LATEST
ഖത്തര്‍ ഓണ്‍ അറൈവല്‍ വിസയില്‍ സൗദിയിലേക്ക് പോകുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങള്‍

1. എന്തൊക്കെയാണ് ഖത്തര്‍ അനുവദിക്കുന്ന വിസകള്‍. ഇതില്‍ ഏതൊക്കെയാണ് സൗദിയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏറ്റവും ഗുണകരമായിട്ടുള്ളത്?
കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഈ മാസം 12 മുതല്‍ ഖത്തര്‍ വിദേശികള്‍ക്ക് ഖത്തറിലേക്ക് വിവിധ വിസകളില്‍ പ്രവേശനം പ്രഖ്യാപിച്ചത്. 15 മുതല്‍ ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ, ഓണ്‍ അറൈവല്‍ വിസ തുടങ്ങിയ വിസകള്‍ നല്‍കി തുടങ്ങുകയും ചെയ്തു. കോവിഡ് മൂലം നാട്ടിൽ മാസങ്ങളായി കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസവും അനുഗ്രഹവുമാണ് ഈ തീരുമാനം.
സൗദിയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഏറ്റവും ഗുണകരമായിട്ടുള്ള വിസ ഓണ്‍ അറൈവല്‍ വിസയാണ്. ഇന്ത്യയുൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയാക്കിയ ആളുകൾക്ക് ഇപ്പോൾ ഖത്തറിലേക്ക് വിസ ഫ്രീ അറൈവൽ സാധ്യമായി. ഇനി ഈ വിസ സൗകര്യം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കിന് ആളുകള്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍.
വിസക്കായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. നിലവില്‍ ഖത്തറില്‍ നിന്നും സൗദിയിലേക്ക് വിമാന നിരക്കും താരതമ്യേന കുറവാണ്. അതിനാല്‍ ഖത്തർ ഓൺ അറൈവൽ സൗകര്യം ഉപയോഗപ്പെടുത്തി ട്രാവൽ ഏജൻസി പാക്കേജ് വഴി വരുന്നവർക്ക് ഒന്നേകാൽ ലക്ഷം വരെയും സ്വന്തം നിലയിൽ ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും എടുത്ത് വരുന്നവർക്ക് ഒരു ലക്ഷത്തിനും താഴെയും മാത്രമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പ്രവാസികളുടെ കുത്തൊഴുക്ക് വര്‍ദ്ധിക്കുന്നതോടെ ഭാവിയില്‍ ഈ നിരക്കുകളില്‍ വ്യത്യാസം ഉണ്ടാകാം.
വിസ അനുവദിച്ചു തുടങ്ങിയ അന്ന് തന്നെ എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേര്‍ ആദ്യമായി ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് പ്രവേശിച്ചതോടെ ഈ സൗകകര്യത്തെ കുറിച്ചുള്ള മലയാളിയുടെ ആശങ്ക അകന്നിരിക്കുകയാണ്.
2. സൗദി അറേബ്യ ഇന്ത്യയില്‍ നിന്നുള്ളവരുടെ പ്രവേശനം വിലക്കിയിരിക്കുന്ന ഈ അവസരത്തില്‍ ഖത്തര്‍ ഓണ്‍ അറൈവല്‍ വിസയുമായി എങ്ങിനെയാണ് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക?
ഇന്ത്യ, യു.എ.ഇ, ഇത്യോപ്യ, ബംഗ്ലാദേശ്, ചൈന, ഉൾപ്പെടെ 13 രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നേരിട്ടുള്ള യാത്രക്ക് സൗദി വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ സൗദി ഇന്ത്യയില്‍ നിന്നുള്ളവരുടെ പ്രവേശനം വിലക്കിയിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശനത്തിന് മാത്രമാണ് നിയന്ത്രണം ഉള്ളത്. സൗദിയുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ചാല്‍ സൗദിയിലേക്ക് ഇന്ത്യക്കാര്‍ പിന്നീട് സൗദിയിലേക്ക് പ്രവേശിക്കാന്‍ വിലക്കൊന്നുമില്ല. ഇപ്പോഴും ഇന്ത്യയില്‍ നിന്നും പ്രവാസികള്‍ വിവിധ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുകയാണ്.
മുന്‍പ് ഗ്രീൻ ലിസ്റ്റിലായിരുന്ന ഇത്യോപ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങള്‍ വഴി പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിച്ചിരുന്നുവെങ്കിലും പിന്നീട് ഇവിടെ നിന്നും സൗദിയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി. ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങൾ സൗദിയുടെ ഗ്രീൻ ലിസ്റ്റിലാണുള്ളത്. ഇവിടെയാണ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് അനുഗ്രഹമായി തീര്‍ന്നിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെയും യൂറോപ്യന്‍ രാജ്യങ്ങളിലൂടെയും സൗദിയിലേക്ക് വന്‍തുക മുടക്കി എത്തി കൊണ്ടിര്ക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇനി അതിനേക്കാള്‍ ചുരുങ്ങിയ ചിലവില്‍ ഖത്തറില്‍ എത്തി താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അർമീനിയ, സെർബിയ തുടങ്ങിയ രാജ്യങ്ങളിലൂടെ രണ്ടര ലക്ഷം രൂപ വരെ മുടക്കി സൗദിയില്‍ എത്തിക്കൊണ്ടിരുന്ന പ്രവാസികള്‍ക്ക് ഇനി അതിന്റെ പകുതി ചിലവില്‍ സൗദിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കും.
3. ഖത്തറില്‍ എത്തിയാല്‍ എത്ര ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷമാണ് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക?
ഖത്തര്‍ മേല്‍ പറഞ്ഞ വിസകള്‍ വഴി വരുന്ന രണ്ടു വാക്സിന്‍ എടുത്ത, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പ്രവേശിക്കുന്ന വിദേശികള്‍ക്ക് ക്വാറന്റൈന്‍ നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ല. പൂർണമായും പ്രതിരോധ കുത്തിവയ്പ് നൽകിയവരെ ക്വാറൻറീനിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൊതുജനാരോഗ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള എല്ലാ യാത്രാ മാനദണ്ഡങ്ങളും പാലിക്കണം. സൗദിയിലേക്ക് പ്രവേശിക്കാന്‍ 14 ദിവസത്തെ താമസം എന്നത് സൗദി നിബന്ധനയാണ്. ഇത്രയും ദിവസങ്ങള്‍ ഖത്തറില്‍ താമസിച്ചു കഴിഞ്ഞതിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കാം.
4. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ടവർക്ക് നിബന്ധനകൾക്കു വിധേയമായി ഖത്തറിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഫൈസർ-ബയോടെക്, മോഡേണ, അസ്ട്രാസെനെക്ക/കോവിഷീൽഡ്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയയാണ് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനുകള്‍. ഇതിന് പുറമേ സിനോഫാം വാക്സിനും നിബന്ധനയോടെ ഖത്തര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനോഫാർമിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച സന്ദർശകർ ഖത്തറിലെത്തിയാൽ കോവിഡ്-19 ആന്റിബോഡി പരിശോധന നടത്തണം.
ഓണ്‍ അറൈവല്‍ വിസ യാത്രക്കാര്‍ക്ക് ആവശ്യമായ നിബന്ധനകള്‍ ചുരുങ്ങിയത് ആറു മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്, റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ വിമാന ടിക്കറ്റ്, എത്ര ദിവസം ഖത്തറില്‍ തങ്ങാന്‍ ഉദ്ദേശിക്കുന്നുവോ അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടൽ ബുക്കിങ് വൗച്ചര്‍, കോവിഡ് വാക്സി രണ്ട് ഡോസ് സ്വീകരിച്ചതിന് തെളിവായുള്ള സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. കൂടാതെ യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ ആവശയ്മാണ്. ഈ രേഖകൾ യാത്രക്ക് 12 മണിക്കൂർ മുമ്പായി ഇഹ്തിറാസ് വെബ്സൈറ്റിൽ (https://ehteraz.gov.qa/PER/loginPage) രജിസ്റ്റർ ചെയ്തിരിക്കണം. രേഖകള്‍ കൃത്യമാണെങ്കില്‍ ലഭിക്കുന്ന അനുമതി പത്രം ഉപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിക്കാം.
5. ഖത്തറിലേക്കുള്ള യാത്രയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
ഓണ്‍ അറൈവല്‍ വിസ ലഭിക്കുന്നതിനായി ഇഹ്തിറാസ് വെബ്സൈറ്റിൽ വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ വിസ നമ്പര്‍ എന്നൊരു കോളം ഉണ്ടായിരിക്കും. ഇവിടെ പല പ്രവാസികള്‍ക്കും ആശയ കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓണ്‍ അറൈവല്‍ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് വിസ നമ്പര്‍ ഉണ്ടാവില്ല. അതിനാല്‍ വിസ നമ്പര്‍ പൂരിപ്പിക്കാനുള്ള കോളം പൂരിപ്പിക്കേണ്ടതില്ല. മറ്റുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായിരിക്കണം.
കൂടാതെ ഇന്ത്യ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യമായതിനാല്‍ ഖത്തര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ സ്വന്തം ചെലവില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. പി സി ആർ ടെസ്റ്റിന് 300 റിയാലാണ് ചിലവ് വരിക. 14 ദിവസത്തിന് ശേഷം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിന് മുന്‍പായി സൗദിയിൽ സമർപ്പിക്കാനുള്ള പിസിആർ ടെസ്റ്റ് റിസൽറ്റും ആവശ്യമായി വരും എന്നുള്ളതിനാല്‍ അതിനുള്ള 300 റിയാലും കയ്യിൽ കരുതുക.
6. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണോ കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണോ കൂടുതല്‍ ഉചിതം?
സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍പായി കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. കൃത്യമായ വിവരങ്ങള്‍ നകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ ഖത്തറില്‍ എത്തി കേരള സർക്കാറിന്റെ കോവിഷീൽഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നല്‍കിയ ചിലര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബാച്ച് നമ്പരും തിയ്യതിയും രേഖപ്പെടുത്താത്തത് മൂലമാണ് ഇവര്‍ക്ക് പ്രയാസം നേരിടേണ്ടി വന്നത്. അതേ സമയം ബാച്ച് നമ്പറും തിയതിയും കൃത്യമായി രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ തന്നെ പ്രവേശിക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് അപാകത കൊണ്ട് ഇതുവരെ ഒരു മലയാളിയേയും തിരിച്ചയച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനും തടസ്സമില്ലാത്ത യാത്രക്കുമായി യാത്രയില്‍ ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
7. നിങ്ങള്‍ ബന്ധപ്പെടുന്നത് ട്രാവല്‍ ഏജന്‍സിയോടാണോ അതോ സബ് എജന്റുമാരോടാണോ എന്ന ആദ്യം തന്നെ കാര്യം ഉറപ്പു വരുത്തുക. കഴിയുമെങ്കില്‍ ട്രാവല്‍ ഏജന്‍സിയുമായി നേരിട്ട് ബന്ധപ്പെടുക. നിലവില്‍ യാത്രക്കാരുമായി ഇടപെട്ടു ധാരണയാവുന്നത് ഭൂരിഭാഗവും സബ് എജന്റുമാരാണ്. സബ് എജന്റുമായാണ് ഇടപെടുന്നതെങ്കില്‍ അവരുടെ കമ്മീഷന്‍ എത്രയാണ് എന്നുള്ളത് തുടക്കത്തില്‍ തന്നെ ഉറപ്പു വരുത്തുക. ഒളിഞ്ഞിരിക്കുന്ന മറ്റു ചിലവുകള്‍ ഉണ്ടാകില്ല എന്നുറപ്പ് വരുത്തുക.
8. സാമ്പത്തിക ഇടപാടുകള്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുമായി കഴിവതും നേരിട്ട് നടത്തുക. അനധികൃത എജന്റുമാരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പക്ഷം പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല. യാത്ര ഏതെങ്കിലും കാരണവശാല്‍ റദ്ദായാല്‍ തുക തിരിച്ചുകിട്ടുന്ന കാര്യത്തിലും കാലതാമസം നേരിടും. ട്രാവല്‍ ഏജന്‍സിയില്‍ നിന്നും തിരിച്ചു കിട്ടിയാലും സബ് ഏജന്റുമാര്‍ കൊടുക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ഏജന്റുമാര്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധമുള്ളവരാണോ എന്ന കാര്യം ഉറപ്പു വരുത്താതെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്.
9. ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടുമ്പോള്‍ ആദ്യം തന്നെ പാക്കേജ് തുകയുടെ കാര്യത്തില്‍ ധാരണയാവുക. ആ തുക ടിക്കറ്റ് ഉള്‍പ്പെടെയാണോ അതോ ടിക്കറ്റ് നിരക്ക് കൂടുന്നതിനനുസരിച്ച് തുക ഭാവിയില്‍ വര്‍ദ്ധിക്കുമോ എന്ന കാര്യം കൃത്യമായി ചോദിച്ചറിയുക. കാരണം യാത്രക്കുള്ള അഡ്വാന്‍സ് തുക നല്‍കി കഴിഞ്ഞ ശേഷം ഫ്ലൈറ്റ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിച്ചു എന്ന് പറഞ്ഞു കൊണ്ട് കൂടുതല്‍ തുക യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന പ്രവണത ട്രാവല്‍ ഏജന്‍സികളും ഏജന്റുമാരും കാണിക്കുന്നുണ്ട്.
10. യാത്രക്ക് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നല്‍കിയ തുക തിരികെ ലഭിക്കുമോ എന്ന കാര്യം ആദ്യം തന്നെ ചോദിച്ചറിയുക. തുക തിരികെ ലഭിക്കാന്‍ എത്ര ദിവസം എടുക്കും എന്ന കാര്യവും ചോദിച്ചറിയുക.
11. ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു എന്ന കാര്യം ഉറപ്പു വരുത്തുക. യാത്ര പുറപ്പെടുമ്പോഴുള്ള പി സി ആര്‍ ടെസ്റ്റ്, ഖത്തറിലെ താമസത്തിന് ശേഷം സൗദിയിലേക്ക് പുറപ്പെടുന്ന സമയത്ത് ചെയ്യേണ്ട പി സി ആര്‍ ടെസ്റ്റ് എന്നിവക്കുള്ള തുക പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തുക. ഇന്ത്യ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യമായതിനാല്‍ ഖത്തറില്‍ എത്തിയാല്‍ പി.സി.ആര്‍ ടെസ്റ്റ് വീണ്ടും നടത്തേണ്ടി വരും. ഇതിന്റെ ചിലവ് പാക്കേജില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തത വരുത്തുക. പല ഏജന്‍സികളും ഈ രണ്ടു പി സി ആര്‍ ടെസ്റ്റുകളുടെ തുക പാക്കേജില്‍ ഉള്‍പ്പെടുത്താറില്ല.
സെര്‍ബിയ വഴി സൗദിയിലേക്ക് മലയാളികളെ കൊണ്ട് പോയ കേരളത്തിലെ ഒരു വലിയ ട്രാവല്‍ ഏജന്‍സി അവിടെ എത്തിയതിനു ശേഷം രണ്ടു പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള പണം നല്‍കിയതിനു ശേഷം മാത്രമേ യാത്രക്കാരെ ബസ്സില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചുള്ളൂ എന്ന പരാതി ഉയര്‍ന്നിരുന്നു. പണം നല്‍കാത്ത യാത്രക്കാരെ പോലീസില്‍ ഏല്‍പ്പിക്കും എന്ന് ഭീഷണി മുഴക്കിയതായും യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു.
12. ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന ഖത്തറിലെ ഹോട്ടല്‍ ബുക്കിംഗ് വ്യാജമല്ല എന്ന് ഉറപ്പു വരുത്തണം. വ്യാജ ഹോട്ടല്‍ ബുക്കിംഗ് നടത്തിയ 248 പേരെ കഴിഞ്ഞ ദിവസം മാലിദ്വീപില്‍ നിന്നും തിരിച്ചയച്ചത് ഓര്‍ക്കുക. ഇവരുടെ കയ്യിലുണ്ടായിരുന്ന ഹോട്ടൽ ബുക്കിങ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പ്രവേശനം നിഷേധിച്ച് തിരിച്ചയച്ചത്.
13. ഖത്തറിലേക്ക് പുറപ്പെടുമ്പോഴും 14 ദിവസത്തിന് ശേഷം സൗദിയിലേക്ക് പുറപ്പെടുമ്പോഴും നടത്തുന്ന പി സി ആര്‍ ടെസ്റ്റ് അംഗീകാരമുള്ള ലാബുകളില്‍ നടത്താന്‍ ശ്രദ്ധിക്കുക. ഇക്കാര്യം ട്രാവല്‍ ഏജന്‍സിയുമായി ഉറപ്പു വരുത്തണം. സമയ ലാഭവും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടത്തുന്ന ചില എജന്റുമാരുണ്ട്. ടെസ്റ്റ് നടത്തുന്ന ലാബിന് അംഗീകാരം ഇല്ലെങ്കില്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ മുഴുവന്‍ വഹിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെയായിരിക്കും. നേപ്പാളില്‍ സൗദിയിലേക്ക് ബോര്‍ഡിംഗ് പാസ് ലഭിച്ച യാത്രക്കാരെ വ്യാജ ലാബ് റിസള്‍ട്ടുകള്‍ കണ്ടു പിടിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍ നിന്നും തിരിച്ചിറക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
14. യാത്രക്കുള്ള തീരുമാനം എടുത്തു കഴിഞ്ഞാല്‍ കഴിവതും വീടിനകത്ത് തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൂട്ടുകാരുമായും ബന്ധുക്കളുമായും മറ്റുള്ളവരുമായും സാമൂഹിക അകലം പാലിക്കുക. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പായി പി സി അആര്‍ ടെസ്റ്റ് എടുക്കേണ്ടതുണ്ട്. ഇതില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിങ്ങള്ക്ക് യാത്ര ചെയ്യാനുള്ള അനുവാദം ലഭിക്കൂ. അല്ലാത്ത പക്ഷം യാത്രക്കുള്ള അവസരം നിഷേധിക്കപ്പെടും. നിങ്ങളുടേതായ പിഴവ് കൊണ്ടാണ് യാത്ര മുടങ്ങുന്നതെങ്കില്‍ നിങ്ങള്‍ നല്‍കിയ പണവും ട്രാവല്‍ ഏജന്‍സി തിരികെ നല്‍കാന്‍ സാധ്യത കുറവാണ്. അത് കൊണ്ട് യാത്രക്ക് മുന്‍പുള്ള ദിവസങ്ങളില്‍ ഏറ്റവും സുരക്ഷിതമായിയിരിക്കുക.
15. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവര്‍ ലേഗേജ് ഭാരം പരമാവധി കുറയ്ക്കുക. അത്യാവശ്യം വേണ്ടി വരുന്ന സാധനങ്ങളുമായി യാത്ര ചെയ്യുന്നതാണു നല്ലത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഭാരം കൂടുതലുള്ള സാധങ്ങള്‍ ഈ സാഹചര്യത്തില്‍ ലഗേജില്‍ ഉള്‍പ്പെടുത്താതിരിക്കുക.
16. ഖത്തറില്‍ താമസിക്കുന്ന ദിവസങ്ങളില്‍ അവിടുത്തെ താമസ സൗകര്യം ചോദിച്ചറിഞ്ഞ് ഉറപ്പു വരുത്തുക. പല ഏജന്‍സികളും വലിയ സൗകര്യങ്ങള്‍ സൗകര്യം വാഗ്ദാനം ചെയ്ത ശേഷം സൗകര്യം കുറഞ്ഞ മുറികള്‍ അനുവദിച്ചു നല്‍കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സെര്‍ബിയ വഴി മലയാളികളെ കൊണ്ട് പോയ ട്രാവല്‍ ഏജന്‍സി മലയാളികള്‍ക്ക് വാഗ്ദാനം ചെയ്ത താമസ സൗകര്യങ്ങള്‍ നല്‍കിയില്ല എന്ന പരാതി ഉയര്‍ന്നത് ഒരാഴ്ച മുന്‍പ് മാത്രമാണ്.
