LATEST
സൗദി പ്രവാസിയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് എന്താണ് പരിഹാരം?

1. തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ടു തവണ ഞാന്‍ എന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലേക്ക് അയച്ചു കൊടുത്തിരുന്നു. രണ്ടു തവണയും അത് തള്ളി. ഇനി ഒരിക്കല്‍ കൂടി അയച്ചു കൊടുത്താല്‍ സൈറ്റില്‍ ബ്ലോക്ക് ചെയ്യുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. അതിനിടെ ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ഡി.എം.ഒ) അറ്റസ്റ്റ് ചെയ്ത കേരള സര്‍ക്കാരിന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അയച്ചു കൊടുത്ത ഒരാള്‍ക്ക് ഇമ്മ്യൂണ്‍ ആയതായും സുഹൃത്തുക്കള്‍ പറയുന്നു. ഏത് സര്‍ട്ടിഫിക്കറ്റ്, ഏത് അറ്റസ്റ്റെഷനോട് കൂടിയാണ് അയച്ചു കൊടുക്കേണ്ടത്? ഇതിന് കൃത്യമായ എന്തെങ്കിലും വിവരം നല്‍കാനുണ്ടോ?
ഇത് പോലെ പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുള്ള നൂറു കണക്കിന് പ്രവാസി മലയാളികളുടെ സന്ദേശങ്ങള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടി തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നത് സംബന്ധിച്ച് കൃത്യവും വ്യക്തവുമായ ഒരു നടപടി ക്രമത്തിന്റെ അഭാവത്തില്‍, നിങ്ങള്‍ ശ്രമിക്കുക എന്നത് മാത്രമേ പറയാന്‍ സാധിക്കൂ.
ടെക്നിക്കല്‍ പ്രശ്നം ആണെന്ന് ഡല്‍ഹിയിലെ സൗദി എംബസ്സി പറയുന്നുണ്ട് എങ്കിലും യഥാര്‍ത്ഥത്തില്‍ അങ്ങിനെയല്ല. ഇതൊരു നടപടി ക്രമ പ്രശ്നം ആയതിനാല്‍ നയതന്ത്ര തലത്തില്‍ മാത്രമേ ഈ സാഹചര്യത്തില്‍ ഒരു പ്രശ്ന പരിഹാരം സാധ്യമാകൂ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസ്സി മുഖേന ശ്രമം നടത്തിയാല്‍ മാത്രമേ ഇതുപോലെ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രശ്ന പരിഹാരം ഉണ്ടാകുകയുള്ളൂ.
ഇന്ത്യന്‍ എംബസ്സി സൗദി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയും ഘടനയും ബോധ്യപ്പെടുത്തണം. സൗദി അധികൃതര്‍ ഏതെല്ലാം സാഹചര്യത്തില്‍ അത് സ്വീകരിക്കപ്പെടുമെന്നും നിരസിക്കപ്പെടുമെന്നും അത് സ്വീകരിക്കപ്പെടാന്‍ എന്തൊക്കെ നടപടി ക്രമങ്ങള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന്റെ നടപടി ക്രമങ്ങള്‍ കൃത്യമായി അവരെ ബോധവല്‍ക്കരിക്കണം.
എംബസ്സി ഇടപെടല്‍ ആവശ്യമായി വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനായി ഓണ്‍ലൈന്‍ ഹെല്‍പ്ലൈന്‍ തുടങ്ങണം. സൗദിയിലെ സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുമായി ചര്‍ച്ച നടത്തി ഓരോ പ്രവിശ്യയിലും നിരവധി ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്ക്കുകള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കണം. അല്ലാതെ സൗദി പോലൊരു രാജ്യത്ത് ഈ പ്രശ്നത്തിന് മറ്റൊരു നിയമപരമായ പരിഹാരം ഇല്ല.
സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിന്റെയും നിരസിക്കുന്നതിന്റെയും മാനദണ്ഡം സൗദി അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ നടപടി ക്രമങ്ങളും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പ്രചരിക്കുന്ന വിവരങ്ങളൊക്കെ തന്നെയും ചിലരുടെ അനുഭവങ്ങളും ഊഹങ്ങളുമാണ്. ഇക്കാര്യങ്ങളില്‍ വ്യക്തതയും സ്ഥിരീകരണവും ഇല്ല. അതിനാല്‍ ആര്‍ക്കും കൃത്യമായുള്ള ഒരു അഭിപ്രായവും നല്‍കാന്‍ സാധിക്കുന്നില്ല.
തുടക്കത്തില്‍ ഒരു അറ്റസ്റ്റെഷനും ഇല്ലാതെ തന്നെ പലരുടെയും വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി അധികൃതര്‍ സ്വീകരിച്ചിരുന്നു. പിന്നീട് അധികൃതര്‍ നിലപാട് കര്‍ശനമാക്കി. സൗദി എംബസ്സി അറ്റസ്റ്റേഷന്‍ ആവശ്യമാണ് എന്ന സന്ദേശത്തോട് കൂടി ആരോഗ്യ മന്ത്രാലയത്തിന്‍റെ സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചു തുടങ്ങി. എന്നാല്‍ എംബസ്സി അറ്റസ്റ്റേഷന്‍ ആവശ്യമാണ് എന്ന് സൗദി അധികൃതര്‍ എവിടെയും സ്ഥിരീകരിച്ചിട്ടുമില്ല. ഇന്ത്യയില്‍ വ്യാജ കോവിഡ് കുത്തിവെപ്പുകളും വ്യാജ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാപകമായി ഉണ്ടെന്ന അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് ഈ നിലപാട് എന്നാണ് നിഗമനം.
വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെട്ടവരുടെ അനുഭവങ്ങള്‍ പരിശോധിച്ചു നോക്കുക. പലരും പല തരത്തിലുള്ള അനുഭവങ്ങളാണ് പറയുന്നത്. ചിലരുടെ അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ തള്ളുന്നുണ്ട്. ചിലരുടെ യാതൊരു അറ്റസ്റ്റെഷനും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നു. ചിലരുടെ കേരള സര്‍ക്കാരിന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നു. അതേ സമയം ചിലരുടെ ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ നിരസിക്കുന്നു. ചിലരുടെ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നു. ചിലരുടെ തള്ളുന്നു. ചിലരുടെ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു തവണക്ക് ശേഷം ബ്ലോക്ക് ചെയ്യപ്പെടുന്നു. ചിലര്‍ക്ക് മൂന്ന് തവണ അപ്‌ലോഡ് ചെയ്തതിനു ശേഷമായിരിക്കും ബ്ലോക്ക് ചെയ്തതായുള്ള സന്ദേശം വരുന്നത്.
ഇപ്പോള്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്ന പുതിയൊരു സന്ദേശമാണ് ഡി.എം.ഒ വിന്‍റെ (ഡിസ്ട്രിക്റ്റ് മെഡിക്കല്‍ ഓഫീസര്‍) അറ്റസ്റ്റേഷന്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു എന്നത്. ഇത് മൂലം സര്‍ട്ടിഫിക്കറ്റുകള്‍ ശരിയാക്കി എങ്ങിനെയെങ്കിലും തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആക്കി സൗദിയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന പ്രവാസികള്‍ ഇപ്പോള്‍ അതിനായായാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തിനും വ്യക്തമായ ഒരു സ്ഥിരീകരണമില്ല. കാരണം മുന്‍പ് ഡി.എം.ഒ അറ്റസ്റ്റ് ചെയ്ത പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിയിട്ടുണ്ട്.
ഇതുവരെ സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിയവരും സ്വീകരിക്കപ്പെട്ടവരുമായി നടത്തിയ ആശയ വിനിമയത്തില്‍ നിന്നും ഒരു നിഗമനത്തില്‍ എത്താന്‍ സാധിക്കുന്നത്, വ്യക്തമായി അപ്‌ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെടാന്‍ കൂടുതല്‍ സാധ്യതയുണ്ട് എന്നാതാണ്. അതായത് വ്യക്തമായി വായിക്കാനും പരിശോധിക്കാനും സാധിക്കുന്ന നിബന്ധനകള്‍ സംബന്ധിച്ച അപാകതകള്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് കോപ്പി, പ്രൊഫഷണലായി കളര്‍ സ്കാന്‍ ചെയ്ത് അയച്ചു കൊടുക്കുന്നത് സ്വീകരിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പ്രഥമദൃഷ്ട്യാ വ്യക്തത ഇല്ലാത്തതും ആധികാരികമാണെന്ന് തോന്നാത്തതും അപാകതയുള്ളതുമായ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ് എന്നാണ് നിഗമനം.
പലരും സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കുന്നത് കേന്ദ്ര/കേരള സര്‍ക്കാരുകളില്‍ നിന്നും ലഭിക്കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈലില്‍ ഫോട്ടോ എടുത്തിട്ടാണ്. ഇതിന് വ്യക്തത കുറയും. അത് മൂലം സ്വീകാര്യതയും കുറയും. നിരസിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കേന്ദ്ര/കേരള സര്‍ക്കാരുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്ല ക്ലാരിറ്റി ഉള്ളവ തന്നെയാണ്. എന്നാല്‍ ഇവ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഉള്ള ക്ലാരിറ്റി കൂടി നഷ്ടമാവുന്നതാണ് കാണുന്നത്. അതിനാല്‍ പ്രൊഫഷണലായി സ്കാന്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ ചെന്ന് കളര്‍ കോപ്പി സ്കാന്‍ ചെയ്യുന്നതാണ് ഉചിതം.
സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി വായിക്കാന്‍ സാധിക്കുന്നതായിരിക്കണം. അവ്യക്തത ഉണ്ടെങ്കില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പായി വീണ്ടും കോപ്പി എടുക്കുക. പലര്‍ക്കും സമയം ലാഭിക്കുന്നതിനായി അറ്റസ്റ്റ് ചെയ്തതിനു ശേഷം ട്രാവല്‍ ഏജന്‍സികള്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് ഇമെയില്‍ ആയാണ് അയച്ചു കൊടുക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വ്യക്തത ഇല്ലെങ്കില്‍ കൂടുതല്‍ വ്യക്തതയുള്ള കോപ്പികള്‍ അയച്ചു നല്‍കാന്‍ ആവശ്യപ്പെടുക. അത്തരം കോപ്പികള്‍ മാത്രമേ അംഗീകാരത്തിനായി ആരോഗ്യ മന്ത്രാലയ സൈറ്റിലേക്ക് അയച്ചു കൊടുക്കാന്‍ പാടുള്ളൂ. അയച്ചു കൊടുക്കുന്നതിന് മുന്‍പായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിശദമായി പരിശോധിക്കുക, അതില്‍ നിങ്ങളുടെ പാസ്പോര്‍ട്ട് നമ്പര്‍, മരുന്നിന്റെ ബാച്ച് നമ്പര്‍, തിയ്യതികള്‍ തുടങ്ങിയവ ശരിയാണോ എന്ന് പരിശോധിക്കുക.
വ്യക്തവും കൃത്യവുമായ നടപടി ക്രമങ്ങള്‍ ഇല്ലാതിരിക്കുകയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ നിഗമനങ്ങള്‍ക്ക് അനുസൃതമായി സ്വീകരിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആദ്യ ശ്രമത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിച്ച് അപാകതകള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വ്യക്തമായി വായിക്കാനും പരിശോധിക്കാനും സാധിക്കുന്ന തരത്തില്‍ പ്രോഫഷനലായി കളര്‍ സ്കാന്‍ ചെയ്ത് എംബസ്സി അറ്റസ്റ്റെഷന്‍ ഇല്ലാതെ അയച്ചു കൊടുക്കുക. (ഡി.എം.ഒ അറ്റസ്റ്റേഷന്‍ സ്വീകരിക്കപെടുമെന്നു അനുഭവസ്ഥര്‍ പറയുന്നതിനാല്‍ ആ അറ്റസ്റ്റേഷന്‍ ചെയ്ത ശേഷം അയച്ചു കൊടുക്കുന്നത് നല്ലതാണ്.)
ആദ്യ ശ്രമത്തില്‍ നിരസിക്കപ്പെട്ടാല്‍ ഉടനെ തന്നെ ആ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും അയച്ചു കൊടുക്കാതെ എംബസ്സി അറ്റസ്റ്റ് ചെയ്ത ശേഷം മുകളില്‍ പറഞ്ഞ പോലെ തന്നെ വ്യക്തതയുള്ള കളര്‍ കോപ്പി സ്കാന്‍ ചെയ്ത് അയച്ചു കൊടുക്കുക. പിന്നെയും നിരസിക്കപ്പെട്ട്യാല്‍ ഉടനെ അതേ സര്‍ട്ടിഫിക്കറ്റ് ഉടനെ തന്നെ അയച്ചു കൊടുക്കാതെ നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷം കൂടുതല്‍ കൃത്യതയുള്ള കോപ്പികള്‍ അപ്‌ലോഡ് ചെയ്തു അയച്ചു കൊടുക്കുക. നിങ്ങളുടെ പാസ്പോര്‍ട്ട് കോപ്പികള്‍ അടക്കമുള്ള രേഖകളും ഇത് പോലെ വ്യക്തവും ഏറ്റവും നന്നായി സ്കാന്‍ ചെയ്തതും ആയിരിക്കണം.
എന്നാല്‍ രണ്ടു തവണ നിരസിക്കപ്പെട്ടാല്‍ മൂന്നാമത്തെ ശ്രമത്തില്‍ അതേ വ്യക്തി തന്നെ വീണ്ടും സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യാതിരിക്കാന്‍ ബ്ലോക്ക് ചെയ്യന്ന പ്രവണതയും കാണുന്നു. ചിലര്‍ക്ക് മൂന്നാമത്തെ ശ്രമത്തിന് ശേഷമായിരിക്കും ബ്ലോക്ക് ചെയ്യപ്പെടുക. ഇങ്ങിനെ ബ്ലോക്ക് ചെയ്യുന്നതിന്റെ മാനദണ്ഡവും അധികൃതര്‍ എവിടെയും വിശദീകരിക്കുന്നില്ല. ഒരിക്കല്‍ ബ്ലോക്ക് ചെയ്‌താല്‍ പിന്നീട് 937 എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പരിലേക്ക് വിളിക്കാനുള്ള അറിയിപ്പാണ് ലഭിക്കുന്നത്. എന്നാൽ 937 ൽ വിളിക്കുന്നവരോട് [email protected] എന്ന ഇ മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കാക്കുക എന്ന അറിയിപ്പ് ലഭിക്കും. എന്നാൽ ഈ ഇമെയില്‍ അഡ്രസ്സില്‍ അപേക്ഷിക്കുമ്പോള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലേക്ക് രേഖകള്‍ അപ്‌ലോഡ് ചെയ്യാനും അറിയിക്കും. പക്ഷെ ഒരിക്കല്‍ ബ്ലോക്ക് ചെയ്യപ്പെട്ട ആ അക്കൌണ്ടിലേക്ക് എങ്ങിനെയാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും അപ്‌ലോഡ് ചെയ്യുക എന്നത് സംബന്ധിച്ച് വിശദീകരണമില്ല.
അത് കൊണ്ടൊക്കെ തന്നെ ഈ പ്രശ്നം സാധാരണ പ്രവാസികള്‍ക്ക് തീര്‍ക്കാനോ തിരുത്താനോ സാധിക്കുന്ന ഒരു പ്രശ്നമല്ല. ഇതിനായി മുകളില്‍ പറഞ്ഞ പോലെ വിദേശകാര്യ മന്ത്രാലയ എംബസ്സി തലത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്. സൗദിയില്‍ ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മന്ത്രാലയത്തെ ധരിപ്പിക്കാനും ആവശ്യമായ ഇടപെടലുകള്‍ നേടിയെടുക്കാനും അതിലൂടെ പ്രശ്ന പരിഹാരം ഉണ്ടാക്കാനുമാണ് ഓരോ രാജ്യത്തും എംബസ്സികളും കോണ്‍സുലെറ്റുകളും സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ എംബസ്സിയും മന്ത്രാലയവും ഇടപെടാതിരിക്കുന്നിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കും.
2. വിമാന സര്‍വീസ് ഇല്ലാത്തത് മൂലം ഉദ്ദേശിച്ച സമയത്ത് സൗദിയിലേക്ക് തിരിച്ചത്താന്‍ സാധിച്ചില്ല. എന്റെ ഇഖാമ ജൂണ്‍ മാസത്തില്‍ അവസാനിച്ചതാണ്. എന്റെ ഖഫീല്‍ സഹകരണം ഇല്ലാത്ത ആളാണ്. പണം കൊടുക്കാത്തതിനാല്‍ പുതുക്കി തരില്ല. റീ എന്‍ട്രിയും കഴിഞ്ഞു. സ്പോണ്‍സറെ നേരില്‍ കണ്ട് കൊടുക്കാനുള്ള പണം നല്‍കിയാല്‍ മാത്രമേ കാര്യങ്ങള്‍ അദ്ദേഹം ചെയ്തു തരൂ. മറ്റൊരു വിസക്ക് ശ്രമിച്ചാല്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമോ?
മറ്റു തീരുമാനങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പായി നിങ്ങള്‍ ഇഖാമയുടെ കാലാവധി പരിശോധിക്കുക. കാരണം ചിലപ്പോള്‍ നിങ്ങള്‍ അറിയാതെ തന്നെ അത് പുതുക്കിയിട്ടുണ്ടാകും. സൗദി യാത്രാ വിലക്ക് പ്രഖ്യാപിച്ച രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകള്‍ പുതുക്കി കൊടുക്കുന്നതിന് സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. അത് പ്രകാരം ചിലപ്പോള്‍ നിങ്ങളുടെ ഇഖാമ ജൂലൈ 31 വരെ പുതുക്കിയിട്ടുണ്ടാകും. നിങ്ങള്‍ ഫീസുകള്‍ അടക്കേണ്ട ആവശ്യമില്ല. സൗജന്യമായിട്ടാണ് പുതുക്കി നല്‍കിയിട്ടുണ്ടാവുക. ആ ചിലവുകള്‍ സൗദി ധനമന്ത്രാലയമാണ് വഹിക്കുക.
നിങ്ങള്‍ റീ എന്‍ട്രിയില്‍ വന്നയാളാണ് എന്നത് കൊണ്ട് പുതിയ വിസയില്‍ സൗദിയിലേക്ക് പോകാന്‍ സാധിക്കില്ല. ഏപ്രില്‍ 14 ന് നിലവില്‍ വന്ന പുതിയ നിയമം അത് വിലക്കുന്നുണ്ട്. മേല്‍ പറഞ്ഞ പോലെ തന്നെ റീ എന്‍ട്രി കാലാവധിയും പരിശോധിക്കുക.
ഇഖാമ കാലാവധി പരിശോധിച്ച ശേഷം കാലാവധി ഉണ്ടെന്ന് കണ്ടാല്‍ ഉടന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലേക്ക് അയച്ചു കൊടുക്കുക. ചിലപ്പോള്‍ ശരിയായേക്കാം. ഇപ്പോഴത്തെ ഇഖാമയുടെ കാലാവധി കഴിയുന്നതിനു മുന്‍പായി സൗജന്യമായി രേഖകള്‍ പുതുക്കി കൊടുക്കാനുള്ള പുതിയ തീരുമാനം വരികയാണെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചു പോകാന്‍ സാധിച്ചേക്കും. കൊറോണ പ്രതിസന്ധിയും യാത്രാ പ്രശ്നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഇഖാമകളും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കുമെന്ന പുതിയൊരു പ്രഖ്യാപനം ജൂലൈ അവസാനം ഉണ്ടായി കൂടെന്നില്ല.
നിങ്ങളുടെ ഇഖാമ എക്സ്പയറി തിയ്യതി അബ്ഷീര്‍ വഴി അല്ലാതെ തന്നെ പരിശോധിക്കാന്‍ സാധിക്കും. സൗദി സാമൂഹിക ക്ഷേമ മന്ത്രാലയ (Ministry of Human Resource and Social Development) വെബ് സൈറ്റിലെ ഇ-സര്‍വീസ് വഴി ഇഖാമ കാലാവധി മനസ്സിലാക്കാം. അതിനെ കുറിച്ചുള്ള വിശദ വിവരങ്ങളും നടപടി ക്രമങ്ങളും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. (ആ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക)
3. ഞാന്‍ സൗദിയില്‍ വെച്ച് വാക്സിന്‍ രണ്ടു ഡോസും എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ വ്യക്തിയാണ്. എനിക്ക് അടുത്തു തന്നെ നാട്ടിലേക്ക് അവധിയില്‍ വരണം എന്നുണ്ട്. നാട്ടിലെത്തിയാല്‍ തിരിച്ചു വരുമ്പോള്‍ നാട്ടില്‍ ഉള്ളവര്‍ക്ക് ഉണ്ടാകുന്നത് പോലെയുള്ള വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകുമോ?
നാട്ടിലുള്ളവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിലേക്ക് അയച്ചു കൊടുക്കുന്നത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആകുന്നതിനു വേണ്ടിയാണ്. അത്തരത്തില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചാല്‍ അവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഒഅഴിവാക്കാന്‍ സാധിക്കും. അതിലൂടെ സാമ്പത്തിക ലാഭവും സമയ ലാഭവും ഉണ്ടാകും. തവക്കല്‍നയില്‍ ഇപ്പോള്‍ തന്നെ ഇമ്മ്യൂണ്‍ ആയിട്ടുള്ള നിങ്ങള്‍ക്ക് തിരിച്ചു പോകുമ്പോള്‍ സൗദിയുടെ റെഡ് ലിസ്റ്റില്‍ അല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടി വരും. അതിന് ശേഷം ഇപ്പോഴത്തെ സാഹചര്യത്തില്‍ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഭാവിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.