SOCIAL MEDIA
ഞെട്ടിച്ചു കളഞ്ഞു. ഇതാണ് മലയാളി, ഇതാണ് പ്രവാസ ലോകത്തെ നന്മ.

മലയാളികളായ പ്രവാസികളുടെ സഹജീവി സ്നേഹം പേര് കേട്ടതാണ്. പ്രവാസ ലോകത്ത് തന്റെ സഹജീവികൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസം അനുഭവപ്പെട്ടാൽ സഹായിക്കാൻ ഒരാളെങ്കിലും കാണും. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആയിരിക്കും ഇവർ പലപ്പോഴും സഹായത്തിനായി എത്തുന്നത്.
ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസിന്റെ വ്യാപനം തടയുന്നതിനായി തിങ്കളാഴ്ച്ച അർദ്ധരാത്രിയോടെ സൗദി അറേബ്യ അന്തരാരാഷ്ട്ര വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ത്രിശങ്കുവിലായത് ദുബായിൽ കുടുങ്ങി പോയ പ്രവാസി മലയാളികളായിരുന്നു.
ഇന്ത്യയിൽ നിന്നും നേരിട്ടുള്ള യാത്രക്ക് സൗദി വിലക്ക് പ്രഖ്യാപിച്ചപ്പോൾ ദുബായിലെത്തി പതിനാല് ദിവസത്തെ ക്വാറന്റൈന് ശേഷമാണ് പ്രവാസികൾ സൗദിയിൽ എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ യാത്ര വിലക്ക് പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചു. പലരുടെയും പക്കൽ കഷ്ടിച്ച് നിന്നുപോകാൻ മാത്രം പണം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അപ്രതീക്ഷിതമായി എത്തിയ യാത്രാ വിലക്ക് മറികടക്കാൻ പലരും യു എ ഇ യിലുള്ള ബന്ധുക്കളുടെയും സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായം തേടി. യു എ ഇ യിൽ സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്തവർ സഹായം അഭ്യർത്ഥിച്ച് സോഷ്യൽ മീഡിയയിലെ പ്രവാസി ഗ്രൂപ്പുകളിൽ പോസ്റ്റുകളിട്ടു. അത്തരത്തിലുള്ള ഒരു പോസ്റ്റിന് ലഭിച്ച പ്രതികരണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സുധീഷ് ചന്ദ്രശേഖർ എന്ന വ്യക്തിയാണ് തനിക്ക് ലഭിച്ച സഹായ അഭ്യർത്ഥന ഓൾ കേരള പ്രവാസി അസോസിയേഷൻ എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. സഹായം അഭ്യർത്ഥിച്ചയാളുടെ സഹോദരൻ ക്വാറന്റൈന് ശേഷം ഇന്ന് സൗദിയിലേക്ക് പുറപ്പെടാതായിരുന്നുവെന്നും യാത്ര വിലക്ക് മൂലം ദുബായിൽ കുടുങ്ങി കിടക്കുകയാണെന്നും അടുത്ത ദിവസം ഹോട്ടൽ റൂം ഒഴിഞ്ഞു കൊടുക്കണമെന്നും കയ്യിലെ പണമെല്ലാം തീർന്നെന്നും പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
സഹായിക്കാൻ തയ്യാറാവുന്ന വ്യക്തിക്ക് ചിലവാകുന്ന പണം നാട്ടിലോ, എവിടെയും എത്തിച്ചു തരാൻ തയ്യാറാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഫോൺ ആംബർ സഹിതമായിരുന്നു കുറിപ്പ്.
ഇതിന് ലഭിച്ച മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആഷിഖ് മട്ടൂൽ എന്ന പ്രവാസി മലയാളിയാണ് സഹായിക്കാൻ സന്നദ്ധത അറിയിച്ചത്. മറുപടിയിൽ ആഷിഖ് പറഞ്ഞത് “എന്നെ വിളിക്കാൻ പറ. പൈസ ഒന്നും വേണ്ട ബ്രോ. എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാൻ നോക്കിക്കൊള്ളാം എന്നാണ്“
നിഷ്കളങ്കവും ആത്മാർത്ഥത നിറഞ്ഞതുമായ ഈ മറുപടി പ്രവാസി മലയാളിയുടെ സഹായ സന്നദ്ധതയും സഹജീവി സ്നേഹവും നന്മയും വെളിപ്പെടുത്തുന്നതാണെന്ന് നിരവധി പേർ കമന്റുകളിൽ പറയുന്നു. സഹായം അഭ്യർത്ഥിച്ച വ്യക്തിക്ക് താമസത്തിനായി ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റൊരു റൂം ശരിയായെങ്കിലും ഈ സഹായ സന്നദ്ധതയെ പ്രകീർത്തിച്ചു കൊണ്ട് നിരവധി കമന്റുകളുമായാണ് മലയാളികൾ ആഷിഖിനെ അഭിനന്ദിച്ചത്.
LATEST
ചലഞ്ചുകളിൽ ആകൃഷ്ടരായി അനുഭവം പങ്കു വെക്കുന്നവർക്ക് കെണിയൊരുക്കുന്നവർ

സമൂഹ മാധ്യമങ്ങളിൽ സിംഗിൾ പാരന്റ് ചലഞ്ച്, ബെസ്റ്റ് കപ്പിൾ ചലഞ്ച്, ബെസ്റ്റ് മാം ചലഞ്ച് എന്നിങ്ങനെ ചലഞ്ചുകളുടെ തരംഗത്തിൽ ആകൃഷ്ടരായി സ്വന്തം അനുഭവങ്ങൾ പങ്കു വെക്കുന്നവർ ചതിക്കുഴികളിൽ പെടുന്നു. ഇത്തരക്കാരെ ലക്ഷ്യം വെച്ച് കെണിയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ സൈബർ ക്രിമിനൽ സംഘങ്ങൾ ഇന്റെനെറ്റിൽ പ്രവർത്തിച്ചു വരുന്നതായാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം.
ഇത്തരമൊരു ചലഞ്ചിൽ പങ്കെടുത്ത് കെണിയിൽ അകപ്പെട്ട ബിജു എന്ന പ്രവാസി മലയാളിയാണ് താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു മുന്നോട്ട് വന്നിട്ടുള്ളത്. ലംഗ്സ് കാൻസർ ബാധിതയായി ഭാര്യ മരിച്ചതിനെ തുടർന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളി എഴുതിയ കുറിപ്പ് . ഓൺലൈൻ മാധ്യമങ്ങൾ പലരുടെയും അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ തന്റെ സ്വകാര്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറയുകയാണ് അദ്ദേഹം.
രണ്ടു തവണയാണ് തനിക്കുവേണ്ടി സൈബർ ക്രിമിനലുകളായ സ്ത്രീകൾ കെണിയൊരുക്കിയത്. എട്ടോളം പ്രൊഫൈലുകളിൽ നിന്നും കെണിയെന്ന വ്യാജേന ലക്ഷ്യം വെച്ചെങ്കിലും താൻ കരുതിയിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ബിജു പറയുന്നു. ആ കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോഴുള്ള അനുഭവങ്ങളിൽ നിന്നും ഇപ്പോൾ തോന്നുന്നതെന്നും ബിജു പറയുന്നു.
ആ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്നാണ് എനിക്ക് കോളുകൾ വന്നതെന്ന് ബിജു പറയുന്നു. അധികവും ഫേക്ക് ഐഡിയിൽ നിന്നാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. അതിൽ കുട്ടികളെ നോക്കാമെന്നു പറഞ്ഞ് സന്ദേശം അയച്ച ഒരു സ്ത്രീയുടെ ഫേക്ക് ഐഡിയിൽ നിന്നും വന്ന കെണിയിൽ ഞാൻ കുടുങ്ങി.
സന്ദേശം വന്ന ഉടനെ അവരുടെ പ്രൊഫൈൽ താൻ പരിശോധിച്ചു. അപ്പോൾ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. അതിനാൽ താൻ അവരുമായി പ്രതികരിച്ചു. ഞാൻ ഇപ്പോൾ കുവൈറ്റിലാണുള്ളത് നാട്ടില്‍ വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.
എന്നാൽ ഉടനെ തന്നെ എനിക്ക് അവരുടെ വിഡിയോ കോൾ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാൻ ഉടനെ ആ കോൾ അറ്റന്റ് ചെയ്തു. പക്ഷേ തന്നെ കെണിയിൽ കുടുക്കാനായിരുന്നു ആ വീഡിയോ കോൾ എന്ന് കോൾ എടുത്ത ശേഷമാണ് തനിക്ക് മനസ്സിലായത്.
