമെന്ന കാര്യത്തിൽ അമലിന് നിർബന്ധ ബുദ്ധിയുണ്ടായിരുന്നു.
അതിനിടയിലാണ് റിയാദിൽ നിന്നും അമലിന് പഴയ പരിചയക്കാരനായ ഒരു ബന്ധുവിന്റെ ഒരു കാൾ വരുന്നത്. യു എ ഇ യിലെ പ്രസിദ്ധമായ ഒരു ഇലക്ട്രോണിക്, ഹോം അപ്ലയൻസസ് കമ്പനിയുടെ സൗദിയിലെ കൺട്രി മാനേജർ ആയി ജോലി ചെയ്തിരുന്ന അഫ്താബ് ഹുസൈനാണ് വിളിച്ചത്. പുതിയ ഒരു നിക്ഷേപ സാധ്യതയായിരുന്നു അഫ്താബ് മുന്നോട്ട് വെച്ചത്. നിക്ഷേപത്തിൽ ലാഭ സാധ്യത കണ്ടതിനാൽ കൂടുതൽ ചർച്ചകൾക്കായി അജ്മൽ അടുത്ത ആഴ്ച തന്നെ റിയാദിലെത്തി.
അഫ്താബ് ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിക്ക് യു എ ഇ യിലും സൗദിയിലും മാർക്കറ്റിൽ നല്ലൊരു ശതമാനം വില്പനയുണ്ട്. അവർ എല്ലാ വിധത്തിലുമുള്ള ഇലക്ട്രോണിക്, ഹോം അപ്ലയൻസസ് സാധനങ്ങളും മാർക്കറ്റ് ചെയ്യുന്നു. എന്നാൽ ആ കമ്പനി ഒരു ഉൽപ്പന്നങ്ങളും സ്വന്തമായി ഉണ്ടാക്കുന്നില്ല. എല്ലാ ഉൽപ്പന്നങ്ങളും ചൈനയിൽ നിന്നും സ്വന്തം ബ്രാൻഡ് നെയിമിൽ ഉണ്ടാക്കി മാർക്കറ്റ് ചെയ്യുന്നു.
അതിനാൽ നിർമ്മാണ ഫാക്ടറിയോ, തൊഴിലാളികളോ മറ്റു ചിലവുകളോ ഒന്നുമില്ല. ഗോഡൗണോ വെയർഹൗസോ മാത്രം മതിയാകും. ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള പണവും ഗോഡൗണിനുമുള്ള പണവും ഉണ്ടെങ്കിൽ പുതിയ കമ്പനി ഉണ്ടാക്കി സാധനങ്ങൾ ചൈനയിൽ സ്വന്തം ബ്രാൻഡിൽ ഉണ്ടാക്കി ഇറക്കുമതി ചെയ്ത് എവിടെയും മാർക്കറ്റ് ചെയ്യാം.
സൗദി മാർക്കറ്റ് പിടിച്ചതിന് ശേഷം പതിയെ മറ്റു ജി സി സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. നിക്ഷേപിക്കാൻ അജ്മൽ തയ്യാറാണെങ്കിൽ ഇപ്പോഴുള്ള ജോലിയിൽ നിന്നും മൂന്ന് മാസത്തിന് ശേഷം താൻ രാജി വെക്കും. ആറു മാസത്തിനുള്ളിൽ ചെറിയ രീതിയിൽ പുതിയ കമ്പനി തുടങ്ങാം. അഡ്മിനിസ്ട്രേഷൻ, സെയിൽസ്, മാർക്കറ്റിങ് തൽക്കാലം താൻ നോക്കാം. ബിസിനസ് കൂടുന്നതിനനുസരിച്ചു പുതിയ ആളുകളെ അപ്പോയ്ന്റ് ചെയ്യാം. ഇതായിരുന്നു അഫ്താബ് ഹുസ്സയിൻ മുന്നോട്ട് വെച്ച പദ്ധതി.
കേട്ടപ്പോൾ തെറ്റില്ലാത്ത പദ്ധതിയായി അജ്മലിനും തോന്നി. ലേബർ ഇന്റൻസീവ് ഇൻവെസ്റ്റ്മെന്റ് അല്ലാത്തതിനാൽ നഷ്ടം ഉണ്ടാവാൻ സാധ്യതയില്ല. നല്ല വിൽപ്പന സാധ്യതയുള്ള ഇലക്ട്രോണിക്, ഹോം അപ്ലയൻസസ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും ഇറക്കു മതിക്കും മാത്രം ഇൻവെസ്റ്റ് ചെയ്താൽ മതിയാവും. റീറ്റെയ്ൽ വില്പനക്കാർക്ക് ക്രെഡിറ്റ് നൽകേണ്ടി വരും. ആ പണവും കാണണം. എങ്കിൽ കൂടി മാർക്കറ്റിങ്ങിനും സെയിൽസിനുമായി അഫ്താബ് ഉള്ളതിനാൽ പണം പോകുമെന്ന് പേടിക്കേണ്ട. പെരിഷബിൾ അല്ലാത്തതിനാൽ ഉടനെ വിട്ടു പോയില്ലെങ്കിലും സാധനങ്ങൾ നശിച്ചു പോകില്ല.
പഴയ പരിചയക്കാരനും ബന്ധുവാണെങ്കിലും ഇപ്പോഴത്തെ അഫ്താബിനെ കുറിച്ച് ആഴത്തിൽ അറിയാത്തതിനാൽ അയാളെ കുറിച്ച് അജ്മൽ കൂടുതൽ പഠിച്ചു. നാട്ടിൽ പച്ചക്കറി മൊത്തവ്യാപാരം ചെയ്തു കൊണ്ടിരുന്ന സമയത്ത് നഷ്ടം വന്നപ്പോൾ സ്വന്തം വീട് വിറ്റ് പണം കൊടുക്കാനുള്ളവർക്ക് പണം തിരികെ നൽകിയ ഹിസ്റ്ററി ഉള്ളവനാണ് അഫ്താബ് എന്ന് അറിഞ്ഞു.
അതിന് ശേഷം ഒന്നുമില്ലാതെ യു എ ഇ യിലെത്തി ഒരു ചെറിയ ഇലക്ട്രോണിക് കമ്പനിയിലെ സെയിൽസ് വിഭാഗത്തിൽ ചേർന്ന് ജോലിയെടുക്കുമ്പോൾ തന്നെ നാട്ടിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഡിസ്റ്റന്റ് എഡ്യൂക്കേഷനിലൂടെ സെയിൽസ് ആൻഡ് മാർക്കറ്റിങ്ങിൽ എം ബി എ എടുത്ത് ഇപ്പോഴത്തെ ജോലിയിൽ പ്രവേശിച്ചയാളാണ്.
അവിടെ ബിസിനസ് വളർത്തിയ ശേഷമാണ് റിയാദിൽ എത്തിയത്. ഒരു മതസംഘടനയുടെ പ്രവർത്തകൻ കൂടിയാണ്. വിശ്വസ്തനാണ്. ജോലിയിൽ മിടുക്കനാണ്. അഫ്താബ് വന്ന ശേഷം സൗദിയിൽ കമ്പനിയുടെ മാർക്കറ്റ് വിഹിതം വളരെ കൂടിയതായും അജ്മലിന് മനസ്സിലാക്കാൻ സാധിച്ചു. ഈ വിവരങ്ങളൊക്കെ അറിഞ്ഞ ശേഷം അജ്മൽ ആ ബിസിനസിൽ പണം നിക്ഷേപിക്കാൻ തീരുമാനിച്ചു.
അജ്മലിന്റെ സ്പോൺസറുടെ പേരിൽ തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബിസിനസ് തുടങ്ങി. അജ്മലിന്റെ സ്പോൺസറുടെ കീഴിലേക്ക് അഫ്താബിന്റെ സ്പോൺസർഷിപ്പ് മാറ്റി. ബിസിനസിന്റെ നിക്ഷേപം മുഴുവൻ അജ്മൽ തന്നെ വഹിച്ചു. അഫ്താബിന് കൺട്രി മാനേജർ ശമ്പളവും ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ ഇരട്ടി സെയിൽസ് കമ്മീഷനും ഇൻസെന്റീവും.
