Connect with us

LATEST

രണ്ടു മലയാളി യുവാക്കൾക്ക് അതിമോഹത്തിന് വിലയായി നൽകേണ്ടി വന്നത്

Published

on

(2004 ൽ സൗദിയിലെ ദമ്മാമിൽ നടന്ന യഥാർത്ഥ സംഭവവും തുടർ നടപടികളുമാണ് ഈ കഥക്ക് ആധാരമാക്കിയിരിക്കുന്നത്. സ്വകാര്യത സൂക്ഷിക്കുന്നതിനായി സംഭവത്തിലെ പ്രതികളുടെ പേരുകളും മറ്റു വിവരങ്ങളും മാറ്റിയിരിക്കുന്നു)

നിർവികാരനായിരുന്നു ജമാൽ. എല്ലാ വഴികളും അടഞ്ഞു കഴിഞ്ഞു. നാളെ തന്റേയും നാസറിന്റെയും വധശിക്ഷ നടപ്പിലാക്കും. ദമ്മാമിലെ തന്നെ ഫൈസലിയാ ജയിൽ കോമ്പൗണ്ടിൽ വെച്ചാണ് നടപ്പിലാക്കുക എന്നാണ് ഓഫീസർ തന്നോട് പറഞ്ഞത്.

“പടച്ചവനോട് പ്രാർത്ഥിക്കുക. നാളെ നിങ്ങൾ രണ്ടു പേരുടെയും അവസാന ദിവസം. സുപ്രീം ജുഡീഷ്യൽ കോടതിയും ശിക്ഷ ശരി വെച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊന്നും ഇനി ചെയ്യാനില്ല. പ്രാർത്ഥിച്ചു കൊണ്ടിരിക്കുക” ഓഫീസർ ജമാലിനോട് പറഞ്ഞു.

താൻ കണ്ടതിൽ വെച്ച് ഏറ്റവും മനുഷ്യ സ്നേഹമുള്ള വ്യക്തിയാണീ ഓഫീസർ. താൻ കുറ്റം ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹേത്തിനറിയാം. പക്ഷേ സൗദിയിലെ നിയമ വ്യവസ്ഥക്കകത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള കരുണ ലഭിക്കാനുള്ള എല്ലാ വഴികളും അദ്ദേഹം പറഞ്ഞു തന്നു. കുറ്റവാളിയായ തന്നോട് സ്നേഹം ഉണ്ടായിട്ടല്ല. ഒരു സഹജീവി പഴയ തെറ്റുകൾ മറന്ന്കൊണ്ട് ദൈവ ഭയത്തോടെ പുതിയൊരു ജീവിതം ജീവിക്കുന്നത് കാണാൻ സാധിച്ചാൽ അത് കൊണ്ടുണ്ടാകുന്ന ഒരു സംതൃപ്തിക്ക് വേണ്ടി മാത്രം.

തങ്ങൾക്ക് നാല് പേർക്കും എതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ജനറൽ കോടതി പുറപ്പെടുവിച്ച ശിക്ഷയുടെ പുറത്ത് അപ്പീൽ കോടതിയിൽ പോകാൻ വഴികൾ പറഞ്ഞു തന്ന് സഹായം നൽകിയത് അദ്ദേഹമാണ്. അതിനുള്ള ആളുകളെയും ഏർപ്പാടാക്കി തന്നു. പക്ഷേ ജനറൽ കോടതിയുടെ വിധി അപ്പീൽ കോടതിയും ശരിവെച്ചപ്പോൾ കൂടുതൽ ആശ്വാസത്തിന് വകയില്ലെങ്കിലും സുപ്രീം ജുഡീഷ്യൽ കോടതിയിൽ പോകാനും സഹായിച്ചു. പക്ഷെ അവിടെയും തന്റെയും നാസറിന്റെയും ശിക്ഷയുടെ കാര്യത്തിൽ മാറ്റം ഉണ്ടായില്ല.

പക്ഷെ അദ്ദേഹത്തിന്റെ ഇടപെടലിൽ സുഹൈലിനും അൻവറുദീനും ആശ്വാസം കിട്ടി. സുഹൈലിന് എട്ടു വർഷം തടവും എണ്ണൂറു അടിയും അൻവറുദ്ദീന് അഞ്ചു വർഷം തടവും അഞ്ഞൂറ് അടിയുമാണ് ജനറൽ കോടതി വിധിച്ചിരുന്നത്. പക്ഷെ അപ്പീലില്‍ ശിക്ഷ കൂട്ടി. സുഹൈലിന് വധശിക്ഷയും അൻവറുദ്ധീന് 15 വർഷം തടവും വിധിച്ചെങ്കിലും മേൽക്കോടതി സുഹൈലിന്റെ വധശിക്ഷ പതിനഞ്ചു വർഷമായും അൻവറുദ്ദീന്റെ ശിക്ഷ പത്ത് വർഷമായും കുറച്ചു.

