SAUDI ARABIA
സൈബർ ചതിക്കുഴിയിൽ അകപ്പെട്ട മലയാളി പ്രവാസി. രക്ഷക്കെത്തുന്ന സൗദി സൈബർ വിദഗ്ദൻ

കഥാകൃത്ത്: അഡ്വ. ഷിയാസ് കുഞ്ഞിബാവ.
“ഹബീബേ, ആകെ പ്രശ്നമാണല്ലോ. നിന്റെയും റഷീദയുടെയും ബെഡ്‌റൂം ദൃശ്യങ്ങൾ ഇന്ന് വൈകീട്ട് മുതൽ ഇന്റെർനെറ്റിലുണ്ട്. ചിലർ അതെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നാട്ടിലെയും സൗദിയിലെയും പല വാട്സാപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ വൈറലായി കഴിഞ്ഞു”.
മജീദിന്റെ ഫോണാണ്. അർദ്ധരാത്രിയിൽ ഫോൺ വന്നപ്പോഴേ തോന്നിയതാണ് എന്തോ എമർജൻസി ഉണ്ടെന്ന്. വിഷയം കേട്ടപ്പോൾ ഹബീബിന് തല കറങ്ങുന്നത് പോലെ തോന്നി.
“ഹബീബ്, ഹലോ…. കേൾക്കുന്നു കേൾക്കുന്നുണ്ടോ?”
മറുപടി പറയണമെന്നുണ്ട് ഹബീബിന്. പക്ഷെ സാധിക്കുന്നില്ല.
“ഹലോ….ഹലോ… ഹബീബ്, നീ ലൈനിലുണ്ടോ?” അങ്ങേ തലക്കൽ നിന്നും ശബ്ദമൊന്നും കേൾക്കാതായതോടെ മജീദ് വീണ്ടും ചോദിക്കുകയാണ്.
“ഉണ്ട്… ഹബീബിന്റെ തളർന്ന സ്വരത്തിലുള്ള ഉത്തരം. എന്റെയും റഷീദയുടെയും നഗ്ന ദൃശ്യങ്ങൾ? പക്ഷെ എങ്ങിനെ?” ഹബീബിന്റെ സ്വരം പകുതിയിൽ വെച്ച് മുറിഞ്ഞു പോകുകയാണ്.
കാര്യം വെട്ടിത്തുറന്ന് പറയേണ്ടിയിരുന്നില്ല എന്ന് മജീദിനും തോന്നി. പെട്ടെന്ന് നാട്ടിൽ നിന്നും നന്ദകുമാർ വിളിച്ചു പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല. പക്ഷെ അവൻ വാട്സ്ആപ്പിൽ ദൃശ്യങ്ങൾ അയച്ചു തന്നപ്പോൾ വിശ്വസിക്കേണ്ടി വന്നു. ബെഡിൽ കെട്ടിമറയുന്ന ഹബീബിൻറെയും റഷീദയുടെയും നഗ്ന ദൃശ്യങ്ങൾ. ആ നിമിഷത്തെ ഒരു അമ്പരപ്പ് മാറും മുൻപ് വിളിച്ചതാണ് ഹബീബിനെ.
എന്ത് ചെയ്യണം എന്നറിയാത്ത ഇപ്പോഴത്തെ അവസ്ഥയിൽ ഹബീബിന് പരമാവധി ധൈര്യം നൽകണം. അല്ലെങ്കിൽ ഹബീബും റഷീദയും എന്തെങ്കിലും കടുംകൈ പോലും ചെയ്തു കളയാൻ സാധ്യതയുണ്ട്. അവരെ ജിദ്ദയിൽ ഒറ്റക്ക് നിർത്തുന്നത് അപകടമാണ്.
“ഹബീബ്… നീ ഒരു കാര്യം ചെയ്യ്. റഷീദയെ ഇപ്പോൾ ഒരു വിവരവും അറിയിക്കേണ്ട. നീ റഷീദയേയും കൂട്ടി നാളെ രാവിലത്തെ ആദ്യ ഫ്ലൈറ്റിന് ദമ്മാമിലേക്ക് വാ. ഞാൻ ദമ്മാം എയർപോർട്ടിൽ വരാം. ജുബൈലിൽ എന്റെ വീട്ടിൽ നമുക്ക് രണ്ടു മൂന്ന് ദിവസം നിൽക്കാം. അതിനിടയിൽ നമുക്ക് എന്തെങ്കിലും ചെയ്യാം”.
“ഒരു കാര്യം കൂടി…. നിന്റെയും റഷീദയുടെയും മൊബൈലുകൾ സ്വിച്ച് ഓഫ് ചെയ്തേക്ക്. വാട്സാപ്പും ഫേസ്ബുക്കുമൊന്നും തുറക്കേണ്ട. എന്റെ വീട്ടിൽ എത്തിയാൽ പിന്നെ ആബിദ റഷീദാടെ കാര്യങ്ങൾ മാനേജ് ചെയ്തോളും. നിന്റെ ഒഫീഷ്യൽ മൊബൈലിൽ വരുന്ന ക്ലയിന്റ്സിന്റെ ഫോൺ മാത്രം എടുത്താൽ മതി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണുകൾ അറ്റൻഡ് ചെയ്യണ്ട. ബാക്കിയൊക്കെ നമുക്ക് ജുബൈലിൽ എത്തിയിട്ട് തീരുമാനിക്കാം”
മലപ്പുറം തിരൂർ സ്വദേശിയാണ് ഹബീബ്. പത്തു വര്ഷം മുൻപ് സൗദിയിലെത്തി ചുരുങ്ങിയ കാലം കൊണ്ട് തരക്കേടില്ലാത്ത ഒരു കമ്പനി പടുത്തുയർത്തിയ വ്യക്തിയാണ്. മുപ്പതോളം ജോലിക്കാർ ഇപ്പോൾ ഹബീബിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു. മക്കളില്ല. ഭാര്യ റഷീദയുമൊത്ത് ജിദ്ദയിൽ താമസിക്കുന്നു. ഹബീബിന്റെ ആത്മസുഹൃത്താണ് മജീദ്. തൃശൂർ സ്വദേശി. അഭിഭാഷക ബിരുദം ഉണ്ടെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളാൽ സൗദിയിലെത്തി. ജുബൈലിൽ ഓയിൽ റിഫൈനറിയിൽ ജോലി നോക്കുന്നു.
ആകെ തളർന്ന് പോയെങ്കിലും ഒരു വിവരവും റഷീദ അറിയാതിരിക്കാൻ ഹബീബ് പ്രത്യേകം ശ്രദ്ധിച്ചു. താൻ ഇത്രമാത്രം തളർന്നു പോയെങ്കിൽ ഈ വിവരം അറിയുമ്പോൾ റഷീദയുടെ അവസ്ഥ എങ്ങിനെയാവുമെന്ന് ഹബീബിനൂഹിക്കാൻ പോലും സാധിച്ചില്ല. തല്ക്കാലം ജുബൈലിൽ മജീദിന്റെ അടുത്തേക്ക് പോകാം. എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.
“എന്താ ഇക്കാ വല്ലതിരിക്കുന്നത്? ഈ പാതിരാ നേരത്ത് ആരാ വിളിച്ചത്?”
“അതൊരു ക്ലയന്റ് ആണ്. നമുക്ക് അത്യാവശ്യമായി നാളെ രാവിലെതന്നെ ദമ്മാമിൽ പോകണം. ഒരു ബിസിനസ് മീറ്റിങ്ങുണ്ട്. രണ്ടു ദിവസമെവിടെ നിൽക്കേണ്ടതായി വരും. നിന്നെ മജീദിന്റെ വീട്ടിലാക്കാം. അവിടെ ആബിദ ഒറ്റക്കെയുള്ളൂ. സുബ്ഹിക്ക് എണീറ്റാൽ പിന്നെ ഉറങ്ങേണ്ട. ട്രാവൽ ബാഗൊക്കെ റെഡിയാക്കി പെട്ടെന്നിറങ്ങാം. ഫ്ലൈറ്റ് ടിക്കറ്റ് പെട്ടെന്ന് ബുക്ക് ചെയ്യാൻ സെക്രട്ടറിക്ക് അർജന്റ് മെസേജ് കൊടുത്തിട്ടുണ്ട്”
കിടന്നെങ്കിലും ഒരുപോള കണ്ണടക്കാൻ ഹബീബിന് സാധിച്ചില്ല. നിരവധി ചോദ്യങ്ങൾ ഹബീബിന്റെ മനസ്സിലേക്ക് ഒന്നൊന്നായി കടന്നു വരികയാണ്. തന്റെ കിടപ്പറ ദൃശ്യങ്ങൾ എങ്ങിനെ ഇന്റർനെറ്റിൽ വന്നു. എങ്ങിനെയായിരിക്കും അവർക്ക് തന്റെയും റഷീദയുടെയും ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ടാവുക? എന്തിനായിരിക്കും അവർ ചെയ്തത്?
പെട്ടെന്ന് രണ്ടാഴ്ച്ച മുൻപ് വന്ന ഒരു ഇമെയിൽ ഹബീബിന്റെ മനസ്സിലേക്ക് കടന്നു വന്നു. ഹബീബ് പെട്ടെന്ന് തന്നെഎഴുന്നേറ്റ് മൊബൈലിൽ ഡിലീറ്റ് ചെയ്ത ഇമെയിലുകൾ പരിശോധിച്ചു. മെസേജുകൾ ഡിലീറ്റ് ചെയ്താലും മുപ്പത് ദിവസം കൂടി ബിന്നിൽ ഉണ്ടാവും. അതിൽ നിന്നും ആ മെസേജ് കണ്ടെടുത്ത് ഒരിക്കൽ കൂടി വായിച്ചു.
“പതിനായിരം ഡോളർ ബിറ്റ്‌കോയിൻ ആയി ട്രാൻസാക്ഷൻ ചെയ്യണം. ഇല്ലെങ്കിൽ താങ്കൾക്കും ഭാര്യക്കും നികത്താനാത്ത നഷ്ടം ഉണ്ടാവും. നിങ്ങൾക്ക് സ്വയം ജീവൻ ഒടുക്കേണ്ടസാഹചര്യം ഉണ്ടാവും. രണ്ടു പേരുടെയും നഗ്ന ദൃശ്യങ്ങൾ എന്റെ കയ്യിലുണ്ട്. ഏഴു ദിവസത്തിനകം പണം ലഭിച്ചില്ലെങ്കിൽ ആ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കയറും”
ഹബീബ് ആ മെയിൽ വീണ്ടും വീണ്ടും വായിച്ചു. സാധാരണ വരുന്ന നിരവധി സ്പാം മെസേജുകളിൽ ഒന്നായി മാത്രമേ അന്ന് ഇതിനെ കണ്ടുള്ളൂ. പക്ഷെ ഇത് ഇത്രമേൽ ഗുരുതരമാവുമെന്ന് അറിഞ്ഞില്ല. ഇനി എന്ത് ചെയ്യും. ഹബീബിന് ഒരെത്തും പിടിയും കിട്ടിയില്ല.
