SAUDI ARABIA
സൗദി അറേബ്യയിലെ പുതിയ കഫാല നിയമം. ലഭിക്കുന്നത് പ്രതീക്ഷിച്ചതിലേറെ

പ്രവാസ ലോകം ഏറെ കാത്തിരുന്ന വൻ പ്രഖ്യാപനമാണ് കഴിഞ്ഞ നവംബർ നാലിന് രാജ്യത്തുണ്ടായത്. നിബന്ധനകൾക്ക് വിധേയമായി വിദേശ തൊഴിലാളികൾക്ക് സ്‌പോൺസറുടെ അനുമതിയില്ലാതെ സ്‌പോൺസർഷിപ്പ് മാറുന്നതിനും എക്സിറ്റ്, റീ എൻട്രി വിസകൾ ലഭിക്കുന്നതിനും അവസരം ഒരുക്കുന്ന പുതിയ നിയമ ഭേദഗതി അടുത്ത വർഷം മാർച്ചിൽ നിലവിൽ വരും. ഈ സാഹചര്യത്തിൽ സൗദിയിലെ പ്രവാസികൾക്ക് 2011 മുതൽ സൗജന്യ നിയമ ഉപദേശങ്ങളും അറിവുകളും പകർന്നു കൊടുക്കുന്ന പ്രമുഖ പ്രവാസി നിയമ വിദഗ്ധനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ഷിയാസ് കുഞ്ഞിബാവയുമായി പ്രവാസി കോർണർ എഡിറ്റർ ബൈജു ജോണി നടത്തുന്ന അഭിമുഖം.
- അടുത്ത വർഷം മാർച്ച് മുതൽ സൗദി അറേബ്യയുടെ തൊഴിൽ മേഖലയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കുന്ന നിയമ ഭേദഗതി നിലവിൽ വരാൻ പോകുകയാണ്. പുതിയ സ്‌പോൺസർഷിപ്പ് നിയമത്തെ എങ്ങിനെ വിലയിരുത്തുന്നു?
കഴിഞ്ഞ നവംബർ നാലിന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തു വിട്ട നിയമ ഭേദഗതി നടപ്പിലാക്കുകയാണെങ്കിൽ അക്ഷരാർത്ഥത്തിൽ അത് സൗദി അറേബ്യയുടെ തൊഴിൽ മേഖലയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റി മറിക്കും എന്ന കാര്യത്തിൽ സംശയമില്ല. നിയമം സൽമാൻ രാജാവിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗം അംഗീകരിച്ചു കഴിഞ്ഞതാണ്. അതുകൊണ്ട് അതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്തത് കൊണ്ട് ഫലമില്ല. അത് അനുവദനീയവുമല്ല. പക്ഷേ അത് നടപ്പിലാക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും ഭേദഗതിയുടെ ഫലം ഉണ്ടാവുക.
തൊഴിൽ മേഖല ശുദ്ധീകരിക്കുന്നതിനുള്ള പുതിയ നിയമങ്ങളൊൽ ഒന്ന് മാത്രമാണ് ഈ നിയമം. അബ്ദുള്ള രാജാവിന്റെ കാലം മുതൽക്ക് തന്നെ തൊഴിൽ നിയമത്തിൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ ആരംഭിച്ചിരുന്നു. സ്വദേശിവൽക്കരണം, നിതാഖാത്, ഫ്രീ വിസക്കെതിരെയുള്ള കർശന നിലപാട്, വേതന സുരക്ഷാ നിയമം, സ്വയം വിലയിരുത്തൽ നിയമം, ബിനാമി ബിസിനസ് വിരുദ്ധ നിയമം അങ്ങിനെ പല പുതിയ നിയമങ്ങളും നടപ്പിലാക്കിയിട്ടുണ്ട്, ഇപ്പോഴും തുടരുന്നുമുണ്ട്.
എങ്കിലും പല സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വിദേശ തൊഴിലാളിക്ക് എത്ര തവണ സ്‌പോൺസർഷിപ്പ് മാറാം, തൊഴിൽ കരാർ അവസാനിക്കുന്നതിന് മുൻപായി സ്‌പോൺസർഷിപ്പ് മാറുന്ന തൊഴിലാളികൾക്ക് വേണ്ടി നിലവിലെ തൊഴിലുടമകൾ ഒടുക്കിയ ഫീസുകളും അതിന്റെ നഷ്ടപരിഹാരവും, ഒരു സ്ഥാപനത്തിൽ തൊഴിൽ മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന തൊഴിലാളികളുടെ അനുപാതം അങ്ങിനെ പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. ഉടനെ പുറത്ത് വരാൻ സാധ്യതയുള്ള ഈ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഇത്തരം അവ്യക്തതകൾക്ക് വിരാമമുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
- സ്‌പോൺസറുടെ അനുവാദമില്ലാതെയുള്ള സ്‌പോൺസർഷിപ്പ് മാറ്റവും ഫൈനൽ എക്സിറ്റും റീ എൻട്രിയും പോലുള്ള പുതിയ നിയമ ഭേദഗതികൾ നിലവിൽ വരുമ്പോൾ വിദേശികളായ തൊഴിലാളികൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?
തൊഴിൽ കരാറാണ് തൊഴിലാളികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഭേദഗതി നിലവിൽ വരുന്നതോടെ ഏറ്റവും പ്രധാനപ്പെട്ട രേഖയായി തൊഴിൽ കരാർ മാറും. തൊഴിലാളികൾ ശ്രദ്ധിച്ചില്ലെങ്കിൽ തൊഴിൽ കരാറിലെ നിബന്ധനകൾ പ്രകാരം നിയമ ഭേദഗതി മൂലം അനുവദിച്ചു തന്നിട്ടുള്ള സ്‌പോൺസർഷിപ്പ് മാറ്റം എന്ന ഏറ്റവും പ്രധാനപ്പെട്ട ആനുകൂല്യം വരെ നഷ്ടപ്പെടാം.
തൊഴിൽ കരാർ അവസാനിക്കുന്നതോടെ സ്‌പോൺസറുടെ സമ്മതമില്ലാതെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കും എന്നതാണ് നിയമ ഭദഗതിയിലെ ഏറ്റവും പ്രധാനമായ ഒരു വകുപ്പ്. എന്നാൽ തൊഴിൽ കരാറിൽ കരാർ കാലാവധി അവസാനിച്ചാൽ പ്രസ്തുത തൊഴിലാളിയെ തൊഴിൽ മാറാൻ അനുവദിക്കില്ല എന്ന നിബന്ധന ഉണ്ടെങ്കിൽ തൊഴിലാളിക്ക് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കാതെ ഫൈനൽ എക്സിറ്റിൽ തിരിച്ചു പോകേണ്ടി വരും. ഈ അവസരത്തിൽ സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകില്ല.
- സൗദി അറേബ്യയിൽ നിന്നും വിദേശ തൊഴിലാളികളെ ഘട്ടം ഘട്ടമായി പൂർണ്ണമായും ഒഴിവാക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണോ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്ക്കാരങ്ങൾ?
അങ്ങിനെ വിലയിരുത്തുന്നത് ശരിയല്ല. വിദേശികളെ പൂർണ്ണമായും തൊഴിൽ മേഖലയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാൻ സമീപ ഭാവിയിലൊന്നും സൗദി അറേബ്യക്ക് സാധിക്കില്ല. കാരണം സ്വകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളിലും പൂർണ്ണമായ തോതിലുള്ള സ്വദേശിവൽക്കരണം നിർബന്ധമാക്കാനുള്ള വിദഗ്ദരായ മാനവ വിഭവശേഷി ഇപ്പോൾ സൗദി അറേബ്യക്കില്ല. അത് കൊണ്ട് തൊഴിൽ മേഖലയിൽ വിദഗ്ദരായ വിദേശ തൊഴിലാളികൾക്കും, ഏറ്റവും താഴ്ന്ന തരത്തിലുള്ള ജോലികൾ ചെയ്യുന്ന വിദേശികൾക്കും സൗദി അറേബ്യയിൽ എപ്പോഴും അവസരമുണ്ടാകും.
- സൗദിയിലെ തൊഴിൽ മേഖലയിൽ വിദേശികൾ ഭീഷണിയാണ് എന്ന തരത്തിലുള്ള മനോഭാവം പ്രവാസികൾക്ക് ദോഷം ചെയ്യുന്നുണ്ടോ?
സൂക്ഷമമായി നിരീക്ഷിച്ചാൽ ആ മനോഭാവം അറേബ്യക്കില്ലെന്ന് മനസ്സിലാക്കാൻ സാധിക്കും. വിദഗ്ദരായ വിദേശ തൊഴിലാളികളല്ല, മറിച്ച് തൊഴിൽ രഹിതരായ സ്വദേശികളാണ് രാജ്യത്തിന് ഭീഷണി. സൗദി അറേബ്യയുടെ തൊഴിൽ മേഖലയിലെ പരിഷ്കാരങ്ങളെ അറബ് വസന്തത്തിനും മുല്ലപ്പൂ വിപ്ലവത്തിനും മുൻപുള്ള കാലഘട്ടമെന്നും അതിന് ശേഷമുള്ള കാലഘട്ടമെന്നും വിശേഷിപ്പിക്കാനാണ് എനിക്ക് താൽപ്പര്യം. തൊഴിലില്ലായ്മ ഒരു രാജ്യത്തിന്റെ ഭരണത്തെ എങ്ങിനെ ബാധിക്കുമെന്ന് ഈജിപ്തിലും മറ്റും ഉണ്ടായ യുവാക്കളുടെ സമരം അറബ് രാജ്യത്തെ ഭരണാധികാരികൾക്ക് വ്യക്തമാക്കി കൊടുത്തു.
ആ സാഹചര്യത്തിൽ മൊറോക്കോയിൽ അവധിയിലായിരുന്ന അന്നത്തെ സൗദി ഭരണാധികാരി അടിയന്തിരമായി രാജ്യത്ത് തിരിച്ചെത്തി. റിയാദിലും മറ്റും തുടങ്ങിയേക്കാമായിരുന്ന യുവാക്കളുടെ പ്രതിഷേധ നീക്കങ്ങളെ ഇല്ലാതാക്കി. എല്ലാം സുരക്ഷിതമായെങ്കിലും തൊഴിലില്ലാത്ത യുവജനങ്ങൾ സൗദിയിൽ എത്രയേറെ അപകടകരമാണ് എന്ന് ഭരണാധികാരികൾക്ക് കാണിച്ചു കൊടുത്തു. അതിൽ നിന്നാണ് സ്വദേശികൾക്ക് തൊഴിൽ സാധ്യതകൾ ഉറപ്പ് വരുത്തുന്ന നിതാഖാത്തിന്റെ തുടക്കം. ദീർഘദർശിയായ അബ്ദുല്ല രാജാവിന്റെ നിർദ്ദേശ പ്രകാരം അന്നത്തെ തൊഴിൽ മന്ത്രി ആദിൽ ഫഖീഹ് തുടങ്ങി വെച്ച നിതാഖാത് പരിഷ്ക്കാരങ്ങൾ ഇപ്പോൾ ലെവിയിലും കൂടുതൽ മേഖലകളിലേക്കുള്ള സ്വദേശിവൽക്കരണ വ്യാപനത്തിലേക്കും എത്തി നിൽക്കുന്നു.
- ചില സ്‌പോൺസർമാർ തുടർന്ന് പോരുന്ന സ്‌പോൺസർഷിപ്പ് സംബന്ധമായ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുവാൻ ഈ നിയമം പര്യാപ്തമാണോ?
ശമ്പളം നൽകാതിരിക്കുക, ഇഖാമ പുതുക്കി നൽകാതിരിക്കുക എന്നിവയാണ് സൗദി അറേബ്യയിൽ ചില സ്‌പോൺസർമാരുടെ ഭാഗത്ത് നിന്നും സാധാരണയായി കാണപ്പെടുന്ന നിയമ ലംഘനങ്ങൾ. ഇതിനെ തുടർന്നുണ്ടാകുന്ന അന്യായമായ ഹുറൂബും മറ്റൊരു പ്രധാന നിയമ ലംഘനമാണ്. എന്നാൽ പുതിയ ഭേദഗതി പ്രകാരം തൊഴിലുടമ മൂന്ന് മാസം തുടർച്ചയായി ശമ്പളം നൽകാതിരിക്കുക, തൊഴിലാളിയുടെ വർക്ക് പെർമിറ്റ്, വിസ, ഇഖാമ കാലാവധി അവസാനിക്കുക എന്നീ സാഹചര്യങ്ങളിൽ സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള അവസരം തൊഴിലാളിക്ക് നൽകുന്നുണ്ട്.
ഇവിടെ നമ്മൾ കൗതുകത്തോടെ കാണ്ടേണ്ട ഒരു കാര്യം ഇത് രണ്ടും പുതിയ നിയമല്ല എന്നതാണ്. നിലവിലെ നിയമ പ്രകാരവും തുടർച്ചയായി മൂന്ന് മാസം ശമ്പളം ലഭിക്കാത്ത അവസ്ഥയിലും ഇഖാമ എടുത്തു ലഭിക്കാത്ത സാഹചര്യത്തിലും തൊഴിലാളിക്ക് തൊഴിലുടമക്കെതിരെ പരാതി നൽകി സ്‌പോൺസർഷിപ്പ് മാറ്റം ഉൾപ്പെടെയുള്ള പരിഹാരം നേടാനും സാധിക്കും.
- പുതിയ ഈ നിയമ ഭേദഗതികൾ സ്‌പോൺസറുടെ നിയമ ലംഘനത്തിനെതിരെ ലേബർ കോടതിയെ സമീപിക്കുന്ന ഒരു സാധാരണ വിദേശ തൊഴിലാളിക്ക് എത്രമാത്രം സഹായകരമാകും?
സാധാരണയായി ഒരു വിദേശ തൊഴിലാളി തൊഴിലുടമക്കെതിരെ കോടതിയിൽ പോയാൽ സിറ്റിങ്ങിന് ഹാജരാവാതെയും കേസ് നീട്ടിക്കൊണ്ട് പോവുന്ന ഒരു സാഹചര്യം ഉണ്ട്. തൊഴിലുടമക്കെതിരെ പരാതി നൽകിയാൽ പിന്നീട് ആ തൊഴിലാളിക്ക് ശമ്പളം, താമസ സൗകര്യം, ഭക്ഷണം, യാത്ര തുടങ്ങിയ സൗകര്യങ്ങൾ ഭൂരിഭാഗം കേസുകളിലും തൊഴിലുടമ നിഷേധിക്കും. ഈ സാഹചര്യത്തിൽ നിലനിലക്കാനുള്ള പണം കയ്യിലില്ലെങ്കിൽ കേസ് നീണ്ടു പോകുന്നത് തൊഴിലാളിക്ക് അസഹനീയമാകും. നാട്ടിലുള്ള കുടുംബത്തിന് പണം അയച്ചു കൊടുക്കാൻ സാധിക്കാത്തതിനൊപ്പം തന്നെ സ്വന്തമായി നിലനിൽക്കാനുള്ള പണം പോലും കയ്യിലില്ലാത്ത അവസ്ഥയിൽ പലപ്പോഴും വിദേശ തൊഴിലാളിക്ക് വിട്ടുവീഴ്ചക്ക് തയ്യാറാവേണ്ടി വരും.
ഈ സാഹചര്യം സൃഷ്ടിക്കുക എന്നത് തന്നെയാണ് കേസ് സിറ്റിങ്ങിന് ഹാജരാവാത്ത തൊഴിലുടമയുടെ ഉദ്ദേശവും. ഇതിനുള്ള പരിഹാരവും പുതിയ നിയമ ഭേദഗതിയിൽ ഉണ്ട്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്ക കേസിൽ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമയോ പ്രതിനിധിയോ രണ്ടു തവണ ഹിയറിങ് തിയ്യതിയിൽ ഹാജരാകാതിരുന്നാൽ തൊഴിലുടമയുടെ സമ്മതം കൂടാതെ സ്‌പോൺസർഷിപ്പ് മാറാം എന്നുള്ള നിയമ ഭേദഗതി അക്ഷരാർത്ഥത്തിൽ വിദേശ തൊഴിലാളികൾക്ക് അനുഗ്രഹമാകും.
- സ്‌പോൺസറെ ഏകപക്ഷീയമായി മാറ്റാൻ വിദേശ തൊഴിലാളിക്ക് അവകാശം നൽകുന്നത് ഇപ്പോൾ നിലനിൽക്കുന്ന തൊഴിൽ വിപണിയുടെ തന്നെ സ്വഭാവം മാറ്റി മറിക്കുന്നതിന് കാരണമാവില്ലേ?
സ്‌പോൺസറെ അറിയിക്കാതെ ഏകപക്ഷീയമായി സ്‌പോൺസർഷിപ്പ് മാറാം എന്ന് പുതിയ നിയമ ഭേദഗതിയിൽ എവിടെയും പറയുന്നില്ല. ഒരു വിദേശ തൊഴിലാളിയെ നിബന്ധനകൾക്ക് വിധേയമായി മറ്റൊരു രാജ്യത്ത് നിന്നും സൗദി അറേബ്യയിലേക്ക് കൊണ്ട് വരുന്ന സ്പോൺസർക്ക് തന്നെയാണ് ഈ തൊഴിലാളിയുടെ മുഴുവൻ ഉത്തരവാദിത്വവും. എന്നാൽ ഒരു തൊഴിലുടമ എന്ന സ്ഥാനത്ത് അയാൾ നിർബന്ധമായും ചെയ്യേണ്ട ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ മറ്റൊരു തൊഴിലുടമയെ കണ്ടെത്തുന്നതിനുള്ള വഴി മാത്രമാണ് പുതിയ നിയമ ഭേദഗതി ഒരുക്കി തരുന്നത്. അതും നിബന്ധനകൾക്ക് വിധേയമായി മാത്രം.
- തൊഴിൽ കരാറിന് വലിയ പ്രാമുഖ്യം കൊടുക്കാത്ത അനേകം വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന സൗദിയുടെ സ്വകാര്യ മേഖലയിൽ തൊഴിൽ കരാറിൽ ഊന്നിക്കൊണ്ടുള്ള നിയമ പരിഷ്ക്കാരം പ്രായോഗികമാണോ?
എഴുതപ്പെട്ട ഒരു തൊഴിൽ കരാർ പോലും ഇല്ലാതെ ലക്ഷക്കണക്കിന് പേർ ഇപ്പോഴും സൗദിയിൽ ജോലി ചെയ്യുന്നുണ്ടാകും. ബക്കാലയിലും ബൂഫിയകളിലും അത് പോലുള്ള ചെറുകിട, റീട്ടെയിൽ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും തൊഴിൽ കരാർ ഇല്ലാത്തവരാണ്. അവർ തൊഴിൽ നിയമ ലംഘനത്തിന് എതിരായി പരാതി ഉന്നയിക്കാൻ പോലും മെനക്കെടാറില്ല. എല്ലാം സഹിച്ചു മുന്നോട്ട് നീങ്ങുന്നു.
പക്ഷെ പുതിയ നിയമത്തിന്റെ ആനുകൂല്യം വിദേശ തൊഴിലാളികൾ മുതലെടുക്കണം. അശ്രദ്ധ മൂലം അവസരങ്ങൾ നഷ്ടമാക്കരുത്. ഉദാഹരണമായി തൊഴിൽ കരാറിന്റെ കാര്യം തന്നെ എടുക്കുക. പുതിയ നിയമ ഭേദഗതി പ്രകാരം തൊഴിൽ കരാർ അവസാനിക്കുന്നതോടെ സ്‌പോൺസറുടെ സമ്മതമില്ലാതെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കും. അത് പോലെത്തന്നെ തൊഴിലാളി ജോലിയിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മാസം കഴിഞ്ഞിട്ടും തൊഴിൽ കരാർ ലഭിക്കാതിരിക്കുക, തൊഴിൽ കരാർ ലംഘനം നടത്തുക തുടങ്ങിയ അവസരങ്ങളിൽ സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള അവസരം പുതിയ നിയമ ഭേദഗതിയിൽ ഉണ്ട്. തൊഴിൽ കരാർ പൂർത്തിയായതിന് ശേഷമാണെങ്കിൽ തൊഴിൽ മാറ്റത്തിന് നഷ്ടപരിഹാര വ്യവസ്ഥ ബാധകമാകുകയില്ല. ആദ്യ കരാർ കാലാവധി പൂർത്തിയായതിന് ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ തൊഴിൽ കരാറിലും പിന്നീടുണ്ടാകുന്ന കരാറുകളിലും ആദ്യ വർഷം തന്നെ തൊഴിൽ മാറ്റത്തിന് അർഹതയുണ്ടാകും.
പക്ഷേ ഏറ്റവും നല്ല നിയമം രാജ്യത്ത് ഉണ്ടായിട്ട് ഫലമില്ല. നിയമത്തെ കുറിച്ചുള്ള പ്രാഥമിക അവബോധം നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നവർക്കും ആ നിയമം പാലിക്കേണ്ടവർക്കും ഉണ്ടാവണം. ഉദാഹരമായി തൊഴിൽ കരാറിന്റെ കാര്യം തന്നെയെടുക്കാം. ബഹുഭൂരിപക്ഷം പേർക്കും തൊഴിൽ കരാർ ഇല്ലാത്തതിനാൽ നിയമ ലംഘനം ഉണ്ടായാലും നിവൃത്തി തേടാതെ നിസ്സംഗരാവുന്നു. എന്നാൽ എഴുതപ്പെട്ട തൊഴിൽ കരാർ ഇല്ലെങ്കിലും പൊതുവായ തൊഴിൽ നിയമ സംരക്ഷണം അവർക്ക് ലഭിക്കുമെന്ന തൊഴിൽ നിയമ ആനുകൂല്യം അവർക്കറിയില്ല. ഇതുവരെ തൊഴിൽ കരാർ എഴുതിയില്ലെങ്കിൽ തന്നെ ഇനി ഏതു സമയത്തും തൊഴിൽ കരാർ എഴുതാവുന്നതാണെന്നും അവർക്കറിയില്ല.
- ഈ പുതിയ നിയമ ഭേദഗതിയിലെ വിദേശികൾക്ക് അനുകൂലമായ വകുപ്പുകൾ തൊഴിലുടമകൾ മറികടക്കാൻ സാധ്യതയുണ്ടോ?
എത്ര നല്ല നിയമം ഉണ്ടെങ്കിലും അതിനെ മറികടക്കാനുള്ള സാമർഥ്യം പലർക്കുമുണ്ട്. ഏത് കർശനമായ നിയമം ഉണ്ടാക്കിയാലും അതിനെ മറികടക്കാനുള്ള വഴികൾ ആളുകൾ കണ്ടു പിടിക്കും. അതിന് തൊഴിലാളി, തൊഴിലുടമ വ്യത്യസമൊന്നുമില്ല. മാത്രമല്ല രൂപം നൽകിയ നിയമം ഗ്രാസ്‌റൂട്ട് ലെവലിൽ കർശനമായി നടപ്പിലാക്കിയില്ലെങ്കിൽ ആ നിയമത്തിന് ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടുത്ത കാലം വരെ സജീവമായിരുന്ന ഫ്രീവിസ സമ്പ്രദായം.
സ്‌പോൺസർഷിപ്പ് നിയമം മറികടക്കാൻ ഫ്രീവിസ സമ്പ്രദായം ഉപയോഗിക്കപ്പട്ടു. സൗദി തൊഴിൽ നിയമത്തിലോ റെഗുലേഷനുകളിലോ ഇല്ലാത്ത ഫ്രീവിസ സമ്പ്രദായം എത്ര കാലമാണ് സൗദിയുടെ തൊഴിൽ മേഖലയെ നിയന്ത്രിച്ചു നിർത്തിയത്. അത് നൂറു ശതമാനം നിയമ വിരുദ്ധമായിട്ടും എത്ര വർഷം അത് സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ നില നിന്നു. എത്ര ലക്ഷം തൊഴിലാളികൾ ആ നിയമ വിരുദ്ധ സമ്പ്രദായത്തിൽ ജോലിയെടുത്തു. സൗദിയുടെ തൊഴിൽ മേഖല ഇത്രയേറെ അധഃപതിക്കാനുള്ള ഏറ്റവും പ്രധാനമായ കാരണമായിരുന്നു ഫ്രീവിസ. പിന്നീട് കർശനമായി ആ സമ്പ്രദായം ഇല്ലാതാക്കിയെങ്കിലും ഇപ്പോഴും പല രീതിയിൽ അത് തുടർന്ന് പോരുന്നുണ്ടെന്നത് യാഥാർഥ്യമാണ്.
പിന്നീട് നിതാഖാത് വന്നപ്പോൾ സൗദി പൗരന്മാർക്ക് മാസത്തിൽ ഒരു സംഖ്യ നൽകിക്കൊണ്ട് രജിസ്റ്ററിൽ ചേർത്ത് സ്വദേശിവൽക്കരണം പാലിച്ചു. ഇപ്പോൾ ലെവിയിൽ നിന്നും രക്ഷപ്പെടാനായി ഹൗസ് ഡ്രൈവർ വിസയിൽ വന്ന് ജോലിയെടുക്കുന്ന എത്ര പേരുണ്ട്? അത് പോലെ ഈ നിയമവും നടപ്പിലായാൽ അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടു പിടിക്കും. അതെത്ര കണ്ട് നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ നിയമത്തിന്റെയും വിജയം.
- ഗാർഹിക തൊഴിലാളികളെ ഈ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്താതിരുന്നതിന്റെ യുക്തിയെന്താണ്?
ഗാർഹിക തൊഴിലാളികളെ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ല. കാരണം ഹൗസ് ഡ്രൈവർ, പാചകക്കാരൻ,വീട്ടു വേലക്കാരി, തോട്ടക്കാരൻ, ഇടയൻ തുടങ്ങിയ ഗാർഹിക വിസകളിൽ രാജ്യത്ത് എത്തിയ ഗാർഹിക തൊഴിലാളികളെ പ്രത്യേക വിഭാഗമായാണ് നിയമം കാണുന്നത്. രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ വകുപ്പുകൾ കൊണ്ട് വരുന്നത്. അവർക്ക് രാജ്യത്തെ തൊഴിൽ നിയമം ബാധകമല്ല. അത് കൊണ്ട് തന്നെ ഈ നിയമ ഭേദഗതികളും ബാധകമാവില്ല. ഇവർക്കായി പ്രത്യേക പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- പുതിയ നിയമ ഭേദഗതിയോട് സ്പോണ്സർമാരുടെ പ്രതികരണവും നിലപാടും എന്തായിരിക്കുമെന്ന് വിലയിരുത്താമോ? തൊഴിലാളികളോട് നിഷേധ നിലപാടെടുക്കാൻ സ്പോൺസർമാർക്ക് സാധിക്കുമോ?
സ്പോൺസർ നന്നായാൽ സൗദിയിലെ പ്രവാസ ജീവിതം ഏതാണ്ടൊക്കെ നന്നായി എന്ന് പ്രവാസികൾ സാധാരണയായി പറയാറുണ്ട്. അതായത് ഒരു പ്രവാസിയുടെ പ്രവാസ ജീവിത വിജയത്തിന് തൊഴിലുടമക്ക് വളരെ പ്രധാനമായ ഒരു പങ്കുണ്ട്. ഇക്കാര്യത്തിൽ വ്യക്തികളായ സ്പോൺസർമാരെയും സ്ഥാപനങ്ങളെയും കമ്പനികളെയും ഒരുപോലെ കാണാം. പുതിയ നിയമത്തിലും തൊഴിലുടമക്ക് നിർണ്ണായകമായ പങ്കുണ്ട്. സ്‌പോൺസറുടെ സമ്മതം ഉണ്ടെങ്കിൽ തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്തും മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കും. അതേ സമയം തൊഴിൽ കരാറിൽ കരാർ കാലാവധി അവസാനിച്ചാൽ പ്രസ്തുത തൊഴിലാളിയെ തൊഴിൽ മാറാൻ അനുവദിക്കില്ല എന്ന നിബന്ധന ഉണ്ടെങ്കിൽ തൊഴിലുടമ നിബന്ധനകളിൽ ഉറച്ചു നിന്നാൽ തൊഴിലാളിക്ക് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കാതെ ഫൈനൽ എക്സിറ്റിൽ തിരിച്ചു പോകേണ്ടി വരും.
അതുപോലെതന്നെ കരാർ കാലാവധി നിലനിൽക്കുമ്പോൾ തൊഴിലാളിയെ തൊഴിലുടമക്ക് പിരിച്ചു വിടാൻ സാധിക്കും. തൊഴിൽ കരാർ പ്രകാരമുള്ള നഷ്ടപരിഹാരം നൽകിയാൽ മതിയാകും. നഷ്ടപരിഹാരം തൊഴിൽ കരാറിൽ നിഷ്കർഷിച്ചിട്ടില്ലെങ്കിൽ സൗദി തൊഴിൽ നിയമത്തിലെ വകുപ്പ് 77 പ്രകാരമുള്ള, കരാറിലെ ബാക്കിയുള്ള മാസങ്ങളുടെ വേതനം നൽകി പിരിച്ചു വിടാം. ഏത് സാഹചര്യത്തിലും ഈ തുക രണ്ടു മാസത്തെ ശമ്പളത്തിൽ കുറയാൻ പാടില്ലെന്നും തൊഴിൽ നിയമത്തിൽ വ്യവസ്ഥയുള്ളതിനാൽ പിരിച്ചു വിടൽ പ്രയാസമാകില്ല.
- ഒരു വിസയിൽ സൗദിയിലെത്തി അവിടെ നിന്ന് കൊണ്ട് മറ്റൊരു നല്ല സ്പോൺസറെയോ കമ്പനിയോ കണ്ടെത്തി അവിടേക്ക് സ്‌പോൺസർഷിപ്പ് മാറാൻ ഈ നിയമം സഹായകരമാകുമോ?
അതത്ര എളുപ്പമാകില്ല. പുതിയ വിസയിൽ സൗദിയിൽ എത്തിയാൽ ഉടനെ തന്നെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് ഏകപക്ഷീയമായി മാറാൻ സാധിക്കില്ല. സൗദിയിൽ പ്രവേശിച്ചിട്ട് പന്ത്രണ്ട് മാസം പൂർത്തിയാവണമെന്ന് പുതിയ ഭേദഗതിയിൽ ഉണ്ട്. മാത്രമല്ല കരാർ കാലാവധിക്ക് മുൻപായി സ്‌പോൺസർഷിപ്പ് മാറണമെങ്കിൽ നിലവിലെ സ്‌പോൺസറുടെ അനുമതി ആവശ്യമായി വരും. സ്പോൺസർക്ക് എതിർപ്പുണ്ടെങ്കിൽ മാറ്റം എളുപ്പമാകില്ല. നിയമം നടപ്പിലാക്കാനുള്ള എക്സിക്യൂട്ടീവ് റെഗുലേഷന് ഇതുവരെ രൂപം കൊടുത്തിട്ടില്ല. നടപടിക്രമങ്ങൾ കൂടുതൽ വ്യക്തമാകാൻ അതുവരെയൊക്കെ കാത്തിരിക്കേണ്ടി വരും.
കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി സ്‌പോൺസർക്ക് നോട്ടീസ് നൽകി അറിയിക്കണം എന്നതുമാണ് വ്യവസ്ഥ. നിലവിലുള്ള തൊഴിൽ കരാർ പുതുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിക്കുകയും സേവനാനന്തര ആനുകൂല്യങ്ങൾ നൽകി തനിക്ക് വിടുതൽ നൽകണമെന്ന് അറിയിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ സ്പോൺസർക്ക് നൽകുന്ന ഈ നോട്ടീസ് പിരീഡ് കൊണ്ട് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
അത് പോലെ തന്നെ ഏതൊരു തൊഴിലുടമക്ക് കീഴിലേക്കും മാറാൻ സാധിക്കില്ല. സ്‌പോൺസർഷിപ്പ് മാറുന്ന തൊഴിലുടമകൾക്കും യോഗ്യതകൾ ബാധകമാണ്. ആ തൊഴിലുടമക്ക് സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാനുള്ള മന്ത്രാലയത്തിന്റെ വേതന സുരക്ഷാ നിയമ പ്രകാരം അർഹത ഉള്ളവർ ആയിരിക്കണം, ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് വ്യവസ്ഥ നടപ്പാക്കിയിരിക്കണം, മന്ത്രാലയത്തിന്റെ സ്വയം വിലയിരുത്തൽ പദ്ധതി നടപ്പിലാക്കിയിരിക്കണം, വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ ലഭിക്കാനുള്ള യോഗ്യത ഈ കമ്പനികൾക്ക് ഉണ്ടായിരിക്കണം തുടങ്ങിയ അടിസ്ഥാന യോഗ്യതകൾ ഉണ്ടായിരിക്കണം.
ഇതൊക്കെ വിലയിരുത്തുമ്പോൾ ഈ നിയമ ആനുകൂല്യത്തിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക വൻകിട കമ്പനികൾക്കായിരിക്കും. എന്തായാലും നിയമ ഭേദഗതിയുടെ ഗുണദോഷങ്ങൾ പൂർണ്ണമായും പുറത്ത് വരാൻ മൂന്ന് വർഷമെങ്കിലും സമയമെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
- പുതിയ നിയമ ഭേദഗതി നടപ്പിൽ വരുത്തുമ്പോൾ വിദേശ തൊഴിലാളികൾ മുൻകൂട്ടി കാണേണ്ട ചതിക്കുഴികൾ എന്തൊക്കെയാണെന്ന് വിലയിരുത്താമോ?
ചതിക്കുഴികൾ ഒരുപാടുണ്ടാകും. മുൻപ് പറഞ്ഞ പോലെത്തന്നെ ഒരു നിയമം കർശനമായി നടപ്പിലാക്കി കഴിഞ്ഞാൽ അതിനെ മറികടക്കാനുള്ള കുറുക്കു വഴികൾ കണ്ടുപിടിക്കപ്പെടും. അത് പോലെ തന്നെ ഈ നിയമ ഭേദഗതിയിലും സംഭവിക്കാം. തൊഴിൽ കരാർ ആണ് പറ്റിക്കപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു മാർഗ്ഗം. കരാർ കാലാവധി കഴിഞ്ഞാലും സ്‌പോൺസർഷിപ്പ് മാറാൻ അനുവാദം ഉണ്ടാവില്ല എന്ന് തൊഴിൽ കരാറിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിൽ പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ ബൗദ്ധിക സ്വത്തവകാശങ്ങളും മറ്റും സൂക്ഷിക്കുന്നതിനുള്ള നീക്കങ്ങൾ, കമ്പനിയുടെ രഹസ്യങ്ങൾ സൂക്ഷിക്കുന്നതിനായി കമ്പനി മാറുന്ന താക്കോൽ സ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് എതിരായി നിലവിലുള്ള നിയമത്തിലെ രഹസ്യം സൂക്ഷിക്കൽ വകുപ്പ് തുടങ്ങിയവയും തൊഴിലാളികൾക്ക് എതിരായി പ്രയോഗിക്കപ്പെടാം.
അത് പോലെ തന്നെ കരാർ കലാവധിക്ക് മുൻപായി സ്‌പോൺസർഷിപ്പ് മാറുന്നതിന് തൊഴിലാളി അപേക്ഷ നൽകിയാൽ തൊഴിലാളിയുടെ പേരിൽ അടച്ചിട്ടുള്ള ഫീസുകളും ലെവിയും മറ്റും തിരിച്ചു ലഭിക്കണമെന്ന് തൊഴിലുടമകൾ നിലപാടെടുത്തേക്കാം. ഇത് സംബന്ധിച്ച് നിയമ ഭേദഗതിയിൽ ഒന്നും പറയുന്നില്ലെങ്കിലും പിറകെ വരുന്ന എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. വ്യക്തികളായ തൊഴിലുടമകളുടെ കീഴിലും ചെറിയതും ഇടത്തരവുമായ സ്ഥാപനങ്ങളിലും കമ്പനികളുടെ കീഴിലുമെല്ലാം ജോലി ചെയ്യുന്ന തൊഴിലാളികൾ തന്നെയാണ് ഇത്തരം ഫീസുകളും മറ്റും നൽകുന്നത്. ഇതെല്ലാം നിയമ വിരുദ്ധമാണെങ്കിലും ഈ തുകകൾ തിരിച്ചു ലഭിക്കണമെന്ന് അനൗദ്യോഗികമായി നിലപാടെടുത്താൽ തൊഴിലാളിക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാവാൻ സാധ്യതയുണ്ട്.
എന്നിരുന്നാലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സ്വപ്ന പദ്ധതികൾക്ക് അനുസൃതമായി രാജ്യത്തെ തൊഴിൽ മേഖലയുടെ അടിസ്ഥാന സ്വഭാവം മാറണം എന്നതിനാലും കൂടുതൽ തൊഴിലാളി സൗഹൃദ രാജ്യം എന്ന പ്രതിച്ഛായ നേടിയെടുക്കണം എന്നതിനാലും പുതിയ ഭേദഗതി അതിന്റേതായ അർത്ഥത്തിലും വ്യാപ്തിയിലും തന്നെ നടപ്പിലാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അങ്ങിനെയാണെങ്കിൽ രാജ്യത്തെ ഒരു കോടിയിലേറെ വരുന്ന വിദേശ തൊഴിലാളികൾക്ക് ഏറെ ആശ്വാസം പകരുന്ന നിയമായിരിക്കും ഇത്.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

എന്റെ ഭാര്യ വിസിറ്റിംഗ് വിസയിലാണ് സൗദിയില്‍ എത്തിയിട്ടുള്ളത്. അഞ്ചു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞു. അതിന് ശേഷമുള്ള ആര്‍.ടി.പി.സി.ആറും കഴിഞ്ഞു. പക്ഷെ ഇപ്പോഴും തവക്കല്‍നയില്‍ സ്റ്റാറ്റസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്ന് തന്നെയാണ് ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക്?
വിസിറ്റ് വിസയിലും പുതിയ വിസയിലും സൗദിയില്‍ എത്തിയ ശേഷം ഇപ്പോള്‍ സമാനമായ പ്രശ്നം നേരിടുന്ന നിരവധി പേരുണ്ട്. അവരുടെ ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ഇതുവരെ അപ്ഡേറ്റ് ആവാത്തത് കൊണ്ടാണ് ഇപ്പോഴും തവക്കല്‍ന സ്റ്റാറ്റസ് മാറാതെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്ന് തന്നെ ഇപ്പോഴും കാണിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ചില പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വിസിറ്റ് വിസയിലും പുതിയ വിസയിലും സൗദിയില്‍ എത്തിയവര്‍ക്ക് ഈ ന്യൂനത പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു ആര്‍.ടി.പി.സി.ആര്‍ കൂടി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും അപ്പോയിന്റ്മെന്റ് എടുത്ത് ഈ ന്യൂനത പരിഹരിക്കാന്‍ സാധിക്കുമായിരുന്നു എങ്കിലും ഇവര്‍ക്ക് സിഹത്തി അപ്ളിക്കേഷന്‍ ഇല്ലാത്തത് മൂലമായിരുന്നു പ്രധാനമായും തടസ്സം നേരിട്ടിരുന്നത്.
അത് പോലെ തന്നെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്ന സ്റ്റാറ്റസ് കാണിക്കുന്നത് മൂലം ഇവര്‍ക്ക് തവക്കല്‍ന അപ്ളിക്കേഷന്‍ വഴി ആര്‍.ടി.പി.സി.ആര്‍ ബുക്ക് ചെയ്യാനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ പലരും ചെയ്തിരുന്നത്, എവിടെ നിന്നാണോ ആര്‍.ടി.പി.സി.ആര്‍ ചെയ്തത്, ആ സെന്ററില്‍ പോയി ഈ വിഷയം പറഞ്ഞു മനസ്സിലാക്കി അപ്ഡേറ്റ് ചെയ്യിക്കുക എന്നതാണ്. അതും പലപ്പോഴും പ്രായോഗികമായിരുന്നില്ല.
എന്നാല്‍ വിസിറ്റ് വിസയിലോ പുതിയ വിസയിലോ രാജ്യത്ത് എത്തിയവര്‍ക്ക് ഇപ്പോള്‍ സെഹത്തി അപ്ളിക്കേഷന്‍ വഴി ആര്‍.ടി.പി.സി.ആര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിനായി സെഹതി അപ്ളിക്കേഷന്‍ ഉണ്ടാക്കേണ്ട ആവശ്യമില്ല. ലോഗിന്‍ പേജില്‍ തന്നെയാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. അതിലൂടെ ആര്‍.ടി.പി.സി.ആര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ലോഗിന്‍ പേജില്‍ ‘Welcom to Sehhaty’ എന്നതിന് താഴെയും Create Account, Sign In എന്നതിന് മുകളിലായും ‘Covid – 19 test appointment for border ID and GCC ID holders എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. ഇതിലൂടെ അപ്പോയിന്റ്മെന്റ് എടുത്ത് ടെസ്റ്റ് നടത്തിയാല്‍ നിങ്ങളുടെ തവക്കല്‍ന സ്റ്റാറ്റസ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എന്നതില്‍ നിന്നും ഇമ്മ്യൂണ്‍ എന്നായി മാറും.
എനിക്ക് ചൊവ്വാഴ്ച യു.എ.ഇ യില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ലഭിക്കാന്‍ താമസം അനുഭവപ്പെടുന്നു എന്ന് സൗദിയില്‍ നിന്നും കഫീല്‍ വിളിച്ചു പറഞ്ഞിരുന്നു. വൈകീട്ടാണ് ഫ്ലൈറ്റ്. രാവിലെ പരിശോധനക്ക് സാമ്പിള്‍ കൊടുക്കാമെന്നാണ് കരുതിയിരുന്നത്. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക?
ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ലഭിക്കാന്‍ കാലതാമസം അനുഭവപ്പെടുന്നു എന്നത് വാസ്തവമാണ്. സമയത്തിനു റിസള്‍ട്ട് ലഭിക്കാതെ ഫ്ലൈറ്റ് വിട്ടു പോയ അനുഭവം പലര്‍ക്കും ഉണ്ടാകുന്നുണ്ട്. ഖത്തറിലും, യു.എ.ഇ യിലുമാണ് ഇപ്പോള്‍ ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. സൗദിയില്‍ നിലവില്‍ കാലതാമസം അനുഭവപ്പെടുന്നില്ല. പക്ഷെ വരും ദിവസങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. എയര്‍ ബബിള്‍ കരാര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഈ സാഹചര്യം സങ്കീര്‍ണ്ണമാക്കിയേക്കാം.
യു.എ.ഇ യില്‍ സമയത്തിനു റിസള്‍ട്ട് ലഭിക്കാത്തതിനാല്‍ യാത്രയ്ക്കു വിമാനത്താവളത്തിലെത്തിയ പലർക്കും മടങ്ങേണ്ടി വന്നിട്ടുണ്ട്. പരിശോധനയ്ക്കു എത്തുന്നവരുടെ എണ്ണം കൂടിയതും ലാബ് ജീവനക്കാരിൽ പലർക്കും കോവിഡ് ബാധിച്ചതുമാണ് ഫലം വൈകാൻ കാരണമാവുന്നത്. അത് പോലെ തന്നെ പുതിയ നിയമം അനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ഈ മാസം മുതൽ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതും അവധിക്കു ശേഷം എത്തുന്ന വിദ്യാർഥികൾക്ക് പരിശോധനാഫലം ഹാജരാക്കേണ്ടി വരുന്നതും അതോടൊപ്പം യാത്രക്കാരല്ലാത്തവർ വിമാനത്താവളത്തിൽ പരിശോധിക്കാനെത്തുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.
ഖത്തറിലും സമാന സാഹചര്യമാണുള്ളത്. ഖത്തറില്‍ സിദ്‌റ മെഡിക്കൽ സെന്ററിൽ അധികം തുക നല്‍കിയാല്‍ അടിയന്തര കേസുകളിൽ പെട്ടെന്ന് തന്നെ പരിശോധന ഫലം ലഭിച്ചിരുന്നു എങ്കിലും നിലവില്‍ അപ്പോയിന്റ്മെന്റ് ലഭ്യമാകാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അത് കൊണ്ട് മുന്‍ ദിവസങ്ങളെ പോലെ എട്ടു മണിക്കൂറിനുള്ളില്‍ റിസള്‍ട്ട് ലഭിക്കുമെന്ന പ്രതീക്ഷയില്‍ ആ സമയം കണക്കാക്കി യാത്രയ്ക്ക് തലേ ദിവസം ടെസ്റ്റ് എടുത്തവർക്ക് യാത്ര ചെയ്യാനുള്ള സാധ്യതകള്‍ ഇപ്പോള്‍ ലഭ്യമല്ലതായേക്കാം. റിസള്‍ട്ട് ലഭിക്കാന്‍ ഇപ്പോള്‍ പല സ്ഥലങ്ങളിലും സാധാരണ സമയത്തെക്കാള്‍ ആറു മടങ്ങ് സമയം എടുക്കുന്ന സാഹചര്യമാനുള്ളത്.
യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിള്ളവര്‍ യാത്ര മുടങ്ങാതിരിക്കാന്‍ അതിനനുസരിച്ച് പ്ലാന്‍ ചെയ്യുകയാണ് വേണ്ടത്. ഖത്തറില്‍ നിന്നോ യു.എ.ഇ യില്‍ നിന്നോ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ യാത്രക്കുള്ള സമയത്തിന്റെ 72 മണിക്കൂര്‍ ആയി കഴിഞ്ഞാല്‍ താമസിയാതെ തന്നെ സാമ്പിള്‍ കൊടുക്കുക.
(ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, അടിയന്തര സാഹചര്യങ്ങളിൽ പി.സി.ആർ ഇല്ലാതെ യാത്ര അനുവദിച്ചിരുന്ന സൗകര്യം കേന്ദ്രം നിർത്തലാക്കി എന്നതാണ്. അതിനാല്‍ ഉറ്റവര്‍ മരണപ്പെട്ട കാരണത്താല്‍ അടിയന്തിര യാത്രക്ക് ഒരുങ്ങുന്നവര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മുന്‍പ് ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പി.സി.ആര്‍ ഇല്ലാതെ യാത്രാനുമതി നല്‍കിയിരുന്നു എങ്കിലും ഇപ്പോള്‍ എയർസുവിധയിൽ നിന്ന് അനുമതി ലഭിക്കാത്തത് മൂലം യാത്ര മുടങ്ങും.)
എനിക്ക് ഈ മാസം 12 നാണ് നാട്ടിലേക്ക് ടിക്ക് ബുക്ക് ചെയ്തിട്ടുള്ളത്. ആ സമയത്ത് സൗദിയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ലഭിക്കാന്‍ വൈകുമെന്നും കുറച്ചു റിയാല്‍ കൂടുതല്‍ കൊടുത്താല്‍ എട്ടു മണിക്കൂറിനുള്ളില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കി തരാം എന്ന് ഒരു സുഹൃത്ത് പറയുന്നു. ഇതില്‍ എന്തെങ്കിലും അപകടമുണ്ടോ?
കുറുക്കു വഴികള്‍ എപ്പോഴും അപകടം ഉണ്ടാക്കും. സൗദിയില്‍ സമീപ ദിവസങ്ങളില്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അംഗീകാരം ഉള്ള സെന്ററുകളില്‍ നടത്തുന്ന പരിശോധനയുടെ ഫലം മാത്രമേ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കുകയുള്ളൂ. അതിനാല്‍ അക്കാര്യം ഉറപ്പു വരുത്തുക.
സൗദിയിലെ അംഗീകൃത കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ പട്ടിക സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തു വിട്ടിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു. അത് പരിശോധിച്ച്, അംഗീകാരം ഉള്ള സെന്റര്‍ ആണോ എന്ന് ഉറപ്പു വരുത്തുക.
റിയാദ് പ്രവിശ്യ
- Dr. Sulaiman Al Habib Medical Hospitals Group
- Al Borg Medical Laboratories
- SMART LAB COMPANY
- Al-Farabi Medical Laboratory Company
- Specialized Medical Center Hospital
- Dallah Hospital
- Aldara Hospital and Medical Center
- Delta Medical Laboratories Company
- Mouwasat Hospital
- Hayat National Hospital
- Saudi Ajal Laboratories for Health Services
- Nourah Medical Company
- RIYADH CARE HOSPITAL
- Dar AlQanah Medical Laboratories
- Advanced Cell Laboratory
- Alfa medical laboratories
- Tetra Medical Laboratories
- Al-Arab Medical Laboratories
- One Touch Medical Laboratories
- Alhammadi hospital – Alnuzha
- Anwa Labs
- Integrated Care Medical Laboratory
- Hospital of Rana Medical Services Company -CityMed Hospital
- ELTA LAB
- Oxyhealth Medical Center
- NATIOAL HOSPITAL
- Dr. Samir medical laboratories
- international quality lab
- Basma Medical Laboratory Company
മക്ക
- AlFarabi Laboratory
- Al Borg Medical Laboratories
- Atba AlAsr General Medical Complex
ജിദ്ദ
- Al Borg Medical Laboratories
- International Medical Center
- House of Medicine Laboratory for medical analysis
- Dr. Soliman Fakeeh Hospital
- Hospital – Ghassan Naguib Pharaon
- Jeddah National Hospital
- Abu Al Khair Polyclinic
- Tibyana Medical Labs
- Al Mamlaka Medical Labs
- Dr. Samir Abbas Hospital Laboratory
- Saudi German Hospitals Group
- High Quality Clinical Lab’s
- Abeer Medical Company
- Dr. Erfan and Bagedo General Hospital
- Almostaqbal Hospital
- New Jeddah Clinic Hospital
- Advanced Med Lab
- Noor Diagnostics and Discovery Laboratory
- Futurelab
കിഴക്കന്‍ പ്രവിശ്യ
ദമ്മാം
- Mouwasat Hospital
- Dar Afia Medical Company Clinics Complex
- Saudi German Hospital
- First Laboratory
- Arrawdha General Hospital
- Al Hokail Digital Academy Laboratory For Specialized Medical Analysis
- Al Borg Medical Laboratories
- Al Hyatt Medical Laboratory
അല്‍ ഖോബാര്‍
- Sulaiman Al Habib Medical Hospitals Group
- Almana General Hospital
- Modern Care Medical Complex Company
- AL HILAL ALZAHZBY Medical Laboratory
അല്‍ ഹസ
- Al Mousa Specialized Hospital
- Alahsa Hospital
- Johns Hopkins Aramco Healthcare
ജുബൈല്‍
- Mouwasat Hospital
ദഹറാന്‍
- Johns Hopkins Aramco Healthcare
ഖത്തീഫ്
- Al Farabi Laboratory
ഹഫര്‍ അല്‍ ബതീന്‍
- Laboratory of Maroom medical services company
- Ezdan Medical Laboratories
അസീര്‍ പ്രവിശ്യ
ഖമിസ് മുശൈത്ത്
- Al Borg Medical Laboratories
- International outstanding lab
- Saudi German Hospital
- Hayat National Hospital
- ALFA LAB
അബഹ
- Abha International Private Hospital
മദീന പ്രവിശ്യ
മദീന
- Al Borg Medical Laboratories
- Hamid S. Al-Ahmadi and Partners Company
- BndrGene Medical Lab
- AL HAKEEM MEDICAL LABS
അല്‍ ഉല
- Prince Abdulmohsen General Hospital
ജസാന്‍ പ്രവിശ്യ
ജസാന്‍
- Hayat National Hospital
- Al Borg Medical Laboratories
- Al-Waseet Medical Complex
- Alemeis medical group
- Rassurance Medical Lab
ഹായില്‍ പ്രവിശ്യ
ഹായില്‍
- IBN SINA POLYCLINIC
- ALFARABI MEDICAL LAB
തബുക് പ്രവിശ്യ
തബുക്
- Al Borg Medical Laboratories
ദുബ
- Bassam Medical Center
ഖസീം പ്രവിശ്യ
ബുറൈദ
- Sulaiman Al Habib Medical Hospitals Group
ഉനൈസ
- Hayat National Hospital
നജ്റാന്‍ പ്രവിശ്യ
ഷറൊറ
- ALFARABI MEDICAL LAB
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial