SAUDI LEGAL HELPLINE
സൗദിയിൽ ഇത്തരം കമ്പനികളിൽ ജോലി സ്വീകരിക്കുന്നവർ ശ്രദ്ധിക്കുക – Part 1

എനിക്ക് സൗദിയിലെ റിയാദിലെ ഒരു ഐടി കമ്പനിയിലേക്ക് ജോബ് ഓഫർ വന്നിരുന്നു. കമ്പ്യൂട്ടർ ടെക്‌നീഷ്യൻ ആണ് വിസ എങ്കിലും സപ്പോർട്ട് ടെക്‌നീഷ്യൻ ആയാണ് ജോലി നോക്കേണ്ടി വരിക. ഒരു വർഷത്തിന് ശേഷം കമ്പ്യൂട്ടർ ടെക്‌നീഷ്യൻ ആയി പ്രൊമോട്ട് ചെയ്തു തരാമെന്ന് ഓഫർ ലെറ്ററിൽ പറഞ്ഞിരുന്നു. കോവിഡ് മൂലം വിസ സ്റ്റാമ്പ് ചെയ്‌തിട്ടില്ല. പക്ഷെ ഇപ്പോൾ ഐ ടി ഫീൽഡിൽ സൗദിയിലേക്ക് പോകുന്നത് റിസ്കാണെന്നും സ്വദേശിവൽക്കരണം ഉടനെ ഉണ്ടാകുമെന്നും എന്റെ സുഹൃത്ത് പറയുന്നു. പോകുമ്പോൾ ഇപ്പോഴുള്ള ജോലിയും നഷ്ടമാകും, സാമ്പത്തിക ബാധ്യത ഉണ്ടാകും. ദയവായി കൃത്യമായ വിവരം നൽകാമോ?
നിങ്ങൾ പോകാനുദ്ദേശിക്കുന്ന പ്രൊഫഷൻ കൃത്യമായി പറഞ്ഞത് നന്നായി. പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ ഏകദേശ വിവരങ്ങളും കൂടി പറഞ്ഞിരുന്നെങ്കിൽ കുറേക്കൂടി കൃത്യമായ ഉത്തരം നൽകാൻ സാധിക്കുമായിരുന്നു.
നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ഐ ടി സ്ഥാപനം നാലിൽ കുറവ് ജോലിക്കാരുള്ള ചെറുകിട സ്ഥാപനം ആണെങ്കിൽ ധൈര്യമായി മുന്നോട്ട് പോകാം. നാലിൽ കൂടുതൽ ജോലിക്കാർ ഉള്ള സ്ഥാപനം ആണെങ്കിൽ ഇപ്പോഴുള്ള ജോലിയും നഷ്ടമാക്കി സാമ്പത്തിക ബാധ്യത വരുത്തി ഈ സാഹചര്യത്തിൽ പോകുന്നത് ആലോചിച്ചു വേണം. കുറച്ചു കൂടി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.
കാരണം ആറു മാസങ്ങൾക്ക് ശേഷം സൗദിയിലെ ഐ ടി മേഖലയിൽ നിബന്ധനകൾക്ക് വിധേയമായി സ്വദേശിവൽക്കരണം നടത്താനുള്ള തീരുമാനത്തിലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. കൃത്യമായി പറഞ്ഞാൽ 27 ജൂണ്‍ 2021 നാണ് 25 ശതമാനം സൗദിവൽക്കരണ വ്യവസ്ഥ നിലവില്‍ വരുന്നത്. അറബി മാസം ദുല്‍ഖഅദ് 17. എന്നാൽ ഇതിന് മുൻപായി തന്നെ സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഐ ടി മേഖലയിൽ 36 പ്രൊഫഷനുകളാണ് സ്വദേശിവല്‍ക്കരിക്കാന്‍ മന്ത്രാലയം തീരുമാനമെടുത്തിട്ടുള്ളത്. ആറു മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് സ്ഥാപനം ഓഫർ ചെയ്തിട്ടുള്ള പ്രൊഫഷനായ സപ്പോർട്ട് ടെക്‌നീഷ്യൻ പ്രൊഫഷൻ സ്വദേശികൾക്ക് മാത്രം ജോലി ചെയ്യാവുന്ന പ്രൊഫഷനായി മാറും. പ്രൊമോഷൻ നൽകി വാഗ്ദാനം ചെയ്തിട്ടുള്ള കമ്പ്യൂട്ടർ ടെക്‌നീഷ്യൻ പ്രൊഫഷനും സ്വദേശികൾക്ക് മാത്രം ജോലി ചെയ്യാവുന്ന പ്രൊഫഷനായി മാറും.
നാലില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് 25 ശതമാനം സൗദിവല്‍ക്കരണമാണ് സ്ഥാപനങ്ങൾ നടപ്പാക്കേണ്ടത്. ഈ അനുപാതത്തിൽ സ്വദേശികളെ നിയമിക്കാൻ സാധിക്കുന്ന കമ്പനി ആണെങ്കിൽ സുരക്ഷിതമാണ്. ചെറുകിട കമ്പനികൾക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് സാധിക്കാൻ സാധ്യത കുറവാണ്. കാരണം സ്വദേശികൾക്ക് കൂടിയ തോതിൽ ശമ്പളം നൽകേണ്ടി വരും. എന്നാൽ ഇന്നത്തെ കോവിഡ് പ്രതിസന്ധി കാലത്ത് ഭൂരിഭാഗം കമ്പനികളുടെയും സാമ്പത്തികസ്ഥിതി മോശമാണ്.
എന്നാൽ നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥാപനം നാലിൽ താഴെ മാത്രം ജീവനക്കാരുള്ള ചെറിയ സ്ഥാപനം ആണെങ്കിൽ മേൽ പറഞ്ഞ സ്വദേശിവൽക്കരണ തോത് ബാധകമാകില്ല. ഇവിടങ്ങളിൽ നിലവിലെ രീതിയില്‍ തന്നെ തുടരാൻ അനുവദിക്കും.
ഐടി മേഖലയെ ഐടി ആന്റ് കമ്മ്യൂണിക്കേഷന്‍സ് എഞ്ചിനീയറിംഗ്, പ്രോഗ്രാമിംഗ് ആന്റ് ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നിക്കല്‍ ആന്റ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട് എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുതിയ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. എഞ്ചിനീയറിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഡവലപ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന സൗദികള്‍ക്ക് 7000 റിയാല്‍ ശമ്പളം നൽകണം. അതേ സമയം ടെക്‌നിക്കല്‍ സപ്പോര്‍ട്ട് മേഖലയിലുളളവര്‍ക്ക് 5000 റിയാല്‍ ശമ്പളം നൽകിയാൽ മതിയാകും.
ഈ നിർദ്ദിഷ്ട തോതിനും കുറവായാണ് ശമ്പളം എങ്കിൽ ആ സ്ഥാപനത്തെ സൗദിവല്‍ക്കരണ തോതില്‍ പരിഗണിക്കില്ല. ഈ സാഹചര്യത്തിൽ അത്തരം സ്ഥാപനങ്ങളുടെ എല്ലാ ഓണ്‍ലൈന്‍ സേവനങ്ങളും മന്ത്രാലയം നിർത്തിവെക്കും. ഇതോടെ അവിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ പ്രൊഫഷന്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ് മാറ്റം, പുതിയ വിസ അനുവദിക്കൽ, ഇഖാമ പുതുക്കുന്നതിനുള്ള ലേബര്‍ കാര്‍ഡ് ഇഷ്യു ചെയ്യല്‍ എന്നീ സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തി വെക്കും.
പ്രസ്തുത സ്ഥാപനം പദവി ശരിയാക്കുന്നത് വരെ ഈ സേവനങ്ങൾ പുനഃസ്ഥാപിക്കില്ല. ഇതോടെ നിങ്ങളുടെ അവസ്ഥയും ബുദ്ധിമുട്ടിലാകും. മറ്റൊരു പ്രൊഫഷനിലേക്ക് മാറാനോ, മറ്റൊരു സ്ഥാപനത്തിലേക്ക് മാറാനോ, ഇഖാമ പുതുക്കാനോ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. അതിനാൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപായി കമ്പനിയെ കുറിച്ചും, സാമ്പത്തിക സ്ഥിതിയെ കുറിച്ചും, മാനേജ്‌മെന്റിനെ കുറിച്ചുമെല്ലാം ശരിയായി അന്വേഷിച്ചു ഉറപ്പ് വരുത്തുന്നതാണ് സുരക്ഷിതം.
ഇത് വായിക്കുന്നവരുടെ കൂടുതൽ അറിവിലേക്കായി ജൂൺ 21 മുതൽ സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്ന 36 ഐ ടി പ്രൊഫഷനുകളുടെയും വിവരങ്ങൾ ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തിൽ കൊടുക്കുന്നു. (ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Part 2)
ഉത്തരം നൽകിയത്:
അഡ്വ. ഷിയാസ് കുഞ്ഞിബാവ
കോർപറേറ്റ് ലീഗൽ കൺസൽട്ടൻറ്
ദുബായ്, റിയാദ്, ഡൽഹി.
(ഈ വിവരങ്ങൾ പൊതുവായ അറിവിലേക്ക് മാത്രമായി നൽകുന്നതാണ്. നിയമ ഉപദേശമായി കണക്കാക്കാൻ പാടില്ലാത്തതാകുന്നു)
LATEST
തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്

ദുബായ് വഴി സൗദിയിലേക്ക് യാത്ര ചെയ്യുന്നവരോട് എയര്‍ലൈന്‍ കമ്പനികള്‍ തവക്കല്‍ന നിര്‍ബന്ധമാണ് എന്ന് നിര്‍ദ്ദേശിച്ച് ബോര്‍ഡിംഗ് പാസ് നല്‍കാതെ തിരിച്ചു വിട്ടതായുള്ള മെസേജുകള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് മൂലം അടുത്ത ദിവസങ്ങളിലായി സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ കടുത്ത ആശങ്കയിലും ആശയ കുഴപ്പത്തിലുമാണ്.
സൗദിയിലേക്കുള്ള യാത്രയില്‍ തവക്കല്‍ന വിമാന കമ്പനികള്‍ ആവശ്യപ്പെടുന്നു എന്നുള്ളത് ശരി തന്നെയാണ്. അത് പ്രസ്തുത യാത്രക്കാരന്‍ തവക്കല്‍ന ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ വേണ്ടിയാണ്. തവക്കല്‍ന പ്രവര്‍ത്തിപ്പിച്ചു കാണിച്ചു കൊടുക്കണോ അതിനു സാധിക്കില്ലെങ്കില്‍ സൗദിയിലേക്കുള്ള ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയോ ചെയ്തതായുള്ള സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണറിവ്. അങ്ങിനെ സംഭവിച്ചെങ്കില്‍ തന്നെ പ്രസ്തുത വിഷയം വിമാന കമ്പനികളുമായി ആശയ വിനിമയം നടത്താന്‍ പ്രസ്തുത യാത്രക്കാരന് സാധിക്കാതെ പോയത് കൊണ്ടായിരിക്കാം എന്ന് അനുമാനിക്കേണ്ടി വരും.
തവക്കല്‍ന പ്രവര്‍ത്തിപ്പിച്ചു കാണിക്കാത്തത് മൂലം യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് നിഷേധിക്കാന്‍ സൗദി അധികൃതര്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ടിട്ടില്ല. തവക്കല്‍ന ഉണ്ടോ എന്ന് ഉറപ്പു വരുത്തിയാല്‍ മതിയാകും എന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. തവക്കല്‍ന സൗദിയില്‍ എത്തിയതിനു ശേഷം മാത്രമാണ് ആക്റ്റിവേറ്റ് ചെയ്യാന്‍ നിര്‍ദ്ദേശമുള്ളത്. മൊബൈല്‍ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്കും തവക്കല്‍ന ആപ്ലിക്കേഷന്‍ വിദേശങ്ങളില്‍ നിന്നും തുറക്കാന്‍ സാധിക്കത്തവര്‍ക്കും വിദേശങ്ങളില്‍ നിന്ന് കൊണ്ട് തവക്കല്‍നയില്‍ പുതിയ നമ്പര്‍ സര്‍ട്ടിഫൈ ചെയ്യാനുള്ള സൗകര്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിലും ഇത്തരം നിബന്ധനകള്‍ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വിമാന കമ്പനികള്‍ തവക്കല്‍ന ഉണ്ടോ എന്ന് ചോദിക്കുകയാണെങ്കില്‍ യാത്രക്കാരന്‍ മൊബൈല്‍ ഫോണില്‍ തവക്കല്‍ന ഇന്‍സ്റ്റാള്‍ ചെയ്തത് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. അത് പ്രവര്‍ത്തിപ്പിച്ചു കാണിക്കാന്‍ അവര്‍ ആവശ്യപ്പെടില്ല.
സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക) വിമാന കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം സൗദിയിലേക്ക് യാത്ര ചെയുന്നവരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പു വരുത്തിയിരിക്കണം എന്ന് മാത്രമാണ്. ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി സര്‍ക്കുലറും സെപ്റ്റംബര്‍ 20 ന് ഗാക പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ സൗദിയിലെ എയര്‍പോര്‍ട്ടുകളില്‍ ഓപറേഷന്‍ നടത്തുന്ന എല്ലാ വിമാന കമ്പനികള്‍ക്കും ബാധകവുമാണ്. അതില്‍ യാത്രക്കാരുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ടത് എങ്ങിനെയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആ സര്‍ക്കുലറിലെ രണ്ടാമത്തെ പാരഗ്രാഫ് പ്രകാരം തവക്കല്‍ന ആപ്ലിക്കേഷന്‍ പ്രകാരമുള്ള ഹെല്‍ത്ത് സ്റ്റാറ്റസ് ആണ് ഇമ്മ്യൂണ്‍ ആയതിനു തെളിവായി യാത്രക്കാരന്‍ എയര്‍പോര്‍ട്ടുകളില്‍ കാണിച്ചു കൊടുക്കേണ്ടത്. അല്ലെങ്കില്‍ ഖുദും പ്ലാറ്റ്ഫോം റിപ്പോര്‍ട്ടും/ അറൈവല്‍ രജിസ്ട്രേഷന്‍ കോപ്പി സൗദിയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചു എന്നതിന് തെളിവായി കാണിച്ചു കൊടുക്കാം. (ചിത്രം 1)

ചിത്രം 1
ഇതാണ് സൗദിയില്‍ ഇഖാമയുള്ള വിദേശികളുടെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച് യാത്രാനുമതി നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍. ഇത് വിമാനങ്ങളില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിനു മുപായി തന്നെ പരിശോധിച്ച് വിമാന കമ്പനികള്‍ ഉറപ്പു വരുത്തേണ്ടത് നിര്‍ബന്ധവുമാണ്. ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ സൗദിയിലേക്ക് പ്രവേശിക്കുന്ന ഏതൊരു യാത്രക്കാരനും വിമാന കമ്പനികള്‍ക്കും എതിരെ കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാവും. സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാതെ നിയമ ലംഘനം നടത്തി എന്ന കുറ്റമാണ് യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്ക് എതിരെ ഉണ്ടാവുക.
തങ്ങള്‍ക്ക് എതിരായി ഉണ്ടായേക്കാവുന്ന നിയമ നടപടികള്‍ ഒഴിവാക്കുന്നതിനാണ് വിമാന കമ്പനികള്‍ ഇക്കാര്യത്തില്‍ കര്‍ശനമായ നിലപാട് എടുക്കുന്നത്. അതിനാലാണ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിനു മുന്‍പായി തന്നെ ഓരോ യാത്രക്കാരനും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഉണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനായി ഇക്കാര്യങ്ങള്‍ ചോദിച്ചു ഉറപ്പു വരുത്തുന്നതും.
ഇക്കാര്യത്തില്‍ കൂടുതല്‍ ഉറപ്പു വരുത്തുന്നതിനായി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പായി വാക്സിനേറ്റഡ് റെസിഡന്റ് എന്ന ഒപ്ക്ഷനില്‍ മുഖീം/ഖുദും/അറൈവല്‍ ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സൗദി അധികൃതര്‍ നല്‍കിയിട്ടുള്ള നിബന്ധനകള്‍ പരിശോധിച്ച് നോക്കാവുന്നതാണ്. എട്ടു നിബന്ധനകളാണ് ഈ ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി നല്‍കിയിട്ടുള്ളത്. അതില്‍ എട്ടാമതായി നല്‍കിയിരിക്കുന്ന ഓപ്ഷനില്‍ പറഞ്ഞിരിക്കുന്നത് സൗദിയിലേക്കുള്ള യാത്രക്ക് മുന്‍പായി തവക്കല്‍ന ഡൌണ്‍ലോഡ് ചെയ്യണമെന്നും സൗദിയില്‍ പ്രവേശിച്ച ശേഷം തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യണമേന്നുമാണ്. (ചിത്രം 2)

ചിത്രം 2
സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാന താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് നല്‍കുന്നതിനു മുന്‍പായി ഈ രണ്ടു കാര്യങ്ങളാണ് വിമാന കമ്പനികള്‍ പരിശോധിക്കേണ്ടത്. യാത്ര ചെയ്യുന്നതിന് ബോര്‍ഡിംഗ് പാസ് നല്‍കുന്നതിന് മുന്‍പായി തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നോ തവക്കല്‍ന ആക്റ്റിവേറ്റ് ചെയ്യണമെന്നോ നിര്‍ബന്ധമില്ല. ഗാകയുടെ മേല്‍ പറഞ്ഞ രണ്ടു നിബന്ധനകളും ഉള്‍ക്കൊള്ളുന്ന രേഖകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. ബോര്‍ഡിംഗ് പാസ് ലഭിക്കിക്കുന്നതിന് മുന്നോടിയായി വിമാന താവളങ്ങളില്‍ തവക്കല്‍ന ആക്റ്റിവേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഈ സ്ക്രീന്‍ ഷോട്ടുകള്‍ കാണിച്ചു കൊടുത്ത് അവരെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ എളുപ്പത്തില്‍ സാധിക്കും.
ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ഉദ്യോഗസ്ഥര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ തവക്കല്‍ന ആവശ്യപ്പെട്ട സാഹചര്യത്തില്‍ യാത്രക്കാരന് ആശയകുഴപ്പം ഉണ്ടാവുകയോ കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആശയ വിനിമയം നടത്താന്‍ ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ മൂലം സാധിക്കാതെ പോകുകയോ ചെയ്ത സാഹചര്യത്തില്‍ ആയിരിക്കാം പ്രസ്തുത യാത്രക്കാരന് ബോര്‍ഡിംഗ് പാസ് നിഷേധിക്കപ്പെട്ടിട്ടുണ്ടാവുക. അല്ലാതെ തവക്കല്‍ന ആക്റ്റിവേറ്റ് ചെയ്തിട്ടില്ല എന്ന കാരണത്താല്‍ ബോര്‍ഡിംഗ് പാസ് നിഷേധിക്കാന്‍ വിമാന കമ്പനികള്‍ക്ക് അനുവാദമില്ല. അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമപരമായി തെറ്റുമാണ്.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J7RfoIaOLXmBBTi86vwmpv
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
LATEST
സൗദിയില്‍ എടിഎം ഉപയോഗിക്കുന്ന പ്രവാസികള്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യങ്ങള്‍ അറിയുക.

ബാങ്ക് അധികൃതരുടെയും വാര്‍ത്താ മാധ്യമങ്ങളുടെയും നിരന്തരമായ ബോധവല്‍ക്കരണങ്ങളെ തുടര്‍ന്ന് സൗദിയില്‍ എ.ടി.എം തട്ടിപ്പുകളില്‍ അകപ്പെടുന്ന പ്രവാസികളില്‍ ഗണ്യമായ കുറവ് സമീപ കാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ഇപ്പോഴും പ്രവാസി മലയാളികള്‍ ഇരയാവുന്ന ഒറ്റപ്പെട്ട തട്ടിപ്പ് സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
പ്രധാനമായും എ.ടി.എം കാര്‍ഡുകള്‍ പരസ്പരം മാറ്റിക്കൊണ്ടുള്ള തട്ടിപ്പുകളാണ് എ.ടിഎം കൗണ്ടറുകളില്‍ അധികവും നടക്കുന്നത്. പലരും തട്ടിപ്പുകള്‍ക്ക് ഇരയാവുന്നത് നിമിഷ നേരത്തെ അശ്രദ്ധ മൂലമോ അന്ധാളിപ്പ് മൂലമോ ആണ്. തട്ടിപ്പുകാരുടെ നീക്കങ്ങള്‍ ദ്രുതഗതിയില്‍ ആകും എന്നതിനാല്‍ സെക്കന്റുകള്‍ മാത്രം നീളുന്ന അശ്രദ്ധക്ക് പോലും നാം വലിയ വില കൊടുക്കേണ്ടി വരും.
സമീപ കാലത്ത് പ്രവാസി മലയാളി ഇരയായ ശ്രദ്ധേയമായ ഒരു തട്ടിപ്പ് റിയാദിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാധാരണ പോലെ തന്നെ എ.ടി.എം കാര്‍ഡ് ഞൊടിയിടയില്‍ മാറ്റിക്കൊണ്ടുള്ള തട്ടിപ്പാണ് നടന്നത് എങ്കിലും ഒ.ടി.പി ഹൈജാക്കിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചിരിക്കനാണ് സാധ്യത എന്ന് സൈബര്‍ വിദഗ്ദര്‍ പറയുന്നു.
കാരണം തട്ടിപ്പിന് ഇരയായ ശേഷം പത്തു മിനിട്ടിനുള്ളില്‍ പണം പിന്‍വലിക്കാനുള്ള ഒ.ടി.പി ഉപയോക്താവിന്റെ മൊബൈലില്‍ വന്നുവെങ്കിലും അതിന്റെ ആവശ്യം ഇല്ലാതെ തന്നെ തട്ടിപ്പുകാര്‍ക്ക് പണം പിന്‍വലിക്കാന്‍ സാധിച്ചു എന്നതാണ് ഈ സംശയത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കൂടാതെ 3400 റിയാലും ഒ.ടി.പി സഹായം ഇല്ലാതെ തന്നെ തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തി തട്ടിയെടുക്കുകയും ചെയ്തു.
റിയാദിൽ അൽ അസർ ആശുപത്രിയിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയായ ജയ്‌സനില്‍ നിന്നാണ് എ ടി എം കാർഡ് ഉപയോഗിച്ച് പണം കവർന്നത്. അല്‍ മിയ റോഡിലെ എൻ സി ബി ബാങ്ക് എടിഎമ്മിൽ നിന്നാണ് പണം നഷ്ടമായത്. പണം ഡെപ്പോസിറ്റ് ചെയ്യുന്നതിന് വേണ്ടിയാണ് യുവാവ് രാവിലെ എട്ടു മണിക്ക് എ ടി എമ്മിൽ കയറിയത്. വലിയ തിരക്കില്ലാതിരുന്ന അവിടെ മൂന്ന് എ ടി എം മെഷീനുകള്‍ ഉണ്ടായിരുന്നു.
യുവാവ് കയറിയതിന് പിറകെ മൂന്ന് പേർ കൂടി അതിലേക്ക് കയറിയിരുന്നു. ഒരാൾ വലതു വശത്തെ എ ടി എമ്മിലും മറ്റൊരാള്‍ ഇടതു വശത്തെ എ ടി എമ്മിലും മൂന്നമത്തെയാള്‍ ഒരാൾ യുവാവ് ഉപയോഗിച്ചു കൊണ്ടിരുന്ന എ ടി എമ്മിൽ യുവാവിന് പിറകിലായും നിന്നു. അയാൾ യുവാവിന്റെ പിൻ നമ്പറുകൾ ശ്രദ്ധിക്കുണ്ടായിരുന്നു എന്ന് യുവാവ് പറയുന്നു. 9000 റിയാൽ ഡിപ്പോസിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ അറുനൂറു റിയാലിന്റെ നോട്ടുകൾ എ ടിഎം മെഷീനിൽ നിന്നും റിജക്റ്റ് ആയതായി യുവാവ് പറയുന്നു.
യുവാവ് ആ നോട്ടുകൾ വീണ്ടും ഡിപ്പോസിറ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സമയം കഴിഞ്ഞത് മൂലം എ ടി എം മെഷീനിൽ നിന്ന് കാർഡ് പുറത്തേക്ക് വന്നു. ഉടനെ പുറകിൽ നിന്നിരുന്ന ആൾ കാർഡ് മെഷീനിൽ നിന്ന് എടുക്കുകയും യുവാവിന് കൈമാറുകയും ചെയ്തു. പക്ഷെ യുവാവിന് അയാൾ കൈമാറിയത് മറ്റൊരു കാർഡ് ആയിരുന്നു. അത് ആ സമയത്ത് യുവാവ് മനസ്സിലാക്കിയില്ല.
തുടര്‍ന്ന് യുവാവ് കുറച്ചു മാറി നിന്ന് 600 റിയാല്‍ എണ്ണി തിട്ടപ്പെടുത്തി വീണ്ടും എ.ടി.എം മെഷീന് അരികിലേക്ക് എത്തി. ഇതിനകം തന്നെ മൂന്ന് യുവാക്കളും എ ടി എമ്മിൽ നിന്നും ഇറങ്ങി പോയിരുന്നു. യുവാവ് കാർഡ് വീണ്ടും മെഷീനിൽ ഇട്ട് പിൻ നമ്പർ അടിച്ചെങ്കിലും ഇൻകറക്റ്റ് പിൻനമ്പർ എന്നായിരുന്നു സ്‌ക്രീനിൽ തെളിഞ്ഞത്. അപ്പോഴാണ് മറ്റൊരാളുടെ കാര്‍ഡ് ആയിരുന്നു തട്ടിപ്പുകാര്‍ തനിക്ക് കൈമാറിയതായും താൻ കബളിപ്പിക്കപ്പെട്ടതായും യുവാവിന് മനസ്സിലായത്.
നാല് പെണ്മക്കളുള്ള ഇയാള്‍ നാട്ടിലേക്ക് അയക്കാനായിരുന്നു പണം സ്വരൂപിച്ച് ഏടിഎമ്മില്‍ എത്തിയത്. കബളിപ്പിക്കപ്പെട്ടത്തിന്റെ ആഘാതത്താല്‍ പത്തു മിനിട്ടോളം തനിക്ക് മനസാന്നിധ്യം നഷ്ടപ്പെട്ടതായി യുവാവ് പറയുന്നു. അതിനിടയില്‍ എ ടി എമ്മിലേക്ക് ആളുകള്‍ വന്നും പോയും കൊണ്ടിരുന്നെങ്കിലും യുവാവിന് ഒന്നും തന്നെ സംസാരിക്കാന്‍ സാധിച്ചിരുന്നില്ല.
ഈ പത്തു മിനിറ്റ് സമയത്തിനിടയില്‍ തട്ടിപ്പ് നടത്തിയവർ യുവാവിന്റെ കാർഡ് ഉപയോഗിച്ച് അക്കൌണ്ടില്‍ നിന്നും അയ്യായിരം റിയാല്‍ പിന്‍വലിച്ചതായും എവിടെ നിന്നാണ് പണം പിന്‍വലിച്ചതെന്ന് തനിക്ക് അറിയില്ലെന്നും യുവാവ് പറയുന്നു. പണം പിൻവലിച്ചതായുള്ള മെസേജുകൾ മൊബൈലിൽ വന്നപ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ സമ്മർദ്ദത്തിലായ യുവാവ് തിരികെ വീട്ടില്‍ എത്തുകയും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷെ ഈ സമയത്തിനിടയില്‍ യുവാവിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് 3400 റിയാലിന്റെ ഓൺലൈൻ പർച്ചേസ് കൂടി സംഘം നടത്തിയിരുന്നു.