വാഹനവും അഫ്താബിനും കുടുംബത്തിനും താമസിക്കാൻ താമസിക്കാൻ വില്ലയും കമ്പനി ചിലവിൽ നൽകി. ബിസിനസിന്റെ നടത്തിപ്പ് ചുമതല അഫ്താബിന്. ദൈനംദിന പ്രവർത്തനങ്ങളിൽ അജ്മലോ സ്പോൺസറോ നേരിട്ട് ഇടപെടാൻ പാടില്ല എന്നതായിരുന്നു അഫ്താബിന്റെ ഏക നിബന്ധന.
ദിവസവും ഡെയിലി ആക്റ്റിവിറ്റി റിപ്പോർട്ടും ആഴ്ചയിൽ വീക്കിലി റിപ്പോർട്ടുകളും അജ്മലിന് റിയാദ് ഓഫീസിൽ നിന്നും ഇമെയിലായി അയക്കും. മാസത്തിൽ വരവ് ചിലവ് കണക്കുകളുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റും അയക്കും. ആഴ്ചയിൽ ഒരിക്കൽ അജ്മൽ റിയാദിലെ ഓഫീസിൽ എത്തും. അയച്ചു തന്ന കണക്കുകൾ ഓഫീസ് രേഖകളുമായി താരതമ്യം ചെയ്ത് പരിശോധിക്കും.
അജ്മൽ നൽകിയ തുക ചൈനയിൽ പ്രോഡക്റ്റുകളുടെ നിർമ്മാണത്തിനും മറ്റുമായി കൊടുത്തു. ഓഫീസിലേക്കും മാർക്കറ്റിങ്ങിനുമായി സ്റ്റാഫിനെയും നിയമിച്ചു. പ്രോഡക്റ്റ് മാനുഫാക്ച്ചറിങ് കഴിഞ്ഞു എത്തിയപ്പോൾ ലോഞ്ചിങ്ങും നടത്തി.
സൗദിയിലെ വിവിധ ഭാഗങ്ങളിലെ ഷോപ്പുകളിൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ എത്തിച്ചു തുടങ്ങി. മൂന്ന് മാസത്തിന് ശേഷവും പദ്ധതിയിട്ട പോലെ വിൽപ്പന ഉണ്ടാകാതിരുന്നപ്പോൾ അജ്മൽ വിശദീകരണം ആവശ്യപ്പെട്ടു. എതിരാളി കമ്പനികൾക്ക് ഇതേ പോലുള്ള പ്രൊഡക്റ്റുകൾ ഉള്ളതിനാൽ പരസ്യത്തിനായി കുറെ പണം മുടക്കണമെന്ന് അഫ്താബ് ആവശ്യപ്പെട്ടു. വീണ്ടും അജ്മൽ വൻതുക നൽകി. എന്നിട്ടും പ്രോഡക്റ്റുകൾ വിൽപ്പനയിൽ വലിയ പുരോഗതി കണ്ടില്ല. ബിസിനസ് ബ്രേക്ക് ഈവൻ ആകുന്നതിന് ചുരുങ്ങിയത് ഒരു വർഷമെങ്കിലും കാത്തിരിക്കണം എന്നായിരുന്നു അഫ്താബിന്റെ നിലപാട്.
അതിനിടെ ബിസിനസ് യു എ ഇ യിലേക്കും വ്യാപിപ്പിക്കണമെന്ന് അഫ്താബ് അജ്മലിനോട് ആവശ്യപ്പെട്ടു. എങ്കിൽ കോംപറ്റിറ്റർമാർ കൂടുതൽ മാർക്കറ്റ് വിഹിതം പിടിക്കുന്നതിന് മുൻപായി അവിടെയും എസ്റ്റാബ്ലിഷ് ചെയ്യാം. ഇക്കാര്യത്തിൽ കൂടുതൽ താൽപ്പര്യം ഇല്ലാതിരുന്നിട്ട് കൂടി അഫ്താബിനെ പിണക്കാതിരിക്കാൻ അജ്മൽ അത് സമ്മതിച്ചു. അവിടേക്കും ഉല്പന്നങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സ്റ്റാഫിനുമായി നല്ലൊരു തുക അജ്മൽ നിക്ഷേപിച്ചു.
ഒരു വർഷത്തിന് ശേഷവും പ്രോഡക്റ്റുകൾ മാർക്കറ്റിൽ നന്നായി വിറ്റു പോയില്ല. അതിനിടയിൽ പല കാരണങ്ങൾ പറഞ്ഞു വൻതുകകൾ സൗദിയിലും യു എ ഇ യിലുമായി അഫ്താബ് അജ്മലിൽ നിന്നും വാങ്ങി. പിന്നീട് ആഴ്ചയിൽ കൂടുതൽ ദിവസങ്ങളും അഫ്താബ് യു എ ഇ യിൽ തങ്ങി തുടങ്ങി. ഇത് അജ്മലിന് അസ്വസ്ഥതയുണ്ടാക്കി. ഇതോടെ അഫ്താബിനെ രഹസ്യമായി നിരീക്ഷിക്കാൻ അജ്മൽ ആളുകളെ ഏർപ്പാടാക്കി.
അഫ്താബിന് സ്വന്തമായി യു എ ഇ യിൽ മറ്റൊരു പേരിൽ ഇലക്ട്രോണിക്, ഹോം അപ്ലയൻസസ് കമ്പനി ഉണ്ടെന്നും ആ ഉൽപ്പന്നങ്ങൾക്ക് നല്ല രീതിയിൽ വിൽപ്പന ഉണ്ടെന്നും അജ്മൽ മനസ്സിലാക്കി. പേരിന് മാത്രം ഉൽപ്പന്നങ്ങളാണ് തന്റെ കമ്പനിയുടെ പേരിൽ ഉണ്ടാക്കുന്നതും ഇറക്കുമതി ചെയ്യുന്നതും യു എ ഇ യിലും സൗദിയിലും വിൽപ്പന നടത്തുന്നതും. അഫ്താബ് കൂടുതൽ ശ്രദ്ധിക്കുന്നത് സ്വന്തം ബ്രാൻഡ് നെയിമിൽ ഇറക്കുന്ന ഉല്പന്നങ്ങളുടെ യു എ ഇ യിലെ വില്പനയിലാണ്. ഇതോടെ തന്റെ ചിലവിൽ അഫ്താബ് സ്വന്തം കമ്പനി ഉണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് അജ്മലിന് മനസ്സിലായി.
കൂടുതൽ അന്വേഷണത്തിൽ അഫ്താബ് നാട്ടിൽ പുതിയ വീട് വാങ്ങിയതായും ബംഗളൂരുവിൽ വൻതുകക്ക് സ്ഥലം വാങ്ങിയതായും അജ്മലിന് വിവരം ലഭിച്ചു. താമസിയാതെ അഫ്താബ് സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റായി യു എ ഇ യിലേക്ക് താമസം മാറ്റുമെന്നും സ്വന്തം കമ്പനി കൂടുതൽ വിപുലീകരിക്കുമെന്നും അജ്മൽ മനസ്സിലാക്കി.
ഈ വിവരങ്ങളൊക്കെ അറിഞ്ഞതോടെ അജ്മൽ കൂടുതൽ അസ്വസ്ഥനായി. എങ്കിലും അഫ്താബിനെ കുരുക്കാൻ സമർത്ഥമായി കരുക്കൾ നീക്കി. അഫ്താബ് യു എ ഇ യിൽ ആയിരുന്ന സമയത്ത് വിശദമായി തന്നെ ഗോഡൗണും ഓഫീസ് കണക്കുകളും പരിശോധിച്ചു. അഫ്താബ് രണ്ടു തരം അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കുന്നതായും മനസ്സിലാക്കി. തനിക്ക് അയച്ചു നൽകുന്ന റിപ്പോർട്ടുകളേക്കാൾ കൂടുതൽ വിൽപ്പന നടന്ന രേഖകളും കണക്കിൽ കാണിച്ച കൃത്രിമങ്ങളുടെ തെളിവുകളും അജ്മൽ കണ്ടെടുത്തു.
