Connect with us

INDIA

പ്രവാസികള്‍ക്ക് കുറഞ്ഞ റിസ്ക്കില്‍ നാട്ടില്‍ ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന നിയമം

Published

on

1.നാട്ടില്‍ പ്രവാസികള്‍ക്ക് ഒറ്റക്ക് കമ്പനി ഉണ്ടാക്കി ബിസിനസ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ?

ഉണ്ട്. നിയമം മുന്‍പേ ഉള്ളതാണ്. ഇപ്പോള്‍ അത് എന്‍ ആര്‍ ഐ കളെ കൂടി ഉള്‍പ്പെടുത്തി എന്നേയുള്ളൂ. കമ്പനി നിയമത്തിന്റെ ചട്ടങ്ങളില്‍ കോര്‍പറേറ്റ് അഫയേഴ്സ് മിനിസ്ട്രി മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ്‌ എന്‍.ആര്‍.ഐ കള്‍ക്ക് ഈ അവസരം തുറന്നു കിട്ടുന്നത്. ഇതിലൂടെ ഒരേ സമയം ഒരു സ്റ്റാര്‍ട്ട്‌ അപ്പിന്റെയും ഏക ഉടമസ്ഥ സ്ഥാപനത്തിന്റെയും (Sole Proprietorship) സ്വാതന്ത്ര്യം ലഭിക്കുന്നതോടൊപ്പം കമ്പനി നിയമത്തിന്റെ ആനുകൂല്യം ലഭിക്കുകയും വ്യ്വവസ്ഥാപിതമായി ബിസിനസ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. കമ്പനി നിയമത്തിന് കീഴിലെ ബാധ്യത സംരക്ഷണ ആനുകൂല്യം ഉള്ളതിനാല്‍ ഇ കോമേഴ്സ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്‌ അപ്പുകള്‍ക്കും ഇടത്തരം ബിസിനസ്സുകള്‍ക്കും മികച്ച സംവിധാനമാണിത്.

2. ഈ നിയമത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാമോ?

2൦13 ലെ കമ്പനി നിയമത്തിന് മുന്‍പ് ഒരു വ്യക്തിക്ക് മാത്രമായി ഒരു കമ്പനി രൂപീകരിക്കാന്‍ സാധിക്കില്ലായിരുന്നു. ഒരാള്‍ക്ക് മാത്രമായി ഒരു സംരംഭം തുടങ്ങുന്നതിനുള്ള വഴി ഏക ഉടമസ്ഥത സ്ഥാപനം (Sole Proprietorship) മാത്രമായിരുന്നു. 2൦13 ലെ കമ്പനി നിയമ പ്രകാരം ഒരാള്‍ക്ക് മാത്രം തുടങ്ങാവുന്ന ഒറ്റയാള്‍ കമ്പനികള്‍ക്ക് (വണ്‍ പെഴ്‌സണ്‍ കമ്പനി-ഒ.പി.സി) അനുവാദം ലഭിച്ചു. 2൦൦5 ല്‍ ജെ.ജെ ഇറാനി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റയാള്‍ കമ്പനികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. പക്ഷെ ഇത്തരം കമ്പനികള്‍ തുടങ്ങുന്നതിന് ഇതുവരെ എന്‍.ആര്‍.ഐ കള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.

സാധാരണയായി കമ്പനി നിയമം അനുസരിച്ച് ഒരു കമ്പനിക്ക് രൂപം നല്‍കണം എന്നുണ്ടെങ്കില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് ഏറ്റവും ചുരുങ്ങിയത് രണ്ട് അംഗങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനിക്ക് ഏഴ് അംഗങ്ങളും ആവശ്യമാണ്‌. സ്വകാര്യ കമ്പനിക്ക് ഏറ്റവും ചുരുങ്ങിയത് രണ്ടു ഡയരക്ടര്‍മാരും പൊതു കമ്പനിക്ക് മൂന്ന് ഡയരക്ടര്‍മാരും ആവശ്യമുണ്ട്.

എന്നാല്‍ ഒ.പി.സി യില്‍ ഷെയര്‍ ഹോള്‍ഡര്‍ ആയി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കമ്പനി നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുന്നു. അതേ സമയം ബോര്‍ഡ് മീറ്റിംഗ്, ആനുവല്‍ ജനറല്‍ മീറ്റിങ്ങുകള്‍ തുടങ്ങി ഒട്ടേറെ നൂലാമാലകളും ഒഴിവായി കിട്ടുന്നു.

3. എന്ന് മുതലാണ്‌ വണ്‍ പെഴ്‌സണ്‍ കമ്പനി നിയമം പ്രവാസികള്‍ക്ക് കൂടി ബാധകമാക്കിയത്?

2൦21 ലെ ബജറ്റ് പ്രസംഗത്തിലാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവാസി സംരംഭകര്‍ക്ക് നിര്‍ണ്ണായകമായ ഒ.പി.സി തീരുമാനം വ്യക്തമാക്കിയത്. ഇത് പ്രകാരം 2൦14 ലെ കമ്പനി ഇന്‍കോര്‍പറേഷന്‍ ചട്ടത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കമ്പനീസ് (ഇന്‍കോര്‍പറേഷന്‍) സെക്കന്റ് അമെന്റ്മെന്റ് റൂള്‍സ് 2൦21 എന്ന പേരില്‍ 2൦21 ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഈ പുതിയ ആനുകൂല്യം മുതലാക്കി പല പ്രവാസികളും അധികം വലുതല്ലാത്ത സംരംഭങ്ങളും തുടങ്ങുന്നുമുണ്ട്.

4. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങുന്നതിനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?

പുതിയ മാറ്റത്തിന്റെ ഫലമായി ഇന്ത്യക്കാരനായ ഒരു എന്‍ ആര്‍ ഐ ക്ക് വണ്‍ പെഴ്‌സണ്‍ കമ്പനി രൂപീകരിക്കുന്നതിന് അനുവാദമുണ്ട്. അയാള്‍ ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തിയാണ് എന്നത് കൊണ്ട് വിലക്ക് ഉണ്ടാകുന്നില്ല.

5. ഒ.സി.ഐ കാര്‍ഡ് ഉള്ളവര്‍ക്ക് സാധാരണ എന്‍ ആര്‍ ഐ കളെ പോലെ വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങാന്‍ സാധിക്കുമോ?

ഒ.സി.ഐ കാര്‍ഡുകാര്‍ക്കും വിദേശികള്‍ക്കും വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങുന്നതിന് നിയമം അനുമതി നല്‍കുന്നില്ല.

6. വണ്‍ പെഴ്‌സണ്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം എന്‍ ആര്‍ ഐ സ്റ്റാറ്റസ് ലഭിക്കുന്നതിനായുള്ള കാലയളവില്‍ മാറ്റം ഉണ്ടായിട്ടുണ്ടോ?

എന്‍ ആര്‍ ഐ സ്റ്റാറ്റസ് ലഭിക്കുന്നതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള 182 ദിവസം ഇപ്പോള്‍ 12൦ ദിവസമാക്കി കുറച്ചിട്ടുണ്ട്.

7. വണ്‍ പെഴ്‌സണ്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഈ നിയമത്തില്‍ വന്നിട്ടുള്ള കാതലായ മാറ്റങ്ങള്‍ എന്തൊക്കെയാണ്?

സാധാരണയായി കമ്പനി നിയമം അനുസരിച്ച് ഒരു കമ്പനിക്ക് രൂപം നല്‍കണം എന്നുണ്ടെങ്കില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. വണ്‍ പെഴ്‌സണ്‍ കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡര്‍ ആയി ഒരാള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കമ്പനി നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുന്നു. അതേ സമയം ബോര്‍ഡ് മീറ്റിംഗ്, ആനുവല്‍ ജനറല്‍ മീറ്റിങ്ങുകള്‍ തുടങ്ങി ഒട്ടേറെ നൂലാമാലകളും ഒഴിവായി കിട്ടുന്നു.

8. മുന്‍ നിയമത്തെ അപേക്ഷിച്ച് ഭേദഗതി പ്രകാരം വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ ഷെയര്‍ കാപ്പിറ്റലിലും ടേണ്‍ ഓവര്‍ നിബന്ധനയിലും ഏതൊക്കെ മാറ്റങ്ങള്‍ ആണ് വരുത്തിയിട്ടുള്ളത്?

2൦13 ലെ കമ്പനി നിയമം അനുസരിച്ച് വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് കടുത്ത നിയന്ത്രണങ്ങളും മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നു. പൈഡ് അപ് ഷെയര്‍ കാപിറ്റല്‍ ലിമിറ്റ് അന്‍പത് ലക്ഷത്തില്‍ അധികമാകുകയോ തൊട്ടു മുന്‍പുള്ള മൂന്ന് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ടേണ്‍ ഓവര്‍ രണ്ടു കോടിയില്‍ അധികമാവുകയോ ചെയ്‌താല്‍ ആ കമ്പനിക്ക് വണ്‍ പെഴ്‌സണ്‍ കമ്പനിപദവി നഷ്ടപ്പെടും. പിന്നീട് ആ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ മാറ്റേണ്ടി വരും.  ഈ നിബന്ധനയിലും ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് പ്രകാരം വണ്‍ പെഴ്‌സണ്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ പൈഡ് അപ് ഷെയര്‍ കാപ്പിറ്റലിലോ ടേണ്‍ ഓവറിലോ നിബന്ധനകള്‍ ഒന്നും തന്നെയില്ല. പരിധിയില്ലാതെ വളരാം.

9. വണ്‍ പെഴ്‌സണ്‍ കമ്പനി തുടങ്ങിയതിന് ശേഷം പിന്നീട് അത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ മാറ്റുന്നതിന് സമയ പരിധിയുണ്ടോ?

മുന്‍പ് ഉണ്ടായിരുന്നു. 2൦21 ല്‍ ആ നിബന്ധന നീക്കി. മുന്‍പ് ഉണ്ടായിരുന്ന സമയ പരിധി എടുത്തു കളഞ്ഞ് ഏതു സമയത്തും വണ്‍ പെഴ്‌സണ്‍ കമ്പനിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ മാറ്റുന്നതിനും ഇപ്പോള്‍ അനുവാദമുണ്ട്. മുന്‍പ് ഒരു  വണ്‍ പെഴ്‌സണ്‍ കമ്പനിയെ പ്രവറ്റ് അല്ലെങ്കില്‍ പബ്ലിക് കമ്പനിയായി മാറ്റണമെങ്കില്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്കണം എന്നായിരുന്നു നിബന്ധന.

10. വണ്‍ പെഴ്‌സണ്‍ കമ്പനിയും ഒരാളുടെ മാത്രം ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനവും (Sole Proprietorship) തമ്മിലുള്ള വ്യത്യാസം എന്താണ്?

വണ്‍ പെഴ്‌സണ്‍ കമ്പനിയെ കുറിച്ച് അറിയാനായി വിളിക്കുമ്പോള്‍ പലരും ചോദിക്കുന്നത് കമ്പനി നിയമ പ്രകാരമല്ലാതെ ഒറ്റക്കൊരു സ്ഥാപനം സ്വന്തമായി തുടങ്ങുന്നതല്ലേ നല്ലത് എന്നാണ്. ഇത് അവര്‍ക്ക് കമ്പനി നിയമങ്ങളെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തത് കൊണ്ട് മാത്രമാണ്. കമ്പനി നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് ഒ.പി.സി ആരംഭിക്കുമ്പോള്‍ ഭാവിയില്‍ കമ്പനിക്ക് സംഭവിക്കാവുന്ന വലിയ നഷ്ടങ്ങളില്‍ നിന്നുള്ള ഒരു രക്ഷാ കവചം കൂടിയാണിത്.

ഉദാഹരണമായി ഒരാളുടെ മാത്രം ഉടമസ്ഥതയില്‍ ഉള്ള ഒരു സ്ഥാപനത്തിന് (Sole Proprietorship) കമ്പനി നിയമ പ്രകാരം അല്ലാതെ തന്നെ ആര്‍ക്കും ഒരാള്‍ക്ക് രൂപം നല്‍കാം. അത് കമ്പനി നിയമത്തിന്റെ ചട്ടക്കൂടില്‍ നില്‍ക്കാതെ തന്നെ സ്വതന്ത്രമായി നടത്തുകയും ചെയ്യാം. എന്നാല്‍ ആ സ്ഥാപനത്തിന് ഭാവിയില്‍ എന്തെങ്കിലും തരത്തിലുള്ള നഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അയാള്‍ക്ക് അതില്‍ വ്യക്തിപരമായ ഉത്തരവാദിത്വം ഉണ്ട്. അയാളുടെ ബാധ്യത അനന്തമാണ്‌. അയാളും അയാളുടെ വ്യക്തിഗതമായ സ്വത്തുക്കളും ആ നഷ്ടത്തിന് ഉത്തരവാദികളാണ്.

11. വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുമ്പോള്‍ കമ്പനി ഉടമയുടെ വ്യക്തിഗത സ്വത്തുക്കളെ അത് ബാധിക്കുമോ?

ഇല്ല. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ ഏറ്റവും വലിയ നേട്ടം കമ്പനിയുടെ ബിസിനസ് നഷ്ടങ്ങളില്‍ അയാള്‍ വ്യക്തിപരമായി ഉത്തരവാദി ആകുന്നില്ല എന്നതാണ്. ഒരാള്‍ ഒരു ഒ.പി.സി തുടങ്ങുമ്പോള്‍ അയാള്‍ക്ക് കമ്പനി നിയമത്തിന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭ്യമാവുന്നുണ്ട്. അതായത് ആ കമ്പനി മൂലം ഉണ്ടാവുന്ന നഷ്ടത്തിന് അയാള്‍ വ്യക്തിപരമായി ഉത്തരവാദിയല്ല. അയാള്‍ക്ക് ആ കമ്പനിയില്‍ ഉള്ള ഷെയര്‍ കാപ്പിറ്റല്‍ എത്രയാണോ അത്രയും നഷ്ടം മാത്രമേ അയാള്‍ വഹിക്കേണ്ടതുള്ളൂ. ആ പരിധിക്ക് പുറത്തുള്ള ബാധ്യതക്ക് അയാള്‍ ഉത്തരവാദിയാകുന്നില്ല. ഇതാണ് ഒ.പി.സി യും ഒരാള്‍ മാത്രമായി കമ്പനി നിയമ പ്രകാരമല്ലാതെ നടത്തുന്ന സ്ഥാപനവും തമ്മിലുള്ള വ്യത്യാസം.