രാവിലെ തന്നെ മജീദ് ഹബീബിനെയും റഷീദയെയും സ്വീകരിക്കാൻ ഭാര്യ ആബിദക്കൊപ്പം എയർപോർട്ടിലേക്ക് പുറപ്പെട്ടു. ആബിദയെ മജീദ് കാര്യങ്ങളൊക്കെ ധരിപ്പിച്ചിരുന്നു. റഷീദയെ പ്രത്യേകം ശ്രദ്ധിക്കാനും സാവധാനത്തിൽ കാര്യങ്ങൾ ധരിപ്പിക്കാനും ധൈര്യം കൊടുക്കാനും മജീദ് ആബിദയെ ചട്ടം കെട്ടി.
ഏഴു മണിയോടെ ഹബീബും ആബിദയും എത്തി. കരയിൽ പിടിച്ചിട്ട മത്സ്യത്തെ പോലെ ഹബീബിന്റെ മുഖം വിളറി വെളുത്തിരുന്നു. ദമ്മാമിൽ നിന്നും ജുബൈലിൽ എത്തുന്നത് വരെ ആരും അധികമൊന്നും സംസാരിച്ചില്ല.
വീട്ടിൽ എത്തിയ ശേഷം ആബിദയെയും റഷീദയെയും വീട്ടിൽ ഇറക്കി മജീദും ഹബീബും പുറത്തേക്ക് പോയി. കുറച്ചു ദൂരം അകലെയുള്ള പാർക്കിങ്ങിൽ കാർ നിർത്തി.
“ആ വീഡിയോ ക്ലിപ്പ് ഒന്ന് കാണിച്ചു തരൂ മജീദ്”. ഹബീബ് ആവശ്യപ്പെട്ടു. മജീദ് പോക്കറ്റിൽ നിന്നും ഫോണെടുത്ത് വാട്സാപ്പിൽ വന്ന ദൃശ്യങ്ങൾ ഹബീബിന് കാണിച്ചു കൊടുത്തു.
തല കറങ്ങുന്നത് പോലെ തോന്നി ഹബീബിന്. കിടക്കയിൽ പരിപൂർണ്ണ നഗ്നരായി താനും റഷീദയും തമ്മിലുള്ള രംഗങ്ങൾ.
“ഇതെങ്ങിനെ സംഭവിച്ചു?” ഫോൺ പിടിച്ചിരുന്ന ഹബീബിന്റെ കൈകൾ വിറച്ചു. ശബ്ദം ഇടറി. മജീദ് ഹബീബിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
“ഇനിയെന്താണ് ചെയ്യുക എന്ന് എനിക്കറിയില്ല മജീദേ?” തളർന്നു തുടങ്ങിയ ഹബീബ് കരച്ചിലിന്റെ വക്കത്തായിരുന്നു. “നമുക്കെന്താണ് ചെയ്യാൻ സാധിക്കുക. ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞാനും ഭാര്യയും ആത്മഹത്യ ചെയ്യേണ്ടി വരും”
ഹബീബ് ഇമെയിലിന്റെ വിവരം മജീദിനോട് പറഞ്ഞു.
“ഹബീബ്, നമുക്ക് സമയം കളയാനില്ല. ഉടനെ എന്തെങ്കിലും ചെയ്യണം. ഇതാര് ചെയ്തു, ഇത് എങ്ങിനെ ചിത്രീകരിച്ചു എന്നറിയണം. ഇത് അധികം പേരിലേക്ക് എത്തുന്നത് എങ്ങിനെയെങ്കിലും തടയാൻ ശ്രമിക്കണം”.
“അതെങ്ങിനെ സാധിക്കും?” ഹബീബ് ചോദിച്ചു.
“നമുക്ക് ശ്രമിക്കാം. സാധിക്കും. ഇവിടെ അടുത്ത് എന്റെ ഒരു സുഹൃത്തുണ്ട്. മലയാളിയാണ്. അയാൾക്ക് ഇന്റർനെറ്റും മറ്റും നല്ല പിടിയാണ്. നമുക്ക് അയാളുടെ അടുത്തേക്ക് പോകാം”.
മജീദ് ഹബീബിനെയും കൂട്ടി മജീദിന്റെ സുഹൃത്ത് ദിലീപിന്റെ അടുത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക് പോയി. ദിലീപിനെ വിവരങ്ങൾ ധരിപ്പിച്ചു.
“ഹബീബേ… രംഗങ്ങൾ ഇന്റർനെറ്റിൽ എത്തിക്കഴിഞ്ഞു. കാര്യങ്ങൾ കൈ വിട്ടു പോയി. ഇന്റർനെറ്റ് നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത ലോകമാണ്. സൗദി അറേബ്യയിൽ സെൻസർഷിപ്പ് ഉള്ളത് കൊണ്ട് ഇവിടെ നിന്നും വെബ്‌സൈറ്റിലൂടെ അധികം ആളുകൾക്ക് ഈ രംഗങ്ങൾ കാണാൻ സാധിക്കില്ല. എന്നാൽമറ്റു രാജ്യങ്ങളിൽ ഒന്നും ചെയ്യാനാവില്ല. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായി തുടങ്ങി. സോഷ്യൽ മീഡിയ നമ്മുടെ ചിന്തകൾക്കും അപ്പുറമാണ്. നിമിഷങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തും”
“നീ ഞങ്ങളെ പേടിപ്പിക്കാതെ ഈ പ്രശ്‍നത്തിന് ഒരു പരിഹാരം പറഞ്ഞു താ ദിലീപേ” മജീദ് തെല്ല് അസ്വസ്ഥനായി.
“പരിമിതമായ കാര്യങ്ങൾ മാത്രമേ നമുക്ക് ഇപ്പോൾ ചെയ്യാനുള്ളൂ. പക്ഷെ അത് ചെയ്‌താൽ ഇത് കൂടുതൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ഒരു പരിധി വരെ തടയാം. അതിനോടൊപ്പം ആരിത് ചെയ്തു, എങ്ങിനെ ചെയ്തു, എന്നുള്ള ചോദ്യങ്ങൾക്കും നമ്മൾ ഉത്തരം കണ്ടെത്തണം. സാധാരണ ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർ കമ്പ്യൂട്ടർ വിഷയങ്ങളിൽ അഗാധമായ അറിവുള്ളവർ ആയിരിക്കും. ഐ പി അഡ്രസ്സുകളൊക്കെ മറച്ചാണ് അവർ ഓൺലൈൻ സഞ്ചാരം നടത്തുക. അതിനാൽ തന്നെക്കണ്ടു പിടിക്കാനും ബുദ്ധിമുട്ടാണ്”.
“അതിനായി നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക?” ഹബീബ് ചോദിച്ചു.
“നാട്ടിലും ഇവിടെയും നമ്മൾ കാര്യങ്ങൾ ചെയ്യണം. നാട്ടിൽ വൈറലാവുന്നത് തടയാൻ ഇപ്പോൾ തന്നെ ഡിജിപിക്ക് ഇമെയിൽ വഴി പരാതി അയക്കണം. പരിചയമുള്ള ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്മാർ ഉണ്ടെങ്കിൽ അവരുടെ സ്വാധീനം ഉപയോഗപ്പെടുത്തി സൈബർ സെൽ വഴി നടപടികൾ എടുക്കണം. ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അറിയിക്കാൻ നാട്ടിലെ സുഹൃത്തുക്കളോട് ആവശ്യപ്പെടുക. ആ അക്കൗണ്ടുകൾ പിന്തുടർന്ന് പോലീസുകാർ നടപടികൾ എടുത്തു തുടങ്ങിയാൽ ഒരു പരിധി വരെ പരസ്യമായി ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത് തടയാൻ സാധിക്കും. അപ്പോഴും ദൃശ്യങ്ങൾ രഹസ്യമായി ട്രാൻസ്മിറ്റ് ചെയ്യപ്പെടുന്നത് പൂർണ്ണമായി തടയാൻ നമുക്കാവില്ല”
“സൗദിയിൽ നമുക്ക് നേരിട്ട് കാര്യങ്ങൾ ചെയ്യുന്നതിന് പരിമിതിയുണ്ട്. എന്റെ ഒരു സൗദി സുഹൃത്ത് ദമ്മാമിലുണ്ട്. തലാൽ അൽ ശഹ്‌രി. സൈബർ ഫോറൻസിക്കും സൈബർ ഇൻവെസ്റ്റിഗേഷനും കഴിഞ്ഞ ആളാണ്. അബുദാബിയിലെ സൈയ്യദ് യൂണിവേഴ്‌സിറ്റിയിലെ ഏറ്റവും പ്രശസ്തനായ ഡോ. ഇബ്രാഹീം ബാഗീലിയുടെ ശിഷ്യനാണ്. ഈ ഫീൽഡിൽ പുലിയാണ്”
“സൗദി പോലീസിനും പബ്ലിക് പ്രോസിക്യൂഷനും പലപ്പോഴും സൈബർ കുറ്റകൃത്യങ്ങളിൽ കൺസൾട്ടൻസി കൊടുക്കുന്നത് തലാലാണ്. അത് കൊണ്ട് തന്നെ പോലീസിലും പ്രോസിക്യൂഷനിലും നല്ല പിടിപാടാണ്. പക്ഷെ ഒരു അര വട്ടനുമാണ്. നമുക്ക് ശ്രമിച്ചു നോക്കാം. ഞാനും വരാം”
മജീദും ഹബീബും ദിലീപും കൂടി ദമ്മാമിലേക്ക് പുറപ്പെട്ടു. പോകുന്നതിനിടയിൽ തന്നെ ദിലീപ് തലാലിനെ മൊബൈൽ ഫോണിൽ വിളിച്ചു നോക്കി. ഫോൺ എടുത്തില്ല. ഹബീബിന്റെ മുഖം വിവർണ്ണമായി.
“പേടിക്കേണ്ട. ദിലീപ് ഹബീബിനെ നോക്കി പറഞ്ഞു. രാത്രി മുഴുവൻ കോഡിങ്ങും ഹാക്കിങ്ങുമൊക്കെയായി ഉറക്കം ഉണ്ടാവില്ല. സുബഹി കഴിഞ്ഞിട്ടാണ് ഉറങ്ങാൻ കിടക്കുക. ളുഹറിന് മുൻപ് എണീക്കും. ഉറക്കം ഉണർന്നാൽ പത്തു തവണയെങ്കിലും മിസ് കാൾ കണ്ടാൽ ചിലപ്പോൾ തിരിച്ചു വിളിക്കും. ഇല്ലെങ്കിൽ നമുക്ക് വീണ്ടും വിളിക്കാം”. ദിലീപ് ഹബീബിനെ ആശ്വസിപ്പിച്ചു.
മൂവരും ദമ്മാമിൽ എത്തിയിട്ടും രണ്ടു മണിയായിട്ടും തലാൽ തിരിച്ചു വിളിച്ചില്ല. ദിലീപ് പിന്നെയും വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ അസർ നമസ്കാരം കഴിഞ്ഞതിന് ശേഷം ദിലീപിന്റെ ഫോൺ ശബ്ദിച്ചു.
“ഹബീബി, കൈഫാൽ ഹാൽ. വെയ്ൻ ഇൻത?” തലാലായിരുന്നു.
“തലാൽ… ഒരു അടിയന്തിര കാര്യം ഉണ്ടായിരുന്നു. ഒന്ന് അത്യാവശ്യമായി കാണണം”. ദിലീപ് പറഞ്ഞു.
“എനിക്ക് എല്ലാ കാര്യങ്ങളും അടിയന്തിരമാണ് ഹബീബി. മഗ്‌രിബ് കഴിഞ്ഞു വിളിക്ക്”. കൂടുതൽ എന്തെങ്കിലും ദിലീപിന് പറയാൻ സാധിക്കുന്നതിന് മുൻപായി തലാൽ ഫോൺ വെച്ചു.
“തലാൽ ഫോൺ വെച്ചു. ഞാൻ പറഞ്ഞില്ലേ അയാൾ ഒരു അര വട്ടനാണെന്ന്. മഗ്‌രിബ് കഴിഞ്ഞു വിളിച്ചു നോക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മളെ സഹായിക്കാൻ ഇയാൾക്കേ സാധിക്കൂ. വേറെയൊരു കാര്യം കൂടിയുണ്ട്. വെല്ലുവിളികൾ തലാലിന് ഹരമാണ്. നമ്മുടെ കേസിൽ പുതുതായി എന്തെങ്കിലും വെല്ലുവിളികൾ കണ്ടാൽ അയാൾ പിന്നെ ആ കേസ് ഏറ്റെടുക്കും. പിന്നെ അതിന്റെ അറ്റം കണ്ടിട്ടേ തലാൽ നിർത്തുള്ളൂ. പിന്നെ കേസ് തെളിയിക്കാൻ നമ്മളെക്കാൾ താൽപ്പര്യം തലാലിന് ആയിരിക്കും. അങ്ങനെയായാൽ നമ്മൾ രക്ഷപ്പെട്ടു”.
മഗ്‌രിബ് വരെ മൂവരും ദമ്മാമിൽ തങ്ങി. മഗ്‌രിബിന് ശേഷം ദിലീപ് വീണ്ടും തലാലിനെ വിളിച്ചു. മൂന്നാം തവണ തലാൽ ഫോണെടുത്തു.
ദിലീപ് വിവരങ്ങൾ വിശദമായി പറഞ്ഞു. കുറച്ചു നേരം അപ്പുറത്ത് തികഞ്ഞ നിശബ്ദത. പിന്നീട് തലാലിന്റെ ശബ്ദം കേട്ടു.
“ഇറ്റ് ഈസ് സ്ട്രേഞ്ച്….ബട്ട് ഇന്ററസ്റ്റിങ്….. നിങ്ങൾ അവിടെ തന്നെ നിൽക്ക്. ഞാൻ അങ്ങോട്ട് വരാം”
“എന്റെ ഗുരുവായൂരപ്പാ…. രക്ഷയായെന്ന് തോന്നുന്നു. തലാൽ നമ്മുടെ അടുത്തേക്ക് വരാമെന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം അയാൾ ഈ കേസ് ഏറ്റെടുത്തു എന്നാണ്”. ദിലീപ് നെടുവീർപ്പിട്ടു. ഒപ്പം ഹബീബും മജീദും.
അര മണിക്കൂറിനുള്ളിൽ വെളുത്ത ലാൻഡ് ക്രൂയിസർ കാറിൽ തലാൽ എത്തി. ദിലീപ് ഹബീബിനെയും മജീദിനെയും പരിചയപ്പെടുത്തി. സലാം പറഞ്ഞ ശേഷം ദൃശ്യം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. കണ്ടതിനുശേഷം ഒരു നിമിഷം തലാൽ മിണ്ടാതിരുന്നു.
അടുത്ത നിമിഷം ചോദ്യം ഹബീബിന് നേരെ ഉയർന്നു. ഈ ദൃശ്യങ്ങളിൽ കാണുന്ന മുറി ഏതാണ്?
“ഈ മുറി എന്റെ വീട്ടിലേത് തന്നെയാണ്”
“ഉറപ്പാണോ“
“ഉറപ്പാണ്”
“നിങ്ങൾ നിങ്ങളുടെയും ഭാര്യയുടെയും ലൈംഗിക ബന്ധ രംഗങ്ങൾ ഒരു രസത്തിന് വേണ്ടിയെങ്കിലും മൊബൈലിൽ പകർത്താറുണ്ടോ? ഇതിന് മുൻപ് എപ്പോഴെങ്കിലും പകർത്തിയിട്ടുണ്ടോ? ഇതുപോലുള്ള നിങ്ങളുടെ രംഗങ്ങൾ നിങ്ങളുടെ ഫോണിൽ സൂക്ഷിച്ചിട്ടുണ്ടോ? മൊബൈൽ ഫോൺ എപ്പോഴെങ്കിലും റിപ്പയറിങ്ങിനായി കൊടുത്തിട്ടുണ്ടോ?” തുടരെ തുടരെ ആയിരുന്നു ചോദ്യങ്ങൾ.
എല്ലാ ചോദ്യത്തിനും ഹബീബിന്റെ ഉത്തരം ഇല്ല എന്നായിരുന്നു. തുടർന്ന് ഈമെയിലൂടെ വന്ന ഭീഷണി സന്ദേശം ഹബീബ് തലാലിനെ ധരിപ്പിച്ചു.
തലാൽ ഒരു നിമിഷം ചിന്തിച്ചു. “ഓക്കേ. നമുക്ക് ആ കോഫീ ഷോപ്പിൽ ഇരുന്ന് സംസാരിക്കാം”.
കോഫീ ഷോപ്പിൽ വെച്ച് തലാൽ രംഗങ്ങൾ വീണ്ടും പരിശോധിച്ചു.
“ഈ രംഗങ്ങൾ പകർത്തിയിട്ടുള്ളത് നിങ്ങളുടെ കട്ടിലിന് പിറകിൽ നിന്നാണ്. ട്രൈപ്പോഡിൽ കാമറ ഉറപ്പിച്ച് പകർത്തിയ പോലെയാണ് തോന്നുന്നത്. നിങ്ങളുടെ കട്ടിൽ ഇടക്കിടെ സ്ഥാനം മാറ്റി ഇടാറുണ്ടോ?“
“ഇല്ല. അത് നിലത്ത് ഉറപ്പിച്ച കട്ടിലാണ്. ഇതുവരെ സ്ഥാനം മാറ്റി ഇട്ടിട്ടില്ല”
“ശരി. നിങ്ങളുടെ മുറിയുടെ പിൻഭാഗത്ത് ജനാലയോ എസിയോ ഉണ്ടോ?“
“പിറകിൽ ഇല്ല. റൂമിന്റെ വലത് ഭാഗത്താണ് എ സി വെച്ചിട്ടുള്ളത്”
തലാൽ ഏറെ നേരം ചിന്തിച്ചിരുന്നു. “ഈ ദൃശ്യങ്ങൾ ആരാണ് ചിത്രീകരിച്ചത്, എങ്ങിനെയാണ് ചിത്രീകരിച്ചത് എന്ന് കണ്ടു പിടിക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. ഇമെയിൽ ഭീഷണിയുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ ഹാക്കർമാർ ആവാനാണ് സാധ്യത. പക്ഷെ താങ്കളുടെ മൊബൈലിലും ലാപ്ടോപ്പിലും ഡെസ്ക്ടോപ്പിലുമൊന്നും ഈ രംഗങ്ങൾ ഇല്ലെന്ന് താങ്കൾ തന്നെ പറയുന്നു. അപ്പോൾ ആ ഹാക്കർ എങ്ങിനെ നിങ്ങളുടെ ബെഡ്‌റൂമിൽ എത്തിയെന്ന കാര്യം കണ്ടു പിടിക്കണം. ഞാനത് കണ്ടു പിടിക്കും. ഇത്തരം കേസുകൾ എനിക്കൊരു ഹരമാണ്”.
“എന്നാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത് തടയുന്നത് പ്രായോഗികമല്ല. എനിക്കത് ചെയ്യാനാവില്ല. അതിന് പോലീസിന്റെ സഹായമാവശ്യമാണ്. സൗദിയിൽ പബ്ലിക് പ്രോസിക്യൂഷന്റെ സാകേതിക വിഭാഗത്തിന്റെ പ്രത്യേക യുണിറ്റ് സോഷ്യൽ മീഡിയ നിയമ ലംഘനങ്ങൾ മോണിറ്റർ ചെയ്യും. സൗദിയിൽ സോഷ്യൽ മീഡിയകളിലൂടെ ആരെങ്കിലും ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയാണെങ്കിൽ അവരുടെ നമ്പർ സഹിതം നമുക്ക് പോലീസിൽ അറിയിക്കാം. അങ്ങിനെ ഷെയർ ചെയ്ത ആളുകളെ പിന്തുടർന്നാൽ കൂടുതൽ വ്യാപകമായി പ്രചരിക്കുന്നത് ഒരു ചെറിയ പരിധി വരെ തടയാൻ സാധിക്കും”
“എങ്കിലും മറ്റു രാജ്യങ്ങളിൽ നിന്നും ദൃശ്യങ്ങൾ എത്തിയതെങ്കിൽ ആ നമ്പറിലേക്ക് ഇവിടെ നിന്നും അന്വേഷണം വ്യാപിപ്പിക്കാൻ നമുക്ക് സാധിക്കില്ല. അത് അവിടുത്തെ നിയമ പ്രകാരമേ സാധിക്കൂ. കാരണം ഇന്റെർനെറ്റിന് അതിർത്തികൾ ഇല്ലെങ്കിലും സൈബർ നിയമങ്ങൾക്ക് അതിർത്തികളുണ്ട്. ഓരോ രാജ്യത്തെയും നിയമ പ്രകാരം മാത്രമേ നടപടികൾ എടുക്കാൻ സാധിക്കൂ. അത് എനിക്ക് ചെയ്യാൻ സാധിക്കില്ല”.
“സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത ചിത്രങ്ങളിൽ നിന്നും അത് എടുത്ത ആളുടെ വിവരങ്ങൾ ലഭിക്കാൻ സാധിക്കുമോ?” അക്ഷമനായി ഹബീബ് തലാലിനോട് ചോദിച്ചു.
