INDIA
പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഒരു വര്‍ഷത്തില്‍ ഏറെയായി തുടരുന്ന വിമാന സര്‍വീസ് വിലക്ക് വരുന്ന മേയ് 17 ന് സൗദി അറേബ്യ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്കാരായ സൗദി പ്രവാസികള്‍ക്ക് അതില്‍ സന്തോഷിക്കാന്‍ ഒന്നും തന്നെയില്ല. കോവിഡ് അതിരൂക്ഷമായിരിക്കുന്ന ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ മറ്റു രാജ്യങ്ങളില്‍ കൂടിയുള്ള പ്രവേശനം വിലക്കാത്തതിനാല്‍ അത്യാവശ്യമായി സൗദിയിലേക്ക് തിരിച്ചെത്തേണ്ട പ്രവാസികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ഈ മാര്‍ഗ്ഗം തന്നെയാണ്.
യു.എ.ഇ, ബഹറിന്‍, നേപ്പാള്‍, ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയിലും ഒമാനിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വന്നതോടെ ഒമാന്‍, യു.എ.ഇ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ഇപ്പോള്‍ ബഹറിന്‍ വഴിയാണ് കൂടുതല്‍ പ്രവാസികളും സൗദിയിലേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപ് വഴിയും കുറച്ചു പ്രവാസികള്‍ സൗദിയില്‍ എത്തുന്നുണ്ട്. അര്‍മേനിയ, താഷ്കന്റ് എന്നീ രാജ്യങ്ങളിലൂടെയും പാക്കേജുകള്‍ തുടങ്ങി വെച്ചിട്ടുണ്ടെങ്കിലും ഈ രാജ്യങ്ങളിലൂടെ അധികം പേര്‍ സൗദി യില്‍ എത്തിയിട്ടില്ല.
ഈ ഘട്ടത്തില്‍ പ്രവാസികളെ കബളിപ്പിക്കുന്നതിനായി വ്യാജ പാക്കേജുകളുമായി നിരവധി ഏജന്റുമാര്‍ രംഗത്തുണ്ട്. പലരും റീഫണ്ടബിള്‍ അല്ലാത്ത പാക്കേജുകളുമായാണ് മുന്നോട്ട് വന്നിരിക്കുന്നത് എന്നതിനാല്‍ ഇവരുമായി ഇടപെടുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് പോലെ തന്നെ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേന പോകുമ്പോഴും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അല്ലാത്ത പക്ഷം സാമ്പത്തിക നഷ്ടവും സമയ നഷ്ടവും കൂടാതെ മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.
1. യു.എ.ഇ, ഒമാന്‍, നേപ്പാള്‍, ശ്രീലങ്ക വഴി ഇപ്പോള്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അത് കൊണ്ട് ഈ രാജ്യങ്ങളില്‍ കൂടിയുള്ള പാക്കേജുകളുമായി വരുന്ന തട്ടിപ്പുകാരെ തിരിച്ചറിയുക. ബഹറിന്‍, മാലിദ്വീപ്, അര്‍മേനിയ. താഷ്കന്റ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഇപ്പോള്‍ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നത്.
2. നിങ്ങള്‍ ബന്ധപ്പെടുന്നത് ട്രാവല്‍ ഏജന്‍സിയോടാണോ അതോ സബ് എജന്റുമാരോടാണോ എന്ന ആദ്യം തന്നെ കാര്യം ഉറപ്പു വരുത്തുക. കഴിയുമെങ്കില്‍ ട്രാവല്‍ ഏജന്‍സിയുമായി നേരിട്ട് ബന്ധപ്പെടുക. നിലവില്‍ യാത്രക്കാരുമായി ഇടപെട്ടു ധാരണയാവുന്നത് ഭൂരിഭാഗവും സബ് എജന്റുമാരാണ്.
3. സബ് എജന്റുമായാണ് ഇടപെടുന്നതെങ്കില്‍ അവരുടെ കമ്മീഷന്‍ എത്രയാണ് എന്നുള്ളത് തുടക്കത്തില്‍ തന്നെ ഉറപ്പു വരുത്തുക. ഒളിഞ്ഞിരിക്കുന്ന മറ്റു ചിലവുകള്‍ ഉണ്ടാകില്ല എന്നുറപ്പ് വരുത്തുക.
4. സാമ്പത്തിക ഇടപാടുകള്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുമായി കഴിവതും നേരിട്ട് നടത്തുക. അനധികൃത എജന്റുമാരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പക്ഷം പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല. യാത്ര ഏതെങ്കിലും കാരണവശാല്‍ റദ്ദായാല്‍ തുക തിരിച്ചുകിട്ടുന്ന കാര്യത്തിലും കാലതാമസം നേരിടും. ട്രാവല്‍ ഏജന്‍സിയില്‍ നിന്നും തിരിച്ചു കിട്ടിയാലും സബ് ഏജന്റുമാര്‍ കൊടുക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ഏജന്റുമാര്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധമുള്ളവരാണോ എന്ന കാര്യം ഉറപ്പു വരുത്താതെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്.
5. ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടുമ്പോള്‍ ആദ്യം തന്നെ പാക്കേജ് തുകയുടെ കാര്യത്തില്‍ ധാരണയാവുക. ആ തുക ടിക്കറ്റ് ഉള്‍പ്പെടെയാണോ അതോ ടിക്കറ്റ് നിരക്ക് കൂടുന്നതിനനുസരിച്ച് തുക ഭാവിയില്‍ വര്‍ദ്ധിക്കുമോ എന്ന കാര്യം കൃത്യമായി ചോദിച്ചറിയുക. കാരണം യാത്രക്കുള്ള അഡ്വാന്‍സ് തുക നല്‍കി കഴിഞ്ഞ ശേഷം ഫ്ലൈറ്റ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിച്ചു എന്ന് പറഞ്ഞു കൊണ്ട് കൂടുതല്‍ തുക യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന പ്രവണത ട്രാവല്‍ ഏജന്‍സികളും ഏജന്റുമാരും കാണിക്കുന്നുണ്ട്.
6. യാത്രക്ക് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നല്‍കിയ തുക തിരികെ ലഭിക്കുമോ എന്ന കാര്യം ആദ്യം തന്നെ ചോദിച്ചറിയുക. തുക തിരികെ ലഭിക്കാന്‍ എത്ര ദിവസം എടുക്കും എന്ന കാര്യവും ചോദിച്ചറിയുക. ചില കമ്പനികള്‍ യാത്രക്കാരെ കൊണ്ട് പോകുന്നതിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം വിമാനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുന്നതിനു ട്രാവല്‍ ഏജന്‍സികള്‍ ബുദ്ധിമുട്ട കാണിക്കും.
7. ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു എന്ന കാര്യം ഉറപ്പു വരുത്തുക. യാത്ര പുറപ്പെടുമ്പോഴുള്ള പി സി ആര്‍ ടെസ്റ്റ്, ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷം സൗദിയിലേക്ക് പുറപ്പെടുന്ന സമയത്ത് ചെയ്യേണ്ട പി സി ആര്‍ ടെസ്റ്റ് എന്നിവക്കുള്ള തുക പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക. പല ഏജന്‍സികളും നാട്ടില്‍ നിന്നും ചെയ്യേണ്ട പി സി ആര്‍ ടെസ്റ്റുകളുടെ തുക പാക്കേജില്‍ ഉള്‍പ്പെടുത്താറില്ല.
8. ബഹറിന്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ ആണെങ്കില്‍ ബഹറിനില്‍ നിന്നും കോസ് വേ വഴി ദമാമിലേക്ക് കൊണ്ട് പോകുന്നതിനുള്ള ടാക്സി ചാര്‍ജ്ജും പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക.
9. കേരളത്തില്‍ ഏതു വിമാന താവളത്തില്‍ നിന്നാണ് യാത്ര ചെയ്യാന്‍ സാധിക്കുക എന്ന് ചോദിച്ചു ഉറപ്പു വരുത്തണം. കൊച്ചി, കോഴിക്കോട് തുടങ്ങിയ വിമാന താവളങ്ങളില്‍ നിന്നാണ് അധികം സര്‍വീസുകളും തുടങ്ങുന്നത്. അതില്‍ തന്നെ കൊച്ചിയില്‍ നിന്നാണ് കൂടുതല്‍. യാത്രക്കാര്‍ എവിടെ നിന്നാണ് കൂടുതല്‍ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ യാത്ര തുടങ്ങുന്ന വിമാന താവളങ്ങള്‍ നിശ്ചയിക്കുന്നത്. അതിനാല്‍ ഈ വിവരങ്ങള്‍ ആദ്യമേ ചോദിച്ചു ഉറപ്പു വരുത്തുക.
10. യാത്രക്കുള്ള തീരുമാനം എടുത്തു കഴിഞ്ഞാല്‍ കഴിവതും വീടിനകത്ത് തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൂട്ടുകാരുമായും ബന്ധുക്കളുമായും മറ്റുള്ളവരുമായും സാമൂഹിക അകലം പാലിക്കുക. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പായി പി സി അആര്‍ ടെസ്റ്റ് എടുക്കേണ്ടതുണ്ട്. ഇതില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിങ്ങള്ക്ക് യാത്ര ചെയ്യാനുള്ള അനുവാദം ലഭിക്കൂ. അല്ലാത്ത പക്ഷം യാത്രക്കുള്ള അവസരം നിഷേധിക്കപ്പെടും. നിങ്ങള്‍ നല്‍കിയ പണവും ട്രാവല്‍ ഏജന്‍സി തിരികെ നല്‍കില്ല. അത് കൊണ്ട് ഏറ്റവും സുരക്ഷിതമായിയിരിക്കുക.
11. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവര്‍ ലേഗേജ് ഭാരം പരമാവധി കുറയ്ക്കുക. അത്യാവശ്യം വേണ്ടി വരുന്ന സാധനങ്ങളുമായി യാത്ര ചെയ്യുന്നതാണു നല്ലത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഭാരം കൂടുതലുള്ള സാധങ്ങള്‍ ഈ സാഹചര്യത്തില്‍ ലഗേജില്‍ ഉള്‍പ്പെടുത്താതിരിക്കുക.
12. വിസയുടെ കാലാവധി ഉറപ്പു വരുത്തുക. ഉദാഹരണമായി ബഹറിനില്‍ നിലവില്‍ പതിനഞ്ചു ദിവസത്തെ വിസയാണ് ലഭിക്കുന്നത്. ഈ വിസക്ക് മൂന്ന് മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇത് മൂലം പെട്ടെന്നുള്ള യാത്ര മുടങ്ങിയാലും വിസ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കും.
13. വിമാന താവളങ്ങളിലും സാമൂഹിക അകലം പാലിക്കുക. ചെന്നിറങ്ങുന്ന സ്ഥലത്ത് ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം പി സി ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. അല്ലാത്ത പക്ഷം വീണ്ടും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നേക്കാം. ഇതുമൂലം പുതിയ ടിക്കറ്റ്, ഹോട്ടല്‍ മുറി, ഭക്ഷണം തുടങ്ങി നിരവധി അധിക ചിലവുകള്‍ ഉണ്ടാവും. ഈ ചിലവ് ട്രാവല്‍ ഏജന്‍സി വഹിക്കില്ല. അതിനാല്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന സമയത്ത് രോഗബാധ ഉണ്ടാവാതിരിക്കാനുള്ള പരിപൂര്‍ണ്ണ ശ്രദ്ധ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
14. ക്വാറന്റൈനില്‍ കഴിയേണ്ട രാജ്യത്തെ താമസ സൗകര്യം ചോദിച്ചറിഞ്ഞ് ഉറപ്പു വരുത്തുക. പല ഏജന്‍സികളും ത്രീ സ്റ്റാര്‍ സൗകര്യം വാഗ്ദാനം ചെയ്ത ശേഷം സൗകര്യം കുറഞ്ഞ മുറികള്‍ അനുവദിച്ചു നല്‍കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
15. ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഒരു മുറിയില്‍ എത്ര പേര്‍ക്കാണ് താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്ന കാര്യം ഉറപ്പു വരുത്തുക. ചില ഏജന്‍സികള്‍ രണ്ടു പേര്‍ക്കും, ചിലപ്പോള്‍ മൂന്ന് പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ആളുകള്‍ കൂടുന്നതിനനുസരിച്ച് പാക്കേജ് തുകയില്‍ കുറവ് ഉണ്ടാകും.
16. ഒരു മുറിയില്‍ മൂന്നില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നുവെങ്കില്‍ അത്തരം പാക്കേജുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
17. ഒന്നിലധികം പേര്‍ താമസിക്കുന്ന മുറികള്‍ ആണെങ്കില്‍ കൂടെ താമസിക്കുന്നവര്‍ ഒരു കാരണവശാലും മുറി വിട്ടു പുറത്തേക്ക പോകുന്നില്ലെന്ന് ഉറപ്പു വരുത്തുക. ചിലര്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു കറങ്ങുന്നത് മറ്റുള്ളവര്‍ക്ക് കൂടി ദോഷം ചെയ്യും. ഒന്നിച്ചു താമസിക്കുന്ന ആരെങ്കിലും പി സി ആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആകുകയാണെങ്കില്‍ പ്രൈമറി കോണ്ടാക്റ്റ് എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടെ താമസിക്കുന്നവരും ചിലപ്പോള്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നേക്കാം. ഇത്തരം അവസരങ്ങളില്‍ യാത്ര മുടങ്ങുവാന്‍ സാധ്യതയുണ്ട്.
18. ക്വാറന്റൈന്‍ സമയത്ത് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉറപ്പ് വരുത്തുക. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, അതായത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, ഇന്ത്യന്‍, ഏഷ്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കുമോ എന്ന കാര്യം ഉറപ്പു വരുത്തുക.
19. ക്വാറന്റൈനില്‍ ഇരിക്കുന്ന സമയത്ത് അവിടങ്ങളിലെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ നേരിട്ട് ഇടപഴകാതിരിക്കുക. ആരെയും മുറിയിലേക്ക് ക്ഷണിക്കാതിരിക്കുക. ഫോണിലൂടെ മാത്രം ബന്ധപ്പെടുക. റൂമില്‍ കൂടെള്ളവരെയും ഇക്കാര്യത്തില്‍ ബോധവാന്മാരാക്കുക.
20. ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്ന് ട്രാവല്‍ ഏജന്‍സിയുമായി ചോദിച്ചു ഉറപ്പു വരുത്തണം.
21. വിദേശ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടായാല്‍ ബന്ധപ്പെടുന്നതിനുള്ള ആളുകളോ സൗകര്യങ്ങളോ ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പു വരുത്തുക. ട്രാവല്‍ ഏജന്‍സിയുടെ ഉത്തരവാദിത്വമുള്ള ഒരാള്‍ ക്വാറന്റൈനില്‍ കഴിയുന്ന രാജ്യത്തും അവസാന ഡെസ്റ്റിനേഷനിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക.
22. താഷ്കന്റ് (ഉസ്ബക്കിസ്ഥാന്‍) പാക്കേജില്‍ പോകുന്നവരാണെങ്കില്‍ ഏതെങ്കിലും കാരണവശാല്‍ യാത്ര മുടങ്ങിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്ന കാര്യം ഉറപ്പു വരുത്തണം. കാരണം അവിടെ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ താരതമ്യേന കുറവാണ്. താഷ്കന്റില്‍ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ തിരിച്ചു ഇന്ത്യയിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ഇവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഈ വഴി പോകുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണം.
23. മുംബെയില്‍ നിന്നാണ് ഏജന്‍സികള്‍ യാത്രക്കാരെ താഷ്കന്റില്‍ എത്തിക്കുന്നത്. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും അവിടെയെത്തി താഷ്കന്റിലേക്ക് യാത്ര തിരിക്കുന്നു. ചാര്‍ട്ടേഡ് വിമാനത്തിലാണ് യാത്ര. അവിടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാം.
24. മാലിദ്വീപിലേക്ക് പോകുന്നവര്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ അംഗീകൃത സ്ഥലങ്ങളില്‍ ആണെന്ന് ഉറപ്പു വരുത്തണം. ജനവാസ കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ത്യക്കാര്‍ക്ക് ബുക്കിംഗ് അനുവദിക്കുന്നത് അവിടെ വിലക്കിയിട്ടുണ്ട്. ആകര്‍ഷകമായ ഹോട്ടലുകളുടെ പേരുകള്‍ പറഞ്ഞു പണം തട്ടാന്‍ ഒരുങ്ങുന്ന ഏജന്റുമാരെ തിരിച്ചറിയുക.
25. മാലിദ്വീപിലെക്ക് കപ്പലില്‍ ക്വാറന്റൈന്‍ വാഗ്ദാനം ചെയ്തു കൊണ്ട് യാത്രക്കാരെ ഒരു ഏജന്‍സി കൊണ്ട് പോകുന്നുണ്ട്. ഷിപ്പ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പത്തു പേര്‍ക്ക് താമസിക്കാവുന്ന ചെറിയ ബോട്ട് ആണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ കൂടുതല്‍ പേരെ കൊണ്ട് പോകുന്നുണ്ടെങ്കില്‍ അവിടുത്ത സൗകര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കണം.
26. ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പുറപ്പെടുമ്പോള്‍ നടത്തുന്ന പി സി ആര്‍ ടെസ്റ്റ് അംഗീകാരമുള്ള ലാബുകളില്‍ നടത്താന്‍ ശ്രദ്ധിക്കുക. ഇക്കാര്യം ട്രാവല്‍ ഏജന്‍സിയുമായി ഉറപ്പു വരുത്തണം. സമയ ലാഭവും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടത്തുന്ന ചില എജന്റുമാരുണ്ട്. ടെസ്റ്റ് നടത്തുന്ന ലാബിന് അംഗീകാരം ഇല്ലെങ്കില്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ മുഴുവന്‍ വഹിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെയായിരിക്കും.
വിവരങ്ങള്‍ നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ദുബായ്,റിയാദ്,ഡല്‍ഹി
INDIA
വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളി ബൈക്ക് റൈഡറുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ വിചാരണ സമയ ബന്ധിതമായി ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസിലെ നാലാം പ്രതിയായ മലയാളി അബ്ദുള്‍ സാബിക്കിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ജഡ്ജിമാരായ കൃഷ്ണ മുരാരി, അഹ്സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് നല്‍കിയത്. പ്രതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്ര, ദീപക് പ്രകാശ്, ഷിയാസ് കുഞ്ഞിബാവ എന്നിവര്‍ ഹാജരായി.
സാബിക്ക് കഴിഞ്ഞ എട്ടു മാസമായി രാജസ്ഥാനിലെ ജയ്സാല്മിര്‍ ജയിലില്‍ തടവുകാരനാണ്. വിചാരണ അനന്തമായി നീണ്ടു പോകുമെന്ന ഘട്ടത്തിലാണ് സാബിക്ക് സുപ്രീം കോടതിയെ സമീപിക്കുന്നത്.
2018 ലാണ് കണ്ണൂര്‍ ന്യൂമാഹി സ്വദേശിയും അന്താരാഷ്‌ട്ര ബൈക്ക് റൈഡറുമായ അസ്ബാക് മോന്റെ മൃതദേഹം രാജസ്ഥാനിലെ ജയ്‌സാല്‍മിര്‍ മരുഭൂമിയില്‍ കാണപ്പെട്ടത്. ഇന്ത്യ ബജാ റാലിക്ക് വേണ്ടി പരിശീലനം നടത്തുമ്പോള്‍ മരുഭൂമിയില്‍ വഴി തെറ്റി നിര്‍ജ്ജലീകരണം മൂലമുള്ള മരണമെന്ന് സംശയിച്ച് സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നു.
രണ്ടു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ട അസ്ബാക്കിന്റെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം കെ.സി.വേണുഗോപാല്‍ എം.പി രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തിയ രാജസ്ഥാന്‍ പോലീസ് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയതോടെ സഹ റൈഡര്‍മാരായ സഞ്ജയ് കുമാര്‍, എസ് ഡി വിശ്വാസ് എന്നിവരും, അസ്ബാക്കിന്റെ പത്നിയും ടീമിന്റെ സഹ ഉടമയുമായ സുമേര പര്‍വേസും പിടിയിലായി. ഇവരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന കുറ്റം ചുമത്തിയാണ് ടീം മാനേജരും തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ സാബിനെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
അസ്ബാക് മോന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനായി ഭാര്യയായ സുമേര മറ്റു പ്രതികളുടെ സാഹയതോടെ ഗൂഡാലോചന നടത്തി കൊലപാതകം നടത്തി എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.
അബ്ദുള്‍ സാബിര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അന്യായമായി പണം കൈപറ്റിയിട്ടില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്ര വാദിച്ചു. കഴിഞ്ഞ ഏഴ് മാസമായി ഈ കേസ് നിലനില്‍ക്കുന്ന കോടതിയില്‍ ജഡ്ജ് ഇല്ലെന്നും സംഭവത്തില്‍ കുറ്റപത്രം ഇതുവരെ വായിച്ചു കേള്‍പ്പിച്ചിട്ടില്ലെന്നും വിചാരണ അനന്തമായി നീണ്ടു പോകാന്‍ സാധ്യത കൂടുതലാണെന്നും വാദിച്ചു.
