Connect with us

LATEST

ഏതു രാജ്യം വഴിയും സൗദിയിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

Published

on

മാലി വഴിയുള്ള തങ്ങളുടെ പാക്കേജ് അവസാനിപ്പിച്ചതായി ഒരു വന്‍കിട ട്രാവല്‍ ഏജന്‍സി കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. പല കാരണങ്ങള്‍ കൊണ്ടും മാലി വഴി സൗദിയിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള തങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കുന്നതായും നിലവില്‍ തങ്ങളുടെ പക്കല്‍ നിന്നും മാലി പാക്കേജ് എടുത്തവര്‍ക്ക് മറ്റുള്ള രാജ്യങ്ങളില്‍ കൂടി പോകുന്ന തങ്ങളുടെ തന്നെ പാക്കെജുകളിലെക്ക് മാറ്റി നല്‍കുമെന്നും ഇവര്‍ യാത്രക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ മാലി വഴി മറ്റു ഏജന്‍സികള്‍ വഴി യാത്ര ബുക്ക് ചെയ്തിരുന്നവരും ആശങ്കയിലാണ്.

ഈ ട്രാവല്‍ ഏജന്‍സി മാലി വഴിയുള്ള സേവനം താല്‍ക്കാലികമായി അവസാനിപ്പിച്ചത് പ്രാദേശികമായ പ്രശ്നങ്ങള്‍ കൊണ്ടാണ് എന്നാണ് സൂചന. നിലവില്‍ മാലിയില്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. താമസം സംബന്ധിച്ച് മുന്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ തുടരുന്നു. ഇതിന് പുറമേ വിദേശികളുടെ പ്രവേശനത്തിനോ യാത്രക്കോ നിയന്ത്രണമോ വിലക്കോ ഏര്‍പ്പെടുത്തുന്ന നീക്കങ്ങള്‍ മാലി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

വിദേശങ്ങളില്‍ നിന്നും കൊണ്ട് വരുന്ന യാത്രക്കാര്‍ക്ക് താമസിക്കുന്നതിനായി ജനവാസ മേഖലകളില്‍ നിന്നും ദൂരെയുള്ള ദ്വീപുകളിലും മറ്റും താമസ സൗകര്യം ഉപയോഗിക്കണം എന്നാണു സര്‍ക്കാര്‍ നിലപാട്. ഈ നിബന്ധന ഏര്‍പ്പെടുത്തി കൊണ്ടാണ് ഒരിക്കല്‍ പ്രവേശനം വിലക്കിയ മാലി വീണ്ടും യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിച്ചത്. ട്രാവല്‍ ഏജന്‍സികളും ഇക്കാര്യം അനുസരിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അവിടുത്തെ ജനങ്ങള്‍ പ്രാദേശികമായി ഉയര്‍ത്തുന്ന എതിര്‍പ്പുകളും അതിനോട് അനുബന്ധിച്ചുള്ള മറ്റു പ്രശ്നങ്ങളുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

വിദേശികള്‍ കൂട്ടമായി പ്രവേശിക്കുന്നതും രണ്ടാഴ്ചയോളം താമസിക്കുന്നതും യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ചിലയിടങ്ങളില്‍ പ്രാദേശിക ജനതയുടെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമായത്. പ്രാദേശികമായ എതിര്‍പ്പുകള്‍ നേരിടാന്‍ മാലിയിലെ തങ്ങളുടെ ഏജന്റുമാര്‍ക്ക് സാധിക്കാത്തത് മൂലമാണ് ചില ട്രാവല്‍ ഏജന്‍സികള്‍ സര്‍വീസുകള്‍ നിര്‍ത്തി വെച്ചത്. കാരണം ഇത്തരം എതിര്‍പ്പുകള്‍ ഇടയ്ക്കിടെ ഉണ്ടാകുന്നത് മൂലം തങ്ങള്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ യഥാസമയം യാത്രക്കാര്‍ക്ക് നല്‍കാന്‍ സാധിക്കാതിരിക്കുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത് ട്രാവല്‍ ഏജന്‍സികളുടെ സല്‍പേരിനെ ബാധിക്കുന്നു. നാട്ടിലെ ട്രാവല്‍ ഏജന്‍സികള്‍ മാലിയിലെ ഏജന്റുമാരെ ഒരു പരിധിക്കപ്പുറം ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ഈ കാരണങ്ങള്‍ കൊണ്ട് മാലിയില്‍ എത്തിയ യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പ് മൂലം, ട്രാവല്‍ ഏജന്‍സികള്‍ക്ക് അവര്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ സമയത്തിനു നല്‍കാന്‍ സാധിക്കാതെ സേവനങ്ങള്‍ വൈകുന്ന അവസ്ഥ ഉണ്ടായി. ഇനിയും ഇത്തരം പ്രശ്നങ്ങള്‍ക്ക് സാധ്യത നിലനില്‍ക്കുന്നുവെന്നും അത് തുടരുമെന്ന് നിലവിലെ സാഹചര്യങ്ങള്‍ കൊണ്ട് ബോധ്യമായപ്പോഴാണ് തങ്ങള്‍ക്ക് സര്‍വീസുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കേണ്ടി വന്നതെന്ന് കേരളത്തിലെ ഒരു വന്‍കിട ട്രാവല്‍ ഏജന്‍സിയുടെ വക്താവ് ഞങ്ങളെ അറിയിച്ചിരുന്നു.

എന്നാല്‍ എല്ലാ ട്രാവല്‍ ഏജന്‍സികളും മാലി പാക്കേജ് നിര്‍ത്തലാക്കിയിട്ടില്ല. താമസ സൗകര്യം ഉറപ്പു വരുത്താന്‍ സാധിച്ചിട്ടുള്ള ചില എജന്റുമാര്‍ യാത്രക്കാരെ കൊണ്ട് പോകുന്നുണ്ട്. ഈ വരുന്ന 16 ന് മാലിയിലേക്ക് തങ്ങളുടെ പാക്കേജ് ഉണ്ടെന്നു ഒരു എജന്റ്റ് ഞങ്ങളോട് വെളിപ്പെടുത്തുന്നു.

മാലിയില്‍ എത്തിയ ശേഷം താമസ സൗകര്യം ഒരുക്കിയ സ്ഥലത്ത് എത്തുന്നതിനായി മണിക്കൂറുകളോളം യാത്ര ചെയ്യേണ്ട അവസ്ഥ യാത്രക്കാര്‍ക്ക് ഉണ്ടായി. ഇത് മുന്‍കൂട്ടി ബോധ്യപ്പെടുത്താതിരുന്ന ട്രാവല്‍ ഏജന്‍സി പ്രതിനിധികളോട് യാത്രക്കാരില്‍ ചിലര്‍ തട്ടി കയറിയതായും സൂചനയുണ്ട്. നിലവില്‍ വിമാന താവളത്തിന് സമീപത്തുള്ള ഹോട്ടലുകളിലും ജനവാസ പ്രദേശങ്ങളിലും യാത്രക്കാരെ താമസിപ്പിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തില്‍ രണ്ടര, മൂന്ന് മണിക്കൂറില്‍ അധികം യാത്ര ചെയ്ത് എത്താവുന്ന ദ്വീപില്‍ ആയിരുന്നു യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. ഇതിനെ തുടര്‍ന്നാണ്‌ യാത്രക്കാര്‍ തങ്ങളുടെ അനിഷ്ടം പ്രകടമാക്കിയത്.

ഖത്തര്‍ ഓണ്‍ അറൈവല്‍ വിസ ഇന്ത്യക്കാര്‍ ഉള്‍പ്പെടുയുള്ള രാജ്യക്കാര്‍ക്ക് അനുവദിച്ച ദിവസങ്ങളില്‍ പ്രകടമായ ആവേശം ഇപ്പോള്‍ പ്രവാസികളില്‍ ഇപ്പോള്‍ പ്രകടമാവുന്നില്ല. മലയാളികള്‍ കൂടുതലുള്ള രാജ്യം എന്ന നിലയിലും സൗദിയോട് തൊട്ടു കിടക്കുന്ന രാജ്യം എന്ന നിലയിലും മലയാളികളായ പ്രവാസികളില്‍ ദൃശ്യമായ ആവേശം പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ അപ്രത്യക്ഷമായ നിലയിലാണ്.

ഖത്തര്‍ പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ മാലി വഴിയുള്ള യാത്രക്ക് പ്രവാസികള്‍ കൂടുതല്‍ മുന്‍ഗണന കൊടുക്കുന്ന പ്രവണത കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായിരുന്നു. ചിലവ് ഗണ്യമായി വര്‍ദ്ധിക്കുകയും ഡിസ്കവര്‍ ഖത്തര്‍ വഴി താമസ സൗകര്യം ലഭിക്കാതിരിക്കുകയും ചെയ്യുന്നതിനോടൊപ്പം പത്തു ദിവസം പുറം ലോകം കാണാതെ ഒരു മുറിയില്‍ തന്നെ കഴിയേണ്ടി വരുന്ന അവസ്ഥ പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മാലിയില്‍ നിയന്ത്രണങ്ങള്‍ അത്രമേല്‍ കര്‍ശനമല്ലാത്ത ചില ദ്വീപുകളില്‍ മാസ്ക് പോലും നിര്‍ബന്ധമാക്കുന്നില്ല. മാത്രമല്ല ഇടക്കൊക്കെ പുറത്തേക്കിറങ്ങി ശുദ്ധവായു ശ്വസിക്കാനുള്ള അവസരവും ലഭ്യമാണ്.

മാത്രമല്ല പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതോടെ ഖത്തര്‍ പാക്കേജ് സാധാരണ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത അവസ്ഥയിലാണിപ്പോള്‍. ടിക്കറ്റ് നിരക്കും ഹോട്ടല്‍ വാടകയും വര്‍ദ്ധിച്ചതോടെ യാത്രാ ചിലവും ഗണ്യമായി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഡിസ്കവര്‍ ഖത്തര്‍ മുഖേന മുറികള്‍ ബുക്ക് ചെയ്യണമെന്ന് നിര്‍ബന്ധമായതിനാല്‍ യാത്രക്കാര്‍ക്ക് ചിലവ് കുറഞ്ഞ മറ്റു ഹോട്ടലുകള്‍ തിരഞ്ഞെടുക്കാനുള്ള സാധ്യതയോ ഖത്തറിലെ പരിചയക്കാരുടെ അടുത്തോ ബന്ധുക്കളുടെ അടുത്തോ താമസിക്കാനുള്ള അവസരമോ നഷ്ടമായി. മാത്രമല്ല സമീപ ദിവസങ്ങളില്‍ ഡിസ്കവര്‍ ഖത്തര്‍ മുഖേനയുള്ള ബുക്കിങ്ങുകളും ലഭിക്കുന്നില്ല. ഈ സാഹചര്യങ്ങള്‍ കൊണ്ടായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി പ്രവാസികള്‍ മാലി വഴിയുള്ള യാത്രക്ക് മുന്‍ഗണന നല്‍കിയിരുന്നത്.

എന്തായാലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ തന്നെ മാലി വഴിയും ഖത്തര്‍ വഴിയുമുള്ള യാത്രകള്‍ അധികകാലം തുടരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ് ഖത്തര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് പ്രവാസികള്‍ക്ക് താല്‍ക്കാലിക ദുരിതം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവുമെന്നാണ് സൂചന.

എന്തൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ടായാലും ഈ വഴികളിലൂടെ ഏറെക്കാലം യാത്ര ചെയ്യാമെന്ന പ്രതീക്ഷകള്‍ ഉണ്ടാവേണ്ടതില്ല. ഈ സൗകര്യങ്ങള്‍ മുന്‍‌കൂര്‍ അറിയിപ്പില്ലാതെ തന്നെ ഏതു സമയത്തും അവസാനിക്കാം. ഇപ്പോഴുള്ള സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാവണമെന്നില്ല. യാത്രക്കാര്‍ കൂടും തോറും നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കും. നിരക്കുകളും വര്‍ദ്ധിക്കും. പുറം ലോകങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ നിരന്തരം എത്തിക്കൊണ്ടിരിക്കുന്നത് മൂലം ഈ രാജ്യങ്ങളിലും ഭാവിയില്‍ കോവിഡ് നിരക്ക് ഉയരും. യാത്രക്കാരുടെ വരവ് രാജ്യത്തെ ആരോഗ്യ രംഗത്തിനു ഭീഷണിയായി എന്ന് ബോധ്യമാവുന്ന വേളയില്‍ അവര്‍ വിദേശികള്‍ക്ക് വിസകള്‍ നല്‍കുന്നത് അവസാനിപ്പിക്കും.

ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കുറഞ്ഞ രോഗബാധ നിരക്ക് ഉപയോഗപ്പെടുത്തി വിദേശ യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രം ലക്‌ഷ്യം വെച്ചു കൊണ്ടുള്ള താല്‍ക്കാലിക കോവിഡ് കാല ടൂറിസത്തിന്റെ ഭാഗം മാത്രമാണിത്. തങ്ങളുടെ രാജ്യത്തെ നിലവിലുള്ള അവസ്ഥക്ക് ദോഷം സംഭവിക്കാത്തിടത്തോളം കാലം ഇത് തുടരും. എന്ന് നിങ്ങളുടെ യാത്ര മൂലം രോഗ വ്യാപനം വര്‍ധിക്കുകയോ ഈ രാജ്യങ്ങളില്‍ ആരോഗ്യ രംഗത്ത് അനിശ്ചിതാവസ്ഥ സൃഷിടിക്കുകയോ ചെയ്‌താല്‍ അന്ന് തീരും ആ രാജ്യങ്ങളിലൂടെയുള്ള യാത്ര. ഒമാനിലും യു.ഇ.യിലും നേപ്പാളിലും ശ്രീലങ്കയിലും ഒക്കെ ഇതാണ് പ്രകടമായത്.

അത് കൊണ്ട് തന്നെ സമീപ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ഖത്തറിലും ഈ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. 95 ഓളം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഖത്തര്‍ പ്രവേശനം അനുവദിച്ചത് എങ്കിലും സൗദി അറേബ്യയിലേക്കുള്ള യാത്രക്കരാണ് ഭൂരിഭാഗവും. ആദ്യ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ അധികം ഉണ്ടായില്ലെങ്കിലും യാത്രക്കാരുടെ തള്ളി കയറ്റം ഉണ്ടായപ്പോള്‍ പിന്നീട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവുന്നതാണ് നമ്മള്‍ കണ്ടത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ ബുദ്ധിപരവുമാണ്. അല്ലാത്ത പക്ഷം അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഖത്തറും പ്രവേശനം വിലക്കുമായിരുന്നു.

ഖത്തറില്‍ വലിയ പെരുന്നാളിന് ശേഷം രോഗബാധയില്‍ ചെറിയ ഉയര്‍ച്ച പ്രതീക്ഷിച്ചിരുന്നു എങ്കിലും യാത്രക്കാരുടെ ബാഹുല്യവും ഹോട്ടല്‍ ബുക്കിങ്ങുമായി ട്രാവല്‍ പെര്‍മിറ്റ്‌ എടുക്കുന്ന വിദേശികള്‍ ഖത്തറില്‍ എത്തിയ ശേഷം ഉടനെ തന്നെ അവിടെയുള്ള സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അടുക്കല്‍ താമസിക്കുന്നതും സമ്പര്‍ക്കം പുലര്‍ത്തുന്നതും ആരോഗ്യ രംഗത്ത് ഇതുവരെ ഉണ്ടായ നിയന്ത്രണങ്ങള്‍ തകിടം മറിക്കുമെന്ന സാഹചര്യത്തിലാണ് വിദേശികള്‍ക്ക് പത്തു ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്. അതിനാല്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിസള്‍ട്ടുമായി വരുന്ന വിദേശികളെ പത്തു ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം മാത്രം പുറത്തേക്ക് പോകാന്‍ അനുവദിക്കുന്നത് മൂലം രോഗ വ്യാപനം ഗണ്യമായി നിയന്ത്രിക്കാന്‍ ഖത്തറിനു സാധിക്കും. ഡിസ്കവര്‍ ഖത്തറിലൂടെ താമസ സൗകര്യം നിര്‍ബന്ധമാക്കിയതിലൂടെ രാജ്യത്തേക്കുള്ള വിദേശികളുടെ എണ്ണം നിയന്ത്രിക്കാനും അവരുടെ നീക്കങ്ങള്‍ നിയന്തിക്കാനും നിരീക്ഷിക്കാനും രോഗവസ്ഥയിലെ സമ്പര്‍ക്കം ഇല്ലാതാക്കാനും സാധിക്കുന്നത് കൊണ്ട് ഖത്തറിലൂടെയുള്ള വിദേശികളുടെ യാത്ര ഇനിയും കുറെ നാള്‍ കൂടി തുടരും എന്നാണു വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

ഒരു രാജ്യം നിങ്ങള്‍ക്ക് വഴി തുറന്നു തരുന്നത് ഇന്ത്യക്കരോടുള്ള പ്രത്യേക താല്‍പ്പര്യം കൊണ്ടല്ലെന്ന് മനസ്സിലാക്കുക. അത് അവര്‍ക്ക് യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രം ലക്‌ഷ്യം കണ്ടു കൊണ്ടാണ്. ഈ സാഹചര്യത്തില്‍ ചെയ്യാവുന്ന ബുദ്ധിപരമായ കാര്യം എപ്പോഴും സ്ഥിതിഗതികള്‍ വീക്ഷിച്ചു കൊണ്ടിരിക്കുക എന്നതാണ്. ഒരു രാജ്യത്തിലൂടെ അനുമതി ലഭ്യമായാല്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും ആ സൗകര്യം മുതലാക്കി ലക്ഷ്യ സ്ഥാനത്ത് എത്താന്‍ ശ്രമിക്കുക. എങ്കില്‍ മാത്രമേ ചിലവ് കുറച്ചും ആയാസം ഇല്ലാതെയും പോകാന്‍ സാധിക്കൂ. ആളുകള്‍ പോയി തുടങ്ങിയാല്‍ പിന്നെ ചിലവുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കും. യാത്രക്കാര്‍ കൂടുന്ന മുറക്ക് നിരക്കുകള്‍ കൂട്ടാന്‍ കാത്തിരിക്കുകയാണ് വിമാന കമ്പനികള്‍. ഹോട്ടല്‍ മുറികളുടെ നിരക്കും അത് തന്നെ.

ഏതു രാജ്യത്തിന്റെയും കാര്യം പരിശോധിച്ചു നോക്കുക. വൈറസിന്റെ ഭീഷണി ഇല്ലാത്ത അല്ലെങ്കില്‍ തീരെ കുകുറഞ്ഞ സാഹചര്യം ഉണ്ടാകുമ്പോഴാണ് ആ രാജ്യം ഓണ്‍ അറൈവല്‍ വിസയോ വിസിറ്റ് വിസയോ ട്രാന്‍സിറ്റ് വിസയോ ഒക്കെ അനുവദിക്കുന്നത്. ആളുകള്‍ ആ രാജ്യങ്ങളിലൂടെ പോയി തുടങ്ങുമ്പോള്‍ ആ രാജ്യത്തിന്റെ പ്രതിദിന രോഗബാധ നിരക്കിലും ക്രമമായ വര്‍ദ്ധന ഉണ്ടായി കൊണ്ടിരിക്കും. കാരണം മനുഷ്യരിലൂടെ, അവരുടെ സമ്പര്‍ക്ക ഫലമായി പകരുന്ന ഒരു വൈറസിനെ എത്ര സൂക്ഷമമായി ശ്രദ്ധിച്ചാലും പാളിച്ചകള്‍ സംഭവിക്കും. അത് രോഗബാധ കൂടുതലാവുന്നത് കാരണമാവും. അത് രോഗ വ്യാപനത്തിന് കാരണമാവും.

രോഗബാധയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതോടെ ആ രാജ്യം തങ്ങളുടെ രാജ്യത്ത് കൂടിയുള്ള വിദേശ യാത്രക്കാരുടെ പ്രവേശനം നിയന്ത്രിക്കുകയോ വിസ നല്‍കുന്നത് അവസാനിപ്പിക്കുകയോ ചെയ്യുന്നു. ഒമാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇത് നമ്മള്‍ കണ്ടതാണ്. മാലി തന്നെ ഒരു തവണ വിദേശികള്‍ക്ക് പ്രവേശനം വിലക്കിയതാണ്. ബഹറിന്‍ ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. യു.എ.ഇ ഇപ്പോള്‍ അവരുടെ നാട്ടില്‍ നിന്നും വാക്സിന്‍ എടുത്തവരെ മാത്രമേ അനുവദിക്കുന്നുള്ളൂ.

ഇന്ത്യയുമായി എയര്‍ ബബിള്‍ കരാര്‍ ഉള്ള രാജ്യങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുക. അവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി വീണ്ടും പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ പുതിയതായി വിസ അനുവദിക്കുകയാണെങ്കില്‍ ഏറ്റവും ആദ്യ ദിവസങ്ങളില്‍ ആ രാജ്യത്തിലൂടെ കടന്നു പോകാന്‍ ശ്രമിക്കുകയാണെങ്കില്‍ യാത്ര ചിലവും നിയന്ത്രണങ്ങളുടെ കാര്‍ക്കശ്യവും കുറഞ്ഞു കിട്ടും. ദിവസങ്ങള്‍ വൈകും തോറും യാത്ര സുരക്ഷിതമാവും എങ്കിലും ചിലവുകള്‍ ഗണ്യമായി വര്‍ദ്ധിക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടു വരുന്നത്.

ഇതിന്റെ ഉദാഹരണമാണ് ഏറ്റവും അടുത്തായി ഖത്തര്‍ തുറന്നു നല്‍കിയപ്പോള്‍ യാത്രക്കാര്‍ക്ക് ഉണ്ടായ ചിലവ്. ഏറ്റവും ആദ്യത്തെ യാത്രക്കാരന്‍ കടന്നു പോയത് മുഴുവന്‍ ചിലവുകളും അടക്കം 5൦൦൦0 രൂപ മാത്രം ചിലവാക്കിയാണ് എന്നാണു അയാള്‍ അവകാശപ്പെട്ടത്. അന്ന് വിമാന ടിക്കറ്റ് നിരക്ക് പതിനായിരം രൂപയില്‍ താഴെ മാത്രമായിരുന്നു. പിന്നീട് യാത്രക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍ വിമാന ടിക്കറ്റ് നിരക്ക് തന്നെ ഏതാണ്ട് അത്രയോളം വരുന്നുണ്ട്. ഡിസ്കവര്‍ ഖത്തര്‍ മുഖേനയുള്ള താമസം അടക്കമുള്ള മറ്റു ചിലവുകള്‍ അടക്കം ഇപ്പോള്‍ ഒന്നേ കാല്‍ ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ശരാശരി ചിലവാക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

പാക്കേജുകളുടെ വന്‍വര്‍ദ്ധന മൂലം മിക്കവാറും എല്ലാവരും ഏറ്റവും ആദ്യം കുറ്റപ്പെടുത്തുക ട്രാവല്‍ എജന്‍സികളെയാണ്. ഇക്കാര്യത്തില്‍ ട്രാവല്‍ ഏജന്‍സികളെ മാത്രം പഴി പറഞ്ഞിട്ട കാര്യമില്ല. കനത്ത കിട മത്സരം നിലനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍ അവര്‍ക്ക് വളരെ കൂടുതല്‍ നിരക്ക് എടുക്കാനും സാധിക്കില്ല. അവര്‍ തങ്ങള്‍ നല്‍കുന്ന സേവനത്തിന് ഒരു സര്‍വീസ് ചാര്‍ജ്ജ് എടുക്കുന്നുണ്ട്. മറ്റുള്ള ഭീമമായ വര്‍ദ്ധനയ്ക്ക് കാരണമാവുന്നത് വിമാന ടിക്കറ്റ് നിരക്കിന്റെയും താമസ സൗകര്യത്തിന്റെയും നിരക്കിലുള്ള വര്‍ദ്ധനയാണ്. സബ്‌ ഏജന്റുമാരുടെ ആധിക്യവും പാക്കേജ് തുക വര്‍ദ്ധിക്കാനുള്ള മറ്റൊരു കാരണമാണ്.

മാലിയിലെ കാര്യം തന്നെ എടുക്കുക.ഇപ്പോള്‍ അവിടെ ജോലിയെടുക്കുന്ന മലയാളികളില്‍ പലരും നിലവില്‍ ട്രാവല്‍ എജന്‍സികളുടെ എജന്റുമാരായി പ്രവര്‍ത്തിക്കുന്നു. അവിടെ താമസ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുക എന്നതാനുഇവരുദെ ചുമതല. അതില്‍ അവര്‍ ഒരു ലാഭം എടുത്തിടാന് ട്രാവല്‍ ഏജന്‍സികളുമായി ആശയ വിനിമയം നടത്തുന്നത്. അതില്‍ ട്രാവല്‍ ഏജന്‍സികളുടെ ലാഭവും കൂടിയാകുമ്പോള്‍ നിരക്ക് പിന്നെയും വര്‍ദ്ധിക്കുന്നു.

ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സേവനങ്ങളെ പറ്റി ഇപ്പോള്‍ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. അത് അത്തരം ഏജന്‍സികള്‍ നല്‍കുന്ന സേവനങ്ങളെ സംബന്ധിച്ച് യാത്രക്കാരെ നിജസ്ഥിതി ബോധ്യപ്പെടുത്തതത് കൊണ്ട് കൂടിയാണ്. കൂടുതല്‍ യാത്രക്കാരെ ലഭിക്കുന്നതിനായി അതിശയോക്തി കലര്‍ന്ന വാഗ്ദാനങ്ങള്‍ നല്‍കുകയും അവിടെയെത്തുമ്പോള്‍ ആ സൌകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാവുന്ന യാത്രക്കാരുടെ മോഹഭംഗത്തില്‍ നിന്നാണ് അത്തരം പരാതികള്‍ ഉണ്ടാവുന്നത്.

നിലവില്‍ ഒരു ശരാശരി പ്രവാസി യാത്രാ പാക്കേജുകളെ പറ്റി അന്വേഷിക്കുമ്പോള്‍ ആദ്യം ആരായുന്നത് പാക്കേജ് നിരക്കാണ്. എത്രയും കുറഞ്ഞ പാക്കേജില്‍ പോകാനും പ്രവാസികള്‍ ഈ സാഹചര്യത്തില്‍ തയ്യാറാണ്. കുറഞ്ഞ ചിലവില്‍ പോകുമ്പോള്‍ അത്രയും സൗകര്യങ്ങളെ ഉണ്ടാവൂ എന്ന് യാത്രക്കാരെ മുന്‍കൂട്ടി ബോധ്യപ്പെടുത്തണം. സൗകര്യങ്ങള്‍ കൂടുമ്പോള്‍ ചിലവും കൂടുമെന്നും ബോധ്യപ്പെടുത്തണം. അല്ലാത്ത പക്ഷം ഇത്തരം പരാതികള്‍ വ്യാപകമായി ഉണ്ടാവും.

എന്നാല്‍ കൂടിയ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് അവിടെയെത്തുന്ന വേളയില്‍ വാഗ്ദാനം നല്‍കിയതില്‍ കുറഞ്ഞ സൗകര്യങ്ങള്‍ നല്‍കുന്നത് ട്രാവല്‍ ഏജന്‍സികളുടെ സേവനത്തിലെ അപര്യാപ്തതയാണ് . അത് അനുവദിച്ചു കൊടുക്കരുത്.

വാഗ്ദാനം ചെയ്ത്യ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ഏറ്റവും നല്ലത് ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുക എന്നതാണ്. നിങ്ങളെ കൊണ്ട് പോയ ഏജന്‍സി നിങ്ങള്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ നല്‍കിയില്ല എങ്കില്‍ അക്കാര്യം ലോകത്തെ അറിയിക്കുക. വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ സത്യം വിളിച്ചു പറയുന്നത് മാനനഷ്ടമാവില്ല. ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഉപയോക്താക്കളുടെ സേവനങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിച്ചു കൊടുക്കുന്നതയാണ് സമീപ കാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ട്രാവല്‍ ഏജന്‍സികള്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ ലഭിച്ചില്ല എങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പ്രവാസികള്‍ക്കും സാധിക്കും. നിങ്ങള്‍ രാജ്യത്ത് ഇല്ലെങ്കിലും നിങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കും. ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗം പ്രവാസികളാണ്. ഇവരുടെ സേവനങ്ങള്‍ക്ക് എതിരെ പ്രതികരിക്കാന്‍ പ്രവാസികള്‍ക്ക് സമയവും സൗകര്യവും ഇല്ല എന്നതാണ് ഈ പ്രവൃത്തികള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.

എന്നാല്‍ ഇത്തരം സേവനങ്ങളിലെ അപര്യാപ്തതകള്‍ക്ക് ഉപഭോക്തൃ കോടതികളിലൂടെ പരിഹാരം തേടാന്‍ സാധിക്കുമെന്ന് പല പ്രവാസികള്‍ക്കും അറിയില്ല. അതിനു പ്രവാസികളുടെ നാട്ടിലെ സാന്നിധ്യം പോലും ആവശ്യമില്ല. എംബസ്സിയുടെ അറ്റസ്റ്റേഷനോട് കൂടിയ ഒരു പവര്‍ ഓഫ് അറ്റോര്‍ണി ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് നാട്ടിലുള്ളവരെ കേസ് നടപടികള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നതിനു ചുമതലപ്പെടുത്താം. ഈ സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് അറിയാത്തതും അറിയുന്നവര്‍ അത് ഉപയോഗപ്പെടുത്താത്തത് മൂലവുമാണ് പ്രവാസികള്‍ ഇത്തരത്തില്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നത്.

അഡ്വ.ഷിയാസ് കുഞ്ഞിബാവ

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

 

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  Pravasi Corner | Facebook

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!