തലാൽ ഹബീബിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിടർന്നു. തുടർന്ന് ശാന്തനായി പറഞ്ഞു. “ഈ ദൃശ്യം ആദ്യമായി എടുത്ത മൊബൈൽ ഫോൺ കണ്ടു പിടിക്കാൻ സാധിച്ചാൽ നമുക്ക് കുറ്റവാളിയെ കണ്ടുപിടിക്കാൻ സാധിക്കും”
“അതെങ്ങിനെയാണ് ?”
“ഒരു മൊബൈൽ കാമറയോ ഡിജിറ്റൽ കാമറയോ ഉപയോഗിച്ച് എടുക്കുന്ന ഓരോ ഫോട്ടോയിലും നിരവധി വിവരങ്ങൾ ഉണ്ടാവും. അതിൽ ആ കാമറയുടെ വിവരങ്ങൾ, ചിത്രം എടുത്ത തിയ്യതി, സമയം തുടങ്ങി നിരവധി വിവരങ്ങൾ ഉണ്ടാവും. പക്ഷെ അത് സാധാരണക്കാർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. കാരണം നാം ആ ചിത്രം കാണുന്ന രൂപത്തിലല്ല ആ വിവരങ്ങൾ ഉണ്ടാവുക.ആ ചിത്രത്തിൽ വിവരങ്ങൾ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് ഹെക്‌സാ ഡെസിമൽ രൂപത്തിലാണ്. അത് വളരെ വലുതാണ്”
“അത് സാങ്കേതിക വിദഗ്ധർക്ക് മാത്രം അറിയാൻ സാധിക്കുന്ന ഒരു വിവരമാണ്. നമ്മൾ മൊബൈലിൽ കാണുന്ന ഒരു സാധാരണ സെൽഫിയുടെ ഹെക്‌സാ ഡെസിമൽ രൂപം 50 ൽ അധികം A4 പേജുകളിൽ നിറക്കാവുന്നത്ര വലുതാണ്. ഇതുപോലുള്ള ഒരു ചെറിയ വീഡിയോയുടെ ഹെക്‌സാ ഡെസിമൽ വിവരങ്ങൾ ലക്ഷക്കണക്കിന് പേജുകൾ വരും”
“എങ്കിൽ ആ രൂപത്തിൽ ഉള്ള വിവരങ്ങളിൽ നിന്നും ഈ വീഡിയോ എടുത്ത ആളിനെപ്പറ്റിയും കാമറയെപ്പറ്റിയും ദിവസത്തെ പറ്റിയും അറിയാൻ സാധിക്കില്ലേ?” ഹബീബ് ചോദിച്ചു.
“സാധിക്കും. ഒരു സെൽഫിയിൽ നിന്നും വീഡിയോയിൽ നിന്നും അത് എടുത്തയാളുടെ കാമറ വിവരങ്ങളും, തിയ്യതിയും സമയവും ഒക്കെതിരിച്ചറിയാൻ സാധിക്കും”
“എങ്കിൽ ഈ വീഡിയോയുടെ ഹെക്‌സാ ഡെസിമൽ രൂപത്തിൽ നിന്നും കുറ്റവാളിയെ കുറിച്ചുള്ള വിവരങ്ങൾ എടുത്ത് പൊലീസിന് കൈമാറി അയാളെ പിടികൂടാൻ സാധിക്കില്ലേ?”
“നിർഭാഗ്യവശാൽ ഈ വീഡിയോയിൽ നിന്നും അത് കണ്ടു പിടിക്കാൻ സാധിക്കില്ല”. തലാൽ പറഞ്ഞു.
“എന്തുകൊണ്ട്?” ഹബീബിന്റെ ചോദ്യത്തിന് കരച്ചിലിന്റെ ഭാവമുണ്ടായിരുന്നു.
“ഏതൊരു ചിത്രത്തിന്റെയും വീഡിയോയുടെയും ആദ്യ രൂപത്തിലോ, അത് സേവ് ചെയ്യുന്ന മൊബൈൽ ഫോണിലോ ലാപ്ടോപ്പിലോ ആണ് ഈ വിവരങ്ങൾ ശേഖരിക്കപ്പെടുക. ആ വിവരങ്ങൾ പരിശോധിച്ചാൽ ഒരു സാങ്കേതിക വിദഗ്ധന് മുഴുവൻ വിവരങ്ങളും അറിയാൻ സാധിക്കും”
“എന്നാൽ ഈ ചിത്രം ഫേസ്ബുക്കിലൂടെയോ വാട്സാപ്പിലൂടെയോ മറ്റൊരാൾക്ക് അയച്ചു കൊടുക്കുമ്പോൾ ആ ചിത്രത്തിന്റെ സ്വഭാവം മാറുന്നു. അതായത് ഫേസ്ബുക്കും വാട്സാപ്പും അവരുടെ സർവറിലൂടെ ഈ ചിത്രങ്ങൾ എളുപ്പത്തിലും വേഗത്തിലും അയക്കുന്നതിനായി ഭാരം കുറക്കുന്നതിന് വേണ്ടി ആ ചിത്രങ്ങളുടെ ഹെക്‌സാ ഡെസിമൽ വിവരങ്ങളിൽ മാറ്റം വരുത്തി അനാവശ്യമായ വിവരങ്ങൾ ഒഴിവാക്കുന്നു. അങ്ങിനെ ഒഴിവാക്കുന്ന വിവരങ്ങളിൽ ആ ചിത്രം അല്ലെങ്കിൽ വീഡിയോ എടുത്ത കാമറയുടെയും തിയ്യതിയുടെയും സമയത്തിന്റെയുമൊക്കെ വിവരങ്ങൾ ഇല്ലാതാവുന്നു”
“ഒരു സൈബർക്രൈം ഇൻവെസ്റ്റിഗേറ്റർക്കോ അന്വേഷണ ഏജൻസിക്കോ ആ വിവരങ്ങൾ ഏറെ പ്രധാനപ്പെട്ടതെങ്കിലും ഫേസ്ബുക്കിനും വാട്സാപ്പിനും അത് പ്രധാനപ്പെട്ട വിവരങ്ങൾ അല്ല. അതിനാൽ ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഷെയർ ചെയ്ത് ലഭിക്കുന്ന ചിത്രങ്ങളിൽ നിന്നും ആ വിവരങ്ങൾ നമുക്ക് ലഭിക്കില്ല. അത് കൊണ്ടാണ് സൈബർ കുറ്റകൃത്യങ്ങളിൽ പോലീസുകാർ ചിത്രമോ വീഡിയയോ ആദ്യമായി ചിത്രീകരിച്ച മൊബൈൽ ഫോണോ കമ്പ്യൂട്ടറോ കസ്റ്റഡിയിൽ എടുക്കുന്നത്”
ഇത് കേട്ടതോടെ തല താഴ്ത്തി നിരാശനായി ഇരിക്കുന്ന ഹബീബിനെ നോക്കി തലാൽ പറഞ്ഞു.
“നിരാശപ്പെടേണ്ട ഹബീബ്. ഇത് ചെയ്തയാളെ കണ്ടു പിടിക്കാൻ എനിക്ക് സാധിക്കും. ഞാൻ കളി തുടങ്ങാൻ പോകുകയാണ്. നമുക്ക് ആ ഹാക്കർക്ക് ചൂണ്ടയിട്ട് തന്നെ തുടങ്ങാം. അതിനായി ആദ്യം ആ ഭീഷണി ഈമെയിലിന് മറുപടി കൊടുക്കണം. ആ ഫോൺ തരൂ”
തലാൽ ഹബീബിന്റെ ഫോൺ വാങ്ങി. അതിൽ നിന്നും പണം നൽകാൻ തയ്യാറാണെന്നും സാങ്കേതിക കാരണങ്ങളാൽ പണം ബിറ്റ്‌കോയിൻ ആയി നൽകാൻ സാധിക്കില്ലെന്നും ബാങ്ക് അക്കൗണ്ടിലൂടെയോ മണി ട്രാൻസ്ഫർ മുഖേനയോ പണം നൽകാമെന്നും മറുപടി നൽകി.
“ഇപ്പോൾ ഞാനയച്ച ഇമെയിലിന്റെ ലഭിക്കുന്ന മറുപടിയെ ആശ്രയിച്ചിരിക്കും ഈ കേസിന്റെ ഭാവി. എന്റെ ഈ ട്രാപ്പിൽ അവൻ പെട്ടാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാവും. പണത്തോടുള്ള ആർത്തിയിൽ പല ബുദ്ധിമാന്മാരായ കുറ്റവാളികളും ചിലപ്പോൾ സ്വയം മറന്ന് അബദ്ധങ്ങൾ ചെയ്യാറുണ്ട്”
തെല്ലൊരു അവിശ്വസത്തോടെ ഹബീബ് തല ഉയർത്തി തലാലിനെ നോക്കി.
ഒരു ചെറു പുഞ്ചിരിയോടെ തലാൽ തുടർന്നു “അതിനിടയിൽ ആ വീഡിയോ എടുത്ത രീതി, അവന്റെ ‘മോഡസ് ഓപറാന്റി’ എനിക്ക് കണ്ടു പിടിക്കണം. അതിനായി എനിക്ക് നിങ്ങളുടെ വീട്ടിലെ ഈ മുറി കാണണം. പരിശോധിക്കണം”. തലാൽ ആവേശത്തിലായി.
“ദിലീപ്…. നിങ്ങളുടെ സുഹൃത്തിന്റെ കാർ ഇവിടെ പാർക്ക് ചെയ്ത് എന്റെ കാറിൽ കയറാൻ പറയൂ. നമ്മൾ ഇപ്പോൾ തന്നെ ജിദ്ദയിലേക്ക് പുറപ്പെടുന്നു”
“ഞാൻ പറഞ്ഞില്ലേ, തലാൽ ഏറ്റെടുത്താൽ അയാൾ അത് കണ്ടു പിടിച്ചിരിക്കും. നിങ്ങൾ തലാലിന്റെ കൂടെ പൊയ്ക്കോളൂ. എനിക്ക് ജിദ്ദയിലേക്ക് വരാൻ സാധിക്കില്ല. നാളെ ഷോപ്പ് തുറക്കേണ്ടതാണ്. ഞാൻ തിരിച്ച് ജുബൈലിലേക്ക് ടാക്സിയിൽ പൊയ്ക്കൊള്ളാം”. ദിലീപ് ഹബീബിനോടും മജീദിനോടും അടക്കം പറഞ്ഞു.
ദിലീപിന് നന്ദി പറഞ്ഞു ഹബീബും മജീദും തലാലിന്റെ കാറിൽ കയറി. കാർ ജിദ്ദ ലക്ഷ്യമാക്കി പാഞ്ഞു.
ജിദ്ദയിലെ വീട്ടിൽ എത്തിയ തലാൽ മുറിയിൽ പരിശോധന ആരംഭിച്ചു. സ്പൈ കാമറ ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ പോയിന്റുകളിലും പരിശോധന നടത്തി. ചുവരുകളിൽ എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന് അരിച്ചു പെറുക്കി പരിശോധിച്ചു. ഒന്നും കണ്ടെത്താനായില്ല.