ഇത്തരം അവസരങ്ങളിൽ മനസ്സാനിധ്യത്തോടെ പ്രതികരിക്കുകയാണ് വേണ്ടതെന്ന് ബാങ്കിംഗ് വിദഗ്ദര്‍ പറയുന്നു. എ.ടി.എം തട്ടിപ്പിന് ഇരയായാല്‍ പോലീസില്‍ പരാതി കൊടുക്കുന്നത് വരെ കാത്തിരിക്കരുത്. ബാങ്കുമായാണ് തട്ടിപ്പിന് ഇരയായവര്‍ ബന്ധപ്പെടെണ്ടത്. ഇവിടെ ജയ്‌സന്‍ തളര്‍ന്നിരുന്ന പത്തു മിനിട്ട് സമയവും വീട്ടിലേക്ക് തിരിച്ചെത്തി സാമൂഹിക പ്രവര്‍ത്തകരുമൊത്ത് പോലീസ് സ്റ്റേഷനിലേക്ക് പരാതി കൊടുക്കാന്‍ പോയ സമയവും തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുകയാണ് ഉണ്ടായത്.
കബളിപ്പിക്കപ്പെട്ടുവെന്നു മനസ്സിലായ ഉടന്‍ തളർന്നിരിക്കാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് സമയം ഒട്ടും കളയാതെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ഡിസേബിൾ ചെയ്യാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ മൊബൈൽ ആപ്പോ, ഓൺലൈൻ ബാങ്കിങ് വഴിയോ കാർഡ് ഡിസേബിൾ ചെയ്യുകയോ ചെയ്തിരുന്നെങ്കില്‍ മിച്ചമുണ്ടായിരുന്ന 3400 റിയാല്‍ തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കാന്‍ സാധിക്കുമായിരുന്നു. അതിന് ശേഷമായിരുന്നു ഒട്ടും സമയം കളയാതെ പോലീസിൽ പരാതി നൽകേണ്ടിയിരുന്നത്.
സമാനമായ നിരവധി സംഭവങ്ങള്‍ സൗദിയുടെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എടിഎം മുഖേനയുള്ള തട്ടിപ്പുകളില്‍ പിന്‍ നമ്പരുകള്‍ മനസ്സിലാക്കുകയും കാര്‍ഡുകള്‍ മാറ്റി നല്‍കുകയും ചെയ്യുന്ന ഒരേ തന്ത്രം തന്നെയാണ് സ്വീകരിച്ചു വരുന്നത്.
അടുത്ത കാലത്തായി എടിഎമ്മുകളില്‍ ഇത്തരം തട്ടിപ്പ് നടത്തി വയോധികനായ സ്വദേശികളില്‍ നിന്നും പണം തട്ടിയെടുത്ത മൂന്ന് യെമൻ സ്വദശികൾ അടങ്ങിയ സംഘത്തെ മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇത്തരത്തിൽ പതിമൂന്നോളം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയിരുന്നു. ഇതുപോലെയുള്ള നിരവധി സംഘങ്ങളെ സമീപ മാസങ്ങളില്‍ അധികൃതര്‍ പിടികൂടിയിരുന്നു.
മക്കയിലെ സംഘം തട്ടിപ്പിന് ഇരയാക്കിയിരുന്നത് വൃദ്ധരായ എ ടി എം ഉപയോക്താക്കളെയാണ്. എ ടി എമ്മുകൾക്ക് സമീപം സഹായിക്കാനെന്ന വ്യാജേന നിൽക്കുന്ന ഇവർ സൂത്രത്തിൽ വൃദ്ധരിൽ നിന്നും പിൻ നമ്പറുകൾ മനസ്സിലാക്കും. പണം ലഭിച്ചു കഴിഞ്ഞാൽ ആ പണം വൃദ്ധർക്ക് കൈമാറിയ ശേഷം മറ്റൊരു കാർഡ് ആയിരിക്കും തിരിച്ചു നൽകുക.
ഇര തട്ടിപ്പ് മനസ്സിലാക്കുമ്പോഴേക്കും കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ ഉള്ള പണം മുഴുവൻ പിൻവലിച്ചിട്ടുണ്ടാവും. എ ടി എമ്മിൽ നിന്നും മുഴുവൻ പണം പിൻവലിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ ഇരയുടെ കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് നടത്തി പണം അക്കൗണ്ടിൽ നിന്നും അടക്കും.
ഒരാള്‍ എടിഎം വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ സുരക്ഷിതമായിരിക്കുന്നതിനായി ബാങ്കിംഗ് വിദഗ്ദരും സൈബര്‍ വിദഗ്ദരും നല്‍കുന്ന 20 പ്രധാനപ്പെട്ട മുന്നറിയിപ്പുകളും സുരക്ഷാ മാനദണ്ഡങ്ങളും താഴെ പറയുന്നു.
1. ഇടപാടുകള്‍ നടത്തുന്നതിന് സുരക്ഷിതമായ എടിഎമ്മുകള്‍ക്ക് മുന്‍ഗണന നല്‍കുക.
2. എ ടി എമ്മിന്റെ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിൽക്കുന്നവരെ ശ്രദ്ധിക്കണം.
3. ജാഗ്രത പാലിച്ചില്ലെങ്കില്‍ താനും ഏതു നിമിഷവും കബളിപ്പിക്കപ്പെടാം എന്ന മനസ്സോടെ ഓരോ ഇടപാടും സൂക്ഷ്മതയോടെ നടത്തുക.
4. എ.ടി.എം മെഷീനുകളില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത് പിന്‍ നമ്പര്‍ മനസ്സിലാക്കുക, കാര്‍ഡ് മാറ്റി മറ്റൊന്ന് നല്‍കുക എന്ന തട്ടിപ്പ് രീതിയിലാണ്. ഒരിക്കലും അതിന് ഇരയാവില്ലെന്ന് സ്വയം ഉറപ്പിക്കുക.
5. എ ടി എം ഇടപാടുകള്‍ നടത്തുമ്പോള്‍ പിന്‍ നമ്പര്‍ മറ്റുളളവര്‍ക്ക് കാണാന്‍ കഴിയാത്ത വിധം രഹസ്യമായി എന്റര്‍ ചെയ്യണം. കൂടുതല്‍ മെഷീനുകള്‍ ഉള്ള എടി എം ആണെങ്കില്‍ അവയില്‍ ആളുകള്‍ ഉണ്ടെങ്കില്‍ പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ ഒരു കൈ, ബുക്ക്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉപയോഗിച്ച് കീപാഡ് മറച്ചു പിടിക്കുക.
6. എ ടി എമ്മില്‍ അപരിചിതരില്‍ നിന്നും പണമിടപാട് സംബന്ധിച്ച ഒരു സഹായവും സ്വീകരിക്കരുത്. തട്ടിപ്പുകാര്‍ ഏ.ടി.എമ്മുകള്‍ക്ക് സമീപം കാത്തു നിന്ന് വീക്ഷിച്ച ശേഷമാണ് ഇരകളെ തിരഞ്ഞെടുക്കുന്നത്. നിങ്ങളെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നതും.
7. എ ടി എം കൗണ്ടറിലും കാബിനിലും സംശയകരമായ സാഹചര്യമോ അപരിചിതരോ ഉണ്ടെങ്കില്‍ ഇടപാട് ഉടനെ നടത്താതെ അവര്‍ പോകുന്നത് വരെ കാത്തു നില്‍ക്കുകയാണ് സുരക്ഷിതം. അവര്‍ ഇടപാടുകള്‍ നടത്തി കഴിയുന്നത് വരെ കാത്തു നില്‍ക്കുക. അവര്‍ പുറത്തേക്ക് ഇറങ്ങിയ ശേഷം മാത്രം അകത്തേക്ക് പ്രവേശിക്കുക. ഇടപാട് കഴിഞ്ഞ ശേഷവും അവര്‍ അകത്ത് തന്നെ തുടരുകയാണെങ്കില്‍ അവരോടു പുറത്തേക്കിറങ്ങാന്‍ അഭ്യര്‍ഥിക്കുക. സംശയകരമായ പെരുമാറ്റം ഉണ്ടാവുകയാണെങ്കില്‍, നിങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കാത്ത സാഹചര്യം ആണെങ്കില്‍ ആ എ ടി എം പിന്നെ ഉപയോഗിക്കരുത്.
8. എപ്പോഴും സ്വന്തം കാർഡ് എപ്പോഴും തിരിച്ചറിയാൻ സാധിക്കണം. മേല്‍ പറഞ്ഞ പോലുള്ള സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവര്‍ നല്‍കുന്ന കാര്‍ഡുകള്‍ പരിശോധിച്ച് സ്വന്തം കാര്‍ഡ് തന്നെയാണെന്ന് ഉറപ്പു വരുത്തുക. ഒരിക്കലും ഇത് പോലുള്ള സന്ദര്‍ഭങ്ങളില്‍ ശ്രദ്ധ മാറി പോകരുത്.
9. യാതൊരു കാരണവശാലും പിന്‍ നമ്പരുകള്‍ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാതിരിക്കുക.
10. കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ ഇടപാട് കഴിയുമ്പോഴും ബാങ്കില്‍ നിന്നുള്ള ട്രാന്‍സാക്ഷന്‍ അലര്‍ട്ട് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
11. നിങ്ങളുടെ അക്കൌണ്ടില്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് അനധികൃതമായ ട്രാന്‍സാക്ഷനുകള്‍ നടന്നതായി സംശയം തോന്നുന്ന സാഹചര്യത്തില്‍ അവ ഉടന്‍ ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക.
12. എ ടി എം ഇടപാട് കഴിഞ്ഞാല്‍ മെഷീനില്‍ വെല്‍കം സ്ക്രീന്‍ വന്നതിന് ശേഷം മാത്രം പുറത്തിറങ്ങുക.
13. ഊഹിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള പിന്‍ നമ്പരുകള്‍ ഉപയോഗിക്കുക.
14. പിന്‍ നമ്പരുകള്‍ ഒരിക്കലും കാര്‍ഡില്‍ എഴുതി വെക്കാതിരിക്കുക.
15. ഇടയ്ക്കിടെ പിന്‍ നമ്പരുകള്‍ മാറ്റി കൊണ്ടിരിക്കുക.
16. തട്ടിപ്പിന് ഇരയായി എന്ന് ബോധ്യപ്പെട്ടാല്‍ ഉടനെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് കാർഡ് ഡിസേബിൾ ചെയ്യാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ മൊബൈൽ ആപ്പോ, ഓൺലൈൻ ബാങ്കിങ് വഴിയോ കാർഡ് ഡിസേബിൾ ചെയ്യുകയോ ചെയ്യുക.
17. പോലീസിന് പലപ്പോഴും കുറ്റവാളികളെ പിടികൂടാനാണ് സാധിക്കുക. കുറ്റവാളികളെ പിടികൂടിയാലും പലപ്പോഴും നിങ്ങളുടെ പണം തിരിച്ചു കിട്ടണം എന്നില്ല. അതിനാല്‍ നിങ്ങളുടെ അക്കൌണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാനാണ് നിങ്ങള്‍ മുന്ഗണന നല്‍കേണ്ടത്. അതിനായി എ ടി എം തട്ടിപ്പിന് ഇരയായാല്‍ ഉടനെ പോലീസില്‍ പരാതി നല്‍കി സമയം കളയാതെ ബാങ്കുമായി ബന്ധപ്പെട്ട് ത്വരിത ഗതിയില്‍ നടപടികള്‍ സ്വീകരിക്കുക. അതിനു ശേഷം പോലീസില്‍ പരാതി നല്‍കുക.
18. കാര്‍ഡ് കൈമോശം വന്നാലും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.
19. ഏതെങ്കിലും വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ ആയി പര്‍ച്ചേസ് ചെയ്യുകയാണെങ്കില്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ഭാവിയിലുള്ള പര്‍ച്ചേസ് ആവശ്യത്തിനായി സേവ് ചെയ്യാന്‍ അനുവദിക്കാതിരിക്കുക.
20. ബാങ്ക് അക്കൌണ്ട് സ്റേറ്റ്മെന്റ് എല്ലാ മാസവും സൂക്ഷമമായി പരിശോധിക്കുക. സംശയാസ്പദമായ ട്രാന്‍സാക്ഷന്‍സ് നടന്നതായി കണ്ടാല്‍, അത് എത്ര ചെറിയ തുകയാനെങ്കിലും ബാങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുക. ചിലപ്പോള്‍ നിങ്ങളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാക്കിയ തട്ടിപ്പുകാര്‍ വലിയ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പായി പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി നോക്കിയാ ചെറിയ ഇടപാട് ആയിരിക്കാനുള്ള സാധ്യതയാവാം.
എടിഎമ്മുകളില്‍ നിന്നുള്ള തട്ടിപ്പുകള്‍ കൂടാതെ ഓണ്‍ലൈന്‍ ആയും മൊബൈല്‍ ഫോണ്‍ മുഖേനയും ഒ.ടി.പി, പാസ് വേര്‍ഡ്, ലിങ്ക് തട്ടിപ്പുകള്‍ക്ക് സാധ്യതകള്‍ ഏറെയാണ്. ഈ സാഹചര്യങ്ങളില്‍ സൗദിയിലെ പ്രവാസികള്‍ പണം നഷ്ടപ്പെടാതിരിക്കാനായി താഴെ പറയുന്ന 10 കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
21. സംശയകരങ്ങളായ ഇത്തരം എസ്.എം.എസ്സുകൾ ലഭിച്ചാല്‍ അവ സൗദി അറേബ്യയുടെ കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷന്റെ (സി.ഐ.ടി.സി) ടോള്‍ ഫ്രീ നമ്പറായ 330330 ലേക്ക് ഫേര്‍വേഡ് ചെയ്യുക. ഇക്കാര്യം വളരെ പ്രധാനമാണ്. കാരണം തട്ടിപ്പ് സന്ദേശങ്ങള്‍ ആണെന്ന് ഉറപ്പു വരുത്തിയാല്‍ അവ ഉപയോക്താക്കളിൽ എത്തുന്നതിനു മുമ്പായി ബ്ലോക്ക് ചെയ്യുന്ന സ്മാർട്ട് ഫിൽറ്റൽ സംവിധാനം ആക്ടിവേറ്റ് അധികൃതര്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം നിങ്ങള്‍ ഒരു തട്ടിപ്പില്‍ നിന്നും രക്ഷപ്പെടുന്നതോടൊപ്പം മറ്റു നിരവധി പേര്‍ ഈ ചതിയില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്.
22. ഉറവിടമറിയാത്ത എസ്.എം.എസ്സുകളുമായോ ഇ-മെയിലുകളുമായോ പ്രതികരിക്കുകയോ അതില്‍ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. വെബ് സൈറ്റ്/ഇമെയില്‍ വഴി ചെയ്യുന്ന ഇടപാടുകളില്‍ യു.ആര്‍.എലും ഇമെയില്‍ അഡ്രസ്സിലെയും ഓരോ വാക്കുകളും സസൂക്ഷ്മം നിരീക്ഷിക്കുക. ഉദാഹരണമായി റിയാദ് ബാങ്കിന്റെ https://www.riyadbank.com എന്ന യു.ആര്‍.എല്‍ ചെറിയ മാറ്റം വരുത്തി https://www.riyadhbank.com എന്നാക്കി മാറ്റിയാല്‍ ഒറ്റനോട്ടത്തില്‍ തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കില്ല.
23. വ്യക്തിപരമായ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് അത് ആവശ്യപ്പെടുന്ന വ്യക്തിയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനു സാധിക്കുന്ന സാഹചര്യം അല്ലെങ്കില്‍ അവരെ തിരിച്ചു ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരോ ഇമെയില്‍ ഐഡിയോ ആവശ്യപ്പെടുക. അല്ലെങ്കില്‍ അല്‍പ സമയത്തിനു ശേഷം ബന്ധപ്പെടാന്‍ ആവശ്യപ്പെടുക. ഈ സമയത്തിനിടയില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ വിളിച്ചു താങ്കളുമായി ബന്ധപ്പെട്ടവരുടെ ആധികാരികത ഉറപ്പു വരുത്തുക.
24. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലുള്ള വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത്. കാരണം നിങ്ങളുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ഒരിക്കലും ഫോണ്‍ വഴി പാസ് വേഡുകളോ എ.ടി.എം പിന്‍ നമ്പറുകളോ ഓ ടി പി യോ ആവശ്യപ്പെടില്ല. തട്ടിപ്പുകാര്‍ എത്ര തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും നിങ്ങളുടെ സാമാന്യ ബുദ്ധിയും സാമാന്യ ബോധവും ഇക്കാര്യത്തില്‍ ഉപയോഗിക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, കാര്‍ഡ് നമ്പര്‍, പിന്‍, സിവിവി, അല്ലെങ്കില്‍ പാസ് വേര്‍ഡ് തുടങ്ങിയവ ഒരു കാരണവശാലും നല്‍കാതിരിക്കുക.
25. എപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ രഹസ്യാത്മകത ഉറപ്പു വരുത്തുക. സാമ്പത്തിക കാര്യങ്ങളില്‍ ജനക്കുട്ടത്തെയും അപരിചിതരേയും വിശ്വസിക്കാതിരിക്കുക. അതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ പൊതു വൈ-ഫൈ അല്ലെങ്കില്‍ സുരക്ഷിതമല്ലാത്ത നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ച് ചെയ്യാതിരിക്കുക. ഓൺലൈൻ ബാങ്ക് ഇടപാടുകൾക്ക് എപ്പോഴും സുരക്ഷിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക. ബാങ്കിടപാടുകൾ നടത്തുന്ന ഫോണിലെ വ്യക്തിഗത ഇൻറർനെറ്റ് ഡാറ്റകൾ മറ്റുള്ളവർക്ക് പങ്ക് വെക്കാതിരിക്കുക.
26. സാമ എന്നാല്‍ സൗദിയിലെ സെന്‍ട്രല്‍ ബാങ്കാണ്. ബാങ്കുകളുടെ ബാങ്ക് ആണ്. അത് ഒരിക്കലും വ്യക്തികളുടെ വ്യക്തികളുടെ അക്കൗണ്ട് വിവരങ്ങള്‍ നേരിട്ട് അപ്ഡേറ്റ് ചെയ്യുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. അതെല്ലാം ചെയ്യേണ്ടത് ബന്ധപ്പെട്ട ബാങ്കുകള്‍ തന്നെയാണ്. ബാങ്ക് ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കാൻ സാമ ഉദ്യോഗസ്ഥർ വിവരങ്ങൾ വെളിപ്പെടുത്താൻ ഉപയോക്താക്കളോട് ആവശ്യപ്പെടില്ല. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പുതുക്കൽ സാമ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴിയാണ് പൂർത്തിയാക്കുന്നത്. അത് കൊണ്ട് സാമയില്‍ നിന്നാണെന്നും അക്കൗണ്ട് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടാല്‍ ഫോണിന്റെ മറു തലപ്പത്ത് ഒരു തട്ടിപ്പുകാരനാണ് എന്ന് മനസിലാക്കുക.
27. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) പേരിൽ നിങ്ങള്‍ക്ക് കോളുകളോ ഇ-മെയിലോ വരികയാണെങ്കില്‍ അത് വ്യാജമായിരിക്കും. കാരണം പിഐഎഫ് വ്യക്‌തികളുമായി ഇടപാടുകൾ നടത്താറില്ല.
28. ഇന്ത്യന്‍ എംബിസിയുടേയും കോണ്‍സുലേറ്റിന്റേയും ഉദ്യോഗസ്ഥരെന്നും പ്രതിനിധികളെന്ന് പരിചയപ്പെടുത്തി സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിക്കുക. അവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറരുത്. ഇവരുടെ കാര്യത്തിലും നമ്പര്‍ മൂന്നില്‍ പറഞ്ഞ മാര്‍ഗ്ഗം തന്നെ സ്വീകരിക്കുക.
29. കോവിഡ് വാക്‌സിന്‍ വെരിഫിക്കേഷനു വേണ്ടി ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെന്ന പേരില്‍ ആരെങ്കിലും ബന്ധപ്പെട്ട് ഓ.ടി.പി ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പയിരിക്കും. ഇങ്ങിനെ ബന്ധപ്പെടുന്നവര്‍ നിങ്ങള്‍ക്ക് എസ്.എം.എസ് ആയി ലഭിച്ച നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടാല്‍ നല്‍കരുത്. കാരണം ചിലപ്പോള്‍ നിങ്ങള്‍ നല്‍കുന്നത് തട്ടിപ്പുകാരന്‍ നിങ്ങളെ വിളിക്കുന്നതിനു തൊട്ടു മുന്‍പ് ചെയ്തു വെച്ച നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഒ.ടി.പി ആയിരിക്കും.
30. ബാങ്കില്‍ നിന്നോ സൗദി പോസ്റ്റ് പോലുള്ളവയില്‍ നിന്നോ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നെറ്റ് ട്രാന്‍സ്ഫര്‍ വഴിയോ മൊബൈല്‍ വാലറ്റ് വഴിയോ പണം കൈമാറാന്‍ അജ്ഞാതര്‍ ആവശ്യപ്പെടുന്നുവെങ്കില്‍ ചെയ്യരുത്. ഒരിക്കലും ഔദ്യോഗിക സ്ഥാപനങ്ങള്‍ അത്തരത്തില്‍ ആവശ്യപ്പെടാറില്ല.
31. തൊഴിലവസരങ്ങളുള്ളതായി പരസ്യം ചെയ്ത് വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ അഭിമുഖം നടത്തുന്നവര്‍ക്ക് ഒരിക്കലും വ്യക്തിപരമായ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറാതിരിക്കുക. ഇന്ത്യക്കാര്‍ അടങ്ങിയ തട്ടിപ്പ് സംഘങ്ങളെ കഴിഞ്ഞ മാസം റിയാദില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് രീതിയില്‍ അഭിമുഖം നടത്തി സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തുകയാണ് ഈ തട്ടിപ്പ് സംഘങ്ങള്‍ ചെയ്തിരുന്നത്.
32. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന എസ്.എം.എസുകളുടെ/ഇ-മെയിലുകളുടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. യഥാര്‍ത്ഥ വിമാന കമ്പനികളോട് സാമ്യമുള്ള വ്യാജ സൈറ്റുകളില്‍ ആയിരിക്കും പലപ്പോഴും നിങ്ങള്‍ ചെന്നെത്തുക. അവിടെ നിന്നും നിങ്ങള്‍ എടുക്കുന്ന ടിക്കറ്റുകള്‍ പിന്നീട് നിങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാരുടെ തന്ത്രം. യാത്ര ചെയ്യാനായി വിമാന താവളത്തില്‍ എത്തുമ്പോഴായിരിക്കുയം പലപ്പോഴും നിങ്ങള്‍ തട്ടിപ്പുകള്‍ തിരിച്ചറിയുക. കോവിഡ് പ്രതിസന്ധി മൂലം രൂക്ഷമായ യാത്രാ ദുരിതം അനുഭവപ്പെട്ട സമയത്ത് നിരവധി പ്രവാസികള്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
33. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ മൊബൈല്‍ അല്ലെങ്കില്‍ ഇ-മെയില്‍ ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളുടെയും അപ്ഡേറ്റുകളും അലേര്‍ട്ടുകളും ഓരോ ഇടപാട് കഴിയുമ്പോഴും കൃത്യമായി പരിശോധിക്കുക. സംശയകരങ്ങളായ ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെടുകയും തട്ടിപ്പിനെ കുറിച്ച് പരാതിപ്പെടുകയും ചെയ്യുക.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
LATEST
ജവാസാത്, തൊഴില്‍, യാത്ര, സ്വദേശിവല്‍ക്കരണം, പുതിയ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് സൗദി പ്രവാസികള്‍ ഏറ്റവും അധികം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

പ്രവാസി കോര്‍ണറിന്റെ നിയമ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് സൗദി പ്രവാസികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രവാസികളെ പൊതുവായി ബാധിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇവിടെ മറുപടി നല്‍കുന്നു.
- സൗദിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ചുമത്തിയ പിഴകള്‍ ഈ മാസം അടക്കുകയാണെങ്കില്‍ 75 ശതമാനം മാത്രം കുറച്ച് അടച്ചാല്‍ മതിയെന്നുള്ള വാര്‍ത്ത ശരിയാണോ?
വാര്‍ത്ത ശരിയല്ല. മുഹറം 20 മുതല്‍ സ്വഫര്‍ 20 വരെയുള്ള ഒരു മാസക്കാലത്ത് സ്വദേശികളുടെയും വിദേശികളുടെയും പേരില്‍ ചുമത്തിയ പിഴകള്‍ അടക്കുമ്പോള്‍ 75 ശതമാനം വരെ കുറവ് ലഭിക്കും എന്ന ഒരു സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു തീരുമാനവും സൗദി ട്രാഫിക് ഡയറകടറേറ്റ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. ഒരു സര്‍ക്കാര്‍ കേന്ദ്രങ്ങളും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
ഇത്തരം പ്രചാരണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിരവധി തവണ സൗദി ട്രാഫിക് ഡയറകടറേറ്റ് നിഷേധിച്ചിട്ടുള്ളതുമാണ്.
- സൗദിയില്‍ പുതിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണ നിബന്ധനകള്‍ എന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്?
നാൽപതിനായിരത്തിലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് ലീഗൽ കൺസൾട്ടൻസി -നിയമ സ്ഥാപനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിംഗ് സ്‌കൂളുകൾ, ടെക്‌നിക്കൽ -എൻജിനീയറിംഗ് എന്നീ മേഖലകളിലും തൊഴിലുകളിലും സൗദിവൽക്കരണം പ്രാബല്യത്തില്‍ വരുത്താന്‍ മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇവ ഘട്ടം ഘട്ടമായി നടപ്പിലാക്കും.
എൻജിനീയറിംഗ്, ടെക്‌നിക്കൽ മേഖലകളില്‍ സൗദിവൽക്കരണം 2022 ഡിസംബർ 20 ന് നിലവിൽവരും. ഈ മേഖലകളില്‍ 25 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. 12,000 സ്വദേശികള്‍ക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്‌ഷ്യം. അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുക.
ഡ്രൈവിംഗ് സ്‌കൂളുകളിലെ സൗദിവൽക്കരണം അടുത്ത ഒക്‌ടോബർ മൂന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. നിബന്ധന നിലവില്‍ വരുന്നതോടെ ഡ്രൈവിംഗ് സ്‌കൂളുകളിലെ വിദേശ തൊഴിലാളികൾ ആകെ ജീവനക്കാരുടെ 10 ശതമാനത്തിൽ കൂടാന്‍ പാടില്ല. 8,000 ലേറെ സ്വദേശികൾക്കാണ് ഈ മേഖലയില്‍ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നത്.
ഒക്‌ടോബർ ഒന്നു മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശിവല്‍ക്കരണം നിലവില്‍ വരും. 70 ശതമാനം സൗദിവൽക്കരണം നിര്‍ബന്ധമാകും. 11,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം.
ലീഗൽ കൺസൾട്ടൻസി, നിയമ സ്ഥാപനങ്ങളിൽ സ്വദേശി വല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ 5,000 ലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാകും. രണ്ടു ഘട്ടമായാണ് ഈ മേഖലയില്‍ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കുന്നത്. ആദ്യഘട്ടം സെപ്റ്റംബർ 30 മുതലും രണ്ടാം ഘട്ടം 2022 സെപ്റ്റംബർ 20 മുതലും നിലവിൽ വരും. ആദ്യ ഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തിൽ 70 ശതമാനം സ്വദേശിവൽക്കരണവുമാണ് പാലിക്കേണ്ടത്.
ഒക്‌ടോബർ ഒന്നു മുതല്‍ സിനിമാ മേഖലയിൽ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കും. 3,000 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്‌ഷ്യം.
ഈ വര്‍ഷം ഡിസംബർ 30 മുതല്‍ കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കും. രണ്ടായിരത്തില്‍ അധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം. 70 ശതമാനം സ്വദേശിവൽക്കരണമാണ് ഈ മേഖലയില്‍ മൊത്തത്തില്‍ നടപ്പാക്കേണ്ടത്.
- സൗദിയില്‍ ഉള്ള സമയത്ത് രജിസ്റ്റർ ചെയ്ത തവക്കല്‍ന തിരിച്ചു പോകുമ്പോള്‍ ചില രാജ്യങ്ങളില്‍ തുറക്കാന്‍ സാധിക്കില്ല എന്ന് പറയുന്നു. യു.എ.ഇ വഴിയോ മാലി വഴിയോ സൗദിയിലേക്ക് പോകുകയാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തവക്കല്‍ന തുറന്ന് ഉപയോഗിക്കാന്‍ സാധിക്കുമോ?
യു.എ.ഇ വഴിയോ മാലി വഴിയോ പോകുമ്പോഴും തവക്കല്‍ന തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്,ബഹ്റൈൻ, ഖത്തർ, ഒമാൻ, ജോർദാൻ, അൾജീരിയ, സുഡാൻ, സൊമാലിയ, മൊറോക്കോ, ടുണീഷ്യ, ജിബൂട്ടി, പലസ്തീൻ, ലിബിയ, ഈജിപ്ത്, മൗറിറ്റാനിയ, ബോസ്നിയ ഹെർസഗോവിന, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ലെബനൻ, നൈജീരിയ, എറിത്രിയ, എത്യോപ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം, നോർവേ, ഓസ്ട്രിയ, അമേരിക്ക, ജപ്പാൻ, ഗ്രീസ്, സ്പെയിൻ, എസ്റ്റോണിയ, ഇറ്റലി, അൻഡോറ, അയർലൻഡ്, ഐസ്ലാൻഡ്, ബ്രൂണെ, ബെൽജിയം, പോളണ്ട്, ഫെഡറൽ റിപ്പബ്ലിക്ക് ഓഫ്, ജർമ്മനി, റൊമാനിയ, സാൻ മറിനോ, സ്ലൊവാക്യ. സ്ലൊവേനിയ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഫിൻലാൻഡ്, സൈപ്രസ്, കസാക്കിസ്ഥാൻ, ക്രൊയേഷ്യ, കാനഡ, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, ലിച്ചെൻസ്റ്റീൻ, മാൾട്ട, മലേഷ്യ, മൊണാക്കോ, ന്യൂസിലാന്റ്, നെതർലാന്റ്സ്, മോണ്ടിനെഗ്രോ, മാലിദ്വീപ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ തവക്കല്‍ന തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.
- സൗദിയിലേക്ക് ഖുദൂം പ്ലാറ്റ് ഫോം രജിസ്ട്രേഷന്‍ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ 23 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്നും പറയുന്നത് ശരിയാണോ?
സമൂഹ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എങ്കിലും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര മന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ ഇത്തരമൊരു വാര്‍ത്ത പുറത്തു വിട്ടിട്ടില്ല. മന്ത്രാലയങ്ങള്‍ പുറത്തു വിട്ട സെപ്റ്റംബർ 23 മുതൽ നിലവിൽ വരുന്ന പുതിയ മാർഗ്ഗ നിർദേശങ്ങളില്‍ വിദേശികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല.
യൂട്യൂബിലൂടെയും ടിക്ക് ടോക്കിലൂടെയുമാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഖുദൂം പ്ലാറ്റ് ഫോം വിദേശികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനായി വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി പുതുതായി ഉണ്ടാക്കിയ സംവിധാനം എന്ന നിലയിലാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇവ തമ്മില്‍ ബന്ധമില്ല. ഓഗസ്റ്റ് 26 ന് തന്നെ ഖുദൂം പ്ലാറ്റ് ഫോം അബ്ഷിറിൽ ചേർത്തിട്ടുണ്ട്.
- എന്റെ കമ്പനി ഒരു ദിവസം പോലും ഉച്ചക്ക് വിശ്രമം അനുവദിച്ചിട്ടില്ല. തുറസ്സായ സ്ഥലത്ത് ചൂടില്‍ തന്നെയാണ് ഞങ്ങളുടെ ജോലി. കഴിഞ്ഞ രണ്ടു മാസത്തില്‍ അധികമായി ഇങ്ങിനെ തന്നെയാണ്. അത്യാവശ്യ സര്‍വീസ് ആയതിനാല്‍ ഇങ്ങിനെ ജോലിയെടുപ്പിക്കുന്നത് നിയമ പ്രകാരമാണ് എന്നാണ് ഞങ്ങളുടെ സൂപ്പര്‍വൈസര്‍ പറയുന്നത്. ഇത് ശരിയാണോ?
നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയും തസ്തികയും ഏതാണെന്ന് വ്യക്തമാക്കാത്തതിനാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തുറസായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് മധ്യാഹ്ന വിശ്രമ നിബന്ധന അധികൃതര്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 15 ന് നിലവില്‍ വന്ന ഈ നിബന്ധന കഴിഞ്ഞ ബുധനാഴ്ചയോടു കൂടി അവസാനിക്കുകയും ചെയ്തു.
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമായിരുന്നില്ല. നിബന്ധനകളോടെ തൊഴിലാളികളെ ജോലിയെടുപ്പിക്കാനുള്ള അനുവാദം നല്‍കിയിരുന്നു. എങ്കിലും ജോലി ചെയ്യുന്ന സമയങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണ്.
- സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ലീവ് അനുവദിച്ചു തരുന്നില്ല. ഈ ദിവസം ജോലി ചെയ്‌താല്‍ എന്റെ നിയമ പരമായ അവധി നഷ്ടമാവുമോ?
സൗദി ദേശീയ ദിനമായി ആഘോഷിക്കുന്ന നവംബര്‍ 23 നിര്‍ബന്ധമായും അവധി ദിനം ആയിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ മേഖലയിലേയും പൊതു മേഖലയിലേയും എല്ലാ തൊഴിലാളികള്‍ക്കും അവധി നല്‍കണം.
ദേശീയ ദിനം അവധി ദിവസങ്ങളില്‍ ആവുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം അവധി നല്‍കണം എന്നാണ് തൊഴില്‍ നിയമം അനുശാസിക്കുന്നത്. ഈ വര്‍ഷം ദേശീയ ദിനം വ്യാഴാഴ്ച ആയതിനാല്‍ അന്ന് തന്നെ അവധി നല്‍കണം.
അവധി ദിവസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ അത്യാവശ്യമായ ജോലികളില്‍ ഏര്‍പ്പെടെണ്ടി വരുന്ന സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ ആ ദിവസം ഓവര്‍ടൈം വേതനം നല്‍കേണ്ടതാണ്. കൂടാതെ മറ്റൊരു ദിവസം തൊഴിലാളിക്ക് അവധിയും നല്‍കണം.
- സൗദിയില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് മാറ്റുമെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പറയുന്നത് ശരിയാണോ?
ഭാഗികമായി ശരിയാണ്. ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ പിഴ യഥാസമയം അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് മാറ്റുന്ന പരിഷ്കാരങ്ങളെ കുറിച്ച് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തന്നെ നിയമ ലംഘകനെ കൊണ്ട് പിഴ അടക്കാന്‍ നിര്‍ബന്ധിതനാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. എന്നാല്‍ ഇത് നിലവില്‍ നടപ്പിലായിട്ടില്ല. സമീപ ഭാവിയില്‍ ഈ വ്യ്വവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.
- എന്റെ കമ്പനി എന്നോട് കരാര്‍ പുതുക്കാന്‍ ആവശ്യപ്പെടുന്നു. കരാര്‍ ഡിജിറ്റല്‍ ആക്കുന്നതിന് വേണ്ടിയാണ് എന്നാണ് പറയുന്നത്. പഴയ കരാറില്‍ ഇല്ലാത്ത ചില പുതിയ നിബന്ധനകള്‍ കൂടി പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്?
രാജ്യത്തെ തൊഴില്‍ മേഖല വ്യവസ്ഥാപിതമാക്കുക, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി-തൊഴിലുടമ തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക, തൊഴില്‍ വിപണി മേല്‍നോട്ടവും നിരീക്ഷണവും കൂടുതല്‍ എളുപ്പമാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തി മന്ത്രാലയം സമീപ കാലത്ത് കൊണ്ട് വന്ന നിരവധി പരിഷ്കാരങ്ങളുടെ ഭാഗമായാണ് തൊഴില്‍ കരാറുകള്‍ എഴുതപ്പെട്ടതെന്ന നിലയില്‍ നിന്നും മാറ്റി ഡിജിറ്റല്‍ ആക്കുന്നത്.
സ്ഥാപനങ്ങള്‍ തൊഴിലാളികളുമായുള്ള തൊഴില്‍ കരാറുകള്‍ ഖിവ പോര്‍ട്ടല്‍ വഴി ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിനായി തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുവാനാണ് മാനവ ശേഷി- സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
അടുത്ത വര്‍ഷം (2022) മുതല്‍ കടലാസില്‍ എഴുതപ്പെട്ട തൊഴില്‍ കരാറുകള്‍ ഔദ്യോഗികമായി കണക്കാക്കില്ല. ഇതുമൂലം തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ലേബര്‍ ഓഫീസുകളും കോടതികളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇത്തരം കരാറുകള്‍ അംഗീകരിക്കില്ല.
എന്നാല്‍ തൊഴിലാളികളുടെ സമ്മതം കൂടാതെ നിലവിലുള്ള കരാറില്‍ മാറ്റം വരുത്താനോ പുതിയ വ്യവസ്ഥകള്‍ കൂട്ടി ചേര്‍ക്കാനോ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. പുതിയ കരാറുകള്‍ ഉണ്ടാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. നിലവിലുള്ള കരാറില്‍ മാറ്റം വരുത്തുന്നതിന് തൊഴിലാളിയുടെ രേഖാ മൂലമായ സമ്മതം ആവശ്യമാണ്.
- സൗദിയില്‍ ക്വാറന്റൈൻ അഞ്ച് ദിവസമാക്കി കുറച്ചു കൊണ്ടുള്ള പുതിയ വ്യവസ്ഥ എന്ന് മുതലാണ് നിലവില്‍ വരുന്നത്?
നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തി അഞ്ചു ദിവസമാക്കിയ ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 മണി മുതൽ പ്രാബല്യത്തില്‍ വരും.
- ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ക്വാറന്റീൻ ആവശ്യമുണ്ടോ?
നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം (ഇമ്മ്യൂണ്‍ ആയ) രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിൻ കുത്തിവെപ്പെടുക്കാത്ത 18 വയസിന് താഴെ പ്രായമുള്ള കുട്ടികളിള്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
ഇങ്ങിനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എട്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് അഞ്ചാമത്തെ ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പ് വരുത്തേണ്ടതാണ്.
- ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിന്‍ എടുക്കാത്ത 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ഹോം ക്വാറന്റീൻ മതിയാകുമോ?
മതിയാകില്ല. ഇങ്ങിനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 18 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ള ആശ്രിതർക്ക് മറ്റുള്ളവരെപ്പോലെ അഞ്ച് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനും ആർ.ടി.പി.സി.ആർ പരിശോധനകളും ബാധകമായിരിക്കും.
- സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?
സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുക.
നിലവിലെ തൊഴിലുടമ തന്റെ അബ്ഷിർ അക്കൌണ്ട് വഴി സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണം. തൊഴിലാളി തന്റെ അബ്ഷീർ അക്കൗണ്ട് വഴി ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷ അംഗീകരിക്കണം. അതിനു ശേഷം പുതിയ തൊഴിലുടമ തന്റെ അബ്ഷിർ അക്കൗണ്ട് വഴി അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നതോടെ പുതിയ സ്പോണ്‍സറിലെക്കുള്ള സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകും.
സ്പോണ്‍സറുടെ കീഴില്‍ ഒന്നിലധികം ഹൗസ് ഡ്രൈവര്‍മാരോ ഒരേ പ്രൊഫഷനില്‍ കൂടുതല്‍ തൊഴിലാളികളോ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയുള്ള സ്‌പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകില്ല.
- ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്തിരുന്ന ഐ ടി തസ്തികയില്‍ ജോലി ചെയ്തതിന് പിടിയിലായി തര്‍ഹീല്‍ വഴിയാണ് നാട്ടിലേക്ക് എത്തിയത്. ഇനി എനിക്ക് ഉംറ ചെയ്യാനായി സൗദിയിലേക്ക് വരാന്‍ സാധിക്കുമോ?
നിയമ ലംഘനത്തിന് പിടികൂടി തര്‍ഹീല്‍ വഴിയാണ് നാട് കടത്തിയത് എങ്കിലും ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുവാദമില്ല.
- ഞാന്‍ സൗദിയില്‍ നിന്നും ആസ്ട്രസെനക വാക്സിന്‍ ഒരു ഡോസ് എടുത്ത് നാട്ടില്‍ എത്തിയതാണ്. പിന്നീട് നാട്ടില്‍ നിന്നും കോവി ഷീല്‍ഡ് ഒരു ഡോസ് കൂടി എടുത്തു. ഇപ്പോള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആണ്. എനിക്ക് ക്വാറന്റൈന്‍ ഇല്ലാതെ സൗദിയിലേക്ക് നേരിട്ട് വരാന്‍ സാധിക്കുമോ?
ഇല്ല. സൗദിയില്‍ നിന്ന് തന്നെ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് തിരിച്ചെത്താനുള്ള അനുവാദമുള്ളൂ. തവക്കല്‍നയിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് അല്ല ഇവിടെ കണക്കിലെടുക്കുക, സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന കാര്യത്തിനാണ് പ്രഥമ പരിഗണന. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ എടുത്ത് കോവിഡ് മൂലം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.
- സൗദിയില്‍ ഞാന്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ആ ദിവസം വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ ബുക്കിംഗ് റദ്ദാക്കി മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമോ?
ബുക്കിംഗ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിയാല്‍ മതിയാകും. ഒന്നമാത്തെ ഡോസിന് ഇങ്ങിനെ കാന്‍സല്‍ ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു എങ്കിലും രണ്ടാമത്തെ ഡോസിന് ബുക്കിംഗ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ മറ്റൊരു ദിവസത്തേക്ക് തിയ്യതി മാറ്റി ബുക്ക് ചെയ്യാനുള്ള അനുമതിയുണ്ട്.
- എന്റെ റൂമില്‍ താമസിക്കുന്നയാള്‍ക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ അബ്ഷീര്‍ ഇല്ല. എന്റെ മൊബൈല്‍ നമ്പരില്‍ രണ്ടു അബ്ഷീര്‍ അക്കൌണ്ട് എടുക്കാന്‍ സാധിക്കുമോ?
ഇല്ല. ഒരു നമ്പരില്‍ ഒരു അബ്ഷീര്‍ അക്കൌണ്ട് മാത്രമേ തുറക്കാന്‍ സാധിക്കൂ. ഇങ്ങിനെ ഉപയോഗിക്കുന്ന ആ മൊബൈല്‍ നമ്പര്‍ മറ്റൊരാള്‍ അബ്ഷീറിന് വേണ്ടി മുന്‍പ് ഉപയോഗിക്കാത്ത നമ്പര്‍ ആയിരിക്കുകയും വേണം.
- സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്മ്യൂണ്‍ ആയവരെ കഴിഞ്ഞ ദിവസം ദമ്മാം വിമാന താവളത്തില്‍ നിന്നും 15 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവത്തില്‍ വിമാന കമ്പനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ?
ആ നിര്‍ഭാഗ്യകരമായ സംഭവം വിമാന കമ്പനിയുടെ മാത്രം ജാഗ്രത കുറവ് കൊണ്ടാണെന്ന് വിലയിരുത്താന്‍ സാധിക്കില്ല. യാത്രക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായി എന്ന് വേണം അനുമാനിക്കാന്‍. കാരണം ആര്‍ക്കൊക്കെ ഏതൊക്കെ സാഹചര്യത്തിലാണ് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക എന്ന് വ്യക്തമായി തന്നെ ആഭ്യന്തര മന്ത്രാലയവും ഗാകയും (General Authority of Civil Aviation) വ്യക്തമായി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പരസ്യപ്പെടുത്തിയിടുന്നു. അത് പ്രകാരം സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട വരുന്നതിനുള്ള അനുവാദം നല്‍കിയിട്ടുള്ളൂ.
തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമതായി മാത്രം വരുന്ന ഒരു വിഷയമാണ്. പ്രഥമ പരിഗണന സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കുക എന്ന മാനദണ്ഡത്തിനു മാത്രമാണ്. അതിനാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായതായും അനുമാനിക്കാം.
- എന്റെ നാട്ടുകാരന്റെ ബക്കാല നടത്തിപ്പിനായി ഞാന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ നിയമ പ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ബക്കാലയില്‍ വരുത്തേണ്ടത്?
ഒരു ബക്കാല നിയമാനുസൃതമാവണം എങ്കില്‍ പുതിയതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നിഷ്കര്‍ഷിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പൊതുവായ മാനദണ്ഡങ്ങള്‍ക്ക് പുറമേ പ്രത്യേകമായ നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധനകളും വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
പൊതുവായ നിബന്ധനകള്‍ താഴെ കൊടുക്കുന്നു:
- ബക്കാലയിലെ ബോർഡിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും കാണാവുന്ന തരത്തില്‍ ബോര്‍ഡില്‍ ദൃശ്യമായിരിക്കണം.
- ബക്കാലയുടെ ലൈസൻസുകൾ എളുപ്പത്തിൽ കാണുന്ന നിലക്ക് സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം.
- ബക്കാലയില്‍ നടക്കുന്ന വഴിക്ക് 80 സെന്റിമീറ്ററിൽ കുറയാത്ത വീതിയുണ്ടാകണം.
- ഉൽപന്നങ്ങൾ നിലത്ത് വെച്ച് വില്‍ക്കാന്‍ പാടില്ല. ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള റാക്കുകള്‍ ഉണ്ടായിരിക്കണം. ആ റാക്കുകൾ ലോഹമോ ചില്ലോ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം.
- ബക്കാലയിലെ കാഷ് മെഷീൻ കംപ്യൂട്ടറുമായും ബാർകോഡ് റീഡറുമായും ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനവുമായും ബന്ധിപ്പിച്ചതാകണം.
കൂടാതെ പ്രത്യേകമായ നിബന്ധനകള്‍ സ്ഥാപനങ്ങള്‍ക്ക് പൊതുവായി മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നു. ഈ മാറ്റങ്ങള്‍ പ്രായോഗികമാക്കാനായി ആവശ്യത്തിനു സമയവും മന്ത്രാലയം നല്‍കിയിരുന്നു.
രണ്ടു ഘട്ടങ്ങളിലായാണ് ഇങ്ങിനെ സമയം നല്‍കിയത്. ഒന്നാം ഘട്ടം 2020 നവംബർ 22 നും രണ്ടാം ഘട്ടം 2021 ജൂൺ 29 നും അവസാനിച്ചു. ഇനിയും മാനദണ്ഡങ്ങള്‍ പാലിക്കത്തവക്ക് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.
ആദ്യ ഘട്ടത്തില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നതിനാണ് മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നത്:
- സ്ഥാപനത്തില്‍ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുക.
- സ്ഥാപനത്തിലെ എല്ലാ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തുക.
- സ്ഥാപനത്തില്‍ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തുക.
- സ്ഥാപനത്തില മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക.
രണ്ടാം ഘട്ടത്തില്‍ കുറച്ചു കൂടി വിപുലമായ മാറ്റങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നത്. മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ താഴെ കൊടുക്കുന്നു:
- സ്ഥാപനത്തിന്റെ ഉൾവശം കാണാൻ കഴിയുന്ന തരത്തിലുള്ള വലിച്ചു തുറക്കാവുന്ന ഡോർ ഉണ്ടായിരിക്കണം.
- സ്ഥാപനത്തില്‍ ഇലക്‌ട്രോണിക് ഇൻവോയ്‌സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കണം.
- സ്ഥാപനത്തിന്റെ മുൻവശം പൂർണമായും സുതാര്യമായിരിക്കണം.
- സ്ഥാപനത്തിനകത്തു മുഴുവൻ വെളിച്ചം ലഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്തിയിരിക്കണം.
- സ്ഥാപനത്തിന്റെ തറയും മേൽക്കൂരയും ചുമരുകളും റാക്കുകളും സൂക്ഷിച്ചിരിക്കണം.
- സ്ഥാപനതിലേക്കുള്ള സാധനങ്ങള്‍ സംഭരിച്ചു വെക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിരിക്കണം.
- ഭക്ഷ്യവസ്തുക്കളിൽ നിന്ന് സുരക്ഷിതമായ അകലത്തില്‍ ആയിരിക്കണം ശുചീകരണ സാധനങ്ങള്‍ സൂക്ഷിക്കേണ്ടത്.
- ശീതീകരണ, ഫ്രോസൻ യൂനിറ്റുകളും സമീപ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിചിരിക്കണം.
- ഫസ്റ്റ് എയിഡ് ബോക്‌സ്, അഗ്നിശമനോപകരണങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം.
ഇത്രയും സംവിധാനങ്ങള്‍ ഒരു ബക്കാലയില്‍ ഉണ്ടായിരിക്കണം. ഈ സജ്ജീകരണങ്ങള്‍ ഒരുക്കാനായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അനുവദിച്ച സമയ പരിധിയും അവസാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇനി പരിശോധനകള്‍ പ്രതീക്ഷിക്കാം. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയനാവേണ്ടി വരും.
- ഞാന്‍ റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു. എനിക്ക് എന്റെ സ്പോണ്‍സറുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുമോ?
വ്യക്തികളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മുന്‍പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് നിലവിൽ വ്യക്തികളുടെ പേരിൽ നിന്ന് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മന്ത്രാലയം അനുവാദം നല്‍കുന്നില്ല. ഒരേ തൊഴിലുടമക്കു കീഴിലുള്ള സ്ഥാപനമാണെങ്കിൽ കൂടി ഇതിന് അനുവാദം നല്‍കുന്നില്ല.
- സ്വകാര്യ മേഖകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൗദി അറേബ്യയില്‍ തൊഴില്‍ നിയമ പ്രകാരം മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടോ? ട്രേഡിംഗ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന വിദേശ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം എത്രയാണ്?
നിങ്ങളുടെ ശമ്പളം നിങ്ങളും സ്പോണ്‍സാറുമായുള്ള തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. സ്വദേശികളായ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട് എങ്കിലും വിദേശ തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയില്‍ മന്ത്രാലയം മിനിമം വേതനം നിശ്ചയിച്ചിട്ടില്ല. വിദേശികളായ തൊഴിലാളികളുടെ വേതനം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര സമ്മത പ്രകാരം ഒപ്പ് വെച്ച തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.
- സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും ഏതെങ്കിലും തുക പിടിച്ചു വെക്കാനോ പിടിച്ചെടുക്കാനോ തൊഴില്‍ നിയമം തൊഴിലുടമക്ക് അനുവാദം നല്‍കുന്നുണ്ടോ?
തൊഴിലാളിയുടെ തെറ്റ് മൂലമോ തൊഴിലുടമയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമോ തൊഴിലിടത്തിലെ മെഷീനറികള്‍ക്കോ വസ്തു വകകള്‍ക്കോ നാശ നഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ആ നഷ്ടം തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ തൊഴിലുടമയെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്. കേടുപാട് വന്ന മെഷീനറിയുടെയോ വസ്തുവിന്റെയോ, പ്രോഡക്റ്റിന്റെയോ കേടുപാടുകള്‍ നേരെയാക്കാനോ, അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാനോ, പുനസ്ഥാപനത്തിനോ ഉള്ള ചിലവ് തൊഴിലാളിയില്‍ നിന്നും ഈടാക്കാം.
- ഇങ്ങിനെ ഈടാക്കിയെടുക്കാനുള്ള ശമ്പളത്തിന്റെ പരിധി എത്രയാണ്?
ഇത്തരത്തില്‍ നഷ്ടം സംഭവിക്കുകയാണെങ്കില്‍ പോലും തൊഴിലാളിയുടെ അഞ്ചു ദിവസത്തില്‍ കൂരുതല്‍ ശമ്പളം ഇങ്ങിനെ ഈടാക്കിയെടുക്കാന്‍ പാടില്ല എന്ന് നിബന്ധനയുണ്ട്.
- ഏത് സാഹചര്യത്തിലാണ് തൊഴിലുടമക്ക് ഇത്തരത്തില്‍ തൊഴിലാളിയുടെ ശമ്പളം പിടിച്ചു വക്കാനോ കുറയ്ക്കാനോ സാധിക്കുന്നത്?
തൊഴിലാളിയുടെ മനപ്പൂര്‍വ്വമായ അശ്രദ്ധയോ, തെറ്റോ, തൊഴിലുടമയുടെയൊ പ്രതിനിധിയുടെയോ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമോ ആണ് നഷ്ടങ്ങള്‍ സംഭവിച്ചത് എങ്കില്‍ മാത്രമേ ഇത്തരത്തില്‍ ശമ്പളം പിടിച്ചെടുക്കാനോ കുറയ്ക്കാനോ സാധിക്കൂ. മൂന്നാമതൊരു പാര്‍ട്ടിയുടെ അശ്രദ്ധ മൂലമോ, ഇടപെടല്‍ മൂലമോ, മനുഷ്യ ശക്തിക്ക് അതീതമായ, ആര്‍ക്കും നിയന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കോ തൊഴിലാളിയുടെ വേതനം പിടിച്ചടുക്കാനോ കുറക്കാനോ പാടില്ല.
- സൗദി തൊഴില്‍ നിയമത്തില്‍ ഒരു തൊഴിലാളി തൊഴില്‍ ചെയ്യുന്ന സമയത്തിനിടക്കുള്ള വിശ്രമം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
ഒരു ദിവസം ജോലി ചെയ്യുന്നതിനിടക്ക് ഒരു തൊഴിലാളിക്ക് അര മണിക്കൂറില്‍ കുറയാത്ത സമയം ഭക്ഷണത്തിനും പ്രാര്‍ത്ഥനക്കും ആയി ചിലവഴിക്കാന്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. ഈ ഇടവേള യഥാര്‍ത്ഥ ജോലി സമയത്തോടൊപ്പം കണക്കാക്കുവാന്‍ പാടില്ല. ഇടവേളയില്ലാതെ ഒരു തൊഴിലാളിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി തൊഴില്‍ എടുപ്പിക്കരുതെന്നും തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.
- തൊഴിലാളികളുടെ ഓവര്‍ടൈം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
മേല്‍ പറഞ്ഞ നിബന്ധനകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് നിര്‍ബന്ധമായും ഓവര്‍ടൈം വേതനം നല്‍കണം. അതായത് ഒരു ദിവസം എട്ടു മണിക്കൂറില്‍ കൂടുതല്‍ അല്ലെങ്കില്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന നിശ്ചിത മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഓരോ മണിക്കൂറിനും അധിക വേതനം നല്‍കണം. തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പള പ്രകാരം നല്‍കുന്ന ഒരു മണിക്കൂറിന്റെ യഥാര്‍ത്ഥ വേതനത്തിന്റെ 5൦ ശതമാനം കൂടുതലാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്.
- അവധി ദിവസം ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് അധിക വേതനം, നല്‍കേണ്ടതുണ്ടോ?
തൊഴില്‍ നിയമ പ്രകാരം ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളിക്ക് നിര്‍ബന്ധമായി അവധി നല്‍കണം. വെള്ളിയാഴ്ചയാണ് അവധി നല്‍കേണ്ടത്. എന്നാല്‍ തൊഴില്‍ സാഹചര്യം അനുസരിച്ചു വെള്ളിയാഴ്ച ജോലി നല്‍കിയ ശേഷം ആഴ്ചയിലെ മറ്റേതെങ്കിലും ദിവസം അവധി നല്‍കാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ ലേബര്‍ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണം എന്ന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങിനെ ആഴ്ചയിലുള്ള അവധി ദിവസം ജോലി ചെയ്യുന്ന തൊഴിലാളിക്ക് ആ ദിവസം ഓവര്‍ടൈം വേതനമായി അധിക വേതനം നല്‍കണം.
- ഒരു വര്‍ഷത്തില്‍ ഒരു തൊഴിലാളിക്ക് എത്ര ദിവസം വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്?
ഒരു വര്‍ഷത്തില്‍ 21 ദിവസത്തെ അവധിയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുക. ജോലിയില്‍ അഞ്ചു വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളിക്കാണ് ഇത്രയും അവധി ലഭിക്കുക. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. എന്നാല്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉണ്ടെങ്കില്‍ തൊഴിലാളിക്ക് മുപ്പത് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹത ഉണ്ടായിരിക്കും.
- തൊഴില്‍ നിയമ പ്രകാരം ഒരു തൊഴിലാളി നിയമപരമായി ഒരു ദിവസം എത്ര മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരും?
തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസം നിയമ പരമായി ജോലിയെടുക്കേണ്ടത് എട്ടു മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും മാത്രമാണ്. അതില്‍ കൂടുതല്‍ ജോലി ചെയ്യുകയാണെങ്കില്‍ ഓവര്‍ടൈം ആയി അധിക വേതനം നല്‍കണം. ഒരു ദിവസം ഒരു തൊഴിലാളി 12 മണിക്കൂറില്‍ കൂടുതല്‍ ജോലി സ്ഥലത്ത് ചിലവഴിക്കേണ്ടതില്ല.
- മേല്‍ പറഞ്ഞ സമയത്തില്‍ കൂടുതലോ കുറവോ ആയി തൊഴിലാളികള്‍ ജോലി ചെയ്യേണ്ട അവസരങ്ങള്‍ തൊഴില്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ടോ?
ഉണ്ട്. തുടര്‍ച്ചയായി ജോലി ചെയ്യേണ്ടതില്ലാത്ത ചില ജോലികളില്‍ തൊഴിലാളികള്‍ ഒന്‍പത് മണിക്കൂര്‍ വരെ ജോലി ചെയ്യുന്നത് നിയമം അനുവദിക്കുന്നു. അത് പോലെ തന്നെ കഠിനവും അപകടകരവുമായ ജോലികള്‍ ചെയ്യേണ്ട ചില മേഖലകളിലും ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത്തരം ജോലികള്‍ ചെയുന്ന തൊഴിലാളികള്‍ ഒരു ദിവസം ഏഴു മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയെന്നും തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മുന്‍പായി തൊഴിലുടമ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്.
- റമദാന്‍ മാസത്തില്‍ തൊഴിലാളികളുടെ ജോലി സമയം തൊഴില്‍ നിയമ പ്രകാരം എത്രയാണ്?
റമദാന്‍ മാസത്തില്‍ തൊഴിലാളികളുടെ തൊഴില്‍ സമയം തൊഴില്‍ നിയമ പ്രകാരം കുറക്കുന്നു. ദിവസവും ആറു മണിക്കൂറും ആഴ്ചയില്‍ 36 മണിക്കൂറും മാത്രമാണ് സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ ജോലിയെടുക്കെണ്ടത്.
- മേല്‍ പറഞ്ഞ മണിക്കൂര്‍ നിബന്ധനകള്‍ ബാധമല്ലാത്ത വിഭാഗങ്ങള്‍ ഏതൊക്കെയാണ്?
ചില വിഭാഗങ്ങള്‍ക്ക് പ്രതിദിന തൊഴില്‍ മണിക്കൂറുകള്‍ ബാധകമാവില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം തൊഴിലാളികളുടെ മേല്‍ അധികാരവും തീരുമാനവും എടുക്കാന്‍ സാധിക്കുന്ന മാനേജ്മെന്റിലെ ഉന്നത തസ്തികകള്‍ വഹിക്കുന്നവര്‍ക്ക് ദിവസവും ജോലി ചെയ്യേണ്ട നിശ്ചിത മണിക്കൂറുകള്‍ എന്ന നിബന്ധന ബാധകമാവുന്നില്ല. അത് പോലെ തന്നെ ഏറ്റവും താഴയുള്ള തസ്തികകകളില്‍ ജോലി ചെയ്യുന്ന ജാനിറ്റര്‍, ഗാര്‍ഡുകള്‍, സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ക്കും ഈ നിബന്ധന ബാധകമാവുന്നില്ല.
- തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
ഒരു തൊഴിലാളി അയാളെ നിയമിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന തൊഴിലില്‍ എത്രത്തോളം വൈദഗ്ദ്യം ഉള്ളയാളാണോ എന്ന് തിരിച്ചറിയുന്നതിനുള്ള അവസരം തൊഴിലുടമക്ക് ലഭ്യമാവുന്നതിന് വേണ്ടിയാണ് പ്രൊബേഷന്‍ കാലാവധി തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത് പോലെ തന്നെ തൊഴിലാളിക്കും അയാള്‍ ജോലി ചെയ്യേണ്ട തൊഴില്‍ അനുയോജ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും പ്രൊബേഷന്‍ കാലാവധി സഹായിക്കുന്നു.
അത് കൊണ്ട് തന്നെ തൊഴില്‍ സാഹചര്യത്തെ കുറിച്ചും തൊഴിലിടങ്ങളെ കുറിച്ചും തൊഴിലുടമയെ കുറിച്ചും തൊഴിലാളിയുടെ വൈദഗ്ദ്യത്തെ കുറിച്ചും തൊഴിലിലുള്ള അറിവിനെയും താല്‍പ്പര്യത്തെ കുറിച്ചും പരസ്പരം മനസ്സിലാക്കി പ്രസ്തുത തൊഴിലില്‍ തുടരണോ അതോ പിരിയണോ എന്ന് തീരുമാനം എടുക്കാന്‍ പ്രൊബേഷന്‍ പിരീഡ് തൊഴിലുടമയെയും തൊഴിലാളിയും സഹായിക്കുന്നു.
- ഒരു വിദേശ തൊഴിലാളിയുടെ പ്രൊബേഷന്‍ കാലാവധി എത്ര മാസം വരെയാകാം?
പ്രൊബേഷന്‍ കാലാവധി നിശ്ചിതമായിരിക്കണം. കാലാവധി സംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ട് എങ്കില്‍ അത് തൊഴില്‍ കരാറില്‍ വ്യക്തമായി കാണിച്ചിരിക്കണം. അത് 9൦ ദിവസം വരെയാകാം. പരസ്പരം അംഗീകരിച്ചു കൊണ്ട് അതില്‍ കൂടുതല്‍ ആകാനും നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്. പ്രൊബേഷന്‍ കാലാവധിയില്‍ സിക്ക് ലീവ്, ഇരു പെരുന്നാളുകളുടെയും അവധികള്‍, എന്നിവ ഉള്‍പ്പെടുത്താന്‍ പാടില്ല. പക്ഷെ പ്രൊബേഷന്‍ കാലാവധി 18൦ ദിവസത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന് തൊഴില്‍ നിയമത്തില്‍ നിബന്ധനയുണ്ട്. എന്നാല്‍ ടീച്ചര്‍മാരുടെ പ്രൊബേഷന്‍ കാലാവധി രണ്ടു വര്‍ഷം വരെയാകാം എന്നു നിയമത്തില്‍ പറയുന്നുണ്ട്.
- പ്രൊബേഷന്‍ കാലാവധിയില്‍ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ സാധിക്കുമോ?
ഏതെങ്കിലും ഒരാള്‍ക്ക് മാത്രമാണ് (തൊഴിലാളിക്കോ അതോ തൊഴിലുടമക്കോ) പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള അനുമതി ഉള്ളത് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ ഇരു പാര്‍ട്ടികള്‍ക്കും പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള അനുവാദം തൊഴില്‍ നിയമം നല്‍കുന്നുണ്ട്.
- പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ?
പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ തൊഴിലുടമക്കോ തൊഴിലാളിക്കോ നഷ്ട പരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ല.
- പ്രൊബേഷന്‍ പിരീഡിലെ ഇ.എസ്.ബി (End of Srvice Benefit) ലഭിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ടോ?
പരസ്പര സമ്മത പ്രകാരമുള്ള തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുന്ന തൊഴിലാളികള്‍ക്ക് ആണ് ഇ.എസ്.ബിക്ക് അര്‍ഹതയുള്ളത്. രണ്ടു വര്‍ഷത്തെ സേവന കാലാവധിയും ബാധകമാണ്. പ്രൊബേഷന്‍ പിരീഡില്‍ പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യമായ ഇ.എസ്.ബി ലഭിക്കാനുള്ള അര്‍ഹത ഇല്ല.
- പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കി വിദേശ തൊഴിലാളി നാട്ടിലേക്ക് തിരിക്കുകയാണെങ്കില്‍ ആ ചിലവ് ആരാണ് വഹിക്കേണ്ടത്?
വിദേശ തൊഴിലാളിയാണ് ജോലി രാജി വെച്ച് കരാര്‍ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്നതെങ്കില്‍ തിരിച്ചു പോക്കിനുള്ള മുഴുവന്‍ ചിലവും അയാള്‍ തന്നെ വഹിക്കേണ്ടി വരും. പ്രസ്തുത വിദേശ തൊഴിലാളി ആ ജോലി ചെയ്യുന്നതിന് കാര്യ പ്രാപ്തി ഇല്ലാത്തവനോ യോഗ്യത ഇല്ലാത്തവനോ എന്ന് മനസ്സിലാക്കി തൊഴിലുടമ പ്രൊബേഷന്‍ പിരീഡില്‍ അയാളെ പിരിച്ചു വിടുകയാണെങ്കിലും തിരിച്ചു വരുന്നതിനുള്ള മുഴുവന്‍ ചിലവും വിദേശ തൊഴിലാളി തന്നെ വഹിക്കേണ്ടി വരും.
- ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ പിരീഡ് നിഷ്കര്‍ഷിക്കുന്നുണ്ടോ?
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്ന 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 9൦ ദിവസം വരെ പ്രൊബേഷന്‍ കാലാവധി നിശ്ചയിക്കാവുന്നതാണ്. ഈ ദിവസ പരിധിക്കുള്ളില്‍ പ്രസ്തുത തൊഴിലാളി ഈ ജോലിക്ക് യോഗ്യനല്ലെന്ന് തൊഴിലുടമക്ക് വ്യക്തമായാല്‍ അയാളെ പിരിച്ചു വിടാന്‍ നിയമം അനുവദിക്കുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളിയുടെ ബാധ്യതകള്‍ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ല.
- സൗദി തൊഴില്‍ നിയമത്തില്‍ ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
തൊഴില്‍ കരാറാണ് ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ രംഗത്തെ ഭരണഘടന എന്ന് വേണമെങ്കില്‍ പറയാം. തൊഴില്‍ കരാര്‍ പ്രകാരമാണ് അയാളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എല്ലാം നിര്‍ണ്ണയിക്കപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 21 ന് ദേശീയപരിവര്‍ത്തന പദ്ധതി, വിഷന്‍ 2൦3൦ യുടെ ഭാഗമായികൊണ്ട് വന്ന തൊഴില്‍ നിയമ ഭേദഗതിയിലും തൊഴില്‍ കരാറിന് ഏറ്റവും പ്രധാനമായ ഒരു പങ്കാണ് നിര്‍വചിക്കുന്നത്. സ്പോണ്‍സറുടെ അനുമതി ഇല്ലാതെ ഫൈനല്‍ എക്സിറ്റ് എന്ന പുതിയ ഭേദഗതി പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ കരാറുമായി ബന്ധപ്പെട്ട് കിടക്കുന്നു.
തൊഴില്‍ കരാര്‍ എഴുതപ്പെട്ടതായിരിക്കണം. അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധമായും ഡിജിറ്റല്‍/ഇലക്ട്രോണിക് രൂപത്തില്‍ ഉള്ളതായിരിക്കണം. തൊഴിലാളിയുടേയും തൊഴിലുടമയുടെയും പക്കല്‍ തൊഴില്‍ കരാറിന്റെ ഓരോ കോപ്പിയും ഉണ്ടായിരിക്കണം. അതില്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും പേരുകള്‍, രാജ്യം, പരസ്പരം തീരുമാനിച്ച് ഉറപ്പിച്ച വേതനം, ജോലിയുടെ തരം, ജോലി ചെയ്യേണ്ട ലൊക്കേഷന്‍, ജോലി തുടങ്ങേണ്ട തിയ്യതി, തൊഴില്‍ കരാറിന്റെ കാലാവധി എന്നിവ പൊതുവായി ഉണ്ടാവണം.
- തൊഴിലാളികള്‍ക്ക് എഴുതപ്പെട്ട കരാര്‍ ഇല്ലെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സമാവില്ല എന്ന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ?
തൊഴില്‍ നിയമത്തില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച പൊതു വ്യവസ്ഥകളില്‍ ചില ഒഴിവു കഴിവുകള്‍ നല്‍കുന്നുണ്ട്. ഇത് പ്രകാരം എഴുതപ്പെട്ട തൊഴില്‍ കരാര്‍ ഇല്ലെങ്കിലും തൊഴില്‍ നിയമത്തിലെ പൊതുവായ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് ലഭിക്കും എന്നുണ്ട്. കൂടാതെ ആനുകൂല്യങ്ങളും മറ്റും നിര്‍വചിക്കേണ്ടി വരുമ്പോള്‍ തൊഴിലാളിക്ക് അനുകൂലമായ് അതീരുമാനം എടുക്കണമെന്നും തൊഴില്‍ നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.
കൂടാതെ നിലവില്‍ തൊഴില്‍ കരാര്‍ എഴുതിയിട്ടില്ലെങ്കിലും തൊഴിലാളിക്കോ തൊഴിലുടമക്കോ ഏതു സമയത്തും തൊഴില്‍ കരാര്‍ എഴുതാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഉണ്ട് എന്നും വ്യവസ്ഥയുണ്ട്. അത് കൊണ്ട് തന്നെ ഇതുവരെ എഴുതപ്പെട്ട കരാര്‍ ഇല്ലെങ്കിലും തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട പൊതുവായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുമായിരുന്നു.
എന്നാല്‍ ഈ മാര്‍ച്ച് 21 ന് നിലവില്‍ വന്ന നിയമ ഭേദഗതി പ്രകാരം തൊഴില്‍ കരാര്‍ എഴുതപ്പെട്ടതും വ്യവസ്ഥകള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടതും ആയിരിക്കണം. പഴയ നിബന്ധനകള്‍ ഭേദഗതി ചെയ്തതായി മന്ത്രാലയം വ്യക്തമക്കിയിട്ടില്ലെങ്കിലും പുതിയ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധം തന്നെയാണ്. പുതിയ തൊഴിലാളി രാജ്യത്തേക്ക് പ്രവേശിക്കുന്നതും തൊഴില്‍ കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.
2022 മുതല്‍ ഇലക്ട്രോണിക് കരാറുകള്‍ മാത്രമേ മാനവശേഷി വികസന മന്ത്രാലയവും ലേബര്‍ ഓഫീസുകളും തൊഴില്‍ കോടതികളും അംഗീകരിക്കുകയുള്ളൂ. തൊഴില്‍ തര്‍ക്കമോ നിയമ നടപടികളോ ഉണ്ടായാല്‍ നിയമ സാധുത ലഭിക്കണമെങ്കില്‍ തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്.
- പൊതുമേഖലയിലെ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാണോ?
ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പബ്ലിക് കോര്‍പറേഷനുകളിലും ജോലിയെടുക്കുന്നവര്‍ക്ക് എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധമല്ല. അവരെ നിയമിക്കുന്നതിനായി ബന്ധപ്പെട്ട അധികാര സ്ഥാപനം നല്‍കിയ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍, അല്ലെങ്കില്‍ നിയമനത്തിന്റെ തീരുമാനം വ്യക്തമാക്കുന്ന രേഖ മാത്രം മതിയാകും.
- സൗദിയിലെ നിലവിലെ തൊഴില്‍ നിയമം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമല്ലെങ്കില്‍ ഏതു നിയമ പ്രകാരമാണ് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്നത്?
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്നത് അറബ് വര്‍ഷം 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരമാണ്.
- ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം അഥവാ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഏത് നിയമത്തിന്റെ പരിധിയില്‍ പെടുന്നു
1434 ലെ 6൦5 നമ്പര്‍ പ്രകാരമുള്ള മന്ത്രി തല തീരുമാനം ചില സാഹചര്യങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള സാഹചര്യങ്ങളും അനുമതിയും വ്യക്തമാക്കുന്നു. 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരമുള്ള രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച നിയമത്തിനോട് അനുബന്ധമായാണ് ഈ വ്യവസ്ഥകള്‍.
- സൗദിയിലെ എക്കണോമിക് സോണുകളിലെ കാര്യങ്ങളില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഏതു അധികാര സ്ഥാപനങ്ങളാണ്?
സൗദിയില്‍ തിരഞ്ഞെടുക്കപ്പെട്ട തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ എക്കണോമിക് സിറ്റികളും ഇന്റസ്ട്രിയല്‍ സിറ്റികളും ഉണ്ട്. ഇന്റസ്ട്രിയല്‍ സിറ്റികളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സൗദി ഇന്റസ്ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റിയും എക്കണോമിക് സിറ്റികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് സാഗിയ (സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി) യുമാണ്. വിസ, വിസ പുതുക്കല്‍, വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ നിയമങ്ങളുടെ സ്ഥാപനം തുടങ്ങിയ കാര്യങ്ങളില്ലെല്ലാം ഇത് ഒരു ഫാസ്റ്റ് ട്രാക്ക് ഗവര്‍മെന്റ് അധികാര സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.
- സൗദിയില്‍ തൊഴില്‍ നിയമ പ്രകാരം നിശ്ചിത കാല തൊഴില്‍ കരാര്‍ (Fixed Term Contracts), അനിശ്ചിത കാല (Indefinite Term) തൊഴില്‍ കരാര്‍ എന്നിങ്ങനെയുള്ള തൊഴില്‍ കരാറുകള്‍ നിലവിലുണ്ടോ?
സൗദിയിലെ തൊഴില്‍ നിയമ പ്രകാരം സാങ്കേതികമായി മേല്‍ പറഞ്ഞ രണ്ടു തരം തൊഴില്‍ കരാറുകള്‍ നിലവിലുണ്ട്. പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കരാറിന്റെ കാലാവധിയുടെ അടിസ്ഥാനത്തിലാണ് ഈ തരം തിരിവ്. പക്ഷെ പുതിയതായി സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളുടെയും തൊഴില്‍ കരാറുകള്‍ സാങ്കേതികമായി നിശ്ചിത കാല തൊഴില്‍ കരാറുകള്‍ തന്നെയാണ്.
ചില അവസരത്തില്‍ തൊഴിലാളി തൊഴില്‍ കരാറിന് ശേഷവും തുടരാന്‍ തീരുമാനിക്കുകയും തൊഴില്‍ കരാര്‍ പുതുക്കാതിരിക്കുകയുമാണെങ്കില്‍ ആ കരാര്‍ അനിശ്ചിത കാല തൊഴില്‍ കരാറായി മാറുകയും ചെയ്യുന്നുണ്ട്. മൂന്ന് തവണയില്‍ അധികം കരാര്‍ തുടര്‍ച്ചയായി പുതുക്കുകയോ അല്ലെങ്കില്‍ നാലോ അതിലധികമോ വര്‍ഷത്തില്‍ അധികം തൊഴില്‍ കരാറിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയോ ചെയ്യുന്ന അവസരത്തില്‍ ഒരു നിശ്ചിതകാല തൊഴില്‍ കരാര്‍ അനിശ്ചിത കാല കരാറായി മാറുന്നു.
എന്നാല്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ കാലാവധി ഇഖാമയുമായും ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നത് ഇഖാമയിലെ കാലാവധി അനുസരിച്ചായിരിക്കും. അതിനാല്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ അനിശ്ചിത കാല കരാറുകള്‍ ആയി കണക്കാക്കപ്പെടില്ല.
- പ്രത്യേക പദ്ധതിക്ക് വേണ്ടി കൊണ്ട് വരുന്ന തൊഴിലാളികള്‍ക്ക് കരാറുകളുടെ മേല്‍ പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാണോ?
ഒരു പ്രത്യേക പ്രൊജക്റ്റിനു വേണ്ടി കൊണ്ട് വരുന്ന തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ആ ജോലി പൂര്‍ത്തീകരിക്കുന്നതോട് കൂടി പൂര്‍ത്തിയാകുന്നു. അതോടെ ആ തൊഴില്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യപ്പെടുമെന്നും തൊഴില്‍ നിയമത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
- വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കില്‍ ഏതു തിയ്യതിയാണ് കരാര്‍ അവസാനിക്കുന്നതായി കണക്കാക്കുക?
വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ നിശ്ചിതകാല തൊഴില്‍ കരാറുകള്‍ ആണ്. അതില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഉണ്ടായിരിക്കണം. തൊഴില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കില്‍ തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റിന്റെ/ഇഖാമയുടെ കാലാവധി അവസാനിക്കുന്നതോട് കൂടി വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതായും നിയമപരമായി കരുതാം.
- റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്ന വിദേശ തൊഴിലാളിയുടെ ചിലവുകള്‍ വഹിക്കേണ്ടത് ആരാണ്?
വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്ന വിദേശ തൊഴിലാളിയുടെ ചിലവുകള്‍ വഹിക്കേണ്ടത് തൊഴിലുടയാണെന്ന് തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനുള്ള റിക്രൂട്ട്മെന്റ് ഫീസ്, ഇഖാമ എടുക്കുന്നതിനുള്ള ചിലവ്, വര്‍ക്ക് പെര്‍മിറ്റ് എടുക്കുന്നതിനുള്ള ചിലവ്, ഇഖാമയുടെയും വര്‍ക്ക് പെര്‍മിറ്റിന്റെയും പുതുക്കുന്ന കാലാവധി വൈകിയാല്‍ വരുന്ന പിഴ, തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷമുള്ള ഫൈനല്‍ എക്സിറ്റ്, തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷം തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് എന്നിവയും നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം റീ എന്‍ട്രി ഫീസ് വഹിക്കേണ്ടത് ഇപ്പോള്‍ തൊഴിലാളിയാണ്.
- ഒരു വിദേശ തൊഴിലാളിയുടെ വര്‍ക്ക് പെര്‍മിറ്റ് സംബന്ധിച്ച് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?
ഒരു വിദേശ തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് ഇഖാമ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. ഇഖാമ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു നല്‍കുന്നത് മാനവ ശേഷി, സാമൂഹിക വികസന തൊഴില്‍ മന്ത്രാലയമാണ്. വര്‍ക്ക് പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ തൊഴില്‍ ചെയ്തു തുടങ്ങാനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കിയാല്‍ മാത്രമേ തൊഴിലില്‍ തുടരാനും സാധിക്കൂ എന്നതിനാല്‍ തൊഴിലാളിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ രേഖയായി വര്‍ക്ക് പെര്‍മിറ്റ് മാറുന്നു. കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒരു വിദേശ തൊഴിലാളിക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നത്. നിയമപരമായി അംഗീകാരം കിട്ടിയ മാര്‍ഗ്ഗങ്ങളിലൂടെ ഒരു തൊഴില്‍ ചെയ്യുന്നതിനായി രാജ്യത്തേക്ക് നിയമ പരമായി പ്രവേശിക്കുന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുക.
അതായത് ഒരു സ്ഥാപനം അതിലേക്ക് ഒരു നിശ്ചിത തൊഴില്‍ ചെയ്യുന്നതിനായി വിദേശത്ത് നിന്നും തൊഴിലാളിയെ റിക്രൂട്ട് ചെയ്യണം എന്നാവശ്യപ്പെട്ടു മന്ത്രാലയത്തെ സമീപിക്കുമ്പോള്‍ മാത്രമാണ് ആ നിശ്ചിത തൊഴിലിലേക്ക് വിദേശത്ത് നിന്നും തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനായി വിസ അനുവദിച്ചു നല്‍കുന്നത്. അതായത് ഈ വിസ ഉപയോഗിച്ചു രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു വിദേശ തൊഴിലാളിക്കാണ് ആ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് മന്ത്രാലയം അനുവദിച്ചു നല്‍കുന്നത്. ആ നിശ്ചിത തൊഴില്‍ ചെയ്യുന്നതിനുള്ള പ്രൊഫഷനല്‍ യോഗ്യതകള്‍ ആ തൊഴിലാളിക്ക് ഉണ്ടായിരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്.
- സൗദിയിലെത്തുന്ന ഒരു വിദേശ തൊഴിലാളി പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നത് തൊഴില്‍ നിയമപരമായി എത്രമാത്രം കുറ്റകരമാണ്?
ഒരു തൊഴിലാളിയെ ഏതു തൊഴില്‍ ചെയ്യുന്നതിനാണോ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്, ആ തൊഴില്‍ ചെയ്യാന്‍ മാത്രമേ ആ തൊഴിലാളിക്ക് അനുമതി നല്‍കുന്നുള്ളൂ. വിദേശ തൊഴിലാളിയെ അയാളുടെ പ്രൊഫഷനില്‍ അല്ലാത്ത ജോലി ചെയ്യാന്‍ തൊഴിലുടമ അനുവാദം നല്‍കരുത് എന്ന് തൊഴില്‍ നിയമം പ്രത്യേകം നിഷ്കര്‍ഷിക്കുന്നു. തൊഴിലാളിയും അയാളുടെ പ്രൊഫഷന്‍ അല്ലാത്ത ജോലി ചെയ്യുവാന്‍ പാടുള്ളതല്ല.
തൊഴിലാളിയുടെ പ്രൊഫഷന്‍ ഇഖമയിലും വര്‍ക്ക് പെര്‍മിറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ പ്രൊഫഷനിലുള്ള തൊഴിലിനു വിരുദ്ധമായ തൊഴില്‍ ചെയ്യുകയാണെങ്കില്‍, പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍, തര്‍ഹീല്‍ വഴി നാട് കടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ ആയിരിക്കും അയാള്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ രാജ്യത്തെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുമ്പോള്‍ പിടിയിലാകുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നവരാണ്. ഉദാഹരണമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി മറ്റു തൊഴിലുകള്‍ ചെയ്യുന്ന മലയാളികള്‍ അടക്കം ഒരുപാട് പേര്‍ സമീപ ദിവസങ്ങളില്‍ പിടിയിലായിട്ടുണ്ട്.
പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നതിന് നിയമപരമായ അനുമതിയിള്ള, നിയമ പ്രകാരമുള്ള നടപടികളിലൂടെ പ്രൊഫഷന്‍ മാറുകയാണ് വേണ്ടത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷന്‍ മാറി ജോലി ചെയ്യാം.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J7RfoIaOLXmBBTi86vwmpv
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial