Connect with us

LATEST

ഒരു പടുകൂറ്റന്‍ സൗദി നിര്‍മ്മാണ കമ്പനിയുടെ അവിശ്വസനീയ തകര്‍ച്ചയുടെ പിന്നില്‍

Published

on

ലോകത്തിലെ തന്നെയുള്ള ഭീമന്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായിരുന്നു പ്രതാപ കാലത്ത് സൗദി ബിന്‍ ലാദിന്‍ കമ്പനി. 1931 ല്‍ ജിദ്ദയില്‍ വളരെ ചെറിയ നിലയില്‍ തുടങ്ങിയ കമ്പനി സൗദി രാജകുടുംബവുമായി ദശകങ്ങളോളം അടുത്ത ബന്ധം ഉണ്ടാക്കി ആ സ്വാധീനം ഉപയോഗിച്ചാണ് രാജ്യത്തെ പ്രധാന പദ്ധതികളില്‍ പങ്കാളിയായത്. അബ്ദുല്‍ അസീസ്‌ രാജാവിന് വേണ്ടി ഇരുപത് ദിവസം മാത്രമെടുത്ത് ഒരു കൊട്ടാരം നിര്‍മ്മിച്ചതിലൂടെയാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ മുഹമ്മദ്‌ ബിന്‍ ലാദിന്‍ സൗദി രാജകുടുംബവുമായി അടുക്കുന്നത്.

192൦ കളില്‍ യെമനില്‍ നിന്നും സൗദിയിലെത്തിയ ഗ്രൂപ്പ് സ്ഥാപകനായ മുഹമ്മദ് ബിന്‍ അവാദ് ബിന്‍ ലാദിന്റെ മകനാണ് കൊല്ലപ്പെട്ട അല്‍ ക്വയിദ നേതാവ് ഒസാമ ബിന്‍ ലാദിന്‍. 2൦൦1 സെപ്റ്റംബര്‍ 11 സംഭവത്തോടെ ഒസാമയുടെ ഭീകര ബന്ധം പുറത്തായപ്പോള്‍ തന്നെ ബിന്‍ ലാദിന്‍ കുടുംബം നോട്ടപ്പുള്ളിയായെങ്കിലും കുടുംബത്തിലെ കരടായ ഒസാമയുമായുള്ള ബന്ധം 1990 കളില്‍ ബിന്‍ ലാദിന്‍ കുടുംബം അവസാനിപ്പിച്ചാണ് അതില്‍ നിന്നും രക്ഷ നേടിയത്. കുടുംബത്തിലെ മുതിര്‍ന്ന അംഗവും ഗ്രൂപ്പ് ചെയര്‍മാനുമായ ബക്കര്‍ ബിന്‍ ലാദിനാണ് പിന്നീട് ഗ്രൂപ്പിനെ പ്രതാപത്തിലേക്ക് എത്തിച്ചത്. 2൦൦5 മുതല്‍ അബ്ദുള്ള രാജാവിന്റെ ഭരണ കാലഘട്ടത്തിലായിരുന്നു അത്.

അബ്ദുള്ള രാജാവിന്റെ ഭരണ കാലഘട്ടമായിരുന്നു സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെയും സുവര്‍ണ്ണ കാലഘട്ടം. വില ബാരലിന് 1൦൦ ഡോളറിന് മുകളില്‍ കയറിയ എണ്ണയുടെ ആ വര്‍ഷങ്ങളില്‍ സൗദി അറേബ്യ അടിസ്ഥാന വികസനത്തിനും മറ്റു പദ്ധതികള്‍ക്കുമായി ബില്ല്യന്‍ കണക്കിന് റിയാലാണ് ചിവഴിച്ചത്. ജിദ്ദ വിമാന താവളം, റിയാദിലെ ഫിനാന്‍ഷ്യല്‍ സിറ്റി, ചെങ്കടല്‍ തീരത്തെ അതി ബൃഹത്തായ ഹൗസിംഗ് പദ്ധതി തുടങ്ങി തങ്ങളുടെ പ്രതാപ കാലത്ത് സൗദിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ഭൂരിഭാഗവും ചെയ്തു തീര്‍ത്തിരിക്കുന്നത് ബിന്‍ ലാദിന്‍ കമ്പനിയാണ്.

റോഡുകള്‍, ടണലുകള്‍, യൂണിവേഴ്സിറ്റികള്‍, ഹോട്ടലുകള്‍ തുടങ്ങി ആയിരക്കണക്കിന് പദ്ധതികള്‍ ഗ്രൂപ്പ് പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ മക്കയിലെ ക്ലോക്ക് ടവര്‍ നിര്‍മ്മിച്ചതും മതാഫിന്‍റെ വിപുലീകരണം നിര്‍വഹിച്ചതും ബിന്‍ ലാദിന്‍ കമ്പനിയാണ്. ഏകദേശം ഒരു കിലോമീറ്ററോളം ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന കിങ്ഡം ടവറിന്റെ പ്രധാന കരാറുകാര്‍ ബിന്‍ ലാദിന്‍ കമ്പനിയായിരുന്നു. മക്ക, മദീന ഹറമുകളുടെ വികസനവും പരിപാലനവും ഗ്രൂപ്പായിരുന്നു.

2൦15 സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ ഏറ്റവും മോശപ്പെട്ട വര്‍ഷമായിരുന്നു. 2൦15 ല്‍ അബ്ദുള്ള രാജാവിന്റെ മരണത്തിന് ശേഷമാണ് കമ്പനിയുടെ വളര്‍ച്ചയുടെ വേഗത മുരടിക്കുന്നത്. ആ വര്‍ഷം എണ്ണവില ബാരലിന് നൂറു ഡോളറില്‍ നിന്ന് 6൦ ഡോളറിലേക്ക് താഴ്ന്നിരുന്നു. ഈ രണ്ടു കാര്യങ്ങള്‍ ഈ അതി ഭീമന്‍ കമ്പനിയുടെ തകര്‍ച്ചയുടെ തുടക്കമായി മാറി. സാമ്പത്തിക മാന്ദ്യവും, സര്‍ക്കാര്‍ സമ്മര്‍ദ്ദവും പതനത്തിന്റെ വേഗത ത്വരിതപ്പെടുത്തി.

2൦15 ല്‍ എണ്ണവില ക്രമാതീതമായി താഴ്‌ന്നത് മൂലം സുവര്‍ണ്ണ കാലത്ത് തുടങ്ങി വെച്ച വമ്പന്‍ പദ്ധതികള്‍ രാജ്യത്തിന്‌ സാമ്പത്തിക ഭാരം ഏല്‍പ്പിക്കാന്‍ തുടങ്ങി. സല്‍മാന്‍ രാജാവ് ഉപ കിരീടാവകാശിയായി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനെ രാജ്യഭരണത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും ചെയ്തു. ഈ വര്‍ഷം തന്നെ രാജ്യത്തിന്റെ എണ്ണ ആശ്രയ സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ഷെയറുകള്‍ പൊതു മേഖലയിലേക്ക് മുതല്‍ക്കൂട്ടാന്‍ ബിന്‍ ലാദിന്‍ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.

അത്തരത്തില്‍ ഷെയറുകള്‍ നല്‍കുന്നത് ദേശസ്നേഹത്തിന്റെ പ്രകടനമായി കാണുമെന്ന ആ വാഗ്ദാനം നടപ്പിലാക്കാന്‍ ബിന്‍ ലാദിന്‍ കുടുംബം കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കുടുംബത്തിലെ മറ്റംഗങ്ങളോട് ചര്‍ച്ച ചെയ്തു തീരുമാനിക്കണമെന്ന കാരണം മുന്‍ നിര്‍ത്തിയാണ് ഗ്രൂപ്പ് ചെയര്‍മാന്‍ ബക്കര്‍ ബിന്‍ ലാദിന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഉപ കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നേതൃത്വത്തില്‍ എണ്ണയില്‍ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥയുടെ പരിവര്‍ത്തന ശ്രമത്തിന്റെ ആരംഭത്തിലായിരുന്നു രാജ്യം അപ്പോള്‍. എണ്ണ ഇതര വരുമാന മാര്‍ഗ്ഗങ്ങള്‍ക്ക് രൂപം നല്‍കാനും ചിലവുകള്‍ കുറയ്ക്കാനും പദ്ധതി ചിലവ് വെട്ടി കുറയ്ക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടായി. ഇതോടെ സര്‍ക്കാര്‍ പദ്ധതികള്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പിന് കുറഞ്ഞു തുടങ്ങി.

കൂനിന്മേല്‍ കരുവെന്ന പോലെയാണ് അഞ്ചു വർഷം മുൻപ് മക്കയിലെ വിശുദ്ധ ഹറാമില്‍ ഗ്രൂപ്പിന്റെ പദ്ധതിയില്‍ ദാരുണമായ ക്രെയിന്‍ അപകടം സംഭവിക്കുന്നത്. ഇതൊരു നിമിത്തമായി. ഈ ക്രയിന്‍ അപകടമാണ് കമ്പനിയുടെ അധപതനത്തിന് വേഗത കൂട്ടിയതും. വിശുദ്ധ ഹറമില്‍ മതാഫ് വികസന പദ്ധതി ജോലികള്‍ക്ക് സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പ് ഉപയോഗിച്ചിരുന്ന കൂറ്റന്‍ ക്രെയിനാണ് ശക്തമായ കാറ്റിലും മഴയിലും പൊട്ടി വീണത്. ഭീമാകാരമായ ജർമ്മൻ നിർമ്മിത ക്രെയിന്‍ കാറ്റില്‍ ഉലഞ്ഞു വിശുദ്ധ ഹറാമിന്റെ മേല്‍ക്കൂരയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. സംഭവത്തില്‍ മലയാളികള്‍ അടക്കം 110 പേര്‍ മരിക്കുകയും 209 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മക്ക ഹറം അപകടത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ബിന്‍ ലാദിന്‍ ഗ്രൂപ്പിനെ പുതിയ പദ്ധതികളില്‍ നിന്നും വിലക്കുകയും ഗ്രൂപ്പിന്റെ ബോര്‍ഡ് മെമ്പര്‍മാരെയും സീനിയര്‍ എക്സിക്യൂട്ടീവുകളെയും യാത്ര വിലക്ക് ഏര്‍പ്പെടുത്തി രാജ്യത്തിന്‌ പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും തടയുകയും ചെയ്തു. കൂടാതെ ധനകാര്യ വകുപ്പിനോട് ഗ്രൂപ്പിന്റെ നിലവിലെ പദ്ധതികള്‍ പുനരവലോകനം ചെയ്യാനും ആവശ്യപ്പെട്ടു.

കമ്പനിക്കു എതിരെ ശക്തമായ തെളിവുകളുമായി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ രംഗത്തെത്തി. പദ്ധതിക്ക് പണം നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്ന സാമ്പത്തിക മന്ത്രാലയത്തിലെ എഞ്ചിനീയറെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകള്‍ സഹിതമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇയാളെ മൂന്നു തവണയാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് അധികൃതര്‍ നടത്തിയ കൂടുതല്‍ പരിശോധനകളില്‍ കമ്പനിയുടെ 14 എന്‍ജിനീയര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.

അപകടത്തിന് ഇടയാക്കിയ 1350 ടണ്‍ ക്രെയിന്‍ ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയതിനാല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മാറ്റണമെന്ന നിര്‍ദ്ദേശം അപകടം നടക്കുന്നതിന് പത്ത് മാസം മുൻപ് തന്നെ ബിന്‍ ലാദിന്‍ കമ്പനി അധികൃതര്‍ക്ക് നല്‍കിയിരുന്നതായുള്ള നിര്‍ണ്ണായക മൊഴിയാണ് ഇയാള്‍ നല്‍കിയത്. കമ്പനി പ്രസ്തുത നിര്‍ദ്ദേശം പാലിച്ചില്ലെന്നും എന്‍ജിനീയര്‍ മൊഴി നല്‍കി.

നിര്‍ദ്ദേശം നല്‍കിയതിനു പിറകെ പ്രസ്തുത ക്രെയിനുള്ള സാമ്പത്തിക ബില്ലുകള്‍ നല്‍കുന്നത് മന്ത്രാലയം നിര്‍ത്തി വെച്ചിരുന്നതായും മൊഴിയില്‍ പറയുന്നു. എന്നിട്ടും കമ്പനി അധികൃതര്‍ ക്രെയിന്‍ ഉപയോഗം തുടര്‍ന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നുമാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്.

കൂടാതെ ഭീമാകാരമായ ക്രെയിന്‍ ആയതിനാല്‍ അത് പ്രവർത്തിപ്പിക്കാത്ത സമയത്തും ശക്തമായ കാറ്റുള്ളപ്പോഴും അതിന്റെ പ്രധാന കൈ താഴ്ത്തിയിടണമെന്ന ക്രെയിൻ നിർമിച്ച ഫാക്ടറിയുടെ നിർദേശം കമ്പനി പാലിച്ചിരുന്നില്ലെന്നും കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ പദ്ധതി പ്രദേശത്തെ കമ്പനി സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നില്ലെന്നും ക്രെയിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ അയച്ച കത്തുകളുമായി കമ്പനി പ്രതികരിച്ചില്ലെന്നും പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

ആറു സൗദി പൗരന്മാരും രണ്ടു പാക്കിസ്ഥാന്‍ പൗരന്മാരും കാനഡ, ജോര്‍ദ്ദാന്‍, പലസ്തീന്‍, ഈജിപ്ത്, യു.എ.ഇ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടക്കം ബിന്‍ ലാദിന്‍ കമ്പനിയുടെ 14 ഉദ്യോഗസ്ഥരാണ് വിചാരണ നേരിട്ടിരുന്നത്. ബിന്‍ ലാദിന്‍ കുടുംബത്തിലെ 16 പേരടക്കം 42 പേരെ അന്വേഷണ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു.

ജിദ്ദയിലെയും മക്കയിലെയും മദീനയിലെയും പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് കമ്പനിക്കു വിലക്ക് ഏര്‍പ്പെടുത്തിയതോടെ സര്‍ക്കാരിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി ബക്കര്‍ ബിന്‍ ലാദിന്‍ പിന്‍നിരയിലെക്ക് മാറി സഹോദരനായ സാലെ ബിന്‍ ലാദിന് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ കൈമാറി. പക്ഷെ ഈ നീക്കം വിജയം കണ്ടില്ല. സര്‍ക്കാര്‍ ബില്ലുകള്‍ മുടങ്ങി തുടങ്ങിയതോടെ രണ്ടു ലക്ഷത്തില്‍ അധികം തൊഴിലാളികള്‍ ജോലിയെടുക്കുന്ന കമ്പനിയുടെ അധപതനവും തുടങ്ങി. പുതിയ കരാറുകള്‍ ലഭിക്കാത്തതിനാല്‍ നടന്നു കൊണ്ടിരിക്കുന്ന കരാറുകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് അധികമാവുന്ന തൊഴിലാളികളെ നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തി.

കൂനിന്മേല്‍ കുരുവെന്ന പോലെ സൗദി തൊഴില്‍ നിയമത്തില്‍ വന്ന പുതിയ ഭേദഗതികള്‍ കമ്പനിയെ വിപരീതമായി ബാധിച്ചു. വിദേശികള്‍ക്ക് പകരമായി നിയമ പ്രകാരമുള്ള സൗദി തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കമ്പനിക്കു സാധിച്ചില്ല. പദ്ധതികളുടെ പ്രതിഫലം വൈകിയതോടെ നില നിര്‍ത്തിയ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയ അവസ്ഥയുണ്ടായി. തുടര്‍ന്ന് അധികമായി വന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി ഒഴിവാക്കാന്‍ കമ്പനി അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

സൗദി ബിന്‍ ലാദിന്‍ കമ്പനിയുടെ തകര്‍ച്ച ബിസിനസ് വൃത്തങ്ങള്‍ പ്രതീക്ഷിച്ചത് തന്നെയായിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന എണ്ണ വിലയിടിവ് മൂലം പൊതു മേഖലയിലേക്കും അടിസ്ഥാന സൌകര്യ വികസന മേഖലയിലേക്കും സര്‍ക്കാര്‍ പണത്തിന്റെ ലഭ്യത കുറഞ്ഞത് രാജ്യത്തെ നിര്‍മ്മാണ കമ്പനികളെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും കമ്പനികള്‍ക്ക് കൃത്യമായി കിട്ടിക്കൊണ്ടിരുന്ന പ്രതിഫലം അനേകം മാസങ്ങള്‍ വൈകിയതും കമ്പനിയുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കി. അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തിക പ്രൊഫഷണലുകളെ നിയമിച്ച് ഗ്രൂപ്പിനെ പഴയ പ്രതാപത്തിലേക്ക് നയിക്കാന്‍ ശ്രമിച്ചെങ്കിലും ആ ശ്രമവും ഫലം കണ്ടില്ല.

ഏകദേശം 217,000 തൊഴിലാളികളാണ് സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പില്‍ ജോലിയെടുത്തിരുന്നത്. ഇതില്‍ രണ്ടു ലക്ഷം പേര്‍ വിദേശികളും 17,000 പേര്‍ സ്വദേശി തൊഴിലാളികളുമായിരുന്നു. എന്‍ജിനീയര്‍മാര്‍, അഡ്മിനിസ്ട്രെറ്റര്‍മാര്‍, ഇന്‍സ്പെക്ടര്‍മാര്‍ എന്നീ തസ്ഥികകളിലാണ് സ്വദേശികള്‍ ജോലിയെടുക്കുന്നത്.

കമ്പനിക്കു രാജ്യത്ത് ആറു ഡിവിഷനുകള്‍ ആണുണ്ടായിരുന്നത്. ഒരു ഡിവിഷനായിരുന്നു കമ്പനിയുടെ ലാഭത്തിന്റെ സിംഹഭാഗവും ഉണ്ടാക്കിയിരുന്നത്. എ.ബി.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആര്‍ക്കിടെക്ചറല്‍ ആന്‍ഡ്‌ ബില്‍ഡിംഗ്‌ കണ്‍സ്ട്രക്ഷന്‍ ഡിവിഷനില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു പിരിച്ചു വിടപ്പെട്ടവരില്‍ അധികവും. എന്‍ജിനീയര്‍, ഫോര്‍മാന്‍, സ്റ്റീല്‍ ഫിക്സര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍ വിഭാഗങ്ങളില്‍ ഉള്ള തൊഴിലാളികളാണ് പിരിച്ചു വിടലിന് വിധേയരായവരില്‍ ബഹുഭൂരിപക്ഷവും.

