Connect with us

LATEST

പരിധിയില്ലാതെ പെരുമാറിയാൽ പ്രവാസിക്ക് അവസാനം ഗതി ഇങ്ങിനെ ആയിരിക്കും.

Published

on

ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളാകുമ്പോൾ മനുഷ്യൻ മൂല്യങ്ങൾ മറക്കുമെന്ന് പറയുന്നത് ശരിയാണ്. അല്ലങ്കിൽ ഇന്ന് വഹാബ് എന്ന ഈ പ്രവാസി യുവാവ് എന്ന് തിരിച്ചു വരാൻ സാധിക്കുമെന്ന് ഒരു ഉറപ്പുമില്ലാതെ സൗദി അറേബ്യയിൽ കഴിയേണ്ടി വരില്ലായിരുന്നു.

ഒരു ജീവിതമേയുളളൂ. അത് ഏറ്റവും മികച്ച രീതിയിൽ ജീവിക്കണം. ഇതായിരുന്നു ജീവിതത്തെ പറ്റിയുള്ള വഹാബിന്റെ കാഴ്ചപ്പാട്. അകാലത്തിൽ പൊലിഞ്ഞ ബാപ്പയുടെ ഒഴിവിൽ ആശ്രിത നിയമനം കിട്ടിയ വഹാബിന് ആ ജോലി കൊണ്ട് തന്നെ നല്ല രീതിയിൽ നാട്ടിൽ തന്നെ ജീവിക്കാമായിരുന്നു. പക്ഷെ കൂടുതൽ പണം സമ്പാദിക്കണമെന്ന ആഗ്രഹം വഹാബിനെ സൗദിയിൽ കൊണ്ടെത്തിച്ചു.

ആരാംകോയുടെ ഓയിൽ റിഫൈനിംഗ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിൽ ആയിരുന്നു നിയമനം. ആളുകളോട് വളരെ ആകർഷകമായി ഇടപഴകാനും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാനും ലെറ്ററുകളും മറ്റും ഡ്രാഫ്റ്റ് ചെയ്യാനും കഴിവുണ്ടായിരുന്നതിനായി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വഹാബ് അവിടെ ജോലി ചെയ്യുന്ന സൗദികളുടെ പ്രിയങ്കരനായി മാറി.

പല സൗദികളും തങ്ങൾക്ക് ആവശ്യമായ ഡ്രാഫ്റ്റിങ് വർക്കുകൾ വഹാബിനെ ഏൽപ്പിക്കുമായിരുന്നു. എത്ര സമയം വൈകി ഇരുന്നിട്ടായാലും അത് തീർത്തു കൊടുത്തിട്ട് മാത്രമേ വഹാബ് താമസ സ്ഥലത്തേക്ക് പോകൂ. ഒരിക്കൽ പോലും വഹാബ് ഒരാളോടും മുഖം കറുപ്പിച്ച് സംസാരിക്കുന്നത് ആരും കണ്ടിട്ടില്ല. ചിരിക്കുന്ന മുഖമായിരുന്നു വഹാബിന്റെ ട്രേഡ്മാർക്ക്.

രണ്ടു വർഷം കഴിഞ്ഞപ്പോൾ കുടുംബത്തെയും സൗദിയിലേക്ക് കൊണ്ട് വന്നു. ഭാര്യക്ക് അവിടുത്തെ ഒരു ഇന്ത്യൻ സ്‌കൂളിൽ ടീച്ചറായി ജോലി വാങ്ങി കൊടുത്തു. മക്കളെ ആ സ്‌കൂളിൽ തന്നെ ചേർത്തു.

 

അതിനടുത്ത വർഷം പ്ലാന്റിലെ മെയിന്റനൻസ് മാനേജരുടെ പേഴ്‌സണൽ അസിസ്റ്റന്റ് ആയി വഹാബിന് നിയമനം ലഭിച്ചു. ആജാനബാഹുവാണെങ്കിലും സ്വഭാവത്തിൽ വളരെ വളരെ സാധുവായ സൗദിയായിരുന്നു മാനേജർ. കൂടുതൽ ജോലി ചെയ്യാൻ മടിയായിരുന്നതിനാൽ സാങ്കേതികമല്ലാത്ത ജോലികൾ ഭൂരിഭാഗവും അയാൾ വഹാബിന് കൈമാറും.