എല്ലാറ്റിനും കാരണം തന്റെ അതിമോഹമാണ്. ലോകത്തെ ബോധ്യപ്പെടുത്താൻ വേണമെങ്കിൽ താൻ ചതിക്കപ്പെട്ടു എന്നൊക്കെ പറയാം. അങ്ങിനെയാണ് പിടിക്കപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരോടും പിന്നീട് കോടതിയിലും എല്ലാം പറഞ്ഞത്. പക്ഷെ നാളെ കഴിഞ്ഞാൽ കഴുത്തിന് മീതെ തല കാണാത്ത താൻ ഇനി ലോകത്തെ എന്ത് ബോധ്യപ്പെടുത്താൻ.

താൻ ചെയ്ത കുറ്റത്തെ ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. തനിക്ക് ലഭിച്ച ശിക്ഷ സംബന്ധിച്ച് സൗദിയിലെ നിയമ വ്യവസ്ഥയെ കുറ്റപ്പെടുത്താനും സാധിക്കില്ല. ഇവിടുത്തെ നിയമം ഇങ്ങിനെയാണ്. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ചെയ്തത്. പിടിക്കപ്പെട്ടാൽ ഈ ശിക്ഷയാണ് ലഭിക്കാൻ പോകുന്നത് എന്ന് ആ കൃത്യം ചെയ്യുന്ന സമയത്തും തനിക്കറിയാമായിരുന്നു.

പിടിക്കപ്പെട്ടില്ലെങ്കിൽ ലഭിക്കാൻ പോകുന്ന പണത്തിനോടുള്ള ആർത്തി. അത് കൊണ്ട് മാത്രമാണ് താനത് ചെയ്തത്. ആ ഞാൻ ഇപ്പോൾ ആരെ കുറ്റപ്പെടുത്താൻ. ജമാലിന് ആ തീരുമാനം എടുക്കാൻ തോന്നിയ നിമിഷങ്ങൾ ആലോചിച്ചപ്പോൾ തന്നോട് തന്നെ വെറുപ്പ് തോന്നി.

ജയിലിൽ ഇപ്പോൾ ഉറങ്ങേണ്ട സമയമാണ്. പക്ഷെ തന്നോടത് പറയാൻ ആരും വരില്ല. നാളെ അവസാന ദിവസം ആയെന്ന് തീർച്ചപ്പെടുത്തി കഴിയുന്നവന് എങ്ങിനെ ഉറക്കം വരാൻ. ജമാൽ ഖുർആനിലേക്ക് വീണ്ടും തല താഴ്ത്തി പാരായണത്തിൽ മുഴുകി. പള്ളിയിൽ നിന്നും സുബഹി ബാങ്ക് കേട്ടപ്പോഴാണ് നേരം വെളുക്കാറായ കാര്യം ജമാൽ അറിഞ്ഞത്.

രാവിലെ 11 മണിക്കാണ് ഫൈസലിയാ ജയിലിലെ വിധി നടപ്പാക്കുന്ന സ്ഥലത്തേക്ക് തന്നെ കൊണ്ട് പോകുക. ളുഹർ നമസ്കാരാനന്തരം വിധി നടപ്പാക്കും. അത് വരെ സമയമുണ്ട്. സുബഹി നമസ്‍കാരത്തിന് ശേഷം ജമാൽ വീണ്ടും ഖുർആൻ പാരായണത്തിൽ മുഴുകി.

പത്തു മണിയോടെ ജമാലിനോടും നാസറിനോടും കുളിച്ചു വുദു എടുത്ത് തയ്യാറാവാൻ നിർദ്ദേശം കിട്ടി. പതിനൊന്ന് മണിയോടെ ഇരുവരെയും സ്ഥലത്തേക്ക് കൊണ്ടു പോയി. പന്ത്രണ്ടരയോടെ നമസ്‍കാരം കഴിഞ്ഞ ശേഷം ആരാച്ചാർ വാളുമായി തയ്യാറായി നിന്നു. നാസർ അപ്പോഴേക്കും അർദ്ധ ബോധാവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. ജമാൽ തികച്ചും നിർവികാരനും. ഇരുവരെയും കണ്ണുകെട്ടി കൃത്യ സ്ഥലത്ത് മുട്ട് കുത്തി ഇരുത്തി. രണ്ടു മിനിറ്റിനകം എല്ലാം കഴിഞ്ഞു. ചേതനയറ്റ രണ്ടു ശരീരങ്ങളും ആംബുലൻസിൽ കയറ്റി കൊണ്ട് പോയി.