ഹബീബും മജീദും കസേരകളിൽ നിരാശരായി തളർന്നിരിക്കുന്നു. തലാൽ കൂടുതൽ ഊർജ്ജസ്വലനായി പരിശോധന തുടരുകയാണ്. ഇതിനിടയിൽ വാർത്തകൾ അറിയുന്നതിനായി ഹബീബ് ടിവി ഓൺ ചെയ്തു.
പെട്ടെന്ന് പരിശോധന നിർത്തി തലാൽ ടിവിയിലേക്ക് നോക്കി. തലാലിന് അനിഷ്ടമായോ എന്ന് ഭയന്ന് ഹബീബ് ടിവി ഓഫ് ചെയ്തു. തലാൽ ഹബീബിന്റെ മുഖത്തേക്ക് നോക്കി. ടിവി ഓൺ ചെയ്യാൻ ആവശ്യപ്പെട്ടു.
ടിവി സ്ക്രീനിലേക്ക് നോക്കിക്കൊണ്ട് തലാൽ കിടക്കയിൽ ഇരുന്നു. ടിവിയുടെ റിമോട്ട് കൺട്രോൾ തരാൻ ഹബീബിനോട് ആവശ്യപ്പെട്ടു. അതിലേക്ക് സൂക്ഷ്മമായി നോക്കി കൊണ്ട് അല്പനേരം ഇരുന്നു. തുടർന്ന് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് അത് തുറന്ന് സൂക്ഷ്മമായി പരിശോധിച്ചു. അതിനിടയിൽ ടിവിയിൽ കണ്ട പരസ്യത്തിലേക്ക് ആകസ്മികമായി നോക്കിയ തലാൽ പിന്നെ ടിവി സ്‌ക്രീനിൽ നിന്നും കണ്ണെടുത്തില്ല.
തലാലിന്റെ നോട്ടം പരസ്യത്തിലേക്ക് ആയിരുന്നില്ല. ടിവിസ്ക്രീനിൽ കണ്ട ബ്ലൂടൂത്ത് ഐക്കണിലേക്ക് ആയിരുന്നു. തലാലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ തിളക്കം കൂടി.
“ആൻഡ്രോയിഡ് സ്മാർട്ട് ടിവി. ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ പോകുന്നു. അൽഹംദിലില്ലാഹ്..” എന്തോ പുതിയതായി കണ്ടു പിടിച്ച പോലെ തലാൽ പറഞ്ഞു.
ടിവി അഴിച്ച് ബെഡിലേക്ക് വെക്കാൻ തലാൽ ആവശ്യപ്പെട്ടു. മജീദും ഹബീബും കൂടി വാൾ മൗണ്ടിൽ നിന്നും വേർപ്പെടുത്തി ടിവി സെറ്റ് കിടക്കയിലേക്ക് വെച്ചു. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ടിവി അഴിച്ച് തലാൽ പരിശോധന ആരംഭിച്ചു.
അൽപ സമയത്തിന് ശേഷം തലാൽ പരിശോധന അവസാനിപ്പിച്ചു. പിന്നീട് ടിവി ഓണാക്കി അതിലെ ഓരോ ആപ്ലിക്കേഷനും വിശദമായി പരിശോധിച്ചു.
പിന്നീട് ബാത്റൂമിലേക്ക് പോയി മുഖം കഴുകി തിരിച്ചു വന്ന തലാൽ ഹബീബിനോട് പറഞ്ഞു.
“ഈ കേസിലെ വില്ലൻ നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട് ടിവിയാണ്. ഈ ടിവിയിലൂടെയാണ് ഹാക്കർ നിങ്ങളുടെ വീഡിയോ ചിത്രീകരിച്ചത്. ടിവിയിലെ വീഡിയോ കാൾ ആപ്ലിക്കേഷന്റെ കാമറ ഹാക്ക് ചെയ്യപ്പെട്ടു. ടിവിയിൽ നിങ്ങൾ ഉപയോഗിച്ചിരുന്ന ബ്ലൂടൂത്തിലൂടെയാണ് അതുസംഭവിച്ചത്”.
“ഇന്റർനെറ്റിലൂടെ നിങ്ങൾ പ്രവർത്തിപ്പിച്ച വിഡിയോ കാൾ ആപ്ലിക്കേഷനിലൂടെ ഹാക്കർ നിങ്ങളുടെ ടിവിയിലെ കാമറ ഹാക്ക് ചെയ്യുകയായിരുന്നു. പിന്നീട് ഈ മുറിയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹാക്കർ ചിത്രീകരിക്കുകയായിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നത്”
“എന്റെ കൂടുതൽ വീഡിയോകൾ അവരുടെ കൈവശം ഉണ്ടാകുമോ?”
“സാധ്യതയുണ്ട്. എത്ര രംഗങ്ങൾ ചിത്രീകരിച്ചു എന്ന് കൃത്യമായി പറയാനാവില്ല. പക്ഷെ ഒരു കാര്യത്തിൽ പ്രതീക്ഷയുണ്ട്. ഒരിക്കൽ ഒരാളുടെ ഒന്നിൽ കൂടുതൽ വീഡിയോകൾക്ക് അധികം ഡിമാൻഡ് ഉണ്ടാവില്ല. കാരണം അതിന് ഡാർക്ക് നെറ്റിൽ അധികം പണം ലഭിക്കില്ല”
“പണമോ? എന്റെ നഗ്ന രംഗങ്ങൾക്കോ? ആരാണ് ഇതൊക്കെ വാങ്ങുന്നത്?” കരച്ചിലിന്റെ വക്കത്തോളം എത്തിയിരുന്നു ഹബീബ്.
“നമ്മൾ ഉപയോഗിക്കുന്ന ഇന്റർനെറ്റ് വെറും പത്ത് ശതമാനം മാത്രമാണ് ഹബീബ്. ബാക്കി 90 ശതമാനവും ഡാർക്ക് നെറ്റ് ആണ്. അതൊരു അധോലോകമാണ്. സൈബർ അധോലോകം. ഈ ഡാർക്ക് നെറ്റിലാണ് ഈ രംഗങ്ങൾ വിറ്റഴിക്കുക. അവിടെ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന ലക്ഷക്കണക്കിന് വെബ്‌സൈറ്റുകൾ ഉണ്ട്”
“അവിടെയൊക്കെ എന്നെപ്പോലെ ഉള്ളവരുടെ ഇത്തരം വീഡിയോകൾക്ക് ആരാണ് പണം നൽകുന്നത്?”
“സാധാരണക്കാരുടെ ചിത്രങ്ങൾക്കാണ് അവിടെ കൂടുതൽ ഡിമാൻഡ്. സിനിമാ നടികൾ, മോഡലുകൾ തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് അധികം ആവശ്യക്കാർ ഉണ്ടാവില്ല. കാരണം അവരുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ ഒരുപാട് ഉണ്ടാവും. കാണാൻ ഭംഗിയുള്ള സാധാരണ പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾക്ക് ഡാർക്ക് നെറ്റിൽ വലിയ ഡിമാൻഡ് ആണുള്ളത്. അവിടെ ഓക്ഷനിൽ ഈ ചിത്രങ്ങൾക്ക് രണ്ടു മുതൽ ഏഴു ഡോളർ വരെ ലഭിക്കും. നഗ്ന ചിത്രങ്ങൾക്ക് അതിൽ കൂടുതൽ ലഭിക്കും”
ഇതുവരെ അറിയാത്ത വിവരങ്ങൾ തലാൽ പറയുന്നത് കേട്ട് സ്തബ്ധരായി ഇരിക്കുകയാണ് ഹബീബും മജീദും.
“ഡാർക്ക് നെറ്റിൽ നഗ്നചിത്രങ്ങൾ തന്നെ വേണമെന്നില്ല. നല്ല ഭംഗിയുള്ള സാധാരണ പെൺകുട്ടികളുടെയും വീട്ടമ്മമാരുടെയും സാധാരണ ചിത്രങ്ങൾ ആയാലും മതി. അതിനും വില കിട്ടും. ഒരു ഡോളറിനും മറ്റും വാങ്ങുന്ന ഈ ചിത്രങ്ങളും മറ്റും മോർഫ് ചെയ്ത് നാൽപ്പത് മുതൽ എഴുപത് വരെ ഡോളറുകൾക്ക് അശ്ളീല സൈറ്റുകൾക്ക് വിൽപ്പന നടത്തും. ഒറിജിനൽ അശ്ളീല വീഡിയോകൾ ആണെങ്കിൽ കൂടുതൽ പണം ലഭിക്കും. ഇത് ദിനംപ്രതി ഡാർക്ക് നെറ്റിൽ നടക്കുന്നുണ്ട്. ഹബീബിന്റെ വീഡിയോയും ഇതുപോലെ വിൽപ്പന നടത്തിയതായിരിക്കാനാണ് സാധ്യത”
“ഡാർക്ക് നെറ്റിലെ ഇത്തരം വെബ്‌സൈറ്റുകളെ തിരിച്ചറിയാനും പിടികൂടാനും സാധിക്കില്ലേ ? അതുപോലെ എന്റെ രംഗങ്ങൾ വിൽപ്പന നടത്തിയവരെ കണ്ടു പിടിക്കാൻ സാധിക്കില്ലേ?”
“സാധാരണ ഗതിയിൽ സാധിക്കില്ല. ഡാർക്ക് നെറ്റിൽ സാധാരണ ഗൂഗിൾ, സഫാരി തുടങ്ങിയ സെർച്ച് എൻജിനുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യാൻ സാധിക്കില്ല. അവിടെ TAR പോലുള്ള സെർച്ച് എഞ്ചിനുകളാണ് ഉപയോഗിക്കുന്നത്. അതിൽ ഐ പി അഡ്രസ്സ് ഓരോ തവണയും മാറിക്കൊണ്ടിരിക്കും. ഒരു തവണ സൗദി അറേബ്യ എന്ന് കാണിച്ചാൽ അടുത്ത തവണ സ്വീഡൻ എന്ന് കാണിക്കാം. പിന്നെ പാക്കിസ്ഥാൻ എന്ന് കാണിക്കാം. പിന്നെ റീഫ്രഷ് ചെയ്‌താൽ ഫ്രാൻസ് എന്ന് കാണിക്കാം. അത് ഇങ്ങിനെ ഓരോതവണയും മാറിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ഐ പി അഡ്രസ്സ് പിന്തുടർന്ന് പിടികൂടാനും ബുദ്ധിമുട്ടാണ്”.
തലാൽ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ഹബീബിന്റെ ഫോണിൽ ബീപ്പ് ശബ്ദം കേട്ടു. ഫോൺ അൺലോക്ക് ചെയ്തു മെയിൽ നോക്കിയ ഹബീബ് ഉച്ചത്തിൽ പറഞ്ഞു.