ഓ പി സി യില്‍ ഒരു വ്യക്തി മാത്രമാണ് ഉള്ളതെങ്കിലും ഒരു വ്യക്തി എന്നതില്‍ കവിഞ്ഞുള്ള നിയമ പരിരക്ഷയാണ് ആ കമ്പനിക്ക് ലഭിക്കുന്നത്. ഒരു കമ്പനി എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം കമ്പനി നിയമ പ്രകാരമുള്ള പരിരക്ഷയും ലഭിക്കുന്നു. കംപനിക്കുണ്ടാവുന്ന നഷ്ടങ്ങള്‍ക്ക് വ്യക്തി പരമായി അയാള്‍ ഉത്തരവാദിയല്ല. അത് കൊണ്ട് തന്നെ കമ്പനി നഷ്ടം ഉണ്ടാക്കുകയാണെങ്കില്‍ കൂടി നഷ്ടം സംഭവിച്ചവര്‍ക്ക് കമ്പനിക്ക് എതിരെ മാത്രമേ നിയമ നടപടികള്‍ എടുക്കാന്‍ സാധിക്കൂ. വ്യക്തിപരമായ നിയമ നടപടികള്‍ സാധ്യമല്ല. അത് കൊണ്ട് തന്നെ വ്യക്തിഗത സ്വത്തുക്കള്‍ നിയമ നടപടികളില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കുന്നു.

12. വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് രൂപം കൊടുത്താല്‍ പ്രവര്‍ത്തന മൂലധനതിനായി ഫണ്ടുകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സാധിക്കുമോ?

ഒരു കമ്പനി എന്ന തരത്തിലുള്ള ലീഗല്‍ സ്റ്റാറ്റസ് ഉള്ളതിനാല്‍ ബിസിനസ്സിനു ആവശ്യമായ ഫണ്ട് രൂപീകരിക്കാന്‍ താരതമ്യേന എളുപ്പമാകുന്നു. വെഞ്ച്വര്‍ കാപ്പിറ്റല്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍മാര്‍, ഇന്‍ക്യുബേറ്റര്‍മാര്‍ തുടങ്ങിയവരില്‍ നിന്നുള്ള ഫണ്ട് രൂപീകരണം എളുപ്പമാകുന്നു.  ഒരു ഏക ഉടമസ്ഥത സ്ഥാപനത്തിന് ഫണ്ട് നല്‍കുന്നതിന് വിമുഖത കാണിക്കുന്ന ബാങ്കുകള്‍ പലപ്പോഴും ഒ.പി.സിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാറുണ്ട്.

13. വണ്‍ പെഴ്‌സണ്‍ കമ്പനി മറ്റുള്ള കമപനികളുടെ പോലെ തന്നെ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടോ? ഒ.പി.സിക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവ് ലഭിക്കുമോ?

കമ്പനി നിയമ പ്രകാരമുള്ള നടപടി ക്രമങ്ങളുടെ നൂലാമാലകളില്‍ നിന്നും ഒരു പരിധി വരെ ഒ.പി.സി കമ്പനികള്‍ക്ക് ഇളവുണ്ട്. ഉദാഹരണമായി കാഷ് ഫ്ലോ സ്റ്റേറ്റ്മെന്റുകള്‍ തയ്യാറാക്കേണ്ടതില്ല. കൂടാതെ ബുക്ക്സ് ഓഫ് അക്കൌണ്ടിലും ആനുവല്‍ റിട്ടേണ്‍സിലും കമ്പനി സെക്രട്ടറിയുടെ ഒപ്പ് നിര്‍ബന്ധമല്ല. കമ്പനിയുടെ ഡയറക്ടര്‍ തന്നെ ഒപ്പ് വെച്ചാല്‍ മതിയാകും.

14. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയില്‍ നോമിനിയുടെ സ്ഥാനം എന്താണ്?

ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയില്‍ ഒരു മെമ്പര്‍ മാത്രമാണ് വേണ്ടത്. മെമ്പര്‍ക്ക് തന്നെ കമ്പനിയുടെ ഡയരക്ടറും ആകാം. ഒ.പി.സി രൂപീകരിക്കുന്ന സമയത്ത് തന്നെ അതിലെ മെമ്പര്‍ ഒരു നോമിനിയെ നിര്‍ദ്ദേശിക്കേണ്ടതുണ്ട്. ഒ.പി.സി യിലെ മെമ്പറുടെ മരണം സംഭവിച്ചാലും കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനം നിലക്കില്ല. മെമ്പറുടെ മരണ ശേഷം ഈ നോമിനിക്ക് കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കും.

15. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി രൂപീകരണത്തിന് ആവശ്യമായ കാപ്പിറ്റല്‍ എത്രയാണ്?

ഇന്‍കോര്‍പറേഷന് ആവശ്യമായത് ഏറ്റവും ചുരുങ്ങിയ കാപ്പിറ്റല്‍ ഒരു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ പൈഡ് അപ് കാപ്പിറ്റല്‍ എത്ര വേണമെങ്കിലും ആകാം.

16. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി മാനെജ്മെന്റ് താരതമ്യേന എളുപ്പമാണെന്ന് പറയുന്നത് എന്ത് കൊണ്ടാണ്?

കമ്പനിയില്‍ ഒരു മെമ്പര്‍ മാത്രമേ ഉള്ളൂ എന്നതാണ് ഭരണപരമായ കാര്യങ്ങള്‍ക്ക് ഏറ്റവും പ്രയോജനകരാമായ കാര്യം. അത് കൊണ്ട് തന്നെകമ്പനിയുടെ മാനേജ്മെന്റും ഏറ്റവും എളുപ്പമായിരിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും വേഗത്തില്‍ സാധിക്കും. സാധാരണവും സ്പെഷ്യലും ആയ റസല്യൂഷനുകള്‍ പാസ്സാക്കുന്നതിന് പ്രത്യേക നടപടി ക്രമങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. അവ മിനുട്ട്സ് ബുക്കില്‍ രേഖപ്പെടുത്തി അതില്‍ മെമ്പര്‍ ഒപ്പ് വെച്ചാല്‍ മാത്രം മതിയാകും. ഇത് മൂലം അനാവശ്യ കാലതാമാസങ്ങളും ഭിന്നിപ്പുകളും ഒഴിവാക്കാന്‍ സാധിക്കുന്നു.

17. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ എടുത്തു പറയത്തക്ക ദോഷങ്ങള്‍ എന്തൊക്കെയാണ്?

മേല്‍ പറഞ്ഞ അനുകൂല ഘടകങ്ങള്‍ പോലെ തന്നെ ഒ.പി.സിക്ക് അനുകൂലമല്ലാത്ത ഘടകങ്ങളും ഉണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് ഒ.പി.സി ഘടന ചെറിയ സംരംഭങ്ങള്‍ക്ക് മാത്രമേ ഈ ബിസിനസ ഘടന അനുയോജ്യമാകൂ എന്നതാണ്. ബിസിനസ വര്‍ദ്ധിക്കുന്നത് അനുസരിച്ചോ കമ്പനി വളരുന്നതിന് അനുസരിച്ചോ കൂടുതല്‍ പേരെ മെമ്പര്‍മാരായി സ്വീകരിക്കാന്‍ ഒ.പി.സിക്ക് സാധിക്കില്ല. കമ്പനിക്ക് കൂടുതല്‍ മൂലധനം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളിലും മൂലധനം സ്വീകരിച്ചു കൊണ്ട് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഇതെല്ലാം ഈ ഘടനയില്‍ കമ്പനിക്ക് വളര്‍ച്ചക്ക് തടസ്സമാകുന്ന ഘടകങ്ങളാണ്.

കൂടാതെ ഒ.പി.സിയുടെ ഉടമസ്ഥതയും നടത്തിപ്പും ഒരാള്‍ തന്നെ ആയതിനാല്‍ ഈ രണ്ടു പ്രവര്‍ത്തനങ്ങളും തമ്മില്‍ ഒരു വ്യത്യസ്തതയും ഉണ്ടാവില്ല. ഒരാള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നു. കൂട്ടായ തീരുമാനമോ ആലോചനയോ ചര്‍ച്ചകളോ ഇല്ലാത്തതിനാല്‍ പലപ്പോഴും ഇത്തരം തീരുമാനങ്ങള്‍ മൂല്യച്യുതിയിലേക്ക് തരം താഴാറുണ്ട്.

18. ഏതെങ്കിലും മേഖകലകളില്‍ ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി രൂപീകരിക്കുന്നതിന് വിലക്കുണ്ടോ?

ഒ.പി.സികള്‍ക്ക് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ആക്റ്റിവിറ്റികള്‍ നടത്തുന്നതിനുള്ള അനുവാദമില്ല. അത് കൊണ്ട് തന്നെ ഈ ഉദ്ദേശത്തിനായി ഒ.പി.സികള്‍ രൂപീകരിക്കാന്‍ സാധിക്കില്ല. കൂടാതെ കമ്പനി നിയമത്തിന്റെ വകുപ്പ് എട്ടില്‍ നിഷ്കര്‍ഷിക്കുന്ന തരത്തിലുള്ള ചാരിറ്റബിള്‍ ഉദ്ദേശങ്ങള്‍ക്കായുള്ള കമ്പനികള്‍ ആയി രൂപാന്തരപ്പെടുത്തുന്നതിനും സാധിക്കില്ല.

19. ഒരാള്‍ക്ക് എത്ര ഒ.പി.യില്‍ അംഗമാവാന്‍ സാധിക്കും?

ഒരു വ്യക്തിക്ക് ഒരു ഒ.പി.സി യില്‍ അംഗമാവാന്‍ മാത്രമേ അനുമതിയുള്ളൂ.

20. വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് നികുതി സംബന്ധമായ എന്തെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുമോ?

നികുതി സംബന്ധമായ പ്രത്യേക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ വണ്‍ പെഴ്‌സണ്‍ കമ്പനികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ ന്യൂനത. നികുതി നിരക്ക് 3൦ ശതമാനമാണ്. കൂടാതെ മറ്റു കമ്പനികള്‍ക്ക് ബാധകമാവുന്ന നികുതികളും വണ്‍ പെഴ്‌സണ്‍ കമ്പനിക്ക് ബാധകമാണ്.

21. ഒരു വണ്‍ പെഴ്‌സണ്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?

വണ്‍ പെഴ്‌സണ്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ആദ്യ പടി അതിന്റെ ഡയരക്ടര്‍ക്ക് ഡി.എസ്.സി (Digital Signatude Certificate) എടുക്കലാണ്. അതിനായി അഡ്രസ്സ് പ്രൂഫ്‌, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ, ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ എന്നിവ ആവശ്യമാണ്‌.

ഡിജിറ്റല്‍ സിഗ്നെച്ചര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ഡയരക്ടര്‍ക്ക് ഡി.ഐ.എന്‍ (ഡയരക്ടര്‍ ഐഡന്റിഫിക്കെഷന്‍ നമ്പര്‍) ലഭ്യമാക്കുക എന്നതാണ്. അതിന് ശേഷം കമ്പനിയുടെ പേരിനുള്ള അപ്രൂവല്‍ കരസ്ഥമാക്കണം. അതിന് ശേഷം മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, എന്നിവ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിക്കണം. നോമിനിയുടെ സമ്മത പത്രം, അയാളുടെ ആധാര കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും സമര്‍പ്പിക്കണം.

കമ്പനിയുടെ രജിസ്ട്രേഡ് ഓഫീസ് അംഗീകാരത്തിനായി ഉടമസ്ഥത തെളിയിക്കുന്ന രേഖ, സ്ഥലം മറ്റൊരാളുടെതാണ് എങ്കില്‍ അയാളുടെ എന്‍.ഓ.സി തുടങ്ങിയ രേഖകളെല്ലാം ആവശ്യമാണ്. ഇതെല്ലാം മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയെഴ്സിന്റെ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. കമ്പനി ഇന്‍കോര്‍പറേഷന്‍ സമയത്ത് പാന്‍ നമ്പരും ടാന്‍ നമ്പരും ഓട്ടോമാറ്റിക്കായി തന്നെ ലഭിക്കും. അതിനായി പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല. രേഖകളുടെ പരിശോധനക്ക് ശേഷം രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നും ഇന്‍കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിച്ചാല്‍ കമ്പനിയുടെ പ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്.

22. എത്ര ദിവസം കൊണ്ട് ഒരു ഒ വണ്‍ പെഴ്‌സണ്‍ കമ്പനിയുടെ രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും?

സാധാരണ ഗതിയില്‍ ഡി.എസ്.സി (Digital Signature Certificate), ഡി.ഐ.എന്‍ (ഡയരക്ടര്‍ ഐഡന്റിഫിക്കെഷന്‍ നമ്പര്‍) എന്നിവ ഒരു ദിവസം കൊണ്ട് തന്നെ ലഭിക്കും. ഇന്‍കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ ലഭിക്കേണ്ടതാണ്. മറ്റു തടസ്സങ്ങള്‍ ഉണ്ടായിലെങ്കില്‍ ഏഴു മുതല്‍ പത്തു ദിവസത്തിനുള്ളില്‍ മുഴുവന്‍ ഇന്‍കോര്‍പറേഷന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാകുന്നതാണ്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി Call/Whatsapp: 8921190515

INDIA

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

Published

on

ന്യൂഡല്‍ഹി: ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളി ബൈക്ക് റൈഡറുടെ ദുരൂഹ മരണം സംബന്ധിച്ച കേസിന്റെ വിചാരണ സമയ ബന്ധിതമായി ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി രാജസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസിലെ നാലാം പ്രതിയായ മലയാളി അബ്ദുള്‍ സാബിക്കിന്റെ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ജഡ്ജിമാരായ കൃഷ്ണ മുരാരി, അഹ്സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവ് നല്‍കിയത്. പ്രതിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്ര, ദീപക് പ്രകാശ്, ഷിയാസ് കുഞ്ഞിബാവ എന്നിവര്‍ ഹാജരായി.

സാബിക്ക് കഴിഞ്ഞ എട്ടു മാസമായി രാജസ്ഥാനിലെ ജയ്സാല്മിര്‍ ജയിലില്‍ തടവുകാരനാണ്. വിചാരണ അനന്തമായി നീണ്ടു പോകുമെന്ന ഘട്ടത്തിലാണ് സാബിക്ക് സുപ്രീം കോടതിയെ സമീപിക്കുന്നത്.

2018 ലാണ് കണ്ണൂര്‍ ന്യൂമാഹി സ്വദേശിയും അന്താരാഷ്‌ട്ര ബൈക്ക് റൈഡറുമായ അസ്ബാക് മോന്റെ മൃതദേഹം രാജസ്ഥാനിലെ ജയ്‌സാല്‍മിര്‍ മരുഭൂമിയില്‍ കാണപ്പെട്ടത്. ഇന്ത്യ ബജാ റാലിക്ക് വേണ്ടി പരിശീലനം നടത്തുമ്പോള്‍ മരുഭൂമിയില്‍ വഴി തെറ്റി നിര്‍ജ്ജലീകരണം മൂലമുള്ള മരണമെന്ന് സംശയിച്ച് സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്തി അവസാനിപ്പിച്ചിരുന്നു.

രണ്ടു വര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ട അസ്ബാക്കിന്റെ മാതാവിന്റെ അഭ്യര്‍ത്ഥന പ്രകാരം കെ.സി.വേണുഗോപാല്‍ എം.പി രാജസ്ഥാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അന്വേഷണം നടത്തിയ രാജസ്ഥാന്‍ പോലീസ് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയതോടെ സഹ റൈഡര്‍മാരായ സഞ്ജയ്‌ കുമാര്‍, എസ് ഡി വിശ്വാസ് എന്നിവരും, അസ്ബാക്കിന്റെ പത്നിയും ടീമിന്റെ സഹ ഉടമയുമായ സുമേര പര്‍വേസും പിടിയിലായി. ഇവരുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന കുറ്റം ചുമത്തിയാണ് ടീം മാനേജരും തൃശൂര്‍ സ്വദേശിയായ അബ്ദുള്‍ സാബിനെയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

അസ്ബാക് മോന്റെ സ്വത്തുക്കള്‍ കൈവശപ്പെടുത്തുന്നതിനായി ഭാര്യയായ സുമേര മറ്റു പ്രതികളുടെ സാഹയതോടെ ഗൂഡാലോചന നടത്തി കൊലപാതകം നടത്തി എന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

അബ്ദുള്‍ സാബിര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അന്യായമായി പണം കൈപറ്റിയിട്ടില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുത്ര വാദിച്ചു. കഴിഞ്ഞ ഏഴ് മാസമായി ഈ കേസ് നിലനില്‍ക്കുന്ന കോടതിയില്‍ ജഡ്ജ് ഇല്ലെന്നും സംഭവത്തില്‍ കുറ്റപത്രം ഇതുവരെ വായിച്ചു കേള്‍പ്പിച്ചിട്ടില്ലെന്നും വിചാരണ അനന്തമായി നീണ്ടു പോകാന്‍ സാധ്യത കൂടുതലാണെന്നും വാദിച്ചു.

ഇതോടെയാണ് വിചാരണ വേഗത്തിലാക്കി ആറു മാസത്തിനകം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവായത്. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ പ്രതിക്ക് നിലവിലെ ജാമ്യപേക്ഷ സുപ്രീം കോടതിയില്‍ വീണ്ടും സമര്‍പ്പിക്കാനുള്ള അനുവാദം ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

INDIA

പ്രവാസികളെ മാലിയില്‍ ദുരിതത്തിലാക്കിയ സംഭവത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ കുടുങ്ങുന്നു

Published

on

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും കൂടുതല്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുക വാങ്ങി പ്രവാസികളെ മാലിദ്വീപില്‍ എത്തിച്ച് ദുരിതത്തിലാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കുന്നു. പ്രവാസികളെ ഇരയാക്കി ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

ഇക്കഴിഞ്ഞ ഏഴാം തിയ്യതി നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് എത്തിയ മലയാളികളുടെ സംഘത്തെ താമസ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തദ്ദേശീയരായ ഒരു കൂട്ടം ആളുകള്‍ തടഞ്ഞു തിരിച്ചയച്ച സംഭവത്തില്‍ പ്രവാസികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രണ്ടു ദ്വീപുകളിലെ താമസ കേന്ദ്രങ്ങളില്‍ നിന്നും തിരിച്ചയക്കപ്പെട്ട ഇവര്‍ക്ക് പിന്നീട് നീണ്ട പത്തു മണിക്കൂര്‍ നേരത്തെ ഇടവിട്ട യാത്രക്ക് ശേഷമാണ് മൂന്നാമതൊരു ദ്വീപില്‍ താമസ സൗകര്യം ലഭിച്ചത്. മൂന്നാമത്തെ താമസ സൗകര്യം ലഭിക്കുന്നത വരെ അക്ഷരാര്‍ത്ഥത്തില്‍ ഭക്ഷണം പോലും ലഭിക്കാതെ കൊടിയ ദുരിതത്തിലായിരുന്നു ഈ പ്രവാസികള്‍.

ഇവരെ നെടുമ്പാശേരിയില്‍ നിന്ന് ചാര്‍ട്ടെഡ്‌ വിമാനത്തില്‍ മാലിയില്‍ എത്തിച്ചത് അല്‍ഹിന്ദ് ട്രാവല്‍ ഏജന്‍സിയാണ് എന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മാലിദ്വീപ് നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പാലിച്ച് നിയമപരമായ രേഖകളുമായി രാജ്യത്തേക്ക് പ്രവേശിച്ച മലയാളി പ്രവാസികള്‍ക്ക് എതിരെ തദ്ദേശീയരുടെ സംഘടിത പ്രതിഷേധവും തടഞ്ഞു വെക്കലും ഉണ്ടായിട്ടും പോലീസിലോ മറ്റു അധികാര കേന്ദ്രങ്ങളിലോ പരാതി നല്‍കാതെ പ്രവാസികളെ മണിക്കൂറുകളോളം വീണ്ടും യാത്ര ചെയ്യിച്ചു വിദൂരമായ ദ്വീപില്‍ എത്തിച്ച് താമസ സൗകര്യം നല്‍കുകയാണ് മാലിയിലെ ഏജന്റുമാര്‍ ചെയ്തത്.

അതിനു ശേഷവും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. കൂടുതല്‍ സൗകര്യങ്ങളുള്ള താമസ കേന്ദ്രങ്ങള്‍ വാഗ്ദാനം ചെയ്ത് വന്‍തുകയുടെ പാക്കേജില്‍ എത്തിയ പല പ്രവാസികള്‍ക്കും ശരാശരിയില്‍ താഴ്ന്ന സൗകര്യങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സൌകര്യങ്ങള്‍ ലഭിച്ചിട്ടില്ല.

സുപ്രീം കോടതി അഭിഭാഷകനും ഗള്‍ഫ് രാജ്യങ്ങളില്‍ കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റുമായ അഡ്വ.ഷിയാസ് കുഞ്ഞിബാവയുടെ നേതൃത്വത്തില്‍ അഭിഭാഷ സംഘമാണ് നിയമ നടപടികള്‍ ആരംഭിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കൊടിയ ദുരിതം അനുഭവിക്കുന്ന പ്രവാസികളെ നിര്‍ദാക്ഷിണ്യം വഞ്ചിക്കുന്നത് തുടര്‍ കഥയായതോടെയാണ് ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി.