ബിസിനസ് തകർന്ന് കടുത്ത സാമ്പത്തിക ബാധ്യതയുമായി നടക്കുന്ന സമയത്താണ് കണ്ണൂർ സ്വദേശി ജമാൽ കോഴിക്കോട്ട് വെച്ച് പഴയ ചങ്ങാതി ഹുസൈനെ വീണ്ടും കണ്ടു മുട്ടുന്നത്.

“ഇനി അധികം മുന്നോട്ട് പോകാൻ സാധിക്കില്ല ഹുസൈനേ. മൂക്കറ്റം കടമായി കഴിഞ്ഞു. പലിശക്കാർ വീട്ടിൽ കയറി നിരങ്ങുകയാണ്. വീട്ടിൽ കയറി ഉപ്പാനേം ഉമ്മാനേം വരെ അസഭ്യം പറയുന്നു. കെട്ട്യോളോട് ഒരുത്തൻ വേണ്ടാത്തത് പറഞ്ഞപ്പോ ഞാൻ ഒന്ന് പൊട്ടിച്ചു. അത് കേസുമായി. ഇപ്പൊ വീട്ടിൽ പോവാൻ വയ്യ. ഇപ്പൊ കയ്യിലാണെങ്കിൽ ഭക്ഷണം കഴിക്കാൻ പോലും കാശില്ല”

“ഇനി എന്താ നിന്റെ പരിപാടി” തനിക്ക് വേണ്ട ആൾ തന്നെയാണ് തന്റെ മുന്നിൽ എത്തിയിരിക്കുന്നതെന്ന് ഹുസൈന് മനസ്സിലായി. ഇവൻ ശരിയായാൽ രണ്ടു കിലോ മരുന്ന് സൗദിയിലേക്ക് കടത്താം. എന്റെ കാര്യവും തൽക്കാലം ശരിയാവും.

“ഇനി എന്താ വേണ്ടതെന്ന് എനിക്ക് തന്നെ അറിയില്ല” നിരാശനായി ജമാൽ പറഞ്ഞു.

“തൽക്കാലം നീ എന്റെ കൂടെ വാ. ബാക്കി നമുക്ക് പിന്നെ ആലോചിക്കാം” ഹുസ്സൈൻ ജമാലിനെ തന്റെ മുറിയിലേക്ക് കൊണ്ട് പോയി.

ഹുസൈൻ ജമാലിന് ഭക്ഷണം വാങ്ങി കൊടുത്തു. മൂന്ന് ദിവസത്തോളം കൂടെ നിർത്തി. നാലാമത്തെ ദിവസം ജമാൽ ഹുസൈനോട് പറഞ്ഞു. “ഹുസൈനേ, എത്ര ദിവസമാണെന്ന് വെച്ചിട്ടാ ഇങ്ങനെ നിക്കാ. എന്തെങ്കിലും ഒരു വഴി കാണണം. എനിക്ക് എന്തെങ്കിലും ഒരു പണിയാക്കി താ”

“എന്ത് പണി ചെയ്താലാണ് ജമാലേ നിന്റെ ബുദ്ധിമുട്ടുകളൊക്കെ തീരുക. എന്തെങ്കിലും സാധാരണ ജോലിയൊക്കെ നിനക്ക് ഇവിടെ ശരിയാക്കി തരാൻ എന്നെക്കൊണ്ട് പറ്റും. പക്ഷേ അത് കൊണ്ട് നിന്റെ പ്രശ്നങ്ങൾ തീരില്ലല്ലോ. നിനക്ക് അന്നന്നത്തെ ചെലവ് കഴിഞ്ഞു പോകാനുള്ളതേ അതിൽ നിന്നും കിട്ടൂ”

“ശരിയാണ്. അതു പോലെയുള്ള പണികൾ ചെയ്‌താൽ തൽക്കാലം ഭക്ഷണവും താമസവും മാത്രം കഴിഞ്ഞു പോവും. ബാധ്യത തീർക്കാൻ കുറെ കാശ് കിട്ടുമെങ്കി എന്ത് ജോലിയായാലും ചെയ്യാം. അത്രക്ക് ബുദ്ധിമുട്ടിലാണ്”

ജമാൽ തന്റെ വഴിക്ക് വന്നു തുടങ്ങിയതായി ഹുസൈന് മനസ്സിലായി. ഇനി കുറേശ്ശേയായി കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങാം. നല്ലൊരുത്തനെ കിട്ടിയെന്ന് പറഞ്ഞു ഹാജിയാരുടെ കയ്യിൽ നിന്നും താൻ അഡ്വാൻസും വാങ്ങി കഴിഞ്ഞു. ഇനി ഇവൻ എതിരെന്തെങ്കിലും പറഞ്ഞാൽ വാങ്ങിയ കാശ് തിരിച്ചു കൊടുക്കേണ്ടി വരും.

“ഒരു വഴിയുണ്ട് ജമാലേ. നിന്നെ കൊണ്ട് അത് ചെയ്യാൻ പറ്റ്വോ എന്ന് അറിയില്ല. പക്ഷെ അത് ഒരു തവണ ചെയ്‌താൽ നിന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറും” ഹുസ്സൈൻ ജമാലിന് ഇരയിട്ട് കൊടുത്തു.

ജമാലിന് ആകാംക്ഷയായി. “എത്ര ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും ഞാൻ ചെയ്യാം. എനിക്ക് അത്യാവശ്യമായിട്ട് കുറച്ചു കാശ് കിട്ടിയാൽ മതി. വീട്ടിലെങ്കിലും കേറി ചെല്ലാൻ പറ്റുമല്ലോ”

“ആ ജോലിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ നല്ല റിസ്‌ക്കുണ്ട്. അതിന് തയ്യാറാണെങ്കിൽ വഴി ഞാൻ പറഞ്ഞു തരാം. നിനക്ക് സമ്മതമാണെങ്കിൽ നിനക്ക് ആ പണി തരാൻ അതിന്റെ ആളുകളോട് ഞാൻ പറഞ്ഞു സമ്മതിപ്പിക്കാം”

“എന്നെ ടെൻഷനാക്കാതെ നീ പറ” ജമാലിന് ആകാംക്ഷ വർദ്ധിച്ചു.

“പറയാം. നിനക്ക് സൗദിയിൽ ഒരു ജോലി ശരിയാക്കി തരാൻ എന്റെ പരിചയക്കാരൻ ഒരാളോട് പറയാം. വിസക്കും ടിക്കറ്റിനുമൊന്നും പണം കൊടുക്കേണ്ട. ഫ്രീ വിസയാണ്. അവിടെ ചെന്നാൽ എന്ത് ജോലിയും ചെയ്യാം. നല്ലോണം കാശും ഉണ്ടാക്കാം. സഹായത്തിനൊക്കെ നമ്മുടെ ആളുകൾ അവിടെ ഉണ്ട്. ഇവിടുന്ന് തല്ക്കാലം മാറി നിൽക്കുകയും ചെയ്യാം. കടം വീട്ടാനുള്ള പണമൊക്കെ ആവുമ്പോൾ തിരിച്ചു വരാമല്ലോ”

“ജമാലിന്റെ കണ്ണുകൾ വിടർന്നു. നീ എത്രയും പെട്ടെന്ന് അത് ശരിയാക്കി താ. നിന്നെ പടച്ചോൻ അനുഗ്രഹിക്കും” ജമാൽ തിരക്ക് കൂട്ടി.

“നീ തിരക്ക് കൂട്ടല്ലേ. ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞിട്ടില്ല. ഇത്രയുമൊക്കെ നമുക്ക് വേണ്ടി അവർ ചെയ്യുന്നതല്ല. നമ്മൾ അവർക്ക് വേണ്ടിയും ഒരുപകാരം തിരിച്ചും ചെയ്യണം”

“ചെയ്യാം. എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്യാം. നീ ഇതൊന്ന് എത്രയും പെട്ടെന്ന് ശരിയാക്കി താ”

“ജമാലേ…” ഹുസ്സൈൻ വിഷയത്തിലേക്ക് കടന്നു. “ശ്രദ്ധിച്ച് കേൾക്കണം. നീയായത് കൊണ്ടാണ് ഞാനിത് പറയുന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇത് തുറന്ന് പറയില്ലായിരുന്നു. നീ പോകുമ്പോൾ അവർ ഒരു ചെറിയ പൊതി തരും. നീ അത് അവിടെ വിമാന താവളത്തിൽ വരുന്ന ആൾക്ക് കൈമാറണം. അത്ര മാത്രം ചെയ്‌താൽ മതി”

“അതിലെന്താണ് ഇത്ര റിസ്കുള്ളത്”

“ചെറിയ റിസ്കുണ്ട്. കുറച്ച് മരുന്നാണ്. അത് സുരക്ഷിതമായി എത്തിക്കണം”

“മരുന്നോ” ജമാലിന് പേടി കയറി.

“അതേ. മയക്കു മരുന്ന്. അതൊന്ന് കൈമാറണം. അത്രയേ ഉള്ളൂ”

ജമാൽ ഭയം കൊണ്ട് വിറച്ചു പോയി. “എന്നെക്കൊണ്ട് പറ്റില്ല ഹുസൈനേ. സൗദിയാണ് രാജ്യം. ഇതെങ്ങാനും അവിടെ പിടിച്ചാൽ എന്റെ തല പോകും. ഇപ്പൊ ഭാര്യക്ക് കെട്ട്യോനും കുട്ട്യോൾക്ക് വാപ്പയുമുണ്ട്. അതില്ല്യാണ്ടാക്കാനുള്ള ഒരു പണിക്കും ഞാനില്ല”

“ഇര കൈവിട്ടു പോകുമോ എന്ന് ഹുസൈന് പേടിയായി തുടങ്ങി. എന്നാലും അത് അയാൾ പുറത്ത് കാണിച്ചില്ല. “നീ നന്നായി ആലോചിക്ക്. ഒരു തവണ റിസ്കെടുക്കണോ അതോ ജീവിതകാലം മുഴുവൻ മറ്റുള്ളോരുടെ തെറിയും കേട്ട് നടക്കണോന്ന്. നിനക്ക് ഒരു നല്ല കാലം വന്നോട്ടേന്ന് കരുതിയാണ് ഞാൻ ഇതൊക്കെ പറഞ്ഞത്. ഒന്നു രണ്ടു ദിവസം ആലോചിക്ക്. ആലോചിച്ച് സാവധാനം മറുപടി പറഞ്ഞാൽ മതി”

ജമാൽ രണ്ടു മൂന്ന് ദിവസം ഇത് തന്നെ ആലോചിച്ചു. ഇങ്ങനെ ദിവസക്കൂലിക്ക് പണിയെടുത്ത് ഒരിക്കലും തന്റെ കടങ്ങൾ വീടില്ല. കടങ്ങൾ വീടാതെ നാട്ടിൽ തല പൊക്കി നടക്കാനും സാധിക്കില്ല. എത്ര നാളാണ് ഇങ്ങനെ പട്ടീടെ പോലെ ജീവിക്കുക. കുറച്ചു കാലമെങ്കിലും നന്നായി ജീവിക്കണം. അതിന് കുറച്ച് റിസ്‌ക്കൊക്കെ എടുക്കേണ്ടി വരും. ഓരോ മണിക്കൂറിലും ഇത് തന്നെയായിരുന്നു ആലോചന.

നാലാം ദിവസം ജമാൽ ഹുസൈനുമായി ഇക്കാര്യം സംസാരിച്ചു. “ഞാൻ തയ്യാറാണ് ഹുസൈനേ. രണ്ടു കാര്യങ്ങൾ നീ എനിക്ക് ഉറപ്പ് തരണം. ഒന്നാമത് ഞാനേതെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ എന്നെ പുറത്തിറക്കാനുള്ള കാര്യങ്ങൾ ചെയ്യിക്കണം. രണ്ടാമത് എന്റെ കുടുംബം പട്ടിണി കിടക്കാതിരിക്കാൻ വേണ്ടത് നീ ചെയ്യണം. ഇത് രണ്ടും ചെയ്യാൻ തയ്യാറാണെങ്കിൽ ഞാനും തയ്യാറാണ്”

സൗദിയിൽ ഇക്കാര്യത്തിന് പിടിക്കപ്പെട്ടാൽ ജമാൽ പെട്ടെന്നൊന്നും പുറം ലോകം കാണില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് ജമാൽ പറഞ്ഞ രണ്ടു കാര്യങ്ങൾക്കും ഹുസൈൻ ഉറപ്പ് നൽകി.

ജമാൽ തയ്യാറായതോടെ പറഞ്ഞ സംഖ്യയുടെ ഒരു ഭാഗം ഹുസ്സൈൻ അഡ്വാൻസായി നൽകി. ആ സംഘത്തിലെ മറ്റാരുമായും ജമാലിനെ ഹുസ്സൈൻ ബന്ധപ്പെടുത്തിയില്ല. യാത്രക്കായുള്ള ബാഗ് വാങ്ങിയത് ഹുസൈനായിരുന്നു. അതിൽ രഹസ്യ അറ ഉണ്ടാക്കി മയക്കു മരുന്ന് നിറച്ചു. ആ ബാഗിൽ ജമാലിന്റെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും നിറച്ചു.

ദമ്മാമിലേക്കാണ് ജമാലിന്റെ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുള്ളത്. ദമ്മാം എയർപോർട്ടിൽ എത്തിയാൽ സ്വീകരിക്കാൻ അവിടെ ആളുണ്ടാവും. ബാഗ് അവർക്ക് കൈമാറണം. ഇതായിരുന്നു ജമാലിന് നൽകിയ നിർദ്ദേശം.

2004 ജനുവരി 11നു ജമാൽ ദമ്മാമിലെ കിംഗ്‌ ഫഹദ്‌ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വന്നിറങ്ങി. എയർപോർട്ടിലെ പരിശോധനയിൽ ജമാൽ പിടിക്കപ്പെട്ടു. വിശദമായ ചോദ്യം ചെയ്യലിൽ പുറത്ത് ബാഗ് ഏറ്റു വാങ്ങാൻ ആളുണ്ടാകുമെന്ന വിവരം ജമാലിന് വെളിപ്പെടുത്തേണ്ടി വന്നു. അത് പ്രകാരം അധികൃതർ ജമാലിന്റെ സ്വീകരിക്കാനായി എത്തിയ നാസറിന് വേണ്ടി വല വിരിച്ചുവെങ്കിലും അന്ന് നാസർ പിടിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു.

തുടരന്വേഷണത്തില്‍ രണ്ടു ദിവസം കഴിഞ്ഞു റിയാദില്‍ നിന്ന് നാസറും സഹായികളായ സുഹൈലും അൻവറുദ്ദീനും പിടിക്കപ്പെട്ടു. സംഘത്തിന്റെ സൗദിയിലെ പ്രവർത്തനങ്ങളുടെ ബുദ്ധികേന്ദ്രം നാസറാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിഞ്ഞതിനെ തുടർന്ന് 2006 ൽ ദമ്മാം കോടതി ജമാലിനും നാസറിനും വധശിക്ഷ വിധിച്ചു. സുഹൈലിന് എട്ടു വർഷം തടവും എണ്ണൂറു അടിയും അൻവറുദ്ദീന് അഞ്ചു വർഷം തടവും അഞ്ഞൂറ് അടിയും വിധിച്ചു.

തുടർന്ന് മേൽ കോടതിയിൽ അപ്പീൽ പോയപ്പോൾ ജമാലിന്റെയും നാസറിന്റെയും ശിക്ഷക്ക് മാറ്റമുണ്ടായില്ല. പക്ഷെ അപ്പീലില്‍ സുഹൈലിനും അൻവറുദ്ദീനും ശിക്ഷ കൂട്ടി. സുഹൈലിന് വധശിക്ഷയും അൻവറുദ്ധീന് 15 വർഷം തടവും വിധിച്ചു. പിന്നീട് സുപ്രീം ജുഡീഷ്യൽ കോടതിയിൽ അപ്പീലിൽ സുഹൈലിന്റെ വധശിക്ഷ പതിനഞ്ചു വർഷമായും അൻവറുദ്ദീന്റെ ശിക്ഷ പത്ത് വർഷമായും കുറച്ചു.

എട്ടു വർഷത്തെ ജയിൽ വാസത്തിന് ശേഷം 2012 സെപ്റ്റംബറിൽ ജമാലിന്റെയും നാസറിന്റെയും വധ ശിക്ഷ ദാമ്മാമില്‍ ഫൈസലിയ ജയില്‍ കോമ്പൌണ്ടില്‍ വെച്ച് നടപ്പാക്കി. ജയിലിൽ കിടന്ന കാലത്ത് ഖുർആൻ മനഃപാഠമാക്കിയതിനാൽ മറ്റു പ്രതികളായ സുഹൈലിനും അൻവറുദ്ദീനും ശിക്ഷാ കാലാവധിക്ക് മുൻപ് തന്നെ ജയിൽ മോചനം ലഭിച്ചു.

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!