ഗോഡൗണിൽ പ്രശസ്ത ഇലക്ട്രോണിക് ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കേറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുള്ളതായും മൂല്യ വർദ്ധിത നികുതി വെട്ടിക്കാനായി ബില്ലുകളിൽ കൃത്രിമം കാണിച്ചതും കണ്ടെത്തി. കൂടാതെ മറ്റൊരു സ്വദേശിയുടെ പേരിൽ വ്യാജ സ്ഥാപനം ഉണ്ടാക്കി ആ പേരിൽ അഫ്താബിന്റെ യു എ ഇ കമ്പനിയുടെ സ്വന്തം ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായും കണ്ടെത്തി. മുഴുവൻ തെളിവുകളും ശേഖരിച്ച ശേഷം ഇക്കാര്യങ്ങൾ സ്പോൺസറുമായി വിശദമായി തന്നെ ചർച്ച ചെയ്തു.
എല്ലാ വിവരങ്ങളും തെളിവ് സഹിതം വിവരിച്ചു കൊടുത്തപ്പോൾ സ്പോൺസറും കോപാകുലനായി. അഫ്താബിനെതിരെ ഉടനെ പരാതി നൽകണമെന്നും ഈ വിവരങ്ങൾ അഫ്താബിനെ അറിയിക്കാതെ അയാൾ സൗദിയിൽ എത്തിയാൽ ഉടനെ തന്നെ അറിയിക്കണമെന്നും പരാതി നൽകി ജയിലിലാക്കണമെന്നും സ്പോൺസർ അജ്മലിനോട് പറഞ്ഞു.
എന്നാൽ അഫ്താബിനെതിരെ പരാതി കൊടുത്തു ജയിലിൽ ആക്കുന്നതിനോട് അജ്മലിന് വ്യക്തിപരമായി യോജിപ്പില്ലായിരുന്നു. അയാളെ ജയിലിലാക്കിയാൽ സാമ്പത്തിക നഷ്ടം മുഴുവൻ തനിക്കാണ് ഉണ്ടാകുക. താൻ ഏറെക്കാലമായി മരുഭൂമിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പത്ത് മുഴുവൻ നഷ്ടമാവും. അതിനാൽ അഫ്താബിനെ ജയിലിൽ അയക്കുന്നതിന് പകരം അയാളിൽ നിന്നും തന്റെ സാമ്പത്തിക നഷ്ടം ഈടാക്കിയെടുക്കാനുള്ള പദ്ധതികളാണ് അജ്മൽ സ്പോൺസർക്ക് മുന്നിൽ വെച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം സ്പോൺസർ അതിന് സമ്മതം നൽകി.
അതിന് ശേഷം അജ്മൽ യു എ ഇ യിൽ ആയിരുന്ന അഫ്താബിനെ വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു. ആദ്യം ആരോപണങ്ങൾ നിഷേധിച്ചെങ്കിലും തെളിവുകൾ സഹിതം ചോദ്യം ചെയ്തപ്പോൾ അഫ്താബിന് എല്ലാം സമ്മതിക്കേണ്ടി വന്നു.
സൗദിയിൽ അഫ്താബ് ഡ്യൂപ്ലിക്കേറ്റ് ഉൽപ്പന്നങ്ങൾ വിറ്റ് വാണിജ്യ വഞ്ചന നടത്തിയതായും, മൂല്യ വർദ്ധിത നികുതി വെട്ടിച്ച് നികുതി-സക്കാത്ത് നിയമങ്ങൾ ലംഘിച്ചതായും, മറ്റൊരു സ്പോൺസറുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി ബിസിനസ് നടത്തി ബിനാമി ബിസിനസ് നിയമവും ലംഘിച്ചതായും രേഖാ മൂലമുള്ള തെളിവുകൾ നിരത്തി അജ്മൽ അഫ്താബിന് ബോധ്യമാക്കി കൊടുത്തു.
ഇക്കാര്യങ്ങൾ സ്പോൺസറും അറിഞ്ഞിട്ടുണ്ടെന്നും സൗദിയിലേക്ക് തിരിച്ചെത്തിയാൽ അഫ്താബിന്റെ പേരിൽ പരാതി നൽകുമെന്നും അഫ്താബിനെ അറിയിച്ചു. തനിക്ക് തെറ്റ് പറ്റിപ്പോയെന്നും ഇനി ആവർത്തിക്കില്ലെന്നും തന്റെ കുടുംബം റിയാദിൽ ഉള്ളതിനാൽ തനിക്കെതിരെ പരാതി നൽകരുതെന്നും താൻ ജയിലിലായാൽ തന്റെ കുടുംബം ബുദ്ധിമുട്ടിലാവുമെന്നും മകൾ കല്യാണ പ്രായം എത്തിയതിനാൽ ജയിലിലാക്കി കുടുംബത്തിലും സമൂഹ മധ്യത്തിലും അപമാനിക്കരുതെന്നും അഫ്താബ് വിതുമ്പി കൊണ്ട് അജ്മലിനോട് അപേക്ഷിച്ചു.
തനിക്ക് ബിസിനസ് വഞ്ചന നടത്തിയതിനും വിശ്വസിച്ചയാളെ ചതിച്ചതിനും അഫ്താബിനോട് വ്യക്തിപരമായ അമർഷം ഉണ്ടെന്നും അജ്മൽ പറഞ്ഞു. എന്നാൽ തനിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടം നികത്തിയാൽ മാപ്പ് നൽകാൻ തയ്യാറാണെന്നും നിയമ നടപടികളിൽ നിന്നും പിന്മാറാൻ സ്പോൺസറെ പറഞ്ഞു സമ്മതിപ്പിക്കാമെന്നും അജ്മൽ ഉറപ്പ് കൊടുത്തു.
തുടർന്ന് നാട്ടിലുള്ള അഫ്താബിന്റെ വലിയ വീടും, ബംഗളൂരുവിലെ സ്ഥലവും അജ്മൽ ബിസിനസിലേക്ക് ഇറക്കിയ പണത്തിന് പകരമായി അജ്മലിന്റെ പേരിൽ എഴുതി കൊടുക്കാമെന്ന് സമ്മതിച്ചു. സൗദിയിലെ ഷോപ്പുകളിൽ നൽകിയിരിക്കുന്ന പ്രോഡക്റ്റുകളും ഗോഡൗണിലെ മുഴുവൻ സ്റ്റോക്കും അജ്മലിന്റെ സ്പോൺസർക്ക് കൈമാറും. ക്രെഡിറ്റ് വ്യവസ്ഥയിൽ ലഭിക്കാനുള്ള പണം മുഴുവൻ വാങ്ങിച്ചെടുക്കാനുള്ള അവകാശം സ്പോൺസർക്ക് മാത്രമായിരിക്കും.
നിശ്ചിത ദിവസങ്ങൾക്കുള്ളിൽ നാട്ടിലെ സ്ഥലങ്ങൾ അഫ്താബ് അജ്മലിന്റെ ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്ന ഭാര്യയുടെ പേരിലേക്ക് മാറ്റി കൊടുത്തു. ഓഫീസിലും ഗോഡൗണിലും കയറാൻ പാടില്ല എന്ന ജന്റിൽമാൻ വ്യവസ്ഥയിൽ അഫ്താബിന് ഒരിക്കൽ കൂടി സൗദിയിലേക്ക് വരാനും ഒത്തുതീർപ്പ് വ്യവസ്ഥകൾ പൂർത്തീകരിച്ച ശേഷം പ്രവാസി മലയാളി സമൂഹത്തിലെ മറ്റാരും ഈ വിഷയങ്ങൾ അറിയാതെ നിയമ പരമായ എക്സിറ്റിലൂടെ മാന്യമായി കുടുംബത്തേയും കൊണ്ട് തിരികെ പോകാനും അജ്മൽ അവസരം നൽകി.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്സര് ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്സര് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കിയാല് പഴയ സ്പോണ്സര്ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്സര് ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്സര്ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള് ഉടനെ ലഭിക്കുന്നതിനായി വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള് ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തങ്ങളുടെ പൗരന്മാര്ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില് ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്ഷ്യം

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.