LATEST
സൗദി പ്രവാസികള്‍ നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 11 നിയമങ്ങളും നിബന്ധനകളും

സൗദി പ്രവാസികള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ സൗജന്യ നിയമ സഹായ പദ്ധതിയിലേക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 11 ചോദ്യങ്ങള്‍ക്ക് അഡ്വ.ഷിയാസ് കുഞ്ഞിബാവ ഉത്തരം നല്‍കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് പ്രത്യേകമായി വ്യക്തിഗത മറുപടികളാണ് നല്‍കിയിരുന്നത്. ഇപ്പോള്‍ സമയ കുറവ് മൂലം എല്ലാ ചോദ്യങ്ങള്‍ക്കും ഒന്നായി ഉത്തരം നല്‍കി പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ചോദ്യങ്ങള്‍ അയച്ചവര്‍ വ്യക്തിഗത മറുപടികള്‍ക്ക് കാത്തിരിക്കാതെ ഞങ്ങളുടെ ദിനം പ്രതിയുള്ള പോസ്റ്റുകള്‍ വായിച്ചു നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
- സൗദിയില്‍ ഏതൊക്കെ പ്രൊഫഷനില്‍ തൊഴില്‍ വെരിഫിക്കേഷനും യോഗ്യതാ പരീക്ഷയും നിര്‍ബന്ധമാക്കിയിട്ടുണ്ട് എന്ന് അറിയാന്‍ മാര്‍ഗ്ഗമുണ്ടോ?
ഉണ്ട്. നിങ്ങളുടെ ഇഖാമയിലുള്ള പ്രൊഫഷന് തൊഴില്‍ വെരിഫിക്കേഷന്‍ ആവശ്യമാണോ എന്ന് ഖിവ പോര്‍ട്ടലിലൂടെ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. https://svp.qiwa.sa/en/test_taker/search എന്ന ലിങ്കിലൂടെ ഈ പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം ഓപണ്‍ ആവുന്ന Check Eligibility of Worker എന്ന പേജില്‍ ഇഖാമ നമ്പര്‍ നല്‍കി പരിശോധിക്കാം. സെര്‍ച്ചിന് ലഭിക്കുന്ന ഉത്തരം “നോ ഡാറ്റ അവൈലബിള്‍” എന്നാണെങ്കില്‍ നിങ്ങളുടെ ഇഖാമ പ്രൊഫഷന്‍ നിലവില്‍ പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ പ്രോഗ്രമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ സാധിക്കും.
- 500 റിയാലിൽ കൂടുതല്‍ ആവാത്ത ചികിത്സക്ക് ഇനി ആശുപത്രികളില്‍ കാലതാമസം ഉണ്ടാവില്ലെന്ന് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ഇതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ എന്താണ്?
500 റിയാലിൽ കുറവ് വരുന്ന ചികിത്സകൾക്ക് ഇനി മുതല്‍ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് മുന്‍കൂട്ടി അനുമതി നേടേണ്ടതില്ല. ഒ.പി ക്ലിനിക്കുകളിൽ ഇത്തരം ചികിത്സാ സേവനങ്ങൾ രോഗിക്ക് നേരിട്ട് നൽകണം. ഇന്‍ഷുറന്‍സ് അനുമതിക്കായി കാത്തിരുന്നു സമയം കളയേണ്ടതില്ല. ഇത് സംബന്ധിച്ചുള്ള വിശദീകരണം കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഏതെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ രോഗി പണം അടക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ആ പണം രോഗിയുടെ അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം ഇൻഷുറൻസ് കമ്പനികൾ റീ റീഇംബേഴ്‌സ് ചെയ്തു കൊടുക്കണമെന്നും ഇക്കാര്യത്തില്‍ ഇൻഷുറൻസ് കമ്പനികൾ വീഴ്ച വരുത്താന്‍ പാടില്ലെന്നും കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- ഞാന്‍ അആദ്യ ഡോസ് ഒക്സ്ഫോഡ് ആസ്ട്രസെനിക ആണ് സ്വീകരിച്ചത്. രണ്ടാം ഡോസും അതേ വാക്സിന്‍ തന്നെ സ്വീകരിക്കണം എന്നാണ് ആഗ്രഹം. പക്ഷെ നിലവിൽ ഒട്ടുമിക്ക കേന്ദ്രങ്ങളിലും ഫൈസർ വാക്സിനാണ് നൽകുന്നത്. എനിക്ക് ഇഷ്ടമുള്ള വാക്സിന്‍ സൗദിയില്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടോ?