ഇതോടെയാണ് വിചാരണ വേഗത്തിലാക്കി ആറു മാസത്തിനകം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവായത്. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിക്ക് നിലവിലെ ജാമ്യപേക്ഷ സുപ്രീം കോടതിയില്‍ വീണ്ടും സമര്‍പ്പിക്കാനുള്ള അനുവാദം ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
INDIA
പ്രവാസികളെ മാലിയില്‍ ദുരിതത്തിലാക്കിയ സംഭവത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ കുടുങ്ങുന്നു

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങി പ്രവാസികളെ മാലിദ്വീപില്‍ എത്തിച്ച് ദുരിതത്തിലാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കുന്നു. പ്രവാസികളെ ഇരയാക്കി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഇക്കഴിഞ്ഞ ഏഴാം തിയ്യതി നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് എത്തിയ മലയാളികളുടെ സംഘത്തെ താമസ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തദ്ദേശീയരായ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു തിരിച്ചയച്ച സംഭവത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ടു ദ്വീപുകളിലെ താമസ കേന്ദ്രങ്ങളില്‍ നിന്നും തിരിച്ചയക്കപ്പെട്ട ഇവര്‍ക്ക് പിന്നീട് നീണ്ട പത്തു മണിക്കൂര്‍ നേരത്തെ ഇടവിട്ട യാത്രക്ക് ശേഷമാണ് മൂന്നാമതൊരു ദ്വീപില്‍ താമസ സൗകര്യം ലഭിച്ചത്. മൂന്നാമത്തെ താമസ സൗകര്യം ലഭിക്കുന്നത വരെ അക്ഷരാര്‍ത്ഥത്തില്‍ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദുരിതത്തിലായിരുന്നു ഈ പ്രവാസികള്‍.
ഇവരെ നെടുമ്പാശേരിയില്‍ നിന്ന് ചാര്‍ട്ടെഡ് വിമാനത്തില്‍ മാലിയില്‍ എത്തിച്ചത് അല്‍ഹിന്ദ് ട്രാവല്‍ ഏജന്‍സിയാണ് എന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മാലിദ്വീപ് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിച്ച് നിയമപരമായ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിച്ച മലയാളി പ്രവാസികള്‍ക്ക് എതിരെ തദ്ദേശീയരുടെ സംഘടിത പ്രതിഷേധവും തടഞ്ഞു വെക്കലും ഉണ്ടായിട്ടും പോലീസിലോ മറ്റു അധികാര കേന്ദ്രങ്ങളിലോ പരാതി നല്‍കാതെ പ്രവാസികളെ മണിക്കൂറുകളോളം വീണ്ടും യാത്ര ചെയ്യിച്ചു വിദൂരമായ ദ്വീപില്‍ എത്തിച്ച് താമസ സൗകര്യം നല്‍കുകയാണ് മാലിയിലെ ഏജന്റുമാര്‍ ചെയ്തത്.
അതിനു ശേഷവും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ള താമസ കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുകയുടെ പാക്കേജില്‍ എത്തിയ പല പ്രവാസികള്‍ക്കും ശരാശരിയില്‍ താഴ്ന്ന സൗകര്യങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സൌകര്യങ്ങള്‍ ലഭിച്ചിട്ടില്ല.
സുപ്രീം കോടതി അഭിഭാഷകനും ഗള്‍ഫ് രാജ്യങ്ങളില്‍ കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റുമായ അഡ്വ.ഷിയാസ് കുഞ്ഞിബാവയുടെ നേതൃത്വത്തില്‍ അഭിഭാഷ സംഘമാണ് നിയമ നടപടികള്‍ ആരംഭിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നിര്‍ദാക്ഷിണ്യം വഞ്ചിക്കുന്നത് തുടര്‍ കഥയായതോടെയാണ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി.
ട്രാവല്‍ ഏജന്‍സികളുടെ ചതിയും വഞ്ചനയും സംബന്ധിച്ച് നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കേരളത്തിലും മാലിയിലും ആവശ്യമായ അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പു വരുത്തി ട്രാവല്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയമ ലംഘകര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ സ്വീകരിക്കും.
മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം മാലിദ്വീപിലേക്ക് പ്രവേശിക്കുന്ന മാലിദ്വീപ് സ്വദേശിയല്ലാത്തവരോ റസിഡന്റ് പെര്‍മിമിറ്റ് ഇല്ലാത്തവരുമായ ആയ ഏതൊരു വ്യക്തിയും ടൂറിസ്റ്റ് എന്ന നിര്‍വചനത്തില്‍ പെടുന്നു. അത് പ്രകാരം കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള ഓരോ വ്യക്തിയും ടൂറിസ്റ്റുകളാണ്. അതിനാല്‍ മാലിദ്വീപ് ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിക്കുന്ന പരിഗണന ഏതൊരു മലയാളിക്കും ലഭിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം അത് നിയമ ലംഘനമാണ്. ട്രാവല്‍ ഏജന്‍സികള്‍ നിശ്ചയിക്കുന്ന പാക്കേജുകള്‍ക്ക് വിലപേശാതെ അവര്‍ പറയുന്ന നിരക്ക് കൊടുത്ത് യാത്ര ചെയ്യുന്ന ഓരോ പ്രവാസിക്കും ഇന്ത്യയിലെയും മാലിദ്വീപിലെയും നിയമം നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലുള്ള സേവനം നല്‍കാന്‍ ഓരോ ട്രാവല്‍ ഏജന്‍സിയും ടൂര്‍ ഓപറേറ്റര്‍മാരും ബാധ്യസ്ഥരാണ്. പ്രതികരിക്കാന്‍ ശേഷി ഇല്ലെന്ന് കരുതി അവരെ മാടുകളെ പോലെ പരിഗണിക്കുന്നതും ചൂഷണം ചെയ്യുന്നത് നിയമ പരമായും ധാര്‍മ്മികമായും തെറ്റാണെന്ന് അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കുന്നു.
കേരളത്തില്‍ നിന്നും പ്രവാസികളുടെ ബുക്കിങ്ങുകള്‍ സ്വീകരിച്ച ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും സബ് എജന്റുമാര്‍ക്കെതിരെയും നാട്ടില്‍ നിയമ നടപടികള്‍ സ്വീകരിക്കും. പ്രധാന ഏജന്റുമാര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കും. ഇതിനായി സുപ്രീം കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. മാലിദ്വീപിലും നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള അവിടുത്തെ സ്വദേശികളായ നിയമ വിദഗ്ദരും സഹകരിക്കും.
ആദ്യ ഘട്ടത്തില്‍ വീഴ്ച വരുത്തിയ ഏജന്റുമാര്‍ക്ക് എതിരെ മാലിദ്വീപിലെ ടൂറിസം വകുപ്പിലും മന്ത്രാലയത്തിലും മറ്റു ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലും പരാതികള്‍ നല്‍കും. മാലിദ്വീപിലെ ടൂറിസത്തിന്റെ മറവില്‍ ആളുകളെ ആകര്‍ഷിച്ച് വന്‍തുക വാങ്ങി വിദൂരമായ ദ്വീപുകളില്‍ നരക സമാനമായ അനുഭവങ്ങള്‍ സമ്മാനിച്ച ഏജന്‍സികളുടെ വീഴ്ചകള്‍ അധികൃതരുടെ മുന്‍പില്‍ സമര്‍പ്പിച്ച് വീഴ്ചകള്‍ വരുത്തിയവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആവശ്യപ്പെടും. ഇന്ത്യയിലും സമാനമായ നിയമ നടപടികള്‍ ആരംഭിക്കും.
മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തിനു ഏറെ താഴെയുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും കൊണ്ട് വന്നവര്‍ക്ക് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയവര്‍ക്ക് ഇവര്‍ നല്‍കുന്ന സൗകര്യങ്ങളുടെ നിലവാരം പരിശോധിക്കണമെന്നും ആവശ്യപ്പെടും.
നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയോ നിലവാരമോ ഇല്ലാത്ത താമസ കേന്ദ്രങ്ങളും അംഗീകാരം ഇല്ലാത്ത തദ്ദേശീയരായ എജന്റുമാരും ഗൈഡുകളും ടൂര്‍ ഓപറേറ്റര്‍മാരുമാണ് കേരളത്തില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് വേണ്ടി മാലിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആളുകളെ സംഘടിപ്പിക്കുന്ന പല ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും നിയമപരമായ അനുമതി ഇല്ല. മാലിദീപില്‍ തൊഴില്‍ വിസയില്‍ എത്തിയ വിദേശികള്‍ പോലും ഇപ്പോള്‍ ടൂറിസ്റ്റ് എജന്റുകളായി പ്രവര്‍ത്തിക്കുകയാണ്. മാലിദ്വീപിലെ ടൂറിസം നിയമത്തിലെ വകുപ്പ് 39 അനുസരിച്ച് മാലിദ്വീപ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് നിയമ പ്രകാരം കരാര്‍ ഇല്ലാതെ വിദേശത്ത് നിന്നും ഉള്ളവര്‍ രാജ്യത്തെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണ്.
കേരളത്തില്‍ താമസ സൗകര്യം ഒരുക്കാന്‍ എന്ന പേരില്‍ വന്‍തുക വാങ്ങി മാലിയില്‍ താമസ കേന്ദ്രങ്ങള്‍ ഒരുക്കാതെ വഞ്ചിച്ച കേരളത്തിലെ എജന്‍സിക്കെതിരെയും ഇവരുടെ ഏജന്റുമാരായി മാലിദ്വീപില്‍ പ്രവര്‍ത്തിച്ച സ്വദേശികളും വിദേശികളുമായ ഏജന്റുമാരുടെയും അനുമതിയും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കണം. ഇവര്‍ക്ക് മാലിദ്വീപ് ടൂറിസം നിയമത്തിന്റെ വകുപ്പ് 32 പ്രകാരമുള്ള ലൈസന്‍സോ അനുമതിയോ ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കാനും ടൂറിസം മന്ത്രാലയത്തിനോട് ആവശ്യപ്പെടും.
നിയമ ലംഘകരില്‍ നിന്നും ടൂറിസം നിയമത്തിലെ വകുപ്പ് 47 പ്രകാരമുള്ള ശിക്ഷയായ 100,000 റുഫിയ (അഞ്ചു ലക്ഷത്തോളം രൂപ) ഈടാക്കണമെന്നും ആവശ്യപ്പെടും.
മലയാളികളെ നാട്ടില്‍ നിന്നും കൊണ്ട് പോയ ദിവസങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സി ഇവര്‍ക്കായി മാലിദ്വീപില്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിട്ടില്ല എന്ന കാര്യവും വ്യാജ ഹോട്ടല്‍ ബുക്കിംഗ് നടത്തി കേരളത്തില്‍ നിന്നും ആളുകളെ വഞ്ചിച്ച് മാലിദ്വീപില്‍ എത്തിച്ച ശേഷം വഴിയാധാരമാക്കിയ സംഭവവും മന്ത്രാലയത്തെ തെളിവ് സഹിതം ബോധ്യപ്പെടുത്തും. നിയമപരമായി മന്ത്രാലയം നിഷ്കര്‍ഷിച്ച രേഖകളുമായി നിബന്ധനകള്‍ പാലിച്ച് മാലിദ്വീപില്‍ പ്രവേശിച്ച ടൂറിസ്റ്റുകളെ തടഞ്ഞു നിര്‍ത്തി ബോട്ടുകളില്‍ ബന്ദിയാക്കി തിരിച്ചയച്ച നാട്ടുകാരുടെ പേരില്‍ മാലിയില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെടും.
ഇവരുടെ പ്രവൃത്തികള്‍ മൂലം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ വിവരിച്ച് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് മൂലവും അടുത്ത വര്‍ഷം ടൂറിസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന മാലിദ്വീപിന്റെ പ്രതിച്ഛായക്ക് ആഗോള വ്യാപകമായി ഏറ്റ കളങ്കവും ബോധ്യപ്പെടുത്തും.
ഓഗസ്റ്റ് മാസത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് സര്‍വീസ് നടത്തിയ ചാര്‍ട്ടെഡ് വിമാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇന്ത്യയില്‍ നിന്നും മാലിദ്വീപില്‍ നിന്നും അടുത്ത ദിവസങ്ങളിലായി ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി. ഈ രേഖകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. നിലവില്‍ യാതനകള്‍ അറിയിച്ച പ്രവാസികള്‍ കൂടാതെ ട്രാവല്‍ ഏജന്‍സികളുടെയും സബ് ഏജന്റുമാരുടെയും ഭാഗത്ത് നിന്നും മോശമായ സേവനവും പ്രതികരണങ്ങളും ലഭിച്ച കൂടുതല്‍ യാത്രക്കാര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്.
കൂടുതല്‍ ആളുകളില്‍ നിന്നും രേഖകളും പ്രതികരണങ്ങളും പരാതികളും വീഡിയോകളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പേരുകള്‍ പുറത്ത് പറയാന്‍ താല്‍പ്പര്യമില്ലത്തവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.
പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ നിയമ വിഭാഗം കണ്‍സല്‍ട്ടന്റ് കൂടിയാണ് അഡ്വ.ഷിയാസ് കുഞ്ഞിബാവ. കൂടുതല്‍ വിവരങ്ങള്‍ നല്കാനുള്ളവര്‍ക്ക് പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചര്‍ വഴി നല്‍കിയാല്‍ തനിക്ക് എത്തിച്ചു നല്‍കുമെന്നും സമയ പരിമിതി മൂലം നേരിട്ടുള്ള വിളികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg
INDIA
ഉദാരപൂര്‍ണ്ണമായ തീരുമാനം പ്രതീക്ഷിച്ച സൗദി പ്രവാസികളെ നിരാശരാക്കുന്ന നീക്കങ്ങള്‍

റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിനും വലിയ പെരുന്നാളിന് ശേഷം സൗദിയിലെക്കുള്ള വിമാന സര്‍വീസിന്റെ കാര്യത്തിലോ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്ന കാര്യത്തിലോ സൗദി അധികൃതരുടെ ഭാഗത്ത് നിന്നും ഉദാരപൂര്‍ണ്ണമായ സമീപനം പ്രതീക്ഷിച്ചു കാത്തിരുന്ന പ്രവാസികളെ നിരാശരാക്കുന്ന നീക്കങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ചില രാജ്യങ്ങൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാർക്ക് വീണ്ടും പ്രവേശന അനുമതി നൽകുകയും ചെയ്ത സാഹചര്യത്തില്‍ നാട്ടിലേക്ക് അവധിയില്‍ പോയി തിരിച്ചു വരാന്‍ കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവ് ഉണ്ടാകും എന്ന് തന്നെയായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അധികൃതര്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറഞ്ഞു വരുന്നു എന്നതിനേക്കാള്‍ ഉപരി മാരകമായ ഡെൽറ്റ വേരിയൻറ് കാരണമുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനത്തെ സൗദി അധികൃതര്‍ അത്യന്തം ആശങ്കയോടെ വീക്ഷിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച ഈ വകഭേദം ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കും എന്നുള്ളതാണ് സൗദി അധികൃതരെ ഏറെ ആശങ്കാകുലരാക്കുന്നത്.
ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാണ് എന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ വകഭേദത്തിനു ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കും എന്നതാണ് ഏറെ ആശങ്കാ ജനകം. ഇന്ത്യയില്‍ നിന്നും ഉണ്ടായ ഡെല്‍റ്റ വകഭേദം രാജ്യത്തിന്റെ കണക്കൂട്ടലുകളില്‍ വ്യത്യാസം വരുത്തിയെന്ന സൗദി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുള്ള അല്‍ അസീരിയുടെ വെളിപ്പെടുത്തല്‍ ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.
രാജ്യത്ത് ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ നല്‍കിയതിനാല്‍ സ്വാഭാവിക പ്രതിരോധം എന്ന കണക്കുകൂട്ടലില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരും അടുത്ത ഡോസ് കൂടി ഉടനെ സ്വീകരിക്കണമെന്ന അവസ്ഥയിലേക്കാണ് പുതിയ വകഭേദം രാജ്യത്തെ ആരോഗ്യ നിലവാരത്തെ കൊണ്ട് പോകുന്നത്. വ്യാപന ശേഷി വളരെ കൂടുതലുള്ള ഡെല്‍റ്റ വകഭേദം വ്യാപനം തുടങ്ങിയാല്‍ ഇതുവരെ സ്വീകരിച്ചിരുന്ന മുന്‍കരുതലുകളും അദ്ധ്വാനവും പാഴായി പോകുമെന്ന വിലയിരുത്തലില്‍ ഇത്തരം വകഭേദങ്ങള്‍ വ്യാപകമാകുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ നേരിട്ടുള്ള പ്രവേശനം പൂര്‍ണ്ണമായും വിലക്കുക എന്ന സൗദി അധികൃതരുടെ സമീപനമാണ് ഇന്ത്യക്കാര്‍ക്ക് കുരുക്കാകുന്നത്.
ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സൗദി പൗരന്മാർ നേരിട്ടും അല്ലാതെയും ഇന്തോനേഷ്യയിലേക്ക് യാത്ര പോകുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കിയ തീരുമാനം. ഇന്ത്യയുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയത് വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ്. ഡെൽറ്റ വേരിയൻറ് വ്യാപനം സംഭവിക്കുന്ന രാജ്യങ്ങള്‍ക്ക് എല്ലാം തന്നെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന ആഭ്യന്തര മന്ത്രാലയ നീക്കം ഇന്ത്യയില്‍ നിന്നുള്ളവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.
രാജ്യത്ത് നടപ്പിലാക്കുന്ന മറ്റുള്ള നിയന്ത്രണങ്ങളും ഈ വിലയിരുത്തലിനു ശക്തി പകരുകയാണ് ചെയ്യുന്നത്. ഡെൽറ്റ വേരിയൻറ് ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിനെടുത്താൽ മാത്രമേ ഓഗസ്റ്റ് 9 മുതൽ വിദേശ രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്ന് സ്വദേശികള്‍ക്ക് യാത്ര അനുവദിക്കൂവെന്നുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനം യാതൊരു കാരണവശാലും പുതിയ വകഭേദവുമായി ആരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ളമുന്‍കരുതലിന്റെ ഭാഗമാണ്.
കൂടാതെ ഓഗസ്റ്റ് ഒന്ന് മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്ന നിയന്ത്രണവും രാജ്യത്ത് രോഗവ്യാപനം തടയാനുള്ള ശക്തമായ തീരുമാനത്തിന്റെ ഭാഗമാണ്. റസ്‌റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, റീട്ടെയിൽ ഹോൾസെയിൽ കടകൾ തുടങ്ങിയവയിൽ പ്രവേശിക്കാനും പൂർണമായി വാക്‌സിൻ എടുക്കൽ നിര്‍ബന്ധമാണ്. ഈ തീരുമാനം മൂലം ഇന്ത്യയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തത് മൂലം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എടുത്ത് രാജ്യത്തേക്ക് പ്രവേശിച്ച ഇന്ത്യക്കാര്‍ക്ക് പോലും ഇനിയും രണ്ടു ഡോസ് വാക്സിന്‍ പുതിയതായി എടുക്കേണ്ടി വരും.
സൗദിയിലെ ആരോഗ്യ രംഗത്തെ ചലനങ്ങളോടൊപ്പം ഇന്ത്യക്കകത്ത് നിന്നുള്ള വാര്‍ത്തകളും കൂടി കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യക്കാരുടെ സൗദി പ്രവേശനം നീളാന്‍ തന്നെയാണ് സാധ്യത. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട് എങ്കിലും രാജ്യത്ത് ഇപ്പോഴും 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല എന്നതാണ് ഇതിന് കാരണം. അത് കൊണ്ട് ഇന്ത്യയില്‍ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഐ.സി.എം.ആര്‍ നിഗമനം. ഇതെല്ലാം വിദേശ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണ്ടാകുന്ന വാര്‍ത്തകളാണ്.
ഈ നിഗമനങ്ങളോടൊപ്പം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവും കൂട്ടി വായിക്കാന്‍ സാധിക്കും. മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ മൂലം സൗദിയില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കിയത് ഇവയുടെ കാലാവധി തീരാറായ ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം പകരും. എങ്കിലും വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത് വരെ രാജ്യത്തേക്ക് അവര്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്നും അതുവരെ അവരവരുടെ രാജ്യത്ത് തന്നെ തുടരുക, രോഗവ്യാപനം നിയന്ത്രണാധീനമായതിന് ശേഷം വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ മാത്രം നേരിട്ടുള്ള പ്രവേശനം അനുവദിക്കും എന്നുമുള്ള പരോക്ഷമായ മുന്നറിയിപ്പും ഇതിലൂടെ വ്യക്തമാവുന്നുണ്ട്.
പുതിയ വകഭേദ വ്യാപനം ഇനിയും രൂക്ഷമായാല്‍ ഇളവുകള്‍ ഇനിയും തുടരുകയും അതോടൊപ്പം നിയന്ത്രണങ്ങള്‍ നീളുകയും ചെയ്യും. പുതിയ വകഭേദത്തിനു നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസിന്റെയും ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനത്തിന്റെയും കാര്യത്തില്‍ തീരുമാനം അനന്തമായി നീളാന്‍ തന്നെയാണ് സാധ്യത.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KuwvFcgILVQ05OICLoEBpy