Connect with us

LATEST

തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പ്രതിസന്ധിയിലായ സൗദി പ്രവാസികള്‍ക്ക് മുന്നില്‍ നിലവില്‍ രണ്ടു വഴികള്‍ മാത്രം

Published

on

റിയാദ്: തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടി ആരോഗ്യ മന്ത്രാലയത്തിന്‍റെ ലിങ്കിലേക്ക് നാട്ടില്‍ നിന്നെടുത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരത്തിനു വേണ്ടി സമര്‍പ്പിച്ച് ബ്ലോക്ക് ലഭിച്ചവരുടെ വിഷയത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഇവര്‍ക്ക് എന്ന് ബ്ലോക്ക് ഒഴിവായി കിട്ടുമെന്നോ, ബ്ലോക്ക് ഒഴിവായി കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്നോ തുടങ്ങിയ യാതൊരു നിര്‍ദ്ദേശങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് ഒന്നിന് ഇവരുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്ന് ഇവരുടെ ബ്ലോക്കുകള്‍ നീക്കുമെന്നും പുതിയതായി രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു അവസരം കൂടി പുതിയതായി നല്‍കുമെന്നും മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ലഭിച്ച അനൌദ്യോഗിക വിവരത്തിലൂടെ ചില സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അത് മൂലം ബ്ലോക്ക് ലഭിച്ച പ്രവാസികളും ഏറെ പ്രതീക്ഷയിലായിരുന്നു.

ബ്ലോക്ക് ലഭിച്ചവരില്‍ ഭൂരിഭാഗവും അഗസ്റ്റ് ഒന്നിന് പത്തു മണിക്ക് തന്നെ മന്ത്രാലയ ലിങ്ക് പരിശോധിക്കാന്‍ തുടങ്ങിയെങ്കിലും ഒരാള്‍ക്ക് പോലും ബ്ലോക്ക് നീക്കിയതായി കാണാന്‍ സാധിച്ചില്ല. തുടര്‍ന്ന് നിരാശരായ പ്രവാസികള്‍ മന്ത്രാലയ നമ്പരുകളിലേക്ക് ബന്ധപ്പെട്ടുവെങ്കിലും പഴയ മറുപടി തന്നെയാണ് ലഭിച്ചത്.

ഈ സാഹചര്യത്തില്‍ മൂന്ന് തവണ ബ്ലോക്ക് ആയി പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് രണ്ടു വഴികളാണ് മുന്നിലുള്ളത്. പതിവ് പോലെ തന്നെ 937 നമ്പരുമായോ അല്ലെങ്കില്‍ മന്ത്രാലയത്തിന്റെ കാള്‍ സെന്റര്‍ നമ്പരുകളുമായോ ബന്ധപ്പെട്ടോ അല്ലെങ്കില്‍ ഇമെയില്‍ അയച്ചോ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുക. ഈ വഴി ശ്രമിച്ചു പരാജയപ്പെട്ട് നില്‍ക്കുന്നവരാണ് ബ്ലോക്ക് ആയ മുഴുവന്‍ പ്രവാസികളും.

ഒരാളുടെ പോലും രേഖകള്‍ ഈ വഴിയിലൂടെ പരിഹരിക്കപ്പെട്ടതായി ആര്‍ക്കും അറിവില്ല. ബ്ലോക്ക് ആയവരുടെ കാര്യത്തില്‍ ഒരു മറ്റൊരു പോംവഴിയും പ്രശ്ന പരിഹാരത്തിനായി അധികൃതര്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടില്ല. ഈ വഴി സ്വീകരിച്ചാല്‍ സമീപ ദിവസങ്ങളില്‍ ഇമ്മ്യൂണ്‍ ആയി സൗദിയില്‍ തിരിച്ചെത്താന്‍ സാധിക്കില്ല എന്ന് ബ്ലോക്ക് ആയവര്‍ക്ക് ബോധ്യമുണ്ട്. എങ്കിലും പലരും മറ്റു വഴി ഇല്ലാത്തതിനാല്‍ മന്ത്രാലയം പ്രശ്നം പരിഹരിക്കുന്നതും കാത്തിരിക്കുകയാണ്.

ഒരു സ്വദേശിയുമായി റിയാദ് ഡിജിറ്റല്‍ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തേക്ക് പോയി രേഖകള്‍ സമര്‍പ്പിച്ച് അംഗീകാരം നേടി ഇമ്മ്യൂണ്‍ ആവുക എന്നതാണ് പ്രായോഗികമായ രണ്ടാമത്തെ മാര്‍ഗ്ഗം. ഈ നടപടിക്രമം സ്വീകരിക്കാന്‍ വിദേശികള്‍ക്ക് മന്ത്രാലയം അനുവാദം നല്കുന്നില്ലെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ സ്വദേശികള്‍ക്ക് അവരുടെ തൊഴിലാളികളുടെ രേഖകള്‍ ശരിയാക്കി കിട്ടുന്നതിനായി ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് ഈ സാഹചര്യത്തില്‍ വിലക്കിയിട്ടില്ല. ഒരാഴ്ച  മുന്‍പ് മലയാളികളില്‍ ചിലര്‍ക്ക് ഈ വഴിയിലൂടെ രേഖകള്‍ അംഗീകരിച്ചു കിട്ടിയതിലൂടെയാണ് ഈ മാര്‍ഗ്ഗം മലയാളികള്‍ക്ക് പരിചിതമായത്.

ഡിജിറ്റല്‍ സിറ്റിയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത്‌ സ്വദേശികളുമായി നേരിട്ട് എത്തിയ  പലര്‍ക്കും ഇതിനകം തന്നെ ഇമ്മ്യൂണ്‍ ആയി ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ഇമ്മ്യൂണ്‍ ആയി ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസവും ലഭിച്ചെന്നും അനുഭവസ്ഥര്‍ വ്യക്തമാക്കുന്നു.

മന്ത്രാലയ ആസ്ഥാനത്ത് നേരിട്ട് എത്തിയവര്‍ക്ക് രേഖകള്‍ ശരിയാക്കി ലഭിക്കുന്നുണ്ടെന്നറിഞ്ഞ മലയാളികളില്‍ പലരും റിയാദിലെ തങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ രേഖകള്‍ ശരിയാക്കുന്നതിനായി അയച്ചുവെങ്കിലും ഇവര്‍ക്ക് ടവര്‍ രണ്ടിലെ ഒഫീസിനുള്ളിലെക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ തങ്ങളുടെ സ്പോണ്‍സര്‍മാരുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങിനെ നിരവധി മലയാളികളുടെ രേഖകള്‍ക്ക് അംഗീകാരം ലഭിച്ച് ഇമ്മ്യൂണ്‍ ആയിട്ടുണ്ട്.

എന്നാല്‍ ഈ വഴിയിലൂടെ ശ്രമിച്ചു നോക്കുന്നതിനു ഭൂരിഭാഗം പ്രവാസികള്‍ക്കും പരിമിതിയുണ്ട്. റിയാദിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് മാത്രമേ ഇത്തരത്തില്‍ നേരിട്ട അംഗീകാരം വാങ്ങിയെടുക്കാന്‍ സാധിക്കൂ എന്നതാണ് പരിമിതി. അത് കൊണ്ട് തന്നെ റിയാദിലോ പരിസര പ്രദേശങ്ങളിലോ ഉള്ള പ്രവാസികള്‍ക്ക് മാത്രമേ ഇത് എളുപ്പമാകൂ. മറ്റു പ്രവിശ്യകളില്‍ നിന്നുള്ളവര്‍ക്കായി ജിദ്ദയിലെയോ ദമ്മാമിലെയോ ആരോഗ്യ മന്ത്രാലയ ഓഫീസുകള്‍ വഴി ഇത്തരത്തില്‍ അംഗീകാരം വാങ്ങിയെടുക്കാന്‍ സാധിക്കില്ല.

ഈ ഓഫീസുകളെ സമീപിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് അതിനുള്ള അധികാരം ഇല്ലെന്നും റിയാദിലെ ആസ്ഥാന ഓഫീസിനെ സമീപിക്കാനുമാണ് ലഭിക്കുന്ന ഉപദേശം. ദൂരങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ സ്പോണ്‍സര്‍മാര്‍ക്ക് റിയാദിലെത്തി രേഖകള്‍ സമര്‍പ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് പല പ്രവാസികള്‍ക്കും വിലങ്ങു തടിയാകുന്നത്.

യഥാര്‍ത്ഥ സ്പോണ്‍സര്‍ അല്ലാത്ത സ്വദേശികലുമായി എത്തിയവരുടെയും രേഖകള്‍ ശരിയാക്കി മടങ്ങുന്നുണ്ട്. റിയാദില്‍ നിന്നും വിദൂരമായ സ്ഥലങ്ങളിലുള്ള മലയാളികള്‍ തങ്ങളുടെ സ്പോണ്‍സര്‍മാര്‍ക്ക് റിയാദിലെത്തി രേഖകള്‍ സമര്‍പ്പിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയപ്പോള്‍ റിയാദിലുള്ള പരിചയക്കാരായ സ്വദേശികളേയും പരിചയക്കാരുടെ സ്പോണ്‍സര്‍മാരെയും യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍ എന്ന പോലെ കൊണ്ട് വന്നവരുടേയും രേഖകള്‍ക്ക് അംഗീകാരം ലഭിച്ച് ഇമ്മ്യൂണ്‍ ആയിട്ടുണ്ട്.

ഇതോടെ ഇപ്പോള്‍ യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍ അല്ലാത്തവരും പ്രവാസികളുടെ രേഖകള്‍ ശരിയാക്കുന്നതിനായി മന്ത്രാലയ ആസ്ഥനത്തേക്ക് എത്തുന്നുണ്ട്. നാട്ടില്‍ ഉള്ള പലരും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഒഴിവായി കിട്ടാനും സൗദിയില്‍ ഉള്ളവര്‍ സുഗമമായ ദൈനംദിന ജീവിതത്തിനും ജോലി തുടരാനുമായി ഇപ്പോള്‍ ഈ വഴി സ്വീകരിക്കുകയാണ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം താന്‍ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് എത്തുമ്പോള്‍ അധികം പേര്‍ ഉണ്ടായിരുന്നില്ലെന്നും ആ സമയത്ത് മറ്റു മൂന്ന് മലയാളികള്‍ ഓഫീസിനു പുറത്തായി ഉണ്ടായിരുന്നുവെന്ന് മലയാളിയായ ഹാശിം പറയുന്നു. ജിദ്ദയില്‍ നിന്നും എത്തിയ ഇവരുടെ കൂടെ സ്വദേശികളും ഉണ്ടായിരുന്നു. അത് അവരുടെ യഥാര്‍ത്ഥ സ്പോണ്‍സര്‍മാര്‍ ആയിരുന്നില്ല. ആ മൂന്ന് മലയാളികളെ പുറത്ത് താഴെ നിര്‍ത്തി സ്വദേശികളെ ഒഫീസിനകത്തേക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കടത്തി വിട്ടു. അവര്‍ ആ മലയാളികളുടെ യഥാര്‍ത്ഥ സ്പോണ്‍സര്‍ ആണെന്ന് ഐഡി കാര്‍ഡ് നോക്കി ഉറപ്പു വരുത്തിയത് പോലുമില്ല. അര മണിക്കൂറിനുള്ളില്‍ തന്നെ രേഖകള്‍ ശരിയാക്കി അവര്‍ പുറത്ത് വരികയും അവര്‍ ഇമ്മ്യൂണ്‍ ആവുകയും ചെയ്തുവെന്നും ഹാശിം പറയുന്നു.

നാട്ടില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ലിങ്കില്‍ അപ്‌ലോഡ്‌ ചെയ്ത അതേ രേഖകളുടെ പ്രിന്റ്‌ കോപ്പിയാണ് ഇമ്മ്യൂണ്‍ ആയി കിട്ടിയവര്‍ നേരിട്ടും സമര്‍പ്പിച്ചത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ആകാം. കൂടാതെ പാസ്പോര്‍ട്ട് കോപ്പിയും ഇഖാമ കോപ്പിയും ഉണ്ടാകണം. വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്യണമെന്നും നിര്‍ബന്ധമില്ലെന്നും ഹാശിം പറയുന്നു. ഒരാളുടെ പക്കല്‍ ഉണ്ടായിരുന്നത് അറ്റസ്റ്റ് ചെയ്യാത്ത വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. അതിനെ കുറിച്ചൊന്നും ചോദ്യങ്ങള്‍ ഉണ്ടായില്ല എന്നും സ്വദേശി പറഞ്ഞുവെന്ന് മലയാളികള്‍ പറഞ്ഞതായും ഹാശിം പറഞ്ഞു.

തന്‍റെ കൂടെ സ്വദേശി ഇല്ലാത്തതിനാല്‍ സെക്യൂരിറ്റി തന്നെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. തന്നോട് സെക്യൂരിറ്റി പറഞ്ഞത് സിസ്റ്റം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ശരിയാകും എന്നുമാണ്. അതേ സമയം സ്വദേശികളുമായി വന്ന മലയാളികള്‍ പെട്ടെന്ന് തന്നെ രേഖകള്‍ ശരിയാക്കി മടങ്ങുകയും ചെയ്തു. താന്‍ റിയാദില്‍ തന്നെ ആയതിനാല്‍ അടുത്ത ദിവസം തന്നെ സ്പോണ്‍സറെയും കൂട്ടി വന്ന് രേഖകള്‍ ശരിയാക്കാന്‍ ശ്രമിക്കുമെന്നും ഇയാള്‍ ഞങ്ങളുടെ പ്രതിനിധിയോടു പറഞ്ഞു.

എന്നാല്‍ എല്ലാ സ്വദേശികള്‍ക്കും മന്ത്രാലയ ആസ്ഥാനത്തേക്ക് സ്വതന്ത്രമായ പ്രവേശനം അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇതേ കാര്യത്തിനു വേണ്ടി എത്തിയ ചില സ്വദേശികള്‍ക്കും ഓഫീസിനു അകത്തേക്ക് പ്രവേശനം അനുവദിച്ചില്ല. പലരും സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വാക്കുകള്‍ കേട്ട് മടങ്ങി പോകുന്നത് കണ്ടു. അപ്പോഴും സംസാരിക്കാന്‍ കഴിവുള്ളവരും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സാധിക്കുന്നവരുമായ സ്വദേശികള്‍ ഒഫീസിനകത്തേക്ക് കയറി പോകുന്നുമുണ്ട്.

സ്വദേശികളുമായി എത്തുന്നവര്‍ക്ക് എളുപ്പത്തില്‍ പ്രവേശനം അനുവദിക്കുകയും രേഖകള്‍ ശരിയാക്കി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ മലയാളികള്‍ ഈ വഴി പരീക്ഷിക്കുകയാണ്. പലരുടെയും സ്പോണ്‍സര്‍മാര്‍ റിയാദിലേക്ക് വന്നു ചേരാന്‍ സാധിക്കാത്ത അകലങ്ങളിലാണ്. ചില സ്പോണ്‍സര്‍മാര്‍ക്ക് ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ മനസ്സും സമയവുമില്ല. അനേകം പേരുടെ സ്പോണ്‍സര്‍മാര്‍ മാസ വേതനം കരസ്ഥമാക്കി സ്പോണ്‍സര്‍ഷിപ്പ് നല്കുന്നവരുമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ ഏതെങ്കിലും സുഹൃത്തുകളുടെയോ ബന്ധുക്കളുടെയോ സ്പോണ്‍സര്‍മാരുമായി എത്തി രേഖകള്‍ ശരിയാക്കി മടങ്ങുന്നുണ്ട്.

ഉടനെ സൗദിയിലേക്ക് തിരിച്ചെത്തെണ്ട ചിലര്‍ പണം നല്‍കിയാല്‍ സ്വദേശികളെ ഈ സേവനത്തിനു ലഭിക്കുമോ എന്നുള്ള സാധ്യതയും പരീക്ഷിക്കുന്നുണ്ട്. നാട്ടിലുള്ള മറ്റു ചിലര്‍ ഇക്കാര്യത്തില്‍ കൂട്ടായി പണം നല്‍കാനും തയ്യാറാണ്. എന്നാല്‍ ഒരു തവണ ഒരു സ്വദേശിക്ക് ഒരു വിദേശിയുടെ രേഖകള്‍ മാത്രമേ ഇമ്മ്യൂണ്‍ ആക്കി കൊടുക്കുന്നുള്ളൂ എന്നതും ഒരു സ്വദേശിക്ക് ഒന്നിലധികം വിദേശികളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ അനുവദിക്കൂ കന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ ഒരു സമയത്ത് തന്നെ ഒരു സ്വദേശിക്ക് ഒന്നിലധികം വിദേശികളുടെ രേഖകള്‍ ശരിയാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും തന്‍റെ സ്പോണ്‍സര്‍ ഒരു സമയത്ത് തന്നെ തന്റെയും തന്‍റെ സ്പോണ്‍സറുടെ കീഴില്‍ അല്ലാത്ത തന്‍റെ സുഹൃത്തിന്റെയും രേഖകള്‍ ശരിയാക്കിയാണ് മടങ്ങിയത് എന്ന് മലയാളിയായ ഷംസുദ്ദീന്‍ പറയുന്നു.

സൗദിയുടെ റെഡ് ലിസ്റ്റില്‍ പെടാത്ത രാജ്യങ്ങളിലെ പതിനാല് ദിവസത്തെ താമസത്തിനിടയില്‍ തങ്ങളുടെ രേഖകള്‍ക്ക് ആരോഗ്യ മന്ത്രാലയ അംഗീകാരം ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ നാട്ടില്‍ നിന്നും വിമാനം കയറി സൗദിയിലേക്ക് വിമാനം കയറേണ്ട തിയ്യതിയും പ്രതീക്ഷിച്ച് ഖത്തറിലും മാലിദ്വീപിലും സെര്‍ബിയയിലും മറ്റും താമസിച്ചു വരുന്ന പ്രവാസികള്‍ നിരവധിയാണ്. ഇവരില്‍ പലര്‍ക്കും ഇപ്പോഴും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ചിട്ടില്ല. ഇവരില്‍ പലര്‍ക്കും അടുത്ത ദിവസങ്ങളില്‍ സൗദിയിലേക്ക് വിമാനം കയറേണ്ടതുണ്ട്. അതിന് മുന്‍പായി സ്വാഭാവിക രീതിയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുമെന്ന പ്രതീക്ഷ ഇവര്‍ക്കുമില്ല. അതിനാല്‍ ഇവരും ഈ വഴി പരീക്ഷിക്കുന്നുണ്ട്.

മലയാളികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും തങ്ങളെ ഈ വിഷയത്തില്‍ സഹായിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവും എംബസ്സിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്ന നിസ്സഹായതയും മലയാളികളായ പ്രവാസികളുടെ പ്രതികരണത്തില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ട്. 937 നമ്പരിലേക്കോ ഇമെയിലിലേക്കോ വിളിച്ചാലും മെയില്‍ അയച്ചാലും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിക്കില്ലെന്ന് പ്രവാസികള്‍ മനസ്സിലാക്കി കഴിഞ്ഞു. ഇതൊരു സാങ്കേതിക പ്രശ്നം മാത്രമാണെന്ന് സൗദി അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഓഫീസിനകത്തേക്ക് കയറി പോകുന്ന വിദേശികള്‍ക്ക് കുറച്ചു മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പ്രശ്നം പരിഹരിച്ചു കിട്ടുന്നതിനാല്‍ ഇതൊരു ഗുരുതരമായ സാങ്കേതിക പ്രശ്നം അല്ലെന്നും വ്യക്തമാണ്. എന്നിട്ടും ഈ പ്രശ്നം പരിഹരിക്കുന്നതില്‍ അധികൃതര്‍ ഉത്സാഹം കാണിക്കാത്തതെന്ത് എന്നത് ഒരു ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുകയാണ്.

അന്‍പതിനായിരത്തോളം അപേക്ഷകള്‍ മന്ത്രാലയത്തില്‍ ഇതുപോലെ ബ്ലോക്ക് ആയി കെട്ടികിടക്കുന്നു എന്നാണ് മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മന്ത്രാലയ ഓഫീസിലേക്ക് അകത്തേക്ക് തന്‍റെ തൊഴിലാളിയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അനുമതി വാങ്ങുന്നതിനായി പ്രവേശിച്ച സ്വദേശി ഞങ്ങളോട് പറഞ്ഞത് അകത്തുള്ള ഓഫീസില്‍ ഇക്കാര്യം പരിഹരിക്കുന്നതിന് ആവശ്യമായ ജോലിക്കാര്‍ ഇല്ല എന്നാണ്. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ സമീപ ദിവസങ്ങളില്‍ എന്തെങ്കിലും പരിഹാരം ഉണ്ടാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.

കഴിഞ്ഞ പതിനെട്ടു മാസത്തോളമായി ജോലിയും വരുമാനവുമില്ലാതെ നാട്ടില്‍ കഴിയുന്ന ഭൂരിഭാഗം പേരും സൗദിയിലേക്ക് തിരിച്ചെത്താന്‍ സാധ്യമായ എല്ലാ വഴികളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവന്‍മരണ പോരാട്ടമാണ്. ഇവര്‍ക്ക് മുന്നിലുള്ള ഓരോ വഴികളും ഓരോ ദിവസം കഴിയും തോറും അടഞ്ഞു കൊണ്ടിരിക്കുകയാണ്. ഖത്തര്‍ തുറന്നു കിട്ടിയതോടെ ആശ്വാസത്തിലായ പ്രവാസികള്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ ചിലവ് താങ്ങാനാവാത്ത അവസ്ഥയിലാണ്.

മാത്രമല്ല ഖത്തറില്‍ ഡെല്‍റ്റ വേരിയന്റ് സ്ഥിരീകരിച്ചതും പ്രവാസികളെ ആശങ്കയിലാക്കുന്നുണ്ട്. ഖത്തര്‍ വഴിയുള്ള പ്രവേശനം അടഞ്ഞാല്‍ മാലിദ്വീപ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലൂടെയുള്ള പാക്കേജുകള്‍ക്ക് സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ സാധിക്കാവുന്നതില്‍ അധികം നിരക്കുകള്‍ ആയിരിക്കും നല്‍കേണ്ടി വരിക. ഈ ഘട്ടത്തില്‍ സ്വദേശികളെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നതിന്മുന്‍പായി തന്നെ രേഖകള്‍ സമര്‍പ്പിച്ച് ഇമ്മ്യൂണ്‍ ആകാനുള്ള ശ്രമത്തിലാണ് കൂടുതല്‍ പ്രവാസികള്‍.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!