Connect with us

LATEST

സൗദിയിലേക്ക് തിരിച്ചു പോകേണ്ടവരും പോയവരുമായ പ്രവാസികള്‍ ഇപ്പോള്‍ നേരിടുന്ന 6 വലിയ പ്രതിസന്ധികള്‍ക്ക് എന്താണ് പരിഹാരം ?

Published

on

നാട്ടിലുള്ള സൗദി പ്രവാസികളെ ആകമാനം ബാധിക്കുന്ന വിമാന സര്‍വീസ് വിലക്ക് നിലനില്‍ക്കുമ്പോള്‍ തന്നെ ചില വിഭാഗം പ്രവാസികളെ മാത്രം ബാധിക്കുന്ന ഗുരുതരമായ പ്രതിസന്ധികളും പുതുതായി ഉണ്ടായി കൊണ്ടിരിക്കുകയാണ്. ഇതില്‍ നിലവില്‍ സൗദിയില്‍ തിരിച്ചെത്തിയ പ്രവാസികളെയും ബാധിക്കുന്ന പ്രശനങ്ങളുണ്ട്. ചില പ്രതിസന്ധികള്‍ സൗദി അധികൃതരുടെ ഇടപെടല്‍ മൂലം ഉടനെ തന്നെ പരിഹരിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട് എങ്കിലും ചില പ്രതിസന്ധികള്‍ക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍ നയതന്ത്ര തലത്തിലുള്ള പരിഹാരം കൂടി ഉണ്ടാവേണ്ടതുണ്ട്. പ്രവാസികളുടെ കണ്ണില്‍ പൊടിയിടുന്നതിനായുള്ള ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും സംഘടനകളുടെയും കത്ത് കൊടുക്കല്‍, കത്തയക്കല്‍ പ്രഹസത്തിനേക്കാള്‍ ഉപരി പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്ന വിധത്തിലുള്ള ആത്മാര്‍ത്ഥയുള്ള ഇടപെടലുകള്‍ ആണ് ഉണ്ടാവേണ്ടത്.

സൗദി പ്രവാസികളെ കൂട്ടായി ബാധിക്കുന്ന ഏഴു പ്രപ്രശ്നങ്ങളാണ് നിലവില്‍ ഉള്ളത്. ഇതിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ സാധിക്കൂ. വിദേശകാര്യ മന്ത്രാലയം റിയാദിലെ ഇന്ത്യന്‍ എംബസ്സിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി വരും ദിവസങ്ങളില്‍ പരിഹാരം ഉണ്ടാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

  1. വിമാന സര്‍വീസ് വിലക്കും പ്രവാസികളുടെ നേരിട്ടുള്ള പ്രവേശനവും.

സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസ് നിലച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇന്ത്യ സൗദി അറേബ്യയുടെ റെഡ് ലിസ്റ്റിലുമാണ്. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനവും അനുവദിക്കുന്നില്ല. റെഡ് ലിസ്റ്റില്‍ അല്ലാത്ത മറ്റൊരു രാജ്യത്ത് 14 ദിവസം താമസിച്ചതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ മാത്രമേ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അനുമതിയുള്ളൂ. ഇന്ത്യയിലെ കുറഞ്ഞു വരുന്ന രോഗ നിരക്ക് മൂലം വിമാന വിലക്ക് പുനരാരംഭിക്കുമെന്ന് പ്രവാസികള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പുതുതായി ഉദയം ചെയ്ത ഡെല്‍റ്റ വേരിയന്റ് ഇന്ത്യന്‍ പ്രവാസികളുടെ പ്രതീക്ഷകളെ വീണ്ടും തള്ളി കെടുത്തിയിരിക്കുകയാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തുമെന്ന സൌദിയുടെ ഏറ്റവും പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ളവരുടെ കാര്യത്തില്‍ സമീപ ദിവസങ്ങളില്‍ അനുഭാവ പൂര്‍ണ്ണമായ തീരുമാനം ഒന്നും തന്നെ ഉണ്ടാവാന്‍ ഇടയില്ല എന്നാണ് സൂചന നല്‍കുന്നത്. അതിനാല്‍ തന്നെ ഉടനെ തന്നെ നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കും എന്ന് സൗദി പ്രവാസികള്‍ പോലും പ്രതീക്ഷിക്കുന്നില്ല. അവര്‍ അതിനെ കുറിച്ച് ഇപ്പോള്‍ ജന പ്രതിനിധികളോടും കേന്ദ്ര, സംസ്ഥാന ഭരണാധികാരികളോടും ആവശ്യപ്പെടുന്നുമില്ല. അടുത്തൊന്നും നേരിട്ടുള്ള വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ അംഗീകരിച്ചു കഴിഞ്ഞു. ഇപ്പോള്‍ സൗദിയിലേക്ക് തിരിച്ചെത്താന്‍ ഉള്ള ശ്രമങ്ങളെ വിപരീതമായി ബാധിക്കുന്ന അനുബന്ധ പ്രശ്നങ്ങളെ കൈകാര്യം ചെയ്യണമെന്ന് മാത്രമാണ് അവര്‍ ഈ ഘട്ടത്തില്‍ ആവശ്യപ്പെടുന്നത്.

എന്താണ് പരിഹാരം: നിലവില്‍ ഈ പ്രശ്നത്തിന് ഉടനെ പരിഹാരം ഉണ്ടാവുമെന്ന് പ്രതീക്ഷയില്ല. നയതന്ത്ര ഇടപെടലുകള്‍ക്കും ഇന്ത്യയുടെ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ല. കാരണം ഇന്ത്യക്ക് മേല്‍ മാത്രമല്ല ഈ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ മറ്റു വഴികള്‍ തേടേണ്ടിയിരിക്കുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എയര്‍ ബബിള്‍ കരാറിന് വഴിയൊരുക്കിയാല്‍ അത് ലക്ഷക്കണക്കിന്‌ വരുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസമായിരിക്കും.  അതിന് നയതന്ത്ര ഇടപെടല്‍ ആവശ്യമാണ്‌. രണ്ടു വാക്സിന്‍ സ്വീകരിച്ച് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിബന്ധന അംഗീകരിച്ച് നേരിട്ട് സൗദിയില്‍ എത്തിക്കാനുള്ള വഴി വിദേശകാര്യ മന്ത്രാലയം ശ്രമിക്കണം. (കൂടുതല്‍ ദിവസത്തെ ക്വാറന്റൈന്‍ നിബന്ധന അംഗീകരിച്ചാല്‍ പോലും മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് സൗദിയില്‍ എത്തുന്ന സാമ്പത്തിക ഭാരം പ്രവാസികള്‍ക്ക് ഉണ്ടാവില്ല)

  1. ആരോഗ്യ മന്ത്രാലയ അനുമതിക്ക് സമര്‍പ്പിക്കുന്ന വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ അനുമതി.

നിലവില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ രണ്ടു വാക്സിന്‍ എടുത്ത ശേഷം ആ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കിലേക്ക് അപ്‌ലോഡ്‌ ചെയ്ത് അംഗീകാരം നേടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഇല്ലാതെ സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കൂ. എന്നാല്‍ ഈ ലിങ്കിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യുന്ന പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെടാതെ തള്ളുന്ന സാഹചര്യം നിലവിലുണ്ട്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ആധാരമായ പൊതുവായ മാനദണ്ഡങ്ങള്‍ ഇല്ലാതെ, എന്ത് അപാകത മൂലമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കുന്നത് എന്ന് വ്യക്തമാക്കാതെ നിരസിക്കുന്നത് മൂലം എന്ത് കാരണം കൊണ്ടാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രവാസികള്‍ക്ക് സാധിക്കാതെ വരുന്ന സാഹചര്യവും നിലവിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെട്ടു എങ്കിലും സ്വീകരിക്കപ്പെടാതെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന അനേകം പ്രവാസികളും നിലവിലുണ്ട്.

എന്താണ് പരിഹാരം: ഇക്കാര്യത്തില്‍ ഇനി ഇന്ത്യയില്‍ നിന്നുള്ള അധികൃതരുടെ നയതന്ത്ര ഇടപെടല്‍ ആവശ്യമായി വരില്ല. സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെട്ടവരുടെയും നിരസിക്കപ്പെട്ടവരുടെയും രീതികള്‍ വിശകലനം ചെയ്ത് പൊതുവായ ചില മാനദണ്ഡങ്ങള്‍ക്ക് പ്രവാസികള്‍ തന്നെ രൂപം കൊടുത്തിട്ടുണ്ട്. ഈ മാനദണ്ഡങ്ങള്‍ പാലിച്ചു സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ കൂടുതല്‍ പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപെടുന്ന പ്രവണത സമീപ ദിവസങ്ങളില്‍ ദൃശ്യമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതലായി സ്വീകരിക്കപ്പെടാതിരിക്കുന്നത് സാങ്കേതിക പ്രശ്നമാണോ എന്നും ആണെങ്കില്‍ പ്രസ്തുത സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെട്ടോ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്തായാലും മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ 21 ആം തിയ്യതി മുതല്‍ കൂടുതല്‍ പേര്‍ക്ക് ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നതായി കണ്ടു തുടങ്ങിയിട്ടുണ്ട്.

താഴെ പറയുന്ന കുറച്ചു മാനദണ്ഡങ്ങള്‍ക്ക് പാലിച്ച് അയക്കുന്നവരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇമ്മ്യൂണ്‍ ആവുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

കഴിയുമെങ്കില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച് 14 ദിവസത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യുക, മൊബൈലില്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് അയക്കാതെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്പോര്‍ട്ട് കോപ്പിയുമെല്ലാം വളരെ വൃത്തിയായും വ്യക്തമായും സ്കാന്‍ ചെയ്ത ശേഷം അപ്‌ലോഡ്‌ ചെയ്യുക. കഴിവതും രേഖകള്‍ കളര്‍ സ്കാന്‍ തന്നെ ചെയ്യുക. പാസ്പോര്‍ട്ട് ആദ്യ പേജിനോടൊപ്പവും അവസാന പേജിനോടൊപ്പവും ഉള്ള അഡ്രസ് ഇല്ലാത്ത ബ്ളാങ്ക് പേജുകൾ ഉൾപ്പെടുത്താതെ അപ്‌ലോഡ്‌ ചെയ്യുക. ഫയൽ സൈസ് ഒരു എം.ബിയിൽ കൂടാതിരിക്കുക. എല്ലാ രേഖകളും വെറുതെ അപ്‌ലോഡ്‌ ചെയ്യാതെ എല്ലാ രേഖകള്‍ അടങ്ങിയ ഫയലുകള്‍ക്കും പ്രത്യേകം പേര് നല്‍കുക. പാസ്പോര്‍ട്ട്, വാക്സിന്‍ ഡോസ് 1, വാക്സിന്‍ ഡോസ് 2 എന്നിങ്ങനെ പേര് നല്‍കി അപ്‌ലോഡ്‌ ചെയ്യുക. കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ ഡോസിന്റെ സര്‍ട്ടിഫിക്കറ്റും കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം ഡോസും രണ്ടാം ഡോസും ഒന്നിച്ചു ലഭിക്കുന്ന പുതിയ സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ്‌ ചെയ്യുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് പെട്ടെന്ന് തന്നെ ഇമ്മ്യൂണ്‍ ആയി ലഭിക്കുന്നുണ്ട്.

  1. മൂന്ന് തവണ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്തവര്‍ക്ക് ലഭിച്ച ബ്ലോക്ക്

ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ എത്ര തവണ അപ്‌ലോഡ്‌ ചെയ്യണമെന്നോ എങ്ങിനെ, ഏതു രീതിയില്‍ അപ്‌ലോഡ്‌ ചെയ്യമെന്നോ ഉള്ള വ്യക്തമായ മാനദണ്ഡങ്ങള്‍ ലഭ്യമല്ലാതിരുന്ന അവസ്ഥയില്‍  ഒരിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെട്ടാല്‍ വീണ്ടും ഉടനെ തന്നെ അതേ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവാസികള്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു.

എന്ത് കാരണങ്ങള്‍ കൊണ്ടാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെടുന്നത് എന്ന് വ്യക്തമായി പരാമര്‍ശിക്കാതെ തള്ളുന്നത് മൂലമായിരുന്നു വീണ്ടും അതേ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ അപ്‌ലോഡ്‌ ചെയ്യാന്‍ പ്രവാസികള്‍ നിര്‍ബന്ധിതരായിരുന്നത്. ഇങ്ങിനെ മൂന്ന് തവണ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്തവര്‍ക്ക് ഇനിയൊരിക്കല്‍ കൂടി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ലഭിച്ചിട്ടുള്ള അവസ്ഥയാണിപ്പോള്‍.

ഇവര്‍ നിലവില്‍ പ്രതിസന്ധിയിലാണ്. ഇവര്‍ക്ക് ബ്ലോക്ക് മാറ്റുന്നതിന് ഇനി എന്ത് ചെയ്യണമെന്ന കാര്യത്തില്‍ മന്ത്രാലയത്തില്‍ നിന്നും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്തുവെന്ന കാര്യത്തില്‍ മന്ത്രാലയം വിവരം നല്‍കിയിട്ടില്ല. ഈ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ തവക്കല്‍ന ആപ്ലിക്കേഷനില്‍ ഇമ്മ്യൂണ്‍ ആയി നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അപ്‌ലോഡ്‌ ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തി തെറ്റില്ലാതെ വീണ്ടും അപേക്ഷിക്കാനുള്ള അവസരമില്ലാതെ പ്രതിസന്ധിയിലാണ് ഈ വിഭാഗം പ്രവാസികള്‍ ഇപ്പോള്‍.

എന്താണ് പരിഹാരം: നിലവില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. റിയാദ് ഡിജിറ്റൽ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് നേരിട്ടെത്തി ബ്ലോക്ക് ആയ വ്യക്തിയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, തവക്കൽന സ്ക്രീൻ ഷോർട്ട്, പാസ്സ്പോർട്ട് കോപ്പി, ഇഖാമ കോപ്പി, തവക്കൽനയിൽ രജിസ്റ്റർ ചെയത മൊബൈൽ നമ്പർ എന്നിവ സമര്‍പ്പിച്ച മൂന്നോ നാലോ പേര്‍ക്ക് മാനുവല്‍ ആയി ഇമ്മ്യൂണ്‍ ആയി ലഭിച്ചിട്ടുണ്ട്. എന്നാല്‍ തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ക്ക് ഇപ്പോള്‍ ഈ സംവിധാനം നിര്‍ത്തി വെക്കേണ്ടി വന്നു. ഇപ്പോള്‍ ആരെയും ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.

ഇതൊരു സാങ്കേതിക പ്രശ്നം ആണെന്നാണ്‌ അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന സൂചന. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍ അധികൃതര്‍. ഇതിനായി സർവറിൽ അപ്‌ഡേറ്റ് നടക്കുന്നത് മൂലം ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ അപ്ലോഡിങ് ലിങ്ക് ചില സമയങ്ങളില്‍ ഡൗൺ ആകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വരും ദിവസങ്ങളിൽ അപ്‌ഡേറ്റുകൾ പൂർത്തീകരിച്ച ശേഷം നിലവിലെ പ്രശ്‌നം പൂർണ്ണമായും പരിഹരിക്കുമെന്നാണ് കരുതുന്നത്.

റിയാദിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് അന്വേഷണവുമായി എത്തുന്നവര്‍ക്ക് ഉടനെ പരിഹാരം ഉണ്ടാവും എന്ന മറുപടിയാണ് ലഭിക്കുന്നത്. ഞായറാഴ്ചയോടെ ഈ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടാവുമെന്നും അധികൃതര്‍ അനൌദ്യോഗികമായി ചിലരോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ലിങ്ക് ബ്ലോക്ക് ആയ പലർക്കും സൗദിയിൽ ബന്ധപ്പെടാനുള്ള നമ്പറുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇമെയിൽ സന്ദേശം ലഭിച്ചതായും പല പ്രവാസികളും വ്യക്തമാക്കുന്നുണ്ട്.

ഈ പ്രപ്രശ്നത്തിന് പരിഹാരം ഉടന്‍ ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രാലയം അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. സര്‍വര്‍ അപ്ഡേറ്റ് നടത്തി പ്രശ്നം പരിഹരിക്കപ്പെടുമ്പോള്‍ നിലവിലെ അപേക്ഷകള്‍ പരിഗണിക്കാതെ ഒരു തവണ കൂടി രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള അവസരം ബ്ലോക്ക് ആയവര്‍ക്ക് ലഭിക്കുമെന്നാണ് മന്ത്രാലയ അധികൃതര്‍ നല്കുന്ന സൂചന.

  1. രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടും പ്രതിസന്ധി അനുഭവിക്കുന്ന പ്രവാസികള്‍.

നാട്ടില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടും ആരോഗ്യ മന്ത്രാലയ ലിങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്ത ശേഷവും ആ സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിയതോടെ അടിയന്തിരമായി സൗദിയില്‍ തിരിച്ചെത്തേണ്ട സാഹചര്യം ഉണ്ടായത് മൂലം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആവാതെ സൗദിയിലേക്ക് പ്രവേശിക്കേണ്ടി വന്ന ഒരു വിഭാഗം പ്രവാസികളാണിവര്‍. ഇവരെ ഇത് മൂലം നോണ്‍ വാക്സിനേറ്റഡ്‌  റെസിഡന്റ് എന്ന വിഭാഗത്തില്‍ പെടുത്തിയാണ് സൗദിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അതിനാല്‍ ഇവര്‍ക്ക് മറ്റൊരു രാജ്യത്തെ 14 ദിവസത്തെ താമസത്തിന് ശേഷം സൗദിയില്‍ എത്തിയിട്ടും വീണ്ടും ഏഴു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു. ഇത് മൂലം വന്‍ സാമ്പത്തിക നഷ്ടം വഹിച്ചാണ് ഇവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കേണ്ടി വന്നത്.

എന്നാല്‍ ഈ കഷ്ടപ്പാടുകള്‍ക്ക്  ശേഷവും സൗദിയില്‍ പ്രവേശിച്ച ഇവര്‍ക്ക് ഇപ്പോഴും ദുരിതം തുടരുകയാണ്. ഇവര്‍ നോണ്‍ വാക്സിനേറ്റഡ്‌  റെസിഡന്റ് എന്ന വിഭാഗത്തില്‍ സൗദിയിലേക്ക് പ്രവേശിച്ചത് മൂലം ഇവര്‍ക്ക് നാട്ടില്‍ നിന്നും എടുത്ത രണ്ടു ഡോസ് വാക്സിന്‍ വിവരങ്ങള്‍ സൗദിയിലെ ഔദ്യോഗിക രേഖകളില്‍ ഉണ്ടാവില്ല. ഇത് മൂലം ഇവര്‍ക്ക് സൗദിയില്‍ വീണ്ടും രണ്ടു ഡോസ് ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. കൂടാതെ അഗസ്റ്റ് ഒന്ന് മുതല്‍ സൗദിയില്‍ ജോലി ചെയ്യണമെങ്കിലും പൊതു ഇടങ്ങളിലേക്കും മാളുകളിലേക്കും മറ്റും പ്രവേശിക്കണമെങ്കിലും വാക്സിന്‍ നിര്‍ബന്ധമാക്കുകയാണ്. അതിനാല്‍ ഇവര്‍ക്ക് ജോലി ചെയ്യുന്നതിനും സാധാരണ ജീവിതം നയിക്കുന്നതിനും സൗദിയില്‍ വീണ്ടും വാക്സിന്‍ എടുക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.  ഡെല്‍റ്റ വേരിയന്റ് ഭീഷണി ഉള്ളതിനാല്‍ ചിലപ്പോള്‍ ഒരു ഡോസ് കൂടുതലോ എടുക്കേണ്ടി വന്നേക്കാം. അത് ഇവരുടെ ആരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഇവരുടെ വിഷയത്തില്‍ ഇതുവരെ ഒരു തീരുമാനവും ഇടപെടലും ഉണ്ടായിട്ടില്ല.

എന്താണ് പരിഹാരം: ഈ വിഭാഗം പ്രവാസികള്‍ യഥാര്‍ത്ഥത്തില്‍ ഗുരുതരമായ പ്രതിസന്ധിയിലാണ്. കാരണം സൗദിയില്‍ തിരിച്ചെത്തിയതിനാല്‍ ഇവരുടെ പ്രശനങ്ങള്‍ക്ക് നാട്ടില്‍ നിന്നുള്ളവരുടെ പിന്തുണ ഇപ്പോള്‍ ലഭിക്കുന്നില്ല. സൗദി അധികൃതരാവട്ടെ, ഇവര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി ഇക്കാര്യം ഉള്‍പ്പെടുന്ന നിബന്ധനകള്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും പ്രസ്തുത നിബന്ധനകള്‍ അംഗീകരിച്ച് നോണ്‍ വാക്സിനേറ്റഡ്‌  റെസിഡന്റ് എന്ന വിഭാഗത്തില്‍ സ്വമേധയാ രാജ്യത്തേക്ക് പ്രവേശിച്ചവരായതിനാല്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന നിലപാടിലാണ്.

മുന്‍പ് പറഞ്ഞ മൂന്ന് പ്രതിസന്ധികളിലും ഇന്ത്യന്‍ നയതന്ത്ര ഇടപെടല്‍ ആവശ്യമായി വരുന്നില്ലെങ്കിലും ഈ വിഷയം നയതന്ത്ര ഇടപെടലിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. ഇവരുടെ കാര്യത്തില്‍ ഇനി എന്തെങ്കിലും ചെയ്യാന്‍ കഴിയുക ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും സൗദിയിലെ ഇന്ത്യന്‍ എംബസ്സിക്കുമാണ്. ഇവരുടെ കൈവശമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക മുദ്രകളും ക്യൂ.ആര്‍ കോഡുകളുമുള്ള സര്‍ട്ടിഫിക്കറ്റ് ആധികാരികത ഇല്ലാത്തതാണ് എന്ന വാദം ഇന്ത്യന്‍ എംബസ്സിക്കോ സൗദി അധികൃതര്‍ക്കോ ഇല്ല. സംശയമുണ്ടെങ്കില്‍ തന്നെ ഇതിന്റെ ആധികാരികത ഏതു സമയത്തും പരിശോധിക്കാന്‍ സാധിക്കുകയും ചെയ്യും. ഇവര്‍ സൗദിയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് നിലവിലുണ്ടായിരുന്ന സാങ്കേതിക പ്രശനത്തിന്റെ ബലിയാടുകളാണിവര്‍. അത് കൊണ്ട് തന്നെ ഇക്കാര്യം സൗദി അധികൃതരുമായി ചര്‍ച്ച ചെയ്തു ബോധ്യപ്പെടുത്തി കൊടുക്കാന്‍ ഇന്ത്യന്‍ എംബസ്സിക്ക് സാധിച്ചാല്‍ മാത്രമേ ഈ വിഭാഗം പ്രവാസികളുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ.

നാട്ടില്‍ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ വീണ്ടും രണ്ടു ഡോസ് വാക്സിന്‍ കൂടി സ്വീകരിക്കുക എന്നത് ആരോഗ്യത്തിന് ഹനീകരമായതിനാല്‍ ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ അപകടാവസ്ഥ കണക്കിലെടുത്ത് പ്രത്യേക ഇളവ് നല്‍കി തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ അവുന്നതിനുള്ള അനുമതി നേടിക്കൊടുക്കുന്നതിന് ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്.

  1. സൗദിയില്‍ നിന്നെത്തി നാട്ടില്‍ രണ്ടാം ഡോസ് വാക്സിന്‍ ലഭിക്കാത്ത പ്രവാസികള്‍

സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ എടുത്ത ശേഷം നാട്ടിലേക്ക് അവധിയില്‍ എത്തിയ പ്രവാസികളാണ് ഈ പ്രതിസന്ധി നേരിടുന്നത്. സൗദിയിൽ നിന്ന് ഒരു ഡോസ് ഫൈസർ വാക്സിൻ സ്വീകരിച്ച് അവധിയിലെത്തിയ പ്രവാസികൾക്ക് നാട്ടിൽ നിന്ന് കോവിഷീൽഡ് വാക്സിൻ സെക്കൻഡ് ഡോസായി ലഭ്യമാകുന്നില്ലെന്നാണ് ഇപ്പോള്‍ പരാതി ഉയരുന്നത്. ആസ്ട്രാസെനക്ക സ്വീകരിച്ചവർക്ക് മാത്രമേ നാട്ടിൽ നിന്ന് കോവിഷീൽഡ് സെക്കൻഡ് ഡോസ് നൽകുന്നുള്ളൂ എന്നാണ് അപേക്ഷിക്കുന്ന പ്രവാസികൾക്ക് മറുപടി ലഭിക്കുന്നത്. രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമേ ഖത്തര്‍ വഴി ഓൺ അറൈവൽ വിസയിൽ സൗദിയിലേക്ക് പോകാൻ സാധിക്കുകയുള്ളൂ എന്നത് കൊണ്ട്  നാട്ടിൽ നിന്ന് സെക്കൻഡ് ഡോസ് ലഭിച്ചില്ലെങ്കിൽ മറ്റു വഴികളിലൂടെ മടങ്ങേണ്ട അവസ്ഥയാണ് ഈ പ്രവാസികള്‍ക്ക് ഉള്ളത്. ഇത് ഇവരുടെ യാത്രാ ചിലവ് വർദ്ധിക്കാൻ കാരണമാകുകയും സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

എന്താണ് പരിഹാരം: ഈ പ്രതിസന്ധിക്കുള്ള പരിഹാരം വളരെ എളുപ്പവും സംസ്ഥാന തലത്തില്‍ ഒരു മന്ത്രിതല ഉത്തരവ് കൊണ്ട് തന്നെ പരിഹരിക്കാന്‍ സാധിക്കുന്നതുമാണ്. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഈ നിബന്ധനക്ക്‌ പിന്നില്‍. ഇത്തരത്തില്‍ വാക്സിന്‍ നിഷേധിക്കുന്നതിന് ആധാരമായ ഒരു സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നില്ല. ഫൈസർ വാക്സിൻ എടുത്തവർക്കും നാട്ടിൽ നിന്ന് കോവിഷീൽഡ് സെക്കൻഡ് ഡോസ് നൽകുന്നതിനുള്ള മന്ത്രി തല ഉത്തരവ് പുറത്തിറക്കിയാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കും. അല്ലാത്ത പക്ഷ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാവുന്നതിനായി പ്രവാസികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

  1. നട്ടെല്ലൊടിക്കുന്ന വിമാന ടിക്കറ്റ് വര്‍ദ്ധ

തിരിച്ചു പോകുന്ന പ്രവാസികള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ് വിമാന ടിക്കറ്റിന്റെ വന്‍ നിരക്ക് വര്‍ദ്ധന. നിലവില്‍ സൗദിയിലേക്ക് ഖത്തര്‍ വഴി പോകുന്നതിനാണ് ഭൂരിഭാഗം പ്രവാസികളും മുന്‍ഗണന നല്‍കുന്നത്. സൗദി അറേബ്യ കൂടാതെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രവാസികളുടെ കുത്തൊഴുക്ക് വര്‍ദ്ധിച്ചപ്പോള്‍ വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനയാണ് ഇപ്പോള്‍ പ്രകടമാവുന്നത്. സന്ദര്‍ശക വിസകള്‍ കൂടി തുടങ്ങിയതോടെ എയര്‍ലൈന്‍ കമ്പനികള്‍ ഖത്തറിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. പതിനായിരം രൂപയോളം ഉണ്ടായിരുന്ന നിരക്ക് ഇപ്പോള്‍ നാല്‍പ്പതിനായിരം രൂപയില്‍ അധികമായിരിക്കുകയാണ്. കഴിഞ്ഞ പതിനേഴ് മാസമായി നാട്ടില്‍ ജോലിയും വരുമാനവുമില്ലാതെ നില്‍ക്കുന്ന പ്രവാസികളില്‍ പലരും പലരില്‍ നിന്നും കടം വാങ്ങിയും വായ്പയെടുത്തും മറ്റുമാണ് യാത്രക്കുള്ള പണം കണ്ടെത്തുന്നത്. ഇതിന് പുറമേ ഇത്തരത്തിലുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധന കൂടി ഉണ്ടാവുന്ന സാഹചര്യത്തില്‍ ഇത് പ്രവാസികളുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

എന്താണ് പരിഹാരം: വിമാന കമ്പനികളോട് നിരക്ക് കുറക്കാന്‍ വ്യോമയാന മന്ത്രാലയം ആവശ്യപ്പെടുമെന്ന് ഈ സാഹചര്യത്തില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. കാരണം സാഹചര്യം മുതലെടുത്ത് വിമാന കമ്പനികൾ നിരക്കുകളിൽ വൻ വർദ്ധനവ് വരുത്തുന്നത് വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രക്രിയയാണ്. ഗള്‍ഫ് സെക്ടറില്‍ യാത്രക്കാര്‍ വര്‍ദ്ധിക്കും തോറും ടിക്കറ്റ് നിരക്കും യാതൊരു നിയന്ത്രണവും ഇല്ലാതെ വര്‍ദ്ധിക്കുന്നത് എല്ലാ സീസണുകളിലും യാത്രാ പ്രതിസന്ധി ഘട്ടങ്ങളിലും പതിവുമാണ്. അപ്പോഴൊന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. ഇക്കാര്യത്തില്‍ സുപ്രീം കോടതി മുന്‍പാകെ സമര്‍പ്പിച്ച ഒരു ഹര്‍ജി ഇപ്പോഴും നിലവിലുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ യാത്രക്കാര്‍ കൂടുതല്‍ ഉള്ള റൂട്ടുകളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുവാദം നല്‍കുകയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനു ഈ ഘട്ടത്തില്‍ ചെയ്യാനുള്ളത്. കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ടിക്കറ്റ് നിരക്ക് കുറയാന്‍ കാരണമാകും.

ഇന്ത്യയുമായി എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യമാണ് ഖത്തര്‍. നിലവിൽ, എയർ ഇന്ത്യ, ഖത്തർ എയർവേസ്, ഇൻഡിഗോ എയർലൈൻസ് എന്നിവർ മാത്രമാണ് ഇന്ത്യയിൽ നിന്ന് ദോഹയിലേക്ക് സർവിസ് നടത്തുന്നത്. കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിച്ചാല്‍ പ്രവാസികളുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് അത് ഏറ്റവും ആശ്വാസകരമാവും.

 

അഡ്വ.ഷിയാസ് കുഞ്ഞിബാവ

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!