Connect with us

LATEST

സൗദിയില്‍ സമീപ ഭാവിയില്‍ വിദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നഷ്ടം സംഭവിക്കാവുന്ന വഴികള്‍

Published

on

സൗദി അറേബ്യയില്‍ തൊഴില്‍ മേഖലയില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതിനായി കഴിഞ്ഞ എഴുപത് വര്‍ഷത്തോളമായി നില നില്‍ക്കുന്ന കഫാല സമ്പ്രദായത്തില്‍ മാറ്റം വരുത്തി തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് സ്വന്തമായി സ്പോണ്സര്‍ഷിപ്പ് മാറുന്നതിനും റീ എന്‍ട്രി, ഫൈനല്‍ എക്സിറ്റ് തുടങ്ങിയവ സ്വന്തമായി തന്നെ ചെയ്യാനുമുള്ള അവസരം ലഭ്യമാക്കി.

അതോടൊപ്പം മറുവശത്ത് തൊഴിലാളികളുടെ അറിവും നൈപുണ്യവും മാനദണ്ഡമാക്കി തൊഴില്‍ മേഖലയുടെ ഗുണ നിലവാരവും മെച്ചപ്പെടുത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. അതിനായി ഈ വര്‍ഷം ജൂലൈ മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ യോഗ്യത പരീക്ഷക്കും തുടക്കം കുറിക്കുകയാണ്.

ഇതിനെല്ലാം ഒപ്പം തന്നെ സ്വദേശികളായ യുവാക്കള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയിലെ വിവിധ തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമുള്ള ശ്രമങ്ങളും ഉര്‍ജ്ജിതമായി നടന്നു കൊണ്ടിരിക്കുന്നു. രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതിനോടൊപ്പം തന്നെ രാജ്യത്തെ തന്ത്രപരമായ മേഖലകളിലെ തസ്തികകളില്‍ സ്വദേശികള്‍ ഉണ്ടായിരിക്കണം എന്ന മുന്‍ഗണനയോട് കൂടിയാണ് സ്വദേശിവല്‍ക്കരണം ഉര്‍ജ്ജിതമാക്കുന്നത്.

ആരോഗ്യ മേഖല, എഞ്ചിനീയറിംഗ് മേഖല, അക്കൌണ്ടിംഗ് മേഖല, മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖല, വ്യോമയാന മേഖല, ഓണ്‍ലൈന്‍ സേവനങ്ങള്‍, കാള്‍ സെന്ററുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവയിലെല്ലാം വ്യക്തവും കൃത്യവുമായ വ്യവസ്ഥകളോടെ സൗദി വല്‍ക്കരണം പുരോഗമിക്കുകയാണ്.

മെയിന്റനൻസ്, ഓപ്പറേഷൻസ്, കോൺട്രാക്റ്റിങ് മേഖല

രാജ്യത്തെ മെയിന്റനൻസ്, ഓപ്പറേഷൻസ്, കോൺട്രാക്റ്റിങ് മേഖലയിൽ നിലവില്‍ ഉണ്ടായിരുന്ന സൗദിവൽക്കരണം മാനവശേഷി, സാമൂഹിക വികസന്‍ മന്ത്രാലയം വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇത് മാര്‍ച്ച് 14 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിതാഖാത്തിലെ വിഭാഗത്തിനും അനുസൃതമായി പാലിക്കേണ്ട സൗദിവൽക്കരണ അനുപാതത്തിൽ മൂന്നു ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്.

ഏറ്റവും വലിയ തൊഴിൽ മേഖലകളിലൊന്നാണ് മെയിൻറൻസ്, ഓപറേഷൻ, കോൺട്രാക്റ്റിങ് മേഖല. ഈ മേഖലയില്‍പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം കൂടുതൽ സൗദിവൽക്കരണം ബാധകമാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഓരോ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നിതാഖാത്ത് പ്രകാരം ബാധകമായ സൗദിവൽക്കരണ അനുപാതം പതിവായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം നടപ്പിലാക്കിയത്.

കൂടുതൽ സൗദിവൽക്കരണം പാലിക്കാനും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കാനും മെയിന്റനൻസ്, ഓപ്പറേഷൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന്‌ പേരാണ് അനേകം കമ്പനികളിലായി ഈ മേഖലയിൽ ജോലി ചെയ്തുവരുന്നത്. സ്വദേശിവത്കരണ അനുപാതം മൂന്ന് ശതമാനം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നതോടെ ഈ മേഖലകളിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കും. ഇത് നിലവിലുള്ള വിദേശ തൊഴിലാളികളെ ബാധിക്കുന്നതോടൊപ്പം ഭാവിയിലെ തൊഴില്‍ സാധ്യതകളെയും ബാധിക്കും.

വ്യോമയാന മേഖല

വിഷന്‍ 2030 ലക്ഷ്യമായ തൊഴിലില്ലായ്മ ഏഴു ശതമാനത്തിലേക്ക് കുറയ്ക്കുകയെന്ന ലക്‌ഷ്യം പൂര്‍ത്തീകരിക്കാനായി സൗദിയില്‍ വ്യോമയാന മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി കഴിഞ്ഞു.

ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.എ.സി.എ) യാണ് ഉര്‍ജ്ജിത സൗദി വല്‍ക്കരണത്തിനായി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് ജി.എ.സി.എയുടെ പുതിയ നീക്കം.

ലക്‌ഷ്യം പൂര്‍ത്തീകരിച്ചു സ്വദേശി വല്‍ക്കരണത്തില്‍ പങ്കാളിയാകുന്നതിനായി ഓരോ മാസവും സൗദിവല്‍ക്കരണം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജി.എ.സി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തിനകം പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ജി.എ.സി.എ ലക്ഷ്യമിടുന്നത്. ഇതിനായുള്ള നടപടികള്‍ ആരംഭിക്കാന്‍ എല്ലാ വിമാന കമ്പനികള്‍ക്കും മെയിന്റനന്‍സ് ഓപ്പറേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കും എല്ലാ എയര്‍പോര്‍ട്ടുകളിലേയും സേവനദാതാക്കള്‍ക്കും ജി.എ.സി.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

28 സ്‌പെഷ്യലൈസ്ഡ് പ്രൊഫഷനുകളില്‍ അടുത്ത രണ്ടു വര്‍ഷത്തിനകം പതിനായിരം തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജി.എ.സി.എ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

പൈലറ്റ്, സഹപൈലറ്റ്, എയർഹോസ്റ്റസ്, റണ്‍വെ, ഗ്രൗണ്ട് കോഓര്‍ഡിനേറ്റര്‍മാര്‍, വിമാന ഡയരക്ടര്‍മാര്‍, ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്‌സ്, എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, സൂപ്പര്‍വൈസര്‍, മെയിന്റനന്‍സ് ടെക്‌നീഷ്യന്‍സ്, എയര്‍ക്രാഫ്റ്റ് കാറ്ററിംഗ്, പാസഞ്ചര്‍ ഹാന്‍ഡ്‌ലേര്‍സ്, ഫ്ലൈറ്റ് യാർഡ്, കാര്‍ഗോ, ലഗേജ്, ട്രാവലേഴ്സ് ഹാൻഡ്ലിങ് തുടങ്ങിയ ജോലികളിലാണ് സ്വദേശികളെ നിയമിക്കുന്നത്.

ഓരോ മാസവും സൗദിവല്‍ക്കരണം നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനും ജി.എ.സി.എ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കാള്‍ സെന്ററുകളുടെ സ്വദേശിവല്‍ക്കരണം

ഫെബ്രുവരി ആദ്യ വാരത്തിലാണ് കാള്‍ സെന്ററുകളില്‍ സമ്പൂര്‍ണ്ണ സൗദിവല്‍ക്കരണം പ്രഖ്യാപിച്ചത്. ഇനിമുതൽ ഈ ജോലികളിൽ നൂറു ശതമാനവും സ്വദേശികളെ മാത്രമേ നിയമിക്കാവൂ. നിലവിൽ സൗദിയിലേക്കുള്ള ഇന്ത്യൻ കാൾ സെൻറർ ഓഫിസുകളും ഇതോടെ നിർത്തേണ്ടിവരും. കാള്‍ സെൻററുകളിലെ ജോലിയിലും കസ്റ്റമർ സർവിസുകളിലും ഏർപ്പെടുത്തിയ സ്വദേശിവത്കരണം ഇന്ത്യൻ പ്രവാസികളെയും ബാധിക്കും.

സൗദിയിലെ കാള്‍ സെൻററുകള്‍ വഴി കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശരാജ്യങ്ങളിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ കാളുകള്‍, ഇ-മെയിലുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍, സമൂഹമാധ്യമ ആശയവിനിമയങ്ങള്‍ തുടങ്ങി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട എല്ലാ കാള്‍ സെൻറര്‍ പ്രവർത്തനങ്ങളും ഇതിന്‍റെ പരിധിയിൽ വരും. ഈ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കാള്‍ സെൻററുകള്‍ക്ക് അവസാനമാവും.

നിലവില്‍ ഇന്ത്യ, പാകിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സൗദിയിലെ വിവിധ കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കാള്‍ സെൻററുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളിലെ കാള്‍ സെൻററുകളില്‍നിന്നാണ് ടെലിഫോണ്‍ വഴിയും മറ്റ് ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ വഴിയും കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്.

ഓണ്‍ലൈന്‍ ജോലികളില്‍ സ്വദേശിവല്‍ക്കരണം

ആപ്പുകളടക്കമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ടുള്ള ബിസിനസ് ഇടപാടുകൾക്ക് ഉപയോഗിക്കുന്നത് സ്വദേശികളായ ജീവനക്കാരെ ആയിരിക്കണമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽറാജിഹി ഉത്തരവ് നിലവിലുണ്ട്.

പുതിയ തീരുമാനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. കോവിഡാനന്തരം ഓൺലൈൻ സേവനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം.

ഇത്തരം സേവനങ്ങളിൽ സൗദി പൗരന്മാരുമായി നേരിട്ട് ഇടപാട് വരുന്ന ജോലികളാണ് സ്വദേശിവത്കരിക്കാൻ തീരുമാനിച്ചത്. ഹോം ഡെലിവറി, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെ ഓൺലൈൻ സേവനങ്ങൾക്കെല്ലാം സ്വദേശിവത്കരണം ബാധകമായിരിക്കും. രാജ്യത്തെ മിക്ക കമ്പനികളിലും ഓൺലൈനായി ജോലി ചെയ്യുന്നവരുണ്ട്.

ഓൺലൈൻ ബുക്കിങ്ങിന് ശേഷമുള്ള ഡോക്ടർമാരുടെ സേവനം, നിയമ മേഖലയിലെ സേവനങ്ങൾ, ഓൺലൈൻ ഡെലിവറി, വീടുകളിലെ അറ്റകുറ്റപ്പണി, വാഹന ജോലികൾ എന്നിവയെല്ലാം ഇതിൽപെടും. അതായത് ഇത്തരം സേവനങ്ങളിലെത്തുന്ന ജീവനക്കാർ സ്വദേശികളാവണം എന്നാണ് പുതിയ നിർദേശം.

ഉപഭോക്താവിന് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഏതൊരു ആപ്ലിക്കേഷനും അല്ലെങ്കിൽ വെബ്സൈറ്റും പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമായി നിർവചിച്ചതായി മന്ത്രാലയം വ്യക്തമാക്കി. പങ്കാളിത്ത ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ജോലികൾ വ്യവസ്ഥാപിതമാക്കാനുള്ള തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ജോലികൾ ഏതൊക്കെയെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തി. ഓര്‍ഡര്‍ ഡെലിവറി, ഹോം മെയിൻറനൻസ്, വാഹന റിപ്പയറിങ് സേവനങ്ങൾ, മെഡിക്കൽ ഉപദേശം, നിയമോപദേശം, മറ്റേതെങ്കിലും പുതിയ ജോലികൾ എന്നിവയിലാണ് സ്വദേശിവത്കരണം.

ഈയിടെ ഊബർ കരീം അടക്കമുള്ള ഓൺലൈൻ കാർ സേവനങ്ങളിൽ നൂറ് ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിരുന്നു.

ഫാര്‍മസി മേഖല

സൗദിയില്‍ ഏറ്റവും അധികം സ്വദേശിവല്‍ക്കരണം ഉര്‍ജ്ജിതമായി നടക്കുന്നത് ഫാര്‍മസി മേഖലയിലാണ്. ഫാര്‍മസി മേഖലയില്‍ 98 ശതമാനം സൗദിവല്‍ക്കരണം കൈവരിക്കാന്‍ സാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവരെ ഫാര്‍മസി മേഖലയില്‍ 98 ശതമാനം സൗദിവല്‍ക്കരണം കൈവരിക്കാന്‍ സാധിച്ചുവെന്ന് മന്ത്രാലയം അവകാശപ്പെടുന്നുണ്ട്.

ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം സൗദിവല്‍ക്കരണം 75 ശതമാനമാണ്. എന്നാല്‍ ഫാര്‍മസി മേഖലയില്‍ കൈവരിക്കാന്‍ സാധിച്ചിട്ടുള്ള വിജയം ആരോഗ്യ മേഖലയിലെ മറ്റു മര്‍മ്മ പ്രധാന തസ്തികയായ ഡോക്ടര്‍മാരിലേക്ക് വ്യാപിപ്പിക്കാന്‍ മന്ത്രാലയത്തിന് നിലവില്‍ സാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. ഉദാഹരണമായി ഇപ്പോള്‍ സൗദിവല്‍ക്കരണം ഏറ്റവും കുറവ് ഡോക്ടര്‍മാരിലാണ് കാണപ്പെടുന്നത്. സ്വദേശികള്‍ക്കിടയില്‍ ഈ വിഭാഗത്തില്‍ വൈദഗ്ദ്യത്തിന്‍റെയും പരിചയ സമ്പന്നതയുടെ അഭാവമാണ് വിഘാതമായി നില്‍ക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരില്‍ സ്വദേശികള്‍ 39 ശതമാനം മാത്രമാണ്.

എങ്കിലും ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ മെഡിക്കല്‍ സിറ്റികള്‍ ഒഴികെയുള്ള ആരോഗ്യ മന്ത്രാലയ സ്ഥാപനങ്ങളിലും ഓഫീസുകളിലും മുക്കാല്‍ ഭാഗത്തോളം സ്വദേശികള്‍ തന്നെയാണ് ജോലിയെടുക്കുന്നത്. ഇവിടങ്ങളില്‍ 2൦21 ലെ കണക്കുകള്‍ പ്രകാരം ആകെ 2,74,637 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ 2,07,198 പേര്‍ സ്വദേശികളും 67,439 പേര്‍ വിദേശികളുമാണ്.

അക്കൌണ്ടിംഗ് മേഖല

സൗദി അറേബ്യയില്‍ ഇപ്പോള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന അക്കൗണ്ടിംഗ് മേഖലയിലെ സ്വദേശിവല്‍ക്കരണം മൂലം നിലവിലുള്ള വിദേശികളായ അക്കൌണ്ടന്റുമാര്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നതിന് സാധ്യതയില്ല. കാരണം വൈദഗ്ദ്യവും പരിചയ സമ്പത്തും ആവശ്യമായ മേഖല ആയതിനാല്‍ ഘട്ടങ്ങളായുള്ള സ്വദേശിവല്‍ക്കരണം മാത്രമേ സാധ്യമാകൂ. പക്ഷെ ഭാവിയില്‍ വിദേശികളായ അക്കൌണ്ടന്റ്മാര്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. കാരണം അക്കൗണ്ടൻസി ബിരുദം പൂർത്തിയാക്കിയ സ്വദേശികളുടെ എണ്ണക്കുറവ് കാരണം വിദേശ അക്കൗണ്ടന്റുമാർക്ക് ഇതുവരെ വലിയ തോതിൽ അവസരങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ അവസരങ്ങള്‍ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. കാരണം ഇപ്പോള്‍ പ്രതിവർഷം ആറായിരം മുതൽ ഏഴായിരം വരെ സ്വദേശികളായ അക്കൗണ്ടൻസി ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. മുമ്പ് രാജ്യത്തെ ഏഴു യൂനിവേഴ്‌സിറ്റികൾ മാത്രമാണ് അക്കൗണ്ടൻസി കോഴ്‌സ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലവിൽ 27 യൂണിവേഴ്സിറ്റികള്‍ അക്കൗണ്ടൻസി കോഴ്‌സ് നടത്തി വരുന്നു. ഇത് മൂലമാണ് സ്വദേശികളായ അക്കൌണ്ടന്റ്മാര്‍ കൂടുതലായി തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിദേശികളുടെ അവസരങ്ങള്‍ ഇല്ലാതാക്കും. ഇപ്പോള്‍ കര്‍ശനമാക്കി കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണവും വിദേശികളുടെ അവസരം കുറയ്ക്കും.

സൗദി അക്കൗണ്ടന്റുമാർ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ നിന്ന് പ്രൊഫഷനൽ അക്രെഡിറ്റേഷൻ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 2019 രണ്ടാം പകുതി മുതലാണ് വിദേശികളായ അക്കൗണ്ടന്റുമാരുടെ ഇതിനായുള്ള പ്രൊഫഷനൽ രജിസ്‌ട്രേഷൻ പ്രക്രിയ രാജ്യത്ത് ആരംഭിച്ചത്.

അഞ്ചും അതിൽ കൂടുതലും അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച നിബന്ധന ബാധകമാകുക. ഇത്തരത്തിലുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും അക്കൗണ്ടിംഗ് മേഖലയിൽ മിനിമം 30 ശതമാനം സൗദിവൽക്കരണം പാലിച്ചിക്കണമെന്നാണ് വ്യവസ്ഥ.

അക്കൗണ്ട്‌സ് മാനേജർ, സകാത്ത്, നികുതി ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ട്‌സ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഓഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവ അടക്കമുള്ള നിരവധി തസ്തികകൾ സൗദിവൽക്കരിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. വിദേശികളുടെ തൊഴില്‍ അവസരം നിഷേധിക്കലല്ല ഇതിന്‍റെ ഉദ്ദേശ്യം. മറിച്ചു സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങളാണ് പ്രാഥമികമായി ലക്ഷ്യമിടുന്നത്. ഇതിലൂടെ 9,800 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഉന്നമിടുന്നു.

ഒരു സൗദി പൗരനെ സൗദിവല്‍ക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് ബിരുദ ധാരികളായ അക്കൌണ്ടന്റുമാര്‍ക്കും ഡിപ്ലോമയുള്ളവര്‍ക്കും വ്യത്യസ്ത മിനിമം വേതന നിബന്ധനയാണ് മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ളത്‌. ബാച്ചിലർ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 6,000 റിയാലിലും ഡിപ്ലോമ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 4,500 റിയാലിലും കുറവാകാൻ പാടില്ലെന്നാണ് നിബന്ധന.

സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്ന സമിതിയാണ് സൗദിയില്‍ വിദേശികളായ അക്കൗണ്ടന്റുമാരുടെ പ്രൊഫഷനൽ രജിസ്‌ട്രേഷനും യോഗ്യതാ പരീക്ഷയും സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്ന ആധികാരിക സമിതി.

2൦21 ജനുവരി അവസാനം വരെയുള്ള കാലത്ത് വിദേശ അക്കൗണ്ടന്റുമാരുടെ 56,017 സർട്ടിഫിക്കറ്റുകൾ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് പരിശോധിച്ചു. ഇതില്‍ 475 പേര്‍ വ്യാജ അക്കൗണ്ടൻസി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയതായി ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് രാജ്യത്ത് ജോലി നേടിയവരുടെ ഫയലുകള്‍ നിയമാനുസൃത നടപടികൾക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ക്കെതിരായി പബ്ലിക് പ്രോസിക്യൂഷന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും.

രാജ്യത്ത് ജോലി നേടിയ ഒരാള്‍ ആ ജോലി കരസ്ഥമാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എന്ന് അധികൃതര്‍ കണ്ടു പിടിച്ചാല്‍ ആ കേസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് അവരുടെ പേരില്‍ ക്രിമിനല്‍ നിയമ നിയമ നടപടികള്‍ തുടങ്ങുകയും ചെയ്യും. പ്രസ്തുത വ്യക്തി ഇതിനകള്‍ രാജ്യത്ത് നിന്നും അവധിയില്‍ പോകുകയോ കടന്നു കളയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ പേരില്‍ ക്രിമിനല്‍ നടപടികള്‍ ഉള്ളതായി രേഖകളില്‍ ഉണ്ടാകും. ഇയാള്‍ പിന്നീട് അവധി കഴിഞ്ഞു രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ പിടിക്കപ്പെടാം. കൂടാതെ പുതിയ വിസയില്‍ രാജ്യത്ത് തിരിച്ചെത്തിയാലും സിസ്റ്റത്തിലെ വിവരങ്ങള്‍ പ്രകാരം പിടിക്കപ്പെടും. ട്രാന്‍സിറ്റ് വിസയില്‍ സൗദിയില്‍ ഇറങ്ങിയാലും ഹജ്ജ്, ഉംറ വിസയില്‍ രാജ്യത്തെത്തിയാലും പിടിക്കപ്പെടും.

സൗദിയിൽ മാര്‍ച്ച് ആദ്യ വാരത്തില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 1,40,000 വിദേശ അക്കൗണ്ടന്റുമാർ സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വദേശികളായ 30,000 പേര്‍ അടക്കം രാജ്യത്ത് ആകെ 1,70,000 അക്കൗണ്ടന്റുമാരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

രാജ്യത്ത് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് ജനറൽ അക്കൗണ്ടന്റ് പ്രൊഫഷനിലാണ്. ഓഡിറ്റർ പ്രൊഫഷനാണ് രണ്ടാം സ്ഥാനത്ത്.

പ്രൊഫഷനൽ രജിസ്‌ട്രേഷൻ നടത്താൻ താഴെ പറയുന്ന മൂന്നു പ്രധാന വ്യവസ്ഥകളിൽ ഏതെങ്കിലും ഒന്ന് പൂർണമായിരിക്കണം. അല്ലാത്ത പക്ഷം രജിസ്ട്രേഷന്‍ നിരസിക്കപ്പെടും.

  1. സൗദി യൂനിവേഴ്‌സിറ്റികളിൽ നിന്നോ കോളേജുകളിൽ നിന്നോ ഇൻസ്റ്റിട്ട്യൂട്ടുകളിൽ നിന്നോ അംഗീകാരമുള്ള മറ്റു സമാന സ്ഥാപനങ്ങളിൽ നിന്നോ അക്കൗണ്ടൻസിയിൽ ബാച്ചിലർ ബിരുദമോ അതിൽ ഉയർന്ന യോഗ്യതയോ ഉണ്ടായിരിക്കൽ,
  2. അക്കൗണ്ടൻസിയിൽ രണ്ടു വർഷ കാലാവധിയിൽ കുറയാത്ത ഡിപ്ലോമ നേടൽ,
  3. ചുരുങ്ങിയത് 15 മണിക്കൂർ അക്കൗണ്ടൻസി പഠനം പൂർത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് സയൻസസ് കോളേജ് ബിരുദധാരികൾ

മേല്‍ പറഞ്ഞ മൂന്ന് നിബന്ധനകളില്‍ ഒന്ന് പോലും പാലിക്കാത്ത കാരണത്താല്‍ 294 അക്കൗണ്ടന്റുമാരുടെ രജിസ്‌ട്രേഷൻ നിരസിച്ചതായി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിദഗ്ധ പരിശീലന കോഴ്‌സ് ഫീസുകളിൽ 30 ശതമാനം ഇളവ്, സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് സംഘടിപ്പിക്കുന്ന യോഗങ്ങളിലും ഫോറങ്ങളിലും സമ്മേളനങ്ങളിലും പ്രഭാഷണങ്ങളിലും പങ്കെടുക്കാൻ അനുമതി എന്നിവ അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.

2൦21 മാര്‍ച്ച് 12 നാണ് സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം അക്കൗണ്ടിങ്, ഓഡിറ്റിങ് തൊഴിൽ രംഗത്തെ പുതിയ വ്യവസ്ഥകൾക്ക് അംഗീകാരം നൽകിട്ടുണ്ട്. പുതിയ വ്യവസ്ഥയിൽ ഓർഗനൈസേഷന്‍റെ പേര് സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻറ് എന്നതിനു പകരം സൗദി ഓർഗനൈസേഷൻ ഫോർ ഓഡിറ്റേഴ്സ് ആൻഡ് അക്കൗണ്ടൻറസ് എന്നായി മാറും.

സകാത്, ടാക്സ്, അക്കൗണ്ടിങ് സേവനങ്ങൾ നൽകുന്ന ലൈസൻസികളുടെ ജോലികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തൊഴിൽ ചെയ്യുന്നവരെ പ്രചോദിപ്പിക്കുക, ബിസിനസ് മേഖലയിലെ ആവശ്യകതകൾക്ക് അനുസൃതമായി പ്രഫഷനൽ ലൈസൻസുകൾ വിപുലീകരിക്കുക, നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക, സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും ആത്മവിശ്വാസവും വർധിപ്പിക്കുക, നിയമലംഘനങ്ങൾ കുറക്കുക എന്നിവ പുതിയ വ്യവസ്ഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

എഞ്ചിനീയറിംഗ് മേഖല

അംഗീകൃതമല്ലാത്ത യൂനിവേഴ്സിറ്റികളിൽനിന്നുള്ള 16,887 എൻജിനീയറിങ് സർട്ടിഫിക്കറ്റുകളാണ് 2020ല്‍ രാജ്യത്തെ വിദേശികൾ സമർപ്പിച്ചതെന്ന് സൗദി എൻജിനീയേഴ്സ് കൗൺസിൽ വെളിപ്പെടുത്തി. 2020ൽ 387 വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയിട്ടുണ്ട്.

ചിലർ അതോറിറ്റിയുടെ രജിസ്ട്രേഷൻ വ്യവസ്ഥകൾ പാലിക്കാത്ത സർട്ടിഫിക്കറ്റുകളാണ് നൽകിയത്. പലതും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ള ഹ്രസ്വകാല പരിശീലന കോഴ്സുകളുടെ സർട്ടിഫിക്കറ്റുകളാണ്. വ്യാജ യൂനിവേഴ്സിറ്റികളിൽ നിന്നും കോളജുകളിൽ നിന്നുമുള്ള സർട്ടിഫിക്കറ്റുകളും സമർപ്പിച്ച കൂട്ടത്തിലുണ്ട്. വിവിധ രാജ്യക്കാരായ ജീവനക്കാർ സമർപ്പിച്ചതാണിത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളാണ് രജിസ്ട്രേഷന് വേണ്ടി ഇത്രയും അനംഗീകൃത സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. യോഗ്യമല്ലാത്തതും രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ പാലിക്കാത്തതും കൊണ്ടുതന്നെ ഈ സർട്ടിഫിക്കറ്റുകൾ അധികൃതര്നി‍ നിരസിച്ചു.

സൗദി അറേബ്യയിൽ ജോലി ചെയ്യാൻ എൻജിനീയർമാർക്ക് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണമെന്ന വ്യവസ്ഥ പലരും പാലിച്ചിട്ടില്ലെന്നും കണ്ടെത്തി.

2020ൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം 13,465 ആണ്. എൻജിനീയറിങ് ജോലിയിലേർപ്പെടുന്നവർ അതിനുള്ള ചട്ടങ്ങൾ നിർബന്ധമായും പാലിക്കണം. രാജ്യത്തെ പ്രഫഷനൽ, എൻജിനീയറിങ് ജോലികൾ പരിരക്ഷിക്കുന്നതിന് എല്ലാ എൻജിനീയർമാരും അവരുടെ അസിസ്റ്റൻറുമാരും കൗൺസിലിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്.

അംഗീകാരമില്ലാതെ എൻജിനീയറിങ് ജോലിയിലേർപ്പെടുന്നതും ഓഫിസുകളും കമ്പനികളും സ്ഥാപിച്ച് പ്രവർത്തിക്കുന്നതും അംഗീകാരമില്ലാത്തവരെ ജോലിക്ക് വെക്കുന്നതും ശിക്ഷാർഹമാണ്. 10 ലക്ഷം റിയാൽ വരെ പിഴയുണ്ടാകുമെന്നും വക്താവ് പറഞ്ഞു.

സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം

രാജ്യത്ത് സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം വളരെ കുറവാണെന്നാണ് അധികൃതരുടെ നിഗമനം. സ്വകാര്യ മേഖലയിൽ ആകെ 85 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 76.2 ശതമാനം വിദേശികളാണ്. അതായത് 64.8 ലക്ഷം വിദേശികൾ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ 2൦.3 ലക്ഷം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. അതായത് ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം 2൦2൦ മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ആകെ സൗദിവൽക്കരണം 23.8 ശതമാനം മാത്രമാണ്.

കൃഷി, മത്സ്യബന്ധനം, നിർമാണം, അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്, സപ്പോർട്ട് സർവീസ്, ഗാർഹിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നീ മേഖലകളില്‍ ജോലി ചെയ്യാന്‍ സ്വദേശികള്‍ തയ്യാറാവുന്നില്ല എന്ന പരാതി അധികൃതര്‍ക്കുണ്ട്. ഈ മേഖലകളില്‍ ഏറ്റവും കൂടിയ സ്വദേശി വല്‍ക്കരണ തോത് 15 ശതമാനം മാത്രമാണ്. അതില്‍ കൃഷി-മത്സ്യ ബന്ധന മേഖലയില്‍ മാത്രമാണ് 15 ശതമാനം സ്വദേശികള്‍ ഉള്ളത്. മറ്റുള്ള മേഖലകളില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇത് 12 ശതമാനത്തില്‍ താഴെയാണ്.

എന്നാല്‍ ഏഴു പ്രവർത്തന മേഖലകളിൽ സൗദിവൽക്കരണം 50 ശതമാനത്തിൽ കൂടുതലാണ് എന്നുള്ളത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലത്തെ ഏറെ സന്തോഷിപ്പിക്കുന്നുമുണ്ട്. ധന, ഇൻഷുറൻസ് മേഖല, ജനറൽ അഡ്മിനിസ്‌ട്രേഷൻ, സാമൂഹിക സുരക്ഷാ മേഖല, അന്താരാഷ്ട്ര സംഘടനകള്‍, ഖനന മേഖല, വിദ്യാഭ്യാസ മേഖല, ടെലികോം, ഐ.ടി മേഖല, വൈദ്യുതി, ഗ്യാസ്, എയർകണ്ടീഷൻ മേഖല എന്നിവയിലാണ് പകുതിയില്‍ കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടന്നത് ധന, ഇൻഷുറൻസ് മേഖലയിലാണ്. ഈ മേഖലകളിലെ സൗദിവൽക്കരണം 83.6 ശതമാനമാണ്.

കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കാന്‍ വ്യക്തവും കൃത്യവുമായ ആസൂത്രണങ്ങളിലൂടെ മന്ത്രാലയം മുന്നോട്ട് പോകുകയാണ്. ഘട്ടം ഘട്ടമായി പല മേഖലകളിലും സ്വദേശിവല്‍ക്കരണം ആരംഭിക്കളും വ്യാപിപ്പിക്കലും തോത് ഉയര്‍ത്തലുമെല്ലാം നടന്നു കൊണ്ടിരിക്കുന്നു. സമീപ ഭാവിയില്‍ ഈ മേഖലകളില്‍ എല്ലാം തന്നെ വിദേശികളായ തൊഴിലാളികള്‍ക്ക് വ്യാപകമായി തൊഴില്‍ നഷ്ടം സംഭവിച്ചേക്കാം.

അഡ്വ. ഷിയാസ് കുഞ്ഞിബാവ. 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!