പ്ലാന്റിലെ മെയിന്റനൻസ് വിഭാഗത്തിലെ ഒഴിവുകൾ ആദ്യം അറിയുന്ന അഡ്മിൻ ജീവനക്കാരൻ വഹാബായിരുന്നു. ജോലിക്കാരെ സപ്ലൈ ചെയ്യുന്ന വെണ്ടർമാർക്ക് ആർ എഫ് ക്യൂ അയക്കുന്നതും, അവരുടെ ക്വട്ടേഷൻ സ്വീകരിക്കുന്നതും മാനേജരുടെ നിർദ്ദേശ പ്രകാരം ടെസ്റ്റിനും ഇന്റർവ്യൂവിനും വിളിക്കുന്നതിനായി മെയിലുകൾ അയക്കുന്നതുമെല്ലാം വഹാബായിരുന്നു.

ഒരു വർഷത്തോളം ആ പോസ്റ്റിൽ തുടർന്നപ്പോൾ മാൻപവർ കോൺട്രാക്ടർമാരുമായും സബ് കോൺട്രാക്ടർമാരുമായും സപ്ലൈയർമാരുമാരും കൂടുതൽ ബന്ധപ്പെടേണ്ടി വന്നു. പലർക്കും അർഹമായ പല സഹായങ്ങളും തന്നെക്കൊണ്ട് ആവുന്ന വിധം വഹാബ് ചെയ്തു കൊടുത്തിരുന്നു.

ഒരിക്കൽ ഭാര്യയെ അത്യാവശ്യമായി നാട്ടിൽ വിടുന്നതിനായി ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിൽ നിന്ന് അവധി ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അത്യാവശ്യം ഉണ്ടായി. പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലാത്തതിനാൽ കളവായി സർട്ടിഫിക്കറ്റ് നൽകാൻ അടുത്തുള്ള ആശുപത്രികൾ തയ്യാറായില്ല. ആ സാഹചര്യത്തിൽ വഹാബിന്റെ പ്ലാന്റിലേക്ക് തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന മലയാളിയായ കോൺട്രാക്റ്റിംഗ് കമ്പനി മാനേജരോട് സഹായം ചോദിക്കേണ്ടി വന്നു. അയാളുടെ ഭാര്യ അവിടുത്തെ ഗവർമെന്റ് ആശുപത്രിയിൽ നഴ്‌സായതിനാൽ അവരിടപെട്ട് പെട്ടെന്ന് സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു.

അടുത്ത ആഴ്ച മലയാളി കോൺട്രാക്റ്റർ വഹാബിന്റെ വീട്ടിൽ എത്തി. അയാളുടെ കയ്യിൽ വഹാബിന് നൽകാനായി ഒരു പുതിയ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. വഹാബ് ആദ്യം അത് നിരസിച്ചെങ്കിലും തന്റെ കമ്പനിയുടെ സമ്മാനമായി സ്വീകരിക്കാൻ നിർബന്ധിച്ച് അയാൾ അതവിടെ വെച്ചിട്ടു പോയി.

ഒരു മാസം കഴിഞ്ഞപ്പോൾ വഹാബിന്റെ പ്ലാന്റിൽ ചെറിയ തകരാർ ഉണ്ടായതിനെ തുടർന്ന് ആ ഭാഗം ഷട്ട് ഡൗൺ ചെയ്തു. അതിലേക്ക് നൂറു കണക്കിന് തൊഴിലാളികളെ പെട്ടെന്ന് ആവശ്യമായി വന്നു. അതിനായി ആവശ്യമായ തൊഴിലാളികളുടെ സി.വികൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് എല്ലാ കോൺട്രാക്റ്റർമാർക്കും മാനേജർക്ക് വേണ്ടി വഹാബ് മെയിലുകൾ അയച്ചു. അന്ന് വൈകീട്ടും ആ മലയാളി കോൺട്രാക്റ്റർ വഹാബിന്റെ വീട്ടിൽ വന്നു. തന്റെ കുറെ തൊഴിലാളികൾ സ്റ്റാൻഡ് ബൈ ഉണ്ടെന്നും അവരുടെ സിവികൾ അടുത്ത ദിവസം തന്നെ അയക്കാമെന്നും മാനേജരുടെ പക്കൽ ആദ്യം തന്നെ എത്തിക്കണമെന്നും കാര്യമായി പരിഗണിക്കണമെന്നും അഭ്യർത്ഥിച്ചു.

വഹാബിന് അയാളോട് അനിഷ്ടം തോന്നിയെങ്കിലും ഭാര്യക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു തന്നത് കൊണ്ടും സമ്മാനമായി മൊബൈൽ ഫോൺ സ്വീകരിച്ചു പോയത് കൊണ്ടും മുഖം കറുത്തൊന്നും പറയാതെ അയാളെ യാത്രയാക്കി. എങ്കിലും വഹാബിന് ചെയ്യാൻ പറ്റുന്നതൊക്കെ അയാൾക്ക് വേണ്ടി വഹാബ് ചെയ്തു കൊടുത്തു. വഹാബിന്റെ ഇടപെടൽ മൂലം അയാളുടെ അൻപതോളം തൊഴിലാളികൾക്ക് രണ്ടു മാസം നീളുന്ന ആ ഷട്ട് ഡൗണിൽ ജോലി കിട്ടി. കോൺട്രാക്ടർക്ക് നന്നായി ലാഭവും ഉണ്ടായി.

പ്ലാന്റിലെ ഷട്ട് ഡൗൺ അവസാനിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മലയാളി കോൺട്രാക്ടർ വഹാബിന്റെ വീട്ടിലേക്ക് വീണ്ടും വന്നു. ഇത്തവണ അയാളുടെ കയ്യിൽ ഒരു ലാപ്ടോപ് ഉണ്ടായിരുന്നു. വഹാബിന്റെ ഇടപെടൽ മൂലം തന്റെ കമ്പനിക്ക് ലാഭം കാര്യമായി ഉണ്ടായതെന്നും അതിന്റെ ഒരു സന്തോഷമായാണ് ഈ സമ്മാനമെന്നും അയാൾ പറഞ്ഞു. വഹാബിന് ഇത്തവണ ആദ്യത്തെ പോലെ അനിഷ്ടമൊന്നും തോന്നിയില്ല. സമ്മാനം സ്വീകരിച്ച് കോൺട്രാക്ടറെ സന്തോഷത്തോടെ യാത്രയാക്കി.

അതിന് ശേഷം പിന്നീട് പല തവണ കോൺട്രാക്റ്റർ വഹാബിനെ സന്ദർശിച്ചു. വഹാബിന്റെ ഏത് ചെറിയ ആവശ്യങ്ങളും നടത്തി കൊടുത്തു. ഇടക്കിടക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. ഭാര്യയും കുട്ടികളും അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചു വരാറായപ്പോൾ വിമാന ടിക്കറ്റ് എടുത്തു കൊടുത്തത് അയാളായിരുന്നു. പ്രത്യുപകാരമായി തന്നെക്കൊണ്ട് ആവും വിധം സഹായങ്ങളും പ്ലാന്റിൽ വഹാബ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു.

അതിനിടെ ഭാര്യക്ക് കുടുംബ സ്വത്തിൽ നിന്നും അവകാശമായി ലഭിച്ച സ്ഥലത്ത് വഹാബ് വീട് പണി തുടങ്ങി. വീട് പണി തുടങ്ങിയതോടെ ഒരു ഘട്ടത്തിൽ വഹാബിന് കൂടുതൽ പണം ആവശ്യമായി വന്നു. മലയാളിയായ കോൺട്രാക്റ്റർ ആവശ്യമായ പണം കടം നൽകി സഹായിച്ചു. ആ പണം പറഞ്ഞ സമയത്ത് തിരിച്ചുനൽകാൻ വഹാബിന് കഴിഞ്ഞില്ല. അതിന് പരിഹാരമായി കോൺട്രാക്റ്റർ ഒരു പോംവഴി നിർദ്ദേശിച്ചു.

ഇനി മുതൽ പ്ലാന്റിൽ വരുന്ന താൽക്കാലിക ഒഴിവുകൾക്ക് വേണ്ടി പ്ലാന്റിൽ നിന്നും അയക്കുന്ന ആർ എഫ് ക്യൂവിന് മറുപടിയായി മറ്റു കോൺട്രാക്റ്റർമാർ അയക്കുന്ന ക്വട്ടേഷനുകളിലെ തുക വഹാബ് മലയാളി കോൺട്രാക്റ്ററെ അറിയിക്കണം. അതിനനുസരിച്ച് തുക താഴ്ത്തി മലയാളി കോൺട്രാക്റ്റർ ക്വട്ടേഷൻ സമർപ്പിക്കും.

വഹാബ് അത് പ്ലാന്റ് മാനേജരുടെ ശ്രദ്ധയിൽ പ്രത്യേകം സമർപ്പിക്കണം. ആവശ്യമായി വന്നാൽ അറിയാത്ത വിധത്തിൽ ശുപാർശ ചെയ്യണം. കോൺട്രാക്റ്ററുടെ കൂടുതൽ ആളുകളെ പ്ലാന്റിൽ ജോലിക്ക് കയറ്റാൻ സാധിക്കാവുന്നതെല്ലാം മെയിന്റനൻസ് മാനേജരെ സ്വാധീനിച്ച് വഹാബ് ചെയ്തു കൊടുക്കണം. പ്രതിഫലമായി വഹാബ് മൂലം ജോലിക്ക് കയറുന്ന ഓരോ തൊഴിലാളിക്കും വീതം നിശ്ചിത തുക വഹാബിന് നൽകും. ചെറിയ മനസ്സാക്ഷി കുത്ത് ഉണ്ടായിരുന്നെങ്കിലും പണം തിരിച്ചു കൊടുക്കാൻ പെട്ടെന്ന് മറ്റു മാർഗ്ഗങ്ങളൊന്നും വഹാബിന്റെ മുന്നിൽ ഉണ്ടായിരുന്നില്ല. വഹാബ് ആ ഡീൽ സമ്മതിച്ചു.

അന്ന് മുതൽ വഹാബ് മലയാളി കോൺട്രാക്റ്ററുടെ ജോലിക്കാരെ പ്ലാന്റിൽ വരുന്ന താൽക്കാലിക ഒഴിവുകളിലേക്ക് തിരുകി കയറ്റാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങി. ഒഴിവുകൾ ഏറ്റവും ആദ്യം തന്നെ അയാളെ അറിയിക്കും. മറ്റു കോൺട്രാക്റ്റർമാരുടെ ക്വട്ടേഷൻ തുക മലയാളി കോൺട്രാക്റ്റർക്ക് ചോർത്തി കൊടുക്കും. പലരും അവധിക്ക് പോകുമ്പോൾ നൽകുന്ന അവധി അപേക്ഷകൾ ലഭിക്കുമ്പോൾ തന്നെ ആ വിവരങ്ങൾ അയാളെ അറിയിക്കും.

അതനുസരിച്ച് യോഗ്യതയുള്ള തൊഴിലാളികളെ കണ്ടെത്തി അയാൾ മറ്റാരേക്കാളും മുൻപേ പ്ലാന്റിൽ എത്തിക്കും. നിർണ്ണായക സമയങ്ങളിൽ അവർക്ക് വേണ്ടി ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്തു കൊടുക്കും. മൂന്നോ നാലോ ദിവസത്തേക്കുള്ള എമർജൻസി ഷട്ട് ഡൗണുകൾ വരുമ്പോൾ ആദ്യം അയാളെ അറിയിച്ച് അയാളുടെ തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ പ്ലാന്റ് മാനേജരിൽ നിന്നും ലഭ്യമാക്കി കൊടുക്കും.

മൂന്ന് നാല് മാസങ്ങൾ കഴിഞ്ഞപ്പോൾ കോൺട്രാക്റ്ററിൽ നിന്ന് തന്റെ ശമ്പളത്തിന് തുല്യമായ തുക കമ്മീഷൻ വകയിൽ വഹാബിന് ലഭിച്ചു തുടങ്ങി. പണം വന്നു തുടങ്ങിയപ്പോൾ വഹാബും കൂടുതൽ സന്തോഷവാനായി. നാട്ടിൽ വീടുപണി തകൃതിയായി നടന്നു. പണത്തിന് പെട്ടെന്ന് അത്യാവശ്യങ്ങൾ വരുമ്പോൾ മലയാളി കോൺട്രാക്റ്റർ കടമായി കൊടുക്കും. ആ തുക പിന്നീട് അയാൾ നൽകുന്ന പ്രതിമാസ കമ്മീഷനിൽ നിന്നും കുറക്കും.

പണം കൂടുതൽ വന്നു തുടങ്ങിയപ്പോൾ വഹാബിന് പണത്തോടുള്ള ആർത്തി കൂടിത്തുടങ്ങി. കോൺട്രാക്റ്ററിൽ നിന്നും കിട്ടുന്നതൊന്നും തികയാതെയായി എന്ന് പരാതിപ്പെടാൻ തുടങ്ങി. ഇനി മുതൽ താൻ സഹായം ചെയ്ത് ജോലിക്ക് കയറ്റുന്ന തൊഴിലാളികളിൽ നിന്നും ഓരോ മണിക്കൂറിനും ഓരോ റിയാൽ വീതം കമ്മീഷനായി ലഭിക്കണമെന്ന് മലയാളി കോൺട്രാക്റ്ററോട് വഹാബ് ആവശ്യപ്പെട്ടു.

ഒരു നിബന്ധനയുടെ പുറത്ത് കോൺട്രാക്റ്റർ അത് സമ്മതിച്ചു. വഹാബിന് നൽകേണ്ട ഒരു റിയാൽ കൂടി തൊഴിലാളികളുടെ പ്രതിഫല തുകയിൽ കൂട്ടി ക്വട്ടേഷൻ സമർപ്പിക്കും. അത് വഹാബ് സ്വാധീനം ചെലുത്തി സമ്മതിപ്പിച്ചു കൊടുക്കണം. എങ്കിൽ ആ ഒരു റിയാൽ വഹാബിന് നൽകും. ആ വ്യവസ്ഥ വഹാബും സമ്മതിച്ചു.

പുതിയ ഡീലോടു കൂടി വഹാബിന് വരുമാനം മൂന്നിരട്ടിയായി. ഇതോടെ നാട്ടിലെ വീട് പണിയുടെ പ്ലാനിൽ കാര്യമായി വ്യത്യാസം വരുത്തി. സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. കൂടുതൽ വില കൂടിയ മെറ്റീരിയലുകൾ ഉപയോഗിച്ചു. അതിനനുസരിച്ച് ബഡ്ജറ്റിലും വ്യത്യാസം വന്നു.

ഒരു വർഷത്തോളം ആരുമറിയാതെ വഹാബിന്റെ ഡീൽ മുന്നോട്ട് പോയി. മലയാളി കോൺട്രാക്റ്ററുടെ തൊഴിലാളികളുടെ എണ്ണം കൂടി കൊണ്ടിരുന്നു. അതനുസരിച്ച് വഹാബിന്റെ വരുമാനവും കൂടിക്കൊണ്ടിരുന്നു. പക്ഷെ വീട് പണിയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് വഹാബിന് കൂടുതൽ പണവും ആവശ്യമായി വന്നു.

ഈ സാഹചര്യത്തിലാണ് വഹാബ് കൂടുതൽ വരുമാനം സ്വന്തമായി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ആ സമയത്ത് ഫ്രീ വിസ തൊഴിലാളികൾ സൗദിയിലാകമാനം ധാരാളം ലഭ്യമായിരുന്നു. നല്ല കഴിവുള്ള തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് ലഭിക്കും. മലയാളി കോൺട്രാക്റ്ററും അത് തന്നെയാണ് ചെയ്യുന്നത്. അയാൾക് സ്വന്തം വിസയിലുള്ള തൊഴിലാളികൾ കുറവാണ്. അയാൾക്ക് ഇങ്ങിനെ ചെയ്യാമെങ്കിൽ തനിക്കും നേരിട്ട് ചെയ്യാൻ സാധിക്കില്ലേ എന്ന് വഹാബ്‌ ചിന്തിച്ചു.

അധികം സമയം കളയാതെ എത്രയും പെട്ടെന്ന് ബിനാമിയായി ഒരു മാൻപവർ സ്ഥാപനം തുടങ്ങാൻ വഹാബ് തീരുമാനിച്ചു. അതിനായി അനിയനെ നാട്ടിൽ നിന്നും കൊണ്ട് വന്നു. സിറ്റിയിൽ പുതിയ ഓഫീസ് തുടങ്ങി. തന്റെ സ്വന്തം സ്‌പോൺസറുടെ പേരിൽ തന്നെ ലൈസൻസും കമേഴ്‌സ്യൽ രജിസ്ട്രേഷനുമെല്ലാം എടുത്തു.

പ്ലാന്റിലെ ജോലിയിൽ തുടർന്ന് കൊണ്ട് എല്ലാ ബിസിനസ് കാര്യങ്ങളും വഹാബ് നിയന്ത്രിച്ചു. പ്ലാന്റിൽ ഒഴിവുകൾ വരുമ്പോൾ അനിയനെ അറിയിക്കും. അനിയൻ സബ് കോൺട്രാക്റ്റർമാരിൽ നിന്നോ നേരിട്ടോ ആവശ്യമായ തൊഴിലാളികളെ കണ്ടെത്തും. വഹാബിന്റെ സ്ഥാപനത്തിന് അരാംകോ സപ്ലൈയർ അപ്രൂവൽ ഇല്ലാത്തതിനാൽ മലയാളി കോൺട്രാക്റ്ററുടെ സ്ഥാപനത്തിലൂടെ തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ നൽകും. ഷട്ട് ഡൗൺ, ലീവ് വേക്കൻസി തുടങ്ങിയ താൽക്കാലിക ഒഴിവുകളിൽ സ്വന്തമായി തന്നെ എമർജൻസി അടിസ്ഥാനത്തിൽ തൊഴിലാളികളെ നൽകും.

സ്വന്തം ബിനാമി സ്ഥാപനം തുടങ്ങി തൊഴിലാളികളെ നേരിട്ട് നൽകാൻ തുടങ്ങിയതോടെ മറ്റുള്ള കോൺട്രാക്റ്റർമാർ വഹാബിന് എതിരായി തുടങ്ങി. അവർക്ക് ലഭിക്കേണ്ട ഒഴിവുകളിൽ മാനേജരെ സ്വാധീനിച്ച് വഹാബ് സ്വന്തം തൊഴിലാളികളെ കയറ്റുന്നതിനാൽ അവർ അസന്തുഷ്ടരായിരുന്നു. ഏറ്റവും അസന്തുഷ്ടൻ മലയാളി കോൺട്രാക്റ്റർ ആയിരുന്നു. വഹാബ് സ്വന്തം സ്ഥാപനം തുടങ്ങിയതോടെ അയാളുടെ ലഭിച്ചു കൊണ്ടിരുന്ന വരുമാനം കുറഞ്ഞെന്നു മാത്രമല്ല, ഭാവി അവസരങ്ങളും ഇല്ലാതായി തുടങ്ങി.

ഇതോടെ ഇവരെല്ലാവരും ഒന്നിച്ചു. വഹാബിനെതിരെ ഊമക്കത്തുകളും ഇമെയിലുകളും അധികൃതർക്ക് ലഭിച്ചു തുടങ്ങി. എന്നാൽ വഹാബിനെതിരെ നടപടി എടുക്കാനുള്ള വ്യക്തമായ തെളിവുകൾ അവർക്ക് ലഭിച്ചിരുന്നില്ല. ശത്രുക്കൾ കൂടുന്നതിന് അനുസരിച്ച് വഹാബ് കൂടുതൽ മുൻകരുതലുകൾ എടുത്തു കൊണ്ടിരുന്നു. ഡ്യൂട്ടി സമയത്ത് വഹാബ് മൊബൈൽ ഫോണോ ലാപ്ടോപ്പോ ഒരിക്കൽ പോലും ഉപയോഗിച്ചിരുന്നില്ല. സ്വന്തം പേരിൽ ഒരു ഇമെയിൽ പോലും ആർക്കും അയച്ചില്ല. ഒരു കോൺട്രാക്റ്ററുമായും നേരിട്ട് സംസാരിച്ചില്ല. തന്റെ സ്ഥാപനത്തിലെ ഒരു തൊഴിലാളിയുമായും നേരിട്ട് സംസാരിക്കുകയോ ഇടപഴകുകയോ ചെയ്തില്ല. എല്ലാം അനിയനെ മുന്നിൽ നിർത്തി കൊണ്ട് ചെയ്തു വന്നു.

എങ്കിലും വഹാബിനെതിരെ പ്ലാന്റിൽ അടക്കി പിടിച്ചുള്ള സംസാരം തുടങ്ങിയിരുന്നു. എങ്കിലും തന്നെ സംശയിക്കാനോ തനിക്കെതിരെ ഉയർത്താനോ ആവശ്യമായ ഒരു തെളിവും നൽകാതെ വഹാബ് ബുദ്ധിപരമായി മുന്നോട്ട് പോയി.

എങ്കിലും ഒരു ദിവസം അത് സംഭവിച്ചു. ഒരു നിമിഷത്തെ അശ്രദ്ധയെന്നോ എടുത്തു ചട്ടമെന്നോ അതിനെ പറയാം. അടുത്ത ദിവസം ഒരു പേയ്‌മെന്റ് തന്റെ സ്ഥാപനത്തിന് നൽകാനുള്ള സബ് കോൺട്രാക്റ്റർക്ക് ഒരു റിമൈൻഡർ അയക്കാൻ വഹാബ് മറന്നു പോയിരുന്നു. വീട് പണിക്കായി അടുത്ത ദിവസം പണം നാട്ടിലേക്ക് അയക്കേണ്ടത് അത്യാവശ്യമായിരുന്നതിനാൽ ജോലി കഴിഞ്ഞു വീട്ടിൽ എത്തിയതിന് ശേഷം ഇമെയിൽ അയക്കുമ്പോഴേക്കും ആ സ്ഥാപനത്തിന്റെ വർക്കിങ് ടൈം കഴിയും. അടുത്ത ദിവസം പേയ്‌മെന്റും ലഭിക്കില്ല.

മറ്റൊന്നും ആലോചിക്കാതെ വഹാബ് തന്റെ ഒഫീഷ്യൽ കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിന്നും ആ മെയിൽ അയച്ചു. അതിന് ശേഷം സിസ്റ്റത്തിൽ നിന്നും അത് ഡിലീറ്റ് ആക്കിക്കളയുകയും ചെയ്തു. ജീവിതത്തിൽ വഹാബ് ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തം അതായിരുന്നു. അത് വഹാബിന്റെ ഭാവി നിർണ്ണയിക്കുകയും ചെയ്തു.

അന്ന് വൈകിട്ട് വഹാബിന്റെ വീട്ടിൽ പോലീസുകാരെത്തി വഹാബിനെ അറസ്റ്റ് ചെയ്തു. അവിടെ നിന്നും കാറിൽ കയറ്റി എവിടേക്കോ കൊണ്ട് പോയി. ഒരു ദിവസത്തേക്ക് വഹാബിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അടുത്ത ദിവസം വഹാബിനെയും കൂടി അധികൃതർ വഹാബിന്റെ വീട്ടിലെത്തി മൊബൈലും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. വഹാബിന്റെ ബിനാമി സ്ഥാപനത്തിൽ റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. സ്പോണ്സറെയും വഹാബിന്റെ അനിയനെയും കസ്റ്റഡിയിൽ എടുത്തു.

പോലീസ് കസ്റ്റഡിയിൽ എടുത്ത ദിവസമാണ് വഹാബിന് താൻ ചെയ്ത അബദ്ധത്തിന്റെ വ്യാപ്തി മനസ്സിലായത്. ഔട്ടിലൂക് സമാന പ്രത്യേക സോഫ്ട്‍വെയർ ഉപയോഗിക്കുന്നതിനാൽ പ്ലാന്റിലെ എല്ലാ ഇമെയിൽ സന്ദേശങ്ങളും അവിടുത്തെ സൈബർ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. വഹാബിനെതിരെ ആരോപണങ്ങളുമായി നിരവധി ഊമക്കത്തുകളും അജ്ഞാത ഇ മെയിലുകളും ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ വഹാബ് പ്രത്യേക നിരീക്ഷണത്തിലും ആയിരുന്നു.

വഹാബ് ഒഫീഷ്യൽ കമ്പ്യൂട്ടറിൽ നിന്നും ആ മെയിൽ അയച്ചതോടെ അതിന്റെ ഒരു കോപ്പി അധികൃതർക്ക് ലഭിച്ചു. തുടർന്നാണ് അറസ്റ്റും റെയ്ഡും കസ്റ്റഡിയും എല്ലാം ഉണ്ടായത്. വഹാബിനും ഈ സുരക്ഷാ നിയന്ത്രണമെല്ലാം അറിയാമായിരുന്നുവെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയും എടുത്തു ചാട്ടവും മൂലം അയാൾ എല്ലാം മറന്നു പോയി.

വഹാബിനെ കോടതിയിൽ ഹാജരാക്കി. ജഡ്ജി അറബിയിൽ എന്തോ ചോദിച്ചെങ്കിലും വഹാബിന് മനസ്സിലായില്ല. വഹാബ് പരിഭാഷകനെ ആവശ്യപ്പെട്ടു. കോടതി പരിഭാഷകൻ ഏർപ്പാട് ചെയ്തു വീണ്ടും ചോദിച്ചപ്പോൾ വഹാബ് കുറ്റം നിഷേധിച്ചു. അന്വേഷണം തീരുന്നത് വരെ വഹാബിനെ ജയിലിലേക്ക് വിട്ടു.

ആ ഒരു ഇമെയിൽ വഹാബിന്റെ സൗദിയിലെ ഭാവി നിർണ്ണയിച്ചു കളഞ്ഞു. തൽക്കാലം വഹാബിനെ ജാമ്യത്തിൽ വിട്ടിട്ടുണ്ടെങ്കിലും അന്വേഷണം നടക്കുകയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം കഴിഞ്ഞിട്ടില്ല. യാത്ര നിരോധനം ഉള്ളതിനാൽ കേസ് അവസാനിക്കുന്നത് വരെ വഹാബിന് സൗദിയുടെ പുറത്തേക്ക് യാത്ര ചെയ്യാനാവില്ല. ജോലിയിൽ നിന്നും നീക്കിയതിനാൽ വരുമാനവുമില്ല. മറ്റൊരു ജോലിക്കും പോകാനാവാത്തതിനാൽ സുഹൃത്തുക്കളുടെ കരുണ കൊണ്ടാണ് കുറേക്കാലം കഴിഞ്ഞത്. പിന്നീട് അധികൃതർ അറിയാതെ അക്കൗണ്ടിംഗ് ജോലികളും മറ്റുമായി ജീവിതം തുടരുന്നു.

ഇന്ത്യയിലെ ഒരു നീതിന്യായ സംവിധാനത്തിനും ഒരു സമ്മർദ്ദങ്ങൾക്കും വിദൂരമായ സാധ്യത പോലുമില്ലാത്ത ഒരു വിഷയമായത് കൊണ്ട് ഇനി ജന്മ നാട്ടിലേക്ക് എന്ന് തിരിച്ചുവരാൻ സാധിക്കുമോ എന്നും ഉറപ്പില്ല. എല്ലാം സൗദിയിലെ രാജ ഭരണത്തിന്റെയും ജുഡീഷ്യറിയുടെയും ദയയെ ആശ്രയിച്ചിരിക്കുന്നു. എല്ലാം ഒരു നിമിഷത്തെ അശ്രദ്ധയുടെ വില.

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA3 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!