Connect with us

LATEST

സൗദിയിലെ ബിനാമി ബിസിനസില്‍ നേരിട്ടോ അല്ലാതെയോ ഇടപെടുന്നവര്‍ ഇതെല്ലാം അറിഞ്ഞിരിക്കുക

Published

on

1. സൗദി അറേബ്യ പ്രഖ്യാപിച്ച പുതിയ ബിനാമി വിരുദ്ധ നിയമത്തിന്‍റെ ഭാഗമായുള്ള ശിക്ഷയില്ലാതെ രേഖകള്‍ ശരിയാക്കാനുള്ള തിരുത്തൽ കാലയളവ് വിശദാംശങ്ങള്‍ എന്തൊക്കെയാണ്?

രാജ്യത്തേക്ക് ഒരു സാധാരണ വിദേശി കടന്നു വരുന്നത് തൊഴില്‍ വിസയിലാണ്. അത്തരത്തില്‍ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന തൊഴിലാളി ഒരു തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ അയാളെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന പ്രൊഫഷനില്‍ ജോലി ചെയ്യാന്‍ മാത്രം അനുവാദം ലഭിച്ചിട്ടുള്ള ആളുമാണ്.

അയാള്‍ക്ക് രാജ്യത്ത് സ്വന്തമായി യാതൊരു ബിസിനസ്സുകളും ചെയ്യുന്നതിനായി അനുമതിയില്ല. ചെയ്യുന്നുണ്ടെങ്കില്‍ അത് നിയമ വിരുദ്ധമാണ്. ബിനാമി ബിസിനസ് നിയമപരമായി അനുവദിക്കപ്പെട്ടതല്ല എങ്കിലും രാജ്യത്ത് പതിനായിരക്കണക്കിന് വിദേശികൾ നിയമങ്ങൾ ലംഘിച്ച് സ്വന്തം നിലക്ക് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.

ഇതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി മുതൽ 40,000 കോടി റിയാൽ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം കണക്കാക്കുന്നത്.

പദവി ശരിയാക്കി നിയമാനുസൃതം ബിസിനസ് നടത്താൻ നിയമ ലംഘകർക്ക് അവസരമൊരുക്കാൻ ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിനാമി ബിസിനസ് വിരുദ്ധ പോരാട്ട മേഖലയിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ ഏകീകരിക്കുകയും പരസ്പര ഏകോപനം നടത്തുകയുമാണ് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം ചെയ്യുന്നത്. പതിനൊന്നു സർക്കാർ വകുപ്പുകൾ പ്രോഗ്രാമിൽ പങ്കാളിത്തം വഹിക്കുന്നു. മന്ത്രിതല സമിതിയുടെ മേൽനോട്ടത്തിലാണ് ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം പ്രവർത്തിക്കുന്നത്.

2. ബിനാമി ബിസിനസുകൾ നടത്തുന്ന നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ ആര്‍ക്കാണ് അധികാരം നല്‍കിയിട്ടുള്ളത്?

പദവി ശരിയാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷകളിൽ നടപടികൾ സ്വീകരിക്കാൻ സംയുക്ത കർമ സമിതി രൂപീകരിച്ചതായി ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം വ്യക്തമാക്കിയിട്ടുണ്ട്. വാണിജ്യ, നിക്ഷേപ, മാനവശേഷി – സാമൂഹിക മന്ത്രാലയങ്ങളെയും പ്രീമിയം റെസിഡൻസി സെന്ററിനെയും ഉൾപ്പെടുത്തിയാണ് ഇത്തരത്തില്‍ കർമ സമിതി രൂപീകരിച്ചിരിക്കുന്നത്.

3. ബിനാമി ബിസിനസ് നടത്തുന്ന വിദേശികള്‍ക്ക് പുതിയ നിയമ പ്രകാരം അനുശാസിച്ചിട്ടുള്ള ശിക്ഷകള്‍ എന്തൊക്കെയാണ്?

മന്ത്രിസഭാ അടുത്തിടെ പാസ്സാക്കിയ നിയമ പ്രകാരം ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും അമ്പതു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി നിഷ്കര്‍ഷിക്കുന്നു. ബിനാമി സ്ഥാപനം അടച്ചുപൂട്ടുകയും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും.

ബിനാമി ബിസിനസ് കേസിൽ ശിക്ഷിക്കപ്പെടുന്ന സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്കേർപ്പെടുത്താനും പുതിയ നിയമം നിഷ്കര്‍ഷിക്കുന്നു. ബിനാമി കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്നു വർഷത്തിനകം ഇതേ നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് മുന്‍ നിയമ ലംഘനത്തിന് നിയമത്തില്‍ അനുശാസിച്ചിട്ടുള്ള ശിക്ഷയുടെ ഇരട്ടി ശിക്ഷ ലഭിക്കും.

ബിനാമി കേസ് പ്രതികളായ വിദേശികള്‍ക്ക് കോടതി വിധിക്കുന്ന ശിക്ഷ അനുഭവിക്കേണ്ടി വരും. അവരില്‍ നിന്നും നിയമാനുസൃത ഫീസുകളും നികുതികളും ഈടാക്കും. ശിക്ഷക്ക് ശേഷം അവരെ സൗദിയിൽ നിന്ന് നാടുകടത്തും. ഇവര്‍ക്ക് പുതിയ വിസയിൽ വീണ്ടും സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്തുകയും ചെയ്യും.

4. പുതിയ നിയമ പ്രകാരം പദവി ശരിയാക്കി നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിദേശികള്‍ക്കും മുന്നിലുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?

വാണിജ്യ മന്ത്രാലയത്തിന്‍റെ പ്രഖ്യാപന പ്രകാരം ബിനാമി വിരുദ്ധ നിയമം അനുസരിച്ച് നിയമ ലംഘകർക്ക് പദവി ശരിയാക്കാൻ അനുവദിച്ച സമയ പരിധി പ്രകാരം ബിനാമി സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം നിയമാനുസൃതം സ്വന്തമാക്കാനും സ്ഥാപനങ്ങളിൽ പാർട്ണർമാരായി ചേരാനും വിദേശികൾക്ക് വ്യവസ്ഥകൾ ബാധകമാണ്.

  • സ്ഥാപനത്തിന്റെ വാർഷിക വരുമാനം നാലു കോടി റിയാലോ ജീവനക്കാരുടെ എണ്ണം 50 ൽ കൂടുതലോ ആയിരിക്കണം.
  • ഉടമസ്ഥാവകാശം സ്വന്തമാക്കാനും പാർട്ണറായി ചേരാനും സ്‌പോൺസറുടെ അനുമതിയും വേണം.
  • സ്ഥാപനങ്ങളുടെ നിയമാനുസൃത മൂലധനം പടിപടിയായി പൂർത്തിയാക്കാൻ മൂന്നു വർഷത്തെ സമയം അനുവദിക്കും.
  • പദവി ശരിയാക്കൽ അപേക്ഷ നൽകാൻ ഇരു വിഭാഗത്തിന്റെയും അനുമതി നിർബന്ധമില്ല. ഏതു കക്ഷിക്കും പദവി ശരിയാക്കൽ അപേക്ഷ നൽകാവുന്നതാണ്.
  • പ്രീമിയം ഇഖാമ ലഭിക്കാനും ഇരു കക്ഷികളുടെയും അനുമതി ആവശ്യമില്ല.
  • ഇത്തരം സ്ഥാപനങ്ങള്‍ ബിനാമി ബിസിനസുകൾ നടത്തുന്ന നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം കാമ്പയിൻ ആരംഭിക്കുന്നതിനു മുമ്പ് തന്നെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടിയ സ്ഥാപനങ്ങളായിരിക്കണം എന്ന് നിബന്ധനയുണ്ട്.
  • കൂടാതെ ബിനാമി ബിസിനസിലെ വിദേശ പാർട്ണർ പൊതുമാപ്പ് ആരംഭിക്കുന്നതിനു മുമ്പു തന്നെ സൗദിയിൽ താമസിച്ചു വരുന്നയാളായിരിക്കണം.
  • വിദേശ പാർട്ണറുടെ സാന്നിധ്യത്തിൽ തൊഴിലുടമക്ക് എതിർപ്പുണ്ടാകാൻ പാടില്ല.
  • വിദേശ നിക്ഷേപക ലൈസന്‍സ് നേടി നിയമാനുസൃതം പ്രവര്‍ത്തിക്കാനുള്ള മാര്‍ഗ്ഗം തിരഞ്ഞെടുക്കുകയാണെങ്കില്‍ നിയമം അനുസരിച്ച വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

5. ബിനാമി ബിസിനസുകൾ നടത്തുന്ന നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം ബിനാമി ബിസിനസ് നിയമലംഘന കേസുകൾ ഒഴിവാക്കി പദവി ശരിയാക്കുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് അധികൃതര്‍ ഒരുക്കിയിട്ടുള്ളത്?

ബിനാമി ബിസിനസ് നിയമലംഘന കേസുകൾ ഒഴിവാക്കി പദവി ശരിയാക്കുന്നതിന് നിരവധി ഓപ്ഷനുകൾ വാണിജ്യ മന്ത്രാലയത്തിന്റെ നിർദിഷ്ട ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് വിദേശിക്ക് സൗദി നിക്ഷേപകനുമായി പങ്കാളിത്തത്തിൽ ഏർപ്പെടാനും ബിസിനസ് സ്വന്തം പേരിലേക്ക് മാറ്റാനും അവസരമുണ്ട്. സൗദി പൗരന്മാർക്കും വിദേശികൾക്കും താഴെ പറയുന്ന വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ തെരഞ്ഞെടുത്ത് പദവി ശരിയാക്കാം.

  • സൗദി പൗരന്മാർക്ക് തങ്ങളുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനം വിൽപ്പന നടത്താന്‍ സാധിക്കും.
  • പ്രസ്തുത സ്ഥാപനം കൈമാറ്റം ചെയ്യാം.
  • പ്രസ്തുത സ്ഥാപനം ഒഴിവാക്കാം.
  • നിലവിലുള്ള ബിനാമി സ്ഥാപനങ്ങളിലെ ബിസിനസ് പങ്കാളിയായ വിദേശിയെ പാർട്ണറായി ഉൾപ്പെടുത്താം.
  • സ്ഥാപനം ബിനാമിയായി നടത്തി കൊണ്ടിരുന്ന വിദേശിക്ക് നിക്ഷേപക ലൈസൻസ് കൈവശമാക്കി സ്ഥാപന ഉടമസ്ഥാവകാശം സ്വന്തം പേരിലേക്ക് മാറ്റാം.
  • പ്രസ്തുത വിദേശിക്ക് പ്രിവലേജ് ഇഖാമ നേടി ഇയാളുടെ പേരിലേക്ക് സ്ഥാപനം കൈമാറ്റം ചെയ്യാം.
  • ബിനാമി സ്ഥാപനം നിർത്തലാക്കി ഫൈനൽ എക്‌സിറ്റ് വിസക്ക് അപേക്ഷിക്കാനും മന്ത്രാലയ വെബ്‌സൈറ്റിലൂടെ വിദേശികൾക്ക് സാധിക്കും.

ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി അപേക്ഷ നൽകി 90 ദിവസത്തിനുള്ളിൽ പദവി ശരിയാക്കൽ പ്രക്രിയ പൂർത്തിയാക്കുമെന്ന് ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. മേല്പറഞ്ഞ പദവി ശരിയാക്കാനായി തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം വ്യക്തമാക്കി പ്രത്യേക ഫോറം പൂരിപ്പിച്ച് സ്ഥാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്‌.

6. പ്രീമിയം ഇഖാമയും നിക്ഷേപക ലൈസന്‍സും ബിനാമി ബിസിനസുകൾ നടത്തുന്ന വിദേശികള്‍ക്ക് എപ്രകാരമാണ് ഉപയോഗപ്പെടുത്താന്‍ സാധിക്കുക?

ദേശീയ ബിനാമി വിരുദ്ധ പ്രോഗ്രാം വ്യക്തമാക്കിയ പ്രകാരം നിയമ ലംഘകർക്ക് പ്രഖ്യാപിച്ച പൊതുമാപ്പിലൂടെ പദവി ശരിയാക്കുന്ന വിദേശികൾക്ക് പ്രീമിയം റെസിഡൻസി സെന്ററിൽ നിന്ന് പ്രീമിയം ഇഖാമ നേടാനും പദവി ശരിയാക്കൽ പൂർത്തിയാക്കാന്‍ സാധിക്കും. പ്രീമിയം ഇഖാമ ലഭിക്കുന്നവർക്ക് വിദേശ നിക്ഷേപ നിയമം അനുസരിച്ച് നിക്ഷേപ ലൈസൻസ് ലഭിക്കും. ഇതിലൂടെ ഒരു വിദേശ നിക്ഷേപകന്‍ എന്ന നിലയില്‍ പ്രസ്തുത ബിസിനസ് നിയമാനുസൃതം തുടര്‍ന്ന് കൊണ്ട് പോകാന്‍ ആ വ്യക്തിക്ക് സാധിക്കും.

സൗദി വനിതകൾക്ക് വിദേശികളുമായുള്ള വിവാഹ ബന്ധങ്ങളിൽ പിറന്ന മക്കള്‍ക്ക് സൗദി പൗരത്വം ലഭിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് പ്രസ്തുത സ്ഥാപനങ്ങളിൽ പാർട്ണർമാരായി ചേരുന്നതിന് പ്രീമിയം ഇഖാമ നേടൽ നിർബന്ധമാണ്. ഈ സ്ഥാപനം സ്വന്തം മാതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെങ്കിൽ കൂടി പാർട്ണർമാരായി ചേരാൻ ഇവർക്ക് പ്രീമിയം ഇഖാമ ആവശ്യമാണ്.

പ്രീമിയം ഇഖാമ ലഭിച്ചവരുടെ മക്കൾക്കും പ്രീമിയം ഇഖാമ അനുസരിച്ച ആനുകൂല്യങ്ങൾ ലഭിക്കും. ആൺമക്കൾക്ക് 21 വയസ്സ് വരെയും പെൺമക്കൾക്ക് 25 വയസ്സ് വരെയുമാണ് ആനുകൂല്യങ്ങൾ ലഭിക്കുകയെന്നും

7. ബിനാമി ബിസിനസ് നിയമലംഘകർക്ക് ശിക്ഷാനടപടികൾ പദവി ശരിയാക്കുന്നതിന് നല്‍കിയിട്ടുള്ള കാലാവധി എത്രയാണ്?

ഫെബ്രുവരി അവസാനത്തിലാണ് വാണിജ്യ മന്ത്രാലയം പരിഷ്‌കരിച്ച ആന്റി ബിനാമി ബിസിനസ് പ്രോഗ്രാമിന്റെ ഭാഗമായി ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ഇത് പ്രകാരം ആറു മാസം വരെയാണ് സമയം ലഭിക്കുക. ഈ കാലാവധി കാലാവധി ഓഗസ്റ്റ് 23 ന് അവസാനിക്കും. പരിഷ്‌കരിച്ച ബിനാമി ബിസിനസ് വിരുദ്ധ നിയമം നിലവിൽ വന്ന് 180 ദിവസത്തിനകം തങ്ങളുടെ പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തെ സമീപിച്ച് അപേക്ഷ നൽകുന്ന ബിനാമി ബിസിനസ് കേസ് പ്രതികളെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കും.

8. ഈ ആനുകൂല്യം ബിനാമി സ്ഥാപനം നടത്താന്‍ അനുമതി നല്‍കിയ സൗദി പൗരനാണോ അതോ ബിനാമിയായി ബിസിനസ് നടത്തിയിരുന്ന വിദേശിക്കും ലഭിക്കുമോ?

ഈ നിബന്ധനകളും ആനുകൂല്യങ്ങളും സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്. വാണിജ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലൂടെ അപേക്ഷ നൽകുന്ന സ്വദേശികൾക്കും വിദേശികൾക്കും ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. കൂടാതെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാനും സാധിക്കും.

9. പദവി ശരിയാക്കാനായി അപേക്ഷിക്കുന്ന വിദേശികളുടെയും സ്വദേശികളുടെയും വിവരങ്ങള്‍ എത്ര മാത്രം സുരക്ഷിതമാണ്? അവര്‍ക്ക് എന്തെല്ലാം പരിരക്ഷ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്?

പദവി ശരിയാക്കൽ അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് പ്രത്യേക പരിരക്ഷ ലഭിക്കും. ബിനാമി വിരുദ്ധ നിയമ ലംഘകരുടെ പദവി ശരിയാക്കൽ പ്രോഗ്രാം നിലവിൽ വന്നിട്ടുണ്ട്. ബിനാമി നിയമ ലംഘകരുടെ പദവി ശരിയാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്.

ബിനാമി വിരുദ്ധ നിയമ ലംഘകരുടെ പദവി ശരിയാക്കാനുള്ള പ്ലാറ്റ്‌ഫോം മുഴുവൻ സർക്കാർ നിയമങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ നൽകുന്ന വിവരങ്ങൾ തീർത്തും സുതാര്യമായി കൈകാര്യം ചെയ്യും. പദവി ശരിയാക്കാൻ പ്ലാറ്റ്‌ഫോമിൽ സമർപ്പിക്കുന്ന ഒരു വിവരവും മറ്റു വകുപ്പുകളുമായി പങ്കുവെക്കില്ലെന്നും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നു.

10. വരുമാന നികുതി ശിക്ഷാ നടപടികളില്‍ നിന്നും ഇളവ് പ്രതീക്ഷിക്കാമോ?

വരുമാന നികുതി സമയ ബന്ധിതമായി അടക്കാതിരുന്ന സ്ഥാപന ഉടമകൾക്കും ഈ സമയപരിധിയിൽ നിയമനടപടി ഒഴിവാക്കാൻ മന്ത്രാലയം അവസരം നൽകിയിട്ടുണ്ട്. പദവി ശരിയാക്കാൻ സ്വമേധയാ മുന്നോട്ടു വന്ന് അപേക്ഷ നൽകുന്നവരെ മുൻകാല പ്രാബല്യത്തോടെ ആദായ നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

11. ബിനാമിയായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് സൗദിയിൽ വിദേശ നിക്ഷേപ ലൈസൻസ് നേടി പ്രവര്‍ത്തിക്കുന്നതിനായി മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ സാധിക്കുമോ? അതില്‍ എന്തെങ്കിലും തരത്തിലുള്ള ഇളവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടോ?

നിലവില്‍ ബിനാമിയായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം പുതിയ നിയമ പ്രകാരം നിക്ഷേപക ലൈസന്‍സ് നേടി നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ സൗദിയിൽ വിദേശ നിക്ഷേപ ലൈസൻസ് നേടാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വിദേശങ്ങളിൽ സാന്നിധ്യമുണ്ടായിരിക്കണമെന്ന വ്യവസ്ഥയിൽ ഇളവ് നല്‍കും. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമാണ് ഈ ഇളവ് അനുവദിക്കുക. ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി വർഗീകരണം അനുസരിച്ച്, ബിനാമിയായി പ്രവർത്തിക്കുന്ന ഇടത്തരം, വൻകിട സ്ഥാപനങ്ങളെയാണ് ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കുക.

12. മന്ത്രാലയത്തിന്‍റെ പുതിയ പദവി തിരുത്തല്‍ നയം വിദേശ തൊഴിലാളിക്ക് എത്രമാത്രം ഗുണപ്രദമാണ്?

ഈ പുതിയ നയം മൂലം രാജ്യത്ത് ഇപ്പോള്‍ നിയമ വിരുദ്ധമായ പ്രവൃത്തി ചെയ്തു കൊണ്ടിരിക്കുന്ന വിദേശിക്ക് ഒരു തിരുത്തല്‍ അവസരം അഥവാ രക്ഷപ്പെടാനുള്ള അവസരം തുറന്നു കൊടുക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഒറ്റ നോട്ടത്തില്‍ ആകര്‍ഷകമായി തോന്നുമെങ്കിലും പുതിയ ഇന്‍വെസ്റ്റര്‍ ലൈസന്‍സ് എടുത്തു കൊണ്ട് നിലവിലുള്ള ബിനാമി ബിസിനസ് പദവി തിരുത്തി കൊണ്ട് സ്വന്തം പേരിലാക്കി നിയമ പരമായി നടത്തി കൊണ്ട് പോകാന്‍ പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം. പല നിബന്ധനകളും വന്‍കിടക്കാർക്ക് മാത്രം സാധ്യമാകുന്നതാണ്. വാർഷിക വരുമാനം 40 ദശലക്ഷം റിയാലായിരിക്കണമെന്നാണ് പ്രധാന നിബന്ധന പാലിക്കാന്‍ വലിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ആ സ്ഥാപനത്തില്‍ ഏറ്റവും ചുരുങ്ങിയത്  50 ജീവനക്കാര്‍ എങ്കിലും ഉണ്ടായിരിക്കണം.

13. ബിനാമി വിരുദ്ധ നിയമം അനുസരിച്ച് ഇത്തരം ബിസിനസ്സുകളെ കുറിച്ച് ഈ പദവി ശരിയാക്കല്‍ കാലയളവിനിടയിലും പൊതു ജനങ്ങള്‍ക്ക്‌ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ സാധിക്കുമോ?

തീര്‍ച്ചയായും സാധിക്കും. ബിനാമി ബിസിനസ് തുടരാനല്ല സമയം നല്‍കിയിരിക്കുന്നത്. പദവി ശരിയാക്കനാണ് സമയം നല്‍കിയിരിക്കുന്നത്. പദവി ശരിയാക്കുന്നത് വരെ നിലവിലുള്ള രീതിയില്‍ ബിസിനസ് തുടരാനുള്ള പരിരക്ഷ മാത്രമേ ഇവര്‍ക്ക് ലഭിക്കുകയുള്ളൂ. ബിനാമി ബിസിനസ്സുകളെ കുറിച്ച് അറിവുള്ളവര്‍ക്ക് ഇപ്പോഴും പരാതികള്‍ നല്‍കാന്‍ സാധിക്കും.

14. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം ലഭിക്കുന്നതിന് പുതിയ നിയമ പ്രകാരം രൂപം നല്‍കിയിട്ടുള്ള പൊതു ജനങ്ങള്‍ക്കുള്ള പ്രോത്സാഹന പാരിതോഷികങ്ങള്‍ എന്തൊക്കെയാണ്?

മുന്‍പും ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അധികൃതര്‍ പ്രോത്സാഹന പാരിതോഷികങ്ങള്‍ നല്‍കിയിരുന്നു. പുതിയ നിയമത്തില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് നിയമ ലംഘകരിൽ നിന്ന് ഈടാക്കുന്ന പിഴ തുകയുടെ 30 ശതമാനം വരെ പാരിതോഷികമായി കൈമാറാന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.

വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയും 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും ബിനാമി ബിസിനസ് സ്ഥാപനങ്ങളെ കുറിച്ച് വാണിജ്യ മന്ത്രാലയത്തിന് പരാതികൾ നൽകാവുന്നതാണ്.

15. ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കാത്ത വിഭാഗത്തില്‍ പെട്ടവര്‍ ആരൊക്കെയാണ്?

  • നിയമം പ്രാബല്യത്തിൽ വന്ന ശേഷം ബിനാമി ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും.
  • അതുപോലെ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ നിയമ ലംഘനവും കുറ്റകൃത്യവും കണ്ടെത്തിയ ശേഷവും നിയമ നടപടികൾക്ക് കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ ശേഷവും പദവി ശരിയാക്കാൻ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ നൽകുന്ന ബിനാമി കേസ് പ്രതികളെ ശിക്ഷകളിൽ നിന്ന് ഒഴിവാക്കില്ല.

അഡ്വ. ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!