“ഇത് അവനാണ്. നമ്മൾ അയച്ച മെയിലിന് അവൻ മറുപടി അയച്ചിരിക്കുന്നു”
ഹബീബ് ഫോൺ തലാലിന്റെ കയ്യിൽ കൊടുത്തു.
“കൂടുതൽ ദൃശ്യങ്ങൾ ഞങ്ങൾ അപ്‌ലോഡ് ചെയ്യാതിരിക്കാൻ അയ്യായിരം ഡോളർ പാക്കിസ്ഥാനിലേക്കും അയ്യായിരം ഡോളർ യെമനിലേക്കും ഈ അഡ്ഡ്രസ്സുകളിലേക്ക് മണി ട്രാൻസ്ഫർ കമ്പനി മുഖേന അയക്കുക”.
“ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. ഇത് വലിയൊരു മാഫിയയാണ്. യെമനികളും പാക്കിസ്ഥാനികളും പോലെ മറ്റു രാജ്യക്കാരും കണ്ടേക്കാം. ഇനിയാണെന്റെ കളി തുടങ്ങുന്നത്. അത് പോലീസിനെയും പബ്ളിക് പ്രോസിക്യൂഷനെയും വെച്ചുള്ള കളി. തലാൽ ആരാണെന്ന് അവൻ കാണാൻ ഇരിക്കുന്നതേയുള്ളൂ. എല്ലാവരെയും ഞാൻ പൂട്ടും. സൗദിയിൽ വന്നിട്ട് അവർ ഇങ്ങനെ പണം സമ്പാദിക്കേണ്ട”.
തലാൽ ഉടനെ റിയാദിലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ തന്റെ സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നമ്മുടെ രാജ്യത്തും വിദേശികൾ ഡാർക്ക് നെറ്റിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ തുടങ്ങിയെന്നും ഇവരെ മുളയിൽ തന്നെ നുള്ളിക്കളയണമെന്നും ധരിപ്പിച്ചു.
“ശരി തലാൽ. ഈ സംഘത്തെ കുടുക്കാൻ നമ്മളെന്താണ് ഇപ്പോൾ ചെയ്യേണ്ടത്”
“അവർ കളിക്കുന്നത് ഐ പി അഡ്രസ്സ് മറച്ചു വെച്ചാണ്. അതുകൊണ്ട് സൗദിയിൽ ഒന്നും നമുക്ക് ചെയ്യാനില്ല. പക്ഷെ അവർ സൗദിയിൽ ഉണ്ടെന്ന കാര്യം എനിക്ക് ഉറപ്പാണ്. അവരിലേക്കെത്താൻ ഇപ്പോൾ നമ്മുടെ മുന്നിൽ രണ്ടു അഡ്രസ്സുകളാണ് ഉള്ളത്. ഒന്ന് യെമനിലെയും രണ്ടാമത്തെ പാക്കിസ്ഥാനിലേയും. ഈ അഡ്രസ്സുകൾ കേന്ദ്രീകരിച്ചു നമുക്ക് നീങ്ങണം”
“മറ്റു രാജ്യങ്ങളിലെ പ്രതികളെ പിടികൂടണമെങ്കിൽ ഇന്റർപോൾ മുഖേനയല്ലേ സാധിക്കൂ തലാൽ. മാത്രമല്ല അതിന് ഒരുപാട് നടപടി ക്രമങ്ങളുണ്ട്. പെട്ടെന്ന് നടക്കില്ല”
“യെസ്. പെട്ടെന്ന് നടക്കില്ല. അതുകൊണ്ടാണ് ഞാൻ താങ്കളുമായി ബന്ധപ്പെട്ടത്. ഒഫീഷ്യലായി മൂവ് ചെയ്‌താൽ ആഴ്ചകളെടുക്കും. അതിനിടയിൽ സംഘം ചിലപ്പോൾ രക്ഷപ്പെടാം, ചിലപ്പോൾ ഇരകളുടെ കൂടുതൽ വീഡിയോകളും നഗ്ന ചിത്രങ്ങളും അപ്‌ലോഡ് ചെയ്ത് ഇരകളെ ആത്മഹത്യയിലേക്ക് പോലും നയിച്ചേക്കാം. നമുക്ക് മുന്നിൽ ഉള്ളത് നമ്മുടെ രാജ്യത്തുള്ള ഈ സംഘത്തെ പിടികൂടുക എന്നതാണ്”
“അതിനെന്ത് ചെയ്യാൻ കഴിയും തലാൽ?”
“താങ്കൾക്ക് അത് ചെയ്യാൻ സാധിക്കും. കറാച്ചിയിലെയും സനായിലെയും താങ്കളുടെ ബന്ധങ്ങൾ വെച്ചു കൊണ്ട് താങ്കൾക്ക് അൺ ഒഫീഷ്യൽ ആയും ഓഫ് ദ റെക്കോർഡ് ആയും കാര്യങ്ങൾ ചെയ്യാം. അത് ആരെയും ദോഷകരമായി ബാധിക്കില്ല. നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു വലിയ കുറ്റവാളി സംഘത്തെ നമുക്ക് പിടികൂടുകയും ചെയ്യാം. ലക്ഷ്യമാണ് വലുത്. മാർഗ്ഗമല്ല”
“പറയൂ തലാൽ, ഞാനെന്താണ് ചെയ്തു തരേണ്ടത്?”
“ഡാർക്ക് നെറ്റിലെ കുറ്റവാളിയുടെ ഇമെയിൽ സന്ദേശ പ്രകാരം അയാൾ നൽകിയിട്ടുള്ള അഡ്ഡ്രസ്സുകളിലേക്ക് ഇന്ത്യക്കാരനായ ഹബീബ് പാക്കിസ്ഥാനിലെ കറാച്ചിയിലേക്കും യെമനിലെ സനായിലേക്കും മണി ട്രാൻസ്ഫർ സ്ഥാപനം മുഖേന പണം ട്രാൻസ്ഫർ ചെയ്യുന്നു. ആ പണം സ്വീകരിക്കാൻ അവിടങ്ങളിൽ ആ അഡ്ഡ്രസ്സിൽ ഉള്ളവർ എത്തും. അവരെ പിടികൂടണം. അവരിൽ നിന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്നും അവർ എവിടെയാണുള്ളതെന്നും തുടങ്ങിയ മുഴുവൻ വിവരങ്ങളും മനസ്സിലാക്കണം. എങ്കിൽ അവരെ നമുക്ക് ഇവിടെ പിടികൂടാം”
“ശരി തലാൽ. സമയാ സമയങ്ങളിൽ വിവരങ്ങൾ അറിയിക്കൂ. ഞാൻ വേണ്ടത് ചെയ്യാം”. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ഉറപ്പ് നൽകി.
ഫോൺ വെച്ച ശേഷം തലാൽ ഹബീബിന് നേരെ തിരിഞ്ഞു. “ഹബീബ്, കുറ്റവാളിക്കായി നമുക്ക് കുരുക്ക് ഒന്നുകൂടി മുറുക്കണം. അതിനായി നിങ്ങൾ കുറച്ചു പണം മുടക്കേണ്ടി വരും. കുറച്ചു പണം കറാച്ചിയിലേക്കും സനായിലേക്കും ഹാക്കർ തന്ന അഡ്ഡ്രസ്സിൽ അയച്ചു കൊടുക്കേണ്ടി വരും”
“എത്ര പണം വേണമെങ്കിലും മുടക്കാം. നമുക്ക് അവരെ കുടുക്കണം. ഇനിയൊരാളും അവരുടെ ഇരയാവാൻ പാടില്ല”. ഹബീബ് ആവേശത്തിലായിരുന്നു.
“ഗുഡ്. ഫോൺ തരൂ” തലാൽ ഹബീബിന്റെ ഫോൺ വാങ്ങി ഹാക്കർക്ക് അടുത്ത മെയിൽ അയച്ചു. “ഇപ്പോൾ എന്റെ കയ്യിലുള്ള കുറച്ച് പണം അയക്കാം. കൂടുതൽ പണം സംഘടിപ്പിക്കാൻ എനിക്ക് കുറച്ചു സമയംകൂടി നൽകണം. ദയവായി അതുവരെ എന്റെ വിഡിയോകളൊന്നും അപ്‌ലോഡ് ചെയ്യരുത്”.
“ശരി. ഉടനെ കയ്യിലുള്ള പണം അയക്കൂ. ബാക്കിയുള്ള പണം ഏഴു ദിവസത്തിനുള്ളിൽ അയക്കണം. അതിന് ശേഷം പണം ലഭിച്ചില്ലെങ്കിൽ കൂടുതൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യും. ഹാക്കറുടെ മറുപടി ഉടനെ തന്നെ ലഭിച്ചു”
“ഞാൻ പണം കൊടുത്ത ശേഷവും അയാൾ എന്റെ വിഡിയോകൾ അപ്‌ലോഡ് ചെയ്യുമോ?” ഹബീബ് തലാലിനോട് ചോദിച്ചു.
“നോക്കൂ ഹബീബ്. ഡാർക്ക് നെറ്റിലുള്ളവർ മനുഷ്യത്വം ഇല്ലാത്തവരാണ്. അവരുടെ വലയിൽ വീഴുന്നത് സൈബർ ലോകത്തെ ശ്രദ്ധയില്ലാത്തവരും വിഡ്ഢികളുമാണ്. ഒരിക്കൽ ഒരു ഫോട്ടോയോ വീഡിയോയോ സൈബർ ലോകത്തേക്ക് പോയാൽ അത് തിരിച്ചു കിട്ടില്ല. ആ ഫോട്ടോ ഇട്ട ആൾക്ക് പോലും പിന്നെ അതിൽ നിയന്ത്രണമില്ല. അതായിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും കോടികൾ കോപ്പികളായി സൈബർ ലോകത്തിൽ കറങ്ങി നടക്കും. അത് ഒരിക്കലും നശിച്ചു പോകുന്നില്ല”
“ഇപ്പോൾ നിങ്ങൾ പണം കൊടുത്താലും അയാൾക്ക് വീഡിയോകൾ പിന്നീട് അപ്‌ലോഡ് ചെയ്യാം. അല്ലെങ്കിൽ ഡാർക്ക് നെറ്റിലെ മറ്റുള്ളവർക്ക് വിൽക്കാം. ആ വാങ്ങുന്നവർക്ക് അതിലൂടെ വീണ്ടും പണമുണ്ടാക്കാം. നമ്മൾ ഇവിടെ ലക്ഷ്യമിടുന്നത് ആ സംഘത്തെ പിടികൂടുക എന്നതാണ്. സംഘം മുഴുവനും പിടിയിലായ ശേഷം അവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കുകളും പാസ്‌വേഡുകളും നമ്മുടെ കൈവശം ലഭിച്ചാൽ മാത്രമേ നമുക്ക് ആശ്വസിക്കാൻ വകയുള്ളൂ”
ഹബീബ് എല്ലാം കേട്ടിരുന്നു. സംഘത്തെ മുഴുവനായി കുടുക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലെന്ന് ഹബീബിന് മനസ്സിലായി.
“ഹബീബ്. എത്രയും വേഗം ഹാക്കർ തന്ന അഡ്ഡ്രസ്സുകളിൽ ആയിരം ഡോളർ വീതം പണം ട്രാൻസ്ഫർ ചെയ്തിട്ട് വരൂ”
ഹബീബും മജീദും കൂടി ഹാക്കർ നൽകിയ കറാച്ചിയിലെയും സനായിലെയും അഡ്ഡ്രസ്സുകളിലേക്ക് ആയിരം ഡോളർ വീതം ട്രാൻസ്ഫർ ചെയ്തു തിരിച്ചെത്തി. പണം അയച്ച രേഖ തെളിവായി സ്കാൻ ചെയ്ത് ഇമെയിലായി ഹാക്കർക്ക് അയച്ചു കൊടുത്തു.
“ഇനിയെന്താണ് ചെയ്യേണ്ടത് തലാൽ?” ഹബീബ് ചോദിച്ചു.
“ഇനി ഇന്ന് നമുക്ക് വിശ്രമിക്കാം. നമ്മൾ വല വിരിച്ചു കഴിഞ്ഞു. പണം വാങ്ങാൻ ആ അഡ്ഡ്രസ്സിലുള്ളവർ എത്തുമ്പോൾ പിടിയിലാകും. അതിൽ നിന്നും ഈ ഹാക്കർമാരുടെയും സംഘത്തിന്റെയും വിവരങ്ങൾ നമുക്ക് ലഭിക്കും”
“പണം കൈപ്പറ്റാൻ അവർ വരാതിരിക്കുമോ തലാൽ?” മജീദ് ചോദിച്ചു.
“ആയിരം ഡോളർ അത്ര ചെറിയ തുകയല്ല. ആ പ്രലോഭനത്തിൽ അവർ വീണു പോകും. മാത്രമല്ല ഹബീബിനെ പോലുള്ള ഒരാൾക്ക് കറാച്ചിയിലും സനായിലും ഉള്ള ആളുകളെ പിടികൂടാൻ സാധ്യമാകുന്ന നെറ്റ്‌വർക്ക് ഉള്ളതായി അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കില്ല. അതിനാൽ പിടിക്കപ്പെടുമെന്ന സംശയം ഉണ്ടാവില്ല. അതുകൊണ്ടു തന്നെ അവർ തീർച്ചയായും വരും. അവർ പണം കൈപ്പറ്റുന്നത് വരെ നിങ്ങൾ വിശ്രമിക്കൂ”.
തലാൽ ഉടനെ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനെ വിളിച്ച് വിവരങ്ങൾ കൈമാറി. പണം കൈപ്പറ്റാൻ വരുന്നവരെ പിടികൂടി ചോദ്യം ചെയ്യാനുള്ള ഏർപ്പാടുകൾ അനൗദ്യോഗികമായി ഏർപ്പെടുത്തി.
അടുത്ത ദിവസം തലാലിന്റെ ഫോൺ ശബ്ദിച്ചു. പണം കൈപ്പറ്റാൻ വന്നവർ കറാച്ചിയിലും സനയിലും പിടിയിലായതായും അവരിൽ നിന്നും അവരെ ഇതിന് ഏർപ്പാടാക്കിയ ആളുകളുടെ വിവരങ്ങൾ ലഭിച്ചതായും റിയാദിലാണ് സംഘം ഉള്ളതെന്നും അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും പിടികൂടാനുള്ള ക്രമീകരണങ്ങൾ ചെയ്തതായും ഉടൻ വലയിലാവുമെന്നും അദ്ദേഹം തലാലിനെ അറിയിച്ചു.
“ഈ വാർത്ത ഇപ്പോൾ പുറത്ത് വിടരുത്. എനിക്ക് ആ ലാപ്ടോപ്പുകളും മൊബൈലുകളും ഹാർഡ് ഡിസ്‌ക്കുകളും മറ്റും പരിശോധിക്കണം. നമ്മുടെ രാജ്യത്ത് ഡാർക്ക് നെറ്റിൽ വിഹരിക്കുന്നവരെ ഒന്നൊന്നായി ഇല്ലാതാക്കണം”.
“നിങ്ങൾ എപ്പോൾ റിയാദിൽ എത്തും തലാൽ?“
“എത്രയും പെട്ടെന്ന്. എന്റെ ഇവിടുത്തെ ദൗത്യം പൂർത്തിയായിരിക്കുന്നു. ഇപ്പോൾ തന്നെ പുറപ്പെട്ടുകയാണ്”.
“ഹബീബ്, നിങ്ങൾക്കിനി ഭാവിയിൽ ഒരു ദോഷവും ഉണ്ടാകില്ല. സംഘം മുഴുവൻ ഏതാണ്ട് പിടിയിലായി കഴിഞ്ഞു. ഞാൻ റിയാദിലേക്ക് പോകുകയാണ്. നിങ്ങൾക്ക് ദൈവം നല്ലത് വരുത്തട്ടെ. അസ്സലാമു അലൈക്കും.
കൃതജ്ഞത കൊണ്ടും സന്തോഷം കൊണ്ടും ഹബീബിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “തലാൽ, നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്ത ഉപകാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നറിയാം. എന്നാലും എന്റെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ചോദിക്കട്ടെ, ഞാൻ എന്താണ് താങ്കൾക്ക് പ്രതിഫലമായി നൽകേണ്ടത്?”
മറുപടി ഉറക്കെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു. “ഹബീബി, പ്രതിഫലം നൽകുന്നവൻ പടച്ചവനാണ്. പടപ്പുകളല്ല. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക. അതാണ് നിങ്ങൾക്ക് മറ്റൊരു പടപ്പിന് വേണ്ടി ചെയ്യാവുന്നത്. പണത്തെ മാറ്റി നിർത്തൂ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തൂ…… മാസലാമ”
ലാൻഡ് ക്രൂയിസറിന്റെ ചാവി കൈവിരലിൽ കറക്കി തലാൽ പുറത്തേക്കിറങ്ങി.
തുടർന്ന് ഒരു ചെറു പുഞ്ചിരിയോടെ കാറിൽ കയറി തലാൽ അൽ ശഹരി റിയാദിലേക്ക് യാത്രയായി. മറ്റൊരു ദൗത്യത്തിനായി…….

അഡ്വ.ഷിയാസ് കുഞ്ഞിബാവ
——————————————-
(നിയമ പ്രകാരമുള്ള മുന്നറിയിപ്പ്: രേഖാ മൂലമുള്ള അനുമതി കൂടാതെ ഈ രൂപത്തിലോ രൂപമാറ്റം വരുത്തിയോ ഓഡിയോ, വീഡിയോ രൂപത്തിലോ ഫേസ്‌ബുക്ക്, യുട്യൂബ് അടക്കമുള്ള മറ്റേത് സമൂഹ മാധ്യമങ്ങളിലും ഈ കഥയോ ഇതിലെ ഭാഗങ്ങളോ പുനഃപ്രസിദ്ധീകരിക്കുന്നത് കോപ്പിറൈറ്റ് നിയമ ലംഘനവും നിയമവിരുദ്ധമാണ്)
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

എന്റെ ഭാര്യ വിസിറ്റിംഗ് വിസയിലാണ് സൗദിയില്‍ എത്തിയിട്ടുള്ളത്. അഞ്ചു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞു. അതിന് ശേഷമുള്ള ആര്‍.ടി.പി.സി.ആറും കഴിഞ്ഞു. പക്ഷെ ഇപ്പോഴും തവക്കല്‍നയില്‍ സ്റ്റാറ്റസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്ന് തന്നെയാണ് ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക്?
വിസിറ്റ് വിസയിലും പുതിയ വിസയിലും സൗദിയില്‍ എത്തിയ ശേഷം ഇപ്പോള്‍ സമാനമായ പ്രശ്നം നേരിടുന്ന നിരവധി പേരുണ്ട്. അവരുടെ ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ഇതുവരെ അപ്ഡേറ്റ് ആവാത്തത് കൊണ്ടാണ് ഇപ്പോഴും തവക്കല്‍ന സ്റ്റാറ്റസ് മാറാതെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്ന് തന്നെ ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ചില പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിസിറ്റ് വിസയിലും പുതിയ വിസയിലും സൗദിയില്‍ എത്തിയവര്‍ക്ക് ഈ ന്യൂനത പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു ആര്‍.ടി.പി.സി.ആര്‍ കൂടി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും അപ്പോയിന്റ്മെന്റ് എടുത്ത് ഈ ന്യൂനത പരിഹരിക്കാന്‍ സാധിക്കുമായിരുന്നു എങ്കിലും ഇവര്‍ക്ക് സിഹത്തി അപ്ളിക്കേഷന്‍ ഇല്ലാത്തത് മൂലമായിരുന്നു പ്രധാനമായും തടസ്സം നേരിട്ടിരുന്നത്.
അത് പോലെ തന്നെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്ന സ്റ്റാറ്റസ് കാണിക്കുന്നത് മൂലം ഇവര്‍ക്ക് തവക്കല്‍ന അപ്ളിക്കേഷന്‍ വഴി ആര്‍.ടി.പി.സി.ആര്‍ ബുക്ക് ചെയ്യാനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പലരും ചെയ്തിരുന്നത്, എവിടെ നിന്നാണോ ആര്‍.ടി.പി.സി.ആര്‍ ചെയ്തത്, ആ സെന്ററില്‍ പോയി ഈ വിഷയം പറഞ്ഞു മനസ്സിലാക്കി അപ്ഡേറ്റ് ചെയ്യിക്കുക എന്നതാണ്. അതും പലപ്പോഴും പ്രായോഗികമായിരുന്നില്ല.
എന്നാല്‍ വിസിറ്റ് വിസയിലോ പുതിയ വിസയിലോ രാജ്യത്ത് എത്തിയവര്‍ക്ക് ഇപ്പോള്‍ സെഹത്തി അപ്ളിക്കേഷന്‍ വഴി ആര്‍.ടി.പി.സി.ആര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനായി സെഹതി അപ്ളിക്കേഷന്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല. ലോഗിന്‍ പേജില്‍ തന്നെയാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. അതിലൂടെ ആര്‍.ടി.പി.സി.ആര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ലോഗിന്‍ പേജില്‍ ‘Welcom to Sehhaty’ എന്നതിന് താഴെയും Create Account, Sign In എന്നതിന് മുകളിലായും ‘Covid – 19 test appointment for border ID and GCC ID holders എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഇതിലൂടെ അപ്പോയിന്റ്മെന്റ് എടുത്ത് ടെസ്റ്റ് നടത്തിയാല്‍ നിങ്ങളുടെ തവക്കല്‍ന സ്റ്റാറ്റസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്നതില്‍ നിന്നും ഇമ്മ്യൂണ്‍ എന്നായി മാറും.
എനിക്ക് ചൊവ്വാഴ്ച യു.എ.ഇ യില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ലഭിക്കാന്‍ താമസം അനുഭവപ്പെടുന്നു എന്ന് സൗദിയില്‍ നിന്നും കഫീല്‍ വിളിച്ചു പറഞ്ഞിരുന്നു. വൈകീട്ടാണ് ഫ്ലൈറ്റ്. രാവിലെ പരിശോധനക്ക് സാമ്പിള്‍ കൊടുക്കാമെന്നാണ് കരുതിയിരുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക?
ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ലഭിക്കാന്‍ കാലതാമസം അനുഭവപ്പെടുന്നു എന്നത് വാസ്തവമാണ്. സമയത്തിനു റിസള്‍ട്ട് ലഭിക്കാതെ ഫ്ലൈറ്റ് വിട്ടു പോയ അനുഭവം പലര്‍ക്കും ഉണ്ടാകുന്നുണ്ട്. ഖത്തറിലും, യു.എ.ഇ യിലുമാണ് ഇപ്പോള്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. സൗദിയില്‍ നിലവില്‍ കാലതാമസം അനുഭവപ്പെടുന്നില്ല. പക്ഷെ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എയര്‍ ബബിള്‍ കരാര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഈ സാഹചര്യം സങ്കീര്‍ണ്ണമാക്കിയേക്കാം.
യു.എ.ഇ യില്‍ സമയത്തിനു റിസള്‍ട്ട് ലഭിക്കാത്തതിനാല്‍ യാത്രയ്ക്കു വിമാനത്താവളത്തിലെത്തിയ പലർക്കും മടങ്ങേണ്ടി വന്നിട്ടുണ്ട്. പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണം കൂടിയതും ലാബ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചതുമാണ് ഫലം വൈകാൻ കാരണമാവുന്നത്. അത് പോലെ തന്നെ പുതിയ നിയമം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ഈ മാസം മുതൽ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതും അവധിക്കു ശേഷം എത്തുന്ന വിദ്യാർഥികൾക്ക് പരിശോധനാഫലം ഹാജരാക്കേണ്ടി വരുന്നതും അതോടൊപ്പം യാത്രക്കാരല്ലാത്തവർ വിമാനത്താവളത്തിൽ പരിശോധിക്കാനെത്തുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
ഖത്തറിലും സമാന സാഹചര്യമാണുള്ളത്. ഖത്തറില്‍ സിദ്‌റ മെഡിക്കൽ സെന്ററിൽ അധികം തുക നല്‍കിയാല്‍ അടിയന്തര കേസുകളിൽ പെട്ടെന്ന് തന്നെ പരിശോധന ഫലം ലഭിച്ചിരുന്നു എങ്കിലും നിലവില്‍ അപ്പോയിന്റ്മെന്റ് ലഭ്യമാകാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അത് കൊണ്ട് മുന്‍ ദിവസങ്ങളെ പോലെ എട്ടു മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആ സമയം കണക്കാക്കി യാത്രയ്ക്ക് തലേ ദിവസം ടെസ്റ്റ് എടുത്തവർക്ക് യാത്ര ചെയ്യാനുള്ള സാധ്യതകള്‍ ഇപ്പോള്‍ ലഭ്യമല്ലതായേക്കാം. റിസള്‍ട്ട് ലഭിക്കാന്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും സാധാരണ സമയത്തെക്കാള്‍ ആറു മടങ്ങ് സമയം എടുക്കുന്ന സാഹചര്യമാനുള്ളത്.
യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിള്ളവര്‍ യാത്ര മുടങ്ങാതിരിക്കാന്‍ അതിനനുസരിച്ച് പ്ലാന്‍ ചെയ്യുകയാണ് വേണ്ടത്. ഖത്തറില്‍ നിന്നോ യു.എ.ഇ യില്‍ നിന്നോ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ യാത്രക്കുള്ള സമയത്തിന്റെ 72 മണിക്കൂര്‍ ആയി കഴിഞ്ഞാല്‍ താമസിയാതെ തന്നെ സാമ്പിള്‍ കൊടുക്കുക.
(ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അടിയന്തര സാഹചര്യങ്ങളിൽ പി.സി.ആർ ഇല്ലാതെ യാത്ര അനുവദിച്ചിരുന്ന സൗകര്യം കേന്ദ്രം നിർത്തലാക്കി എന്നതാണ്. അതിനാല്‍ ഉറ്റവര്‍ മരണപ്പെട്ട കാരണത്താല്‍ അടിയന്തിര യാത്രക്ക് ഒരുങ്ങുന്നവര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പി.സി.ആര്‍ ഇല്ലാതെ യാത്രാനുമതി നല്‍കിയിരുന്നു എങ്കിലും ഇപ്പോള്‍ എയർസുവിധയിൽ നിന്ന് അനുമതി ലഭിക്കാത്തത് മൂലം യാത്ര മുടങ്ങും.)
എനിക്ക് ഈ മാസം 12 നാണ് നാട്ടിലേക്ക് ടിക്ക് ബുക്ക് ചെയ്തിട്ടുള്ളത്. ആ സമയത്ത് സൗദിയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ലഭിക്കാന്‍ വൈകുമെന്നും കുറച്ചു റിയാല്‍ കൂടുതല്‍ കൊടുത്താല്‍ എട്ടു മണിക്കൂറിനുള്ളില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കി തരാം എന്ന് ഒരു സുഹൃത്ത് പറയുന്നു. ഇതില്‍ എന്തെങ്കിലും അപകടമുണ്ടോ?
കുറുക്കു വഴികള്‍ എപ്പോഴും അപകടം ഉണ്ടാക്കും. സൗദിയില്‍ സമീപ ദിവസങ്ങളില്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അംഗീകാരം ഉള്ള സെന്ററുകളില്‍ നടത്തുന്ന പരിശോധനയുടെ ഫലം മാത്രമേ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കുകയുള്ളൂ. അതിനാല്‍ അക്കാര്യം ഉറപ്പു വരുത്തുക.
സൗദിയിലെ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ പട്ടിക സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു. അത് പരിശോധിച്ച്, അംഗീകാരം ഉള്ള സെന്റര്‍ ആണോ എന്ന് ഉറപ്പു വരുത്തുക.
റിയാദ് പ്രവിശ്യ
- Dr. Sulaiman Al Habib Medical Hospitals Group
- Al Borg Medical Laboratories
- SMART LAB COMPANY
- Al-Farabi Medical Laboratory Company
- Specialized Medical Center Hospital
- Dallah Hospital
- Aldara Hospital and Medical Center
- Delta Medical Laboratories Company
- Mouwasat Hospital
- Hayat National Hospital
- Saudi Ajal Laboratories for Health Services
- Nourah Medical Company
- RIYADH CARE HOSPITAL
- Dar AlQanah Medical Laboratories
- Advanced Cell Laboratory
- Alfa medical laboratories
- Tetra Medical Laboratories
- Al-Arab Medical Laboratories
- One Touch Medical Laboratories
- Alhammadi hospital – Alnuzha
- Anwa Labs
- Integrated Care Medical Laboratory
- Hospital of Rana Medical Services Company -CityMed Hospital
- ELTA LAB
- Oxyhealth Medical Center
- NATIOAL HOSPITAL
- Dr. Samir medical laboratories
- international quality lab
- Basma Medical Laboratory Company
മക്ക
- AlFarabi Laboratory
- Al Borg Medical Laboratories
- Atba AlAsr General Medical Complex
ജിദ്ദ
- Al Borg Medical Laboratories
- International Medical Center
- House of Medicine Laboratory for medical analysis
- Dr. Soliman Fakeeh Hospital
- Hospital – Ghassan Naguib Pharaon
- Jeddah National Hospital
- Abu Al Khair Polyclinic
- Tibyana Medical Labs
- Al Mamlaka Medical Labs
- Dr. Samir Abbas Hospital Laboratory
- Saudi German Hospitals Group
- High Quality Clinical Lab’s
- Abeer Medical Company
- Dr. Erfan and Bagedo General Hospital
- Almostaqbal Hospital
- New Jeddah Clinic Hospital
- Advanced Med Lab
- Noor Diagnostics and Discovery Laboratory
- Futurelab
കിഴക്കന്‍ പ്രവിശ്യ
ദമ്മാം
- Mouwasat Hospital
- Dar Afia Medical Company Clinics Complex
- Saudi German Hospital
- First Laboratory
- Arrawdha General Hospital
- Al Hokail Digital Academy Laboratory For Specialized Medical Analysis
- Al Borg Medical Laboratories
- Al Hyatt Medical Laboratory
അല്‍ ഖോബാര്‍
- Sulaiman Al Habib Medical Hospitals Group
- Almana General Hospital
- Modern Care Medical Complex Company
- AL HILAL ALZAHZBY Medical Laboratory
അല്‍ ഹസ
- Al Mousa Specialized Hospital
- Alahsa Hospital
- Johns Hopkins Aramco Healthcare
ജുബൈല്‍
- Mouwasat Hospital
ദഹറാന്‍
- Johns Hopkins Aramco Healthcare
ഖത്തീഫ്
- Al Farabi Laboratory
ഹഫര്‍ അല്‍ ബതീന്‍
- Laboratory of Maroom medical services company
- Ezdan Medical Laboratories
അസീര്‍ പ്രവിശ്യ
ഖമിസ് മുശൈത്ത്
- Al Borg Medical Laboratories
- International outstanding lab
- Saudi German Hospital
- Hayat National Hospital
- ALFA LAB
അബഹ
- Abha International Private Hospital
മദീന പ്രവിശ്യ
മദീന
- Al Borg Medical Laboratories
- Hamid S. Al-Ahmadi and Partners Company
- BndrGene Medical Lab
- AL HAKEEM MEDICAL LABS
അല്‍ ഉല
- Prince Abdulmohsen General Hospital
ജസാന്‍ പ്രവിശ്യ
ജസാന്‍
- Hayat National Hospital
- Al Borg Medical Laboratories
- Al-Waseet Medical Complex
- Alemeis medical group
- Rassurance Medical Lab
ഹായില്‍ പ്രവിശ്യ
ഹായില്‍
- IBN SINA POLYCLINIC
- ALFARABI MEDICAL LAB
തബുക് പ്രവിശ്യ
തബുക്
- Al Borg Medical Laboratories
ദുബ
- Bassam Medical Center
ഖസീം പ്രവിശ്യ
ബുറൈദ
- Sulaiman Al Habib Medical Hospitals Group
ഉനൈസ
- Hayat National Hospital
നജ്റാന്‍ പ്രവിശ്യ
ഷറൊറ
- ALFARABI MEDICAL LAB
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial