LATEST
അശ്രദ്ധയും അറിവില്ലായ്മയും മൂലം സൗദി പ്രവാസികള്‍ വലിയ വില കൊടുക്കേണ്ടി വരും

കുറച്ചു കാലം മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ദമ്മാം ജുനൂബിയ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സൗദിയില്‍ നിരോധിച്ച അശ്ലീല വെബ് സൈറ്റുകള്‍ പ്രത്യേക സോഫ്ട്‌വെയറുകള്‍ ഉപയോഗിച്ച് സന്ദര്‍ശിച്ചതായിരുന്നു അയാളില്‍ ആരോപിക്കപ്പെട്ട കുറ്റം. സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് പുറമേ ഇയാള്‍ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്തതായും സൈബര്‍ വിഭാഗം കണ്ടെത്തിയിരുന്നു. നിരവധി ദിവസങ്ങളായി താന്‍ സൈബര്‍ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നുവെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല. നിരവധി ദിവസത്തെ നിരീക്ഷണത്തില്‍ താമസ സ്ഥലത്ത് സ്ഥാപിച്ച ഇന്റര്‍നെറ്റ് കണക്ഷന്‍ വഴി നിരോധിച്ച അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് പതിവാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇയാളെ ഹാജരാക്കാന്‍ പൊലീസ് സ്‌പോണ്‍സറോട് ആവശ്യപ്പെടുകയായിരുന്നു.
മുന്‍പും സൗദിയിലെ ബഹുഭൂരിഭാഗം പ്രവാസികളുടേയും പക്കല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് തവക്കല്‍ന പോലുള്ള അപ്ളിക്കേഷനുകള്‍ നിര്‍ബന്ധമാക്കിയതോടെ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറേണ്ട സാഹചര്യം ഉണ്ടായി. പലപ്പോഴും സൈബര്‍ നിയമങ്ങളെ സംബന്ധിച്ചുള്ള വേണ്ടത്ര ധാരണ ഇല്ലാത്തത് കൊണ്ട് പലര്‍ക്കും തങ്ങള്‍ ചെയ്യുന്നത് ഒരു സൈബര്‍ കുറ്റകൃത്യമാണ് എന്ന അറിവ് ഉണ്ടാവില്ല. മറ്റു ചിലരുടെ ധാരണ തങ്ങള്‍ സൈബര്‍ ലോകത്ത് ചെയ്യുന്ന ഏതു പ്രവൃത്തിയും അധികൃതര്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കില്ല എന്നുമായിരിക്കും.
ഒരു കാര്യം ഓര്‍ക്കുക. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അതിഭീമമായ ശിക്ഷയാണ് കാത്തിരിക്കുന്നത്, പ്രവാസികളായി ഇവിടെയെത്തിയ ഒരു സാധാരണക്കാരന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ അധ്വാനിച്ചാല്‍ പോലും അതിന്റെ പത്തിലൊന്ന് ഉണ്ടാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പിഴ അടക്കാന്‍ സാധിക്കുന്നത് വരെ ജയിലില്‍ കഴിയുകയോ അല്ലെങ്കില്‍ ഏതങ്കിലും സമയത്ത് ഉണ്ടാകുന്ന രാജകാരുണ്യത്തിലോ സര്‍ക്കാരുകളുടെ ഇടപെടലുകളിലോ മാത്രം മോചനം ലഭിക്കുമെന്നുള്ള പ്രതീക്ഷകളോടെ ജയിലില്‍ കഴിച്ചു കൂട്ടേണ്ടി വരും. അതിനാല്‍ ഇവിടുത്തെ സൈബര്‍ നിയമങ്ങളെ കുറിച്ച് ഒരു പ്രാഥമിക അവബോധം ഇവിടെ താമസിക്കുന്ന പ്രവസികളില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
2007 ല്‍ മാര്‍ച്ച് 26 നാണ് രാജകീയ ഉത്തരവ് M/17 പ്രകാരം സൗദി ആന്റി സൈബർ കുറ്റകൃത്യ നിയമം സൗദി അറേബ്യയില്‍ പ്രഖ്യാപിക്കപ്പെട്ടത്. 16 വകുപ്പുകള്‍ മാത്രമുള്ള ഈ നിയമം സൗദിയിലെ മറ്റു ക്രിമിനല്‍ നിയമങ്ങളെ പോലെ തന്നെ ശരിഅത് നിയമത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. രാജ്യത്തെ ഏതൊരു വ്യക്തിക്കും സ്വകാര്യത അവകാശമാണെന്നും അതിലേക്കുള്ള കടന്നു കയറ്റം നിരോധിക്കപ്പെടെണ്ടതാണെന്നുമുള്ള പൊതു തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ നിയമം.
രാജ്യത്തെ സൈബര്‍ നിയമ പ്രകാരം സാധാരണയായി കാണുന്ന ഒന്നാമത്തെ വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കുന്ന കൃത്യങ്ങള്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ വേണ്ടി ഡേറ്റ കരസ്ഥമാക്കുന്നതിനായി മറ്റൊരാളുടെ കമ്പ്യൂട്ടറിലെക്കോ സിസ്റ്റത്തിലേക്കോ അനധികൃതമായി കടന്നു കയറുക, മറ്റൊരാളെ മാനഹാനിപ്പെടുത്തുക, ഏതൊരു വ്യക്തിയുടേയും സ്വകാര്യതയിലേക്ക് കടന്നു കയറുക എന്നിവയാണ്. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഏതൊരാള്‍ക്കും കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
എന്നാല്‍ ചില അവസരങ്ങളില്‍ സൈബര്‍ കൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി മനപ്പൂര്‍വ്വമാല്ലാതെ ചെയ്തതെന്ന് ബോധ്യപ്പെടുന്ന അപൂര്‍വ്വം ചിലര്‍ക്ക് ശിക്ഷ ഒഴിവാക്കി കൊടുക്കുന്നതിനുള്ള അധികാരവും കോടതികള്‍ക്ക് നല്‍കിയിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തുക പബ്ലിക് പ്രോസിക്യൂഷന്‍ ആയിരക്കും. ഈ ഏജന്‍സിക്ക് സൗദി കമ്മ്യൂണിക്കെഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്റെ പിന്തുണയും ലഭിക്കും.
രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍, പാലക്കാട് സ്വദേശികളെ റിയാദില്‍ നിന്നും പിടികൂടിയത് ഫേസ്ബുക്കില്‍ മാനഹാനി ഉണ്ടാക്കിയ പോസ്റ്റ് ഷെയര്‍ ചെയ്തതിനായിരുന്നു. സൗദിയിലെ കമ്പനിക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച മലയാളിയെ കമ്പനി ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയച്ചിരുന്നു. നാട്ടിലെത്തിയ അയാള്‍ കമ്പനിക്കും മാനേജര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തി നാട്ടില്‍ നിന്നും ഫേസ്ബുലൂടെ കുറിപ്പ് പോസ്റ്റ് ചെയ്തു. കമ്പനിയുടെ പരാതി പ്രകാരം ആ പോസ്റ്റ് ഷെയര്‍ ചെയ്ത രണ്ട് മലയാളികളാണ് പൊലീസ് പിടിയിലായത്.
അടുത്തിടെ റിയാദിലെ ഇന്ത്യന്‍ എംബസ്സിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തി എന്ന പരാതിയില്‍ റിയാദിലെ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ മലയാളി ഡൊമിനിക് സൈമണെ സൗദി പൊലീസ് അറസ്റ്റ് ചെയ്തതും മലയാളി പ്രവാസ മണ്ഡലങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നീട് എംബസ്സി പരാതി പിന്‍വലിച്ചതിന് ശേഷമാണ് മാസത്തിലധികം നീണ്ട ജയില്‍വാസത്തിന് ശേഷം ഡൊമിനിക് സൈമണ്‍ മോചിതനായത്.
നമ്മുടെ നാട്ടില്‍ കൈവശം മൊബൈല്‍ ഉള്ള പലരും കണ്മുന്നില്‍ കാണുന്ന പല സംഭവങ്ങളും മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഈ പ്രവണത സൗദിയില്‍ പ്രകടിപ്പിക്കരുത്. മറ്റൊരു വ്യക്തിയുടെ ഫോട്ടോ, വീഡിയോ എന്നിവ അവരുടെ സമ്മതമില്ലാതെ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും സൗദി ആന്റി സൈബര്‍ കുറ്റകൃത്യ നിയമത്തിലെ മേല്‍ പറഞ്ഞ വകുപ്പില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമാണ്. ശിക്ഷയായി അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ഒരു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
സൗദിയില്‍ പച്ചക്കറി വില്‍പ്പന നടത്തുന്ന ഒരു സ്ത്രീയുടെ വീഡിയോ ഫോണില്‍ ചിത്രീകരിക്കുകയും പിന്നീട് ആ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത വ്യക്തിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചത് കഴിഞ്ഞ മാസം മാത്രമാണ്. മറ്റുള്ളവരെ അപമാനപ്പെടുത്തുന്ന മെസേജുകള്‍ വാട്സ്ആപ്പുകളിലൂടെ അയച്ചു കൊടുത്തതിനു പിടിക്കപ്പെട്ട കുറെ പേര്‍ കഴിഞ്ഞ മാസങ്ങളില്‍ ജയിലിലായിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്നവര്‍ മാത്രമല്ല അത് ഷെയര്‍ ചെയ്യുന്നവരും പിടിയിലാകും.
മക്കയില്‍ ഉംറ ചെയ്യുന്നതിനായി എത്തിയ മലയാളിയായ സൗദി പ്രവാസി ഹറമില്‍ മുപ്പതോളം വരുന്ന കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകള്‍ സുരക്ഷ ഉദ്യോഗസ്ഥരുമായി ബലപ്രയോഗം നടത്തുന്ന ഒരു കാഴ്ച കണ്ടു. അവരുടെ മുന്‍പോട്ടുള്ള യാത്ര ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനു കാരണം. സ്ത്രീകളെ മുന്‍പോട്ടു വിടാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. തള്ളിക്കയറാന്‍ സ്ത്രീകളും ശ്രമിക്കുന്നു. അയാള്‍ മൊബൈല്‍ ഫോണ്‍ കയ്യിലെടുത്ത് ആ ദൃശ്യത്തിന്റെ വീഡിയോ എടുക്കാന്‍ ആരംഭിച്ചു. ഒരു മിനിറ്റ് തികഞ്ഞില്ല. ഒരിക്കലും പ്രതീക്ഷിക്കാതെ എവിടുന്നോ വന്ന ഒരു കൈ അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചു. മലയാളിയേയും കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പോയി.
ഉന്നത സെക്യൂരിറ്റി ഉദ്യോഗസ്ഥന് അയാളോട് ദയ തോന്നിയത് കൊണ്ട് മാത്രം മണിക്കൂറുകള്‍ക്ക് ശേഷമാണ് അയാളെ വിട്ടയച്ചത്. എടുത്ത ദൃശ്യങ്ങള്‍ അയാളുടെ ഫോണില്‍ സേവ് ആവാതിരുന്നതും തുണയായി. സൗദിയില്‍ എത്രമാത്രം ഗുരുതരമായി കണക്കാക്കുന്ന ഒരു സൈബര്‍ കുറ്റകൃത്യമാണ് അയാള്‍ ചെയ്തതെന്ന് ബോധ്യപ്പെടുത്തിയാണ് മാപ്പ് നല്‍കി വിട്ടയച്ചത്.
സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യുകയോ ഈ അക്കൌണ്ടുകളിലേക്ക് അനധികൃതമായി കടന്നു കയറുകയൊ ചെയ്യുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് പിന്നീട് അധികമായി കണ്ടു വരുന്നവ. ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും നാല് വര്‍ഷം വരെ തടവും ലഭിക്കാം.
രാജ്യത്ത് നിലവിലുള്ള പൊതു നിയമങ്ങള്‍ക്കോ ധാര്‍മ്മികതക്കോ മത ബോധത്തിനോ നിരക്കാത്ത തരത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണം, പ്രചാരണം എന്നിവയാണ് കടുത്ത ശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ വിഭാഗം കുറ്റകൃത്യങ്ങള്‍. ഈ ആവശ്യങ്ങള്‍ക്കായി വിവരങ്ങളോ മറ്റോ ശേഖരിച്ചു വെക്കുന്നതും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു. അത് പോലെ തന്നെ നഗ്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുക, മയക്കു മരുന്നുകള്‍, ലഹരി വരുത്തുന്ന മറ്റു പദാര്‍ഥങ്ങള്‍ എന്നിവയുടെ പ്രചാരണങ്ങള്‍ എന്നിവയും കടുത്ത കുറ്റകൃത്യമായാണ് കണക്കാക്കപ്പെടുന്നത്. (നെറ്റ്ഫ്ലിക്സ് പുറത്തു വിട്ട കോമഡി ഷോയിലെ ഒരു വിവാദ എപ്പിസോഡ് സൗദിയില്‍ സ്ട്രീം ചെയ്യുന്നത് ഈ വകുപ്പ് ഉപയോഗപ്പെടുത്തി സൗദി കംമ്യൂനിക്കെഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മീഷന്‍ വിലക്കിയിയത് അടുത്ത കാലത്താണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്)
ഈ വിഭാഗം കൃത്യങ്ങളില്‍ പിടിക്കപ്പെട്ട് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ പിടിക്കപ്പെടുന്നവര്‍ക്ക് മുപ്പത് ലക്ഷം റിയാല്‍ വരെ പിഴയും അഞ്ചു വര്‍ഷം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം.
രാജ്യത്ത് അധികൃതര്‍ വിലക്കിയ വെബ്സൈറ്റുകളോ മറ്റോ അനധികൃതമായ രീതിയില്‍ വി.പി.എന്‍ അല്ലെങ്കില്‍ മറ്റു പ്രോക്സി മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചു പ്രവേശിക്കുന്നതും സൈബര്‍ നിയമ പ്രകാരം അപകടകരമാണ്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വീഡിയോകള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്ത ഏഴ് സ്വദേശികളും അഞ്ചു വിദേശികളും അടക്കം 12 ഓളം സെലിബ്രിറ്റികളെ അധികൃതര്‍ പിടികൂടിയിരുന്നു. ഇവര്‍ ചെയ്ത പ്രവൃത്തി സൈബര്‍ നിയമ ലംഘനം കൂടിയായതിനാല്‍ ഇവര്‍ക്ക് മുപ്പത് ലക്ഷത്തോളം റിയാല്‍ പിഴയും ചുമത്തിയിരുന്നു.
സൗദിയില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള നിയമ ലംഘനത്തിന്റെ അടുത്ത കാലത്തുണ്ടായ ശ്രദ്ധേയമായ കേസുകളില്‍ ഒന്നാണ് ദാമ്മിലെ ഗള്‍ഫ് കാര്‍ട്ടന്‍ ഫാക്ടറി കമ്പനിയില്‍ എസി ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന കര്‍ണ്ണാടകയിലെ മംഗളൂരു കുന്താപൂര്‍ സ്വദേശി ഹരീഷ് ബംഗാരയുടെ കേസ്.
മക്കയിലെ വിശുദ്ധ കഅബയെയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചു മതനിന്ദ നടത്തിയ സംഭാവത്തിലായിരുന്നു ബംഗാര പിടിയിലായത്. ബംഗാരയുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി മറ്റാരോ ആണ് ഈ കൃത്യം നടന്നതെന്ന് ആരോപണം ഉണ്ടായെങ്കിലും ബംഗാരയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇയാള്‍ സൗദി ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ 2൦19 ഡിസംബര്‍ 21 നാണ് ആരോപിക്കപ്പെടുന്ന സംഭവം നടന്നത്. സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളും ഷെയറുകളും ഒരു പ്രവാസിക്ക് എത്ര മാത്രം അപകടം ഉണ്ടാക്കും എന്ന് ഈ സംഭവം മറ്റു പ്രവാസികള്‍ക്ക് ഒരു പാഠമായി മാറി.
ഒരു സൈബര്‍ കുറ്റകൃത്യം തനിക്കെതിരായി നടന്നുവെങ്കില്‍ അതിനു ഇരയായ വ്യക്തിക്ക് ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാം. പോലീസ് പ്രാഥമിക നടപടികള്‍ക്ക് ശേഷം അന്വേഷണത്തിനായി റിപ്പോര്‍ട്ട് സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷന് (ബിഐപിപി) കൈമാറും. ബിഐപിപി കുറ്റം ചെയ്തയാളെ കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകായും ചോദ്യം ചെയ്യുകയും മറ്റു നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
അന്വേഷണം നടത്തുകയും സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ സംശയിക്കുന്നയാളെ തിരിച്ചറിയാൻ അന്വേഷണം നടത്തും. സംശയിക്കപ്പെടുന്ന ആളെ തിരിച്ചറിഞ്ഞതിന് ശേഷമായിരിക്കും ചോദ്യം ചെയ്യാനായി സൗദി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുക.
സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത്തരം കൃത്യങ്ങള്‍ തങ്ങളുടെ അബ്ഷീലൂടെ അധികൃതരെ അറിയിക്കുന്നതിനുള്ള സംവിധാനവും പബ്ലിക് സെക്യൂരിറ്റി വകുപ്പ് ഒരുക്കിയിട്ടുണ്ട്. അബ്ഷീറില്‍ പ്രവേശിച്ച് പബ്ലിക് സെക്യൂരിറ്റി സര്‍വീസില്‍ പ്രവേശിച്ച് സൈബര്‍ ക്രൈം റിപ്പോര്‍ട്ട് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് റിപ്പോര്‍ട്ടില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് ഭാവി ഉപയോഗത്തിനായി ഒരു റെഫറന്‍സ് നമ്പരും ലഭിക്കും.
വലിയ അപകടങ്ങളിലും നിയമ ലംഘനങ്ങളിലും ചെന്നെത്തതിരിക്കാന്‍ താഴ പറയുന്ന കാര്യങ്ങളില്‍ സൌദിയില്‍ താമസിക്കുന്ന പ്രവാസികള്‍ സൂക്ഷമത് പുലര്‍ത്തുന്നത് അഭികാംയമാണ്:
- മറ്റൊരാളുടെ കമ്പ്യൂട്ടറിലേക്കോ സിസ്റ്റത്തിലെക്കോ നെറ്റ വര്‍ക്കിലെക്കോ അവരുടെ അനുവാദമില്ലാതെ യാതൊരു കാരണവശാലും പ്രവേശിക്കാതിരിക്കുക.
- മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ മറ്റോ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.
- മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ നടത്താതിരിക്കുക.
- സൗദിയില്‍ കുറ്റകൃത്യമെന്നു വിവക്ഷിക്കപ്പെടുന്ന കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരിക്കുക മറ്റുള്ളവര്‍ ചെയ്യുന്ന അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതിരിക്കുക.
- അനധികൃതമായി ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് മറ്റൊരു വ്യക്തിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യാതിരിക്കുക.
- ഇന്ത്യയില്‍ കുറ്റകൃത്യമല്ല എന്നത് കൊണ്ട് അത്തരം കാര്യങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് കൊണ്ട് ഇന്റര്‍നെറ്റ് വഴിയോ സാമൂഹിക മാധ്യമങ്ങള്‍ വഴിയോ ചെയ്യാതിരിക്കുക. രാജ്യാതിര്‍ത്തികള്‍ മാറും തോറും സൈബര്‍ നിയമങ്ങളും മാറും.
- സര്‍ക്കാര്‍ പ്രവേശനം വിലക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തിട്ടുള്ള വെബ്സൈറ്റുകളിലേക്ക് അനധികൃത മാര്‍ഗ്ഗങ്ങളിലൂടെ പ്രവേശിക്കാതിരിക്കുക.
- മൊബൈല്‍ ഫോണുകളില്‍ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ സൂക്ഷിക്കാതിരിക്കുക. സാധാരണ ഗതിയില്‍ ഒരാളുടെ വ്യക്തിഗത ഉപകരണങ്ങള്‍ പരിശോധിക്കാറില്ല. എന്നാല്‍ മറ്റുള്ള ഏതെങ്കിലും കൃത്യത്തോട് ബന്ധപ്പെട്ട് ഇവ പരിശോധിക്കാനുള്ള സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് കുഴപ്പം ക്ഷണിച്ച് വരുത്തും.
- നിങ്ങളുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ അപരിചിതരുമായി പങ്കു വെക്കാതിരിക്കുക. അവര്‍ ചെയ്യുന്ന ഏതൊരു കൃത്യത്തിനും നിങ്ങള്‍ കൂടി ഉത്തരവാദികളും ആയി മാറുന്ന സാഹചര്യം അത് സൃഷ്ടിക്കും. മുകളില്‍ പറഞ്ഞ സംഭവത്തില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചതിന് ദമ്മാമില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയുടെ ഇന്റര്‍നെറ്റ് കണക്ഷന്‍ മറ്റു നാല് പേര്‍ കൂടി ഷെയര്‍ ചെയ്തതായാണ് ആരോപണം. അതിലുള്ള ഒരാളാണ് അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചത് എന്നായിരുന്നു അറസ്റ്റിലായ യുവാവിന്റെ വാദം.
- സൗദിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ അപമാനമോ മറ്റോ വരുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാതിരിക്കുകയും അത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാതിരിക്കുകയും ചെയ്യുക.
- മറ്റുള്ളവരുടെ അനുവാദം ഇല്ലാതെ അവരുടെ വീഡിയോ ചിത്രീകരിക്കുകയൊ അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ പങ്കു വെക്കുകയോ ചെയ്യാതിരിക്കുക. വാട്സാപ്പിലൂടെയോ ഫേസ്ബുക്കിലൂടെയോ ലഭിക്കുന്ന ഇത്തരം വീഡിയോകളും ചിത്രങ്ങളും കണ്ണടച്ച് ഷെയര്‍ ചെയ്യുകയോ ഫോര്‍വേര്‍ഡ് ചെയ്യാതിരിക്കുക.
- സൗദിയില്‍ നിന്ന് കൊണ്ട് സോഷ്യല്‍ മീഡിയകളിലൂടെ പണപ്പിരിവോ ധന സഹായ അഭ്യര്‍ത്ഥനയോ നടത്താതിരിക്കുക. അത്തരം അഭ്യര്‍ഥനകള്‍ പ്രചരിപ്പിക്കാതിരിക്കുക.
- മയക്കുമരുന്ന് ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയോ അത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ ചെയ്യുന്ന പോസ്റ്റുകളും പരസ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാതിരിക്കുക. അത്തരം പോസ്റ്റുകളും പരസ്യങ്ങളും ലൈക്ക് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യാതിരിക്കുക.
സൂക്ഷമായി നിരീക്ഷിച്ചാല്‍ ഈ പട്ടിക ഇനിയും നീളും. പ്രാഥമികമായി സൂക്ഷമത പുലര്‍ത്തേണ്ട ചില കാര്യങ്ങളെ കുറിച്ചു മാത്രമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഇനി സാമൂഹിക മാധ്യമങ്ങളില്‍ അലക്ഷ്യമായി ഉപയോഗിക്കുമ്പോഴോ പൊതു ഇടങ്ങളില്‍ അശ്രദ്ധമായി ഉപയോഗിക്കുമ്പോഴോ ഓര്‍ക്കുക, നിങ്ങളെ കാത്തിരിക്കുന്നത് അതിഭീമമായ പിഴയും തടവ് ശിക്ഷയുമാണ്. ഒരു മനുഷ്യായുസ്സ് മുഴുവനും സൗദിയില്‍ ജോലിയെടുത്താലും തീര്‍ക്കാന്‍ സാധിക്കാത്ത തുക.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.