ട്രാവല്‍ ഏജന്‍സികളുടെ ചതിയും വഞ്ചനയും സംബന്ധിച്ച് നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കേരളത്തിലും മാലിയിലും ആവശ്യമായ അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പു വരുത്തി ട്രാവല്‍ ഏജന്‍സികള്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെയാണ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നിയമ ലംഘകര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ സ്വീകരിക്കും.

മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം മാലിദ്വീപിലേക്ക് പ്രവേശിക്കുന്ന മാലിദ്വീപ് സ്വദേശിയല്ലാത്തവരോ റസിഡന്റ് പെര്‍മിമിറ്റ് ഇല്ലാത്തവരുമായ ആയ ഏതൊരു വ്യക്തിയും ടൂറിസ്റ്റ് എന്ന നിര്‍വചനത്തില്‍ പെടുന്നു. അത് പ്രകാരം കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയ മലയാളികള്‍ അടക്കമുള്ള ഓരോ വ്യക്തിയും ടൂറിസ്റ്റുകളാണ്. അതിനാല്‍ മാലിദ്വീപ് ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിക്കുന്ന പരിഗണന ഏതൊരു മലയാളിക്കും ലഭിച്ചേ മതിയാകൂ. അല്ലാത്ത പക്ഷം അത് നിയമ ലംഘനമാണ്. ട്രാവല്‍ ഏജന്‍സികള്‍ നിശ്ചയിക്കുന്ന പാക്കേജുകള്‍ക്ക് വിലപേശാതെ അവര്‍ പറയുന്ന നിരക്ക് കൊടുത്ത് യാത്ര ചെയ്യുന്ന ഓരോ പ്രവാസിക്കും ഇന്ത്യയിലെയും മാലിദ്വീപിലെയും നിയമം നിഷ്കര്‍ഷിക്കുന്ന നിലവാരത്തിലുള്ള സേവനം നല്‍കാന്‍ ഓരോ ട്രാവല്‍ ഏജന്‍സിയും ടൂര്‍ ഓപറേറ്റര്‍മാരും ബാധ്യസ്ഥരാണ്. പ്രതികരിക്കാന്‍ ശേഷി ഇല്ലെന്ന് കരുതി അവരെ മാടുകളെ പോലെ പരിഗണിക്കുന്നതും ചൂഷണം ചെയ്യുന്നത് നിയമ പരമായും ധാര്‍മ്മികമായും തെറ്റാണെന്ന് അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിന്നും പ്രവാസികളുടെ ബുക്കിങ്ങുകള്‍ സ്വീകരിച്ച ട്രാവല്‍ ഏജന്‍സികള്‍ക്ക് എതിരെയും സബ് എജന്റുമാര്‍ക്കെതിരെയും നാട്ടില്‍ നിയമ നടപടികള്‍ സ്വീകരിക്കും. പ്രധാന ഏജന്റുമാര്‍ക്ക് എതിരെ ഇന്ത്യയിലും മാലിദ്വീപിലും നിയമ നടപടികള്‍ ആരംഭിക്കും. ഇതിനായി സുപ്രീം കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കുക. മാലിദ്വീപിലും നിയമ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുള്ള അവിടുത്തെ സ്വദേശികളായ നിയമ വിദഗ്ദരും സഹകരിക്കും.

ആദ്യ ഘട്ടത്തില്‍ വീഴ്ച വരുത്തിയ ഏജന്റുമാര്‍ക്ക് എതിരെ മാലിദ്വീപിലെ ടൂറിസം വകുപ്പിലും മന്ത്രാലയത്തിലും മറ്റു ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളിലും പരാതികള്‍ നല്‍കും. മാലിദ്വീപിലെ ടൂറിസത്തിന്റെ മറവില്‍ ആളുകളെ ആകര്‍ഷിച്ച് വന്‍തുക വാങ്ങി വിദൂരമായ ദ്വീപുകളില്‍ നരക സമാനമായ അനുഭവങ്ങള്‍ സമ്മാനിച്ച ഏജന്‍സികളുടെ വീഴ്ചകള്‍ അധികൃതരുടെ മുന്‍പില്‍ സമര്‍പ്പിച്ച് വീഴ്ചകള്‍ വരുത്തിയവരെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആവശ്യപ്പെടും. ഇന്ത്യയിലും സമാനമായ നിയമ നടപടികള്‍ ആരംഭിക്കും.

മാലിദ്വീപിലെ ടൂറിസം നിയമ പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ള നിലവാരത്തിനു ഏറെ താഴെയുള്ള സൗകര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നിന്നും കൊണ്ട് വന്നവര്‍ക്ക് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ നിന്നും മാലിദ്വീപില്‍ എത്തിയവര്‍ക്ക് ഇവര്‍ നല്‍കുന്ന സൗകര്യങ്ങളുടെ നിലവാരം പരിശോധിക്കണമെന്നും ആവശ്യപ്പെടും.

നിയമത്തില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യതയോ നിലവാരമോ ഇല്ലാത്ത താമസ കേന്ദ്രങ്ങളും അംഗീകാരം ഇല്ലാത്ത തദ്ദേശീയരായ എജന്റുമാരും ഗൈഡുകളും ടൂര്‍ ഓപറേറ്റര്‍മാരുമാണ് കേരളത്തില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍ക്ക് വേണ്ടി മാലിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ നിന്നും ആളുകളെ സംഘടിപ്പിക്കുന്ന പല ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും നിയമപരമായ അനുമതി ഇല്ല. മാലിദീപില്‍ തൊഴില്‍ വിസയില്‍ എത്തിയ വിദേശികള്‍ പോലും ഇപ്പോള്‍ ടൂറിസ്റ്റ് എജന്റുകളായി പ്രവര്‍ത്തിക്കുകയാണ്. മാലിദ്വീപിലെ ടൂറിസം നിയമത്തിലെ വകുപ്പ് 39 അനുസരിച്ച് മാലിദ്വീപ് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് നിയമ പ്രകാരം കരാര്‍ ഇല്ലാതെ വിദേശത്ത് നിന്നും ഉള്ളവര്‍ രാജ്യത്തെ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നിയമ വിരുദ്ധമാണ്.

കേരളത്തില്‍ താമസ സൗകര്യം ഒരുക്കാന്‍ എന്ന പേരില്‍ വന്‍തുക വാങ്ങി മാലിയില്‍ താമസ കേന്ദ്രങ്ങള്‍ ഒരുക്കാതെ വഞ്ചിച്ച കേരളത്തിലെ എജന്‍സിക്കെതിരെയും ഇവരുടെ ഏജന്റുമാരായി മാലിദ്വീപില്‍ പ്രവര്‍ത്തിച്ച സ്വദേശികളും വിദേശികളുമായ ഏജന്റുമാരുടെയും അനുമതിയും ലൈസന്‍സുകളും പരിശോധനക്ക് വിധേയമാക്കണം. ഇവര്‍ക്ക് മാലിദ്വീപ് ടൂറിസം നിയമത്തിന്റെ വകുപ്പ് 32 പ്രകാരമുള്ള ലൈസന്‍സോ അനുമതിയോ ഇല്ലെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ ആരംഭിക്കാനും ടൂറിസം മന്ത്രാലയത്തിനോട് ആവശ്യപ്പെടും.