ഇപ്പോള്‍ അവസരമുണ്ട്. മുന്‍പ് വാക്സിൻ ബുക്കിംഗ് സമയത്ത് ഏത് വാക്സിനാണ് എടുക്കേണ്ടത് എന്ന് വാക്സിന്‍ എടുക്കുന്നയാള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലായിരുന്നു. രാജ്യത്ത് നിലവില്‍ ഫൈസർ ബയോൺടെക്, ഒക്സ്ഫോഡ് ആസ്ത്രസെനിക എന്നീ വാക്സിനുകളാണ് വ്യാപകമായി നൽകുന്നത്. ഇവയില്‍ ഏതാണ് വേണ്ടതെന്ന് തീരുമാനിച്ച് അതനുസരിച്ച് വാക്സിന്‍ കേന്ദ്രത്തില്‍ ബുക്കിംഗ് നടത്താം. നിങ്ങള്‍ നിലവില്‍ ഒരു വാക്സിന്‍ ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ആ ബുക്കിംഗ് ക്യാൻസൽ ചെയ്തു ആവശ്യമായ വാക്സിനും കേന്ദ്രവും സമയവും തിരഞ്ഞെടുക്കാവുന്നതാണ്.
ആദ്യ ഡോസ് ആസ്ട്രസെനക്ക ആയിരുന്നാലും രണ്ടാം ഡോസ് ഫൈസര്‍ സ്വീകരിക്കുന്നതില്‍ തടസ്സമില്ലെന്ന് ആരോഗ്യമന്ത്രാലയം മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
- വിദേശികള്‍ നാട്ടിലേക്കുള്ള യാത്രക്കായി നാല് നിബന്ധനകൾ പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ജവാസാത്ത് വ്യവസ്ഥ ചെയ്തതായി സുഹൃത്ത് പറഞ്ഞറിഞ്ഞു. എന്താണ് ആ പുതിയ നിബന്ധനകള്‍? ഞങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നാട്ടിലേക്ക് പോകാനിരിക്കുകയാണ്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് ദോഷകരമാവുന്ന എന്തെങ്കിലും നിബന്ധന പുതിയ വ്യവസ്ഥയില്‍ ഉണ്ടോ?
പുതിയതായി ഒന്നും ഇല്ല. നിലവില്‍ ഉള്ള നിബന്ധനകള്‍ ഒന്ന്നു കൂടി ജനറൽ ജവാസാത്ത് ഡയറക്ടറേറ്റ് അക്കമിട്ടു പറഞ്ഞു എന്നേയുള്ളൂ. സൗദിയിൽനിന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിദേശികൾ പ്രധാനമായും നാല് നിബന്ധനകൾ പാലിക്കണം എന്നാണ് ജവാസാത്ത് നിഷ്കര്‍ഷിച്ചിരിക്കുന്നത്. എങ്കില്‍ മാത്രമേ അവര്‍ക്ക് യാത്രാനുമതി ലഭിക്കൂ. അവ താഴെ പറയുന്നു.
- കാലാവധിയുള്ള വിസ ഉണ്ടായിരിക്കണം.
- എയർലൈൻ വഴിയുള്ള ടിക്കറ്റ് റിസർവേഷൻ നടത്തിയിരിക്കണം.
- യാത്രക്കാര്‍ക്ക് സാധുവായ യാത്രാ രേഖകൾ ഉണ്ടായിരിക്കണം.
- യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യം നിർദേശിക്കുന്ന നിബന്ധനകൾ നിര്‍ബന്ധമായും പാലിക്കണം.
- സൗദി ആരോഗ്യ മന്ത്രാലയവും ഏത് രാജ്യത്തേക്കാണോ പോകുന്നത് അവർ നിർദേശിച്ചിരിക്കുന്ന കോവിഡ് മാനദണ്ഡങ്ങളും ക്വാറന്റൈൻ മാനദണ്ഡങ്ങളും നിര്‍ബന്ധമായും പാലിക്കണം.
റോഡ് മാര്‍ഗ്ഗവും, വ്യോമ മാര്‍ഗ്ഗവും സൗദിയില്‍ എത്തുന്നവര്‍ക്കും സൗദിയില്‍ നിന്നും പുറത്ത് പോകുന്നവര്‍ക്കും ഈ നിബന്ധനകൾ ബാധകമാണ്.
- എനിക്ക് കോവിഡ് ബാധിച്ച ശേഷം ഒരു ഡോസ് വാക്സിന്‍ മാത്രമാണ് ലഭിച്ചിട്ടുള്ളത്. ഈ ഒരു ഡോസ് വാക്‌സിന്‍ മാത്രമെടുത്ത് ഞാന്‍ ഇപ്പോള്‍ നാട്ടിലേക്ക് പോയാല്‍ തിരികെ വരുമ്പോള്‍ എനിക്ക് നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമായി വരുമോ ?
കോവിഡ് ബാധിക്കത്തവരുടെ കാര്യത്തില്‍ രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം മാത്രമേ തവക്കല്‍ന ആപ്പില്‍ സ്റ്റാറ്റസ് ഇമ്യൂണ്‍ ആവുകയുള്ളൂ. എന്നാല്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിക്കുമ്പോള്‍ തന്നെ തവക്കല്‍ന ആപ്പില്‍ ഡാര്‍ക്ക് ഗ്രീനും ഇമ്യൂണും വ്യക്തമാകും. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ എന്ന ഹെല്‍ത്ത് സ്റ്റാറ്റസ് വ്യക്തമായാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി പൂര്‍ണ്ണ പ്രതിരോധ ശേഷി കൈവരിച്ചു എന്നാണര്‍ത്ഥം. എങ്കില്‍ മാത്രമേ ഇമ്യൂണ്‍ എന്ന് തവക്കല്‍ന ആപ്പില്‍ കാണിക്കുകയുള്ളൂ. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ ആയാല്‍ പിന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല.
കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ ഒരു ഡോസ് പ്രതിരോധ വാക്‌സിന്‍ മതിയെന്ന് സൗദി ആരോഗ്യമന്ത്രാലയം മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമെടുത്ത് നാട്ടിലേക്ക് അവധിയില്‍ തിരിച്ചു വരുമ്പോള്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമായി വരില്ല എന്നാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
- സൗദിയില്‍ മോഡേണ വാക്‌സിന്‍ എന്ന് മുതലാണ് ലഭ്യമായി തുടങ്ങുക?
നിലവില്‍ അസ്ട്രസെനെക്ക, ഫൈസർ ബയോൺടെക്, ജോൺസൻ ആന്റ് ജോൺസൺ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് സൗദിയിൽ അനുമതിയുള്ളത്. ഇപ്പോള്‍ മോഡേണ കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ)അനുമതി നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ലഭ്യമായി തുടങ്ങിയിട്ടില്ല.
ഈ വാക്സിന്റെ ഉല്‍പ്പാദനത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തി ഗുനനിലാവരം ഉറപ്പു വരുത്തുകയും ക്ലിനിക്കൽ പരീക്ഷണങ്ങളും പഠനങ്ങളും നടത്തി ഈ വാക്സിന്‍ എത്ര മാത്രം ഫലപ്രദമാണ് എന്ന് പരിശോധിക്കുകയും ചെയ്യും. അതിന് ശേഷം ഉപയോഗത്തിനുള്ള അനുമതി നല്‍കിയാല്‍ മാത്രമേ ഈ വാക്സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങുകയുള്ളൂ.
