Connect with us

LATEST

അശ്രദ്ധയുണ്ടായാല്‍ ഇത് നിങ്ങളുടെ സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിക്കും

Published

on

ഈ വര്‍ഷം ജനുവരി ആദ്യം ദമാമില്‍ പത്തോളം മലയാളികളെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യലിനായി ഓഫീസിലേക്ക് വിളിപ്പിച്ചത് മലയാളി പ്രവാസ മണ്ഡലങ്ങളില്‍ വലിയ നടുക്കം ഉണ്ടാക്കിയിരുന്നു. അനധികൃത പണമിടപാട് നടത്തിയെന്ന സംശയത്തിലാണ് ഈ മലയാളികളെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യലിന് വിധേയമാകുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

ഒരു നിയമ ലംഘനവും നടത്താതെ തികച്ചും നിയമ വിധേയമായി രാജ്യത്ത് ജോലിയെടുക്കുകയും ജീവിച്ചു വരികയും ചെയ്തിരുന്ന ഇവരുടെ മേല്‍ ഉയര്‍ന്ന സംശയം കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിന്റെ കീഴില്‍ വരുന്ന കുറ്റങ്ങളായിരുന്നു. ഹവാല ഇടപാടുകള്‍ നടത്തിയിരുന്നവരും വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നവരും ഇടയ്ക്കിടെ അധികൃതരുടെ പിടിയിലായിരുന്നുവെങ്കിലും തികച്ചും സാധാരണക്കാരായ വിദേശികളുടെ മേല്‍ സംശയം ഉയരുന്നത് പരിചിതമായിരുന്നില്ല.

ഇലക്ട്രോണിക് ബാങ്ക് ട്രാൻസ്ഫറുകൾ, ഇ-വാലറ്റ് ട്രാൻസ്ഫറുകൾ എന്നിവ മുഖേന പണം കൈമാറ്റം നടത്തിയവരാണ് വിളിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. വരവിൽ കവിഞ്ഞ ഇടപാടുകളാണ് പലർക്കും വിനയായത്. ഇവർ നടത്തിയ പണമിടപാടുകളിൽ സംശയകരമായ ഇടപാടുകൾ തിരിച്ചറിഞ്ഞതോടെയാണ്‌ ഇവരോട് ചോദ്യം ചെയ്യലിനായി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. തീവ്രവാദ ബന്ധമോ തീവ്രവാദ സംഘങ്ങള്‍ക്കോ സംഘടനകള്‍ക്കോ ധന സഹായം എന്ന വിഷയത്തില്‍ ഉറപ്പ് വരുത്തലും ആവശ്യമായിരുന്നു. പിന്നീട് സ്പോണ്‍സര്‍മാരുടെ ജാമ്യത്തിലാണ് ഇവര്‍ പുറത്തിറങ്ങിയത്.

സാധാരണക്കാര്‍ മാത്രമല്ല പ്രമുഖന്മാരും ഈ കൃത്യം ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട്ടിലെ ഒരു വ്യവസായ പ്രമുഖന്‍ ബഹറിന്‍ കോസ് വേ വഴി മില്ല്യന്‍ കണക്കിന് റിയാലുമായി അതിര്‍ത്തിയില്‍ പിടിയിലായിരുന്നു. ദിവസങ്ങളോളം ജയിലില്‍ കിടന്ന ഇദ്ദേഹത്തിന് പിന്നീട് മോചനം ലഭിക്കുകയായിരുന്നു.

നാട്ടിലെ ഒരു എം.എല്‍.എ യുടെ മകന്‍ ദമ്മാമില്‍ പിടിയിലായത് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഹവാല ഇടപാട് കേസിൽ സംശയിച്ചാണ് മകനും മകളുടെ ഭര്‍ത്താവും സുഹൃത്തും പിടിയിലായത്. സൗദി കിരീടാവകാശി സൽമാൻ രാജകുമാരന്റെ നിർദ്ദേശ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ അനധികൃത പണമിടപാട് കേസിൽ നേരത്തെ സൗദി രാജകുടുംബാംഗം പിടിയിലായിരുന്നു. ബഹ്റൈൻ പാലം വഴി കടക്കുന്നതിനിടെ ഒരു വാഹനത്തിൽനിന്ന് സൗദി അധികൃതർ പണം പിടികൂടിയതിനെ തുടർന്നു സൗദി രഹസ്യാന്വേഷണ വിഭാഗം നടത്തിയ തുടരന്വേഷണത്തിലാണ് എം.എല്‍.എ.യുടെ മകനും മരുമകനും പിടിയിലായത്. ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഹവാല ഇടപാടുകൾ അന്വേഷിക്കുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്‌റ്റ് ചെയ്തത്.

വലിയ തോതില്‍ പണം നിയമ വിരുദ്ധമായി വിദേശത്തേക്ക് അയച്ചവര്‍ പലപ്പോഴും നിയമ കുരുക്കില്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും സാധാരണക്കാരായ പ്രവാസികളും നിരീക്ഷണത്തിലാകുന്നത് അസാധാരണമായിരുന്നു. ഇവര്‍ സാമ്പത്തിക കുറ്റകൃത്യം എന്ന് നിര്‍വചിക്കാവുന്ന നിയമ ലംഘനം അറിഞ്ഞു കൊണ്ട് ചെയ്തിട്ടുണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ചെറിയ പണമിടപാടുകള്‍ നടത്തിയവരും നിരീക്ഷണ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. പലരും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് പണമയച്ചു കൊടുത്തിരുന്നത്. എന്നാല്‍ അറിയാതെയാണെങ്കിലും അവര്‍ സൗദിയിലെ നിയമം ലംഘിക്കുകയായിരുന്നു.

ഇപ്പോഴും സൗദിയുടെ പല ഭാഗങ്ങളിലും മലയാളികള്‍ അടക്കം നിരവധി പേര്‍ സംശയത്തിന്റെ മുനയിലുണ്ട്. അവര്‍ നിരീക്ഷണത്തിലാണ്. അതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ തെളിയുന്നവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയോ ക്രമക്കേടുകള്‍ ബോധ്യപ്പെട്ടാല്‍ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്യാം. കള്ളപ്പണം വെളുപ്പിക്കൽ എന്ന മണി ലോണ്ടറിംഗ് വിരുദ്ധ നിയമത്തിന് കീഴിലാണ് ഈ കുറ്റകൃത്യം വരുന്നത്. കള്ളപ്പണം എന്ന വിഷയത്തേക്കാള്‍ തീവ്രവാദ ബന്ധമോ സഹായമോ ആണ് ഇവിടെ പ്രധാനമായി വരുന്നത്.

പത്ര ദൃശ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്തകള്‍ അറിഞ്ഞ പലര്‍ക്കും എന്താണ് ഈ നിയമമെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ല. വന്‍ സ്രാവുകള്‍ മാത്രം അകപ്പെടുന്ന ഈ വലയില്‍ എന്ത് കൊണ്ട് സാധാരണക്കാരായ ഈ മലയാളികള്‍ അകപ്പെട്ടു പോയി എന്നുള്ള കാര്യവും എന്താണ് ഈ മണി ലോണ്ടറിംഗ് എന്ന കാര്യവും പലര്‍ക്കും ഇപ്പോഴും നിവാരണം ലഭിച്ചിട്ടില്ലാത്ത ഒരു വിഷയമാണ്.

അവര്‍ ചെയ്ത കുറ്റം അവരുടെ വരുമാനത്തേക്കാള്‍ കൂടുതല്‍ പണമിടപാടുകള്‍ നടത്തി എന്നതാണ്. പണമിടപാടുകൾ മൊബൈലിൽ നിന്ന് തന്നെ എളുപ്പത്തിൽ നടത്താൻ സാധിക്കും എന്നത് കൊണ്ട് കൂട്ടായി താമസിക്കുന്നവര്‍ ഭക്ഷണത്തിനായി നടത്തുന്ന മെസ്സിലെക്കുള്ള ചിലവുകള്‍, ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് നടത്തുന്ന ചിട്ടികള്‍, താമസിക്കുന്ന മുറിയുടെ വാടക തുടങ്ങി പല ആവശ്യങ്ങള്‍ക്കും ആ മുറിയില്‍ താമസിക്കുന്നവര്‍ ഈ കാര്യങ്ങളുടെ ഉത്തരവാദിത്വം മുറിയിലെ ഒരാളെ ഏല്‍പ്പിക്കുകയും അയാളുടെ അക്കൌണ്ടിലേക്ക് മൊബൈല്‍ വാലറ്റ് വഴി പണം അയച്ചു കൊടുക്കുകയും ചെയ്യുന്നു. ചെറിയ തുകയായ ഈ സംഖ്യ പലരില്‍ നിന്നും കൂട്ടായി എത്തുമ്പോള്‍ വല്കിയ സംഖ്യയായി മാറുന്നു. മാസങ്ങളോളം തുടര്‍ച്ചയായി വെറും ലേബര്‍ പ്രൊഫഷനിലോ പ്ലംബര്‍ പ്രൊഫഷനിലോ ഉള്ള ഒരാളുടെ അക്കൌണ്ടിലേക്ക് എങ്ങിനെയാണ് ഇത്തരത്തില്‍ തുക എത്തുന്നത് എന്നും എന്തിനാണ് ഈ പണം സമാഹരിച്ചത് എന്നും ആര്‍ക്കൊകെയാണ് ഈ പണം അയച്ചു കൊടുത്തത് എന്നും  ചോദ്യം സ്വാഭാവികമായും ഉയരുമ്പോള്‍ അയാള്‍ നിരീക്ഷണത്തിലാകുന്നു.

അത് പോലെ തന്നെ നാട്ടിലെ ഏതെങ്കിലും പൊതു ആവശ്യങ്ങള്‍ക്കായി സ്വരൂപിക്കേണ്ടി വരുന്ന തുക, ഉദാഹരണമായി പാവപ്പെട്ടവരുടെ ചികിത്സക്കോ, വിവാഹത്തിനോ മറ്റേതെങ്കിലും ആവശ്യത്തിനോ വേണ്ടി സമാഹരിക്കുന്നതിനും ആ പണം നാട്ടിലേക്ക് അയക്കുന്നതിനും കൂട്ടത്തില്‍ ഒരാളുടെ അക്കൌണ്ട് നമ്പര്‍ ആയിരിക്കും നല്‍കിയിട്ടുണ്ടാവുക. ഈ അക്കൌണ്ടിലേക്ക് ചെറിയ തുകയായി കൂടുതല്‍ ആളുകള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ അത് വലിയ തുകയായി മാറുന്നു. ഈ പണം പിന്നീട് നാട്ടിലേക്ക് അയക്കുമ്പോഴും ആ വ്യക്തി നിരീക്ഷണത്തിലാവും. പലപ്പോഴും മറ്റുള്ളവര്‍ക്ക് ഒരു സഹായമെന്ന രീതിയിലായിരിക്കും ഇങ്ങിനെ ചെയ്യുക. പക്ഷെ ഇത് നിയമത്തിന്റെ മുന്നില്‍ ഇത് കടുത്ത നിയമ ലംഘനമാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പണം നാട്ടിലേക്ക് അയച്ചതെന്ന വിശദീകരണം നല്‍കിയാലും അത് കുറ്റകരമാണ്. കാരണം സൗദിയില്‍ ചാരിറ്റിക്കായി പൊതുവായി പണപ്പിരിവ് നടത്താന്‍ പാടില്ല. ചാരിറ്റികൾക്കും മറ്റും പണം സ്വരൂപിക്കുന്നതിനു വ്യവസ്ഥാപിതമായ ഔദ്യോഗിക സംവിധാനം രാജ്യത്തുള്ളപ്പോള്‍ വ്യക്തികള്‍ വലിയ അനേകം ആളുകളില്‍ നിന്നും പണം പിരിച്ച് വിദേശത്തേക്ക് അയക്കുന്നതും നിയമ വിരുദ്ധമാണ്.

നിങ്ങളുടെ അക്കൗണ്ടിലൂടെ നിങ്ങളുടെ നിയമ പരമായ വരുമാനത്തിന് കൂടുതലായി ഇടപാടുകൾ നടന്നാൽ നിങ്ങൾ നിരീക്ഷണത്തിന് വിധേയരായി മാറും. ആ ഇടപാടുകൾക്ക് നിങ്ങൾ നിയമപരവും തൃപ്തികരവുമായ വിശദീകരണങ്ങളും കൊടുക്കേണ്ടി വരും. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരികയും കുറ്റക്കാരാണെന്ന് തെളിയുകയാണെങ്കിൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയും ചെയ്യേണ്ടി വരും. മറ്റുള്ളവരുടെ നിയമ വിരുദ്ധമായ പണം അറിഞ്ഞോ അറിയാതെയോ സഹായമെന്ന നിലക്കോ കമ്മീഷൻ വാങ്ങിയോ സ്വന്തം അക്കൗണ്ടിലൂടെ അയച്ച പലരും സൗദിയിൽ നിയമ നടപടികൾക്ക് വിധേയരാവേണ്ടി വന്നിട്ടുണ്ട്. വരവില്‍ കൂടുതല്‍ കാണുന്ന പണത്തിന്റെ സ്രോതസ്സ് തെളിയിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുകയാണ് ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിദേശികളുടെ പണമിടപാട് രേഖകള്‍ സൂക്ഷിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് (സമ) മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിദേശത്തെ നാലില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു നിര്‍ദ്ദേശം. വരുമാനത്തില്‍ കൂടുതല്‍ പണം അയക്കുന്നത് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. ആര്‍ക്കാണോ പണം അയക്കുന്നത് അവരുമായുള്ള ബന്ധം മണി എക്‌സ്‌ചേഞ്ചുകള്‍ രേഖപ്പെടുത്തി വയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.

പണമിടപാടുകളിലെ സംശയകരമായ ഉറവിടങ്ങളെക്കുറിച്ച് നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കാനും ‘സമ’ രാജ്യത്തെ ബാങ്കുകളോടും മണി എക്സ്ചേഞ്ചുകളോടും ആവശ്യപ്പെട്ടത് ഈ വര്‍ഷം ജൂലൈയില്‍ ആണ്. സംശയകരമായ ഇടപാടുകളുടെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക തസ്തിക സൃഷ്ടിച്ച് ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നിർദേശം. ഇത്തരം കേസുകൾ ശ്രദ്ധയിൽപെട്ടാൽ അതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പണമിടപാട് വിരുദ്ധ, തീവ്രവാദ ധനസഹായ വകുപ്പ് ഡയറക്ടർമാർക്ക് റിപ്പോർട്ട് ചെയ്യണമെന്നുമായിരുന്നു ‘സമ’യുടെ നിർദേശം.

പലപ്പോഴും ഇത്തരം പണമിടപാടുകള്‍ ചെയ്യുന്നവര്‍ തങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന കാര്യം അറിയാറില്ല. നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും മലയാളികൾ എയർപോർട്ടിൽ വെച്ച് ഇക്കാര്യത്തിന് അധികൃതരുടെ പിടിയിലായിട്ടുണ്ട്.

മലപ്പുറം സ്വദേശി സുധീർ കുടുംബവുമായി നാട്ടിൽ അവധിക്ക് പോയി മടങ്ങുമ്പോൾ റിയാദ് വിമാനത്താവളത്തിൽ 2015 മേയ് മാസത്തിലാണ് അറസ്റ്റിലായത്. അമിത അളവിൽ പണം അയച്ചുവെന്ന പേരിൽ നിരീക്ഷണത്തിലുള്ള ആളാണെന്ന് കണ്ടെത്തിയപ്പോള്‍ എമിഗ്രെഷൻ അധികൃതർ തടഞ്ഞു വെക്കുകയായിരുന്നു.

റിയാദിൽ നിന്ന് 500 കിലോമീറ്ററകലെ ബീശയിൽ പ്ലാസ്റ്റിക് കടയിൽ ജീവനക്കാരനായിരുന്ന സുധീര്‍ സൗദിയില്‍ നിന്നും വിദേശത്തേക്ക് അയച്ചത് 22 ലക്ഷം റിയാലാണ്. സുധീറിന്റെ പേരിൽ അൽരാജ്ഹി ബാങ്കിലുള്ള അക്കൗണ്ടിലൂടെയാണ് ഈ തുക അയച്ചത്. വെറും പ്ലാസ്റ്റിക് കടയിലെ ജീവനക്കാരനു എങ്ങിനെ ഇത്ര വലിയ അളവില്‍ പണം ലഭിച്ചു എന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം സുധീറിന് നല്‍കാന്‍ ഉണ്ടായിരുന്നില്ല.

സുഹൃത്തുക്കൾ പലരും തന്റെ അക്കൗണ്ടിലുള്ള എ.ടി.എം കാർഡ് ഉപയോഗിച്ച് പണമയച്ചിരുന്നു എന്നായിരുന്നു സുധീറിന്റെ വിശദീകരണം. സുധീർ നാട്ടിൽ അവധിക്ക് പോയപ്പോഴും ഈ കാർഡ് സൗദിയിലുള്ള സുഹൃത്തുക്കളുടെ കൈവശമായിരുന്നു. ഇവരെല്ലാം അയച്ച തുക പരിധിയിൽ അധികമായപ്പോൾ അക്കൗണ്ട് ഉടമയായ സുധീർ നിരീക്ഷണത്തിൽ ആവുകയായിരുന്നു. കോടതി സുധീറിന് 20 മാസത്തെ തടവുശിക്ഷയാണ് വിധിച്ചത്.

ഒരു കുറ്റകൃത്യത്തിന്റെ ഫലമായി ഉണ്ടാക്കിയ പണം അറിഞ്ഞു കൊണ്ട് തന്നെ ആ പണം നിയമ വിരുദ്ധമായി ഉണ്ടാക്കിയതല്ല എന്ന് വരുത്തി തീര്‍ക്കാന്‍ അതിന്റെ ഉത്ഭവം മറച്ചു വെച്ച് കൊണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയോ രൂപാന്തരപ്പെടുത്തുകയോ അല്ലെങ്കില്‍ ആ പണം ഉണ്ടാക്കിയവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പ്രവൃത്തികള്‍ നടത്തുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണ് എന്ന് കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിലെ രണ്ടാം വകുപ്പില്‍ പറയുന്നു.

കൂടാതെ ആ പണം നിയമ വിരുദ്ധമായ ഉറവിടത്തില്‍ നിന്നും ഉണ്ടാക്കിയതാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അത് കൈവശപ്പെടുത്തുകയോ, കൈവശം വെക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. മേല്‍ പറഞ്ഞവ കൂടാതെ ഈ നിയമത്തില്‍ പറഞ്ഞിട്ടുള്ള കുകുറ്റങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും അതില്‍ പങ്കാളിയാകുന്നതും സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും മറച്ചു വെക്കുന്നതും കുറ്റകരമാണ്.

നിയമത്തിലെ വകുപ്പ് 26 പ്രകാരം ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് രണ്ടു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും. യാതൊരു കാരണവശാലും ശിക്ഷ രണ്ടു വര്‍ഷത്തില്‍ കുറവായിരിക്കരുതെന്നും ഈ വകുപ്പില്‍ വ്യക്തമായി പറയുന്നു.

കൂടാതെ വകുപ്പ് രണ്ടില്‍ പറയുന്ന കുറ്റം കൂടുതല്‍ ഗുരുതരമായ രീതിയില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷയാണ് വകുപ്പ് 27 നിഷ്കര്‍ഷിക്കുന്നത്. അതായത് താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഈ പ്രവൃത്തി കൂടുതല്‍ ഗുരുതരമായി സൗദി നിയമം കണക്കാക്കുന്നു.

  1. ഈ കുറ്റം സംഘടിതമായ നിയമ വിരുദ്ധ സംഘമായി ചെയ്യുക
  2. പൊതു ഓഫീസുകളിലൂടെ ചെയ്യുക
  3. പൊതു ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ അയാളുടെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ഈ കുറ്റം ചെയ്യുക
  4. പൊതു ഓഫീസില്‍ സ്വാധീനം ചെലുത്തി ഈ കുറ്റം ചെയ്യുക
  5. മനുഷ്യ കടത്തിലൂടെ ഈ കുറ്റം ചെയ്യുക
  6. പ്രായപൂര്‍ത്തി എത്തതവരെ ഈ കുറ്റത്തിന് വേണ്ടി ദുരുപയോഗം ചെയ്യുക
  7. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍, വിദ്യാഭ്യാസ സ്ഥാപനം, സാമൂഹിക സേവനം എന്നിവ ദുരുപയോഗപ്പെടുത്തി ചെയ്യുക
  8. സൗദിയിലോ വിദേശത്തോ മുന്‍പ് ശിക്ഷിക്കപ്പെട്ടവര്‍ ഈ കുറ്റ കൃത്യം ചെയ്യുകയാണെങ്കില്‍

മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 15 വര്‍ഷം തടവും 70 ലക്ഷം റിയാല്‍ പിഴയും രണ്ടും കൂടിയോ ലഭിക്കാം. പക്ഷെ ഏതു സാഹചര്യത്തിലും ശിക്ഷ മൂന്ന് വര്‍ഷത്തില്‍ താഴെയായി കുറക്കാന്‍ പാടില്ലെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.

കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത് നിയമ വിരുദ്ധമായി ഉണ്ടാക്കിയ പണം മൂലം ഉണ്ടാക്കിയതെല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നു.

വിദേശികളാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ മേൽ പറഞ്ഞ ശിക്ഷ കൂടാതെ ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ നാട് കടത്തും. കൂടാതെ സൗദിയിലേക്ക് ഭാവിയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തും.

കുറ്റം ചെയ്യുന്നത് സ്വദേശികളാണെങ്കിലും ശിക്ഷക്ക് കുറവുണ്ടാകില്ല. മേൽ പറഞ്ഞ ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും. അതിന് ശേഷം രാജ്യത്ത് നിന്നും പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തും. എത്ര വർഷമാണോ ജയിലിൽ കിടന്നിട്ടുള്ളത്, അത്രയും വർഷത്തെ യാത്ര വിലക്കാണ് സ്വദേശികൾക്ക് ലഭിക്കുക. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തിലും ഇളവുകൾ ലഭിക്കാറുണ്ട്.

കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ വിഷയങ്ങളും സൗദി അറേബ്യയുടെയോ മറ്റു ഗള്‍ഫ് രാജ്യങ്ങളുടെയോ മാത്രമ പ്രശനമല്ല. ഇതൊരു ആഗോള വിഷയമാണ്. ലോകത്തുള്ള പല രാജ്യങ്ങളും ഇതിന്റെ വിപത്ത് അനുഭവിക്കുന്നുണ്ട്. ഈ കുറ്റകൃത്യത്തെ കൂടുതല്‍ കാര്യക്ഷമമായി നേരിടുന്നതിനായി 1989 ല്‍ പാരീസില്‍ വെച്ച് G7 ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് (FATF) രൂപം കൊണ്ടിട്ടുണ്ട്. ഇതില്‍ സൗദി അറേബ്യയും അംഗമാണ്. ആന്റി മണി ലോണ്ടറിംഗ് ആന്‍ഡ്‌ കോംബാറ്റിംഗ് ഫിനാന്‍സിംഗ് ഓഫ് ടെററിസം ലോ എന്ന നിയമത്തിനു 2017 ല്‍ സൗദി അറേബ്യ രൂപം കൊടുത്തിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റകൃത്യത്തോട് സന്ധിയില്ലാത്ത നിലപാടെടുക്കുന്ന സൗദി അറബ്യയോടുള്ള അഭിനന്ദന സൂചകമായി 2019 ജൂണ്‍ മാസത്തില്‍ ഓര്‍ലാന്റോയില്‍ നടന്ന FATF സെഷനില്‍ സ്ഥിരമായ അംഗത്വവും നല്‍കി. അറബ് രാജ്യങ്ങളില്‍ നിന്നും ഈ ബഹുമതി ലഭിക്കുന്ന ആദ്യ രാജ്യമാണ് സൗദി അറേബ്യ.

ആന്റി മണി ലോണ്ടറിംഗ് പെര്‍മെനന്റ് കമ്മിറ്റി അതോറിറ്റിയും സൗദി ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റും കള്ളപ്പണം വെളുപ്പിക്കല്‍ നിയമ ലംഘനത്തിന് എതിരായി ശക്തമായ പോരാട്ടത്തിലാണ്. ഇതിന് പുറമേ ബിനാമി ഇടപാടുകളില്‍ നിന്നും കള്ളപ്പണം ഉണ്ടാക്കുന്ന പ്രവണതക്ക് അറുതി വരുത്താന്‍ ഈ മാസം അവസാനത്തോട് കൂടി അനധികൃത ബിനാമി സ്ഥാപനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലുമാണ് രാജ്യത്തെ വാണിജ്യ മന്ത്രാലയം. അതോടൊപ്പം തന്നെ രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് പെയ്മെന്റ് രീതി നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്.

ചെറുകിട, ഇടത്തരം മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും വിദേശികള്‍ ബിനാമികളായി നടത്തുന്നതാണെന്നും അതില്‍ നിന്നും ലഭിക്കുന്ന വരുമാനം നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തിന്‌ പുറത്തേക്ക് പോകുകയാണെന്നും അത് രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത് എന്നും തിരിച്ചറിഞ്ഞാണ്‌ ഈ നടപടികള്‍. അതിന് പുറമെയായി ഈ പണം തീവ്രവാദ സംഘടനകള്‍ക്കും അത്തരം പ്രവര്‍ത്തനങ്ങള്‍ക്കും എത്തുകയാണെങ്കില്‍ അത് രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും കൂടി ഭീഷണിയാണ് എന്ന തിരിച്ചറിവും നടപടികള്‍ കര്‍ശനമാക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കുന്നു.

അതിനാല്‍ ഇനി മുതല്‍ വരവില്‍ കവിഞ്ഞ വരുമാനമോ മറ്റുള്ളവരുടെ പണമോ സ്വന്തം അക്കൌണ്ടുകളിലൂടെയോ മൊബൈല്‍ വാലറ്റുകളിലൂടെയോ കൈകാര്യം ചെയ്യുമ്പോഴോ മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുമ്പോഴോ ഹവാല ഇടപാടുകള്‍ നടത്തുന്നവരുമായി ഇടപാടുകള്‍ നടത്തുമ്പോഴോ ഒരു കാര്യം ഓര്‍ക്കുക, നിങ്ങള്‍ ഒരു പക്ഷെ നിരീക്ഷണത്തില്‍ ആയിരിക്കും. ഏറ്റവും മുകളില്‍ പറഞ്ഞ ദമ്മാമിലെ മലയാളി സുഹൃത്തുക്കളെ പോലെ.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA1 week ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!