നിയമ ലംഘകരില്‍ നിന്നും ടൂറിസം നിയമത്തിലെ വകുപ്പ് 47 പ്രകാരമുള്ള ശിക്ഷയായ 100,000 റുഫിയ (അഞ്ചു ലക്ഷത്തോളം രൂപ) ഈടാക്കണമെന്നും ആവശ്യപ്പെടും.

മലയാളികളെ നാട്ടില്‍ നിന്നും കൊണ്ട് പോയ ദിവസങ്ങളില്‍ ബന്ധപ്പെട്ട ഏജന്‍സി ഇവര്‍ക്കായി മാലിദ്വീപില്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിട്ടില്ല എന്ന കാര്യവും വ്യാജ ഹോട്ടല്‍ ബുക്കിംഗ് നടത്തി കേരളത്തില്‍ നിന്നും ആളുകളെ വഞ്ചിച്ച് മാലിദ്വീപില്‍ എത്തിച്ച ശേഷം വഴിയാധാരമാക്കിയ സംഭവവും മന്ത്രാലയത്തെ തെളിവ് സഹിതം ബോധ്യപ്പെടുത്തും. നിയമപരമായി മന്ത്രാലയം നിഷ്കര്‍ഷിച്ച രേഖകളുമായി നിബന്ധനകള്‍ പാലിച്ച് മാലിദ്വീപില്‍ പ്രവേശിച്ച ടൂറിസ്റ്റുകളെ തടഞ്ഞു നിര്‍ത്തി ബോട്ടുകളില്‍ ബന്ദിയാക്കി തിരിച്ചയച്ച നാട്ടുകാരുടെ പേരില്‍ മാലിയില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെടും.

ഇവരുടെ പ്രവൃത്തികള്‍ മൂലം ടൂറിസ്റ്റുകള്‍ക്ക് ഉണ്ടായ ദുരിതങ്ങള്‍ വിവരിച്ച് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും പത്രങ്ങളില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതും വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത് മൂലവും അടുത്ത വര്‍ഷം ടൂറിസത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന മാലിദ്വീപിന്റെ പ്രതിച്ഛായക്ക് ആഗോള വ്യാപകമായി ഏറ്റ കളങ്കവും ബോധ്യപ്പെടുത്തും.

ഓഗസ്റ്റ് മാസത്തില്‍ നെടുമ്പാശേരിയില്‍ നിന്ന് മാലിദ്വീപിലേക്ക് സര്‍വീസ് നടത്തിയ ചാര്‍ട്ടെഡ്‌ വിമാനങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഇന്ത്യയില്‍ നിന്നും മാലിദ്വീപില്‍ നിന്നും അടുത്ത ദിവസങ്ങളിലായി ലഭിക്കുമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അഡ്വ.ഷിയാസ് കുഞ്ഞിബാവ വ്യക്തമാക്കി. ഈ രേഖകള്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. നിലവില്‍ യാതനകള്‍ അറിയിച്ച പ്രവാസികള്‍ കൂടാതെ ട്രാവല്‍ ഏജന്‍സികളുടെയും സബ് ഏജന്റുമാരുടെയും ഭാഗത്ത് നിന്നും മോശമായ സേവനവും പ്രതികരണങ്ങളും ലഭിച്ച കൂടുതല്‍ യാത്രക്കാര്‍ അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടിരിക്കുകയാണ്.

കൂടുതല്‍ ആളുകളില്‍ നിന്നും രേഖകളും പ്രതികരണങ്ങളും പരാതികളും വീഡിയോകളും ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പേരുകള്‍ പുറത്ത് പറയാന്‍ താല്‍പ്പര്യമില്ലത്തവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും.

പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന്റെ നിയമ വിഭാഗം കണ്‍സല്‍ട്ടന്റ് കൂടിയാണ് അഡ്വ.ഷിയാസ് കുഞ്ഞിബാവ.  കൂടുതല്‍ വിവരങ്ങള്‍ നല്കാനുള്ളവര്‍ക്ക് പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചര്‍ വഴി നല്‍കിയാല്‍ തനിക്ക് എത്തിച്ചു നല്‍കുമെന്നും സമയ പരിമിതി മൂലം നേരിട്ടുള്ള വിളികള്‍ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

 

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  https://www.facebook.com/PravasiCornerOfficial

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

 

Continue Reading

INDIA

ഉദാരപൂര്‍ണ്ണമായ തീരുമാനം പ്രതീക്ഷിച്ച സൗദി പ്രവാസികളെ നിരാശരാക്കുന്ന നീക്കങ്ങള്‍

Published

on

റിയാദ്: ഹജ്ജ് തീര്‍ഥാടനത്തിനും വലിയ പെരുന്നാളിന് ശേഷം സൗദിയിലെക്കുള്ള വിമാന സര്‍വീസിന്റെ കാര്യത്തിലോ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്ന കാര്യത്തിലോ സൗദി അധികൃതരുടെ ഭാഗത്ത് നിന്നും ഉദാരപൂര്‍ണ്ണമായ സമീപനം പ്രതീക്ഷിച്ചു കാത്തിരുന്ന പ്രവാസികളെ നിരാശരാക്കുന്ന നീക്കങ്ങളാണ് സമീപ ദിവസങ്ങളില്‍ നടന്നത്.

ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ചില രാജ്യങ്ങൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും യാത്രക്കാർക്ക് വീണ്ടും പ്രവേശന അനുമതി നൽകുകയും ചെയ്ത സാഹചര്യത്തില്‍ നാട്ടിലേക്ക് അവധിയില്‍ പോയി തിരിച്ചു വരാന്‍ കാത്തിരിക്കുന്നവരുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവ് ഉണ്ടാകും എന്ന് തന്നെയായിരുന്നു പ്രവാസികളുടെ പ്രതീക്ഷ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അധികൃതര്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്  വിലയിരുത്തല്‍.

ഇന്ത്യയില്‍ കോവിഡ് നിരക്ക് കുറഞ്ഞു വരുന്നു എന്നതിനേക്കാള്‍ ഉപരി മാരകമായ ഡെൽറ്റ വേരിയൻറ് കാരണമുള്ള കോവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനത്തെ സൗദി അധികൃതര്‍ അത്യന്തം ആശങ്കയോടെ വീക്ഷിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച ഈ വകഭേദം ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കും എന്നുള്ളതാണ് സൗദി അധികൃതരെ ഏറെ ആശങ്കാകുലരാക്കുന്നത്.

ഡെല്‍റ്റ വകഭേദം കൂടുതല്‍ അപകടകാരിയാണ് എന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ വകഭേദത്തിനു ഒരു വ്യക്തിയുടെ സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കും എന്നതാണ് ഏറെ ആശങ്കാ ജനകം. ഇന്ത്യയില്‍ നിന്നും ഉണ്ടായ ഡെല്‍റ്റ വകഭേദം രാജ്യത്തിന്റെ കണക്കൂട്ടലുകളില്‍ വ്യത്യാസം വരുത്തിയെന്ന സൗദി ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുള്ള അല്‍ അസീരിയുടെ വെളിപ്പെടുത്തല്‍ ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.

രാജ്യത്ത് ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ നല്‍കിയതിനാല്‍ സ്വാഭാവിക പ്രതിരോധം എന്ന കണക്കുകൂട്ടലില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവരും അടുത്ത ഡോസ് കൂടി ഉടനെ സ്വീകരിക്കണമെന്ന അവസ്ഥയിലേക്കാണ് പുതിയ വകഭേദം രാജ്യത്തെ ആരോഗ്യ നിലവാരത്തെ കൊണ്ട് പോകുന്നത്. വ്യാപന ശേഷി വളരെ കൂടുതലുള്ള ഡെല്‍റ്റ വകഭേദം വ്യാപനം തുടങ്ങിയാല്‍ ഇതുവരെ സ്വീകരിച്ചിരുന്ന മുന്‍കരുതലുകളും അദ്ധ്വാനവും പാഴായി പോകുമെന്ന വിലയിരുത്തലില്‍ ഇത്തരം വകഭേദങ്ങള്‍ വ്യാപകമാകുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ നേരിട്ടുള്ള പ്രവേശനം പൂര്‍ണ്ണമായും വിലക്കുക എന്ന സൗദി അധികൃതരുടെ സമീപനമാണ് ഇന്ത്യക്കാര്‍ക്ക് കുരുക്കാകുന്നത്.

ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ഉണ്ടായ സൗദി പൗരന്മാർ നേരിട്ടും അല്ലാതെയും  ഇന്തോനേഷ്യയിലേക്ക് യാത്ര പോകുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കിയ തീരുമാനം. ഇന്ത്യയുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും വിലക്ക് ഏര്‍പ്പെടുത്തിയത് വൈറസിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനത്തിന്റെയും പശ്ചാത്തലത്തിലാണ്. ഡെൽറ്റ വേരിയൻറ് വ്യാപനം സംഭവിക്കുന്ന രാജ്യങ്ങള്‍ക്ക് എല്ലാം തന്നെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന ആഭ്യന്തര മന്ത്രാലയ നീക്കം ഇന്ത്യയില്‍ നിന്നുള്ളവരുടെ പ്രതീക്ഷകളെ തകിടം മറിക്കുന്നു.

രാജ്യത്ത് നടപ്പിലാക്കുന്ന മറ്റുള്ള നിയന്ത്രണങ്ങളും ഈ വിലയിരുത്തലിനു ശക്തി പകരുകയാണ് ചെയ്യുന്നത്. ഡെൽറ്റ വേരിയൻറ് ലോകരാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഡോസ് വാക്‌സിനെടുത്താൽ മാത്രമേ ഓഗസ്റ്റ് 9 മുതൽ വിദേശ രാജ്യങ്ങളിലേക്ക് സൗദിയിൽ നിന്ന് സ്വദേശികള്‍ക്ക് യാത്ര അനുവദിക്കൂവെന്നുള്ള ആഭ്യന്തര മന്ത്രാലയ തീരുമാനം യാതൊരു കാരണവശാലും പുതിയ വകഭേദവുമായി ആരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കാനുള്ളമുന്‍കരുതലിന്റെ ഭാഗമാണ്.

കൂടാതെ ഓഗസ്റ്റ് ഒന്ന് മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ പൊതു ഇടങ്ങളില്‍ പ്രവേശനം അനുവദിക്കൂ എന്ന നിയന്ത്രണവും രാജ്യത്ത് രോഗവ്യാപനം തടയാനുള്ള ശക്തമായ തീരുമാനത്തിന്റെ ഭാഗമാണ്. റസ്‌റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ബാർബർ ഷോപ്പുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, റീട്ടെയിൽ ഹോൾസെയിൽ കടകൾ തുടങ്ങിയവയിൽ പ്രവേശിക്കാനും പൂർണമായി വാക്‌സിൻ എടുക്കൽ നിര്‍ബന്ധമാണ്‌. ഈ തീരുമാനം മൂലം ഇന്ത്യയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാത്തത് മൂലം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ എടുത്ത് രാജ്യത്തേക്ക് പ്രവേശിച്ച ഇന്ത്യക്കാര്‍ക്ക് പോലും ഇനിയും രണ്ടു ഡോസ് വാക്സിന്‍ പുതിയതായി എടുക്കേണ്ടി വരും.

സൗദിയിലെ ആരോഗ്യ രംഗത്തെ ചലനങ്ങളോടൊപ്പം ഇന്ത്യക്കകത്ത്‌ നിന്നുള്ള വാര്‍ത്തകളും കൂടി കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യക്കാരുടെ സൗദി പ്രവേശനം നീളാന്‍ തന്നെയാണ് സാധ്യത. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 67.6 ശതമാനം പേര്‍ക്കും രോഗബാധയുണ്ടായിട്ടുണ്ട് എങ്കിലും രാജ്യത്ത് ഇപ്പോഴും 40 കോടി പേര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നില നില്‍ക്കുന്നു എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.) വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ മൂന്നിലൊന്ന് പേരുടെ ശരീരത്തില്‍ ആന്റിബോഡിയില്ല എന്നതാണ് ഇതിന് കാരണം. അത് കൊണ്ട് ഇന്ത്യയില്‍ മൂന്നുപേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് ഐ.സി.എം.ആര്‍ നിഗമനം. ഇതെല്ലാം വിദേശ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണ്ടാകുന്ന വാര്‍ത്തകളാണ്.

ഈ നിഗമനങ്ങളോടൊപ്പം സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പുതിയ ഉത്തരവും കൂട്ടി വായിക്കാന്‍ സാധിക്കും. മഹാമാരി മൂലമുള്ള നിയന്ത്രണങ്ങള്‍ മൂലം സൗദിയില്‍ തിരിച്ചെത്താന്‍ സാധിക്കാത്ത വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  ഓഗസ്റ്റ് 31 വരെ ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കിയത് ഇവയുടെ കാലാവധി തീരാറായ ലക്ഷക്കണക്കിന്‌ പ്രവാസികള്‍ക്ക് ആശ്വാസം പകരും. എങ്കിലും വിമാന സര്‍വീസ് പുനസ്ഥാപിക്കുന്നത് വരെ രാജ്യത്തേക്ക് അവര്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്നും അതുവരെ അവരവരുടെ രാജ്യത്ത് തന്നെ തുടരുക, രോഗവ്യാപനം നിയന്ത്രണാധീനമായതിന് ശേഷം വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ മാത്രം നേരിട്ടുള്ള പ്രവേശനം അനുവദിക്കും എന്നുമുള്ള പരോക്ഷമായ മുന്നറിയിപ്പും ഇതിലൂടെ വ്യക്തമാവുന്നുണ്ട്.

പുതിയ വകഭേദ വ്യാപനം ഇനിയും രൂക്ഷമായാല്‍ ഇളവുകള്‍ ഇനിയും തുടരുകയും അതോടൊപ്പം നിയന്ത്രണങ്ങള്‍ നീളുകയും ചെയ്യും. പുതിയ വകഭേദത്തിനു നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസിന്റെയും ഇന്ത്യക്കാരുടെ നേരിട്ടുള്ള പ്രവേശനത്തിന്റെയും കാര്യത്തില്‍ തീരുമാനം അനന്തമായി നീളാന്‍ തന്നെയാണ് സാധ്യത.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KuwvFcgILVQ05OICLoEBpy

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!