- പ്രവാസികൾക്ക് കേന്ദ്ര സർക്കാറിന്റെ കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ടോ? അതിലെ തിയ്യതി തിരുത്താന്‍ സാധിക്കുമോ?
സർട്ടിഫിക്കറ്റ് കേന്ദ്ര സർക്കാറിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് കോവിഡ് വാക്‌സിൻ കോവിൻ പോർട്ടലുകൾ വഴി ഇപ്പോൾ വാക്‌സിൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നുണ്ട്. വാക്സിന്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഇവ നല്‍കുന്നത്. വാക്സിന്‍ സ്വീകരിച്ച പ്രവാസി വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാല്‍ സർട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി പാസ്‌പോർട്ടിന്റെ കോപ്പി ഓൺലൈനായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സമർപ്പിക്കണം. എന്നാല്‍ തിയ്യതി തിരുത്താന്‍ സാധിക്കില്ല. നേരത്തെ വാക്‌സിൻ സ്വീകരിച്ച തിയതിയിലുള്ള വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ല ലഭിക്കുക. പകരം സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന തിയ്യതി വെച്ചായിരിക്കും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
- സൗദിയില്‍ ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിലെ സ്വദേശിവൽക്കരണ വ്യവസ്ഥകൾ മുഴുവനായി വ്യക്തമാക്കുന്ന എന്തെങ്കിലും ഉത്തരവുകളോ രേഖകളോ ഉണ്ടോ? എങ്ങിനെയാണ് ഇത് ലഭ്യമാവുക?
ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിലെ സ്വദേശിവൽക്കരണ വ്യവസ്ഥകൾ വിശദമായി തന്നെ വ്യക്തമാക്കുന്ന രേഖ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഈ രേഖ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ സാധിക്കും. പി.ഡി.എഫ് ഫയല്‍ രൂപത്തിലാണ് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി ഒപ്പ് വെച്ച ഈ രേഖ ലഭ്യമാക്കിയിരിക്കുന്നത്.
ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിൽ മാനേജിംഗ് രംഗത്ത് സേവനം ചെയ്യുന്ന സ്വദേശി യുവതി യുവാക്കള്‍ക്ക് 9,000 റിയാൽ മിനിമം വേതനം നൽകണമെന്നാണ് നിർദേശം. ഓപറേഷൻ, മെയിന്റനൻസ് മേഖലയിൽ പ്രധാനമായും ആറ് ലെവലുകളിലാണ് അനുഭവ സമ്പത്തും ഉദ്യോഗാര്‍ത്ഥികളുടെ ഡിമാന്റും കണക്കിലെടുത്താണ് വേതനം നല്‍കേണ്ടത്. എല്ലാ വിവരങ്ങളും മേല്‍ പറഞ്ഞ രേഖയിലുണ്ട്.
- സൗദിയില്‍ ടെലികോം ഉപകരണങ്ങൾ വിൽപന നടത്തുന്ന ടെലികോം സ്ഥാപനങ്ങളില്‍ കര്‍ശനമായ പരിശോധനയും വന്‍തുക പിഴയും ചുമത്തി തുടങ്ങിയതായാണ് അറിയാന്‍ സാധിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി, വിൽപന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ 60 ദിവസത്തെ സാവകാശമാണ് സൗദിയിലെ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അനുവദിച്ചിരുന്നത്. ഈ കാലാവധി തിങ്കളാഴ്ച അവസാനിച്ചിട്ടുണ്ട്.
ലൈസൻസില്ലാതെയും നിയമ വിരുദ്ധമായും ടെലികോം ഉപകരണങ്ങള്‍, നെറ്റ്‌വർക്ക് ബൂസ്റ്റർ ഉപകരണങ്ങൾ എന്നിവ അടക്കം സി.ഐ.ടി.സി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുക, അവ വിൽപന നടത്തുക എന്നിവ ഗുരുതരമായ നിയമ ലംഘനമായാണ് ഇപ്പോള്‍ കണക്കാക്കുന്നത്.
പദവി ശരിയാക്കാന്‍ അനുവദിച്ച കാലാവധി കഴിഞ്ഞതോടെയാണ് ഇത്തരം സ്ഥാപനങ്ങളില്‍ സി.ഐ. ടി.സി സംഘങ്ങൾ പരിശോധന ആരംഭിച്ചത്. നിരവധി സ്ഥാപനങ്ങൾക്ക് വൻ തുക പിഴ ചുമത്തിയിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങൾക്ക് രണ്ടര കോടി റിയാൽ വരെ പിഴ ചുമത്താൻ നിയമമുണ്ട്.
- സൗദിയില്‍ ഇഖാമ ഇല്ലാത്തവര്‍ക്കും വര്‍ഷങ്ങളായി പുതുക്കാത്തവര്‍ക്കും പിഴയും പ്രവേശന വിലക്കും ഇല്ലാതെ നാട്ടിലേക്ക് മടങ്ങാന്‍ എന്ത് ചെയ്യണം? ഈ പുതിയ പദ്ധതിയുടെ വിശദ വിവരങ്ങള്‍ വ്യക്തമാക്കാമോ?
ഇത് പുതിയ ഇളവല്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ സൗദി അധികൃതര്‍ ഈ ഇളവ് പ്രഖ്യാപിച്ചിരുന്നു. നിരവധി പ്രവാസികള്‍ ഇതിനകം തന്നെ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
ഇഖാമ ഇല്ലാതെയും പുതുക്കാന്‍ സാധിക്കതെയും അനധികൃതമായി രാജ്യത്ത് തുടരുന്നവര്‍ക്കാണ് ഈ ഇളവ് പ്രയോജനപ്പെടുക. സാധാരണ തൊഴില്‍ വിസയില്‍ എത്തിയവര്‍ക്ക് പുറമേ വീട്ടുജോലിക്കാര്‍, വീട്ടുഡ്രൈവര്‍മാര്‍ തുടങ്ങി ഗാര്‍ഹിക വിസകളില്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്തി തിരിച്ചു പോകാന്‍ സാധിക്കും. എന്നാല്‍ ഹുറൂബ് സ്റ്റാറ്റസ് ഉള്ളവര്‍ക്കും, ഏതെങ്കിലും പോലീസ് കേസുകളില്‍ പെട്ടവര്‍ക്കും (മത്‌ലൂബ്) ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല.
സാധാരണ ഗതിയില്‍ താമസ നിയമ ലംഘകരെ പിടികൂടിയാല്‍ തര്‍ഹീല്‍ മുഖേനയാണ് തിരിച്ചയക്കുക. നിയമ ലംഘകനായി തിരിച്ചു പോകുന്ന അവര്‍ക്ക് പിന്നീട് സൗദിയിലേക്ക് തിരിച്ചു വരുന്നതിന് അനുവാദം ഉണ്ടായിരിക്കില്ല. എന്നാല്‍ ഈ ഇളവ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പോകുന്നവര്‍ക്ക് പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു വരുന്നതിന് അനുവാദമുണ്ട് എന്നുള്ളതാണ് ഈ ഇളവിന്റെ ഏറ്റവും വലിയ ഗുണം.
നിലവിലെ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെയും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ സാധിക്കാതെയും നിരവധി കമ്പനികളുടെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു. അത് മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ അനേകം തൊഴിലാളികള്‍ക്ക് ഈ ഇളവ് പ്രയോജനകരമായിട്ടുണ്ട്. കൂടാതെ വര്‍ഷങ്ങളായി ഇഖാമ പുതുക്കാതെ അനധികൃതമായി താമസിക്കുന്നവര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. കൂടാതെ സൗദിയില്‍ എത്തിയതിന് ശേഷം സ്പോണ്‍സറില്‍ നിന്നോ, കമ്പനിയില്‍ നിന്നോ ഇതുവരെ പുതിയ ഇഖാമ ലഭിക്കാതെ കഴിയുന്നവര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഇവര്‍ക്കെല്ലാം പിഴയും പ്രവേശന വിലക്കും കൂടാതെ നാട്ടിലേക്ക് മടങ്ങാം.