പുറത്താക്കപ്പെട്ട തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളും മുടങ്ങിയ ശമ്പളവും നല്‍കാനുള്ള പണം പോലും കമ്പനിയുടെ പക്കല്‍ ഉണ്ടായിരുന്നില്ല. ഇതോടെ ഫൈനല്‍ എക്സിറ്റ് ലഭിച്ച തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. ജിദ്ദയിലെ അല്‍ സലാമയിലെ മുഖ്യ ഓഫീസിന് മുന്‍പിലും വിവിധ പ്രോജക്റ്റ് ഓഫീസുകളുടെ മുന്‍പിലും തൊഴിലാളികളുടെ പ്രതിഷധം ശക്തമായി. പലയിടത്തും മേലധികാരികളെ കയ്യേറ്റം ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ ചെന്നെത്തി. കുത്തിയിരിപ്പ് സമരങ്ങള്‍ അരങ്ങേറി.

കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട തൊഴിലാളികള്‍ ജിദ്ദയിൽ കമ്പനിയുടെ ഏഴു ബസ്സുകള്‍ അഗ്നിക്കിരയാക്കി. പ്രതിഷേധിക്കുന്ന തൊഴിലാളികള്‍ കാര്‍ തടുക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ തടുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അപകടമാണെന്ന് കമ്പനി അധികൃതര്‍ പറയുമ്പോള്‍ പ്രതിഷേധിച്ച തൊഴിലാളികളുടെ മേല്‍ കാര്‍ കയറ്റുകയായിരുന്നെന്ന് തൊഴിലാളികളും ആരോപിച്ചിരുന്നു.

ഈ സമരത്തിന് നേതൃത്വം കൊടുത്ത് 49 തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് കമ്പനി വസ്തുവകകൾ അടിച്ചു തകർക്കുകയും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് മക്ക ക്രിമിനൽ കോടതി ശിക്ഷിച്ചു. പ്രതികൾക്ക് നാലു മാസം തടവും 300 ചാട്ടയടിയും വീതമാണ് കോടതി വിധിച്ചത്.

2016 ഏപ്രിലിൽ ബിന്‍ ലാദിന്‍ കമ്പനി 50,000 വിദേശ ജോലിക്കാര്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ പതിച്ചു നല്കി. എന്നാല്‍ എക്സിറ്റ് വിസ ലഭിച്ച തൊഴിലാളികള്‍ തങ്ങളുടെ കുടിശ്ശികയായ ശമ്പളം ലഭിക്കാതെ രാജ്യം വിട്ടു പോകില്ലെന്ന നിലപാടെടുത്തു. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടു കൊണ്ട് തൊഴിലാളികള്‍ ജിദ്ദയിലെ അല്‍ സലാമയിലെ കമ്പനിയുടെ ഹെഡ് ഓഫീസിനു മുന്‍പിലടക്കം രാജ്യത്തെ കമ്പനിയുടെ വിവിധ ഓഫീസുകളുടെ മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.

നിരവധി മാസത്തെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ഭൂരിഭാഗം തൊഴിലാളികള്‍ക്കും ലഭിക്കാനുണ്ടായിരുന്നത്. ശമ്പളം ലഭിക്കാതായതോടെ ഭക്ഷണത്തിനും വാടകക്കും വകയില്ലാതെ ബുദ്ധിമുട്ടിലായി. ഫീസ്‌ നല്കാനില്ലാതെ എന്‍ജിനീയര്‍മാര്‍ അടക്കം പല ജീവനക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയ അവസ്ഥയിലായി.

എക്സിറ്റ് വിസ ലഭിച്ച ഈ തൊഴിലാളികള്‍ക്ക് മുടങ്ങിയ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാന്‍ ഏകദേശം പത്ത് മില്യന്‍ സൗദി റിയാല്‍ വേണ്ടി വരുമായിരുന്നു. ആ തുക നല്കാനില്ലാത്ത മാനെജ്മെന്റ് ഇവർക്ക് മുന്നിൽ ഉടനെ രാജ്യം വിട്ടു പോകുന്നതിനുള്ള ഫൈനല്‍ എക്സിറ്റ് വിസ സ്വീകരിക്കുക അല്ലെങ്കില്‍ കുടിശ്ശികയായ ശമ്പളം മുഴുവനായി ലഭിക്കുന്നത് വരെ കാത്തിരിക്കുക എന്നീ രണ്ടു നിര്‍ദ്ദേശങ്ങളാണ് മുന്‍പില്‍ വെച്ചിരുന്നത്. രണ്ട് നിര്‍ദ്ദേശങ്ങളും തൊഴിലാളികള്‍ തള്ളിക്കളഞ്ഞിരുന്നു.

പിന്നീട് പിരിച്ചു വിടപ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള മുഴുവന്‍ തുകകളും കൊടുത്തു തീർത്തുവെന്ന് ബിന്‍ ലാദിന്‍ കമ്പനി വക്താവ് യാസര്‍ അല്‍ അത്താസ് അവകാശപ്പെട്ടു. ഇനിയും പിരിച്ചു വിടുന്നവര്‍ക്കും മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

അഴിമതി ആരോപണങ്ങളെ തുടർന്ന് സർക്കാർ കമ്പനിക്കുള്ള 36 ശതമാനം ഷെയറുകൾ ഏറ്റെടുത്തു. അപ്പോഴേക്കും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശിയായി അവരോധിതനായിരുന്നു. രാജ്യവ്യാപകമായി നടത്തിയ അഴിമതി വിരുദ്ധ പ്രവർത്തന അന്വേഷണങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖരായ 2൦൦ ഓളം ബിസിനസ് പ്രമുഖരെ അറസ്റ്റ് ചെയ്തു റിയാദിലെ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ താമസിപ്പിച്ചു ചോദ്യം ചെയ്തതില്‍ ഗ്രൂപ്പ് ചെയര്‍മാനും ബിന്‍ ലാദിന്‍ കുടുംബത്തിലെ പ്രമുഖനുമായിരുന്ന ബക്കർ ബിൻലാദിനും കുടുങ്ങി പോയതിനെ തുടർന്ന് സൗദിയിലെ ഏറ്റവും പ്രബലരായിരുന്ന ഈ ബിസിനസ് കുടുംബത്തിന്റെ അവശേഷിക്കുന്ന പ്രതാപവും നഷ്ടമായി.

സർക്കാർ നിലപാട് കർശനമാക്കിയതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇദ്ദേഹത്തിന്റെ സഹോദരന്മാരായ സാലെ ബിന്‍ ലാദിനും സാദ് ബിന്‍ ലാദിനും ഗ്രൂപ്പിലെ സീനിയര്‍ എക്സിക്യൂട്ടീവുകളും ഉള്‍പ്പെട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് 2൦21 ലാണ് 75 കാരനായ ബക്കര്‍ ബിന്‍ ലാദിന് മോചനം സാധ്യമായത്. കുടുംബത്തിന്റെ സ്വാധീനം കുറയ്ക്കുന്നതിനായി പിന്നീട് സർക്കാർ നിർദ്ദേശ പ്രകാരം ചെയർമാനായി നിയമിതനായ ഖാലിദ് നഹാസിനെ മാറ്റി പകരം അബ്ദുൽ അസീസ് അൽ ദുലൈജ് തൽസ്ഥാനത്ത് വന്നു.

ബിന്‍ ലാദിന്‍ ഗ്രൂപ്പിന്റെ ദുരിത സമയത്ത് സൗദി ഭരണ കൂടത്തിന്റെ നിര്‍ലോഭമായ കാരുണ്യവും പിന്തുണയും കമ്പനി തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു. മാസങ്ങളായി ശമ്പളം മുടങ്ങിയത് മൂലം പ്രയാസം നേരിടുന്ന എല്ലാ ജീവനക്കാരുടെയും പ്രശ്നങ്ങള്‍ ഉടനെ പരിഹരിക്കണമെന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് അന്നത്തെ തൊഴില്‍, സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനിയും ആരോഗ്യ മന്ത്രി തൗഫീഖ് റബീഅയും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ മന്ത്രാലയത്തിന്റെ ചിലവില്‍ സൗജന്യ ചികില്‍സ നല്‍കാനുള്ള തീരുമാനം ഉണ്ടായി. കൂടാതെ ദുരിതമനുഭവിക്കുന്ന ജീവനക്കാര്‍ക്ക് സൗജന്യമായി നിയമ സഹായം ലഭ്യമാക്കാനും ഫൈനല്‍ എക്സിറ്റില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദേശീയ വിമാനക്കമ്പനിയായ സൗദിയ വഴി സൗജന്യ ടിക്കറ്റ് ലഭ്യമാക്കാനും സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു.

ഇതിനിടയില്‍ ബിൻലാദിൻ ഗ്രൂപ്പിന് ആശ്വാസമേകി കൊണ്ട് സുപ്രധാനമായ വിധി പുറത്ത് വന്നു. ഒൻപത് മാസം നീണ്ട വിചാരണക്ക് ശേഷം മക്ക ക്രിമിനൽ കോടതി ബിൻലാദിൻ ഗ്രൂപ്പിനെ കുറ്റവിമുക്തരാക്കി. സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പും കമ്പനി ചെയര്‍മാനും മുതിര്‍ന്ന എന്‍ജിനീയര്‍മാരും ഹറം വികസന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും അടക്കമുള്ള 13 പ്രതികളെ കുറ്റവിമുക്തരാക്കി. ക്രെയിൻ തകർന്ന് വീഴുന്നതിലേക്ക് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും മനപ്പൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും കോടതി കണ്ടെത്തി.

മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ബ്ലഡ് മണി നൽകേണ്ട ബാധ്യതയിൽ നിന്നും കോടതി ബിൻലാദിൻ ഗ്രൂപ്പിനെ ഒഴിവാക്കി. (മനപ്പൂര്‍വ്വമായ വീഴ്ച ഉണ്ടായെന്നു കോടതി കണ്ടെത്തുകയായിരുന്നെങ്കില്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് കമ്പനി ഭീമമായ തുക നഷ്ട പരിഹാരമായി നല്‍കേണ്ടി വരുമായിരുന്നു. പക്ഷെ ദുരന്തത്തില്‍ പെട്ടവരെ സൗദി അറേബ്യ കൈവെടിഞ്ഞിരുന്നില്ല. ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും സ്ഥിരവൈകല്യം സംഭവിച്ചവർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പത്തു ലക്ഷം റിയാലും പരിക്കേറ്റവർക്ക് അഞ്ചു ലക്ഷം റിയാൽ വീതവും ധനസഹായം നല്‍കിയിരുന്നു)

അവധി ദിവസമാണ് ദുരന്തമുണ്ടായതെന്നും സംഭവ സമയത്ത് ക്രെയിന്‍ സുരക്ഷിതമായ നിലയിലായിരുന്നെന്നും അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റാണ് ക്രെയിന്‍ പൊട്ടിവീഴാന്‍ ഇടയാക്കിയതെന്നും അതിനാല്‍ ദുരന്തം ഉണ്ടായത് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായ കൃത്യവിലോപം മൂലമാണ് എന്ന് കരുതാനാവില്ലെന്നുമാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയില്‍ വ്യക്തമാക്കിയിരുന്നത്.

അപകടം നടന്ന ദിവസവും അതിന് മുന്‍പുള്ള ദിവസവും ശക്തമായ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് മുന്നറിയിപ്പോ ജാഗ്രതാ നിര്‍ദ്ദേശങ്ങളോ നല്‍കിയിരുന്നില്ല. ചെങ്കടലിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ ഒരു കിലോമീറ്റർ മുതൽ 38 കിലോമീറ്റർ മാത്രമായിരിക്കുമെന്നായിരുന്നു കാലാവസ്ഥാ പ്രവചന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. അതില്‍ കാറ്റിന്റെ വേഗവുമായി ബന്ധപ്പെട്ട മുൻകരുതലുകളും ജാഗ്രതകളും സ്വീകരിക്കുന്നത് നിർബന്ധമാക്കുന്ന തരത്തില്‍ കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം സമയങ്ങളില്‍ മുന്‍കൂട്ടി ജാഗ്രത പാലിക്കാന്‍ സാധിച്ചെന്നു വരില്ല. അതിനാല്‍ ഈ ദുരന്തം ദൈവീക വിപത്തായി കണക്കാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. മക്ക ക്രിമിനല്‍ കോടതിയുടെ ഈ വിധി പിന്നീട് അപ്പീല്‍ കോടതിയും ശരിവെച്ചു.

 

ഈ സംഭവത്തില്‍ മക്ക ക്രിമിനൽ കോടതിക്ക് രണ്ടു തവണയാണ് വിധി പ്രസ്താവിക്കേണ്ടി വന്നത്. സുരക്ഷാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട കേസ് പരിശോധിക്കാൻ ക്രിമിനൽ കോടതിക്ക് അധികാരമില്ലെന്നായിരുന്നു ആദ്യ വിധി. ഫലത്തിൽ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കുന്ന വിധിയായിരുന്നു ഇത്. എന്നാൽ വിധി പിന്നീട് അപ്പീൽ കോടതി റദ്ദാക്കി വിചാരണക്കായി കേസ് ഫയൽ ക്രിമിനൽ കോടതിയിലേക്കു തന്നെ തിരിച്ചയക്കുകയായിരുന്നു.

ക്രെയിൻ പൊട്ടി വീണ് ആളുകൾ മരിച്ചിട്ടുണ്ട്, അനേകം പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇക്കാര്യം പ്രതികള്‍ക്ക് നിഷേധിക്കാന്‍ സാധ്യമല്ല, കൂറ്റൻ ക്രെയിനിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ കമ്പനിക്കും മറ്റു പ്രതികൾക്കും ഉത്തരവാദിത്വം പാലിക്കപ്പെട്ടില്ല തുടങ്ങിയ ആറു കാര്യങ്ങൾ ക്രിമിനല്‍ കോടതിയുടെ വിധിയില്‍ പരിഗണിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് ഫയൽ അപ്പീൽ കോടതി ക്രിമിനൽ കോടതിയിലേക്കു തന്നെ തിരിച്ചയച്ചത്. ഇതിനെ തുടര്‍ന്നാണ്‌ എല്ലാ കാര്യങ്ങളും വീണ്ടും പരിശോധിച്ച് കോടതി പുതിയ വിധി പുറപ്പെടുവിച്ചത്.

പിന്നീട് ബിന്‍ ലാദിന്‍ കുടുംബത്തിലെ ബക്കര്‍ ബിന്‍ ലാദിന്‍, സാദ്, സാലെ തുടങ്ങിയ മൂന്ന് പേരുടെയും 36.2 വരുന്ന ഷെയറുകളും ധന മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലുള്ള ഇസ്തിദാമ ഹോള്‍ഡിംഗ് കമ്പനി ഏറ്റെടുത്തു. അതിനൊപ്പം തന്നെ കുടുംബത്തിന്റെ പ്രൈവറ്റ് ജെറ്റുകളും ലക്ഷ്വറി കാറുകളും വില്ലകളും ഏറ്റെടുത്തു. ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു.

ഗ്രൂപ്പിനെ മുന്നോട്ട് കൊണ്ട് പോകുന്നതിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചു. ഇതോടെ ഗ്രൂപ്പില്‍ ബിന്‍ ലാദിന്‍ കുടുംബത്തിന്റെ സ്വാധീനവും നിയന്ത്രണവും ഇല്ലാതായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനായി 11 ബില്ല്യന്‍ റിയാലിന്റെ വായ്പയും സര്‍ക്കാര്‍ അനുവദിച്ചു. എന്നിട്ടും ഗ്രൂപ്പിന് പ്രകടനം മെച്ചപ്പെടുത്താനോ പഴയ നിലവാരത്തിലേക്ക് എത്താനോ സാധിച്ചില്ല. 93 പദ്ധതികളും 14൦൦ സബ് കോണ്‍ട്രാക്റ്റര്‍മാരുമുള്ള ഗ്രൂപ്പ് ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ സ്വപ്ന പദ്ധതിയായ നിയോമിലാണ്.

മേല്‍ പറഞ്ഞവയില്‍ നിന്നും സൗദിയിലെ നിര്‍മ്മാണ രംഗത്തെ ഈ അതികായന്റെ പതനത്തിനു വിവിധ ഘടകങ്ങള്‍ കാരണമായതായി കാണാം. അധികൃതരുടെ സമ്മര്‍ദ്ദം, ക്രെയിന്‍ അപകടം, സാമ്പത്തിക മാന്ദ്യം, കുടുംബാഗങ്ങള്‍ക്ക് എതിരെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയവ ബിന്‍ ലാദിന്‍ ഗ്രൂപ്പിന് വിനയായി തീര്‍ന്നു.

ഇടക്കാലത്ത് ഗ്രൂപ്പ് സൗദി സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് ഗവര്‍മെന്റ് ബില്ലുകള്‍ വീണ്ടും വന്നു തുടങ്ങുകയും സാമ്പത്തിക സ്ഥിതി ചെറിയ തോതില്‍ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ സാമ്പത്തിക മാന്ദ്യം ആ ശ്രമങ്ങളെ മുന്നോട്ടു കൊണ്ട് പോയില്ല.

ഇപ്പോഴും ഗ്രൂപ്പിന്റെ കഷ്ടതകള്‍ അവസാനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കോവിഡ് പ്രതിസന്ധി ഗ്രൂപ്പിന്റെ അടിത്തറ വീണ്ടും തകര്‍ക്കുകയാണ്. ഒരു ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജിദ്ദയിലെ ആസ്ഥാനത്ത് ജോലി ചെയ്യുന്ന നിര്‍മ്മാണ വിഭാഗത്തിലെ തൊഴിലാളികള്‍ക്കാണ് വീണ്ടും ശമ്പളം മുടങ്ങിയത്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. അന്താരാഷ്ട്ര പ്രശസ്തരായ സാമ്പത്തിക വിദഗ്ദരെ നിയമിച്ചു കൊണ്ട് ബാധ്യതകളുടെ പുനക്രമീകരണത്തിനും ഗ്രൂപ്പിന്റെ പുനര്‍ ജന്മത്തിനും ശ്രമിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.

അഡ്വ.ഷിയാസ് കുഞ്ഞിബാവ.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA3 months ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!