17. ഖത്തറിലെ താമസ സമയത്ത് ഒരു മുറിയില്‍ എത്ര പേര്‍ക്കാണ് താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്ന കാര്യം ഉറപ്പു വരുത്തുക. ചില ഏജന്‍സികള്‍ രണ്ടു പേര്‍ക്കും, ചിലപ്പോള്‍ മൂന്ന് പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ആളുകള്‍ കൂടുന്നതിനനുസരിച്ച് പാക്കേജ് തുകയില്‍ കുറവ് ഉണ്ടാകും. ഒരു മുറിയില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നുവെങ്കില്‍ അത്തരം പാക്കേജുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
18. ഖത്തറില്‍ താമസിക്കുന്ന ദിവസങ്ങളില്‍ അവിടുത്തെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ നേരിട്ട് ഇടപഴകാതിരിക്കുക. ആരെയും മുറിയിലേക്ക് ക്ഷണിക്കാതിരിക്കുക. ഫോണിലൂടെ മാത്രം ബന്ധപ്പെടുക. റൂമില്‍ കൂടെള്ളവരെയും ഇക്കാര്യത്തില്‍ ബോധവാന്മാരാക്കുക.
19. ഒന്നിലധികം പേര്‍ താമസിക്കുന്ന മുറികള്‍ ആണെങ്കില്‍ കൂടെ താമസിക്കുന്നവര്‍ വെറുതെ ചുറ്റി കറങ്ങുന്നവരല്ല എന്ന് ഉറപ്പു വരുത്തുക. കാരണം സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പായി എടുക്കുന്ന പി.സി.ആര്‍ ടെസ്റ്റില്‍ റിസള്‍ട്ട് പോസിറ്റീവ് ആകുകയാണെങ്കില്‍ നിങ്ങളുടെ യാത്ര മുടങ്ങുകയും വിമാന ടിക്കറ്റിന്റെ പണം നഷ്ടമാകുകയും ചെയ്യും. കൂടാതെ വീണ്ടും കൂടുതല്‍ ദിവസം ഖത്തറില്‍ തുടരേണ്ടതായും വന്നേക്കാം. മാത്രമല്ല കൂടെ താമസിക്കുന്നവര്‍ പോസിറ്റീവ് ആയാലും പ്രൈമറി കോണ്ടാക്റ്റ് എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടെ താമസിക്കുന്നവരും ചിലപ്പോള്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നേക്കാം. ഈ കാര്യങ്ങളില്‍ മുന്‍കരുതല്‍ എടുക്കുക.
20. ഏജന്‍സി വഴി പോകുമ്പോള്‍ അവര്‍ യാത്രക്ക് മുന്‍പ് വാഗ്ദാനം ചെയ്ത വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കിലോ വാക്ക് പാലിക്കാതിരിക്കുകയോ കുറഞ്ഞ സൗകര്യങ്ങള്‍ നല്‍കുകയോ ചെയ്‌താല്‍ ട്രാവല്‍ ഏജന്‍സിയുടെ പേര് സഹിതം സോഷ്യല്‍ മീഡിയകളില്‍ തെളിവ് സഹിതം അത് വെളിപ്പെടുത്തുക. ഉടനെ പരിഹാരം ഉണ്ടാവുമെന്നാണ് സമീപ ദിവസം സംഭവം തെളിയിക്കുന്നത്. സെര്‍ബിയയിലേക്ക് കൊണ്ട് പോയ മലയാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാതിരുന്ന ഏജന്‍സിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ യാത്രക്കാര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കകം അവര്‍ക്ക് വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ഏജന്‍സി എത്തിച്ചു കൊടുത്തിരുന്നു.
എല്ലാവര്‍ക്കും സുരക്ഷിത യാത്ര ആശംസിക്കുന്നു.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.