ഈ ഇളവ് പ്രയോജനപ്പെടുത്തുന്നതിനായി അതാതു സ്ഥലത്തെ ലേബര്‍ ഓഫിസുമായി ബന്ധപ്പെടുകയാണ് ആദ്യം വേണ്ടത്. ലേബര്‍ ഓഫീസുകളില്‍ നിന്നും എക്‌സിറ്റ് അപേക്ഷ ഫോമുകള്‍ വാങ്ങണം. അത് പൂരിപ്പിച്ച ശേഷം അപേക്ഷകന്റെ രാജ്യത്തെ എംബസ്സിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുകയാണ് വേണ്ടത്. ഇന്ത്യക്കാര്‍ക്കായി ഈ സൗകര്യം എംബസ്സി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ലഭിക്കുന്ന ശുപാര്‍ശ കത്ത് മുന്‍പ് പൂരിപ്പിച്ച എക്‌സിറ്റ് അപേക്ഷ സഹിതം ലേബര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
അതിന് ശേഷം പ്രസ്തുത തൊഴിലാളിയുടെ കമ്പനിയുടെയോ, സ്‌പോണ്‍സറുടെയോ വിവരങ്ങള്‍ ലേബര്‍ ഓഫീസ് പരിശോധിക്കും. അപേക്ഷകന്‍ അര്‍ഹനാണെന്ന് കണ്ടാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്‌സിറ്റിനായുള്ള ടോക്കണ്‍ നല്‍കും. ടോക്കണ്‍ അനുസരിച്ചു ക്രമപ്രകാരം എക്‌സിറ്റും ലഭിക്കും. സാധാരണ ഗതിയില്‍ നടപടിക്രമങ്ങള്‍ 30 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അര്‍ഹത ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന ലഭിക്കുന്നുണ്ട്.
എന്നാല്‍ അപതീക്ഷിത ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഈ സമയ പരിധി നീണ്ടു പോകാം. മാസങ്ങളായി ഇന്ത്യന്‍ എംബസ്സിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് പല പ്രവാസികളും അറിയിക്കുന്നുണ്ട്.
- സൗദിയില്‍ പോൺസർഷിപ്പ് മാറ്റത്തിന് വ്യവസ്ഥകൾ കർശനമാക്കിയതായി അറിയുന്നു. എന്തൊക്കെയാണ് പുതിയ നിബന്ധനകള്‍ എന്ന് വ്യക്തമാക്കാമോ?
മുന്‍പുള്ള നിബന്ധനകളോട് ഒപ്പം തന്നെ ഓരോ രാജ്യത്തെയും വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്ന തരത്തിലുള്ള നിബന്ധനയാണ് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്. തൊഴില്‍ മേഖലയില്‍ ഒരു രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുക എന്നതിനോടൊപ്പം സ്വദേശികള്‍ക്ക് തൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യവും അധികൃതര്‍ ഈ നിബന്ധന കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.
അതോടൊപ്പം സൗദി പൗരന്മാരുടെ നിയമന തോതിലെ കുറവ്, നേരത്തെ ഇഷ്യു ചെയ്ത തൊഴിൽ വിസ റദ്ദാക്കാതിരിക്കൽ, ലൈസൻസുകൾ പുതുക്കാതിരിക്കൽ തുടങ്ങിയ മറ്റു നിബന്ധനകളും ഉണ്ട്. ഇത് മൂലം പുതിയ തൊഴില്‍ ഓഫറുകള്‍ ലഭിച്ചവര്‍ക്ക് പോൺസർഷിപ്പ് മാറാന്‍ തടസ്സം നേരിടുകയാണ്. കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളുമുള്ള ജോലികള്‍ തിരഞ്ഞെടുക്കുന്നതിനും തടസ്സമാവുന്നു.
ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നവരെയാണ് ഈ നിബന്ധന പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും ഈ വ്യവസ്ഥ എതിരാകുകയാണ്. പലര്‍ക്കും ഈ നിബന്ധന മൂലം നാട്ടില്‍ നിന്നുള്ളവര്‍ക്ക് പോൺസർഷിപ്പ് മാറ്റിയെടുക്കാന്‍ സാധിക്കുന്നില്ല. യാത്രാ നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ പുതിയ വിസയില്‍ നാട്ടില്‍ നിന്നുള്ളവരെ കൊണ്ട് വരുന്നതിനും ഈ നിയന്ത്രണം പ്രതികൂലമാകും.
ഒരു സ്ഥാപനത്തില്‍ ഏതെങ്കിലും ഒരു രാജ്യത്തെ പൗരന്മാരുടെ എണ്ണം നിയന്ത്രിക്കുന്ന വ്യവസ്ഥ കര്‍ശനമാക്കിയത് അനേകം പ്രവാസികള്‍ക്ക് വിനയായിട്ടുണ്ട്. നിലവില്‍ നാല്‍പ്പത് ശതമാനമാണ് മന്ത്രാലയം അനുവദിക്കുന്നത്. അതായത് ഒരു സ്ഥാപനത്തില്‍ പത്ത് ജീവനക്കാര്‍ ഉണ്ടെങ്കില്‍ അതില്‍ നാല് പേര്‍ ഒരേ രാജ്യത്ത് നിന്നുള്ളവര്‍ ആണെങ്കില്‍ പിന്നീട് ആ രാജ്യത്തെ പൗരന്മാര്‍ക്ക് ആ സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റം അനുവദിക്കില്ല. ആ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ വിസയും അനുവദിക്കില്ല. അതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കണമെങ്കില്‍ ഈ അനുപാത വ്യവസ്ഥ മറി കടക്കേണ്ടി വരും. എങ്കില്‍ മാത്രമ പുതിയ വിസയും സ്‌പോൺസർഷിപ്പ് മാറ്റവും അനുവദിക്കുകയുള്ളൂ.
ഇതിന് പുറമേ സ്വദേശികളുടെ നിയമന വ്യവസ്ഥയും കൃത്യമായി നടപ്പിലാക്കാത്തത് പോൺസർഷിപ്പ് മാറ്റത്തിന് സ്ഥാപനങ്ങള്‍ക്ക് തടസ്സമാവുന്നു. സ്വദേശി പൗരന്റെ നിയമനം പൂർണമാവണമെങ്കില്‍ നാലായിരം റിയാൽ ശമ്പളം ബാങ്ക് വഴി നല്‍കണം. അല്ലാത്ത പക്ഷം സൗദിവത്കരണത്തിൽ പകുതിയായാണ് പരിഗണിക്കുക. അതോടെ ചുവപ്പ്, ഇളം പച്ച വിഭാഗത്തില്‍ നിന്നും ഉയരാന്‍ സാധിക്കാത്തത് മൂലം നിര്‍ദ്ദിഷ്ട സൗദി വല്‍ക്കരണ തോത് പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കാതെ വരുന്നുണ്ട്. അതിനാല്‍ സ്‌പോൺസർഷിപ്പ് മാറ്റവും ഇപ്പോൾ നടക്കുന്നില്ല.
നടപടി ക്രമങ്ങളില്‍ വരുന്ന കാലതാമസവും സ്ഥാപനങ്ങള്‍ക്ക് പ്രതികൂലമാവുന്നുണ്ട്. നിതാഖതില്‍ താഴെ തട്ടിലുള്ള ഒരു സ്ഥാപനം സൗദി പൗരനെ നിയമിച്ചാല്‍ അതിന് ആനുപാതികമായി വിദേശി പൗരന്മാരെ നിയമിക്കാൻ 14 ആഴ്ചകൾ (മൂന്നര മാസം) കാത്തിരിക്കേണ്ടി വരും. പദവി ശരിയായതിന് ശേഷം മാത്രമേ സ്‌പോൺസർഷിപ്പ് മാറ്റവും സാധ്യമാകുകയുള്ളൂ.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍. എസ്.കെ.അസോസിയേറ്റ്സ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.