LATEST
സൗദിയിലെ ഈ വിഷയത്തില്‍ അശ്രദ്ധ കാണിച്ചാല്‍ നിങ്ങള്‍ ചെന്നെത്തുന്നത് വലിയ അപകടത്തിലേക്ക്

12 വര്‍ഷമായി സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്തു വന്നിരുന്ന മലപ്പുറം സ്വദേശി ബാബുരാജിന്റെ സ്പോണ്‍സര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ കാള്‍ ലഭിച്ചു. ബാബുരാജിനെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്രയും പെട്ടെന്ന് ഹാജരാക്കണം എന്നാവശ്യപ്പെട്ടയിരുന്നു ആ ഫോണ്‍ കാള്‍. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പരിപൂര്‍ണ്ണ ബോധ്യമുള്ള ബാബുരാജ് പോലീസ് സ്റ്റേഷനില്‍ ഹാജരായപ്പോള്‍ ലഭിച്ച വാര്‍ത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു.
സൗദി പൗരന്റെ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി ബാബുരാജ് 65,000 റിയാല്‍ കവര്‍ന്നു എന്നായിരുന്നു കേസ്. ബാബുരാജ് ഫോണില്‍ വിളിച്ച് ലോട്ടറി അടിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വിവരങ്ങള്‍ തന്നാല്‍ പണം നിക്ഷേപിക്കാമെന്നുമാണ് സൗദി പൗരനെ അറിയിക്കുകയും അത് പ്രകാരം സൗദി പൗരന്‍ അക്കൗണ്ടില്‍ 65,000 റിയാല്‍ ഇടതു കൊടുക്കുകയും ചെയ്തു. ഉടനെ ആ തുക പിന്‍വലിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തു എന്നാണ് പോലീസ് ബാബുരാജിനെതിരെ ചുമത്തിയ കുറ്റം.
12 വര്‍ഷമായി ജുബൈലില്‍ ജോലി ചെയ്തു വരുന്ന ബാബുരാജ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ സൗദി പൗരനെ കണ്ടിട്ടില്ല. അയാളുമായി സംസാരിച്ചിട്ടില്ല. ഫോണില്‍ വിളിച്ചിട്ടുമില്ല. സൗദി പൗരനെ വിളിച്ച നമ്പര്‍ ബാബുരാജിന്റെതല്ല. എന്നിട്ടും അയാള്‍ കേസില്‍ പ്രതിയായി. ബാബുരാജിന്റെ സ്പോണ്‍സര്‍ ഇക്കാര്യങ്ങള്‍ പോലീസിനെ ധരിപ്പിച്ചതോടെ പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തയാറായി.
തുടര്‍ന്നാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരുന്നത്. ബാബുരാജിന്റെ പേരില്‍ വ്യാജമായി എടുത്ത സിം കാര്‍ഡില്‍ നിന്നാണ് സൗദി പൗരനെ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. വ്യാജ രേഖകള്‍ നല്‍കി ബാബുരാജ് അറിയാതെ തന്നെ ബാബുരാജിന്റെ പേരില്‍ സിം കാര്‍ഡ് എടുത്ത് തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. സൗദി പൗരന് വന്ന ഫോണ്‍ കോളുകള്‍ പോലീസ് രേഖകള്‍ സഹിതം പരിശോധിച്ചപ്പോഴാണ് ബാബുരാജിന്റെ പേരിലാണ് സിം കാര്‍ഡ് എന്ന് മനസ്സിലായത്. ഇതോടെ ബാബുരാജിനെ ഹാജരാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അധികൃതര്‍ക്ക് കാര്യങ്ങള്‍ വ്യക്തമായി എങ്കിലും ബാബുരാജിന് കുരുക്ക് അഴിഞ്ഞില്ല. താല്‍ക്കാലിക ജാമ്യത്തിലാണ് ബാബുരാജിനെ വിട്ടയച്ചത്. ബാബുരാജിന്റെ ഇടപാടുകളെല്ലാം അധികൃതര്‍ മരവിപ്പിച്ചു. മാത്രമല്ല തന്റെ പേരില്‍ മറ്റു എട്ട് സിം കാര്‍ഡുകള്‍ കൂടി എടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചു. ഇത് നിലവില്‍ ആരൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ല. ആ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് സമാനമോ അല്ലാത്തതതോ ആയ മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നും വ്യക്തമല്ല.
സൗദി അറേബ്യയില്‍ ജോലിയെടുക്കുന മലയാളികളായ പ്രവാസികള്‍ അത്യന്തം ശ്രദ്ധിക്കേണ്ട ഒരു വിഷയത്തെ പറ്റി ബോധവാന്മാരാക്കാനാണ് ബാബുരാജിന്റെ ഉദാഹരണം മുകളില്‍ പറഞ്ഞത്. ആയിരക്കണക്കിന് ആളുകളാണ് ഇതുപോലെ തങ്ങള്‍ ചെയ്യാത്ത തെറ്റിന് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. അത് ചിലപ്പോള്‍ നാളെ നിങ്ങളാകാം. കാരണം നിങ്ങളുടെ പേരില്‍ ആരൊക്കെ എത്രയൊക്കെ സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്നോ അവ എന്തൊക്കെ ആവശ്യങ്ങള്‍ക്ക് ആരാണ് ഉപയോഗിക്കുന്നതെന്നോ നിങ്ങള്‍ക്ക് ഒരു പക്ഷെ അറിയുന്നുണ്ടാവില്ല. ഭാവിയില്‍ ഏതെങ്കിലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അധികൃതര്‍ ബന്ധപ്പെടുമ്പോള്‍ ആയിരിക്കും നിങ്ങള്‍ക്ക് ഒരു പക്ഷെ ഈ വിഷയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുകയുള്ളൂ.
നിങ്ങൾ മറ്റേതെങ്കിലും ആവശ്യത്തിനായി നൽകിയ രേഖ ഉപയോഗിച്ച് നിങ്ങളുടെ പേരിൽ എടുക്കുന്ന സിം കാർഡ് മേൽ പറഞ്ഞ ഏതെങ്കിലും അനധികൃത താമസക്കാരനോ, കുറ്റവാളിക്കോ, തീവ്രവാദികൾക്കോ, രാജ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കോ വിൽപ്പന നടത്തിയാൽ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ പ്രഥമദൃഷ്ട്യാ നിയമത്തിന് മുന്നിൽ സംശയ ദൃഷ്ടിയിൽ അകപ്പെടുക നിങ്ങളായിരിക്കും.
കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ ടെക്‌നോളജിയുടെ വിപുലീകരണം മൂലം ഒരു കുറ്റകൃത്യം നടന്നാൽ ഒരാളെ പിടികൂടുക വളരെ എളുപ്പമാണ്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട ആളുകളുടെ മൊബൈൽ വിവരങ്ങൾ കണ്ടു പിടിച്ചു കുറ്റവാളിയെ കണ്ടെത്താം. നിങ്ങൾ ആ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഒരുപക്ഷെ നിങ്ങൾക്ക് പിന്നീട് തെളിയിക്കാൻ സാധിക്കുകയോ സാധിക്കാതിരിക്കുകയോ ചെയ്യും. നിങ്ങളുടെ ഭാഗം സത്യസന്ധമാണെന്ന് തോന്നുന്ന പക്ഷം നിങ്ങൾക്ക് മോചനം ലഭിക്കും.
എന്നാൽ അപൂർവ്വം ചില അവസരങ്ങളിൽ ഇതിന് സാധിക്കാതെ വന്നാൽ നിങ്ങൾ മനസ്സറിയാത്ത കാര്യത്തിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരികയും ശിക്ഷക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരികയും ചെയ്യും. ഇതിൽ ഏറ്റവും പ്രധാനമായത് നിങ്ങൾ ആ കുറ്റത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കുന്നതിന് മുൻപായി തന്നെ പോലീസ് നിങ്ങളെ കസ്റ്റഡിയിൽ എടുത്തിരിക്കും എന്നതാണ്.
കഴിഞ്ഞ ആറു മാസത്തിനിടയില്‍ അനധികൃത സിം കാർഡ് വിൽപ്പന നടത്തുന്ന രണ്ടു സംഘങ്ങളെ ദക്ഷിണ റിയാദിലെ അസീസിയ ഡിസ്ട്രിക്റ്റിൽ നിന്നും പോലീസ് പിടികൂടിയത്. രണ്ടു സംഘങ്ങളിലും ഉൾപ്പെട്ടിരുന്നവർ ബംഗ്ലാദേശ് സ്വദേശികൾ ആയിരുന്നു. പ്രതികളുടെ താമസ സ്ഥലം പോലീസ് റൈഡ് ചെയ്തപ്പോൾ പൊലീസിന് ലഭിച്ചത് 4548 സിം കാർഡുകളും 15 വിരലടയാള റീഡിങ് മെഷീനുകളും അജ്ഞാതരായ ആളുകളുടെ വിരലടയാളം പതിച്ച പേപ്പറുകളുടെ വൻശേഖരവും തിരിച്ചറിയൽ കാർഡുകളുടെ വൻ ശേഖരവുമായിരുന്നു.
വിൽപ്പനക്ക് മുൻപ് പിടിച്ചെടുത്ത സിം കാർഡുകളും രേഖകളുമാണിവ. സംഘങ്ങളെ പിടികൂടുന്നതിന് മുൻപായി എത്ര സിം കാർഡുകൾ വിൽപ്പന നടത്തിയെന്ന കണക്കുകൾ ലഭ്യമല്ല. ഇത് പോലെ എത്രയെത്ര സംഘങ്ങൾ രാജ്യത്ത് പിടിക്കപ്പെടാതെ പ്രവർത്തിക്കുന്നുണ്ട് എന്നും അവർ എത്രമാത്രം വ്യാജ സിംകാർഡുകൾ മറ്റുള്ളവരുടെ പേരിൽ പ്രതിദിനം വിൽപ്പന നടത്തുവെന്നും വ്യക്തമല്ല. സൗദി പൗരന്മാരും വിദേശികളും അറിയാതെ അവരുടെ പേരിൽ സിം കാർഡുകൾ രജിസ്റ്റർ ചെയ്ത് വിൽപ്പന നടത്തുകയായിരുന്നു സംഘങ്ങൾ ചെയ്തിരുന്നത്.
പ്രഥമദൃഷ്ട്യാ ഒരു സാധാരണ വാർത്തയായി ഒരു സാധാരണ പ്രവാസി ഇതിനെ അവഗണിക്കുമെങ്കിലും സൗദി അറേബ്യ പോലൊരു രാജ്യത്ത് ഇത്തരമൊരു സംഘത്തിന്റെ പ്രവൃത്തി കൊണ്ട് നിങ്ങൾക്കോ മറ്റൊരാൾക്കോ നീണ്ട വർഷങ്ങൾ തടവ് ശിക്ഷ പോലും ലഭിക്കാവുന്ന സാഹചര്യം ഉണ്ടാകും എന്നറിയുമ്പോൾ മാത്രമാണ് ഇത്തരം സംഘങ്ങളുടെ ചെയ്തികളുടെ ഗൗരവം നിങ്ങളുടെ പ്രവാസ ജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുക എന്ന് മനസ്സിലാക്കാൻ സാധിക്കുക.
സിം കാർഡുകൾ എടുക്കാനും മറ്റു ആവശ്യങ്ങൾക്കുമായി നിങ്ങൾ നൽകുന്ന രേഖകളും മറ്റുമാണ് ഇതുപോലെ ദുരുപയോഗപ്പെടുത്തുന്നത്. പുതിയ സിം കാർഡുകൾ എടുക്കാനും ഉപയോഗിക്കാനും രേഖകകൾ നിർബന്ധമായ സൗദി അറേബ്യയിൽ നിയമാനുസൃതമായ രേഖകൾ ഇല്ലാത്ത അനധികൃത താമസക്കാർക്കോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കോ രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തീവ്രവാദ സംഘടനകൾക്കോ വ്യക്തികൾക്കോ ഒക്കെയാണ് ഈ രേഖകളുടെ ബലത്തിൽ സിം കാർഡുകൾ വ്യാജമായി സംഘടിപ്പിച്ചു കൊടുക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ടെലികോം കമ്പനികളുടെ ഔദ്യോഗിക ഔട്ട്ലെറ്റുകളില്‍ നിന്ന് സിം കാര്‍ഡുകള്‍ വാങ്ങുന്നതാണ് ഏറ്റവും സുരക്ഷിതം. അല്ലാത്ത പക്ഷം ദുരുപയോഗത്തിനുള്ള സാധ്യത കൂടുതലാണ്.
കണ്ണൂര്‍ സ്വദേശിയായ ആഷിക് ഫൈനല്‍ എക്‌സിറ്റില്‍ പോകാനൊരുങ്ങുന്ന സമയത്താണ് കമ്പനി അക്കൌണ്ടന്റിന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ.ടി.സിയുടെ (കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ) സൈറ്റില്‍ കയറി തന്റെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ ഉണ്ടെന്ന് പരിശോധിച്ചത്. മൊബൈലി കമ്പനിയുടെ ഒരു പ്രീപെയ്ഡ് സിം മാത്രം ഉപയോഗിച്ചിരുന്ന ആഷിക് തന്റെ ഇഖാമ നമ്പറില്‍ എട്ടോളം സിം കാര്‍ഡുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതില്‍ നാലിലധികം സിം കാര്‍ഡുകളില്‍ നല്ലൊരു തുക അടക്കാനും ബാക്കിയുണ്ടായിരുന്നു.
താന്‍ ഇത് ഉപയോഗിച്ചിട്ടില്ലെന്നും ഈ സിം കാര്‍ഡുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അറിയിച്ചിട്ടും ഫലമുണ്ടായില്ല. ആഷികിന്റെ ഇഖാമയിലാണ് സിം കാര്‍ഡുകള്‍ ഉള്ളത്. അതിനാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം ആഷിഖിനാണ്. സിം കാര്‍ഡുകള്‍ ക്യാന്‍സല്‍ ചെയ്യണമെങ്കില്‍ തുക അടക്കണമെന്നും അല്ലാത്ത പക്ഷം നാട്ടില്‍ പോകുന്ന സമയത്ത് എയര്‍പോര്‍ട്ടില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്നും ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു.
കൂടാതെ തുക അടച്ചില്ലെങ്കില്‍ ഓരോ മാസവും തുക വര്‍ധിക്കുമെന്നും മൊബൈല്‍ കമ്പനി ഓഫീസില്‍ നിന്നും അറിഞ്ഞതോടെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ കമ്പനി നല്‍കിയ സേവനാനന്തര ആനുകൂല്യ തുക ഉപയോഗിച്ച് മൊബൈല്‍ ഈ ബില്ലുകള്‍ അടച്ചാണ് ആഷിക് നാട്ടിലേക്ക് പോയത്.
സൗദിയില്‍ മൊബൈല്‍ നമ്പറുകള്‍ ഇഖാമയുമായും വിരലടയാളവുമായും ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും അതിനെ മറികടക്കാന്‍ തട്ടിപ്പുകാര്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. നിയമപരമല്ലാതെ രാജ്യത്ത് താമസിക്കുന്നവരും നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വേണ്ടിയാണ് അനധികൃതമായി ഇവര്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കുന്നത്. അവസരം മുതലാക്കി ഇവരില്‍ നിന്നും അധിക തുക ഈടാക്കി തട്ടിപ്പുകാര്‍ മെബൈല്‍, നെറ്റ് സിം കാര്‍ഡുകള്‍ നല്‍കുന്നു.
നിങ്ങളുടെ ഇഖാമ കോപ്പികള്‍ എവിടെയെങ്കിലും ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് നല്‍കുന്ന അവസരങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ഈ ഇഖാമ കോപ്പികളും മറ്റു രേഖകളുമാണ് പിന്നീട് ദുരുപയോഗം ചെയ്യപ്പെടുന്നത്. ഏതെങ്കിലും ആവശ്യത്തിനു രേഖകള്‍ നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ ഏത് ആവശ്യത്തിനാണ് ആ രേഖകള്‍ നല്‍കുന്നതെന്നും എന്നാണ് നല്‍കുന്നതെന്നും ആര്‍ക്കാണ് നല്‍കുന്നതെന്നും ആ രേഖകളില്‍ എഴുതി നല്‍കുകയാണ് സുരക്ഷിതമായ ഒരു വഴി. എങ്കില്‍ ആ രേഖകള്‍ ദുരുപയോഗം ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ടാവും.
ഖത്തീഫ് മത്സ്യ മാര്‍ക്കറ്റ് ജീവനക്കാരന്‍ മലയാളിയായ അബ്ദുല്‍ സത്താറിന്‍റെ പേരില്‍ തട്ടിപ്പ് സംഘം ഏഴോളം സിം കാര്‍ഡുകളാണ് വ്യാജമായി സംഘടിപ്പിച്ചത്. മൂന്ന് മലയാളികളുടെ താമസ രേഖ നല്‍കിയാണ് നിയമ വിരുദ്ധമായി ഇത്രയും സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഈ മൊബൈല്‍ നമ്പരുകള്‍ ഉപയോഗിച്ച് നിരവധി പേരുടെ ബാങ്ക് അക്കൌണ്ടുകള്‍ ചോര്‍ത്തി തട്ടിപ്പ് നടത്തുകയും ചെയ്തു. ഇതോടെ നിയമ കുരുക്കില്‍ അകപ്പെട്ട നിരപരാധികളായ മലയാളികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുകയും ചെയ്തു. ഈ തട്ടിപ്പ് മൂലം രണ്ട് ലക്ഷം റിയാലിന്റെ ബാധ്യത ഉണ്ടായ മലപ്പുറം സ്വദേശിക്ക് മാസങ്ങള്‍ നീണ്ട ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു.
സാധാരണയായി പ്രവാസികള്‍ ഇത്തരം വിഷയങ്ങളില്‍ ഇരകളാകുകയാണ് ചെയ്യുന്നതെങ്കിലും പല പ്രവാസികളും ചില അവസരങ്ങളില്‍ വില്ലന്മാരാകുന്നുണ്ട്. അനധികൃതമായി പുതിയതും പഴയതുമായ സിം കാര്‍ഡുകള്‍ വാങ്ങി ഉപയോഗിക്കുന്ന പ്രവാസികള്‍ നിരവധിയുണ്ട്. മറ്റു പലരുടെയും രേഖകള്‍ നല്‍കി നിയമ വിരുദ്ധമായി എടുത്തിട്ടുള്ള സിം കാര്‍ഡുകളാണ് ഇവര്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നത്.
ഇത് അത്യന്തം ഗുരുതരമായ കുറ്റകൃത്യമാണ്. അധികൃതര്‍ പിടികൂടുകയാനെങ്കില്‍ ആള്‍മാറാട്ടത്തിന് കേസെടുത്ത് തടവിലാക്കും. ഉപയോഗിച്ചതിനു കൃത്യമായ തെളിവുകള്‍ ഉണ്ടാകും എന്നത് കൊണ്ട് സംശയത്തിന്റെ ഒരു ആനുകൂല്യവും ലഭിക്കില്ല. മറ്റൊരാളുടെ സിം കാര്‍ഡ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും അത് കുറ്റകൃത്യമാണ് എന്ന് അറിയില്ലായിരുന്നുവെന്നും ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്ക് യാതൊരു വിലയും അധികൃതര്‍ കല്‍പ്പിക്കില്ല. മറ്റൊരു വ്യക്തിയുടെ പേരിലുള്ള രേഖകള്‍ നല്‍കി അയാളുടെ പേരില്‍ സിം കാര്‍ഡുകള്‍ എടുത്തതിനു വ്യാജ രേഖ ചമക്കുന്ന കുറ്റം കൂടി അത് ഉപയോഗിക്കുന്ന വ്യക്തിയുടെ പേരില്‍ ചുമത്തപ്പെടുകയും ചെയ്യും.
ഒരാള്‍ക്ക് അയാളുടെ വിരലടയാളം നല്‍കി രണ്ടു സിം കാര്‍ഡുകള്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ എന്ന ഔദ്യോഗിക നിബന്ധന വിശ്വസിച്ച് ഇക്കാര്യത്തില്‍ നിജസ്ഥിതി ഉറപ്പു വരുത്താതിരുന്നാല്‍ അവസാനം അഴിക്കാന്‍ പറ്റാത്ത കുരുക്കിലായിരിക്കും ചെന്ന് ചാടുന്നത്. ഒരേ വ്യക്തിയുടെ ഇഖാമ നമ്പരില്‍ നിരവധി സിം കാര്‍ഡുകളാണ് നിയമ വിരുദ്ധമായി കൈമാറ്റം ചെയ്യപ്പെടുന്നത്. ഫിംഗര്‍ പ്രിന്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനാല്‍ സിം കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യുന്നതിന് ഇഖാമ നമ്പര്‍ ആവശ്യമില്ല എന്ന അധികൃതരുടെ വിലയിരുത്തല്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്തിട്ടുണ്ട്.
നിങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകാവുന്ന ഈ വലിയ നിയമ കുരുക്കില്‍ നിന്നും വളരെ എളുപ്പത്തില്‍ തന്നെ രക്ഷപ്പെടാന്‍ സാധിക്കും. നിങ്ങൾക്ക് നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വെറും പത്തു മിനിറ്റ് മാത്രം ചിലവഴിച്ച് ഇപ്പോൾ കണ്ടു പിടിക്കാവുന്ന കാര്യത്തിൽ ഉപേക്ഷ വിചാരിച്ചാൽ ഭാവിയിൽ ഒരു പക്ഷെ വലിയ ഒരുപാട് പ്രതിസന്ധികൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം.
സൗദിയില്‍ ഉള്ള ഓരോ പ്രവാസിയും തങ്ങളുടെ പേരില്‍ തങ്ങള്‍ അറിയാതെ എത്ര സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് പരിശോധിക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഓരോ മാസവും ഈ പരിശോധന നടത്തണം. ചുരുങ്ങിയ പക്ഷം മൂന്ന് മാസം കൂടുമ്പോഴെങ്കിലും ഈ പരിശോധന നിര്‍ബന്ധമായും നടത്തണം. ഔദ്യോഗിക വെബ് പോർട്ടലായ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) പോർട്ടലിലൂടെ വളരെ എളുപ്പത്തില്‍ തന്നെ ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx എന്ന ലിങ്കിലൂടെ ഇങ്ങളുടെ ഇഖാമ നമ്പര്‍ നല്‍കി പരിശോധിക്കാന്‍ ‘മൈ നമ്പര്‍ സര്‍വീസ്’ ഉപയോഗപ്പെടുത്തി നിങ്ങളുടെ പേരില്‍ എത്ര നമ്പറുകളും ഡാറ്റ സിമ്മുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കും
മറ്റാരെങ്കിലും ഇങ്ങളുടെ പേരില്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് വ്യക്തമായാല്‍ ഉടനെ അത് റിപ്പോര്‍ട്ട് ചെയ്യുക. സ്പോണ്‍സര്‍ മുഖേനയോ പി.ആര്‍.ഒ മുഖേനയോ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഭാവിയില്‍ ഈ സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ആരെങ്കിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളെ അതില്‍ പ്രതിയാക്കുന്നത് തടയാന്‍ ഒരു പരിധി വരെ ഇത് കൊണ്ട് സാധിക്കും.
കൂടാതെ നിങ്ങളുടെ പേരില്‍ അറിയാതെ എടുത്ത് സിം കാര്‍ഡുകളെ കുറിച്ച് അതാത് മൊബൈല്‍ കമ്പനികളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അവ കാന്‍സല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. അതിനായി https://portalservices.citc.gov.sa/E-Services/Complaint/LandingScreen.aspx എന്ന ലിങ്കിൽ പ്രവേശിച്ച് റിപ്പോര്‍ട്ട് ചെയ്ത് നിയമ വിരുദ്ധ സിം കാര്‍ഡുകള്‍ റദ്ദാക്കാന്‍ അപേക്ഷിക്കുക. സാധാരണ ഗതിയില്‍ അതാത് ടെലികോം കമ്പനികള്‍ അഞ്ചു ദിവസത്തിനുള്ളില്‍ നിങ്ങളുടെ പരാതി പരിഹരിക്കാനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കും. അല്ലത്ത പക്ഷം സി.ഐ.ടി.സി തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
നിയമ വിരുദ്ധ സംഘങ്ങളെ ഇല്ലാതാക്കുന്നതിനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും അധികൃതര്‍ വര്‍ഷങ്ങളായി സിം കാര്‍ഡുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങളും നിബന്ധനകളും കൊണ്ട് വന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്‍ക്കുന്നത് സംബന്ധിച്ച് 2011 ഡിസംബറില്‍ തന്നെ ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും നടപടി ക്രമങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തീവ്രവാദ പ്രവര്‍ത്തനങ്ങളെയും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കാനായിരുന്നു ഈ നിബന്ധനകള്‍ കൊണ്ട് വന്നത്. സെപ്തംബര്‍ 11 സംഭവത്തിന് ശേഷമാണ് സൗദി അറേബ്യ തീവ്രവാദത്തിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നും ചില അയല്‍ രാജ്യങ്ങളിലെ ഗ്രൂപ്പുകളില്‍ നിന്നും ചില അയല്‍ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയില്‍ തീവ്രവാദ സംഘങ്ങള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയും കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെ പ്രതിരോധിക്കാനായിരുന്നു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.
കൂടാതെ രാജ്യത്ത് നിന്ന് ഫൈനല്‍ എക്സിറ്റില്‍ പുറത്തു പോയവരുടെ സിം കാര്‍ഡുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുന്ടെന്നു മനസ്സിലാക്കി 2013 ല്‍ തന്നെ അവ റദ്ദാക്കാനും റീ എന്‍ട്രി വിസയില്‍ പോയി വിസ കാലാവധിക്കുള്ളില്‍ മടങ്ങിയെത്താത്തവരുടെ സിം കാര്‍ഡുകള്‍ മരവിപ്പിക്കാനും സി.ഐ.ടി.സി സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിയമാനുസൃതമായി രാജ്യത്ത് തിരിച്ചെത്തിയാല്‍ ഇവരുടെ സിം കാര്‍ഡുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തനക്ഷമമാക്കി നല്‍കാനും ഉപയോഗിക്കുന്ന വ്യക്തി രാജ്യത്തില്ലെങ്കില്‍ സിം കാര്‍ഡ് റീ ചാര്‍ജ് ചെയ്തു നല്‍കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നല്‍കിയിരുന്നു.
ഇതിന് പുറമേ ആര്‍ക്കെല്ലാം സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ വില്‍ക്കാനാകുമെന്നും, ആര്‍ക്കൊക്കെയാണ് വില്‍ക്കേണ്ടതെന്നും വില്‍ക്കുന്ന സമയത്ത് എന്തൊക്കെ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടതെന്നും 2013 ല്‍ തന്നെ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുമതിയില്ലാതെ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്‍ക്കുന്നതും നിയമപരമല്ലാതെ രാജ്യത്തു താമസിക്കുന്നവര്‍ക്ക് വില്‍ക്കുന്നതും അത് പോലെ തന്നെ നിയമാനുസൃതമായി താമസിക്കുന്ന ആള്‍ക്ക് നിയമാനുസൃതമല്ലാത്ത രീതിയില്‍ വില്‍ക്കുന്നതും കുറ്റകരമാണ്. സിം കാര്‍ഡുകള്‍ അവ വില്‍ക്കുന്നതിനു വേണ്ടി അനുമതി ലഭിച്ചിട്ടുള്ള കടകളിലൂടെ മാത്രമേ വില്‍പ്പന നടത്താവൂ.
മൊബൈല്‍ സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളുടെ തിരിച്ചറിയല്‍ രേഖ അതായത് ഇഖാമ നിര്‍ബന്ധമായും ആവശ്യപ്പെടണം. വാങ്ങുന്നത് സൗദി പൗരനായാലും അയാളുടെ നാഷണല്‍ ഐ.ഡി ആവശ്യപ്പെടണമെന്നാണ് വ്യവസ്ഥ. അതിന്റെ കോപ്പിയെടുത്ത് കടയില്‍ സൂക്ഷിക്കണം. വിരലടയാള നിബന്ധനകള്‍ പോലുള്ളവ കര്‍ശനമായി പാലിക്കണം.
ഓരോ കച്ചവടം നടക്കുമ്പോഴും ആ കടയിലെ ഉത്തരവാദപ്പെട്ട ആള്‍ വില്‍ക്കുന്ന സാധനത്തിനു ബില്‍ നല്‍കണം. അതില്‍ കടയുടെ പേര്, സി.ആര്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. വില്‍ക്കുന്ന സാധനത്തിന്റെ സീരിയല്‍ നമ്പര്‍, മോഡല്‍, വില്‍പ്പന നടത്തുന്ന തിയ്യതി, വില്‍ക്കുന്ന സെയില്‍സ് മാന്റെ ഒപ്പ്, നികുതി ഉണ്ടെങ്കില്‍ അത്, എന്നിവ ഉണ്ടാവണം. ഇവ വാങ്ങുന്ന ആളുകളും ബില്‍ ചോദിച്ചു വാങ്ങുകയും കൈവശം സൂക്ഷിക്കേണ്ടതും നിര്‍ബന്ധമാണ്.
2013 ല്‍ തന്നെ മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ആണെന്നറിഞ്ഞു കൊണ്ട് വാങ്ങുന്നവര്‍ക്കെതിരെ ആള്‍മാറാട്ടത്തിന് കേസെടുക്കാനും വ്യവസ്ഥ കൊണ്ട് വന്നിരുന്നു.
അതിനു ശേഷവും ഒരാള്‍ക്ക് രണ്ടു സിം കാര്‍ഡുകള്‍, വിരലടയാളവുമായി ബന്ധിപ്പിക്കുക തുടങ്ങി പല തരത്തിലുള്ള നിയന്ത്രണങ്ങളും ഘട്ടം ഘട്ടങ്ങളായി അധികൃതര്‍ കൊണ്ട് വന്നു കൊണ്ടിരിക്കുന്നുവെങ്കിലും ഇതെല്ലാം മറികടന്നു കൊണ്ട് ക്രിമിനലുകള്‍ രേഖകളുടെയും സിം കാര്‍ഡുകളുടെയും ദുരുപയോഗം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇവരെ പല ഘട്ടങ്ങളിലും അധികൃതര്‍ പിടികൂടുന്നുണ്ട്. എന്നാല്‍ പലപ്പോഴും മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഇത്തരം കൃത്യങ്ങളില്‍ ബലിയാടുകളായി മാറുന്നു.
കെണിയില്‍ വീണാല്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി പരിക്കുകള്‍ ഇല്ലാതെ ഊരി പോരാന്‍ ബുദ്ധിമുട്ടാണ് എന്നത് കൊണ്ട് സ്വയം സൂക്ഷിക്കുക എന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഇന്ന് മിനിട്ടുകള്‍ മാത്രം ചിലവിട്ടാല്‍ നിങ്ങള്‍ക്ക് സുരക്ഷിതനാവാന്‍ സാധിക്കുമെങ്കിലും അശ്രദ്ധ മൂലം നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ നാളെ നിങ്ങളെ കാത്തിരിക്കുന്നത് ജയിലും കനത്ത പിഴയും നാട് കടത്തലുമൊക്കെ ആയിരിക്കും. അതിനായി ഇന്ന് തന്നെ മുന്‍കരുതലുകള്‍ എടുക്കുക എന്നതാണ് ഏറ്റവും ബുദ്ധിപരവുമായ മാര്‍ഗ്ഗം.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J7RfoIaOLXmBBTi86vwmpv
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.