താൻ കോൾ എടുത്തയുടനെ മറുവശത്തുള്ള അവർ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. ചതിയാണെന്ന് മനസ്സിലായതോടെ താൻ ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയും ചെയ്തു. പക്ഷെ വീണ്ടും അവർ തന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാൻ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോൾ റെക്കോർഡ് ചെയ്തുവെന്നും ബിജു പറയുന്നു.
എന്നാൽ ഞാൻ കോൾ റെക്കോർഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആദ്യം ചെയ്ത കോളിൽ എന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും ആ കോൾ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും അവർ തന്നെ ഭീഷണിപ്പെടുത്തി. മാത്രമല്ല തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതിൽ നിന്നും ഈ വിഡിയോകോൾ പലർക്കും പങ്കുവയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി.
തുടർന്ന് തന്റെ മെസഞ്ചറിൽ നിന്നും താനാണെന്ന വ്യാജേന ഭാര്യയുടെ സുഹൃത്തുക്കൾക്കടക്കം പലർക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തിൽ അവർ സന്ദേശങ്ങൾ അയച്ചു. എന്നാൽ തന്നെ വ്യക്തമായി അറിയാവുന്നവരായതിനാൽ അവർ എന്നെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനാൽ തെറ്റിദ്ധാരണയിൽ നിന്ന് താൻ രക്ഷപ്പെട്ടു.
അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്ന് തുടർച്ചയായി എനിക്ക് വിഡിയോ കോൾ വന്നുകൊണ്ടിരുന്നു. മുൻകാല അനുഭവം ഉള്ളതിനാൽ താൻ ആ കോളുകൾ അറ്റൻഡ് ചെയ്തില്ല.
പിന്നീട് മറ്റൊരു യുവതിയുടെ പ്രൊഫൈലിൽ നിന്ന് വിവാഹാലോചനയുടെ രൂപത്തിലായിരുന്നു അടുത്ത കെണി. പക്ഷെ ആലോചന വന്ന പ്രൊഫൈലിൽ അവരുടെ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. വ്യാജ ഐഡി ആണെന്ന് സംശയം തോന്നിയതിനാൽ ഫോട്ടോ അയക്കാൻ അവരോടു ഞാൻ ആവശ്യപ്പെട്ട. എന്നാൽ ഫോട്ടോ അയക്കുന്നതിന് പകരം ഉടനെ ആ പ്രൊഫൈലിൽ നിന്ന് എനിക്ക് വിഡിയോ കോൾ വരികയാണ് ചെയ്തത്. ചതിയാണെന്ന് വ്യക്തമായതിനാൽ ആ കോൾ ഞാൻ എടുത്തില്ല. പ്രൊഫൈൽ ഫോട്ടോയുമായി റെക്കോർഡ് ചെയ്ത് സന്ദേശം അയക്കാൻ പറഞ്ഞതോടെ പിന്നെ ആ ഐഡിയിൽ നിന്നും കോൾ വന്നില്ല.
പലപ്പോഴും നമ്മളുമായി അടുത്ത് അറിയുന്നവരോ വ്യക്തമായി അറിയുന്നവരോ ആയിരിക്കും ഇതിന് പിന്നിൽ. അവർ ഇത്തരം വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കി ചതിക്കുഴികളിൽ പെടുത്തി ബ്ളാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിക്കും. തന്റെ ഒറ്റപ്പെട്ട അനുഭവമല്ലെന്നും ഒരുപാട് പേർ കെണിയിൽ വീണു പോയിട്ടുണ്ടാകുമെന്നും മാനഹാനി ഓർത്ത് പുറത്ത് പറയാതിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഇത്തരം ചതിയിൽ പെട്ട് പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ബിജു പറയുന്നു.
LATEST
വ്യത്യസ്തമായ അടവുമായി പെൺകുട്ടികളെ പിന്തുടർന്നിരുന്ന 20 കാരൻ

ഇൻസ്റ്റഗ്രാമിലൂടെ കൗമാരക്കാരായ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 20 കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഗുജറാത്ത് ഭാവന നഗർ ജില്ലയിലെ മഹുവ വില്ലേജ് സ്വദേശിയായ അൽഫാസ് ജമാനിയാണ് മുംബൈ പോലീസിന്റെ പിടിയിലായത്.
അൽഫാസിന്റെ മൊബൈലിൽ നിന്നും പെൺകുട്ടികളുടെ 700 ൽ പരം നഗ്ന ഫോട്ടോകൾ പോലീസ് കണ്ടെടുത്തു. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യഭ്യാസമുള്ള ഇയാൾ ഉള്ളിക്കമ്പനിയിൽ ജോലി ചെയ്തു വരികയാണെന്ന് സൈബർ സെൽ ഡി സി പി ഡോ. രശ്മി കരന്ദിക്കർ വ്യക്തമാക്കി.
9 മുതൽ 15 വയസ്സുള്ള പെൺകുട്ടികളെയാണ് അൽഫാസ് നോട്ടമിട്ടിരുന്നത്. അവരെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും അവരുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തും ബ്ളാക്ക്മെയിൽ ചെയ്തുമാണ് ഈ ചിത്രങ്ങൾ കൈവശപ്പെടുത്തിയതെന്ന് അൽഫാസ് കുറ്റസമ്മതം നടത്തി.
സെപ്റ്റംബർ ആറിനാണ് മൈനർമാരായ പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും പൊലീസിന് പരാതി ലഭിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളുടെ നഗ്ന ചിത്രങ്ങൾ ആരോ അയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അപ്‌ലോഡ് ചെയ്തുവെന്നായിരുന്നു പരാതി.
പരാതി ലഭിച്ചതോടെ സൈബർ പോലീസ് അന്വേഷണം തുടങ്ങി. ഐ പി നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ലൊക്കേഷൻ ഗുജറാത്തിലെ ഭാവന നഗറിലാണെന്ന് മനസ്സിലായി.പിന്നീട് പ്രത്യേക അനേഷണ സംഘത്തെ അയച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ ചോദ്യം ചെയ്തതോടെ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ തനിക്ക് ലഭിച്ചത് എങ്ങിനെയെന്ന് അയാൾ തുറന്ന് പറഞ്ഞു. മൈനർമാരായ പെൺകുട്ടികളെയും 15 വയസ്സ് വരെയുള്ള കൗമാരക്കാരികളെയും മാത്രമാണ് ഇയാൾ ലക്‌ഷ്യം വെച്ചിരുന്നത്. ഇവർക്ക് ഇയാൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കും. റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്യുന്നവരുടെ ഇയാൾ ചാറ്റ് ചെയ്യാൻ തുടങ്ങുന്നു. പിന്നീട് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്തെടുക്കുന്നു.
പിന്നീട് അവ മോർഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റുന്നു. ആ ചിത്രങ്ങൾ പ്രതിയുടെ മറ്റു ഫേക്ക് അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നു. പിന്നീട് ആ ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത് ചിത്രങ്ങളുടെ ഉടമക്ക് അയച്ചു കൊടുക്കുന്നു. ആരോ നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തുവെന്നും അത് ഡിലീറ്റ് ചെയ്യാൻ സഹായിക്കാമെന്നും ഡിലീറ്റ് ചെയ്യാനായി യൂസർ നെയിമും പാസ്‌വേർഡും ആവശ്യമാണെന്നും ധരിപ്പിച്ച് അവ കൈവശപ്പെടുത്തുന്നു.
യൂസർ നെയിമും പാസ്‌വേർഡും ലഭിച്ചു കഴിഞ്ഞാൽ ആ അക്കൗണ്ടിൽ നിന്നും ആ പെൺകുട്ടിയുടെ പെണ്കുട്ടികളായ മറ്റു സുഹൃത്തുക്കളോട് ആ പെണ്കുട്ടിയെന്ന വ്യാജേന ചാറ്റിങ് ആരംഭിക്കുന്നു. ആകാര ഭംഗി ലഭിക്കാനുള്ള മരുന്നിന്റെ പേര് പറഞ്ഞു വിശ്വസിപ്പിച്ച് ആ പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും പ്രതി കൈക്കലാക്കുന്നു.
ഇത്തരത്തിൽ കൈക്കലാക്കിയതും മോർഫ് ചെയ്തതുമായ 700 ചിത്രങ്ങൾ പരാതിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇയാൾ കുറ്റം ചെയ്യാൻ ഉപയോഗിച്ചിരുന്ന 17 വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈലുകളും പോലീസ് കണ്ടെത്തി.
പ്രതിക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെയും പോക്സോ നിയമത്തേയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
LATEST
മദാമ്മയുടെ സോഷ്യൽ മീഡിയ തട്ടിപ്പിൽ കുടുങ്ങാതെ മലയാളി യുവാവ്

ഓൺലൈനിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രമാക്കി വൻതോതിലാണ് തട്ടിപ്പുകൾ നടന്നു വരുന്നത്. പലരുടെയും ചെറുതും വലുതുമായ തുകകൾ നഷ്ടപ്പെടുന്നുണ്ട്. പലരും മാനക്കേടോർത്ത് തുറന്നു പറയാറില്ല. ചിലർ പോലീസിൽ പരാതി നൽകുമെങ്കിലും ഇത്തരം അക്കൗണ്ടുകൾ വ്യാജ അക്കൗണ്ടുകൾ ആയതിനാൽ ഒന്നും ചെയ്യാനും സാധിക്കാറില്ല.
ഇത്തരത്തിലുള്ള ഒരു തട്ടിപ്പ് പൊളിച്ചടുക്കിയ റിയാസ് കുന്നമംഗലം യുവാവ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിവരമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് ഏകദേശ മുൻധാരണ ഉണ്ടായിരുന്നത് കൊണ്ടാണ് ശിൽപി കൂടിയായ റിയാസിന് ഈ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചത്.
റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
രണ്ടുമൂന്ന് ആഴ്ചകൾക്ക് മുൻപ് Maria Smith എന്ന ഇംഗ്ലണ്ടിലുള്ള ഒരു മദാമ്മ എങ്ങനെയോ എന്റെ fb ഫ്രണ്ട്ലിസ്റ്റിൽ കയറികൂടി.. എന്നെ പരിചയപ്പെടാൻ മെസഞ്ചറിൽ മെസ്സേജ് അയച്ചു ഞാൻ മറുപടിയും കൊടുത്തു.
അവൾ എന്റെ fb പ്രൊഫൈൽ ശരിക്കും പഠിച്ചതിന് ശേഷമാണ് എനിക്ക് മെസ്സേജ് അയക്കാൻ തുടങ്ങിയത് എന്ന് അവളുടെ ഓരോ മെസ്സേജിൽ നിന്നും എനിക്ക് മനസ്സിലായി.
എന്റെ ശിൽപ്പ കലയെ കുറിച്ചും എന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും അവൾ ഒരുപാട് സംസാരിച്ചു..
അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി.
ആ മദാമ്മയുമായി ആശയവിനിമയം നടത്താൻ എനിക്ക് സഹായമായത് ഗൂഗിളിന്റെ ഓരോ ആപ്പുകളാണ് ട്ടോ.. അവൾ വിടുന്ന മെസേജ് മലയാളത്തിലാക്കാനും ഞാൻ എഴുതുന്ന മലയാളം ഇംഗ്ലീഷിൽ ആക്കാനും ആപ്പുകൾ ഉള്ളതുകൊണ്ട് ഏത് രാജ്യത്തുള്ളവരുമായി ആശയവിനിമയം നടത്താമല്ലോ.
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മദാമ്മ എന്റെ വാട്സ്ആപ് നമ്പർ ചോദിച്ചു ഞാൻ കൊടുത്തു. പിന്നീട് വാട്സാപ്പിലൂടെയായി സൗഹൃദം പങ്കുവെക്കൽ.. അവളുടെ ഫാമിലിയെ കുറിച്ച് വാതോരാതെ സംസാരിച്ചു. അവളുടെ ഭർത്താവ് പൈലറ്റ് ആയിരുന്നു ഒരു വിമാനാപകടത്തിൽ 4 വർഷം മുൻപ് മരിച്ചു.. 10 വയസുള്ള ഒരു മകനുണ്ട്. പിന്നെ അച്ഛൻ ഡോക്ടർ അമ്മ ലെക്ച്ചറൽ ബ്രദർ പൈലറ്റ് അവരുടെയൊക്കെ വിവിധ തരത്തിലുള്ള ഫോട്ടോകളും അയച്ചുതന്നു.
എന്റെ ഫാമിലിയെക്കുറിച്ചും ഒത്തിരി സംസാരിച്ചു.അങ്ങനെ ഇന്നലെ രാവിലെ അവൾ പറഞ്ഞു എന്റെ മകന്റെ പത്താമത്തെ ബർത്ത്ഡേയാണ് നാളെ (അതായത് ഇന്ന് ) അതുകൊണ്ട് നിനക്ക് ഒരു സർപ്രെയ്സ് ഉണ്ട് വൈകുന്നേരം പറയാം.. എന്റെ ഫുൾ അഡ്രസ്സ് അവൾക്ക് വേണം കൊറിയറിൽ ഇങ്ങോട്ട് അയക്കാനാണ് എന്ന്.
അപ്പോൾ ഞാൻ വിചാരിച്ചത് എന്തോ ചെറിയ ഗിഫ്റ്റ് മറ്റോ ആയിരിക്കും എന്നാണ്.. ഞാൻ അഡ്രെസ്സ് കൊടുക്കുകയും ചെയ്തു.
വൈകുന്നേരം ആറുമണിയോടു കൂടി അവൾ വാട്സാപ്പിൽ വന്നു.. ഇന്ന് ഇവിടെ കിട്ടാവുന്ന രീതിയിൽ എനിക്ക് വേണ്ടി ഗിഫ്റ്റ് എയർ കാർഗോയിൽ അയച്ചിട്ടുണ്ടെന്ന് അതിന്റെ എല്ലാ എവിഡൻസും എന്തിന് എയർ കാർഗോയുടെ എന്റെ അഡ്രസ്സിലുള്ള ഒറിജിനലിനെ വെല്ലുന്ന ബില്ലും പാർസൽ ചെയ്ത ബോക്‌സും.. അതിൽ അയച്ചിട്ടുള്ള സാധനങ്ങളുടെ ഫോട്ടോയും അയച്ചു തന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി.
916 ന്റെ രണ്ട് അടിപൊളി സ്വർണ ചെയിൻ, 916 ന്റെ ബ്രെസിലേറ്റ്, റോളക്‌സിന്റെ രണ്ട് കിടിലൻ വാച്ച്, ഒരു ifone 6, ആപ്പിളിന്റെ ലാപ്ടോപ്, അടിപൊളി സ്പ്രേ, പിന്നെ ഒരു കവറിൽ 55000 പൗണ്ട് എന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി.
ഇതൊക്കെ കണ്ട് എന്റെ കണ്ണ് തള്ളിപ്പോയി.. ആ പാർസൽ എനിക്ക് അയച്ചതിന്റെ എല്ലാ തെളിവും കോണ്ടാക്റ്റ് ചെയ്യേണ്ട പാർസൽ ബിൽ നമ്പറും അയച്ച കമ്പനിയുടെ ലിങ്കും എല്ലാം എനിക്ക് വാട്സാപ്പിൽ അയച്ചുതന്നു.
അപ്പോൾ തന്നെ എനിക്ക് ഉറപ്പായി ഇത് ഐട്ടെക്ക് പൊട്ടിക്കലാണ്.. പക്ഷെ സംശയിക്കാനുള്ള ഒരു പഴുതും തരാതെ ഇതെങ്ങനെ.
ഈ ഗിഫ്റ്റ് എന്റെ കയ്യിൽ കിട്ടാതെ അവൾക്ക് സമാധാനം ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് തുരുതുരെ മെസ്സേജ്.
എവിടെയും സംശയത്തിന്റെ നിഴൽ പോലും അവൾ തരുന്നില്ല..
ഒന്നുകിൽ അവൾക്ക് വട്ട്.. അല്ലെങ്കിൽ നമ്പർ വൺ ചീറ്റിംഗ്. പക്ഷേ എങ്ങനെ.. പാർസൽ എയർ കാർഗോയിൽ വിട്ടതിന്റെ എല്ലാ തെളിവും അവൾ തന്നിട്ടുണ്ട്.
എന്തായാലും ശ്രദ്ധയോടെ കാത്തിരിക്കുക എന്ന് ഞാൻ തീരുമാനിച്ചു.
ഏകദേശം 9 മണിയോടെ അവൾ അടുത്ത നമ്പർ ഇറക്കിയപ്പോൾ എനിക്ക് ബോധ്യമായി എത്ര നാടകീയമായാണ് അവൾ ചീറ്റിംഗ് നടത്താൻ പ്ലാൻ ചെയ്തതെന്ന്.
“ഡാർലിംഗ് എന്നോട് ക്ഷമിക്കണം ഇത്രയും വിലപ്പെട്ട സമ്മാനം നിങ്ങൾക്ക് ഞാൻ അയച്ചിട്ട് അത് നിങ്ങളുടെ കയ്യിലെത്താൻ നമ്മുടെ രാജ്യങ്ങളുടെ പോരായ്മകൾകൊണ്ട് ചെറിയൊരു തടസ്സമുണ്ട്.. ഈ പാർസൽ അവിടെ എത്തുമ്പോൾ ആ പാർസൽ കമ്പനിയിൽ കുറച്ച് പൈസ അത് കൈപ്പറ്റുന്ന ആള് അടക്കണം.. അത് ഞാൻതന്നെ ഇവിടെ അടക്കാമെന്നു അപേക്ഷിച്ചിട്ടും നിയമം അതിന് അനുവദിക്കുന്നില്ല.. അതുകൊണ്ട് നിങ്ങൾ ദയവുചെയ്ത് ആ പണം അവിടെ കെട്ടണം..”
ഈ മെസ്സേജ് വായിച്ചപ്പോൾ ഞാൻ ചിരിച്ചുപോയി.. ഇവൾ രാജസ്ഥാൻ മരുഭൂമിയിലേക്കാണല്ലോ മണൽ കയറ്റി അയക്കുന്നത്.. ഹഹഹ..
ഞാൻ ഇത് എവിടംവരെ പോകുമെന്നറിയാൻ ചോദിച്ചു എത്ര പൈസ വേണ്ടിവരും.. അപ്പോൾ ഒരു ബില്ല് അയച്ചുതന്നു 38600 രൂപ.
ഞാൻ പറഞ്ഞു എന്റെ കയ്യിൽ പൈസയില്ല മാത്രമല്ല ഇത്രയും വിലപ്പെട്ട സമ്മാനം എനിക്ക് വേണ്ട.. അതിനാൽ അത് തിരിച്ച് വാങ്ങിക്കോ എന്ന്.
ഓ ഗോഡ്, അത് കൊണ്ടുവരുന്ന ഫ്ലൈറ്റ് ഇവിടുന്ന് പുറപ്പെട്ടു ഇനി ഒന്നും ചെയ്യാൻ കഴിയില്ല.. നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും താൽക്കാലികമായി കടം വാങ്ങൂ.. പാർസൽ കയ്യിൽ കിട്ടിയ ഉടനെ അതിലെ കവറിലുള്ള 55000 പൗണ്ട് മാറിയിട്ട് ആ കടം വീട്ടിയാൽ മതി.. ഔ.. എത്ര നല്ല ഉപദേശം.
ഞാൻ ഉടനെ എന്റെ ഒരു സുഹൃത്തിനെ വിളിച്ചുവരുത്തി അവന് കാണിച്ചുകൊടുത്തു.. അവനും പറഞ്ഞു സംശയിക്കേണ്ട ഒരു അവസരവും ഇവൾ ഇതിൽ തന്നിട്ടില്ല.. എന്നാലും ഇത്രയും വിലപിടിപ്പുള്ള ഗിഫ്റ്റ് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല നാളെ ആരെങ്കിലും ബന്ധപ്പെടുമ്പോൾ അറിയാമല്ലോ എന്ന്.
അങ്ങനെ ഇത് എവിടംവരെ പോകുമെന്ന് അറിയാൻ അവളോട് ഗുഡ് നൈറ്റും പറഞ്ഞ് സുഖമായി കിടന്നുറങ്ങി..
പിന്നീട് ഇന്ന് രാവിലെ ഏകദേശം 10 മണി ആയപ്പോൾ എനിക്ക് ഒരു ഫോൺകാൾ വന്നു..
ഹിന്ദിയിൽ ഒരു പെണ്ണ്.. നിങ്ങൾക്കുള്ള ഒരു കൊറിയർ ഇംഗ്ലണ്ടിൽ നിന്നും വന്നിട്ടുണ്ട് ക്യാഷ് റെഡിയിലുണ്ടോ എന്നും ചോദിച്ച്..
എനിക്ക് ഹിന്ദിയുടെ ഒരു എബിസിഡി യും അറിയില്ലെങ്കിലും ഇംഗ്ലണ്ട്, കൊറിയർ, ക്യാഷ് എന്നതൊക്കെ മനസ്സിലായപ്പോൾ വിഷയം മേല്പറഞ്ഞതാണെന്ന് മനസിലായി.
ഇങ്ങനെ ഒരു കാൾ വന്നാൽ അങ്ങോട്ട് പറയാൻ ഞാൻ ഒരു വാക്ക് ഇന്നലെ മുതൽ പഠിച്ചു വച്ചിരുന്നു.
ക്യാഷ് റെഡി but ഒൺലി by hand എന്ന്.. ക്യാഷ് റെഡി എന്ന് പറഞ്ഞപ്പോൾ അവൾ അക്കൗണ്ട് നമ്പർ അയച്ചു തരാമെന്ന്.. അപ്പോൾ ഞാൻ പറഞ്ഞു സോറി ക്യാഷ് ഒൺലി by hand എന്ന്.. അവൾ രണ്ട്മൂന്നു തവണ No.. ക്യാഷ് അക്കൗണ്ട് വഴി എന്ന് പറഞ്ഞപ്പോൾ ഞാൻ 4-5 തവണ അങ്ങോട്ട് കടുപ്പത്തിൽ പറഞ്ഞു ഒൺലി ബൈ ഹാൻഡ് അവൾക്ക് മനസിലായി ഇത് ഒരു നടക്കും വേവൂല എന്ന് ഉടനെ അവൾ കാൾ കട്ട് ചെയ്തു.
ഉടനെ വന്നു നമ്മുടെ മദാമ്മയുടെ വാട്സാപ്പ് സന്ദേശം.. പാർസൽ നാട്ടിൽ എത്തിയെന്ന് അവൾക്ക് mail വന്നിട്ടുണ്ട്.. എത്രയും വേഗം 38600 രൂപ അയച്ചുകൊടുത്താൽ അത് പാർസൽ കമ്പനി എന്റെ വീട്ടിൽ എത്തിക്കും.
അതിലുള്ളത് മുഴുവൻ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ പാടില്ല.. അതുകൊണ്ട് എത്രയും പെട്ടന്ന് കൈപ്പറ്റണം എന്ന്.
അവളോട് ഞാൻ മറ്റൊന്ന് പറഞ്ഞു.. എനിക്ക് പൈസ ഇതുവരെയും റെഡിയായിട്ടില്ല.. നീ ഒരു സഹായം ചെയ്തു തരുമോ.
ഇത്രയും വിലപ്പെട്ട ഗിഫ്റ്റ് നീ അയച്ചതിൽ ഞാൻ സന്തോഷിക്കുന്നു.. അത് കൈപ്പറ്റാൻ എനിക്ക് ഒരു മാർഗവുമില്ല അതുകൊണ്ട് ആ 38600 രൂപ നീ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരുമോ. ആ ഗിഫ്റ്റ് കിട്ടിയ ഉടനെ ഞാൻ അതിലുള്ള 55000 പൗണ്ട് മാറിയിട്ട് ഇന്നുതന്നെ നിന്റെ അക്കൗണ്ടിലേക്ക് തിരികെ അയച്ചുതരാം.
ഹഹഹ.. ആ മെസ്സേജ് വായിച്ചയുടൻ എന്നെ 2 തെറിയും വിളിച്ച് പോയതാ ആ മദാമ്മ.. പിന്നെ ഇതുവരെയും ഒരു വിവരവും ഇല്ല.
ഇപ്പോൾ നോക്കുമ്പോൾ ആ Maria Smith എന്ന fb കിട്ടുന്നുമില്ല എന്നെ ബ്ലോക്ക് ചെയ്‌തെന്ന് തോന്നുന്നു.
NB: ഇത്തരത്തിലുള്ള പലതരം ചീറ്റിംഗിനെ കുറിച്ച് വെക്തമായ അറിവുള്ളതുകൊണ്ട് ഞാൻ ഐഡിയപരമായി അവരെ പൊളിച്ചടക്കി.. ദിനംപ്രതിയുള്ള വാർത്തകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് വിദ്യാസമ്പന്നരായ നമ്മുടെ നാട്ടിലെ പലരും ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട് എന്നാണ്. പലരും നാണക്കേട് കാരണം പരാതി കൊടുക്കാനോ മറ്റാളുകളോട് പറയാനോ മിനക്കെടാറില്ല..
ഇന്ന് എനിക്ക് വന്നതുപോലെ നാളെ നിങ്ങളെ തേടിയും വരാം ആരും അവരുടെ മോഹന വാക്ദാനങ്ങളിൽ മയങ്ങി വഞ്ചിതരാകാതിരിക്കുക.